This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

തിരുവനന്തപുരം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

06:08, 4 ജൂലൈ 2008-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)

ഉള്ളടക്കം

തിരുവനന്തപുരം

കേരളത്തിന്റെ തലസ്ഥാന നഗരം, ജില്ല, താലൂക്ക് ആസ്ഥാനം. വ.അക്ഷാംശം 08º17' മുതല്‍ 08º54' വരെയും കി.രേഖാംശം 76º41' മുതല്‍ 77º17' വരെയും വ്യാപിച്ചുകിടക്കുന്ന തിരുവനന്തപുരം ജില്ലയുടെ വിസ്തീര്‍ണം 2192 ച.കി.മീ. ആണ്. സംസ്ഥാനത്തെ 14 ജില്ലകളില്‍ വിസ്തൃതിയില്‍ 12-ാം സ്ഥാനവും ജനസംഖ്യാടിസ്ഥാനത്തില്‍ രണ്ടാം സ്ഥാനവും വഹിക്കുന്നു. ജനസംഖ്യ: 32,34,707(2001). പടിഞ്ഞാറുഭാഗത്ത് ലക്ഷദ്വീപുകടലുമായി 59 കി.മീ. ദൈര്‍ഘ്യത്തില്‍ തീരദേശം ഉള്ള ഈ ജില്ലയുടെ മറ്റതിരുകള്‍ വടക്ക് കൊല്ലം ജില്ല; കിഴക്കും തെക്കും തമിഴ്നാട് സംസ്ഥാനത്തിലെ ജില്ലകളായ തിരുനെല്‍വേലിയും കന്യാകുമാരിയും എന്നിങ്ങനെയാണ്. ഭരണപരമായി തിരുവനന്തപുരം ജില്ലയെ ചിറയിന്‍കീഴ്, നെടുമങ്ങാട്, തിരുവനന്തപുരം, നെയ്യാറ്റിന്‍കര എന്നീ നാല് താലൂക്കുകളായി വിഭജിച്ചിരിക്കുന്നു. താലൂക്ക് ആസ്ഥാനങ്ങള്‍ ആറ്റിങ്ങല്‍, നെടുമങ്ങാട്, തിരുവനന്തപുരം, നെയ്യാറ്റിന്‍കര എന്നീ പട്ടണങ്ങളാണ്. ഇവയില്‍ തിരുവനന്തപുരത്തിന് കോര്‍പറേഷന്‍ പദവിയുണ്ട്; മറ്റുള്ളവ മുനിസിപ്പല്‍ പട്ടണങ്ങളാണ്. 94 റവന്യൂ വില്ലേജുകളും 80 ഗ്രാമ പഞ്ചായത്തുകളും 12 സാമൂഹിക വികസന ബ്ളോക്കുകളുമാണ് തിരുവനന്തപുരം ജില്ലയിലുള്ളത്.

ഭൂപ്രകൃതിയും അപവാഹ വ്യവസ്ഥയും

കിഴക്കു നിന്ന് പടിഞ്ഞാറേക്ക് ഉയരം കൂടിയ കുന്നുകളേയും അവയ്ക്കിടയിലെ താഴ്വാരങ്ങളേയും ഉള്‍ക്കൊള്ളുന്ന മലനാട്, മലമ്പ്രദേശത്തു നിന്ന് ചാഞ്ഞിറങ്ങുന്ന മട്ടില്‍ നിന്മോന്നതമായിക്കിടക്കുന്ന ഇടനാട്, വിസ്തൃതികുറഞ്ഞതെങ്കിലും നിരന്ന പ്രദേശമായ തീരമേഖല എന്നിങ്ങനെ ജില്ലയുടെ ഭൂപ്രകൃതിയെ സംഗ്രഹിക്കാം. വടക്കും വ.കിഴക്കും അതിരുകളില്‍ സഹ്യപര്‍വതസാനുക്കളാണ്. ജില്ലയുടെ കിഴക്കുഭാഗത്ത് ക്രമേണ ഉയരം കുറഞ്ഞ നിലയില്‍ കാണപ്പെടുന്ന ഇവ തെ.കിഴക്കരികില്‍ എത്തുമ്പോഴേക്കും താരതമ്യേന ഉയരം കുറഞ്ഞ മേടുകളായിത്തീരുന്നു. മലമടക്കുകളുടെ തുടര്‍ച്ചയായുള്ള കുന്നിന്‍ നിരകളും താഴ്വാരങ്ങളും തീരസമതലത്തോളം വ്യാപിച്ചുകിടക്കുന്നു. മറ്റു ജില്ലകളിലേതിനെ അപേക്ഷിച്ച് തിരുവനന്തപുരത്തിന്റെ തീരമേഖല നന്നേ വീതി കുറഞ്ഞതാണ്. ജില്ലയുടെ തെക്കരികിലേക്കു നീങ്ങുന്തോറും ഭൂമിയുടെ ചായ്മാനത്തില്‍ കുറവുണ്ടായി ഏതാണ്ട് സമതല പ്രകൃതി കൈവരിക്കുന്നു. നെയ്യാറ്റിന്‍കരതാലൂക്കില്‍ മലനാട്, ഇടനാട്, തീരമേഖല എന്നീ മൂന്നു ഭൂവിഭാഗങ്ങളേയും അനുക്രമമായ നിലയില്‍ കാണാവുന്നതാണ്. നെടുമങ്ങാട് താലൂക്കിന് മൊത്തത്തില്‍ നിമ്നോന്നത പ്രകൃതിയാണ്; സഹ്യപര്‍വത ശൃംഗങ്ങളില്‍ നിന്നു തെ.പടിഞ്ഞാറേക്കു ചാഞ്ഞിറങ്ങുന്ന മട്ടിലാണ് കിടപ്പ്. തിരുവനന്തപുരം പൊതുവേ ഉച്ചാവചം കുറഞ്ഞ മേഖലയാണ്. ചിറയിന്‍കീഴിന്റെ കിഴക്കേപ്പകുതി ഇടനാട്ടിലും പടിഞ്ഞാറേപ്പകുതി തീരമേഖലയിലും ഉള്‍പ്പെട്ടിരിക്കുന്നു; ഈ താലൂക്കില്‍ തീരത്തോടടുത്ത് ചെറുതും വലുതുമായ കായലുകളുടെ നിരയുമുണ്ട്. ഗിരിശൃംഗങ്ങളില്‍ നിന്ന് കടലിറമ്പിലേക്കുള്ള ഏറ്റവും കൂടിയ ദൂരം 56 കി.മീ. ആണ്. ജില്ലാതിര്‍ത്തിക്കുള്ളില്‍ സഹ്യപര്‍വതനിരകളുടെ ശരാശരി ഉയരം 914 മീ. ആണ്. അഗസ്ത്യകൂടം (1,869 മീ.) ആണ് ഏറ്റവും പൊക്കം കൂടിയ കൊടുമുടി. തിരുവനന്തപുരം നഗരപ്രാന്തത്തില്‍ ഒറ്റപ്പെട്ടു നില്‍ക്കുന്ന സാമാന്യം ഉയരത്തിലുള്ള ചെറിയ കുന്നാണ് മൂക്കുന്നിമല (1,074 മീ.). കടലിലേക്ക് ഉന്തിനില്‍ക്കുന്ന കോവളം, വര്‍ക്കല തുടങ്ങി ഏതാനും ഭാഗങ്ങളെ ഒഴിവാക്കിയാല്‍ പൊതുവേ ഋജുവായ കടലോരമാണ് ജില്ലയ്ക്കുള്ളത്.

കേരളത്തിലെ മറ്റു ഭാഗങ്ങളെ അപേക്ഷിച്ച് വീതി കുറവുള്ള മേഖലയാണ് തിരുവനന്തപുരം ജില്ലയിലുള്ളത്. ഇക്കാരണത്താല്‍ ജില്ലയിലെ നദികള്‍ താരതമ്യേന നീളം കുറഞ്ഞവയാണ്. വാമനപുരം ആറ്, കരമനയാറ്, നെയ്യാറ് എന്നിവയാണ് പ്രധാന നദികള്‍. ആറ്റിങ്ങലാറ് എന്നും അറിയപ്പെടുന്ന വാമനപുരം ആറ് പശ്ചിമഘട്ടനിരകളിലെ ചെമ്മുഞ്ചിമൊട്ട (1,860 മീ.)യില്‍ ഉദ്ഭവിച്ച് പടിഞ്ഞാറോട്ടൊഴുകി അഞ്ചുതെങ്ങുകായലില്‍ പതിക്കുന്നു. ഈ നദിയുടെ നീളം 80 കി.മീ ആണ്. ചിറ്റാര്‍ കലൈപ്പാറ, പന്നിവടി, പൊന്‍മുടി എന്നീ ആറുകള്‍ സംയോജിച്ച് ഒഴുകുന്ന നദിയില്‍ പാലോടിന് മൂന്ന് കി.മീ. താഴെ മീന്‍മുട്ടിയില്‍ 13 മീ. പൊക്കത്തിലുള്ള ഒരു ജലപാതമുണ്ട്. നെടുമങ്ങാട്, ചിറയിന്‍കീഴ് താലൂക്കുകളിലായി വ്യാപിച്ചുകിടക്കുന്ന ഈ നദീതടത്തിന് 687ച.കി.മീ. വിസ്തീര്‍ണമാണുള്ളത്. രണ്ടാമത്തെ നദിയായ കരമനയാറിന്റെ പ്രഭവസ്ഥാനവും ചെമ്മുഞ്ചിമൊട്ടയുടെ പാര്‍ശ്വത്തിലാണ് (1,605 മീ.). കവിയാര്‍, അട്ടയാര്‍, വയ്യാപ്പടിയാര്‍, തോടയാര്‍ തുടങ്ങിയ ചെറുഅരുവികള്‍ സംഗമിച്ചാണ് കരമനയാറ് രൂപം കൊള്ളുന്നത്. എടമണ്‍വരെ തെ.പ.ദിശയില്‍ ഒഴുകുന്ന നദി, തുടര്‍ന്ന് ഏതാണ്ട് പതന സ്ഥാനത്തോളവും തെക്കോട്ടാണ് ഒഴുകുന്നത്. അന്ത്യപാദത്തില്‍ തിരുവനന്തപുരത്തെ തഴുകിയൊഴുകുന്ന ഈ നദി, പാച്ചല്ലൂരിനു സമീപമുള്ള തോട്ടുമുക്കില്‍ വച്ച് കടലില്‍ച്ചേരുന്നു. തിരുവനന്തപുരത്തെ ആദ്യത്തെ ശുദ്ധജലപദ്ധതി നഗരത്തിന് 13 കി.മീ. വടക്ക് അരുവിക്കരയില്‍ കരമനയാറിനു കുറുകെ നിര്‍മിക്കപ്പെട്ടിരിക്കുന്ന കൃത്രിമ തടാകത്തെ ആശ്രയിച്ചുള്ളതാണ്. കരമനയാറിന്റെ പ്രധാന പോഷകനദി കിള്ളിയാറ് ആണ്. നെടുമങ്ങാടിനടുത്ത് കുന്നിന്‍ ചരിവുകളില്‍ പിറവിയെടുക്കുന്ന ഈ നദി 24 കി.മീ. ഒഴുകി, തിരുവനന്തപുരം നഗരം മുറിച്ചുകടന്ന് നടുക്കരയില്‍ വച്ച് കരമനയാറില്‍ ലയിക്കുന്നു. 702 ച.കി.മീ. തടവിസ്തൃതിയുള്ള കരമനയാറിന്റെ നീളം 68 കി.മീ ആണ്. സംസ്ഥാനത്തിലേയും ജില്ലയിലേയും തെക്കേഅറ്റത്തുള്ള നദിയാണ് നെയ്യാറ്; അഗസ്ത്യമല(1,860 മീ.)യില്‍ നിന്നാണ് ഇതിന്റെ ഉദ്ഭവം. മലനിരകള്‍ക്കിടയില്‍ ദ്രുതഗതിയായി തെ.പടിഞ്ഞാറേക്കൊഴുകുന്ന ഈ നദി മണിയക്കാണി മുതല്‍ കള്ളിക്കാടുവരെ പടിഞ്ഞാറോട്ടും തുടര്‍ന്ന് ഒറ്റശേഖരമംഗലം വരെ തെക്കോട്ടും വീണ്ടും തെ.പ.ദിശ അവലംബിച്ചും ഒഴുകി പൂവാറിനടുത്തു വച്ച് കടലില്‍ പതിക്കുന്നു. ഈ നദിയുടെ നീളം 56 കി.മീ. ആണ്; തടപ്രദേശം നെടുമങ്ങാട്, നെയ്യാറ്റിന്‍കര എന്നീ താലൂക്കുകളിലായി 4,97 ച.കി.മീ. വ്യാപ്തിയില്‍ കിടക്കുന്നു. ഈ നദിയില്‍ കള്ളിക്കാട്ട് ജലസേചനം ലക്ഷ്യമാക്കി ഒരു അണക്കെട്ട് നിര്‍മിച്ചിട്ടുണ്ട്. പടിഞ്ഞാറോട്ടൊഴുകുന്ന രണ്ട് ചെറുനദികള്‍ കൂടി ഈ ജില്ലയെ ജലസിക്തമാക്കുന്നു. ഇവയില്‍ ആദ്യത്തേതായ മാമംആറ് പന്തലക്കോട്ടുകുന്നുകളില്‍ ഉദ്ഭവിച്ച് 27 കി.മീ. ഒഴുകി അഞ്ചുതെങ്ങ്കായലില്‍ പതിക്കുന്നു. ഈ നദിയില്‍ നിന്ന് കൂന്തളൂര്‍ വച്ചു പിരിയുന്ന ഒരു കൈവഴി വാമനപുരം ആറ്റിലേക്ക് ഒഴുകുന്നുണ്ട്. മാമം ആറിന്റെ തടവിസ്തൃതി 114 ച.കി.മീ. ആണ്. 66 ച.കി.മീ. മാത്രം തടവിസ്തീര്‍ണതയുള്ള അയിരൂര്‍ആറ് നാവായിക്കുളത്ത് ഉദ്ഭവിച്ചൊഴുകി 17 കി.മീ. താണ്ടി നടയറക്കായലില്‍ പതിക്കുന്നു.

കടലോരത്ത് തെക്കു നിന്നു വടക്കോട്ട് വേളികായല്‍, കഠിനംകുളംകായല്‍, അഞ്ചുതെങ്ങുകായല്‍, ഇടവാ-നടയറക്കായല്‍ എന്നീ ജലാശയങ്ങള്‍ കാണാം. ഇവ മനുഷ്യ നിര്‍മിത കനാലുകളിലൂടെ പരസ്പരം ബന്ധിപ്പിക്കപ്പെട്ടിരിക്കുന്നു. തിരുവനന്തപുരം മുതല്‍ വടക്ക് തിരൂര്‍ വരെ 365 കി.മീ. ദൂരത്തില്‍ നിലവിലുണ്ടായിരുന്ന ജലപാതയുടെ ദക്ഷിണപാദമായിരുന്നു ഈ കായല്‍-തോട് ശൃംഖല. വര്‍ക്കലയില്‍ കുന്നുകള്‍ക്കടിയിലൂടെ നിര്‍മിക്കപ്പെട്ടിരുന്ന യഥാക്രമം 282 മീ., 720 മീ. എന്നീ നീളങ്ങളിലുള്ള രണ്ട് തുരങ്കങ്ങളിലൂടെയാണ് ഈ ജലപാത കടന്നു പോയിരുന്നത്. വര്‍ക്കലത്തുരപ്പുകള്‍ മണ്ണിടിച്ചില്‍ മൂലം നിര്‍ബാധമായ ജല ഗതാഗതത്തിനു തടസ്സം സൃഷ്ടിച്ചിരിക്കയാല്‍ തീരദേശ ജലപാത ഇപ്പോള്‍ ഉപയോഗത്തിലില്ല. തിരുവനന്തപുരം നഗരത്തിന്റെ ദക്ഷിണപ്രാന്തത്തിലുള്ള വെള്ളായണിക്കായലാണ് ജില്ലയിലെ ഏക ശുദ്ധജലതടാകം. ഭൂജലനിക്ഷേപം സമൃദ്ധമായുള്ള ഒരു മേഖലയിലാണ് തിരുവനന്തപുരം ജില്ലയുടെ കിടപ്പ്. കാര്‍ഷികാവശ്യങ്ങള്‍ക്കും ഇതരോപഭോഗങ്ങള്‍ക്കും ഉതകുന്ന ജലസമൃദ്ധങ്ങളായ കുളങ്ങള്‍ ജില്ലയിലെമ്പാടും സംരക്ഷിക്കപ്പെട്ടുകാണാം. ആറുകളും അവയുടെ വിവിധ കൈവഴികളും അന്യഥായുള്ള ജലസമ്പന്നങ്ങളായ തോടുകളും ജില്ലയെ ജലസിക്തമാക്കുന്നു. നേരിയ തോതില്‍ മഴക്കുറവും ജല ദൗര്‍ലഭ്യവും അനുഭവിച്ചുപോന്ന ജില്ലയിലെ തെക്കന്‍ ഭാഗങ്ങളുടെ വികസനത്തിനായി ഇപ്പോള്‍ ജലസേചന സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ഭൂവിജ്ഞാനീയം

