This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

തിലകന്‍, ബാലഗംഗാധര (1856 - 1920)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

തിലകന്‍, ബാലഗംഗാധര (1856 - 1920)

ബാലഗംഗാധര തിലകന്‍

സ്വാതന്ത്ര്യസമര സേനാനിയും രാഷ്ട്രീയനേതാവും. പത്രപ്രവര്‍ത്തകന്‍, സാമൂഹിക പരിഷ്കര്‍ത്താവ് എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. മഹാരാഷ്ട്രയില്‍ കൊങ്കണ തീരത്തുള്ള രത്നഗിരിയിലെ ഒരു യാഥാസ്ഥിതിക ഇടത്തരം ബ്രാഹ്മണ കുടുംബത്തില്‍ ഗംഗാധര രാമചന്ദ്ര തിലകന്റെ പുത്രനായി 1856 ജൂല. 23-ന് ജനിച്ചു. രത്നഗിരിയിലും പൂണെയിലുമായി പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. അന്നത്തെ സമ്പ്രദായമനുസരിച്ച് 16-ാം വയസ്സില്‍ ഇദ്ദേഹം വിവാഹിതനായി.

സ്കൂള്‍ വിദ്യാഭ്യാസാനന്തരം ഉപരിപഠനത്തിനായി തിലകന്‍ പൂണെയിലെ ഡെക്കാണ്‍ കോളജില്‍ ചേര്‍ന്നു. വിദ്യാര്‍ഥിയായിരിക്കുമ്പോള്‍ത്തന്നെ രാഷ്ട്രീയ കാര്യങ്ങളില്‍ താത്പര്യം പ്രകടിപ്പിച്ചിരുന്നു. 1877-ല്‍ ഇദ്ദേഹം ഗണിതശാസ്ത്രത്തില്‍ ബിരുദം നേടി. തുടര്‍ന്ന് നിമയബിരുദവും എടുത്തു. വിദ്യാഭ്യാസാനന്തരം പൊതുപ്രവര്‍ത്തനരംഗത്തേക്കിറങ്ങി. ജനകീയവിദ്യാഭ്യാസം പ്രാവര്‍ത്തികമാക്കുകയെന്ന ലക്ഷ്യത്തോടെ തിലകനും സഹപ്രവര്‍ത്തകരും കൂടി പൂണെയില്‍ ന്യൂ ഇംഗ്ളീഷ് സ്കൂള്‍ സ്ഥാപിച്ചു (1880). ഇക്കാലത്തുതന്നെ തിലകന്‍ പത്രപ്രവര്‍ത്തനരംഗത്തേക്കും പ്രവേശിച്ചു. മറാഠിഭാഷയില്‍ കേസരി, ഇംഗ്ലീഷില്‍ മറാത്ത എന്നീ പ്രസിദ്ധീകരണങ്ങള്‍ ആരംഭിച്ചു. കോലാപ്പൂര്‍ നാട്ടുരാജ്യത്തെ ഭരണത്തെക്കുറിച്ച് കേസരിയില്‍ ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചതുമൂലം കേസുണ്ടാവുകയും ഇദ്ദേഹത്തിന് നാലുമാസം തടവു ശിക്ഷ അനുഭവിക്കേണ്ടിവരികയും ചെയ്തു (1882). 1885-ല്‍ ഡെക്കാണ്‍ എഡ്യൂക്കേഷന്‍ സൊസൈറ്റി സ്ഥാപിക്കുന്നതിന് തിലകന്‍ മുന്‍കൈ എടുത്തു. പൂണെയില്‍ ഫെര്‍ഗുസണ്‍ കോളജ് സ്ഥാപിക്കുന്നതിനും നേതൃത്വം നല്കി. അവിടെ ഗണിതശാസ്ത്രാധ്യാപകനായി തിലകന്‍ സേവനമനുഷ്ഠിച്ചു. ഹിന്ദുക്കളുടെ ഇടയില്‍ നിലനിന്നിരുന്ന അയിത്തം മുതലായ അനാചാരങ്ങള്‍ അവസാനിപ്പിക്കുന്നതിനായി തിലകന്‍ പ്രവര്‍ത്തിച്ചു.

അഭിപ്രായവ്യത്യാസങ്ങളെത്തുടര്‍ന്ന് ഡെക്കാണ്‍ എഡ്യൂക്കേഷന്‍ സൊസൈറ്റിയുമായും കോളജുമായുമുള്ള ബന്ധം ഇദ്ദേഹം അവസാനിപ്പിച്ചു (1890). തുടര്‍ന്ന് സ്വാതന്ത്ര്യസമര പ്രവര്‍ത്തനങ്ങളിലും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ പ്രവര്‍ത്തനങ്ങളിലും സജീവമായി. ബോംബേ പ്രൊവിന്‍ഷ്യല്‍ പൊളിറ്റിക്കല്‍ കോണ്‍ഫറന്‍സിന്റെ സെക്രട്ടറിയായും (1891) പൂണെ മുനിസിപ്പല്‍ കൗണ്‍സിലിലേയും ബോംബേ ലെജിസ്ളേറ്റിവ് കൗണ്‍സിലിലേയും അംഗമായി (1895) ഇദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടു. 1894-ല്‍ ബോംബേ സര്‍വകലാശാലയുടെ സെനറ്റില്‍ ഫെലോ ആകുവാനും കഴിഞ്ഞു.

