This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

തുര്‍ക്കി സിനിമ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

07:11, 5 ജൂലൈ 2008-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

തുര്‍ക്കി സിനിമ

തുര്‍ക്കിയിലെ ചലച്ചിത്രരംഗം. 19-ാം ശ.-ത്തിന്റെ അന്ത്യത്തിലാണ് തുര്‍ക്കിയില്‍ ചലച്ചിത്രപ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചത്. 1897-ല്‍ ആദ്യത്തെ ചലച്ചിത്ര പ്രദര്‍ശനം നടന്നു. വിദേശീയരായ വിദഗ്ധര്‍ നിര്‍മിച്ച ഡോക്യുമെന്ററികളാണ് ആദ്യകാലത്ത് പ്രചാരം നേടിയത്. 1914-ല്‍ പൂര്‍ത്തിയാക്കിയ ദ് ഡിമോളിഷന്‍ ഒഫ് ദ് റഷ്യന്‍ മോണുമെന്റ് അറ്റ് സെയ്ന്റ് സ്റ്റീഫന്‍ എന്ന ഡോക്യുമെന്ററിയാണ് ഒരു തുര്‍ക്കിക്കാരന്‍ നിര്‍മിച്ച ആദ്യത്തെ ചലച്ചിത്രം. ഒട്ടോമന്‍ സൈന്യത്തിലെ ഓഫീസറായ ഫുവട്ട് ഉസ്കിനേ ആണ് ഇതിന്റെ നിര്‍മാതാവ്. 1915-ല്‍ സ്ഥാപിതമായ ആര്‍മി ഫിലിം സെന്ററിനുവേണ്ടി പല ഡോക്യുമെന്ററികളും നിര്‍മിക്കപ്പെട്ടു. ഒട്ടൊമന്‍ യുദ്ധകാര്യ മന്ത്രിയായ എന്‍വര്‍ പാഷയാണ് ഈ സ്ഥാപനത്തിന് രൂപംനല്‍കിയത്.

ആദ്യത്തെ ഡോക്യുമെന്ററി പ്രദര്‍ശനം കഴിഞ്ഞ് ഇരുപത് വര്‍ഷങ്ങള്‍ക്കു ശേഷമാണ് ആദ്യത്തെ ഫീച്ചര്‍ ഫിലിം നിര്‍മിക്കപ്പെട്ടത്. ദ് മാരേജ് ഒഫ് ഹിമ്മത് അഗാ എന്ന ചലച്ചിത്രത്തിന്റെ നിര്‍മാണം 1916-ല്‍ ആരംഭിച്ചുവെങ്കിലും ഒന്നാം ലോകയുദ്ധത്തിനുശേഷമാണ് അതു പൂര്‍ത്തിയാക്കിയത്. ആദ്യകാല ഫീച്ചര്‍ ഫിലുമുകളായ ദ് ക്ളാ (1917), ദ് സ്പൈ (1917) എന്നിവ നിര്‍മിച്ചത് നാഷണല്‍ ഡിഫന്‍സ് അസോസിയേഷനായിരുന്നു. പത്രപ്രവര്‍ത്തകനായിരുന്ന സെദത്ത് സിമവിയാണ് സംവിധായകന്‍.

ആദ്യത്തെ ചലച്ചിത്ര നിര്‍മാണ കമ്പനിയായ 'കെമല്‍ ഫിലിം' സെദെത്ത് സഹോദരന്മാരുടെ മേല്‍നോട്ടത്തില്‍ 1922-ല്‍ സ്ഥാപിതമായി. രണ്ട് വര്‍ഷക്കാലം മാത്രം പ്രവര്‍ത്തിച്ച ഈ കമ്പനി നാല് ഫീച്ചര്‍ ഫിലിമുകള്‍ നിര്‍മിച്ചു. എ ലവ് ട്രാജഡി ഇന്‍ ഇസ്താംബുള്‍ (1922), ദ് മിസ്റ്ററി ഓണ്‍ ദ് ബോസ്ഫറസ് (1922), ദ് ഷര്‍ട്ട് ഒഫ് ഫയര്‍ (1923), ദ് ട്രാജഡി അറ്റ് കിസ് കുളസി (1923) എന്നിവയാണിവ. നാടക നടനും സംവിധായകനുമായ മുഹ്സിന്‍ എര്‍ത്തുഗ്രുല്‍ ആയിരുന്നു ഇവയുടെ സംവിധായകന്‍. തുടര്‍ന്നുള്ള രണ്ട് ദശകക്കാലം സിനിമാസംവിധാനരംഗത്ത് മുന്നിട്ടു നിന്നത് ഇദ്ദേഹം തന്നെയായിരുന്നു. ഇക്കാലത്തു നിര്‍മിച്ച മിക്ക ചലച്ചിത്രങ്ങളുടെ ഇതിവൃത്തങ്ങളും നാടകവേദിയില്‍ നിന്ന് കടംകൊണ്ടവയായിരുന്നു. മിക്ക സിനിമാ സംവിധായകരും നാടകസംവിധായകര്‍ കൂടിയാണത്. ഇത് തുര്‍ക്കി സിനിമയുടെ ഭാവിയെ സാരമായി സ്വാധീനിച്ചു.

