This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

തെരേസ, മദര്‍ (1910 - 97)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

തെരേസ, മദര്‍ (1910 - 97)

അഗതികള്‍ക്കും അശരണര്‍ക്കുമായി ജീവിതകാലമത്രയും അനവരതം പ്രയത്നിച്ച മഹതി. ജീവകാരുണ്യപ്രവര്‍ത്തനങ്ങളുടെ പേരില്‍ 'വാഴ്ത്തപ്പെട്ടവളായ സന്ന്യാസിനി'യും 'മിഷണറീസ് ഒഫ് ചാരിറ്റി'യുടെ സ്ഥാപകയും നോബല്‍സമ്മാന ജേതാവുമാണ് മദര്‍.

1910 ആഗ. 27-ന് യുഗോസ്ലാവിയയിലെ സ്കോപ്ജെ പട്ടണത്തില്‍ ജനിച്ചു. ആദ്യനാമം ആഗ്നസ് ഗോണ്‍ ഹാബൊയാക്സു എന്നായിരുന്നു. പിതാവ് കെട്ടിടനിര്‍മാണ കോണ്‍ട്രാക്റ്ററായ നിക്കോളാസ് ബൊജായും മാതാവ് വെനീസുകാരിയായ ഡ്യാനാഫില്‍ ബെര്‍ണായ്യും ആണ്. ആഗ്നസ് എന്ന പദത്തിന് പരിശുദ്ധം എന്നാണര്‍ഥം. ആ പേര് അന്വര്‍ഥമാക്കുന്ന പ്രവര്‍ത്തനങ്ങളാണ് ബാല്യം മുതല്‍ സന്ന്യാസജീവിതം ആഗ്രഹിച്ചിരുന്ന ആഗ്നസില്‍നിന്നുമുണ്ടായിക്കൊണ്ടിരുന്നതും. ആദ്യകാല വിദ്യാഭ്യാസം സേക്രഡ് ഹാര്‍ട്ട് പള്ളിയിലായിരുന്നു. ആദ്യ ആത്മീയഗുരു ഫാദര്‍ സെലസ്റ്റ്വാന്‍ എക്സെം ആണ്. 1917-ല്‍ പിതാവിന്റെ മരണശേഷം കത്തോലിക്കാസഭയുടേതല്ലാത്ത സര്‍ക്കാര്‍ വിദ്യാലയങ്ങളിലേക്ക് വിദ്യാഭ്യാസം മാറ്റിയ ഇവര്‍ക്ക് സെര്‍ബോ-ക്രൊയേഷ്യന്‍ ഭാഷയിലായിരുന്നു പഠനം തുടങ്ങേണ്ടിയിരുന്നത്. ഇടവകപ്പള്ളിയിലും വീട്ടിലുമായി പഠനവും പരിശീലനവും നടത്തിയ മദര്‍ തന്റെ മാതാവിനെ പരിശുദ്ധയെന്ന് വിശേഷിപ്പിക്കുമായിരുന്നു. അമ്മയും മകളും തമ്മില്‍ അര്‍പ്പണബോധത്തോടെയുള്ള ബന്ധമായിരുന്നു നിലവിലുണ്ടായിരുന്നത്. അവശരെയും അശരണരെയും സ്നേഹിക്കാനും ശുശ്രൂഷിക്കാനും ആദ്യം പരിശീലിപ്പിച്ചത് അമ്മയായിരുന്നുവെന്ന് മദര്‍ പിന്നീട് അനുസ്മരിച്ചിട്ടുണ്ട്.

