This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

തെലുഗു നാടകവേദി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

തെലുഗു നാടകവേദി

തെലുഗുഭാഷയിലുള്ള നാടകങ്ങളും നാടകാവതരണങ്ങളും. തെലുഗു നാടകവേദിയുടെ പ്രാരംഭകാലത്ത് സംസ്കൃത നാടകങ്ങളുടെ പദ്യവിവര്‍ത്തനങ്ങള്‍ക്കായിരുന്നു പ്രാമുഖ്യം. 1350-ല്‍ മഞ്ചന രചിച്ച കെയൂര ബഹു ചരിത്ര ഇതിന് ഉദാഹരണമാണ്. മഹാഭാരതത്തിലെ ശാകുന്തളാഖ്യാനം ശൃംഗാര ശാകുന്തളം എന്ന പേരില്‍ പദ്യത്തില്‍ പരിഭാഷപ്പെടുത്തിയ പില്ലലമര്‍റി പിനവീരഭദ്ര കാളിദാസശാകുന്തളത്തെ ഏറെ ആശ്രയിച്ചിട്ടുണ്ട്. നന്നയയുടെ കാലത്തും നാടകവേദികളില്‍ നൃത്തനാടകങ്ങളും യക്ഷഗാനങ്ങളും സംഗീതനാടകങ്ങളും അരങ്ങേറിയിരുന്നു. എങ്കിലും ഒരു സാഹിത്യരൂപം എന്ന നിലയില്‍ ജനകീയ നാടകങ്ങള്‍ അരങ്ങേറിയത് ദശകങ്ങള്‍ക്കുശേഷമാണ്. സാമൂഹികവും സാഹിത്യപരവുമായ കാരണങ്ങളാല്‍ തെലുഗു നാടകങ്ങളുടെ അരങ്ങേറ്റത്തിന് കാലതാമസം നേരിട്ടു.

സംസ്കൃത നാടകമായ കദാഭിരാമം പരിഭാഷപ്പെടുത്തിയ വല്ലഭരായ തെലുഗു നാടകവേദിക്കു പ്രാരംഭം കുറിച്ചവരില്‍ പ്രമുഖനാണ്. വിജയനഗര കാലത്ത് നാടകം ശരിയായ രൂപത്തില്‍ അരങ്ങേറിയിരുന്നില്ല. പില്ക്കാലത്ത് യക്ഷഗാനങ്ങളും വീഥിനാടകങ്ങളും അവതരിപ്പിക്കപ്പെട്ടു. മുസ്ലിം ഭരണകാലത്തും ബ്രിട്ടിഷ് ഭരണാരംഭത്തിലും നാടകവേദിയില്‍ ശ്രദ്ധേയമായ ചലനങ്ങള്‍ ഒന്നുംതന്നെ ഉണ്ടായില്ല.

1857-ല്‍ മദ്രാസ്, കൊല്‍ക്കത്ത സര്‍വകലാശാലകള്‍ നിലവില്‍വന്നതോടെ വിദ്യാസമ്പന്നര്‍ ഇംഗ്ലീഷ് സാഹിത്യത്തില്‍ ആകൃഷ്ടരായി. ഈ സാഹചര്യത്തിലാണ് ആധുനിക തെലുഗു നാടകങ്ങള്‍ അരങ്ങേറിയത്. കൊറാഡ രാമചന്ദ്രശാസ്ത്രി, കൊക്കൊണ്ട വെങ്കടരത്നം പന്തലു, പരവസ്തി വെങ്കട രങ്കാചാര്യലു എന്നിവരാണ് ഇക്കാലത്തെ പ്രമുഖരായ നാടക രചയിതാക്കള്‍. യഥാക്രമം ഇവര്‍ രചിച്ച മഞ്ചരിമധുകാരിയം, നരകാസുര വിജയം, അഭിജ്ഞാനശാകുന്തളം എന്നീ നാടകങ്ങള്‍ സംസ്കൃതത്തില്‍നിന്നുള്ള പരിഭാഷകളായിരുന്നു. ഷേയ്ക്സ്പിയറുടെ ജൂലിയസ് സീസര്‍ കൊറാഡയുടെ ശിഷ്യനായ വാവിലാല വാസുദേവ ശാസ്ത്രി തെലുഗുഭാഷയിലേക്കു പരിഭാഷപ്പെടുത്തി. നന്ദകരാജലമു എന്ന പേരില്‍ ഒരു സാമൂഹിക നാടകവും ഇദ്ദേഹം രചിക്കുകയുണ്ടായി. ഇവയൊന്നും അവതരിപ്പിക്കപ്പെട്ടില്ലെങ്കിലും ആധുനിക തെലുഗു നാടകവേദിക്ക് നാന്ദികുറിച്ച നാടകങ്ങളാണിവ.