1923-ല്‍ നിലവില്‍ വന്ന തുര്‍ക്കി റിപ്പബ്ളിക് ഭരണകൂടം പാശ്ചാത്യ സ്വാധീനമുള്ള സംഗീത-നാടക കലകളെ പ്രോത്സാഹിപ്പിച്ചുവെങ്കിലും ചലച്ചിത്രരംഗത്തെ അവഗണിക്കുകയാണുണ്ടായത്. 1928-ല്‍ ഇപെക് ഫിലിം എന്ന പേരില്‍ ഒരു ചലച്ചിത്ര നിര്‍മാണ കമ്പനി നിലവില്‍വന്നു. ഒരു ദശകക്കാലം ചലച്ചിത്രരംഗത്ത് സജീവമായി പ്രവര്‍ത്തിച്ചത് ഈ കമ്പനി മാത്രമായിരുന്നു. 1930-കളില്‍ എര്‍ത്തുഗ്രുല്‍ എന്ന സംവിധായകന്‍ ഇരുപതോളം ചലച്ചിത്രങ്ങള്‍ പുറത്തിറക്കി. ദ് സ്ട്രീറ്റ്സ് ഒഫ് ഇസ്താംബുള്‍ (1931), എ നേഷന്‍ എവേക്കന്‍സ് (1932), ദ് മില്ല്യന്‍ ഹണ്ടേഴ്സ് (1934), വിക്റ്റിംസ് ഒഫ് ലസ്റ്റ് (1940) എന്നിവ ഇവയിലുള്‍പ്പെടുന്നു. പാശ്ചാത്യ സ്വാധീനം മുന്നിട്ടുനിന്ന ഈ ചലച്ചിത്രങ്ങള്‍ തുര്‍ക്കിയുടെ സാംസ്കാരിക പാരമ്പര്യത്തിന് ഇണങ്ങുന്നവയായിരുന്നില്ല. ഭരണകൂടത്തിന്റെ കടുത്ത നിയന്ത്രണങ്ങള്‍ സ്വതന്ത്രമായ സംവിധാനത്തിന് തടസ്സം സൃഷ്ടിക്കുകയും ചെയ്തു.

തുര്‍ക്കിയില്‍ ഏകകക്ഷി ഭരണം അവസാനിച്ചതോടെ ഇപെക് ഫിലിം കമ്പനിക്കു ബദലായി ഹക്കാ ഫിലിം കമ്പനി സ്ഥാപിക്ക പ്പെട്ടു. യുവസിനിമാസംവിധായകരായ ഫാറൂഖ് കെന്‍ക്, സ്കാഡന്‍ കാമില്‍ എന്നിവര്‍ കമ്പനിക്കുവേണ്ടി പല ഫീച്ചര്‍ ഫിലിമുകളും സംവിധാനം ചെയ്തു. ഇവരെ പിന്തുടര്‍ന്ന് ബാഹാ ഗെലെന്‍ ബെവി, അയ്ഡിന്‍ അരാക്കോണ്‍ മുതലായ യുവസംവിധായകരും രംഗത്തുവന്നു. മാമൂലുകള്‍ക്കെതിരെ പൊരുതിയ ഇക്കൂട്ടര്‍ സിനിമയ്ക്ക് നവജീവന്‍ പ്രദാനം ചെയ്തു. ഇവരുടെ പ്രവര്‍ത്തനത്തില്‍ ആകൃഷ്ടരായി പുതിയ സംവിധായകരും അഭിനേതാക്കളും സാങ്കേതിക വിദഗ്ധരും മുന്നോട്ടുവന്നു. ദേശീയ ചലച്ചിത്രനിര്‍മാണത്തിനുള്ള നികുതി വെട്ടിക്കുറയ്ക്കാന്‍ ഭരണകൂടം നിര്‍ബന്ധിതമായി.