പ്രസിഡന്റ് സഞ്ജീവറെഡ്ഢിയില്‍നിന്ന് ഭാരതരത്നം സ്വീകരിക്കുന്നു

ആഗ്നസ് ദിവസത്തില്‍ കൂടുതല്‍ സമയവും തിരുഹൃദയ ദേവാലയത്തിലെ ഗ്രന്ഥാലയത്തില്‍ത്തന്നെ കഴിച്ചുകൂട്ടുക പതിവായി. 12 വയസ്സുള്ളപ്പോഴാണ് കന്യാസ്ത്രീ ആകണമെന്ന ആഗ്രഹം ആദ്യമായി ഉണ്ടായത്. സ്കൂളില്‍നിന്ന് മടങ്ങിയെത്തിയാലുടന്‍ ഇടവകയുടെ പരിപാടികളില്‍ മുഴുകുക നിത്യസംഭവമായി മാറി. 1925-ല്‍ ജാം ബ്രന്‍കോവിക് എന്ന വൈദികനുമായി പരിചയപ്പെടുകയും അദ്ദേഹം കന്യാമാതാവിന്റെ പേരില്‍ തുടങ്ങിയ 'സൊഡാലിറ്റി' എന്ന സംഘടനയുടെ അംഗത്വം സ്വീകരിക്കുകയും ചെയ്തു. വര്‍ഷങ്ങള്‍ക്കുശേഷം കൊല്‍ക്കത്തയിലെ എന്‍വെല്ലി കോണ്‍വെന്റിലെ 'സൊഡാലിറ്റി'യിലും ആഗ്നസ് ചേര്‍ന്നു.

മദര്‍ തെരേസയുടെ കൈയെഴുത്ത് മാതൃകയും ഒപ്പും

യുവത്വത്തിലെത്തിയ ആഗ്നസില്‍ സദ്ഗുണങ്ങളും പ്രവൃത്തികളില്‍ ചിട്ടയും വേഷവിധാനത്തില്‍ ലാളിത്യവും കാണപ്പെട്ടു. 18-വയസ്സായപ്പോള്‍ ഇവര്‍ 'ലൊറേറ്റോ സന്ന്യാസിനിസഭ'യില്‍ അംഗമായി ചേര്‍ന്നു. തുടര്‍ന്ന് ലണ്ടനില്‍ പോയി കുറച്ചുകാലം ഇംഗ്ലീഷ് ഭാഷ പഠിക്കുകയും 1931 മേയ് 24-ന് 'തെരേസ' എന്ന പേര് സ്വീകരിക്കുകയും ചെയ്തു. 1941 വരെ തെരേസ ലൊറേറ്റോ സഭയുടെ ഉന്നമനത്തിനായി അനവരതം പ്രയത്നിച്ചു. 1928 സെപ്. 26-ന് ആഗ്നസ് അമ്മയും സഹോദരിയുമൊന്നിച്ച് സാഗ്രിബിലേക്കു തിരിച്ചു. തുടര്‍ന്ന് അമ്മയോടും സഹോദരിയോടും യാത്ര പറഞ്ഞ് ആഗ്നസ് ലൊറേറ്റോ മഠത്തിലേക്കു പോയി.

1931 മാ. 4-ന് ആദ്യ വ്രതവാഗ്ദാനം സ്വീകരിച്ചു. തെരേസാ മാര്‍ട്ടിന്‍ എന്ന ഫ്രഞ്ച് കന്യാസ്ത്രീയുടെ നാമം സ്വീകരിച്ച് സന്ന്യാസജീവിതത്തിലെ പ്രഥമഘട്ടം പൂര്‍ത്തിയാക്കി. 1930-നും 31-നും ഇടയ്ക്കുള്ള കാലയളവില്‍ സെയ്ന്റ് തെരേസാസ് പ്രൈമറി സ്കൂളിന്റെ ചുമതല സിസ്റ്റര്‍ തെരേസയ്ക്കായിരുന്നു. 1939 മേയ് 24-ന് സിസ്റ്റര്‍ തെരേസ തന്റെ സന്ന്യാസജീവിതത്തിലേക്കുള്ള വ്രതവാഗ്ദാനങ്ങള്‍ എല്ലാം പൂര്‍ത്തിയാക്കി. 1944 ജൂണ്‍ 12-ന് ഫാദര്‍ വാന്‍ എക്സെമിനെ മദര്‍ തെരേസ തന്റെ ആധ്യാത്മിക ഗുരുവായി സ്വീകരിച്ചു. രണ്ടാം ലോകയുദ്ധത്തോടെ 1942-43-ല്‍ ബംഗാളില്‍ ക്ഷാമം രൂക്ഷമായി. തുടര്‍ന്നുണ്ടായ ദാരുണ സംഭവങ്ങള്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കു മുന്നിട്ടിറങ്ങാന്‍ മദറിനെ പ്രേരിപ്പിച്ചു.