കരമനയാറ്
നെയ്യാറ്

ഭൂവിജ്ഞാനപരമായി ഈ ജില്ലയെ നാല് ഉപമേഖലകളായി വിഭജിക്കാം. പരല്‍ശിലകളുടെ അടരുകള്‍ അട്ടിയിട്ടിട്ടുള്ള മലമടക്കുകള്‍, ടെര്‍ഷ്യറി നിക്ഷേപങ്ങള്‍ക്കു പ്രാമാണ്യമുള്ള പ്ളീസ്റ്റോസീന്‍ ശിലാസ്തരങ്ങള്‍, ലാറ്ററൈറ്റ് മേഖല, നന്നേ പ്രായം കുറഞ്ഞ അവസാദങ്ങള്‍ക്കു മുന്‍തൂക്കമുള്ള തീരപ്രദേശം എന്നിവയാണ് ഈ ഉപമേഖലകള്‍. മലമ്പ്രദേശത്തെ ശിലകള്‍ ആല്‍ക്കിയന്‍ വ്യവസ്ഥയില്‍പ്പെട്ടവയാണ്. ലെപ്റ്റിനൈറ്റു (Leptynite)കള്‍ക്കൊപ്പം ചാര്‍ണൊക്കൈറ്റ്, ഹോണ്‍ബ്ളെന്‍ഡ്, ബയോട്ടൈറ്റ്-നൈസ്, ഷിസ്റ്റ്, ഗ്രാനുലൈറ്റ് തുടങ്ങിയയിനം ശിലകളും സ്ഥാനീയ പ്രാമുഖ്യം നിദര്‍ശിപ്പിക്കുന്നവയാണ്. ഉയര്‍ന്ന നതി(dip)യോടെ, വടക്കുപടിഞ്ഞാറ്-തെക്കുകിഴക്ക്ദിശയിലോ വടക്ക് വടക്കുപടിഞ്ഞാറ് - തെക്ക് തെക്കുകിഴക്ക് ദിശയിലോ നതിലംബ(strike)മുള്ളവയും ശല്ക്കിത (foliated) ഘടനയുള്ളവയുമാണ് ഇവ. ഗ്രാഫൈറ്റ് ഉള്‍ക്കൊള്ളുന്ന ഗാര്‍ണെറ്റ്-സില്ലിമനൈറ്റ് നൈസ്, ഗാര്‍ണെറ്റ്-ബയോട്ടൈറ്റ് നൈസ്, കുറഞ്ഞയളവില്‍ കാല്‍ക്-ഗ്രാനുലൈറ്റ് എന്നിവ പ്രായം കുറഞ്ഞവയോ നവജാതങ്ങളോ ആയ ഗാര്‍ണെറ്റ് കലര്‍ന്ന ക്വാര്‍ട്ട്സ്, ഫെല്‍സ്പാര്‍ എന്നിവയുമായി സമ്മിശ്രാവസ്ഥയില്‍ വര്‍ത്തിക്കുന്ന ശിലാപടലങ്ങളെയാണ് ലെപ്റ്റിനൈറ്റ് എന്നു വിശേഷിപ്പിക്കുന്നത്. നൈസ്ശിലകള്‍ പുനഃക്രിസ്റ്റലീകരണ(recrystalli-sation)ത്തിനു വിധേയമായി വലുപ്പമേറിയ പരുക്കന്‍ പരലുകളായി ഉത്പാദിതമാകുന്ന ഫെല്‍സ്പാത്തിക ഗ്രാനുലൈറ്റുകളാണ് ലെപ്റ്റിനൈറ്റുകള്‍; നൈസ് ശിലകള്‍ ഉള്‍ക്കൊണ്ടിരുന്ന ബയോട്ടൈറ്റ് ഗാര്‍ണെറ്റ് ആയി പരിവര്‍ത്തിതമാകുന്നു. വ്യത്യസ്ത തോതില്‍ ഗ്രാഫൈറ്റും നേരിയ അളവില്‍ ക്വാര്‍ട്ട്സ്, ഓര്‍തോക്ളേസ് എന്നിവയും അടങ്ങിയിട്ടുള്ള ഗാര്‍ണെറ്റ്-സില്ലിമനൈറ്റ് നൈസുകളെ ഖോണ്‍ഡലൈറ്റ് എന്ന് വിശേഷിപ്പിക്കുന്നു. തിരുവനന്തപുരം ജില്ലയിലെ വാമനപുരം, പേപ്പാറ, കല്ലാര്‍, പൊന്മുടി തുടങ്ങിയയിടങ്ങളില്‍ ഖോണ്‍ഡലൈറ്റിന്റെ താരതമ്യേന കനംകുറഞ്ഞ അടരുകര്‍ അവസ്ഥിതമാണ്; ഇവയില്‍ കല്ലാറിലേത് ഗ്രാഫൈറ്റ് സമ്പുഷ്ടമാണ്. കീഴായിക്കോണം, വാഴിച്ചല്‍, മടത്തറ, അമ്പൂരി എന്നിവിടങ്ങളിലും ഖോണ്‍ഡലൈറ്റ് ആധിക്യം ദര്‍ശിക്കാം. ഗാര്‍ണെറ്റ്-സില്ലിമനൈറ്റ് നൈസുകള്‍ ജില്ലയിലെ മിക്കഭാഗങ്ങളിലും ചിതറിയ മട്ടില്‍ അനാച്ഛാദിതമായിരിക്കുന്നു; ഏതാനും സെ.മീ.മുതല്‍ അനേകശതം മീറ്ററുകള്‍ വരെ കനത്തിലുള്ളവയാണ് ഇവ. പൊതുവേ ശല്കിതമായി കാണപ്പെടുന്ന ചാര്‍ണൊക്കൈറ്റുകളിലെ പ്രധാന ഘടകങ്ങള്‍ ക്വാര്‍ട്ട്സ്, മൈക്രോക്ളൈന്‍, പ്ളേജിയോക്ളേസ്, ഹോണ്‍ബ്ളെന്‍ഡ് എന്നിവയാണ്; ബയോട്ടൈറ്റ്, ഗാര്‍ണൈറ്റ് എന്നിവയേയും ഉള്‍ക്കൊണ്ടിരിക്കാം. ധാതുസംഘടനത്തെ അടിസ്ഥാനമാക്കി ചാര്‍ണൊക്കൈറ്റുകളെ അധിസിലികം (acidic), മധ്യതമ-സിലികം (intermediate), അല്പസിലികം (basic) എന്നിങ്ങനെ തരംതിരിക്കാം. അല്പസിലിക വിഭാഗത്തില്‍പ്പെട്ടവ പൈറോക്സിന്‍ ഗ്രാനുലൈറ്റ്, ഹോണ്‍ബ്ളെന്‍ഡ്, നോറൈറ്റ് എന്നിവയെയാണ് ഉള്‍ക്കൊണ്ടിരിക്കുക; സാധാരണയായി അധിസിലിക ചാര്‍ണൊക്കൈറ്റിലോ നൈസ്ശിലകളിലോ കടന്നുകയറിയമട്ടില്‍, കനംകുറഞ്ഞ പടലങ്ങളായോ ഡൈക്കുകളായോ അവസ്ഥിതമായിരിക്കും. അഭ്രം, മാഗ്നട്ടൈറ്റ് തുടങ്ങിയവയുടെ സാന്നിധ്യത്തോടെ, ക്വാര്‍ട്ട്സിന്റേയോ ഫെല്‍സ്പാറിന്റേയോ വലിയ പരലുകളായി വര്‍ത്തിക്കുന്ന പെഗ്മട്ടൈറ്റ്, ലെപ്റ്റിനൈറ്റ് നൈസ് എന്നീയിനം ശിലകളിലേക്ക് പടലങ്ങളായോ സിരാരൂപത്തിലോ തുളഞ്ഞുകയറിയമട്ടില്‍ കാണപ്പെടുന്നു. ജില്ലയിലെമ്പാടും സാന്നിധ്യമുള്ള ഇവയ്ക്ക് നിയതമായ ദിശയോ ഗണ്യമായ വലുപ്പമോ ഇല്ല.

നെയ്യാര്‍ ഡാം
അരുവിക്കര ഡാം

വര്‍ക്കല ശ്രേണി എന്നു വിശേഷിപ്പിക്കപ്പെടുന്ന ടെര്‍ഷ്യറിശിലാസ്തരങ്ങളുടെ മാതൃകാസ്തരങ്ങള്‍ കടലിറമ്പത്തുള്ള വര്‍ക്കലകുന്നുകളിലാണ് കാണപ്പെടുന്നത്. കോഴിത്തോട്ടം, ഇടവ, പള്ളിപ്പുറം, തോന്നയ്ക്കല്‍, മംഗലപുരം, കഴക്കൂട്ടം, അരുമാനൂര്‍, കുളത്തൂര്‍, അമരവിള, കോവിലൂര്‍ തുടങ്ങിയയിടങ്ങളിലും ഇവ അവസ്ഥിതമാണ്. നിറത്തിലും പ്രകൃതിയിലും വൈവിധ്യമാര്‍ന്ന പരുക്കന്‍ മണല്‍ക്കല്ലുകളുടേയും കളിമണ്ണിന്റേയും ഒന്നിടവിട്ടുള്ള അട്ടികളാണ് വര്‍ക്കല ശ്രേണിയിലുള്ളത്. മിക്കപ്പോഴും ലിഗ്നൈറ്റിന്റെ നേരിയ പടലങ്ങളേയും ഉള്‍ക്കൊണ്ടിരിക്കും. വര്‍ക്കലയിലുള്ള മാതൃകാസ്തരങ്ങളില്‍ ഏറ്റവും താഴത്തെ അടരിലെ ഊതനിറത്തിലുള്ള കളിമണ്ണിനുള്ളില്‍ അങ്ങിങ്ങായി പര്‍വര്‍ത്തനദശ പൂര്‍ണമായും താണ്ടിയിട്ടില്ലാത്ത ലിഗ്നൈറ്റ്-കണ്ടാമരം സഞ്ചയങ്ങള്‍ ഉള്‍പ്പെട്ടിരിക്കുന്നു; റെസിന്‍, മാര്‍ക്കസൈറ്റ് എന്നിവയുടെ ചെറുതും വലുതുമായ കഷണങ്ങളുടെ സാന്നിധ്യം മറ്റൊരു പ്രത്യേകതയാണ്.

വര്‍ക്കല ശ്രേണി: ടെര്‍ഷ്യറി ശിലാസ്തരങ്ങള്‍

ജില്ലയിലെ മിക്ക ഭാഗങ്ങളിലും, വിശിഷ്യ സസ്യാവരണം നഷ്ടപ്പെട്ടയിടങ്ങളില്‍ ലാറ്റെറൈറ്റ് ശിലാസഞ്ചയങ്ങള്‍ വ്യാപിച്ചുകാണുന്നു. മാതൃശിലകള്‍ക്ക് അപക്ഷയം സംഭവിച്ച്, ഇരുമ്പിന്റേയോ അലൂമിനിയത്തിന്റേയോ, രണ്ടിന്റേയുമോ ഓക്സൈഡുകളുടെ പ്രാമാണ്യത്തോടെ ഉരുത്തിരിയുന്ന ശിലാപദാര്‍ഥമാണ് ലാറ്റെറൈറ്റ്. പ്രീകാമ്പ്രിയന്‍ മുതല്‍ ടെര്‍ഷ്യറി വരെ വിവിധ യുഗങ്ങളിലേതായ ശിലാസ്തരങ്ങള്‍ക്കുപരി ലാറ്റെറൈറ്റുകള്‍ വിന്യസിക്കപ്പെട്ടുകാണുന്നതില്‍നിന്ന് ഇവയുടെ ഉത്പാദനം ആവര്‍ത്തിത പ്രക്രിയകളിലൂടെയായിരുന്നുവെന്ന് അനുമാനിക്കാം. കേരളത്തിലും ഒന്നിലധികം ജിയോളജീയ ഘട്ടങ്ങളിലേതായ ലാറ്റെറൈറ്റ് അവസ്ഥിതമാണ്. തിരുവനന്തപുരം ജില്ലയിലുള്ളവയെ വര്‍ക്കല ശ്രേണിക്കു മുന്‍പുണ്ടായവയെന്നും പിന്‍പുണ്ടായവയെന്നും തരംതിരിക്കാം. പ്രതലത്തില്‍ നിന്ന് നൂറുമീറ്റര്‍ വരെ ആഴത്തില്‍ എത്തുന്ന ലാറ്റെറൈറ്റ് പടലങ്ങള്‍ ജില്ലയില്‍ കണ്ടെത്തിയിട്ടുണ്ട്. പരല്‍ഘടനയുള്ള ശിലകളില്‍ നിന്ന് ഉരുത്തിരിഞ്ഞവയാകയാല്‍ ഇവ ശല്കിതമായും മാതൃശിലകളിലെ ധാതുഘടകങ്ങളെ ഉള്‍ക്കൊണ്ടവയായും കാണപ്പെടുന്നു. പാടലം, ഊത, ചുവപ്പ്, തവിട്ട് എന്നീ നിറങ്ങളിലോ ഇവയുടെ സങ്കരവര്‍ണങ്ങളിലോ ഇവ രൂപംകൊണ്ടിരിക്കാം. സസ്യാവരണത്തിനടിയിലുള്ള ലാറ്റെറൈറ്റുകള്‍ രന്ധ്രമയവും ഭൂജലം ഊര്‍ന്നിറങ്ങുന്നതിനു നന്നേ അനുയോജ്യങ്ങളുമാണ്. എന്നാല്‍ സൂര്യതാപം നേരിട്ട് ഏല്ക്കുന്ന ലാറ്റെറൈറ്റുകള്‍ അവയിലെ രന്ധ്രങ്ങള്‍ മൂടിപ്പോകാവുന്ന വിധത്തില്‍ ഈരടുപ്പമുണ്ടായി കഠിനശിലകളായി മാറുന്നു. തരിശുഭൂമികളിലൊട്ടാകെ കടുപ്പമേറിയ ലാറ്റെറൈറ്റ് ആവരണം വ്യാപിക്കുന്നത് തിരുവനന്തപുരം ജില്ലയിലെ പൊതു പ്രതിഭാസമായിത്തീര്‍ന്നിരിക്കുന്നു.

തീരമേഖല, കടലിലേക്കിറങ്ങി നില്ക്കുന്ന ഏതാനും ഭാഗങ്ങളെ ഒഴിവാക്കിയാല്‍ പൊതുവേ മണല്‍പ്പരപ്പുകളാണ്. ആവര്‍ത്തിച്ചുണ്ടായ കടലേറ്റങ്ങളുടെ പരിണതഫലമായി മാതൃശിലകള്‍ക്കുമേല്‍ അട്ടിയിട്ടുള്ള സമുദ്രജന്യ നിക്ഷേപങ്ങളാണ് ഇവ. ക്വാര്‍ട്ട്സിന്റെ അംശം സാമാന്യത്തിലധികമുള്ള പരുക്കനോ തരിമയമോ ആയ ചൊരിമണലാണ് പൊതുവേയുള്ളത്.

മണ്ണിനങ്ങള്‍

ജില്ലയില്‍ വ്യാപകമായി ഉള്ളത് ലാറ്റെറൈറ്റ് ഇനത്തില്‍പ്പെട്ട മണ്ണാണ്. ചുവപ്പുകലര്‍ന്ന തവിട്ടു മുതല്‍ മഞ്ഞകലര്‍ന്ന ചുവപ്പുവരെ വിവിധനിറങ്ങളില്‍ കാണപ്പെടുന്ന ഈ മണ്ണില്‍ തെങ്ങ്, റബ്ബര്‍, കവുങ്ങ്, കുരുമുളക്, മരച്ചീനി, കശുമാവ് തുടങ്ങിയവ സമൃദ്ധമായി വളരുന്നു. മാതൃശിലകളെ ആശ്രയിച്ചുള്ള സ്വഭാവ വ്യതിരേകങ്ങള്‍ ലാറ്റെറൈറ്റ് ഇനങ്ങളില്‍ സഹജമാണ്. ജൈവാംശം, നൈട്രജന്‍, ഫോസ്ഫറസ്, പൊട്ടാഷ് എന്നിവയുടെ കുറവ് ലാറ്റെറൈറ്റുകളുടെ പ്രധാന ന്യൂനതയാണ്. നദീതടങ്ങളിലും നീര്‍ച്ചാലുകളുടെ ഇരുപുറങ്ങളിലും പോഷകസമൃദ്ധമായ എക്കല്‍മണ്ണാണുള്ളത്; മിക്കയിടത്തും ഇവ മതിയായ തോതില്‍ ജൈവാംശങ്ങള്‍ കലര്‍ന്ന നിലയിലുമാണ്. ജില്ലയിലെ നെല്പാടങ്ങള്‍ മൊത്തമായും എക്കല്‍ നിറഞ്ഞ താഴ്വാരങ്ങളിലാണ്; എല്ലായിനം വിളകള്‍ക്കും അനുയോജ്യമായ മണ്ണാണിത്. കടലോരത്തോടടുത്ത് സമുദ്രനിക്ഷേപിതമായ പരുക്കന്‍ എക്കല്‍മണ്ണ് കാണപ്പെടുന്നു; ലവണാംശത്തിന്റെ ആധിക്യം ഈയിനം മണ്ണിന്റെ കാര്‍ഷികക്ഷമതയില്‍ ഇടിവുണ്ടാക്കുന്നു. കായലോരങ്ങളിലും കായല്‍ നികത്തിയെടുത്ത ഭാഗങ്ങളിലും നീര്‍വാര്‍ച്ച കുറഞ്ഞ ചെളിമണ്ണാണ് ഉള്ളത്. എക്കല്‍ ഇനത്തില്‍പ്പെട്ട ഇവയ്ക്ക് കടും തവിട്ടുനിറമാണ്; കക്ക, ചിപ്പി തുടങ്ങിയ ചുണ്ണാമ്പു പദാര്‍ഥങ്ങളെ ധാരാളമായി ഉള്‍ക്കൊണ്ടിരിക്കും. ദിനംപ്രതിയോ ഋതുപരമായോ വേലിയേറ്റത്തിന് അടിപ്പെടുന്ന പ്രദേശങ്ങളിലേതാകയാല്‍ ഈയിനം മണ്ണില്‍ അളവില്‍ കവിഞ്ഞ ലവണത ഉണ്ടായിരിക്കുന്നത് സാധാരണമാണ്. കാല്‍സിയ സമൃദ്ധവും ശരാശരിതോതില്‍ ജൈവാംശ സാന്നിധ്യമുള്ളവയുമാണെങ്കിലും മറ്റു പോഷകങ്ങളുടെ കുറവ് ഈയിനം മണ്ണിന്റെ ഉര്‍വരതയെ ശോഷിപ്പിക്കുന്നു.

മലമ്പ്രദേശത്ത് വൃക്ഷമേലാപ്പിനുകീഴില്‍ സസ്യാംശങ്ങള്‍ ജീര്‍ണിച്ച് ജൈവാംശ സമൃദ്ധമാക്കിയ, കടുംതവിട്ടുമുതല്‍ കരിനിറം വരെയുള്ള പശിമരാശിമണ്ണ് കാണപ്പെടുന്നു. മാതൃശിലകള്‍ക്കു നേര്‍മുകളില്‍ വ്യത്യസ്തകനങ്ങളില്‍ അട്ടിയിടുന്ന ഇവ പൊതുവേ ധാത്വംശങ്ങള്‍ കുറഞ്ഞവയാണ്. വനനശീകരണത്തെത്തുടര്‍ന്ന് സസ്യാവരണം നഷ്ടപ്പെട്ടാല്‍ ഉടനടി ലാറ്റെറൈറ്റായി പരിവര്‍ത്തിതമാവുകയും ചെയ്യും.

സസ്യജാലം

ഏതാനും ദശകങ്ങള്‍ക്കു മുന്‍പുവരെ പട്ടണങ്ങള്‍ പോലും സസ്യസമൃദ്ധങ്ങളായിരുന്ന അവസ്ഥയാണ് ഈ ജില്ലയില്‍ ഉണ്ടായിരുന്നത്; തുറന്ന വനമെന്നു വിശേഷിപ്പിക്കാവുന്ന തരത്തില്‍ വൈവിധ്യമാര്‍ന്ന വൃക്ഷലതാദികളുടെ ബാഹുല്യമുണ്ടായിരുന്നു. ജനാധിവാസം ശതഗുണീഭവിച്ച പശ്ചാത്തലത്തില്‍ നൈസര്‍ഗിക സസ്യപ്രകൃതി പാടെ തുടച്ചുമാറ്റപ്പെട്ട അവസ്ഥയില്‍ എത്തിയിരിക്കുന്നു. നെടുമങ്ങാടു താലൂക്കിലെ മലനിരകളില്‍ ഒരു ഭാഗത്തു മാത്രമാണ് വനങ്ങള്‍ അവശേഷിച്ചിട്ടുള്ളത്; വ്യാപകമായ വന നശീകരണത്തോടൊപ്പം റബ്ബര്‍, തേയില, കുരുമുളക് തുടങ്ങിയ നാണ്യവിളകളുടെ അതിക്രമണവും ചേര്‍ന്ന് വനഭൂമി താലൂക്കിന്റെ മൊത്തം വിസ്തൃതിയുടെ 10% ആയി ചുരുക്കപ്പെട്ടിരിക്കുകയാണ്. മുന്‍കാലത്ത് ഇടനാടുപ്രദേശത്തെ കുന്നിന്‍ പുറങ്ങളിലുള്‍പ്പെടെ സമ്പദ് പ്രാധാന്യമുള്ള വൃക്ഷങ്ങള്‍ സമൃദ്ധമായി വളര്‍ന്നിരുന്നു. തേക്ക് (Tectona grandis), ഈട്ടി (Dalbergia latifolia), തമ്പകം (Hopea parviflora), മരുത് (Terminalia paniculata), ഇലവ് (Bombax ceiba), കുമ്പിള്‍ (Gmelina arborea), വേങ്ങ (Pterocarpus maxsupium), അകില്‍ (Dysoxylum beddomei), പൂവം (Schleichera oleosa), തേമ്പാവ് (Terminalia crenulata), പൂമരുത് (Lagerstroemia reginae), തെള്ളിമരം (Canarium strictum), ആഞ്ഞിലി (Artcarpus hirsutus), ചന്ദനം (Santalum album), കാഞ്ഞിരം (Strychnos nux-vomica), വാക (Albizia molucanna), മഹാഗണി (Swletenia macrohylla) തുടങ്ങിയ തടിയിനങ്ങള്‍ക്കൊപ്പം പ്ളാവ് (Artocarpus heterophllus), മാവ് (Mangifera indica), പുന്ന (Calophyllum inophyllum), പുളി (Tamerindus indica), പിണറ് (Garcinia gummi-gutta), മരവെട്ടി (Hydnocarpus pentandra), ഇലിപ്പ (Bassia latifolia), വേപ്പ് (Azadirachta indica) എന്നിവയും സമൃദ്ധമായി വളര്‍ന്നിരുന്നു. മുളവര്‍ഗത്തില്‍പ്പെട്ട ഇല്ലിമുള (Bambusa arundinacea), കല്ലന്‍മുള (Dendrocalamus strictus), ഈറ്റ (Ochlandra travancorica), ചൂരല്‍ (Calamus rotang) തുടങ്ങിയവയുടേയും പുല്‍വര്‍ഗങ്ങളില്‍ രാമച്ചം (Vetiveria zizanioides), ഇഞ്ചിപ്പുല്ല് (Cymbopogon flexuosus), കര്‍പ്പൂരപ്പുല്ല് (Cymbopogon citratus), ദര്‍ഭ (Imperata cylindrica), കൈത (Pandanus odoratissimus) എന്നിവയുടേയും ഇടതൂര്‍ന്ന സഞ്ചയങ്ങള്‍ ജില്ലയെമ്പാടും ഉണ്ടായിരുന്നു. സര്‍പ്പഗന്ധ (Rauvolfia serpentina), കൊടഗപ്പാല (Holarrhena pubescens), കച്ചോലം (Kaempferia galanga), വയമ്പ് (Acorus calamus), അശോകം (Saraca asoca), കുന്നി (Abrus precatorius), ഞെരിഞ്ഞില്‍ (Tribulus terrestris), കറിവേപ്പ് (Murraya koenigii), നൊച്ചി (Vitex negundo), ആടലോടകം (Adhatoda vasica), കീഴാനെല്ലി (Phyllanthus fraternus), കുറുന്തോട്ടി (Sida carpinifolia), കരിങ്ങാലി (Acacia catechu), കുപ്പമേനി (Acalypha indica), നീര്‍ബ്രഹ്മി (Bacopa monnieri), നറുനണ്ടി (Hemidesmus indicus), തിപ്പലി (Piper longum), ശതാവരി (Asparagus racemosus), കരിഞ്ഞോട്ട (Samadera indica), വാതംകൊല്ലി (Naravelia zeylanica), കൊടുവേലി (Plumbago zeylanica), വേലിപ്പരുത്തി (Pergularia daemia), കടലാടി (Achyranthes aspera) തുടങ്ങിയ ഔഷധ സസ്യങ്ങളുടെ കലവറയായിരുന്നു തിരുവനന്തപുരം ജില്ല. തീരപ്രദേശത്തെ കായലോരങ്ങളില്‍ കണ്ടല്‍ സസ്യങ്ങള്‍ ധാരാളമായി ഉണ്ടായിരുന്നു. പുഷ്പ ശബളങ്ങളായ തണല്‍ മരങ്ങള്‍, വേലിച്ചെടികള്‍, വിവിധയിനം മുള്‍ച്ചെടികള്‍, കിഴങ്ങുവര്‍ഗങ്ങള്‍, പുഷ്പഫലസസ്യങ്ങള്‍ എന്നിവയ്ക്കൊക്കെ ഏറെ പ്രാമാണ്യമുണ്ടായിരുന്നു. ഒറ്റത്തടി വൃക്ഷങ്ങളില്‍ തെങ്ങിനോടൊപ്പം ബാഹുല്യം പുലര്‍ത്തി കവുങ്ങ്, ചൂണ്ടപ്പന, കുടപ്പന എന്നീയിനങ്ങളും നിലകൊണ്ടിരുന്നു. ജലദൗര്‍ലഭ്യം അനുഭവപ്പെട്ടിരുന്ന ജില്ലയുടെ തെക്കന്‍ ഭാഗങ്ങളില്‍ കരിമ്പന (Borassus flabellifer) സമൃദ്ധമായി വളര്‍ന്നിരുന്നു. കാര്‍ഷികവിളകളില്‍ മുന്തിയ സ്ഥാനം നെല്ലിനായിരുന്നുവെങ്കിലും കൂവരക്, പയറുവര്‍ഗങ്ങള്‍, എള്ള് തുടങ്ങിയവയും പ്രാമാണ്യം പുലര്‍ത്തിപ്പോന്നു. ജനനിബിഡത ഏറുകയും അശാസ്ത്രീയമായ കൃഷി സമ്പ്രദായങ്ങള്‍ അവലംബിക്കുകയും ചെയ്തതിനെത്തുടര്‍ന്ന് നൈസര്‍ഗിക സസ്യജാലം ഏറെക്കുറെ ലുപ്തമായ ഒരു അവസ്ഥയാണ് ഇപ്പോഴുള്ളത്. അല്പമാത്രമായി അവശേഷിക്കുന്ന വനമേഖലയില്‍പ്പോലും മികച്ച സമ്പദ് പ്രാധാന്യമുള്ള പലയിനങ്ങളും വംശനാശത്തിന് ഇരയായിക്കഴിഞ്ഞിരിക്കുന്നു. പരമ്പരാഗതവിളകളായ തെങ്ങും നെല്ലും റബ്ബര്‍ പോലുള്ള നാണ്യവിളകള്‍ക്ക് നിലമൊഴിഞ്ഞുകൊടുക്കുന്ന അവസ്ഥ വിപുലമായിട്ടുണ്ട്. നെല്പാടങ്ങള്‍ പാടെ നികത്തി ഭവന നിര്‍മാണത്തിനും; കുറഞ്ഞപരിചരണത്തിലൂടെ കൂടുതല്‍ നേട്ടമുണ്ടാക്കാവുന്ന വാഴ, കായ്കറിവര്‍ഗങ്ങള്‍, മരച്ചീനി തുടങ്ങിയവ കൃഷിചെയ്യുന്നതിനും ഉപയോഗപ്പെടുത്തുന്ന പ്രവണത അനുദിനം വര്‍ധിക്കുന്നു. കാര്‍ഷികവൃത്തിക്ക് പ്രാമുഖ്യം നിലനില്ക്കെത്തന്നെ നൈസര്‍ഗിക പരിസ്ഥിതി നാശോന്മുഖമാകുന്നതാണ് ജില്ലയില്‍ ദൃശ്യമാകുന്നത്.