സാമൂഹിക പരിഷ്കരണവും സാഹിത്യ പരിപോഷണവും ലക്ഷ്യംവച്ച് കന്ദുകൂരി രചിച്ച പതിനാറ് നാടകങ്ങളില്‍ ചിലതാണ് ആദ്യമായി വേദിയില്‍ അവതരിപ്പിക്കപ്പെട്ടത്. സ്വാതന്ത്യ്രസമരത്തെ ആധാരമാക്കി രചിച്ച വിവേകദീപിക ശ്രദ്ധേയമായി. ഹാസ്യനാടകങ്ങളായ ബ്രഹ്മവിവാഹമു, വ്യവഹാരധര്‍മബോധിനി, തിര്യഗ് വിദ്വാന്‍ മഹാസഭ; സംസ്കൃതനാടക പരിഭാഷകളായ രത്നാവലി, അഭിജ്ഞാന ശാകുന്തളം, മാളവികാഗ്നിമിത്രമു, പ്രബോധചന്ദ്രോദയമു; പുരാണ നാടകങ്ങളായ പ്രഹ്ളാദ, സത്യഹരിഛന്ദ്ര, ദക്ഷിണ ഗോഗ്രാഹനമു; ഇംഗ്ലീഷ് നാടകങ്ങളുടെ പരിഭാഷകളായ ചമത്കാര രത്നാവലി, വെനീസ് വെര്‍ത്തക ചരിത്രമു, രാഗമഞ്ജരി, കല്യാണകല്പവല്ലി എന്നിവയും ഇദ്ദേഹത്തിന്റെ സംഭാവനകളില്‍പ്പെടുന്നു. സാമൂഹിക പ്രശ്നങ്ങളെ ആധാരമാക്കി രചിച്ച ഈ നാടകങ്ങള്‍ അവതരിപ്പിക്കാനായി പുതിയ പല നാടകക്കമ്പനികളും മുന്നോട്ടുവന്നു. ഇംഗ്ലീഷ് സാഹിത്യത്തിന്റെ സ്വാധീനത്താല്‍ തെലുഗുനാടകവേദിയെ പരിപോഷിപ്പിച്ചവരില്‍ കൊണ്ട ഭോത് ല സുബ്രഹ്മണ്യശാസ്ത്രി, ഗുരുജാഡ ശ്രീരാമമൂര്‍ത്തി, മഡന്തല പുരുഷോത്തം എന്നിവരും ഉള്‍പ്പെടുന്നു.

