This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

തിരുവാചകം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

തിരുവാചകം

പ്രാചീന തമിഴ് കൃതി. ശൈവകവിയും മതപണ്ഡിതനുമായ മാണിക്കവാചകര്‍ (9-ാം ശ.) രചിച്ചു. ശൈവസിദ്ധാന്തത്തിന്റെ കാതലായ തത്ത്വചിന്ത 51 ഭാഗങ്ങളിലായി ഇതില്‍ അവതരിപ്പിച്ചിരിക്കുന്നു. 4 അകവല്‍ കവിതകളും 652 വിരുത്തങ്ങളുമായി 656 പാട്ടുകളാണ് ഇതിലുളളത്. സ്നേഹപൂര്‍ണമായ മനസ്സിന്റെ ദിവ്യമായ ആവിഷ്കാരമാണീ കൃതി. കവിതകളില്‍ അമ്മാനൈ, തിരുപൂവല്ലി, തിരുപൊര്‍ചുണ്ണം തുടങ്ങിയവ സ്ത്രീകള്‍ക്കു പാടാനുള്ളവയാണ്. രാവിലെ ആലപിക്കാനുളളതാണ് തിരുപളളിയെഴുച്ചി എന്ന കവിത. കാലമുണ്ടാകവേ കാതല്‍ ചെയ്ത് ഉയ്മിന്‍, വിടുമിന്‍ വെകുളി തുടങ്ങിയ പ്രബോധനങ്ങള്‍ ഇതില്‍ പ്രചുരമായി കാണാം.

ഭക്തികാവ്യങ്ങളുടെ മകുടമാണ് തിരുവാചകം. അതേസമയം കവിയുടെ ഭീതികളും ആകാംക്ഷകളും പ്രതീക്ഷകളും സന്തുഷ്ടിയും എല്ലാം ഇതില്‍ ആവിഷ്കരിച്ചിട്ടുണ്ട്. അതിനാല്‍ തികച്ചും വ്യക്തിനിഷ്ഠങ്ങളുമാണ് ഇതിലെ ഗാനങ്ങള്‍ എന്നു പറയാം. കുട്ടികള്‍ക്കുപോലും മനസ്സിലാകത്തക്കവിധം നാടന്‍ പാട്ടുകളുടെ പ്രമേയം ഇതില്‍ അവതരിപ്പിച്ചിരിക്കുന്നു. ദൈവത്തെ സ്വാമിയെന്നും ഗുരുവെന്നുമാണ് ഇതില്‍ പരാമര്‍ശിച്ചിരിക്കുന്നത്. സാധാരണ ജീവിതത്തില്‍ അനുഭവസിദ്ധമാകുന്ന പല കാര്യങ്ങളും തത്ത്വചിന്ത പ്രകാശിപ്പിക്കുന്നതിനുളള കരുക്കളായി ഇതില്‍ ഉപയോഗിച്ചിരിക്കുന്നു. ഈശ്വരന്റെ അദ്ഭുതകരമായ മഹത്ത്വവും അനുഗ്രഹവും വിശദമാക്കുന്നതിനാണ് ഇതിഹാസഭാഷ ഉപയോഗിച്ചിരിക്കുന്നത്. തിരുവാചകത്തിലെ കാവ്യരീതിക്ക് ഒരുദാഹരണം:

'വൈദികനും വേദവുമായൊന്ന്

ഉണ്മതന്നെയും മിഥ്യയുമായൊന്ന്

ജ്യോതിസ്സെന്ന പോലിരുളുമായൊന്ന്

ദുഃഖമെന്ന പോലാനന്ദമായൊന്ന്

പാതിതാനും സമഗ്രവുമായൊന്ന്

ആദിയന്തങ്ങള്‍ രണ്ടുമായൊന്ന്

പളളിനീരാട്ടിനായിട്ടു സ്വര്‍ണ്ണം

ചൂര്‍ണ്ണമായിപ്പൊടിയ്ക്കുക നമ്മള്‍'

രാമലിംഗ അടികള്‍, തായുമാനവര്‍ തുടങ്ങിയ കവികള്‍ക്ക് പ്രചോദകമായ കൃതിയാണ് തിരുവാചകം. ശിവാനുഭവം ഉളളവര്‍ക്കു മാത്രമേ തിരുവാചകം മനസ്സിലാവുകയുളളൂ എന്നാണ് പണ്ഡിതര്‍ പറയുന്നത്. തിരുക്കുറള്‍ കഴിഞ്ഞാല്‍ തമിഴ്നാടിനു പുറത്ത് ഏറ്റവും അറിയപ്പെടുന്ന തമിഴ് കാവ്യമാണീ കൃതി. ഡോ.പോപ്പ് ഇത് ഇംഗ്ലീഷിലേക്കു പരിഭാഷപ്പെടുത്തിയിട്ടുണ്ട്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