1950-കളില്‍ അഡ്നന്‍ മെന്ഡജരസിന്റെ നേതൃത്വത്തില്‍ നിലവില്‍വന്ന ബഹുകക്ഷി ഭരണകൂടം സാമൂഹിക-സാംസ്കാരിക രംഗങ്ങളില്‍ വമ്പിച്ച പരിവര്‍ത്തനമുളവാക്കി. ഇസ്താംബുളിലെ ഗ്രീന്‍പൈന്‍ സ്ട്രീറ്റിലേക്കു നീങ്ങിയ ബിസിനസുകാര്‍ പുതിയ ചലച്ചിത്രനിര്‍മാണ കമ്പനികള്‍ക്ക് രൂപംനല്‍കി. 1917-47 കാലയളവില്‍ നിര്‍മിച്ച ചലച്ചിത്രങ്ങള്‍ 58 ആയിരുന്നെങ്കില്‍ 1956 ആയപ്പോഴേക്ക് അത് 359 ആയി വര്‍ധിച്ചു. 1957-നുശേഷം വര്‍ഷംപ്രതി ആറ് മുതല്‍ ഇരുനൂറ്വരെ ചിത്രങ്ങള്‍ റിലീസ് ചെയ്യപ്പെട്ടു. ഗ്രീന്‍ പൈന്‍ സിനിമ എന്ന പേരിലാണ് ഇവ അറിയപ്പെടുന്നത്. ചലച്ചിത്രങ്ങളുടെ എണ്ണത്തിലുള്ള വര്‍ധന അവയുടെ ഗുണമേന്മ മെച്ചപ്പെടുത്തുവാനും വഴിയൊരുക്കി.

1949-ല്‍ പുറത്തുവന്ന ഡെത്ത് റ്റു ദ വോര്‍ എന്ന ചലച്ചിത്രത്തിലൂടെ ശ്രദ്ധേയനായ ഒമര്‍ ലുത്ഫി അകദ് എന്ന യുവസംവിധായകന്റെ ഇന്‍ ദ് നെയം ഒഫ് ദ് ലാ (1952) തുര്‍ക്കി സിനിമയില്‍ പുതിയൊരു യുഗത്തിന് തുടക്കം കുറിച്ചു. സംവിധാനത്തിലും എഡിറ്റിങ്ങിലുമെല്ലാം നൂതനമായ ഒരു ശൈലി പുലര്‍ത്തുന്ന ചിത്രമാണിത്. കില്ലര്‍ സിറ്റി (1954), ദ് വൈറ്റ് ഹാന്‍ഡ്കര്‍ച്ചീഫ് (1955) എന്നിവയാണ് അകദിന്റെ ശ്രദ്ധേയമായ മറ്റു ചലച്ചിത്രങ്ങള്‍. ഗ്രാമീണ ജീവിതത്തിന്റെ യാഥാര്‍ഥ്യങ്ങള്‍ പ്രതിഫലിപ്പിക്കുന്ന ഒരു ചിത്രമാണ് ദ് വൈറ്റ് ഹാന്‍ഡ്കര്‍ച്ചീഫ്. അകദിനെ അനുകരിച്ച് രംഗത്തുവന്ന മെതിന്‍ എര്‍ക്സാന്‍, അതിഫ് ഇല്‍മസ്, ഒസ്മാന്‍ ഡെഡന്‍ മുതലായ യുവസംവിധായകര്‍ നവീന ചലച്ചിത്രങ്ങള്‍ക്ക് രൂപംനല്‍കി. അതിഫ് ഇല്‍മാസ് സംവിധാനം ചെയ്ത ദ് ബ്രൈഡ്സ് മുറത്, അലഗെയ്ക്ക്, ദ് പാഷന്‍ ഒഫ് കരകാവോഗ്ലാന്‍ മുതലായ ചിത്രങ്ങള്‍ തുര്‍ക്കി നാടോടി സാഹിത്യത്തില്‍ അധിഷ്ഠിതമാണ്.