ജന്തുജാലം

നിബിഡവനങ്ങളും ഇടതൂര്‍ന്ന സസ്യസഞ്ചയങ്ങളും നിലനിന്നിരുന്നകാലത്ത് തിരുവനന്തപുരം ജില്ല ഹിംസ്രജന്തുക്കള്‍ ഉള്‍പ്പെടെയുള്ള വന്യമൃഗങ്ങള്‍, പറവക്കൂട്ടങ്ങള്‍, ഉരഗങ്ങള്‍ തുടങ്ങിയവയുടെ ആവാസകേന്ദ്രമായിരുന്നു. വന്യജീവികളില്‍ കാട്ടാന (Elephas maximus), കരടി (Melursus ursinus), കടുവ (Panthera tigris), പുള്ളിപ്പുലി (Panthera pardus), കഴുതപ്പുലി (Hayena hayena), കാട്ടുപോത്ത് (Bos gaurus), മ്ളാവ് (Rusa unicolox), കാട്ടുപൂച്ച (Felis chaus), കാട്ടുനായ (Cyon deccanesis), കുറുനരി (Canis indicus), വെരുക് (Moschothera cirettina), മരപ്പട്ടി (Pardox urus), മുള്ളന്‍പന്നി, കാട്ടുപന്നി (Sus scrofa), പുള്ളിമാന്‍ (Axis axis), കുരമാന്‍ (Mantiacus muntijak), തുടങ്ങിയവ ഉള്‍പ്പെട്ടിരുന്നു. വാനരവര്‍ഗങ്ങളില്‍ വെള്ളക്കുരങ്ങ് (Macaca radiata), സിംഹവാലന്‍ (Macaca silenus), കുട്ടിത്തേമാങ്ങ് (Loxis gracilis) എന്നിവയ്ക്കായിരുന്നു അംഗബലം. വിവിധയിനം കീരികള്‍ ജില്ലയിലെമ്പാടും ഇപ്പോഴും അവശേഷിക്കുന്നു. ധാരാളമായി കണ്ടുപോന്ന മറ്റൊരു ജീവിയാണ് അളുങ്ക് അഥവാ ഉറുമ്പുതീനി (Manis pentadactyla). അണ്ണാന്‍, കുഴിപ്പന്നി, പെരുച്ചാഴി, പന്നിയെലി, ചുണ്ടെലി തുടങ്ങിയ കരണ്ടുതിന്നുന്ന ജീവികളും എണ്‍പതോളം ഇനം പാമ്പുകളും ബഹുലമായി ഉണ്ടായിരുന്നു. ഇപ്പോള്‍ ഇവ നന്നെ വിരളമായിട്ടുണ്ടെങ്കിലും എലികളുടെ എണ്ണത്തില്‍ സാമാന്യത്തിലേറെ വര്‍ധനവാണു കാണുന്നത്. വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന വരയാടുകള്‍ പൊന്മുടിയില്‍ ഉണ്ടെന്നത് ഒരു സവിശേഷതയാണ്. പക്ഷിവര്‍ഗങ്ങളില്‍ പ്രാവ്, കാക്ക, കുയില്‍, പൊന്മാന്‍, മരംകൊത്തി, കാക്കത്തമ്പുരാട്ടി, തത്ത, മാടത്ത, മൈന, കുരുവി, തൂക്കണംകുരുവി, വാലന്‍കിളി, പുള്ള്, ചകോരം, മഞ്ഞക്കിളി തുടങ്ങിയവയുടെ സാന്നിധ്യം ജില്ലയിലെമ്പാടും ഉണ്ടായിരുന്നു; ഇരപിടിയന്മാരായ കഴുകന്‍, പരുന്ത്, പ്രാപ്പിടിയന്‍, എറിമുള്ള് തുടങ്ങിയവയും സാമാന്യമായ തോതില്‍ കാണപ്പെട്ടിരുന്നു. കാട, കുളക്കോഴി, കാട്ടുകോഴി, വാത്ത, കൊക്ക്, വേഴാമ്പല്‍ തുടങ്ങിയവയും ധാരാളമുണ്ടായിരുന്നു. വാവല്‍ വര്‍ഗമായിരുന്നു പ്രാമാണ്യമുണ്ടായിരുന്ന മറ്റൊരിനം വൃക്ഷസഞ്ചയങ്ങളുടേയും കാവുകളുടേയും ഉന്മൂലനത്തെത്തുടര്‍ന്ന് പറവകളില്‍ നല്ലൊരുപങ്കും അപ്രത്യക്ഷമായി. വനമേഖലകള്‍ ഇപ്പോഴും ഇവയുടെ വിഹാരകേന്ദ്രമാണ്. കായലോരങ്ങളിലും നദീമുഖങ്ങളിലും സാധാരണമായുണ്ടായിരുന്ന നീര്‍നായ, ചീങ്കണ്ണി, കടല്‍പ്പന്നി, ആമ, ഞണ്ട് തുടങ്ങിയവയും അപ്രത്യക്ഷമായിക്കൊണ്ടിരിക്കുകയാണ്.

ഖനിജസമ്പത്ത്

ഒന്നാം ലോകയുദ്ധ(1914-18)ത്തിനുമുമ്പ് ബ്രിട്ടിഷ് ഇന്ത്യയിലെ ഉപഭോഗത്തിനുള്ള മൊത്തം ഗ്രാഫൈറ്റ് ഖനനം ചെയ്തിരുന്നത് തിരുവനന്തപുരം ജില്ലയിലെ വെള്ളനാട് പ്രദേശത്തുനിന്നായിരുന്നുവെന്നതിന് രേഖകളുണ്ട്. ജില്ലയില്‍ പലഭാഗത്തുമായി ഗ്രാഫൈറ്റ് തുടങ്ങിയ സമ്പദ്പ്രധാന ധാതുക്കളുടെ സാമാന്യമായ നിക്ഷേപങ്ങള്‍ ഉണ്ടെങ്കിലും ഇവയുടെ ഖനനവും ഉപയോഗവും വേണ്ടവിധത്തില്‍ നടന്നിട്ടില്ല. വെള്ളനാട്ടിലേതുകൂടാതെ ചാങ്ങ, പുളിയറക്കോണം, കുറ്റിച്ചല്‍, കരുപ്പൂര്, മണ്ണൂര്‍ക്കാല, കൊണ്ണി, പ്ളാച്ചിക്കുഴി, വിതുര, കീഴാറ്റിങ്ങല്‍, കോരണാംകോട്, ആറ്റിപ്ര, വെങ്ങാനൂര്‍, ചെങ്ങല്ലൂര്‍, അമരവിള എന്നിവിടങ്ങളിലും ഗ്രാഫൈറ്റ് നിക്ഷേപങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ഖോണ്‍ഡലൈറ്റ് ശിലാസഞ്ചയങ്ങള്‍ക്കിടയിലെ പെഗ്മട്ടൈറ്റ് സിരകള്‍ ക്രിസോബെറില്‍ ഇനത്തില്‍പെട്ട രണ്ടാംകിട രത്നക്കല്ലുകളുടെ ഉറവിടമാണ്. മടത്തറയ്ക്കടുത്തുനിന്ന് തെക്ക്-തെക്കുകിഴക്കുദിശയില്‍ പാറശ്ശാലവരെ നീളുന്ന 50 കി.മീ. മേഖലയിലാണ് ഈ നിക്ഷേപങ്ങള്‍ കേന്ദ്രീകരിച്ചിട്ടുള്ളത്. ജില്ലയിലെ പ്രധാന നദികളുടെ ഇരുപുറത്തുമുള്ള ചരലട്ടികള്‍ക്കിടയില്‍ അവസാദിത ക്രിസോബെറിലിന്റെ സാന്നിധ്യമുള്ളതായി തെളിയിക്കപ്പെട്ടിട്ടുണ്ട്. മണലിവിള, ഓലത്താന്നി, വെണ്‍പകല്‍, അരുവിക്കര, ഊരൂട്ടമ്പലം, നെട്ടാണി, കല്ലിക്കോട്, ചാങ്ങ, ബോണക്കാട്, വാമനപുരത്തിന്റെ പടിഞ്ഞാറേഭാഗം, പോത്തന്‍കോടിന്റെ തെക്കും പടിഞ്ഞാറും പ്രദേശങ്ങള്‍ എന്നിവിടങ്ങളിലൊക്കെ ക്രിസോബെറില്‍ അനധികൃതമായി ഖനനം ചെയ്യുന്നുണ്ട്. ഇപ്പോള്‍ ഇത് നിയന്ത്രണവിധേയമാണ്. ജില്ലയിലെ ഖോണ്‍ഡലൈറ്റ് നിക്ഷേപങ്ങള്‍ക്ക് നേര്‍മുകളിലായി വിന്യസിക്കപ്പെട്ട നിലയില്‍ ബോക്സൈറ്റിന്റേയും വിവിധയിനം കളിമണ്ണിന്റേയും കനത്ത സഞ്ചയങ്ങള്‍ അവസ്ഥിതമായിരിക്കുന്നു. ഇവയില്‍ മിക്കവയും ഖനന വിധേയമായിട്ടുണ്ട്. ബോക്സൈറ്റ് നിക്ഷേപങ്ങള്‍ മംഗലപുരം, ചിലമ്പില്‍, ശാസ്തവട്ടം, ആറ്റിപ്ര എന്നിവിടങ്ങളിലാണ് അവസ്ഥിതമായിട്ടുള്ളത്. വിപണനപ്രാധാന്യമുള്ള കയോലിന്‍ പലയിടങ്ങളിലും ലഭ്യമാണ്. ഖോണ്‍ഡലൈറ്റ് വ്യൂഹത്തിനു നേര്‍മുകളിലായും ഉപരിതല ലാറ്റെറൈറ്റ് പടലങ്ങള്‍ക്ക് അടിയിലായുമാണ് ഇവ രൂപംകൊണ്ടിരിക്കുന്നത്. വിഴിഞ്ഞത്തിനു മൂന്ന് കി.മീ. തെക്കുകിഴക്ക് കാരിച്ചല്‍ എന്ന സ്ഥലത്ത് കയോലിന്റെ കനത്ത നിക്ഷേപം കണ്ടെത്തിയിട്ടുണ്ട്. വെയിലൂര്‍, മേല്‍തോന്നയ്ക്കല്‍, ശാസ്തവട്ടം, ചിലമ്പില്‍, പള്ളിപ്പുറം എന്നിവിടങ്ങളില്‍ അവസാദിത കയോലിന്‍ സാമാന്യമായ തോതില്‍ ഖനനം ചെയ്യപ്പെടുന്നു. നടയറയില്‍ 50,000 ടണ്‍ വരുന്ന ബാള്‍ക്ളേ നിക്ഷേപം അവസ്ഥിതമാണ്. കെട്ടിട നിര്‍മാണത്തിന് നന്നേ അനുയോജ്യമായ വെട്ടുകല്ല് കഴക്കൂട്ടം, അരുമാനൂര്‍ എന്നിവിടങ്ങളില്‍ സുലഭമാണ്; കുമിളിക്കല്ല് എന്നറിയപ്പെടുന്നതും വെളുത്തനിറമുള്ളതുമായ വിശേഷയിനം അരുമാനൂരില്‍ ഉത്പാദിപ്പിക്കപ്പെടുന്നു. വാസ്തുനിര്‍മാണത്തിനും മറ്റും അത്യാവശ്യമുള്ള കരിങ്കല്ല് ഖനനം ചെയ്യുന്ന ചെറുതും വലുതുമായ ക്വാറികള്‍ ജില്ലയിലെമ്പാടും പ്രവര്‍ത്തിക്കുന്നുണ്ട്.

ജനവിതരണം

(2001-ലെ സെന്‍സസ് പ്രകാരം ജില്ലയിലെ ജനസംഖ്യയില്‍ സ്ത്രീകള്‍ക്കാണ് അംഗബലം കൂടുതലുളളത്; 1058 സ്ത്രീകള്‍ക്ക് 1000 പുരുഷന്മാര്‍ എന്ന ലിംഗാനുപാതം (sex ratio) ആണുള്ളത്. ജില്ലയിലെ ശരാശരി ജനസംഖ്യ ച.കി.മീറ്ററിന് 1,476 എന്ന തോതിലാണ്. മൊത്തം ജനങ്ങളിലെ 12.2% പട്ടികജാതി / പട്ടികവര്‍ഗ വിഭാഗങ്ങളില്‍പ്പെട്ടവരാണ്; പട്ടികജാതികളിലെ 3,70,857 പേരും പട്ടികവര്‍ഗക്കാരിലെ 20,893 പേരും ഈ ജില്ലയില്‍ വസിക്കുന്നു. മലയാളമാണ് പൊതു വ്യവഹാരഭാഷ. ജില്ലയുടെ തെക്കന്‍ പ്രദേശങ്ങളിലും തലസ്ഥാന നഗരിയിലെ തമിഴ് വംശജര്‍ക്കിടയിലും തമിഴ് ഭാഷയ്ക്കാണ് പ്രചാരമുള്ളത്. തിരുവനന്തപുരം നഗരം വിവിധ ഭാഷാ വിഭാഗങ്ങളില്‍പ്പെട്ടവരുടെ സമ്മേളനകേന്ദ്രമായി മാറിയിരിക്കുന്നു; സധാരണക്കാര്‍പോലും ഹിന്ദി, ഇംഗ്ളീഷ് എന്നീ ഭാഷകള്‍ സാമാന്യമായി കൈകാര്യം ചെയ്യുന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്. ജനങ്ങളില്‍ ഭൂരിപക്ഷം ഹിന്ദുക്കളാണ്; ക്രിസ്ത്യാനികള്‍ രണ്ടാംസ്ഥാനത്തും മുസ്ളിങ്ങള്‍ മൂന്നാംസ്ഥാനത്തും നില്ക്കുന്നു. ജാതി-മത-ഭാഷാഭേദങ്ങള്‍ അവഗണിച്ച് എല്ലാ വിഭാഗക്കാരും സൗഹാര്‍ദത്തോടെയും പരസ്പര സഹകരണത്തോടെയും വര്‍ത്തിക്കുന്ന രീതിയാണ് ഈ ജില്ലയില്‍ പ്രാബല്യത്തിലുള്ളത്.

തിരുവനന്തപുരം ജില്ലയില്‍ ഗണ്യമായ അംഗസംഖ്യയുള്ള ഏക ആദിവാസി വിഭാഗമാണ് കാണിക്കാര്‍. ഇവര്‍ കിഴക്കന്‍ മലയോരങ്ങളിലാണ് അധിവസിക്കുന്നത്; കൂടുതലായി കാണപ്പെടുന്നത് കോട്ടൂര്‍, ക്ളാമല, പാലോട് എന്നിവിടങ്ങളിലാണ്. കാട്ടുകനികളും കിഴങ്ങുവര്‍ഗങ്ങളും ഭക്ഷിച്ച് വനാന്തരങ്ങളില്‍ ജീവിച്ചു പോന്ന ഇവര്‍ വനവിഭവങ്ങളായ തേന്‍, കുന്തിരിക്കം, പന്നിനെയ്യ് തുടങ്ങിയവയുടെ വിപണനത്തിന് അപൂര്‍വമായി മാത്രം പുറംലോകവുമായി ബന്ധം പുലര്‍ത്തിയിരുന്നു. തമിഴും മലയാളവും കലര്‍ന്ന ഒരിനം പ്രാകൃതഭാഷയിലൂടെയാണ് ആശയവിനിമയം നടത്തിപ്പോന്നത്. ആദിവാസി ക്ഷേമ പദ്ധതികളിലൂടെ ഇവരില്‍ നല്ലൊരു വിഭാഗത്തെ പരിഷ്കൃത ജനവിഭാഗങ്ങളുമായി ബന്ധിപ്പിക്കുന്നതിനും സ്ഥിരമായി പാര്‍പ്പുറപ്പിക്കുന്നതിനു പ്രേരിപ്പിക്കുവാനും ഈറ്റപ്പണി മുതല്‍ റബ്ബര്‍ ടാപ്പിങ് വരെയുള്ള വിവിധ തൊഴിലുകളില്‍ ഏര്‍പ്പെടുത്തുന്നതിനും കഴിഞ്ഞിട്ടുണ്ട്. നാട്ടിലെ ജീവിതശൈലി ഇവര്‍ക്ക് പരിചിതമായിത്തീര്‍ന്നിരിക്കുന്നു. സാമാന്യ വിദ്യാഭ്യാസം നേടി സര്‍ക്കാര്‍ ജോലികളില്‍ പ്രവേശിച്ച ഒരു ന്യൂനപക്ഷവും ഇവര്‍ക്കിടയിലുണ്ട്. തനതായ ആചാരാനുഷ്ഠാനങ്ങളും കലാനൈപുണ്യങ്ങളും വച്ചുപുലര്‍ത്തുന്ന കാണിക്കാരെ പൂര്‍ണമായും മുഖ്യധാരയിലെത്തിക്കുവാന്‍ ഇനിയും കഴിഞ്ഞിട്ടില്ല.

