This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

തിരുവാലങ്ങാടു ശാസനം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

തിരുവാലങ്ങാടു ശാസനം

1012 മുതല്‍ 1044 വരെ ചോളരാജ്യം ഭരിച്ച രാജേന്ദ്ര ചോളന്റെ ഒരു ശാസനം. ഈ ശാസനത്തില്‍ രാജേന്ദ്ര ചോളനെ വളരെയേറെ പ്രകീര്‍ത്തിക്കുന്നുണ്ടെങ്കിലും വിഴിഞ്ഞത്തെ ആക്രമണത്തെക്കുറിച്ചാണ് പ്രധാനമായും പരാമര്‍ശിക്കുന്നത്. കേരള ചരിത്രത്തിലേക്ക് വെളിച്ചം വീശുന്ന ചോള ശാസനങ്ങളില്‍ പ്രാധാന്യമര്‍ഹിക്കുന്നതാണ് തിരുവാലങ്ങാടു ശാസനം. 'കാന്തളൂര്‍ശാലൈക്കലമറുത്തരുളി'എന്ന് ഈ ശാസനത്തില്‍ കാണുന്നു. കുലശേഖര സാമ്രാജ്യത്തിന്റെ തെക്കേഅറ്റത്തുണ്ടായിരുന്ന പ്രശസ്തമായ വിദ്യാകേന്ദ്രവും സൈനിക പരിശീലന കേന്ദ്രവുമായിരുന്നു കാന്തളൂര്‍ശാല. ചേരന്മാരും ചോളന്മാരും തമ്മിലുണ്ടായിരുന്ന ദീര്‍ഘകാല യുദ്ധത്തില്‍ രാജരാജന്‍ മുതല്‍ കുലോത്തുംഗന്‍ വരെയുള്ള ചോളരാജാക്കന്മാരില്‍ പലരും കാന്തളൂര്‍ കലമറുത്തതായി രേഖകളുണ്ട്. ചോളരാജാക്കന്മാരുടെ വലിയ നേട്ടമായിട്ടാണ് ഇതിനെ ചിത്രീകരിച്ചിരിക്കുന്നത്. കലം എന്ന വാക്കിന് കപ്പല്‍, ഉണ്ണാനുള്ള പാത്രം, പ്രത്യേക അളവ് എന്നിങ്ങനെ പല അര്‍ഥങ്ങളുണ്ട്. കപ്പല്‍ എന്ന അര്‍ഥം സ്വീകരിക്കുകയാണെങ്കില്‍ കാന്തളൂരില്‍ സജ്ജീകരിച്ചിരുന്ന കുലശേഖരന്മാരുടെ നാവിക സേനയെ നശിപ്പിച്ചുവെന്നോ സൈനിക പരിശീലന കേന്ദ്രത്തെ തകര്‍ത്തുവെന്നോ മനസ്സിലാക്കാം. കലം എന്നാല്‍ ഊട്ട് എന്നര്‍ഥം കല്പിച്ച് വിദ്യാര്‍ഥികള്‍ക്കും ബ്രാഹ്മണര്‍ക്കും നല്കിയിരുന്ന സൗജന്യ ഭക്ഷണം നിറുത്തലാക്കിയെന്നാണ് ഇതിന്റെ താത്പര്യമെന്ന് ചിലര്‍ വ്യാഖ്യാനിച്ചിട്ടുണ്ട്. കാന്തളൂര്‍ശാലയിലെ നിയമങ്ങള്‍ പുതുക്കി നിശ്ചയിച്ചുവെന്നാണ് 'കാന്തളൂര്‍ശാലൈക്കലമറുത്തരുളി' എന്നതിന്റെ അര്‍ഥമെന്ന് വേറെ ചിലര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. ദേവദാസികളെ ക്ഷേത്രത്തിലേക്ക് വാങ്ങിയിരുന്നതായി ഈ ശാസനത്തില്‍ നിന്ന് മനസ്സിലാക്കാം.

(വേലായുധന്‍ പണിക്കശ്ശേരി)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