ത്രി ഫ്രണ്‍ഡ്സ് എന്ന ചലച്ചിത്രം സംവിധാനം ചെയ്ത മെമ്ദു ഉന്‍ ഈ കാലയളവിലെ ഒരു മികച്ച സംവിധായകനാണ്. ചലച്ചിത്രരംഗത്ത് പല പരീക്ഷണങ്ങളും നടത്തിയ ഒസ്മാന്‍ ഡെഡന്റെ ദി എനിമി കട്ട് ഡൌണ്‍ ദ് വേസ് (1959), ഫോര്‍ ദ് സേക് ഒഫ് ഓണര്‍ (1960) എന്നീ ചിത്രങ്ങള്‍ ഏറെ ശ്രദ്ധേയമായി. അക്രമവും ലൈംഗികതയും തുര്‍ക്കി സിനിമയിലേക്ക് കൊണ്ടുവന്നത് ഇദ്ദേഹമാണ്. അഭിനേതാക്കള്‍ എന്ന നിലയില്‍ പ്രശസ്തിയാര്‍ജിച്ചവരില്‍ അയ്ഹാന്‍ ഇഷിക്ക്, ബെല്‍ജിന്‍ദോരുക്, മുഹ്തെരം നൂര്‍, ഗോസ്കെല്‍ അര്‍ഡോയ് എന്നിവരുള്‍പ്പെടുന്നു.

1960-ല്‍ പട്ടാളഭരണം നിലവില്‍ വന്ന ശേഷം തുര്‍ക്കിയുടെ സാംസ്കാരിക രംഗത്ത് ശ്രദ്ധേയമായ പരിവര്‍ത്തനമുണ്ടായി. സാംസ്കാരിക രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ തമ്മിലുള്ള സംഘട്ടനം 1970- കള്‍ വരെ തുടര്‍ന്നു. പ്രശസ്ത സിനിമാ സംവിധായകനായ മെതിന്‍ എര്‍ക്സന്റെ നേതൃത്വത്തില്‍ സോഷ്യല്‍ റിയലിസത്തിലുള്ള കലാസൃഷ്ടികള്‍ നാടെങ്ങും പ്രചരിച്ചു. എര്‍ക്സന്റെ ദ് റിവഞ്ച് ഒഫ് ദ് സര്‍പ്പന്റ്സ് (1962), ഡ്രൈ സമ്മര്‍ (1963) എന്നീ ചലച്ചിത്രങ്ങള്‍ അന്താരാഷ്ട്ര പ്രശസ്തി നേടി. 1964-ലെ ബര്‍ലിന്‍ ഫിലിം ഫെസ്റ്റിവലില്‍ ഡ്രൈ സമ്മര്‍ എന്ന ചിത്രത്തിന് ഗോള്‍ഡന്‍ ബെയര്‍ അവാര്‍ഡ് ലഭിച്ചു. തുര്‍ക്കി ഗ്രാമങ്ങളിലെ ജീവിതവൈരുധ്യങ്ങളെയാണ് എര്‍ക്സന്‍ ചിത്രീകരിച്ചത്. സെഡന്റെ ഫോര്‍ ദ് സേക് ഒഫ് ഓണര്‍, അതിഫ് ഇല്‍മസിന്റെ ദ് ക്രിമിനല്‍ (1960) എന്നീ ചിത്രങ്ങളും സോഷ്യല്‍ റിയലിസ്റ്റ് ശൈലിയില്‍ സംവിധാനം ചെയ്തിട്ടുള്ളതാണ്.