ബ്രിട്ടീഷുകാര്‍ക്കെതിരെ കര്‍ക്കശമായ സമരമുറകള്‍ സ്വീകരിക്കണമെന്ന പക്ഷക്കാരനായിരുന്നു തിലകന്‍. കോണ്‍ഗ്രസ്സിലെ തീവ്രവാദി നേതാവായി ഇദ്ദേഹം അറിയപ്പെട്ടു. ഗണേശോത്സവവും ശിവജി ഉത്സവവും സംഘടിപ്പിച്ച് ജനങ്ങളെ ദേശീയ പ്രസ്ഥാനത്തോട് അടുപ്പിക്കുന്നതിനുള്ള പരിപാടി ഇദ്ദേഹം ആവിഷ്കരിച്ചു. പൂണെയില്‍ 1897-ല്‍ പ്ലേഗ് രോഗം പടര്‍ന്നുപിടിച്ചപ്പോള്‍ ജനങ്ങളുടെ സഹായത്തിനെത്തി. പകര്‍ച്ചവ്യാധിയെ നേരിടുന്നതില്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികളെ ഇദ്ദേഹം വിമര്‍ശിച്ചു. രാജ്യദ്രോഹക്കുറ്റം ചുമത്തി തിലകനെ 1897 ജൂല.-ല്‍ അറസ്റ്റുചെയ്തു. 1898-ല്‍ മോചിതനായതോടെ രാഷ്ട്രീയത്തില്‍ വീണ്ടും സജീവമായി പ്രവര്‍ത്തിച്ചു.

1905-ലെ ബംഗാള്‍ വിഭജനത്തെത്തുടര്‍ന്നുണ്ടായ പ്രക്ഷോഭങ്ങള്‍ക്ക് തിലകന്‍ നേതൃത്വം നല്കി. വിദേശസാധനങ്ങള്‍ ബഹിഷ്കരിക്കുക, സ്വദേശി ഉത്പന്നങ്ങള്‍ പ്രചരിപ്പിക്കുക, ദേശീയ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുക, സ്വരാജ് നേടിയെടുക്കുക എന്നീ പരിപാടികളുമായി ദേശീയതലത്തില്‍ ബ്രിട്ടീഷുകാര്‍ക്കെതിരെ സമരം സംഘടിപ്പിക്കുവാന്‍ തിലകനും മറ്റു നേതാക്കളും മുന്നോട്ടുവന്നു. ഇന്ത്യയിലെ ബ്രിട്ടിഷ് ഭരണത്തിനെതിരായി ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചതിന്റെ പേരില്‍ തിലകനെ 1908 ജൂണില്‍ അറസ്റ്റു ചെയ്ത് ബര്‍മ(മ്യാന്‍മര്‍)യിലെ മാന്‍ഡലേ ജയിലില്‍ തടവില്‍ പാര്‍പ്പിച്ചു. ജയിലില്‍വച്ച് പാലി, ഫ്രഞ്ച്, ജര്‍മന്‍ എന്നീ ഭാഷകള്‍ പഠിക്കുകയും ഗീതാരഹസ്യം എന്ന കൃതി രചിക്കുകയും ചെയ്തു. 1914-ല്‍ ജയില്‍മോചിതനായി.

ഇന്ത്യന്‍ സ്വാതന്ത്ര്യത്തിനുവേണ്ടി ഇംഗ്ലീഷുകാരുടെ മേല്‍ സമ്മര്‍ദം ചെലുത്തുവാന്‍ യോജിച്ച അവസരമായി ഒന്നാം ലോകയുദ്ധകാലത്തെ വിനിയോഗിക്കാമെന്ന അഭിപ്രായക്കാരനായിരുന്നു തിലകന്‍. ഹോംറൂള്‍ ലീഗിന്റെ പ്രചാരണത്തിന് ഇദ്ദേഹം നേതൃത്വം നല്കി. ഇന്ത്യക്കാരുടെ ആവശ്യങ്ങള്‍ ബ്രിട്ടീഷുകാരെ ബോധ്യപ്പെടുത്തുകയെന്ന ലക്ഷ്യവുമായി ഇദ്ദേഹം 1918-ല്‍ ഇംഗ്ലണ്ടിലേക്കു പോയി. അവിടെ ലേബര്‍ പാര്‍ട്ടി നേതാക്കളുമായി ബന്ധം സ്ഥാപിച്ചു. ഗവണ്‍മെന്റ് ഒഫ് ഇന്ത്യാ ബില്‍ പരിഗണിക്കുന്നതിനായി രൂപവത്കരിച്ച പാര്‍ലമെന്ററി ജോയിന്റ് സെലക്റ്റ് കമ്മിറ്റി മുന്‍പാകെ ഇന്ത്യന്‍ ഹോംറൂള്‍ ലീഗിനുവേണ്ടി തിലകന്‍ ഹാജരായി. 1919-ല്‍ ഇന്ത്യയിലേക്കു തിരിച്ചുവന്ന തിലകന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തനങ്ങളില്‍ മുഴുകി.

1920-ല്‍ തിലകന്റെ 64-ാം ജന്മദിനം ആഘോഷിച്ചു. അനാരോഗ്യം മൂലം കുറച്ചുദിവസങ്ങള്‍ക്കുശേഷം ഇദ്ദേഹം ബോംബേയില്‍ ചികിത്സയിലായി. 1920 ആഗ. 1- ന് തിലകന്‍ നിര്യാതനായി.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