1946-ല്‍ വാര്‍ഷിക ധ്യാനത്തില്‍ പങ്കെടുക്കുന്നതിനായി ഡാര്‍ജിലിങ്ങിലേക്കുള്ള യാത്രയ്ക്കിടയില്‍ മദറിന് 'ദൈവവിളി' ഉണ്ടാവുകയും അശരണരും നിരാലംബരുമായ ജനങ്ങള്‍ക്കായി തന്റെ തുടര്‍ന്നുള്ള ജീവിതം ഉഴിഞ്ഞുവയ്ക്കുവാന്‍ ദൃഢപ്രതിജ്ഞയെടുക്കുകയും ചെയ്തു. മദര്‍ 1948-ല്‍ ലൊറേറ്റോ സന്ന്യാസിനി മഠത്തില്‍നിന്ന് തെരുവുകളിലേക്കിറങ്ങി പ്രവര്‍ത്തനനിരതയായി. നീല ബോര്‍ഡറോടുകൂടിയ വെള്ള സാരിയും ഒരു ജപമാലയും കുരിശുമായിരുന്നു മദറിന്റെ സ്ഥിരം വേഷം. ബിഹാറിലെ പാറ്റ്നയില്‍ അമേരിക്കന്‍ മെഡിക്കല്‍ സിസ്റ്റേഴ്സില്‍നിന്ന് വൈദ്യശുശ്രൂഷാ പരിശീലനം നേടിയ തെരേസ, കൊല്‍ക്കത്തയിലെ ചേരി പ്രദേശങ്ങളിലും തെരുവുകളിലും തന്റെ കാരുണ്യയാത്രയ്ക്ക് ആരംഭമിട്ടു. കണ്ടാല്‍ അറപ്പുതോന്നുന്ന കുഷ്ഠരോഗികളേയും തെരുവുകളിലേക്ക് എറിയപ്പെടുന്ന പിഞ്ചുകുഞ്ഞുങ്ങളേയും സ്നേഹപൂര്‍ണവും കരുണാമയവുമായ ശുശ്രൂഷകളിലൂടെ സാധാരണജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരാന്‍ ഇവര്‍ക്കു കഴിഞ്ഞു. അങ്ങനെ അശരണരായ അഗതികള്‍ക്കും ദരിദ്രര്‍ക്കും വൃദ്ധര്‍ക്കും മദര്‍ ദൈവതുല്യയായി മാറി. ഒരു സ്കൂളും ഒരു ഡിസ്പെന്‍സറിയും മോത്തിരസില്ലിലെ ചേരിപ്രദേശത്തു തുടങ്ങുകയും കുട്ടികളെ കുളിപ്പിച്ച് ശുചിത്വവും വെടിപ്പുമുള്ളവരായി ജീവിക്കാന്‍ പഠിപ്പിക്കുകയും ചെയ്തു. അതോടൊപ്പം അവര്‍ക്കു വിദ്യാഭ്യാസം നല്കുന്നതിനും ശ്രദ്ധിച്ചു.