തുര്‍ക്കി സാഹിത്യകാരനും ചിന്തകനുമായ കെമാല്‍ താഹി റിന്റെ ആശയങ്ങളില്‍ ആകൃഷ്ടനായ ഹലിത് റെഫിഗ് എന്ന സിനിമാ സംവിധായകന്‍ സമാനമനസ്കരുമായി ചേര്‍ന്ന് 'നാഷണല്‍ സിനിമാ മൂവ്മെന്റി'ന് പ്രാരംഭം കുറിച്ചു. തുര്‍ക്കി ദേശീയ സിനിമ എന്നു വിശേഷിപ്പിക്കാവുന്ന ഫൊര്‍ബിഡന്‍ ലൌ (1960), ദ് സ്ട്രേഞ്ചര്‍ ഇന്‍ ടൌണ്‍ (1963), ഫോര്‍ വിമന്‍ ഇന്‍ ദ് ഹാരം (1965), ഐ ലോസ്റ്റ് മൈ ഹാര്‍ട്ട് റ്റു എ ടര്‍ക്ക് (1969), മദര്‍ ഫാത്ത്(1973) എന്നീ ചലച്ചിത്രങ്ങള്‍ റെഫിഗ് സംവിധാനം ചെയ്തു. മെതിന്‍ എര്‍ക്സന്റെ എ ടൈ റ്റു ലൌ, അകദിന്റെ ദ് ലാ ഒഫ് ദ് ബോര്‍ഡര്‍ (1966), റെഡ് റിവര്‍, ബ്ളാക് ഷിപ്പ് (1967), ദ് റിവര്‍ (1972), ദ് ബ്രൈഡ് ട്രിലജി (1967), ദ് വെഡിങ് (1974), ദ് റിറ്റാലിയേഷന്‍ (1975), അതിഫ് ഇല്‍മസിന്റെ കൊസനോഗ്ളു (1967), കൊറോഗ്ളു (1968) എന്നിവയാണ് ഈ പ്രസ്ഥാനത്തിലെ മികച്ച മറ്റ് കലാസൃഷ്ടികള്‍.

ഇസ്ലാമിക് ആശയങ്ങളില്‍ അധിഷ്ഠിതമായ മറ്റൊരു ചലച്ചിത്ര പ്രസ്ഥാനവും ഇക്കാലത്ത് രൂപംകൊള്ളുകയുണ്ടായി. സിനിമാസംവിധായകനും നിരൂപകനുമായ യുസല്‍ കക്ക്മക്ലിയാണ് ഇതിന് നേതൃത്വം നല്‍കിയത്. ഈ വിഭാഗക്കാര്‍ നിര്‍മിച്ച ശ്രദ്ധേയമായ ചലച്ചിത്രങ്ങളില്‍ ദ് കണ്‍വേര്‍ജിങ് പാത്സ്, മൈ കണ്‍ട്രി എന്നിവ ഉള്‍പ്പെടുന്നു. 1960-കളില്‍ ടെലിവിഷന്റേയും വീഡിയൊയുടേയും ആഗമനത്തോടെ തുര്‍ക്കി സിനിമാനിര്‍മാണം മന്ദീഭവിച്ചു. ഈ പ്രതിസന്ധി തരണം ചെയ്യുവാനായി ലൈംഗികാതിപ്രസരമുള്ള ചലച്ചിത്രങ്ങള്‍ വളരെയേറെ നിര്‍മിക്കപ്പെട്ടുവെങ്കിലും കുടുംബ സദസ്സുകള്‍ സിനിമയില്‍ നിന്നകലുകയാണുണ്ടായത്.

1970-കളില്‍ ഇല്ഡമല് ഗുനേയുടെ നേതൃത്വത്തില്‍ ഒരുപറ്റം ചെറുപ്പക്കാര്‍ 'ന്യൂവേവ് സിനിമ' അവതരിപ്പിക്കാനാരംഭിച്ചു. 1970-ല്‍ ഗുനേ സംവിധാനം ചെയ്ത ദ് ഹോപ് എന്ന ചിത്രം തുര്‍ക്കി സിനിമാരംഗത്ത് പ്രതീക്ഷകളുയര്‍ത്തി. ഇറ്റാലിയന്‍ നിയോറിയലിസത്തില്‍ ആകൃഷ്ടനായ ഗുനേ തികച്ചും നൂതനമായൊരു സംവിധാന ശൈലിയാണ് സ്വീകരിച്ചത്. ഇദ്ദേഹത്തെത്തുടര്‍ന്നു വന്ന പ്രഗല്ഭ സംവിധായകനായ സെകി ഓക്നെന്റെ റിട്ടേണ്‍ ഒഫ് ദ് സോള്‍ജിയര്‍ എന്ന ചിത്രത്തില്‍ മനഃശാസ്ത്രപരമായ സമീപനമാണ് സ്വീകരിച്ചിരിക്കുന്നത്. ദ് ഹോഡ് (1978), ദി എനിമി (1980) എന്നീ ചിത്രങ്ങളുടെ സംവിധാനം നിര്‍വഹിച്ചത് സെകിയും തിരക്കഥാരചന നടത്തിയത് ഗുനേയുമായിരുന്നു. സ്ട്രൈക് ദി ഇന്ററസ്റ്റ്സ് (1982), ദ് റെസ്ലര്‍ (1984), ദ് വോയ്സ് (1986) എന്നിവയാണ് സെകിയുടെ ശ്രദ്ധേയമായ മറ്റു ചിത്രങ്ങള്‍.