സമ്പദ്ഘടന

കൃഷിയും മൃഗസമ്പത്തും

മൊത്തമായി നോക്കുമ്പോള്‍ തിരുവനന്തപുരം ജില്ല ഒരു കാര്‍ഷിക മേഖലയാണ്: നെല്ല്, മരച്ചീനി, പയറുവര്‍ഗങ്ങള്‍, കായ്കറികള്‍, കിഴങ്ങുവര്‍ഗങ്ങള്‍ തുടങ്ങിയവയും റബ്ബര്‍, തെങ്ങ്, കുരുമുളക് എന്നീ നാണ്യവിളകളും നഗരാതിര്‍ത്തിക്കുള്ളില്‍പോലും വ്യാപകമായി കൃഷി ചെയ്യപ്പെടുന്നു. മുന്‍കാലത്ത് ഭൂവുടമാവകാശം ചുരുക്കം ജന്മിമാരില്‍ ഒതുങ്ങുകയും ഒറ്റി, കുഴിക്കാണം, പാട്ടം തുടങ്ങിയ സമ്പ്രദായങ്ങളിലൂടെ താത്കാലിക കാര്‍ഷികാവകാശം യഥാര്‍ഥ കര്‍ഷകരില്‍ എത്തുകയും ചെയ്യുന്ന വ്യവസ്ഥിതിയാണ് ജില്ലയെമ്പാടും നിലനിന്നിരുന്നത്. സ്വാതന്ത്യപ്രാപ്തിക്കുശേഷം ജന്മിത്തം അവസാനിപ്പിക്കുകയും ഭൂപരിധി നിയന്ത്രിതമാവുകയും ചെയ്തതിനെത്തുടര്‍ന്ന് കൃഷിഭൂമി യഥാര്‍ഥ കര്‍ഷകരുടെ ഉടമസ്ഥതയില്‍ എത്തിച്ചേര്‍ന്നിരിക്കുന്നു. ഒപ്പംതന്നെ കൃഷിനിലങ്ങളുടെ വലുപ്പം കുറയുന്നതിനും ചെറുകിട കൃഷിക്കാര്‍ക്കും കര്‍ഷകത്തൊഴിലാളികള്‍ക്കും ഇടയില്‍ ഭാഗികമായ തൊഴിലില്ലായ്മ സംജാതമാക്കുന്നതിനും ഇത് വഴിയൊരുക്കി. ശാസ്ത്രീയ കൃഷിസമ്പ്രദായങ്ങള്‍ സ്വീകരിക്കപ്പെടുന്നതില്‍ അനാരോഗ്യകരമായ കാലതാമസം നേരിട്ടു. പഠനസൗകര്യങ്ങള്‍ ഗ്രാമാന്തരങ്ങളിലേക്കു വ്യാപിച്ചതും സാമാന്യവിദ്യാഭ്യാസം നേടിയവര്‍പോലും സ്ഥിരവരുമാനം ഉറപ്പുനല്കുന്ന ജോലികള്‍ക്കു മുന്‍തൂക്കം നല്കിയതും ജനസാമാന്യം നാഗരികസൗകര്യങ്ങളില്‍ ആകൃഷ്ടരായതും ഫലത്തില്‍ കാര്‍ഷികവൃത്തിയോടും അധ്വാനത്തോടും ആഭിമുഖ്യമില്ലാത്ത ഒരു തലമുറയെ സൃഷ്ടിച്ചിരിക്കുന്നു. കര്‍ഷകത്തൊഴിലാളികളുടെ അംഗസംഖ്യ ദിനംപ്രതി ശോഷിച്ചുവരുന്നു. ചെറുകിട കര്‍ഷകര്‍ പോലും പരമ്പരാഗത വിളകളായ നെല്ല്, മരച്ചീനി, പയറുവര്‍ഗങ്ങള്‍ തുടങ്ങിയവയെ ഉപേക്ഷിച്ച് റബ്ബറിനും ഇതര നാണ്യവിളകള്‍ക്കും പ്രാമുഖ്യം നല്കുന്നു. പരക്കെയുള്ള രോഗഭീഷണി തെങ്ങുകൃഷിയെ പ്രതികൂലമായി ബാധിച്ചതും റബ്ബര്‍കൃഷിയുടെ വന്‍തോതിലുള്ള വികസനത്തിനു കളമൊരുക്കി. ഭക്ഷ്യധാന്യങ്ങള്‍ക്കും ദൈനംദിനാവശ്യങ്ങള്‍ക്കുള്ള കായ്കറികള്‍, പഴവര്‍ഗങ്ങള്‍ തുടങ്ങിയവയ്ക്കും അയല്‍ സംസ്ഥാനമായ തമിഴ്നാടിനെ ആശ്രയിക്കുന്ന സ്ഥിതിയാണ് ഇപ്പോള്‍ തിരുവനന്തപുരം ജില്ലയിലുള്ളത്. വളപ്പുകളുള്‍പ്പെട്ട ഒറ്റപ്പെട്ട പാര്‍പ്പിടങ്ങള്‍ക്ക് പ്രാമുഖ്യമുണ്ടായിരുന്ന മുന്‍കാലങ്ങളില്‍ ഓരോ വീടിന്റേയും അവിഭാജ്യഘടകമായിരുന്ന കാലിത്തൊഴുത്തുകള്‍ ഇപ്പോള്‍ ഏറെക്കുറെ അന്യംനിന്നുപോയിരിക്കുന്നു. പാര്‍പ്പിടങ്ങളുടെ ബഹുലതയും ഗ്രാമപരിസ്ഥിതിയുടെ തിരോധാനവും പശുപരിപാലനം, കോഴിവളര്‍ത്തല്‍ തുടങ്ങിയവയെത്തന്നെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.

സ്ഥിതിവിവരക്കണക്കുകള്‍ (2000) പ്രകാരം ജില്ലയിലെ ജനങ്ങളില്‍ 42% ഇപ്പോഴും കാര്‍ഷികവൃത്തിയിലൂടെ ഉപജീവനം നടത്തുന്നു. കൃഷിഭൂമിയെ നീര്‍മയം, ജലസേചിതം, തോട്ടങ്ങള്‍/തോപ്പുകള്‍ എന്നിങ്ങനെ മൂന്നായി വിഭജിക്കാം. ചേറ്റുകൃഷിയായ നെല്ലാണ് മുഖ്യവിള. വരണ്ടയിടങ്ങളില്‍ മരച്ചീനി, പയറുവര്‍ഗങ്ങള്‍, കുരുമുളക് എന്നിവയ്ക്കാണ് മുന്‍തൂക്കം. ജില്ലയിലെ 84,308 ഹെക്റ്റര്‍ പ്രദേശം തെങ്ങിന്‍തോപ്പുകളാണ്; പ്രതിവര്‍ഷവിളവ് 516 ദശലക്ഷം നാളികേരമാണ്. വലുതും ചെറുതുമായ റബ്ബര്‍ തോട്ടങ്ങളുടെ മൊത്തവിസ്തൃതി 26,999 ഹെക്റ്ററായും വാര്‍ഷികോത്പാദനം 30,715 ടണ്ണായും കണക്കാക്കപ്പെട്ടിരിക്കുന്നു. തിരുവനന്തപുരം ജില്ലയില്‍ നിന്ന് വര്‍ഷത്തില്‍ 1,745 ടണ്‍ കശുവണ്ടിയും 1,824 ടണ്‍ കുരുമുളകും ലഭിക്കുന്നുണ്ട്. നെല്ലിനോടൊപ്പം ഇടവിളകളായി കായ്കറികള്‍, ഫലവര്‍ഗങ്ങള്‍, പയറിനങ്ങള്‍ തുടങ്ങിയവ കൃഷിചെയ്ത് ഉത്പാദനക്ഷമത ഇരട്ടിപ്പിക്കുന്നതിനുള്ള പദ്ധതി പഞ്ചായത്തു തലത്തില്‍ പുരോഗമിപ്പിച്ചുവരുന്നു.

140 ച.കി.മീ. വിസ്തൃതിയുള്ള ആവാഹക്ഷേത്രത്തില്‍ ശരാശരി 226 സെ.മീ. വാര്‍ഷിക വര്‍ഷപാതം ലഭിക്കുന്ന നെയ്യാറിനു കുറുകെ 294.13 മീ. നീളത്തിലും 50.6 മീ. ഉയരത്തിലും ഒരു അണക്കെട്ട് നിര്‍മിക്കപ്പെട്ടിട്ടുണ്ട്. ഇതിനെ അവലംബിച്ചുള്ള നെയ്യാര്‍ ജലസേചനപദ്ധതി (1959)യിലൂടെ 11,665 ഹെക്ടര്‍ പ്രദേശം ജലസേചിതമാകുന്നു. 266 കി.മീ. നീളത്തിലുള്ള കനാലുകളാണ് ഈ പദ്ധതിയോടനുബന്ധിച്ചുള്ളത്.

1996-ലെ കണക്കനുസരിച്ച് തിരുവനന്തപുരം ജില്ലയില്‍ 2,55,516 കാലികളും 15,304 മഹിഷങ്ങളും 1,92,395 ആടുകളും 4,683 പന്നികളും വളര്‍ത്തപ്പെടുന്നു. പഞ്ചായത്ത് പ്രദേശങ്ങളിലെ കുടികളില്‍ ചെറിയ തോതിലും ജില്ലയെമ്പാടുമുള്ള ചെറുകിട ഫാമുകളില്‍ സാമാന്യമായ തോതിലും കോഴിക്കൃഷി നടന്നുവരുന്നു. ഈ ജില്ലയില്‍ മൃഗപരിപാലനാര്‍ഥം 23 മൃഗാശുപത്രികളും 76 ഡിസ്പെന്‍സറികളും 144 ഔഷധവിതരണകേന്ദ്രങ്ങളും പ്രവര്‍ത്തിക്കുന്നുണ്ട്. സഹകരണമേഖലയില്‍ 376, ക്ഷീരകര്‍ഷകരുടെ കൂട്ടായ്മയില്‍ 294 എന്നിങ്ങനെ 670 ക്ഷീരവിപണന സംഘങ്ങള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുണ്ട്. സര്‍ക്കാര്‍ തലത്തിലുള്ള കേരളാ ലൈവ് സ്റ്റോക്ക് ഡവലപ്മെന്റ് ആന്‍ഡ് മില്‍ക് മാര്‍ക്കറ്റിങ് ബോര്‍ഡ്, കേരളാ കോ-ഓപ്പറേറ്റീവ് മില്‍ക് മാര്‍ക്കറ്റിങ് ഫെഡറേഷന്‍ എന്നിവ പ്രതിദിനം 1,47,000 ലിറ്റര്‍ പാല്‍ സംഭരിച്ച് വിതരണം ചെയ്യുന്നു.

മത്സ്യസമ്പത്ത്

വിഴിഞ്ഞം മത്സ്യബന്ധന കേന്ദ്രം

ജില്ലയുടെ 59 കി.മീ. നീളത്തിലുള്ള കടലോരമേഖല മത്സ്യസമൃദ്ധമാണ്. വര്‍ക്കല, അഞ്ചുതെങ്ങ്, പള്ളിത്തുറ, പൂന്തുറ, വിഴിഞ്ഞം, പൂവാര്‍ എന്നിവിടങ്ങളാണ് പ്രധാന മത്സ്യബന്ധന കേന്ദ്രങ്ങള്‍. 42 ഗ്രാമങ്ങളില്‍ 40,000 ഭവനങ്ങളിലായി പാര്‍ക്കുന്ന രണ്ട് ലക്ഷത്തോളം ആളുകളുടെ ഉപജീവനമാര്‍ഗമാണ് മീന്‍പിടിത്തം; പ്രതിവര്‍ഷ ഉത്പാദനം ശരാശരി 32,000 ടണ്‍ ആണ്. ഔട്ട്ബോര്‍ഡ് എന്‍ജിനുകള്‍, യന്ത്രവത്കൃത ബോട്ടുകള്‍ തുടങ്ങിയ ആധുനിക സജ്ജീകരണങ്ങളിലൂടെ സമുദ്രോത്പന്നങ്ങളുടെ അളവ് ഇരട്ടിപ്പിക്കുന്നതിനും വിദേശങ്ങളില്‍ പ്രിയമുള്ള ഇനങ്ങളെ വലയിലാക്കി കയറ്റുമതി വികസനം നേടുന്നതിനുമുള്ള യത്നങ്ങള്‍ പുരോഗതിയാര്‍ജിച്ചിട്ടുണ്ട്. ജില്ലയെമ്പാടുമുള്ള കുളങ്ങളില്‍ മത്സ്യം വളര്‍ത്തി ഉള്‍നാടന്‍ മത്സ്യവികസനം സാധിച്ചെടുക്കുവാനുള്ള പരിശ്രമം പഞ്ചായത്തുതലത്തില്‍ ആരംഭിച്ചു.

വിഴിഞ്ഞം ഇന്നൊരു മത്സ്യബന്ധന തുറമുഖം മാത്രമാണെങ്കിലും അതിനെ വലിയൊരു വാണിജ്യ തുറമുഖ നഗരിയാക്കുവാനുള്ള ശ്രമങ്ങള്‍ നടന്നുവരുന്നു.

വനസമ്പത്ത്

കുളത്തൂപ്പുഴ, പാലോട്, പരുത്തിപ്പള്ളി എന്നീ മൂന്ന് റേഞ്ചുകളിലായി 4,95,145 ച.കി.മീ. സംരക്ഷിതവനങ്ങളും 3,534 ച.കി.മീ. നിക്ഷിപ്ത വനഭൂമിയുമാണ് തിരുവനന്തപുരം ജില്ലാ അതിര്‍ത്തിക്കുള്ളില്‍ അവശേഷിച്ചിട്ടുള്ളത്. നിത്യഹരിതം (evergreen), അര്‍ധഹരിതം (semi evergreen) ആര്‍ദ്രപത്രപാതി (moist deciduous) എന്നീ വിഭാഗങ്ങളില്‍പ്പെടുത്താവുന്ന വനങ്ങളാണുള്ളത്. ഇവയെല്ലാം തന്നെ വ്യാപകമായ വനനശീകരണത്തിന് ഇരയായിട്ടുണ്ട്. അവശേഷിക്കുന്ന സമ്പദ് പ്രധാനമായ വന്‍വൃക്ഷങ്ങളില്‍ കൂടുതലായുള്ളത് ഈട്ടി, തേമ്പാവ്, ആഞ്ഞിലി, അകില്‍, വേങ്ങ, വെന്തേക്ക്, മഞ്ഞക്കടമ്പ്, ഇരുള്‍, പ്ളാവ് എന്നിവയാണ്. വനസംരക്ഷണം ജനപിന്തുണയോടെ പ്രാവര്‍ത്തികമാക്കാനും സാമൂഹിക വനവത്കരണം, ലോകബാങ്കുസഹായം തുടങ്ങിയവയില്‍ ഉള്‍പ്പെടുത്തി വ്യാപകമായി വനവൃക്ഷങ്ങള്‍ നട്ടുപിടിപ്പിക്കുവാനുമുള്ള യത്നങ്ങള്‍ സജീവമാണ്.

വ്യവസായങ്ങള്‍

ടെക്നോപാര്‍ക്ക്
ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റ്

ജില്ലയിലെ വന്‍കിട-മധ്യതമ വ്യവസായങ്ങളെ കേന്ദ്ര ഉടമയിലുള്ള രണ്ട്, സംസ്ഥാനതലത്തിലെ 14, സഹകരണ മേഖലയിലെ ഒന്ന്, സ്വകാര്യ ഉടമയിലെ 60, കൂട്ടുടമ (സ്വകാര്യ-പൊതുമേഖല)യിലുള്ള നാല് എന്നിങ്ങനെ സംഗ്രഹിക്കാം. 2002 അന്ത്യം വരെ രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുള്ള വ്യവസായ സംരംഭങ്ങളുടെ എണ്ണം 901 ആയിരുന്നു. 9,262 പേര്‍ക്ക് തൊഴിലവസരം ഒരുക്കുന്ന ഇവയില്‍ എണ്ണയാട്ടുമില്ല്, കശുവണ്ടി ഫാക്റ്ററി, തുണിമില്ല്, തടിമില്ല്, അച്ചടിശാല, റബ്ബര്‍ ഉത്പന്ന നിര്‍മാണ ശാല, കെമിക്കല്‍ ഫാക്റ്ററി, തീപ്പെട്ടിക്കമ്പനി, എന്‍ജിനീയറിങ് യൂണിറ്റുകള്‍, ഓട്ടോമൊബൈല്‍ വര്‍ക്ഷോപ്പ് തുടങ്ങിയവ ഉള്‍പ്പെടുന്നു. 2003 അവസാനത്തില്‍ 1,15,597 പേര്‍ക്ക് തൊഴില്‍ നല്കുന്ന 28,918 ചെറുകിട വ്യവസായ യൂണിറ്റുകള്‍ പ്രവര്‍ത്തനത്തിലുണ്ടായിരുന്നു; ഈ സംരംഭങ്ങളില്‍ 1,323 എണ്ണം പട്ടികജാതി/വര്‍ഗ വിഭാഗത്തിന്റേതും 6,065 എണ്ണം വനിതകളുടേതുമായിരുന്നു.

കിന്‍ഫ്ര

ടെക്നോപാര്‍ക്ക്, കഴക്കൂട്ടം; ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റ്, പാപ്പനംകോട്; ഇന്‍ഡസ്ട്രിയല്‍ ഡവലപ്പ്മെന്റ് സെന്റര്‍, കൊച്ചുവേളി; കിന്‍ഫ്ര (ഗശിളൃമ: കേരള ഇന്‍ഡസ്റ്റ്രിയില്‍ ഇന്‍ഫ്രാസ്റ്റ്രക്ചര്‍ ഡെവലപ്പ്മെന്റ് കോര്‍പ്പറേഷന്‍), കഴക്കൂട്ടം എന്നിവയാണ് തിരുവനന്തപുരം ജില്ലയിലുള്ള വ്യവസായ സഞ്ചയങ്ങള്‍. ഇവയില്‍ വിവരസാങ്കേതിക വിദ്യാരംഗത്ത് നിലയുറപ്പിച്ചിട്ടുള്ള ടെക്നോപാര്‍ക്ക് ബഹുരാഷ്ട്രകമ്പനികളുടേതുള്‍പ്പെടെ മുന്തിയ സ്ഥാപനങ്ങളുടെ സമുച്ചയമായി മാറിയിരിക്കുന്നു. ഇവിടത്തെ ആധുനിക സജ്ജീകരണങ്ങളുടെ പര്യാപ്തത ഇന്‍ഫോസിസ്, ടാറ്റാഎല്‍ക്സി, ടി സി എസ് തുടങ്ങിയ അതികായന്മാരെപ്പോലും ആകര്‍ഷിച്ചുകഴിഞ്ഞു. ഇപ്പോള്‍ 61 കമ്പനികളിലായി 5,500 വിവര സാങ്കേതികവിദ്യാവിദഗ്ധര്‍ക്ക് തൊഴിലവസരമൊരുക്കിയിട്ടുണ്ട് ഈ സമുച്ചയത്തില്‍.