1949 ജനു. 4-ന് രണ്ടാമതൊരു സ്കൂള്‍ 'തില്‍ജല'യില്‍ ആരംഭിച്ചു. 1950 ഒ. 7-ന് കൊല്‍ക്കത്ത ആസ്ഥാനമായി 'മിഷണറീസ് ഒഫ് ചാരിറ്റി' എന്ന സന്ന്യാസിനി സമൂഹത്തിന് തുടക്കം കുറിച്ചു. 'അര്‍പ്പണബോധത്തോടെയുള്ള സേവനവും മനുഷ്യസ്നേഹത്തില്‍നിന്ന് ഉദിക്കുന്ന സന്തോഷവും നമുക്ക് ആവശ്യമുണ്ട്. സ്നേഹം വിശ്വസ്തത, പൂര്‍ണമായ വിധേയത്വം, സന്തുഷ്ടി എന്നിവ മദറിന്റെ ജീവിതാദര്‍ശത്തിന്റെ ഘടകങ്ങളാണ്. ഏതിനെയും സന്തോഷപൂര്‍വം സ്വീകരിക്കുക എന്നതാണ് ദൈവത്തോടും മനുഷ്യനോടും നമ്മുടെ കൃതജ്ഞത പ്രകാശിപ്പിക്കാനുള്ള ഏറ്റവും ഉചിതമായ മാര്‍ഗം'. തന്റെ സഭയിലെ മിഷണറിമാര്‍ മഠത്തിനുള്ളില്‍ മാത്രം പ്രവര്‍ത്തിച്ചാല്‍ പോരാ, തെരുവിലേക്കിറങ്ങിച്ചെന്ന് അശരണര്‍ക്ക് ശാന്തി നല്കണമെന്ന് മദറിന് നിര്‍ബന്ധമുണ്ടായിരുന്നു. സ്നേഹത്തിലധിഷ്ഠിതമായ ജനസേവനമായിരുന്നു അവരുടെ യഥാര്‍ഥ ലക്ഷ്യം. അശരണര്‍ക്കായുള്ള താമസസ്ഥലമായ 'നിര്‍മലഹൃദയ' 1952-ല്‍ ആരംഭിച്ചു. കുഷ്ഠരോഗികളുടെ ചികിത്സയ്ക്കായി 'ശാന്തിനഗര്‍' സ്ഥാപിച്ചു. ഇതോടൊപ്പം മദറിന് സര്‍ക്കാരിന്റേയും സന്നദ്ധസംഘടനകളുടേയും സേവനങ്ങളും പ്രോത്സാഹനങ്ങളും ലഭ്യമായിത്തുടങ്ങി. തുടക്കത്തില്‍ 12 അംഗങ്ങളുമായി കൊല്‍ക്കത്തയിലാരംഭിച്ച ഈ സഭയ്ക്ക് ഇന്ന് 120 രാജ്യങ്ങളിലായി 1375-ഓളം ക്ളിനിക്കുകളും 755 അഭയകേന്ദ്രങ്ങളും 160-ലേറെ വിദ്യാഭ്യാസ സ്ഥാപനങ്ങളുമുണ്ട്. ഇവ സമൂഹനന്മ ലക്ഷ്യമാക്കി പ്രവര്‍ത്തനം തുടരുന്നു. 'മിഷണറീസ് ഒഫ് ചാരിറ്റി'യുടെ ആഭിമുഖ്യത്തിലുള്ള ഇന്ത്യയിലെ സംരക്ഷണ കേന്ദ്രങ്ങള്‍ 'ശിശുഭവന്‍' എന്നാണ് അറിയപ്പെടുന്നത്.

തുകയുടെ വലുപ്പത്തെക്കാള്‍ അതിനു പിന്നിലെ ത്യാഗമനോഭാവത്തെ ശ്ലാഘിച്ചിരുന്ന മദറിന് കാരുണ്യപ്രവര്‍ത്തനത്തിന് സാമ്പത്തിക ഞെരുക്കം പലപ്പോഴും പ്രതിബന്ധമായിരുന്നു. കുറഞ്ഞ സമയത്തിനുള്ളില്‍ വിദേശരാജ്യങ്ങളില്‍പ്പോലും വിജയകരമായി ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഈ സംഘടന നടത്തിയിരുന്നു.

ഐക്യരാഷ്ട്രസഭ 40-ാം വാര്‍ഷികം ആഘോഷിച്ചപ്പോള്‍ അഗതികളുടെ അമ്മയായ മദറിനെക്കുറിച്ചുള്ള ചലച്ചിത്രപ്രദര്‍ശനം നടത്തുകയുണ്ടായി.