'ന്യൂ ടര്‍ക്കിഷ് സിനിമ'യ്ക്ക് സംഭാവന നല്‍കിയവരില്‍ സെരിഫ് ഗോറന്‍, എര്‍ദിന്‍ കിരള്‍, ഓമര്‍ കവൂര്‍ എന്നിവരും ഉള്‍പ്പെടുന്നു. ദി എര്‍ത്ത് ക്വേക്ക് (1976), ദ് റിവര്‍ (1977), സ്റ്റേഷന്‍ (1977), ദ് റെമഡി (1983), ബ്ളഡ് (1985), യു സിങ് യുവര്‍ സോങ്സ് (1986) എന്നിവയാണ് സെരിഫ് ഗോറന്റെ മികച്ച ചിത്രങ്ങള്‍. എര്‍ദിന്‍ കിരലിന്റെ എ സീസണ്‍ ഇന്‍ ഹക്കറി എന്ന ചിത്രത്തിന് 1983-ലെ ബെര്‍ലിന്‍ ഫിലിം ഫെസ്റ്റിവലില്‍ സെക്കന്‍ഡ്-പ്രൈസ് ലഭിച്ചു. മിസ്റ്റിക് സ്വഭാവമാര്‍ന്ന ദ് ബ്ളു എക്സൈല്‍ (1993) എന്ന ചിത്രവും ഏറെ പ്രശംസിക്കപ്പെട്ടു. പാരീസില്‍ ഫിലിം നിര്‍മാണത്തില്‍ വിദഗ്ധ പരിശീലനം നേടിയ ഓമര്‍ കവുര്‍ സംവിധാനം ചെയ്ത ചിത്രങ്ങളില്‍ സ്വയം കണ്ടെത്തലിനാണ് പ്രാമുഖ്യം കല്‍പിച്ചിരിക്കുന്നത്. യൂസഫ് ആന്‍ഡ് കെനന്‍ (1979), ഓ ബ്യൂട്ടിഫുള്‍ ഇസ്താംബുള്‍ (1981), എ ബ്രോക്കണ്‍ ലൌ സ്റ്റോറി (1982), ദ് മെഴ്സിലസ് റോഡ് (1985), ദ് ഹോട്ടല്‍ അനയുര്‍ത്ത് (1986), ദ് സീക്രട്ട് ഫേസ് (1991) എന്നിവ ഇദ്ദേഹത്തിന്റെ ചിത്രങ്ങളില്‍ ഉള്‍പ്പെടുന്നു.

1980-കളിലും 90-കളിലും പല നൂതന പ്രവണതകളും തുര്‍ക്കി സിനിമയില്‍ പ്രകടമായി. 80-കളില്‍ സ്ത്രീപക്ഷ ചലച്ചിത്രങ്ങള്‍ ഏറെ പ്രചാരം നേടി. തുര്‍ക്കി സമൂഹം അംഗീകരിക്കാത്ത അഭിസാരികകളും മറ്റും കഥാപാത്രങ്ങളായ ചലച്ചിത്രങ്ങള്‍ ഇവയിലുള്‍പ്പെടുന്നു. തുര്‍ക്കി പാരമ്പര്യത്തില്‍ നിന്നു വ്യതിചലിക്കാതെ മികച്ച ചിത്രങ്ങള്‍ സംവിധാനം ചെയ്ത ഹലിന് റെഫിഗിന്റെ ദ് ലേഡി (1988), റ്റു സ്ട്രേഞ്ചേഴ്സ് (1990) എന്നീ ചലച്ചിത്രങ്ങള്‍ ഇക്കൂട്ടത്തില്‍ എടുത്തുപറയത്തക്കവയാണ്. ഇസ്മയെല്‍ ഗുഹസ്, രെഹഎര്‍ഡം, ഒസ്മാന്‍ സിനവ്, ഓമര്‍ കവുര്‍, എര്‍ദിന്‍ കിരള്‍, യാവുസ് തുര്‍ഗുന്‍ തുടങ്ങിയ പ്രഗല്ഭര്‍ ആധുനിക തുര്‍ക്കി സിനിമയെ പരിപോഷിച്ചുകൊണ്ടിരിക്കുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