പില്ക്കാലത്ത് നാടകരചയിതാക്കള്‍തന്നെ അവരുടെ നാടകങ്ങള്‍ അവതരിപ്പിക്കാനും അതിലഭിനയിക്കാനും മുന്നോട്ടുവന്നതോടെ തെലുഗു നാടകവേദിയില്‍ പുത്തനുണര്‍വുണ്ടായി. ധര്‍മാവരം രാമകൃഷ്ണമാചാര്യ, കോടാചലം ശ്രീനിവാസറാവു എന്നിവര്‍ ഇവരില്‍ പ്രമുഖരാണ്. രാമകൃഷ്ണമാചാര്യ രചിച്ച വിഷാദശാര്‍ങ്ഗധര (1889), ചിത്രനളീയം (1894) എന്നീ നാടകങ്ങള്‍ ബെല്ലാരിയില്‍ അവതരിപ്പിക്കപ്പെട്ടു. ഇരുപത്തിഅഞ്ചിലേറെ നാടകങ്ങള്‍ രചിച്ച ഇദ്ദേഹം 'ആന്ധ്രാനാടകപിതാമഹ' എന്ന പേരിലാണ് അറിയപ്പെടുന്നത്. വരുധിനി, പഡുക പട്ടാഭിഷേകമു, ബൃഹന്ദള എന്നീ നാടകങ്ങള്‍ ഏറെ ജനശ്രദ്ധ ആകര്‍ഷിച്ചവയാണ്. ഇംഗ്ളീഷ് നാടകങ്ങളുടെ മാതൃകയിലുള്ള രംഗാവതരണവും ഗദ്യപദ്യങ്ങളുടെ ഉപയോഗവും പുരാണകഥകളുടെ സ്വതന്ത്രമായ വ്യാഖ്യാനങ്ങളും ഈ നാടകങ്ങളുടെ സവിശേഷതകളാണ്.

പ്രപഞ്ചനാടക ചരിത്ര എന്ന ഗ്രന്ഥത്തിലൂടെ പ്രശസ്തനായ കോടാചലം ശ്രീനിവാസറാവു 1912-19 കാലയളവില്‍ മുപ്പതു നാടകങ്ങള്‍ രചിക്കുകയുണ്ടായി. സാമൂഹിക പ്രശ്നങ്ങള്‍ പ്രതിപാദ്യമായുള്ള ഈ നാടകങ്ങള്‍ പലതും അരങ്ങത്ത് അവതരിപ്പിച്ചിരുന്നു. സാഹിത്യമൂല്യത്തെക്കാളേറെ സാന്മാര്‍ഗിക മൂല്യങ്ങള്‍ക്കു പ്രാമുഖ്യം കല്പിച്ച നാടകകൃത്താണ് ശ്രീനിവാസറാവു. സാമൂഹികനാടകങ്ങളും പുരാണനാടകങ്ങളും മറ്റും രചിച്ചുവെങ്കിലും ഇദ്ദേഹത്തിന്റെ ചരിത്രനാടകങ്ങള്‍ക്കാണ് കൂടുതല്‍ പ്രചാരം ലഭിച്ചത്. സുനന്ദിനിപരിണയം, സുഖമഞ്ജുരിപരിണയം, രാമരാജചരിത്ര, സുല്‍ത്താനാചാന്ദ്ബിബി, ശിലാദിത്യ, മൈസൂര്‍ രാജ്യാഭിവൃദ്ധി എന്നിവ ഇവയിലുള്‍ പ്പെടുന്നു. മുന്‍ഗാമിയായ രാമകൃഷ്ണമാചാര്യലുവിനെപ്പോലെ ദുരന്തനാടകങ്ങള്‍ രചിക്കുന്നതിലാണ് ഇദ്ദേഹവും മികവു പ്രദര്‍ശിപ്പിച്ചത്.