അപൂര്‍വ വ്യക്തിത്വത്തിനുടമയായിരുന്ന ഈ മഹിളാരത്നത്തിന് ലഭിച്ച പുരസ്കാരങ്ങളുടെ ഒരു നീണ്ട നിരതന്നെയുണ്ട്. 1962 ജനു. 26-ലെ റിപ്പബ്ലിക് ദിനത്തില്‍ 'പദ്മശ്രീ' പദവി നല്കി മദറിനെ ഭാരതം ആദരിച്ചു. തുടര്‍ന്ന് രമണ്‍ മഗ്സാസെ അവാര്‍ഡും 1972 ന. 15-ന് അന്തര്‍ദേശീയ ധാരണയ്ക്കുള്ള നെഹ്റു അവാര്‍ഡും നല്കുകയുണ്ടായി.

1979 ഡി.-ല്‍ ഓസ്ളോയില്‍വച്ച് മദര്‍ തെരേസയ്ക്ക് ലോക സമാധാനത്തിനുള്ള നോബല്‍സമ്മാനം നല്കപ്പെട്ടു. ഈ പുരസ്കാരം നല്കുന്നതിനു മുമ്പ് ഇവരുടെ സേവനങ്ങളെക്കുറിച്ചുള്ള ഖ്യാതി ലോകമെങ്ങും വ്യാപിച്ചിരുന്നു. 1980-ല്‍ ഇന്ത്യയിലെ പരമോന്നത ബഹുമതിയായ 'ഭാരതരത്നം' മദറിന് ലഭിക്കുകയുണ്ടായി. 1992 ന. 3-ന് 'ഭാരത് ശിരോമണി' അവാര്‍ഡും മദര്‍ രാഷ്ട്രപതിയില്‍നിന്നു സ്വീകരിച്ചു. ഇവ കൂടാതെ വിശ്വപ്രസിദ്ധ സര്‍വകലാശാലകളുടെ ഓണററി ഡോക്ടറേറ്റ് ബിരുദങ്ങളും ലഭ്യമായിട്ടുണ്ട്. കേംബ്രിജ്, സാന്റായാഗോ, ഹാര്‍വാഡ് തുടങ്ങിയ സര്‍വകലാശാലകള്‍, രവീന്ദ്രനാഥടാഗോര്‍ സ്ഥാപിച്ച ശാന്തിനികേതന്‍ തുടങ്ങി ഒട്ടനവധി സ്ഥാപനങ്ങള്‍ മദര്‍ തെരേസയെ 'വുമണ്‍ ഒഫ് ദി ഇയര്‍' ആയി പ്രഖ്യാപിച്ചിട്ടുണ്ട്. സ്വീഡനിലേയും ഭാരതത്തിലേയും തപാല്‍ വകുപ്പ് മദറിന്റെ ചിത്രത്തോടുകൂടിയ സ്റ്റാമ്പുകളിറക്കി ബഹുമാനിച്ചു. കൂടാതെ പോപ് ജോണ്‍ തതകകക പുരസ്കാരം, ജോസഫ് കെന്നഡി ജൂനിയര്‍ ഫൌണ്ടേഷന്‍ അവാര്‍ഡ് എന്നീ ബഹുമതികളും മദറിനെ തേടിയെത്തിവയാണ്. ബ്രിട്ടിഷ് ഗവണ്മെന്റ് പരമോന്നത ബഹുമതിയായ 'ഓര്‍ഡര്‍ ഒഫ് മെറിറ്റ്' 1983-ല്‍ നല്കി മദറിനെ ആദരിക്കുകയുണ്ടായി. 1997 സെപ്. 5-ന് മദര്‍ തെരേസ അന്തരിച്ചു. മറ്റുള്ളവരുടെ വേദനയകറ്റുവാന്‍ ജീവിത വ്രതമെടുത്ത മദറിനെ 2003 ഒ. 19-ന് 'വാഴ്ത്തപ്പെട്ടവള്‍' ആയി പ്രഖ്യാപിച്ചിട്ടുണ്ട്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