ആധുനിക തെലുഗു നാടകവേദിയില്‍ ഗയോപാഖ്യാനം രചിച്ച ചിലകമര്‍ത്തി ലക്ഷ്മി നരസിംഹം പന്തുലു പ്രമുഖനാണ്. അനേകം നാടകങ്ങള്‍ രചിച്ച ഇദ്ദേഹം ഒരു മികച്ച നടനുമാണ്. മഹാഭാരതത്തില്‍ നിന്നാണ് ഗയോപാഖ്യാനത്തിന്റെ പ്രമേയം സ്വീകരിച്ചിരിക്കുന്നത്. 1889-ല്‍ രാജമുന്ദ്രിയില്‍ ഈ നാടകം അവതരിപ്പിച്ചു. സ്വന്തം വാക്കു പാലിക്കുന്നതിനുവേണ്ടി ശ്രീകൃഷ്ണനെ എതിര്‍ക്കേണ്ടിവന്നിട്ടും ഗാന്ധര്‍വന്മാരുടെ രാജാവായ ഗയയെ സംരക്ഷിക്കുന്ന അര്‍ജുനനെയാണ് ഈ നാടകത്തില്‍ അവതരിപ്പിക്കുന്നത്. 'ആന്ധ്രയുടെ സിംഹം' എന്നറിയപ്പെടുന്ന ആന്ധ്രകേസരി തങ്കതൂരി പ്രകാശം പന്തുലുവാണ് അര്‍ജുനനായി അഭിനയിച്ചത്. ഗദ്യരൂപത്തില്‍ രചിച്ച ഈ നാടകത്തില്‍ പിന്നീട് ഗാനങ്ങളും ചേര്‍ത്തു. നാടകത്തിന്റെ പ്രചാരം വര്‍ധിക്കാന്‍ ഇതു സഹായകമായി. പ്രാദേശിക ശൈലിയിലുള്ള ഗാനങ്ങള്‍ കാണികളെ ഏറെ ആകര്‍ഷിച്ചു. സമകാലീന സമൂഹത്തിന്റെ പ്രതിഫലനമാണ് ഈ നാടകമെന്ന് ജയന്തി രാമയ്യ പന്തലുവിനെപ്പോലെയുള്ള പ്രസിദ്ധ നിരൂപകര്‍ അഭിപ്രായപ്പെടുകയുണ്ടായി.

'കലാപ്രപൂര്‍ണ' എന്നറിയപ്പെടുന്ന വേദം വെങ്കടരായ ശാസ്ത്രി രചിച്ച ബൊബ്ബിലിയുദ്ധം, പ്രതാപരുദ്രിയം എന്നീ നാടകങ്ങളും പനുഗണ്ടി ലക്ഷ്മി നരസിംഹം രചിച്ച രാധാകൃഷ്ണ, കണ്ഠാഭരണം, വിപ്രനാരായണ എന്നീ നാടകങ്ങളും ഇക്കാലത്ത് ഏറെ പ്രചാരം നേടിയവയാണ്. സാമൂഹിക പരിഷ്കരണം മുന്‍നിര്‍ത്തി ഗുരുസാഡ വെങ്കട അപ്പറാവു രചിച്ച കന്യാശൂല്‍ക്ക എന്ന നാടകം ആധുനിക നാടകവേദിയിലെ അനശ്വര കൃതിയായി മാറി. ജീവിതത്തിന്റെ യഥാതഥ ചിത്രീകരണവും വാമൊഴിയുടെ ഉപയോഗവും മറ്റും ഈ നാടകത്തെ മികവുറ്റതാക്കുന്നു. പ്രാദേശിക തലത്തില്‍ നടക്കുന്ന സംഭവങ്ങളാണ് ചിത്രീകരിക്കുന്നതെങ്കിലും അവയ്ക്ക് ആഗോളതലത്തില്‍ പ്രസക്തിയുണ്ടെന്നു കാണാം.

ധര്‍മാവരത്തിലെ ബെല്ലാരിയും വിജയനഗരത്തിലെ ഗുരുസാഡയും തെലുഗു നാടകവേദിയുടെ ശ്രദ്ധാകേന്ദ്രങ്ങളായി മാറിയതോടൊപ്പം മിക്ക പട്ടണങ്ങളിലും പുതിയ നാടകക്കമ്പനികള്‍ രൂപംകൊണ്ടു. മത്സരബുദ്ധിയോടെ ഒരു പ്രമേയം തന്നെ പലതരത്തില്‍ അവതരിപ്പിക്കാനുള്ള പ്രവണതയും പ്രകടമായി. നാടകാഭിനയം അന്തസ്സുള്ള ഒരു വൃത്തിയായി മാറുകയും ചെയ്തു.

കവിസാര്‍വഭൗമ കലാപ്രപൂര്‍ണ ശ്രീപാദകൃഷ്ണമൂര്‍ത്തി ശാസ്ത്രിയുടെ താലിക്, വേണീസംഹാരം തുടങ്ങിയ നാടകങ്ങള്‍ക്കു പുറമേ ഷേയ്ക്സ്പിയര്‍ നാടകമായ ട്വല്‍ത്ത് നൈറ്റിന്റെ പരിഭാഷയായ മോഹിനിമനോരമയും കാണികളെ ഏറെ ആകര്‍ഷിച്ചു. തിരുപ്പതി വെങ്കടകവുലുവാണ് ശ്രദ്ധേയനായ മറ്റൊരു നാടകകൃത്ത്. ദിവാകര്‍ല തിരുപ്പതി ശാസ്ത്രി, ചെല്ലപ്പിള്ള വെങ്കടശാസ്ത്രി എന്നിവര്‍ ചേര്‍ന്നു രചിച്ച പാണ്ഡവോദ്യോഗവിജയമുലു എന്ന നാടകം ആന്ധ്രയിലുടനീളം പ്രചാരം നേടി. ഈ നാടകത്തിലെ ഏതെങ്കിലും ഗാനം അറിയാത്തവര്‍ ആന്ധ്രയില്‍ വിരളമാണ്. കഥാപാത്രസൃഷ്ടിയിലും ഗാനരചനയിലും മുന്നിട്ടു നില്ക്കുന്ന ഒരു നാടകമാണിത്. ജയന്തി ഭവനാരായണയുടെ കുമുദവതിശാരങ്കധരസെട്ടി, ലക്ഷ്മി നരസിംഹം രചിച്ച ചിത്രഹരിഷ്ചന്ദ്രിയം, ധര്‍മവരം ഗോപാചാര്യലുവിന്റെ ചിത്രഹരിഷ്ചന്ദ്രിയം, ബലിജെപല്ലി ലക്ഷ്മികാന്തം രചിച്ച സത്യഹരിഷ്ചന്ദ്രിയം തുടങ്ങിയവ ആധുനിക തെലുഗു നാടകവേദിക്കു ലഭിച്ച അമൂല്യസംഭാവനകളാണ്.

ബഹുഭാഷാപണ്ഡിതനും നാടകകൃത്തുമായ ശ്രീപാദ കാമേശ്വരറാവു മറ്റു പല ഭാഷകളിലെയും നാടകങ്ങള്‍ തെലുഗുഭാഷയിലേക്കു വിവര്‍ത്തനം ചെയ്തു. ഒമര്‍ അലിഷാ (1885-1945) രചിച്ച വിചിത്രബിന്‍ഹനിയം, ചന്ദ്രഗുപ്ത, കോളജ് ഗേള്‍ തുടങ്ങിയ നാടകങ്ങള്‍ മതങ്ങള്‍ക്കും ഭാഷകള്‍ക്കുമിടയില്‍ ഐകരൂപ്യം ലക്ഷ്യമാക്കുന്നു. അതേസമയം നാടക രചയിതാക്കളും അഭിനേതാക്കളും നാടകക്കമ്പനികളും തമ്മിലുള്ള കിടമത്സരങ്ങള്‍ നാടകവേദിയില്‍ അനാരോഗ്യകരമായ പ്രവണതകള്‍ക്ക് വഴിയൊരുക്കി. സാഹിത്യരംഗത്ത് രൂപത്തിലും ഭാവത്തിലും വളരെയേറെ മാറ്റങ്ങള്‍ പ്രകടമായി. ഒന്നാം ലോകയുദ്ധത്തിന്റെ അവസാനഘട്ടത്തില്‍ ദേശസ്നേഹമുണര്‍ത്തുന്ന സാഹിത്യരചനകള്‍ക്ക് മുന്‍തൂക്കം ലഭിച്ചു. ചിലകമര്‍ത്തി, തിരുപ്പതി വെങ്കടകവുലു എന്നിവരുടെ പുരാണനാടകങ്ങളും ദമരാജൂ പുണ്ടരികക്ഷുദുവിന്റെയും മറ്റും ചരിത്രനാടകങ്ങളും-ഗാന്ധിമഹോദയം, ഗാന്ധിവിജയം മുതലായവ-ദേശസ്നേഹവും ദേശീയ ഐക്യവും ഊട്ടിയുറപ്പിച്ചു. ദേശീയ സ്വാതന്ത്ര്യത്തിന് സാമൂഹിക പരിഷ്കരണം അനിവാര്യമാണെന്നു കരുതിയ ധര്‍മവാരം രാമകൃഷ്ണമാചാര്യലു രചിച്ച അജാമിള കന്ദുകൂരിയുടെ ബ്രഹ്മവിവാഹമു, പനുഗണ്ടിയുടെ കണ്ഠാഭരണം, കാള്ളകൂരി നാരായണറാവുവിന്റെ ചിന്താമണി, വാരവിക്രയം തുടങ്ങിയ നാടകങ്ങളും നാടകവേദിയില്‍ നവോന്മേഷമുളവാക്കി.

പുരാണ നാടകങ്ങളായാലും സാമൂഹിക നാടകങ്ങളായാലും സാഹിത്യമൂല്യവും മാനുഷികമൂല്യവുമുള്ള നാടകങ്ങള്‍ക്കേ പ്രേക്ഷകരുടെ പ്രശംസ നേടാനാകൂ എന്നതിന് ഉദാഹരണമാണ് ദുവ്വൂരി രാമിറെഡ്ഡി, വിശ്വനാഥ സത്യനാരായണ എന്നിവരുടെ രചനകള്‍. ദുവ്വൂരിയുടെ സീതാവനവാസം, മാധവ വിജയം തുടങ്ങിയ നാടകങ്ങളും വിശ്വനാഥയുടെ നര്‍ത്തനശാല, കാവ്യഹരിശ്ചന്ദ്ര, വേദഹരിശ്ചന്ദ്ര തുടങ്ങിയ പുരാണ നാടകങ്ങളും ത്രിശൂലം, അനാര്‍ക്കലി തുടങ്ങിയ ചരിത്രനാടകങ്ങളും ധന്യകൈലാസം, അന്തനാടകമേ തുടങ്ങിയ സാമൂഹിക നാടകങ്ങളും ഇതിന് ഉത്തമോദാഹരണങ്ങളാണ്.

പരമ്പരാഗത രീതികളെ മാറ്റിമറിച്ച വിഗ്രഹഭഞ്ജകരായ നാടകകൃത്തുക്കളില്‍ തൃപുരനേനി രാമസ്വാമി ചൗധരി, മധു കൃഷ്ണ, ഗുഡിപാടി വെങ്കടാചലം മുതലായവര്‍ മുന്നിട്ടു നില്ക്കുന്നു. സാരംഗധര, ശശാങ്ക, ജയദേവ മുതലായ നാടകങ്ങള്‍ രചിച്ച ഗുഡിപാടി സ്ത്രീകളുടെ വിമോചനത്തിനുവേണ്ടി ശബ്ദമുയര്‍ത്തുന്നു. ഗണ്ടി വെങ്കട സുബ്ബറാവുവിന്റെ ആന്ധ്രമാതാ പോലെയുള്ള ദേശഭക്തി തുളുമ്പുന്ന നാടകങ്ങളും നാടകവേദിയെ മുന്നോട്ടു നയിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