ട്രാവന്‍കൂര്‍ ടൈറ്റാനിയം പ്രോഡക്റ്റ്സ്

കേന്ദ്ര ഉടമയിലുള്ള രണ്ട് വ്യവസായസ്ഥാപനങ്ങള്‍ തലസ്ഥാനനഗരിക്കുള്ളിലാണ് സ്ഥാപിതമായിട്ടുള്ളത്. ഇവയില്‍ വിക്രം സാരാഭായി സ്പേസ് സെന്ററും അനുബന്ധസ്ഥാപനങ്ങളും പൂര്‍ണമായും പ്രതിരോധം, ശാസ്ത്രസാങ്കേതികം എന്നീ കേന്ദ്രവകുപ്പുകള്‍ക്കുവേണ്ടിയുള്ള ഉത്പാദന-ഗവേഷണ പ്രക്രിയകളില്‍ ഏര്‍പ്പെട്ടിരിക്കുന്നു. (നോ: ഇന്ത്യന്‍ സ്പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍) രണ്ടാമത്തെ സ്ഥാപനമായ ഹിന്ദുസ്ഥാന്‍ ലാറ്റെക്സ് പൊതുജനാരോഗ്യവുമായി (വിശിഷ്യ കുടുംബാസൂത്രണവുമായി) ബന്ധപ്പെട്ട ഉത്പന്നങ്ങളാണ് ഉത്പാദിപ്പിക്കുന്നത്. ഇന്ത്യയുടെ ആഭ്യന്തരാവശ്യം പൂര്‍ത്തീകരിച്ച്, കയറ്റുമതിരംഗത്ത് കാലുറപ്പിക്കുവാന്‍ പോന്ന വളര്‍ച്ച ഈ സ്ഥാപനം കൈവരിച്ചിട്ടുണ്ട്. സംസ്ഥാന ഉടമയിലുള്ള പൊതുമേഖലാ സ്ഥാപനങ്ങളില്‍ പ്രമുഖങ്ങളായ കെല്‍ട്രോണ്‍, ട്രാവന്‍കൂര്‍ ടൈറ്റാനിയം പ്രോഡക്റ്റ്സ് എന്നിവയും തിരുവനന്തപുരം നഗരത്തിലാണ്. ജില്ലയുടെ മറ്റു ഭാഗങ്ങളില്‍ കാര്യമായ വ്യാവസായിക വളര്‍ച്ച ഉണ്ടായിട്ടില്ല. പരമ്പരാഗത വ്യവസായങ്ങളായിരുന്ന കയര്‍, കൈത്തറി തുടങ്ങിയവ ഇപ്പോള്‍ ക്ഷയിച്ചുകൊണ്ടിരുക്കുകയാണ്. വൈദ്യുതി, ഇതര ഊര്‍ജവസ്തുക്കള്‍ എന്നിവയിലെ പര്യാപ്തതയും അസംസ്കൃത വസ്തുക്കളുടെ സുലഭതയും വ്യാവസായിക പുരോഗതിക്ക് നന്നേ അനുകൂലമായ പരിസ്ഥിതി ഈ ജില്ലയില്‍ ഒരുക്കിയിട്ടുണ്ട്; എന്നാല്‍ വ്യവസായവത്ക്കരണത്തിലേക്കു നീങ്ങുവാന്‍ അറച്ചുനില്ക്കുന്ന അവസ്ഥയാണ് തുടരുന്നത്. ബാലരാമപുരം, അമരവിള, കുളത്തൂര്‍, ചിറയിന്‍കീഴ് എന്നിവിടങ്ങളില്‍ കേന്ദ്രീകരിച്ചിരിക്കുന്ന കൈത്തറി വസ്ത്രനിര്‍മാണത്തിന്റെ പ്രോത്സാഹനത്തിനായി 20 നെയ്ത്തു തൊഴിലാളി സഹകരണ സംഘങ്ങളും അഞ്ച് കൈത്തറി വസ്ത്ര പ്രദര്‍ശന ശാലകളും സംഘടിപ്പിക്കപ്പെട്ടിരിക്കുന്നു. അഞ്ചുതെങ്ങ്, മുപ്പിരി തുടങ്ങിയ തീരമേഖലാകേന്ദ്രങ്ങളിലേക്ക് ഒതുങ്ങിയിട്ടുള്ള കയര്‍ വ്യവസായത്തിന് മതിയായ ഉത്തേജനം ലഭിക്കുന്നില്ല. അന്യംനിന്നുവരുന്ന ദാരുശില്പനിര്‍മാണം തുടങ്ങിയവയേയും പുനരുദ്ധരിക്കേണ്ടതുണ്ട്.

ഗ്രാമവികസനം

ഭവനനിര്‍മ്മാണ ബോര്‍ഡിന്റെ ആസ്ഥാന മന്ദിരം

സാമൂഹ്യക്ഷേമ പദ്ധതികള്‍ ബ്ളോക്കുതലത്തില്‍ നടപ്പിലാക്കുന്ന നയമാണ് നിലവിലുള്ളത്. ഈ ജില്ലയെ പാറശ്ശാല, പെരുങ്കടവിള, അതിയന്നൂര്‍, നേമം, തിരുവനന്തപുരം റൂറല്‍, കഴക്കൂട്ടം, വെള്ളനാട്, നെടുമങ്ങാട്, വാമനപുരം, കിളിമാനൂര്‍, ചിറയിന്‍കീഴ്, വര്‍ക്കല എന്നിങ്ങനെ 12 വികസന ബ്ളോക്കുകളായി വിഭജിച്ചിരിക്കുന്നു. അധഃകൃത വര്‍ഗങ്ങളുടേയും ദരിദ്രരുടേയും വനിതകളുടേയും ഉന്നമനത്തിന് ഊന്നല്‍ നല്കികൊണ്ടുള്ള ക്ഷേമപദ്ധതികള്‍ക്കാണു പ്രാമുഖ്യം. സമ്പൂര്‍ണ ഗ്രാമ റോസ്ഗാര്‍ യോജന (SGRY), സമ്പൂര്‍ണ ശുചീകരണ പദ്ധതി (TSS), റൂറല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡവലപ്പ്മെന്റ് ഫണ്ട് (RIDF), ഇന്ദിരാഭവനപദ്ധതി (IAY) തുടങ്ങിയവ സജീവമായി നടപ്പിലാക്കിവരുന്ന വികസന പദ്ധതികളില്‍പ്പെടുന്നു.

ഭവനനിര്‍മാണരംഗത്ത് പൊതുമേഖലയിലും സ്വകാര്യമേഖലയിലും അഭൂതപൂര്‍വമമായ പുരോഗതിയാണ് ജില്ലയെമ്പാടും ദൃശ്യമാകുന്നത്. ഗവണ്മെന്റുടമയിലുള്ള ഭവനനിര്‍മാണ ബോര്‍ഡിന് നെടുമങ്ങാട്, നെയ്യാറ്റിന്‍കര എന്നിവിടങ്ങളില്‍ മേഖലാ ഓഫീസുകള്‍ ഉണ്ടായിരിന്നിട്ടും ബോര്‍ഡിന്റെ ഭവനപദ്ധതികള്‍ പട്ടണങ്ങള്‍ക്കുള്ളില്‍ ഒതുങ്ങിപ്പോയിരിക്കുന്ന സ്ഥിതിയാണുള്ളത്. പാര്‍പ്പിടപദ്ധതികള്‍ ജില്ലയിലെ ജനബഹുലമായ പിന്നോക്ക മേഖലകളിലേക്ക് വികേന്ദ്രീകരിക്കേണ്ടതുണ്ട്.

പൊതുജനാരോഗ്യം

ശ്രീ ചിത്രാ മെഡിക്കല്‍ സെന്റര്‍
മെഡിക്കല്‍ കോളേജ്

ചികിത്സാസൗകര്യങ്ങളുടെ കാര്യത്തില്‍ സമ്പന്നമായ സ്ഥാനം വഹിക്കുന്ന നഗരമാണ് തിരുവനന്തപുരം. അടുത്തകാലം വരെ വിദഗ്ധചികിത്സയ്ക്കും സാധാരണ രോഗങ്ങള്‍ക്കുള്ള ചികിത്സയ്ക്കു പോലും തലസ്ഥാനനഗരിയെ ആശ്രയിക്കുന്ന രീതിയാണ് ജില്ലയൊട്ടാകെയുള്ള ജനങ്ങള്‍ സ്വീകരിച്ചിരുന്നത്. എന്നാല്‍ നെയ്യാറ്റിന്‍കര, കാരക്കോണം, കാട്ടാക്കട, നെടുമങ്ങാട്, വെഞ്ഞാറമൂട്, വര്‍ക്കല, ആറ്റിങ്ങല്‍, കഴക്കൂട്ടം തുടങ്ങിയയിടങ്ങളില്‍ അത്യാധുനിക സജ്ജീകരണങ്ങളുള്ള സ്വകാര്യ ആശുപത്രികള്‍ നിലവില്‍ വന്നതിനെത്തുടര്‍ന്ന് ഈ പ്രവണതയില്‍ വലുതായ മാറ്റം ദൃശ്യമാണ്. ചിറയിന്‍കീഴ്, നെടുമങ്ങാട്, നെയ്യാറ്റിന്‍കര എന്നിവിടങ്ങളിലെ താലൂക്ക് ആശുപത്രികള്‍ക്കുപുറമേ വിഴിഞ്ഞം, നേമം, കന്യാകുളങ്ങര തുടങ്ങിയയിടങ്ങളിലും സര്‍ക്കാര്‍ ആശുപത്രികളുണ്ട്. ജില്ലയിലെ മിക്ക അധിവാസകേന്ദ്രങ്ങളിലും സ്വകാര്യ ആശുപത്രികളിലൂടെ സാമാന്യമായ ചികിത്സാസൗകര്യം ലഭ്യമാണ്. ഗവണ്മെന്റ് ഡിസ്പെന്‍സറി, പ്രാഥമികാരോഗ്യകേന്ദ്രം, മാതൃശിശുസംരക്ഷണ കേന്ദ്രം എന്നിവയും പര്യാപ്തമായ തോതില്‍ വിന്യസിക്കപ്പെട്ടിരിക്കുന്നു. ഇവയോടൊപ്പം സ്വകാര്യവ്യക്തികളുടേതായ ഡന്റല്‍ ക്ളിനിക്കുകള്‍, വിഷ ചികിത്സാകേന്ദ്രങ്ങള്‍, വൈദ്യശാലകള്‍ എന്നിവയും ഈ ജില്ലയില്‍ ധാരാളമാണ്. അഖില ഭാരത പ്രശസ്തിയാര്‍ജിച്ച ഒന്നിലേറെ ആയുര്‍വേദ ചികിത്സാലയങ്ങളും ഉണ്ട്. ശുചിത്വപരിപാലന വിഷയത്തിലും ഈ ജില്ല ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്നു. ശ്രീചിത്രാ മെഡിക്കല്‍ സെന്റര്‍, റീജിയണല്‍ കാന്‍സര്‍ സെന്റര്‍, മെഡിക്കല്‍ കോളജ് ആശുപത്രി, ആയുര്‍വേദ റിസെര്‍ച് സെന്റര്‍ എന്നിവ ദേശീയതലത്തില്‍ പ്രശസ്തിയാര്‍ജിച്ചിട്ടുള്ള സ്ഥാപനങ്ങളാണ്. സ്വകാര്യമേഖലയില്‍ എല്ലാ സൗകര്യങ്ങളും തികഞ്ഞ 35 ആശുപത്രികള്‍ പ്രവര്‍ത്തിച്ചുവരുന്നു. നഗരത്തിലെമ്പാടുംതന്നെ വിദഗ്ധ ഡോക്ടര്‍മാരുടെ സേവനം ലഭ്യമാണ്. ഇന്ത്യയുടെ അയല്‍രാജ്യമായ മാലി ദ്വീപുകളിലെ ആബാലവൃദ്ധം ജനങ്ങളും വിദഗ്ധചികിത്സ ആവശ്യമുണ്ടാകുമ്പോള്‍ തിരുവനന്തപുരത്തെയാണ് ആശ്രയിക്കുന്നത്. മാനസികാരോഗ്യ ചികിത്സയ്ക്കായി കേരളത്തില്‍ ആദ്യമായി സ്ഥാപിക്കപ്പെട്ട ആശുപത്രി തിരുവനന്തപുരം നഗരത്തില്‍ ഊളമ്പാറയിലാണ് സ്ഥിതി ചെയ്യുന്നത്.

സാമൂഹ്യക്ഷേമം

അഭയ

വികലാംഗര്‍, വനിതകള്‍, ശിശുക്കള്‍ എന്നീ പ്രത്യേക വിഭാഗങ്ങളുടെ ക്ഷേമവും ദുര്‍ഗുണപരിഹാരം, സാമൂഹ്യ സുരക്ഷിതത്വം തുടങ്ങിയവയുമാണ് സാമൂഹ്യക്ഷേമത്തിലൂടെ ലക്ഷ്യമിടുന്ന പ്രധാന ധര്‍മങ്ങള്‍. ശിശുക്കള്‍ക്കായുള്ള സമഗ്രവികസന പദ്ധതി ചാക്ക, പനവിള, വട്ടിയൂര്‍ക്കാവ്, അതിയന്നൂര്‍, പെരുങ്കടവിള, വാമനപുരം, കഴക്കൂട്ടം, ചിറയിന്‍കീഴ്, കിളിമാനൂര്‍, നേമം, വര്‍ക്കല എന്നിവിടങ്ങളിലുള്ള പ്രസക്ത കേന്ദ്രങ്ങളിലൂടെ പ്രാവര്‍ത്തികമാക്കിവരുന്നു. താലൂക്ക് ആസ്ഥാനങ്ങളായ നാലുപട്ടണങ്ങളിലും പ്രത്യേക പോഷകാഹാര പരിപാടികള്‍ നടപ്പിലാക്കിയിട്ടുണ്ട്. ജില്ലയില്‍ 2,250-ല്‍ ഏറെ അംഗന്‍വാടികള്‍ പ്രവര്‍ത്തിക്കുന്നു. തീരമേഖലയില്‍ ഒറ്റൂര്‍, പൂവാര്‍, പൂങ്കുളം എന്നിവിടങ്ങളിലെ ഡേ കെയര്‍ സെന്ററുകളും 30 ലേറെ ക്രഷ് (Creche)-കളും ശിശുക്ഷേമപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നു.

തിരുവനന്തപുരം ജില്ലയില്‍ നഗരവാസികളിലെ 83.86%-വും ഗ്രാമീണരിലെ 68.99%-വും ജലവിതരണ സൗകര്യം അനുഭവിക്കുന്നവരാണ്. നഗരങ്ങളിലും ഇതര മേഖലകളിലുമായി 120 ജലവിതരണ സംവിധാനങ്ങള്‍ പ്രവര്‍ത്തനത്തിലുണ്ട്; നഗരങ്ങള്‍ക്കുള്ളില്‍ 12-ഉം പുറത്ത് 71-ഉം പദ്ധതികള്‍ പൂര്‍ത്തിയായിവരുന്നു.

അഭയ, മിത്രനികേതന്‍ തുടങ്ങി നിരവധി സന്നദ്ധ സംഘടനകള്‍ സാമൂഹ്യക്ഷേമത്തിനായുള്ള പ്രവര്‍ത്തനങ്ങള്‍ നിര്‍വഹിച്ചു വരുന്നു.

ഗതാഗതം

അതിപ്രാചീന കാലത്ത് സമുദ്രം വഴി കരമനയാറിലൂടെ തിരുവല്ലത്തും അവിടെനിന്നും കിള്ളിയാര്‍ വഴി കാന്തളൂര്‍ശാല വരെയും ജലഗതാഗതം സുഗമമായിരുന്നു. അതിനാല്‍ തിരുവനന്തപുരത്തെ ഒരു സമുദ്രതീര നഗരമായി വിദേശികള്‍ കണ്ടിരുന്നു. പോര്‍ച്ചുഗീസുകാര്‍ പട്ടണത്തെ 'റൊട്ടൊറ' എന്നും ഡച്ചുകാര്‍ 'ഉട്ടേറ' എന്നും ഇംഗ്ളീഷുകാര്‍ 'ട്രിവാന്‍ഡ്രം' എന്നും രേഖപ്പെടുത്തി. കരമനയാറിന്റെ മുഖത്തുണ്ടായിരുന്ന പൂന്തുറയായിരുന്നു സമുദ്രത്തില്‍നിന്നും പട്ടണത്തിലേക്കുള്ള പ്രവേശന കവാടം. അതിന് 'കണ്ടുകൊണ്ടാന്‍ തുറ' എന്നാണ് പഴയ പേര്. 19-ാം ശ.-ത്തിന്റെ തുടക്കം വരെ അവിടം തുറമുഖമായി പ്രവര്‍ത്തിച്ചിരുന്നു. വലിയതുറയില്‍ കടല്‍പ്പാലം നിര്‍മിച്ചശേഷമാണ് (1825) പൂന്തുറ ഉപേക്ഷിക്കപ്പെട്ടത്.

19-ാം ശ.-ത്തിന്റെ ഉത്തരാര്‍ധം വരെയും വാഹനഗതാഗത യോഗ്യമായ പാതകള്‍ തിരുവനന്തപുരത്തേക്കുണ്ടായിരുന്നില്ല. കാല്‍നടയും പല്ലക്കും മാത്രമാണ് നടപ്പിലിരുന്നത്. ദിവാന്‍ മാധവ റാവുവിന്റെ കാലത്താണ് (1858-72) രാജപാതകള്‍ക്കു തുടക്കം കുറിച്ചത്. തിരുവനന്തപുരത്തുനിന്ന് ആരുവാമൊഴിക്കും നെടുമങ്ങാടു വഴി ചെങ്കോട്ടയ്ക്കും കൊട്ടാരക്കര വഴി അങ്കമാലിക്കും പേട്ട, ഉള്ളൂര്‍ വഴി കൊല്ലത്തേക്കും രാജപാതകളുണ്ടായി. 1830-നു ശേഷം ഇംഗ്ളീഷുകാര്‍ തിരുവനന്തപുരത്തു താമസമാക്കിയതാണ് നഗരവികസനത്തിനും പാതകളുടെ നിര്‍മാണത്തിനും കാരണമായത്.

കനാല്‍ മുഖേന കൊച്ചിയേയും തിരുവനന്തപുരത്തേയും ബന്ധിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി റാണി പാര്‍വതീഭായിയുടെ കാലത്ത് കഠിനംകുളം കായല്‍ മുതല്‍ തിരുവനന്തപുരത്തെ വള്ളക്കടവുവരെ കനാല്‍ നിര്‍മിച്ചു(1825). അതിന് പാര്‍വതീ പുത്തനാര്‍ എന്ന് നാമകരണം ചെയ്തു. 1877-ല്‍ വര്‍ക്കല ടണല്‍ പണി തീര്‍ത്തതോടുകൂടി തിരുവനന്തപുരം മുതല്‍ കൊച്ചി വരെ ജലയാത്ര സുഗമമായി. ഉത്രം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മയുടെ കാലത്താണ് അനന്തവിക്ടോറിയന്‍ മാര്‍ത്താണ്ഡന്‍ കനാല്‍ എന്ന പേരില്‍ തിരുവനന്തപുരത്തുനിന്ന് കന്യാകുമാരി വരെ കനാല്‍ നിര്‍മിക്കാന്‍ പരിപാടിയിട്ടത്. വള്ളക്കടവു മുതല്‍ കരമനയാര്‍ വരെയും നെയ്യാര്‍ മുതല്‍ മണവാളക്കുറിച്ചി വരെയും പൂര്‍ത്തിയാക്കി. കരമനയാറിനും നെയ്യാറിനും ഇടയ്ക്കുള്ള ഭാഗം ചെലവേറിയതിനാല്‍ വേണ്ടെന്നു വച്ചു.

1918-ലാണ് കൊല്ലത്തുനിന്ന് റെയില്‍ ഗതാഗതം തിരുവനന്ത പുരത്തെ ചാക്ക വരെ നീട്ടിയത്. 1931-ല്‍ അത് തമ്പാനൂര്‍ സെന്‍ ട്രല്‍ സ്റ്റേഷന്‍ വരെ നീട്ടി. റെയില്‍ ഗതാഗതം ഇപ്പോള്‍ കന്യാകുമാരി വരെ നീട്ടിയിട്ടുണ്ട്.

തിരുവനന്തപുരം ജില്ലയിലെ ഗതാഗത സൌകര്യങ്ങള്‍ തികച്ചും പര്യാപ്തമാണ്; റോഡ്, റെയില്‍, ജല ഗതാഗത മാര്‍ഗങ്ങളാല്‍ സമ്പുഷ്ടമാണ് എന്നതിനു പുറമേ വ്യോമഗതാഗതസൌകര്യത്തിലും മുന്നിട്ടു നില്ക്കുന്നു. പൊതുമരാമത്തു വകുപ്പിന്റെ നിയന്ത്രണത്തിലുള്ള 1,864 കി.മീ. ഒന്നാംകിട റോഡുകള്‍ ഈ ജില്ലയിലുണ്ട്. ഇവയ്ക്കുപുറമേ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അധീനതയിലുളള 9,500 കി.മീ. പാതകളുമുണ്ട്. ഇവയില്‍ 400 കി.മീ. മാത്രമാണ് ടാര്‍ റോഡുകള്‍; 3,000 കി.മീ. ചരലിട്ടുറപ്പിച്ചവയും ശേഷിച്ച 6,100 കി.മീ. ചെമ്മണ്‍ പാതകളുമായി തുടരുന്നു. ജില്ലയില്‍ കളിയിക്കാവിള മുതല്‍ പാരിപ്പള്ളിവരെ 80 കി.മീ. നീളുന്ന നാഷണല്‍ ഹൈവേ (ചഒ 47) ആണ് പ്രധാന റോഡ്. മെയിന്‍ സെന്‍ട്രല്‍ റോഡിന്റെ (ങഇ ഞീമറ) തിരുവനന്തപുരം മുതല്‍ കിളിമാനൂര്‍ വരെയുള്ള 55 കി.മീ. ഭാഗം തിരുവനന്തപുരം ജില്ലയിലുണ്ട്. ജില്ലയിലെ റോഡുകളില്‍ മാവിലക്കടവ്, അമരവിള, കരമന, ജഗതി, മണ്ഡപത്തിന്‍ കടവ്, മരുതൂര്‍കടവ്, കുണ്ടമണ്‍ കടവ്, പൂവമ്പാറ, വാമനപുരം, തിരുവല്ലം, അരുവിക്കര എന്നിവിടങ്ങളിലേത് ഉള്‍പ്പെടെ 124 പാലങ്ങളുണ്ട്. ജില്ലയിലെ ഒന്‍പത് ഡിപ്പോകള്‍, ഏഴ് സബ്ഡിപ്പോകള്‍, നാല് ഓപ്പറേറ്റിങ് സ്റ്റേഷനുകള്‍ എന്നിവ കേന്ദ്രീകരിച്ച് കേരളാ സ്റ്റേറ്റ് റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്‍ 1,171 ഷെഡ്യൂളുകള്‍ പ്രവര്‍ത്തിപ്പിക്കുന്നു. സ്വകാര്യ ഉടമയിലുള്ള ശതക്കണക്കിന് ബസ്സുകളും ദിവസേന സര്‍വീസ് നടത്തുന്നുണ്ട്: തെക്കോട്ടും വടക്കോട്ടുമുള്ള ബ്രോഡ്ഗേജ്പാതകളിലൂടെ ഭാരതത്തിലെ എല്ലാ പ്രധാന കേന്ദ്രങ്ങളുമായും റെയില്‍ ബന്ധം സാധ്യമാക്കിയിരിക്കുന്നു. കൊച്ചുവേളി കേന്ദ്രീകരിച്ച് രണ്ടാമത്തെ റയില്‍വേ ടെര്‍മിനല്‍ പ്രവര്‍ത്തിച്ചു തുടങ്ങി. ജില്ലയില്‍ 20 റെയില്‍വേ സ്റ്റേഷനുകളുണ്ട്. പ്രധാന സ്റ്റേഷനായ തിരുവനന്തപുരം ആസ്ഥാനമാക്കി അതേപേരിലുള്ള റെയില്‍വേ ഡിവിഷനുമുണ്ട്. തിരുവനന്തപുരത്തെ അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന് കുവൈത്ത്, മസ്കറ്റ്, ജിദ്ദ, ദുബായ്, അബുദാബി, ദോഹ, കൊളംബോ, ബഹ്റിന്‍, സിംഗപ്പൂര്‍, മാലി എന്നീ രാജ്യാന്തര കേന്ദ്രങ്ങളിലേക്കും കൊച്ചി, ചെന്നൈ, ബാംഗ്ളൂര്‍, മുംബൈ, ഡല്‍ഹി, തിരുച്ചിറപ്പള്ളി എന്നിവിടങ്ങളിലേക്കും നേരിട്ട് വ്യോമയാത്രാ സൌകര്യം ലഭ്യമാണ്.

കലാസാംസ്കാരികം

ശ്രീ പദ്മനാഭസ്വാമിക്ഷേത്രം ക്രേന്ദീകരിച്ച് മുന്‍കാലങ്ങളിലൂടെ തിരുവനന്തപുരം ഒരു പ്രധാന കലാകേന്ദ്രമായി വളര്‍ന്നു വന്നു. 1733-ല്‍ ക്ഷേത്രം പുതുക്കിപ്പണിയിച്ചതിനുശേഷമാണ് പ്രധാനമായും ഈ വളര്‍ച്ചയുണ്ടായത്. പത്തു ദിവസത്തെ ഉത്സവകാലത്ത് അറിയപ്പെടുന്ന എല്ലാ ദൃശ്യകലകള്‍ക്കും സംഗീതത്തിനും ക്ഷേത്രത്തില്‍ അവസരം ലഭിച്ചിരുന്നു. ധാരാളം കലാകാരന്മാരേയും കലാസ്വാദകരേയും ഉത്സവം ആകര്‍ഷിച്ചതുമൂലം ആണ്ടില്‍ രണ്ട് പ്രാവശ്യം - തുലാമാസത്തിലും മീനമാസത്തിലും - പത്തുദിവസം വീതമുള്ള ഉത്സവം ഏര്‍പ്പാടാക്കി. ഉണ്ണായിവാര്യര്‍, കുഞ്ചന്‍നമ്പ്യാര്‍, രാമപുരത്തുവാര്യര്‍ എന്നിവര്‍ മാര്‍ത്താണ്ഡവര്‍മയുടെ കാലത്ത് തിരുവനന്തപുരത്തേക്ക് ആകര്‍ഷിക്കപ്പെട്ടവരായിരുന്നു. കാര്‍ത്തികതിരുനാള്‍ രാമവര്‍മയുടെ കാലത്ത് ദൃശ്യ-ശ്രാവ്യ കലകള്‍ക്ക് ദക്ഷിണേന്ത്യയില്‍ ഏറ്റവും പ്രധാന കേന്ദ്രമെന്ന ഖ്യാതി ലഭിച്ചു. കവികള്‍ ധാരാളമായി തിരുവനന്തപുരത്തെ ആശ്രയിച്ചു. കാര്‍ത്തികതിരുനാള്‍ മഹാരാജാവ് അഞ്ച് ആട്ടക്കഥകള്‍ രചിച്ചതിനു പുറമേ, ബാലരാമഭാരതം എന്ന നൃത്തശാസ്ത്രഗ്രന്ഥവും രചിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ഭാഗിനേയന്‍ അശ്വതി തിരുനാള്‍ ഇളയരാജാവ് ഒന്നാംകിട ആട്ടക്കഥാകൃത്തായിരുന്നു. ബാലരാമവര്‍മയുടേയും സ്വാതിതിരുനാളിന്റേയും സമകാലികനായ ഇരയിമ്മന്‍ തമ്പി (1783-1856) കേരളത്തിലെ ഒന്നാംകിട ആട്ടക്കഥാകൃത്തും ഗാനരചയിതാവും ആയിരുന്നു. കൊട്ടാരം കഥകളിയോഗം ഇക്കാലത്ത് സംഘടിപ്പിക്കപ്പെട്ടു. സ്വാതിതിരുനാള്‍ മഹാരാജാവ് (ഭ.കാ.1829-46) ഇന്ത്യയിലെ എണ്ണപ്പെട്ട ഗാനരചയിതാക്കളിലൊരാളും സംഗീതത്തിനും നൃത്തത്തിനും ഏറെ പ്രോത്സാഹനം നല്കിയ ആളുമായിരുന്നു. അദ്ദേഹത്തിന്റെ പിന്‍ഗാമിയായ ഉത്രം തിരുനാള്‍ (ഭ.കാ. 1847-60) കഥകളി പ്രിയനായിരുന്നു. കഥകളി യോഗത്തിന് അദ്ദേഹം പുതുജീവന്‍ നല്കി. നടന്മാര്‍ക്കും പാട്ടുകാര്‍ക്കും മേളക്കാര്‍ക്കും കൊട്ടാരപരിസരത്തുതന്നെ താമസസൌകര്യം നല്കി.

കേരളത്തിലറിയപ്പെട്ട എല്ലാ ദൃശ്യകലകളും ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് നടന്നിരുന്നു. നൃത്തം, കഥകളി, ഞാണിന്മേല്‍ കളി, ഓട്ടന്‍തുള്ളല്‍, അമ്മാനആട്ടം, കഴക്കൂത്താട്ടം (സര്‍ക്കസ്), ചെപ്പടിവിദ്യ (മാജിക്), പരിശമുട്ട്, വാള്‍പയറ്റ്, ഗുസ്തി, ചിറവം അടി, ചാക്യാര്‍കൂത്ത്, പാഠകം, ശീതങ്കന്‍ തുള്ളല്‍, തിരുവാതിരകളി, കല്യാണക്കളി, കുറത്തിക്കളി, ചിലമ്പം, വാളേറ്റ്, തീപ്പന്തം വീശല്‍, കോല്‍ക്കളി, ഹനുമാന്‍ പണ്ടാരം കളി, പള്ളിനാടകം, കുറത്തിക്കളി, ഗരുഡന്‍ പറപ്പ്, പൊയ്ക്കാലാട്ടം, മയിലാട്ടം, പാവക്കൂത്ത്, കയര്‍പിരികളി, തോറ്റം പാട്ട്, മാവാരതപ്പാട്ട് എന്നീ കലകള്‍ക്കെല്ലാം ഇവിടെ പ്രത്യേകം പ്രത്യേകം വേദികള്‍ ഉണ്ടായിരുന്നു.

കൂടിയാട്ടത്തില്‍നിന്ന് മലയാള നാടകങ്ങളിലേക്കുള്ള കാല്‍വയ്പിനു തുടക്കം കുറിച്ചത് തിരുവനന്തപുരത്താണ്. ഇംഗ്ളീഷിന്റെ സ്വാധീനമായിരിക്കാം കാരണം. ആയില്യം തിരുനാളിന്റെ ഭാഷാ ശാകുന്തളവും കേരളവര്‍മ വലിയ കോയിത്തമ്പുരാന്റെ മണിപ്രവാളശാകുന്തളവും സംസ്കൃത നാടകങ്ങളുടെ വിവര്‍ത്തനങ്ങളും അനുകരണങ്ങളും സംസ്കൃത നാടകരീതിയിലുള്ള സാമുദായിക കഥകളും നാടകരംഗത്തുണ്ടായി. അവയില്‍ കെ.സി.കേശവപിള്ളയുടെ സദാരാമ എന്ന നാടകം ഏറ്റവും ജനപ്രീതി നേടി. നാടകത്തിലെ പ്രഹസന വിഭാഗത്തിന്റെ തുടക്കക്കാരന്‍ സി.വി.രാമന്‍പിള്ളയായിരുന്നു. ശ്രീചിത്തിര തിരുനാള്‍ ഗ്രന്ഥശാലയുടെ സ്ഥാപകനായ വായനശാല കേശവപിള്ളയുടെ നേതൃത്വത്തില്‍ ആണ്ടുതോറും ചിത്തിര തിരുനാളിന്റെ ജന്മദിനത്തിനു നടന്നുപോന്ന നാടകങ്ങളുടെ തുടക്കം സി.വി.യുടെ പ്രഹസനങ്ങളിലൂടെയായിരുന്നു. പിന്നീട് ഇ.വി.കൃഷ്ണപിള്ള, എന്‍.പി.ചെല്ലപ്പന്‍ നായര്‍, സി.എന്‍. ശ്രീകണ്ഠന്‍ നായര്‍, ജഗതി എന്‍.കെ. ആചാരി, എം.ജി.കേശവപിള്ള, റ്റി.എന്‍.ഗോപിനാഥന്‍ നായര്‍ തുടങ്ങിയവര്‍ തിരുവനന്തപുരത്തെ അമച്വര്‍ നാടകവേദിയെ സമ്പന്നമാക്കി. എന്‍.കൃഷ്ണപിള്ളയായിരുന്നു മറ്റൊരു നാടകാചാര്യന്‍. അഭിനേതാക്കളില്‍ എന്‍.പി.ചെല്ലപ്പന്‍ നായര്‍, റ്റി.എന്‍.ഗോപിനാഥന്‍ നായര്‍, ജഗതി എന്‍.കെ.ആചാരി തുടങ്ങിയ കഥാകൃത്തുക്കളും; പി.കെ.വിക്രമന്‍ നായര്‍, റ്റി.ആര്‍.സുകുമാരന്‍ നായര്‍, ഓമനക്കുഞ്ഞമ്മ തുടങ്ങിയവരും ഉള്‍പ്പെടുന്നു. പ്രൊഫഷണല്‍ നാടകവേദിക്ക് തിരുവനന്തപുരത്തിന്റെ സംഭാവനയാണ് മികച്ച സിനിമാനടന്‍കൂടിയായിരുന്ന തിക്കുറിശ്ശി സുകുമാരന്‍ നായര്‍. ബഹുജനശ്രദ്ധയാകര്‍ഷിച്ച 'സ്ഥിരം നാടവേദി'യുടെ കേരളത്തിലെ ഏക പ്രയോക്താവാണ് തിരുവനന്തപുരത്തുകാരനായ കലാനിലയം കൃഷ്ണന്‍ നായര്‍. 'കേരള നടനം' എന്ന നൃത്തനാടക രൂപത്തെ ഇന്ത്യയിലാകമാനവും ഇന്ത്യയ്ക്കു വെളിയിലും പ്രശ്സ്തമാക്കിയ ഗുരുഗോപിനാഥ് തിരുവനന്തപുരത്തെ വിശ്വകലാകേന്ദ്രത്തിന്റെ സ്ഥാപകനും ഇംഗ്ളീഷിലും മലയാളത്തിലും നാട്യനടനങ്ങളെപ്പറ്റി ഗ്രന്ഥരചന നടത്തിയ ആളുമാണ്.

സംഗീത-സാഹിത്യ-ശില്പ-കരകൌശല മണ്ഡലങ്ങളില്‍ ഈടുറ്റ സംഭാവനകള്‍ നല്കുവാന്‍ തിരുവനന്തപുരം ജില്ലയിലെ കടന്നുപോയ തലമുറകള്‍ക്കു കഴിഞ്ഞിട്ടുണ്ട്. രാമകഥപ്പാട്ടിന്റെ രചയിതാവായ ആവാടുതുറ അയ്യിപ്പിള്ള ആശാന്‍, ഇരയിമ്മന്‍ തമ്പി, കേരള വര്‍മ വലിയകോയിത്തമ്പുരാന്‍, എ.ആര്‍. രാജരാജവര്‍മ, കുമാരനാശാന്‍, സി.വി.രാമന്‍പിള്ള, ഉള്ളൂര്‍ എസ്.പരമേശ്വരയ്യര്‍ തുടങ്ങി ഒട്ടനവധി സാഹിത്യാചാര്യന്മാരുടെ രചനാശാലയാകാനുള്ള ഭാഗ്യം ഈ ജില്ലയ്ക്കു സിദ്ധിച്ചിട്ടുണ്ട്. യതിവര്യന്മാരായ ശ്രീനാരായണ ഗുരു, ചട്ടമ്പിസ്വാമികള്‍ എന്നിവരുടെ ജന്മം കൊണ്ട് ധന്യമായതും ഈ ജില്ലയാണ്. സംഗീതലോകത്തെ സമ്രാട്ടായി മാറിയ സ്വാതിതിരുനാള്‍ മഹാരാജാവും ചിത്രരചനാവൈഭവം കൊണ്ട് വിശ്വപ്രശസ്തനായിത്തീര്‍ന്ന രാജാ രവിവര്‍മയും തിരുവനന്തപുരം ജില്ലക്കാരായിരുന്നു. ദാരുശില്പരംഗത്ത് ആഗോളപ്രശസ്തി നേടിത്തന്ന എണ്ണമറ്റ കലാകാരന്മാരുടെ നാടാണിത്. ജില്ലയിലെ വാസ്തുവൈഭവങ്ങളില്‍ ഒന്നാംസ്ഥാനം അലങ്കരിക്കുന്നത് ശ്രീപദ്മനാഭസ്വാമി ക്ഷേത്രമാണ്. പ്രൌഢവും നിസ്തുലവുമായ ശില്പസൌന്ദര്യത്തിനുപരി, ക്ഷേത്ര ഭിത്തികളെ അലങ്കരിക്കുന്ന ചുമര്‍ ചിത്രങ്ങളാണ് ഈ മഹാമന്ദിരത്തിന്റെ മുഖ്യ ആകര്‍ഷണീയത. ഹൈന്ദവ വിശ്വാസങ്ങളേയും വിവക്ഷകളേയും അവലംബിച്ച് ബൌദ്ധശൈലിയില്‍ വിരചിതങ്ങളായ ഇവ 18-ാം നൂറ്റാണ്ടിലേതാണെന്ന് അനുമാനിക്കപ്പെട്ടിരിക്കുന്നു. ആറ്റിങ്ങലിലെ കോയിക്കല്‍ കൊട്ടാരത്തിലും ഇവയോടു സാദൃശ്യം പുലര്‍ത്തുന്ന ചുമര്‍ചിത്ര സഞ്ചയം ഉണ്ട്.

തിരുവനന്തപുരത്തിന്റെ സാംസ്കാരിക നവോത്ഥാനത്തിനു തുടക്കം കുറിച്ചത് ഇംഗ്ളീഷുകാരും ഇംഗ്ളീഷ് വിദ്യാഭ്യാസവും ആണെന്ന കാര്യത്തില്‍ സംശയമില്ല. 1830-ല്‍ റസിഡന്‍സി തിരുവനന്തപുരത്തേക്കു മാറ്റിയതു മുതലാണ് അതിന്റെ തുടക്കം. അതിനു മുന്‍പുതന്നെ രാജകുമാരന്മാരെ ഇംഗ്ളീഷ് പഠിപ്പിക്കുന്നതിലും അവര്‍ക്ക് ആധുനിക വിദ്യാഭ്യാസം നല്കുന്നതിലും ഇംഗ്ളീഷുകാര്‍ ശ്രദ്ധിച്ചിരുന്നു. 1834-ല്‍ തിരുവനന്തപുരത്ത് ഇംഗ്ളീഷ് സ്കൂള്‍ സ്ഥാപിതമായി. 1866-ല്‍ ഇംഗ്ളീഷ് സ്കൂളിനെ മഹാരാജാസ് കോളജായി ഉയര്‍ത്തിയത് തിരുവനന്തപുരത്തെ സംബന്ധിച്ചിടത്തോളം ഒരു മഹാസംഭവമായിരുന്നു. അവിടത്തെ അധ്യാപകന്മാരായിരുന്ന ജോണ്‍ റോസ്, ഹാര്‍വി എന്നീ പണ്ഡിതന്മാര്‍ തിരുവിതാംകൂറിലെ ഒട്ടേറെ ബുദ്ധിജീവികളുടേയും പൊതുപ്രവര്‍ത്തകരുടേയും ഗുരുനാഥന്മാരായിരുന്നു.

വിദ്യാഭ്യാസരംഗത്ത് ഒരു കുതിച്ചുചാട്ടമാണ് 19-ാം ശ.-ത്തിന്റെ അന്ത്യത്തിലും 20-ാം ശ.-ത്തിന്റെ ആദ്യപകുതിയിലും തിരുവനന്തപുരത്തുണ്ടായത്. 1867-ല്‍ തുടങ്ങിയ സെന്‍ട്രല്‍ വെര്‍ണാകുലര്‍ സ്കൂള്‍ (അട്ടക്കുളങ്ങര) ആണ് തിരുവനന്തപുരത്തെ രണ്ടാമത്തെ സ്കൂള്‍. ശ്രീമൂല വിലാസം (ട.ങ.ഢ.) ഇംഗ്ളീഷ് ഹൈസ്കൂള്‍, കോട്ടയ്ക്കകത്തെ സംസ്കൃത സ്കൂള്‍, ഫോര്‍ട്ട് ഇംഗ്ളീഷ് സ്കൂള്‍ എന്നിവയും, കരമനയിലും പേട്ടയിലും കോട്ടണ്‍ ഹില്ലിലും പട്ടത്തും പിന്നീടു തുടങ്ങിയ സ്കൂളുകളും സര്‍ക്കാര്‍ വകയാണ്. പല കാലങ്ങളിലായി ക്രൈസ്തവ, ഹൈന്ദവ, മുസ്ളിം സമുദായങ്ങള്‍ ജില്ലയിലെ വിദ്യാഭ്യാസപുരോഗതിക്കായി ഗണ്യമായ സംഭാവന നല്‍കിയിട്ടുണ്ട്.

1895-ല്‍ വഴുതക്കാട്ട് പെണ്‍കുട്ടികള്‍ക്കു വേണ്ടി തുടങ്ങിയ ഗവ. ഹൈസ്കൂള്‍ 1897-ല്‍ രണ്ടാം ഗ്രേഡ് കോളജും 1920-ല്‍ ഒന്നാം ഗ്രേഡ് കോളജുമായി. 1919-ല്‍ കോട്ടയ്ക്കകത്തെ സംസ്കൃത സ്കൂള്‍ കോളജാക്കി പാല്‍ക്കുളങ്ങരയിലേക്കും പിന്നീട് മഹാരാജാസ് കോളജിന് എതിര്‍വശത്തേക്കും മാറ്റി. 1924-ല്‍ മഹാരാജാസ് കോളജിനെ വിഭജിച്ച് സയന്‍സ് കോളജും ആര്‍ട്സ് കോളജും ആക്കിയെങ്കിലും 1942-ല്‍ രണ്ടും യോജിപ്പിച്ച് യൂണിവേഴ്സിറ്റി കോളജാക്കി. വീണ്ടും ആര്‍ട്സ് കോളജ് തൈക്കാട്ട് പുനരുജ്ജീവിപ്പിച്ചു. സമീപം ഒരു ട്രെയിനിങ് കോളജും അതിന്റെ കീഴില്‍ ഒരു മോഡല്‍ സ്കൂളും സ്ഥാപിച്ചു. 1937-ല്‍ ട്രാവന്‍കൂര്‍ യൂണിവേഴ്സിറ്റി സ്ഥാപിച്ചപ്പോള്‍ തിരുവിതാംകൂറിലെ കോളജുകളെല്ലാം അതിന്റെ നിയന്ത്രണത്തിലാക്കി. തൈക്കാട്ടെ സ്വാതിതിരുനാള്‍ മ്യൂസിക് അക്കാദമി പില്ക്കാലത്ത് മ്യൂസിക് കോളജ് ആക്കി ഉയര്‍ത്തി. ലോ സ്കൂള്‍, ലോ കോളജായും സ്കൂള്‍ ഒഫ് ആര്‍ട്സ്, കോളജ് ഒഫ് ഫൈന്‍ ആര്‍ട്സ് ആയും ഉയര്‍ത്തി. 1939-ല്‍ തിരുവനന്തപുരത്ത് എന്‍ജിനീയറിങ് ഡിഗ്രി കോളജ് സ്ഥാപിച്ചു. ഒപ്പം ഒരു ഡിപ്ളോമാ കോഴ്സും ടെക്സ്റ്റൈല്‍ ടെക്നോളജി കോഴ്സും ആരംഭിച്ചു. അവ രണ്ടും പിന്നീട് സംയോജിപ്പിച്ച് വട്ടിയൂര്‍ക്കാവില്‍ പോളിടെക്നിക്കിനു കീഴിലാക്കി. എന്‍ജിനീയറിങ് കോളജ് 1957-ല്‍ കുളത്തൂരിലേക്ക് മാറ്റി. 1948-ല്‍ പെരുന്താന്നിയില്‍ എന്‍.എസ്.എസ്. ഹിന്ദു കോളജ് എന്ന പേരില്‍ ആരംഭിച്ച സ്ഥാപനമാണ് പിന്നീട് കേശവദാസപുരത്ത് മഹാത്മാഗാന്ധി കോളജ് ആയത്. മാര്‍ ഇവാനിയോസ് കോളജ് 1949-ലാണ് സ്ഥാപിതമായത്. 1952-ല്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് സ്ഥാപിക്കപ്പെട്ടു. പിന്നീടാണ് ഡെന്റല്‍, നഴ്സിങ് കോളജുകള്‍ അവിടെ തുടങ്ങിയത്. ശ്രീചിത്രാ മെഡിക്കല്‍ സെന്റര്‍, റീജിയണല്‍ കാന്‍സര്‍ സെന്റര്‍ എന്നിവയും അതേ ക്യാമ്പസില്‍ രൂപംകൊണ്ടു.

ശ്രീപദ്മനാഭസ്വാമിക്ഷേത്രത്തേയും കാന്തളൂര്‍ശാല എന്ന വിദ്യാപീഠത്തേയും കേന്ദ്രീകരിച്ചു വളര്‍ന്ന തിരുവനന്തപുരം ഒരു വിദ്യാകേന്ദ്രമെന്ന നിലയിലുള്ള പ്രശസ്തി സജീവമായി നിലനിര്‍ത്തുന്നു. ഇപ്പോള്‍ വിവര സാങ്കേതികവിദ്യ (കിളീൃാമശീിേ ഠലരവിീഹീഴ്യ) കൂടി യഥാര്‍ഹമായ സ്ഥാനം നേടിയെടുത്തിട്ടുണ്ട്. അക്കാദമിക് വേദിയില്‍ വിവിധ വിജ്ഞാന ശാഖകളിലും സാമൂഹിക ശാസ്ത്രങ്ങളിലുമെന്നപോലെ സാഹിത്യം, സംഗീതം, മറ്റു സുകുമാരകലകള്‍ എന്നിവയിലും മതിയായ തോതിലുള്ള ഉന്നതപഠനസൌകര്യം ലഭ്യമാണ്. 2000-ാമാണ്ടിനുശേഷം എന്‍ജിനീയറിങ്, നഴ്സിങ്, ഫാര്‍മസി, ടീച്ചര്‍ ട്രെയിനിങ് എന്നിവയ്ക്കുള്ള കോളജുകളുടേയും സെക്കന്‍ഡറി വിദ്യാലയങ്ങളുടേയും എണ്ണം ഗണ്യമായി വര്‍ധിച്ചു.

പ്രൈമറി, അപ്പര്‍ പ്രൈമറി, സെക്കന്‍ഡറി, ഹയര്‍ സെക്കന്‍ഡറി, ടീച്ചര്‍ ട്രെയിനിങ്, വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി എന്നീ വിഭാഗങ്ങളിലായി മൊത്തം 1,129 വിദ്യാലയങ്ങള്‍ ജില്ലാ അതിര്‍ത്തിക്കുള്ളില്‍ പ്രവര്‍ത്തനത്തിലുണ്ട്. 2001-ലെ സെന്‍സസ് പ്രകാരം ജില്ലയിലെ സാക്ഷരതാനിരക്ക് 89.36% ആണ്; പുരുഷന്മാരിലെ 92.68%-വും സ്ത്രീകളിലെ 86.26%-വും സാക്ഷരരാണ്. ഗ്രന്ഥശാലാ പ്രസ്ഥാനം രൂഢമായി വേരുറപ്പിച്ചിട്ടുള്ള ഈ ജില്ലയില്‍ ഓരോ പഞ്ചായത്ത് വാര്‍ഡിലും കുറഞ്ഞത് ഒരു ഗ്രന്ഥശാലയെങ്കിലും ഉണ്ട്. ഉപരിവിദ്യാഭ്യാസരംഗത്ത് അഗ്രിമസ്ഥാനം കേരള സര്‍വകലാശാലയ്ക്കാണ്. ഇതിന്റെ ഭരണ ആസ്ഥാനം തലസ്ഥാന നഗരത്തിനുള്ളിലും, 41 ഗവേഷണ-അധ്യാപന വകുപ്പുകളിലെ ഒട്ടുമുക്കാലുമെണ്ണം നഗരത്തിന് 20 കി.മീ. വടക്കായുള്ള കാര്യവട്ടം ക്യാമ്പസ്സിലും കേന്ദ്രീകരിച്ചിരിക്കുന്നു. ഈ സര്‍വകലാശാലയുടെ കീഴിലുള്ള 87 കോളജുകളില്‍ 27 എണ്ണം തിരുവനന്തപുരം ജില്ലയ്ക്കുള്ളിലാണു പ്രവര്‍ത്തിക്കുന്നത്. കാലടി ശ്രീശങ്കരാചാര്യ സര്‍വകലാശാലയുടേയും ഇന്ദിരാഗാന്ധി ഓപ്പണ്‍ യൂണിവേഴ്സിറ്റിയുടേയും പഠനകേന്ദ്രങ്ങള്‍ തിരുവനന്തപുരത്തുണ്ട്. സാങ്കേതിക വിദ്യാഭ്യാസ സൌകര്യങ്ങളില്‍ ഈ ജില്ല വളരെ മുന്നോക്കമാണ്. മൂന്ന് അലോപ്പതി മെഡിക്കല്‍ കോളജുകള്‍, മൂന്ന് ആയുര്‍വേദ കോളജുകള്‍, രണ്ട് ഹോമിയോ കോളജുകള്‍, രണ്ട് നഴ്സിങ് കോളജുകള്‍, രണ്ട് ഡെന്റല്‍ കോളജുകള്‍, പതിനൊന്ന് എന്‍ജിനീയറിങ് കോളജുകള്‍, രണ്ട് ഐ.ടി. കോളജുകള്‍, ഒരു കാര്‍ഷിക കോളജ്, അഞ്ച് പോളിടെക്നിക്കുകള്‍ എന്നിവ ഈ ജില്ലയില്‍ പ്രവര്‍ത്തിക്കുന്നു. ഇവയെക്കൂടാതെ സംഗീതം (ഒന്ന്), നിയമം (രണ്ട്), ഫൈന്‍ ആര്‍ട്സ് (ഒന്ന്), അധ്യാപക പരിശീലനം (മൂന്ന്), ജേര്‍ണലിസം (ഒന്ന്) എന്നിവയ്ക്കുള്ള കോളജുകളും ജില്ലയിലെ വിദ്യാഭ്യാസ സൌകര്യങ്ങള്‍ക്ക് മികവു കൂട്ടുന്നു.

ഗ്രന്ഥശാലകളാണ് തിരുവനന്തപുരത്തിന്റെ മറ്റൊരു സാംസ്കാരിക സമ്പത്ത്. ഇന്നത്തെ പബ്ളിക് ലൈബ്രറിക്കു തുടക്കം കുറിച്ചത് 1830-ല്‍ റസിഡന്റായിരുന്ന കേണല്‍ കഡോഗനാണ്. ആദ്യകാലങ്ങളില്‍ ഇംഗ്ളീഷുകാരായിരുന്നു അതിന്റെ തലപ്പത്ത്. തിരുവനന്തപുരം പബ്ളിക് ലൈബ്രറിക്കു പുറമേ സാധാരണക്കാര്‍ക്കും വിദ്യാര്‍ഥികള്‍ക്കുംവേണ്ടി ഒരു ജനതാലൈബ്രറി തുടങ്ങിയതും ഇംഗ്ളീഷുകാരുടെ ശ്രമഫലമായാണ്. ഇപ്പോള്‍ ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയം നില്ക്കുന്നിടത്താണ് ലൈബ്രറി കെട്ടിടം പണിയിച്ചത്. റസിഡന്റ് നല്കിയ 500 രൂപ, ഒബ്സര്‍വേറ്ററി ഡയറക്ടര്‍ ആലന്‍ ബ്രൌണ്‍ നല്കിയ 200 രൂപ, ദിവാന്‍ മാധവ റാവു നല്കിയ 50 രൂപ ഇത്രയുമായിരുന്നു മൂലധനം. 1865-ല്‍ പ്രവര്‍ത്തനം ആരംഭിച്ചു. പ്രസിദ്ധ ചരിത്രകാരനായ റവ. സാമുവല്‍ മറ്റിയര്‍ അതിന്റെ ആദ്യകാല സെക്രട്ടറിമാരില്‍ ഒരാളായിരുന്നു. സര്‍ക്കാര്‍ ഗ്രാന്റ് നിര്‍ത്തിവച്ചതു കാരണം 1899-ല്‍ അത് പബ്ളിക് ലൈബ്രറിയില്‍ ലയിച്ചു. ഗണപതി ശാസ്ത്രികള്‍, സാംബശിവ ശാസ്ത്രി തുടങ്ങിയ പ്രഗത്ഭന്മാരുടെ ശ്രമഫലമായി തിരുവനന്തപുരത്തെ ഹസ്തലിഖിത ഗ്രന്ഥശാല, അറിയപ്പെടാതെ കിടന്ന അനേകം ഗ്രന്ഥങ്ങള്‍, പ്രസിദ്ധീകരിച്ചു. അത് ഇപ്പോള്‍ കേരള യൂണിവേഴ്സിറ്റിയുടെ നിയന്ത്രണത്തിലാണ്. യൂണിവേഴ്സിറ്റിക്ക് സ്വന്തമായി 1942-ല്‍ ഒരു ലൈബ്രറി ആര്‍ട്ട്സ് കോളജില്‍ പ്രവര്‍ത്തനം ആരംഭിച്ചു. 1962-ല്‍ അത് ഇപ്പോഴത്തെ കെട്ടിടത്തില്‍ പ്രവര്‍ത്തനം തുടങ്ങി. അപ്പോള്‍ മുതല്‍ അവിടെ യൂണിവേഴ്സിറ്റിയുടെ ലൈബ്രറി ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സയന്‍സ് ഡിപ്പാര്‍ട്ടുമെന്റ് പ്രവര്‍ത്തനമാരംഭിക്കുകയും ചെയ്തു. 1914-ല്‍ വായനശാല കേശവപിള്ള വളരെ ചെറിയ തോതില്‍ പാല്‍ക്കുളങ്ങരയില്‍ ആരംഭിച്ച സ്ഥാപനമാണ് ഇപ്പോള്‍ വഞ്ചിയൂരില്‍ പ്രവര്‍ത്തിക്കുന്ന ശ്രീ ചിത്തിര തിരുനാള്‍ ഗ്രന്ഥശാല എന്ന സ്ഥാപനം. കേരളത്തിലെ ലൈബ്രറി പ്രസ്ഥാനത്തിന് അത് മാതൃകയായി. 1918 മുതല്‍ അത് എല്ലാ വര്‍ഷവും ശ്രീ ചിത്തിര തിരുനാളിന്റെ ജന്മദിനത്തില്‍ പുതിയ നാടകങ്ങള്‍ അവതരിപ്പിച്ചിരുന്നു.

1836-ല്‍ സ്ഥാപിതമായ ഒബ്സര്‍വേറ്ററി പ്രത്യേക പരാമര്‍ശം അര്‍ഹിക്കുന്നു. തിരുവനന്തപുരത്തെ നേപ്പിയര്‍ മ്യൂസിയത്തിന്റെ തുടക്കക്കാരന്‍ 1855-ല്‍ ഒബ്സര്‍വേറ്ററി ഡയറക്ടറായിരുന്ന എ.ജെ. ബ്രൌണ്‍ ആയിരുന്നു. 1860-ല്‍ പണിതീര്‍ത്ത മനോഹരമായ കെട്ടിടത്തിന് മദ്രാസ് ഗവര്‍ണറായിരുന്ന നേപ്പിയറുടെ പേര് നല്കുകയായിരുന്നു. അതിനോടൊപ്പം വിശാലമായ ഉദ്യാനവും മൃഗശാലയും 1859 മുതല്‍ പ്രവര്‍ത്തനമാരംഭിച്ചു. ഇവയുടെയെല്ലാം മേല്‍നോട്ടം കുറേക്കാലത്തേക്ക് ഇംഗ്ളീഷുകാരിലായിരുന്നു. കല്‍ക്കട്ടയിലെ ഏഷ്യാറ്റിക് സൊസൈറ്റിയുടെ മാതൃകയില്‍ തിരുവനന്തപുരത്ത് ഒരു കേരള സൊസൈറ്റി 1927-ല്‍ സ്ഥാപിതമായത് അന്ന് പൊളിറ്റിക്കല്‍ ഏജന്റായിരുന്ന സി.ഡബ്ള്യു.ഇ. കോട്ടണ്‍ എന്നയാളിന്റെ പ്രയത്നം മൂലമായിരുന്നു. പണ്ഡിതനായ റ്റി.കെ. ജോസഫ് എഡിറ്ററായി സൊസൈറ്റി പ്രസാധനം ചെയ്ത കേരളാ സൊസൈറ്റി പേപ്പഴ്സ് ചരിത്ര ഗവേഷണത്തിന് നല്കിയ ഉത്തേജനം മഹത്തരമാണ്.

തലസ്ഥാന നഗരമെന്ന നിലയിലും വിദ്യാഭ്യാസ കേന്ദ്രമെന്ന നിലയിലും തിരുവനന്തപുരം ധാരാളം ബുദ്ധിജീവികളെ ആകര്‍ഷിച്ചിട്ടുണ്ട്. മലയാള ഭാഷയ്ക്കും സാഹിത്യത്തിനും അവരില്‍ ചിലര്‍ കനത്ത സംഭാവനകള്‍ നല്കി. തിരുവനന്തപുരത്തു ജനിച്ചു വളര്‍ന്നവരും ഇവിടെ വന്നു താമസമാക്കിയവരും അവരില്‍പ്പെടും. പണ്ഡിതനും കവിയും ഗദ്യകാരനുമായിരുന്ന കേരളവര്‍മ വലിയ കോയിത്തമ്പുരാന്‍ (1845-1914) തിരുവനന്തപുരത്തും പുറത്തുമുള്ള അനേകം എഴുത്തുകാരെ പ്രോത്സാഹിപ്പിച്ചയാളാണ്. എ.ആര്‍.രാജരാജവര്‍മ (1863-1918), മഹാകവി കെ.സി.കേശവപിള്ള (1868-1913), മഹാകവി ഉള്ളൂര്‍ എസ്.പരമേശ്വരയ്യര്‍ (1877-1949), മഹാകവി കുമാരനാശാന്‍ (1873-1924), പ്രൊഫ. വി.കൃഷ്ണന്‍ തമ്പി (1890-1938) എന്നിവര്‍ കേരളവര്‍മയുടെ അനുഗ്രഹം നേടിയവരാണ്. പെരുന്നെല്ലി കൃഷ്ണന്‍ വൈദ്യന്‍, വെളുത്തേരി കേശവന്‍ വൈദ്യന്‍ എന്നിവര്‍ സാഹിത്യ രംഗത്തു നല്കിയ സംഭാവന ചിരസ്മരണീയമാണ്. കൂടാതെ ചങ്ങമ്പുഴ കൃഷ്ണപിള്ള, വെണ്ണിക്കുളം ഗോപാലക്കുറുപ്പ്, പാലാ നാരായണന്‍ നായര്‍, എം.പി.അപ്പന്‍ എന്നീ പ്രസിദ്ധ കവികളും തിരുവനന്തപുരത്തു പ്രവര്‍ത്തിച്ചിരുന്നവരാണ്. സി.വി.രാമന്‍പിള്ള (1858-1922), കെ.നാരായണക്കുരുക്കള്‍ (1861-1948), കെ.ആര്‍.കൃഷ്ണപിള്ള (1867-1953), സി.വി.കുഞ്ഞുരാമന്‍ (1871-1949), സാഹിത്യപഞ്ചാനനന്‍ പി.കെ.നാരായണപിള്ള (1878-1936), കേസരി എ.ബാലകൃഷ്ണപിള്ള (1889-1960) ഭാഷാ സാഹിത്യ ചരിത്ര രചയിതാവായ ആര്‍.നാരായണപണിക്കര്‍

(1889-1959), കൈനിക്കര പദ്മനാഭപിള്ള (1898-1976), കൈനിക്കര കുമാരപിള്ള, ദാമോദരന്‍ കെ. മയ്യനാട് (1900-64), പ്രൊഫ. എന്‍.കൃഷ്ണപിള്ള (1916-88), ഇളംകുളം പി.എന്‍.കുഞ്ഞന്‍പിള്ള (1904-73), ശൂരനാട് പി.എന്‍.കുഞ്ഞന്‍പിള്ള (1911-95), പി.കേശവദേവ് (1905-83), റ്റി.എന്‍.ഗോപിനാഥന്‍ നായര്‍, കെ.സുരേന്ദ്രന്‍

(1922-97) ഈ.വി.കൃഷ്ണപിള്ള (1894-1938), എന്‍.പി.ചെല്ലപ്പന്‍ നായര്‍ (1903-72), ജി.വിവേകാനന്ദന്‍, പി.കെ.ബാലകൃഷ്ണന്‍ എന്നിവര്‍ തിരുവനന്തപുരത്തെ മണ്‍മറഞ്ഞ സാഹിത്യകാരന്മാരില്‍ പ്രമുഖരാണ്. ശബ്ദതാരാവലി എന്ന മലയാള നിഘണ്ടുവിന്റെ കര്‍ത്താവായ ശ്രീകണ്ഠേശ്വരം ജി.പദ്മനാഭപിള്ള (1864-1946)യോടു മലയാള ഭാഷ ഏറ്റവും കടപ്പെട്ടിരിക്കുന്നു. ചിത്രകലാരംഗത്തെ വേറിട്ട വ്യക്തിത്വമായിരുന്ന അബു എബ്രഹാം, വാസ്തുവിദ്യാരംഗത്തെ പ്രമുഖനായ ലാറി ബേക്കര്‍ എന്നിവരും തിരുവനന്തപുരത്തെ പ്രമുഖ സാംസ്കാരിക നായകന്മാരാണ്.

ജില്ലയിലെ പ്രമുഖ സാംസ്കാരിക സ്ഥാപനങ്ങളാണ് കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്, ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട്, സംസ്ഥാന സര്‍വവിജ്ഞാനകോശ ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിവ. പൊതുമേഖലയിലുള്ള മറ്റൊരു സാംസ്കാരിക-കലാകേന്ദ്രമാണ് വൈലോപ്പിള്ളി സംസ്കൃതി ഭവന്‍. പരമ്പരാഗത കലാരൂപങ്ങള്‍ക്കായുള്ള 'മാര്‍ഗി', മൌലികമായ നാടകാന്വേഷണങ്ങള്‍ നടത്തുന്ന 'സോപാനം', ബാലനാടകവേദിയില്‍ ഏറെ പ്രാധാന്യമര്‍ഹിക്കുന്ന വെഞ്ഞാറമൂട് 'രംഗപ്രഭാത്' എന്നിവ തിരുവനന്തപുരത്തെ പ്രമുഖ കലാസംഘങ്ങളാണ്. അന്തര്‍ദേശീയ പ്രശസ്തി നേടിയ മറ്റൊരു കലാ-സാംസ്കാരിക സംഘടനയാണ് 'സൂര്യ'.

വിനോദസഞ്ചാരം

പ്രകൃതിരമണീയതയില്‍ മുന്നിട്ടുനില്ക്കുന്ന തിരുവനന്തപുരം ജില്ലയില്‍ വിനോദസഞ്ചാരികളെ ഹഠാദാകര്‍ഷിക്കുന്ന നിരവധി കേന്ദ്രങ്ങളുണ്ട്. അഗസ്ത്യവനം, നെയ്യാര്‍ ഡാം, മീന്‍മുട്ടി-കൊമ്പൈകാണി ജലപാതങ്ങള്‍, പൊന്മുടി, പേപ്പാറ ഡാം, അരിപ്പവനോദ്യാനം, വര്‍ക്കല, അഞ്ചുതെങ്ങ്, വേളി, കോവളം, വിഴിഞ്ഞം, ആക്കുളം, മൃഗശാല, നേപ്പിയര്‍ മ്യൂസിയം, പ്രിയദര്‍ശിനി പ്ളാനറ്റേറിയം അരുവിക്കര എന്നിവയാണ് ഇക്കൂട്ടത്തില്‍ മുഖ്യമായവ. ശ്രീപദ്മനാഭസ്വാമി ക്ഷേത്രം, ആറ്റുകാല്‍ ക്ഷേത്രം, അരുവിപ്പുറം, ചെമ്പഴന്തി, ബീമാപള്ളി, വെട്ടുകാട,് ശാര്‍ക്കര, ശിവഗിരി എന്നീ തീര്‍ഥാടന കേന്ദ്രങ്ങള്‍ എന്നിവ ജനസഹസ്രങ്ങളെ ആകര്‍ഷിക്കുന്നവയാണ്. ചരിത്രമുറങ്ങുന്ന കോയിക്കല്‍ കൊട്ടാരം, നെയ്യാറ്റിന്‍കര ശ്രീകൃഷ്ണക്ഷേത്രം എന്നിവയും പ്രത്യേക പരാമര്‍ശം അര്‍ഹിക്കുന്നു.

പത്രപ്രവര്‍ത്തനം

ദിനപ്പത്രങ്ങള്‍, വാരികകള്‍, മാസികകള്‍ എന്നീ വകയില്‍ ഒട്ടേറെയെണ്ണത്തിന് തിരുവനന്തപുരം ജന്മം നല്‍കിയിട്ടുണ്ട്. അവയില്‍ മിക്കവയും അല്പായുസ്സുകളായിരുന്നു. സി.വി.രാമന്‍പിള്ളയുടെ ആദ്യസംരംഭമായ പേട്രിയറ്റ് ആണ് ഈ രംഗത്തു തുടക്കം കുറിച്ചത്. അത് പെട്ടെന്നു തന്നെ നിലച്ചു. 1886-ല്‍ മലയാളി ദിനപ്പത്രം ആരംഭിച്ചപ്പോള്‍ അന്ന് മലയാളി സമാജത്തിന്റെ സെക്രട്ടറിയായിരുന്ന സി.വി. അതിന്റെ പത്രാധിപരായി. 1900-ല്‍ കെ.രാമകൃഷ്ണപിള്ളയുടെ പത്രാധിപത്യത്തില്‍ അത് കൊല്ലത്തുനിന്നു പ്രസിദ്ധീകരിച്ചു. 1904-ല്‍ അദ്ദേഹം അതില്‍നിന്നു വിരമിച്ചു. വീണ്ടും തിരുവനന്തപുരത്തുനിന്നു പ്രസിദ്ധീകൃതമായ മലയാളി പിന്നീട് നിന്നുപോയി. മലയാളിയില്‍ നിന്നു വിരമിച്ച കെ.രാമകൃഷ്ണപിള്ള 1906-ല്‍ കേരളന്‍ എന്ന പേരില്‍ ഒരു മാസിക തുടങ്ങി. കെ.നാരായണക്കുരുക്കളുടെ ഉദയഭാനു എന്ന രാഷ്ട്രീയ നോവല്‍ ഖണ്ഡശഃ പ്രസിദ്ധീകരിച്ചത് കോളിളക്കം സൃഷ്ടിച്ചു. സ്വതന്ത്ര പത്രപ്രവര്‍ത്തനം സാധ്യമല്ലാതെവന്നപ്പോള്‍ വക്കം മൌലവിയുടെ സ്വദേശാഭിമാനി വാരികയുടെ പത്രാധിപരായി. വാരികയായി തുടങ്ങിയത് ആഴ്ചയില്‍ രണ്ടും മൂന്നുമായി വളര്‍ന്നപ്പോള്‍ നിരന്തരമായ വിമര്‍ശനങ്ങള്‍ക്കു ശരവ്യമായ സര്‍ക്കാര്‍ 1910-ല്‍ പത്രം കണ്ടുകെട്ടുകയും രാമകൃഷ്ണപിള്ളയെ നാടുകടത്തുകയും ചെയ്തു. 1918-ല്‍ കുന്നത്തു ജനാര്‍ദനമേനോന്‍ സമദര്‍ശി എന്ന വാരിക പ്രസിദ്ധീകരിച്ചു. 1922-ല്‍ അതിന്റെ പത്രാധിപരായ എ.ബാലകൃഷ്ണപിള്ള പത്രസ്വാതന്ത്യ്രം ഉയര്‍ത്തിപ്പിടിച്ച് സാമൂഹ്യപരിഷ്കരണ യജ്ഞമാരംഭിച്ചു. ദിവാന്‍ വാട്സിന്റെ കുപ്രസിദ്ധമായ പത്രമാരണനിയമം വന്നതോടെ ബാലകൃഷ്ണപിള്ള പത്രാധിപത്യം രാജിവച്ച് 1930-ല്‍ സ്വന്തം നിലയില്‍ പ്രബോധന്‍ എന്ന മാസിക ആരംഭിച്ചു. സര്‍ക്കാര്‍ ഇടപെട്ട് മൂന്ന് മാസത്തിനുശേഷം ലൈസന്‍സ് റദ്ദാക്കി. ഉടന്‍തന്നെ മറ്റൊരാളുടെ ലൈസന്‍സ് ഉപയോഗിച്ച് കേസരി എന്ന വാരിക തുടങ്ങി. സര്‍ക്കാരിനെതിരായ വിമര്‍ശനം ശക്തമായപ്പോള്‍ വീണ്ടും സര്‍ക്കാര്‍ ഇടപെട്ടു. 1935-ല്‍ കേസരി നിര്‍ത്തിവച്ചശേഷം കേസരി ബാലകൃഷ്ണപിള്ള എഴുത്തുകാരുടെ ഗുരുവായി കഴിഞ്ഞു. ശരിയോ തെറ്റോ, വികടന്‍, സഹൃദയ, നവയുഗം, തനിനിറം എന്നീ വാരികകളും, നാരദന്‍, ചിരിയോ ചിരി എന്നീ വിനോദ വാരികകളും തിരുവനന്തപുരത്തു നിന്നു പ്രസിദ്ധീകരിച്ചിരുന്നു. 1911-ല്‍ സി.വി.കുഞ്ഞുരാമന്‍ മയ്യനാട്ടുനിന്നും പ്രസിദ്ധീകരിച്ചു തുടങ്ങിയ കേരളകൌമുദി വാരിക 1940-ല്‍ അദ്ദേഹത്തിന്റെ പുത്രനായ കെ.സുകുമാരന്റെ പത്രാധിപത്യത്തില്‍ തിരുവനന്തപുരത്തുനിന്ന് ദിനപത്രമായി പ്രസിദ്ധീകരണമാരംഭിച്ചു. കേരളത്തിലെ ഏറ്റവും പ്രചാരമുള്ള ദിനപ്പത്രങ്ങളിലൊന്നായി അതിപ്പോഴും തുടരുന്നു. കെ.ബാലകൃഷ്ണന്‍ പത്രാധിപരായി ഏറെ ശ്രദ്ധ പിടിച്ചുപറ്റിയ കൌമുദി വാരിക 1949 മുതല്‍ ഒന്നര ദശാബ്ദം നിലനിന്നു. കേരളകൌമുദി പ്രസിദ്ധീകരണമായ കലാകൌമുദി ഇന്നും തുടരുന്നുണ്ട്. 1974-ല്‍ തുടങ്ങിയ സതേണ്‍ സ്റ്റാര്‍ എന്ന ദിനപത്രം ഇന്നും നിലനില്‍ക്കുന്നു. കെ.കാര്‍ത്തികേയന്റെ പത്രാധിപത്യത്തില്‍ പ്രസിദ്ധീകരിച്ചിരുന്ന പൊതുജനം എന്ന സായാഹ്നപത്രം പട്ടണത്തില്‍ നല്ല പ്രചാരത്തിലിരുന്നു. പ്രസിദ്ധമായ മാതൃഭൂമി ദിനപത്രത്തിന്റെ എഡിഷന്‍ തിരുവനന്തപുരത്ത് 1980-ല്‍ ആരംഭിച്ചതു മുതല്‍ മറ്റു പല പ്രമുഖ ദിനപത്രങ്ങളും തിരുവനന്തപുരത്തുനിന്നു പ്രസിദ്ധീകരണമാരംഭിച്ചു. മലയാള മനോരമ (1987), ദേശാഭിമാനി (1989), ജന്മഭൂമി (1995), രാഷ്ട്രദീപിക (1995), മാധ്യമം (1996) എന്നീ മലയാള പത്രങ്ങളും ദ് ഹിന്ദു (1945), ദ് ഇന്ത്യന്‍ എക്സ്പ്രസ് (1955) എന്നീ ഇംഗ്ളീഷ് പത്രങ്ങളും അതില്‍പ്പെടും.

ദൃശ്യശ്രാവ്യ മാധ്യമങ്ങള്‍

1943-ലാണ് പാളയത്തുനിന്ന് തിരുവനന്തപുരം റേഡിയോ സ്റ്റേഷന്‍ പ്രവര്‍ത്തനമാരംഭിച്ചത്. തുടക്കത്തില്‍ ആഴ്ചയില്‍ ഒരിക്കല്‍ മാത്രം പ്രക്ഷേപണം ഉണ്ടായിരുന്നത് 1947 മുതല്‍ ദിവസവും വൈകിട്ട് പ്രക്ഷേപണം തുടങ്ങി. 1950-ല്‍ തിരുവനന്തപുരത്തുനിന്നുമുള്ള പ്രക്ഷേപണം ആകാശവാണി ഏറ്റെടുത്ത് ഭക്തിവിലാസം ബംഗ്ളാവില്‍ പ്രവര്‍ത്തനം തുടങ്ങി.

1982-ല്‍ ഒരു കിലോവാട്ട് പവര്‍ സ്റ്റേഷനായാണ് തിരുവന്തപുര ത്തെ കുടപ്പനക്കുന്നില്‍ നിന്ന് ദൂരദര്‍ശന്‍ പ്രക്ഷേപണമാരംഭിച്ചത്. 1985-ല്‍ അത് 10 കിലോവാട്ട് കേന്ദ്രമാക്കി. 1993-ല്‍ സ്വകാര്യചാനലായ ഏഷ്യാനെറ്റ് തിരുവനന്തപുരം കേന്ദ്രമായി പ്രവര്‍ത്തനം ആരംഭിച്ചു. തുടര്‍ന്ന് സൂര്യ ടി.വി., കൈരളി ടി.വി., അമൃത ടി.വി. എന്നിവ തിരുവനന്തപുരത്തു നിലവില്‍വന്നു. ഇന്ത്യാ വിഷന്‍, ജീവന്‍ ടി.വി. എന്നിവയുടെ ആസ്ഥാനം എറണാകുളമാണെങ്കിലും അവയ്ക്ക് തിരുവനന്തപുരത്ത് പ്രവര്‍ത്തനകേന്ദ്രങ്ങളുണ്ട്.

ചലച്ചിത്രരംഗത്തു മികവു തെളിയിച്ചിട്ടുള്ള നിരവധി പേര്‍ തിരുവനന്തപുരം നിവാസികളായുണ്ട്. ലോകസിനിമയില്‍ത്തന്നെ ആരാധ്യപദവി കരസ്ഥമാക്കിയിട്ടുള്ള അടൂര്‍ ഗോപാലകൃഷ്ണന്‍ അവരില്‍ ഒരാളാണ്. ജി.അരവിന്ദന്‍, പി.പത്മരാജന്‍, ഷാജി എന്‍. കരുണ്‍ തുടങ്ങിയ സംവിധായകരും, പ്രേംനസീര്‍, ഭരത് ഗോപി, മധു, തിക്കുറിശ്ശി തുടങ്ങിയ നടന്മാരും ഒ.എന്‍.വി.കുറുപ്പ്, ബിച്ചു തിരുമല തുടങ്ങിയ ഗാനരചയിതാക്കളും, എം.ജി.രാധാകൃഷ്ണന്‍, കെ.പി. ഉദയഭാനു, എം.ജി. ശ്രീകുമാര്‍, കെ.എസ്.ചിത്ര തുടങ്ങിയ സംഗീതപ്രതിഭകളും ഇവിടത്തെ ചലച്ചിത്രവ്യക്തിത്വങ്ങളില്‍ പ്രമുഖരാണ്.

കേരളത്തിലെ ആദ്യത്തെ ചലച്ചിത്ര സ്റ്റുഡിയോ ആയ മെരിലാന്‍ഡ് തിരുവനന്തപുരം നഗരത്തിന് അല്പം തെക്കുമാറി നേമത്ത് സ്ഥിതിചെയ്യുന്നു.

പൊതുമേഖലാസ്ഥാപനമായ ചിത്രാഞ്ജലി സ്റ്റുഡിയോ (തിരുവല്ലം) ആണ് ഇന്ന് മലയാളസിനിമയുടെ കേരളത്തിലെ മുഖ്യ ആസ്ഥാനം. കേരള ചലച്ചിത്രവികസന കോര്‍പ്പറേഷന്‍, ചലച്ചിത്ര അക്കാദമി എന്നിവയുടെ ആസ്ഥാനവും തിരുവനന്തപുരത്താണ്.

ടെലിവിഷന്‍-കംപ്യൂട്ടര്‍ മേഖലയിലെ കേരളത്തിലെ പ്രമുഖ പൊതുമേഖലാസ്ഥാപനമായ സി-ഡിറ്റ് ചിത്രാഞ്ജലി സ്റ്റുഡിയോക്കു സമീപമാണ് സ്ഥിതിചെയ്യുന്നത്. 'ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ ഒഫ് കേരള'യുടെ സ്ഥിരം വേദി ഇപ്പോള്‍ തിരുവനന്തപുരമാണ്. സൂര്യ ചലച്ചിത്രോത്സവം, 'ട്രിവാന്‍ഡ്രം ഇന്റര്‍നാഷണല്‍ ഫിലിംഫെസ്റ്റിവല്‍' (ചലച്ചിത്ര) എന്നിവ മറ്റു പ്രമുഖ ചലച്ചിത്രോത്സവങ്ങളാണ്.

ക്ളബ്ബുകള്‍

യൂറോപ്യന്മാരാണ് ക്ളബ്ബുകള്‍ക്കു തുടക്കം കുറിച്ചത്. കവടിയാറിലെ കെസ്റ്റണ്‍ ക്ളബ്ബ്, ഇപ്പോള്‍ തിരുവനന്തപുരം ക്ളബ്ബ് എന്നറിയപ്പെടുന്ന പഴയ യൂറോപ്യന്‍ ക്ളബ്ബ്, 1890-ല്‍ സ്ഥാപിതമായ ശ്രീമൂലം രാമവര്‍മ ക്ളബ്ബ് (ശ്രീമൂലം ക്ളബ്ബ്), സെക്രട്ടേറിയറ്റിനു പിന്‍ഭാഗത്തുള്ള നാഷണല്‍ ക്ളബ്ബ്, കവടിയാറിലുള്ള ഗോള്‍ഫ് ക്ളബ്ബ് എന്നിവയാണ് ആദ്യം സ്ഥാപിതമായത്. വേളിയിലെ ബോട്ട് ക്ളബ്ബ്, കവടിയാറിലെ ടെന്നിസ് ക്ളബ്ബ് എന്നിവ പില്ക്കാലത്തുണ്ടായവയാണ്.

ദേവാലയങ്ങള്‍

തിരുവനന്തപുരം നഗരത്തിന്റെ ഉത്പത്തിയും വളര്‍ച്ചയും ശ്രീപദ്മനാഭസ്വാമി ക്ഷേത്രവുമായി ബന്ധപ്പെട്ടിരിക്കുന്നു. തിരുവനന്തപുരത്തേക്കുള്ള ആദ്യകാല പ്രവേശന കവാടമായിരുന്ന തിരുവല്ലത്തിന് അവിടത്തെ ശ്രീവല്ലഭക്ഷേത്രത്തില്‍ നിന്നാണ് ആ പേരു ലഭിച്ചത്. പാണ്ഡ്യരാജാവായ ശ്രീമാര ശ്രീവല്ലഭന്റെ പേരില്‍ (815-62) നിര്‍മിക്കപ്പെട്ടതെന്ന് കരുതുന്ന അവിടത്തെ വിഷ്ണു ക്ഷേത്രത്തില്‍ പില്ക്കാലത്തു ശിവപ്രതിഷ്ഠയും ബ്രഹ്മാവിന്റെ പ്രതിഷ്ഠയും പരശുരാമന്റെ പ്രതിഷ്ഠയും ഉണ്ടായി. പ്രസിദ്ധമായ മാതൃതീര്‍ഥവും പിതൃതീര്‍ഥവും അവിടെയാണ്. വലിയശാല മഹാദേവ ക്ഷേത്രം രാജരാജ ചോളന്റെ തിരുവനന്തപുരം ആക്രമണത്തെ തുടര്‍ന്ന് (991) നിര്‍മിക്കപ്പെട്ടതായിരിക്കണം. അടുത്തുള്ള ചെന്തിട്ട, ആര്യശാല ക്ഷേത്രങ്ങള്‍ പ്രാചീനമെങ്കിലും 14-ാം ശ.-ത്തിനു മുമ്പുണ്ടായിരുന്നു എന്നേ പറയാനാവൂ. ശ്രീവരാഹം ക്ഷേത്രവും ഋഷിമംഗലം ക്ഷേത്രവും 12-ാം ശ.-ത്തിനു മുമ്പുണ്ടായിരുന്നു എന്നു പറയാം. മണക്കാട് ശാസ്താ ക്ഷേത്രം, ശ്രീകണ്ഠേശ്വരം ക്ഷേത്രം, പാല്‍ക്കുളങ്ങര ദേവീക്ഷേത്രം, അപ്പൂപ്പന്‍ കോവില്‍ എന്നിവയും പെരുന്താന്നി ഇരവിപേരൂര്‍ ക്ഷേത്രവും 17-ാം ശ.-ത്തിലുണ്ടായിരുന്നു എന്നു മാത്രമേ പറയാനാവൂ. ഉള്ളൂര്‍ സുബ്രഹ്മണ്യ ക്ഷേത്രവും ഗൌരീശപട്ടം ക്ഷേത്രവും പ്രാചീനങ്ങള്‍ തന്നെ. ജില്ലയിലെ പലയിടങ്ങളിലും പ്രശസ്ത ക്ഷേത്രങ്ങളുണ്ട്. പല ക്ഷേത്രങ്ങളും പിന്നീടുണ്ടായതുപോലെ പല ക്ഷേത്രങ്ങളും നശിച്ചു പോയിട്ടുമുണ്ട്. ഇന്ന് വളരെയേറെ പ്രസിദ്ധിനേടിയ ഒന്നാണ് ആറ്റുകാല്‍ ദേവീക്ഷേത്രം. തിരുവനന്തപുരം നഗരത്തിലെ ഹൈന്ദവ ദേവാലയങ്ങളില്‍ പഴവങ്ങാടി ഗണപതി ക്ഷേത്രത്തിനുള്ള പ്രാധാന്യം വലുതാണ്.

വലിയതുറ (മുസ്ളിം) ബീമാപള്ളി, പാളയം ജമാ അത്ത് പള്ളി എന്നിവ തിരുവനന്തപുരത്തെ പ്രധാന മുസ്ളിം പള്ളികളാണ്. പാളയത്തെ ആംഗ്ളിക്കന്‍ പള്ളിയും എല്‍.എം.എസ്. പള്ളിയും 1830-നുശേഷം ഉണ്ടായവയാണ്. സിറിയന്‍ ഓര്‍ത്തഡോക്സ് സഭ വക സെയ്ന്റ് ജോര്‍ജ് പള്ളിയും അപ്രകാരം തന്നെ. 1873-ലാണ് പാളയം സെയ്ന്റ് ജോസഫ്സ് പള്ളി സ്ഥാപിച്ചത്. ക്രിസ്തീയ സഭ വിവിധ വിഭാഗങ്ങളായി പിരിഞ്ഞതുമൂലം ഓരോ വിഭാഗത്തിനും അവരുടേതായ പള്ളികള്‍ തിരുവനന്തപുരത്തുണ്ടായി. റോമാ സഭയുടെ ഏറ്റവും പഴക്കമുള്ള പള്ളി പേട്ടയിലുള്ളതാണെന്ന് കരുതുന്നു. 1799-ല്‍ ആ പള്ളി ഉണ്ടായിരുന്നു. ജില്ലയിലെ പ്രധാനപ്പെട്ട മറ്റൊരു ക്രൈസ്തവ ദേവാലയമാണ് വെട്ടുകാട് പള്ളി.

പ്രധാന മന്ദിരങ്ങള്‍

ഇപ്പോഴത്തെ മന്ദിരങ്ങളില്‍ ഏറ്റവും പഴക്കമുള്ളവ കോയിക്കലുകളും കൊട്ടാരങ്ങളുമാണ്. യൂറോപ്യന്‍ എന്‍ജിനീയര്‍മാര്‍ രംഗത്തു വരുംമുമ്പുള്ള കൊട്ടാരങ്ങള്‍ പോലും പ്രൌഢങ്ങളായിരുന്നില്ല. കോയിക്കലുകളില്‍ ഏറ്റവും പഴക്കമുള്ളത് (1336) ശ്രീപാദം കൊട്ടാരം എന്ന് ഇപ്പോള്‍ അറിയപ്പെടുന്ന ശ്രീപാദ തീര്‍ഥക്കര കോയിക്കലാണ്. മതിലകത്തിന്റെ വടക്കേ നടയിലുള്ള ഈ കോയിക്കല്‍ തൃപ്പാപ്പൂര്‍ മൂപ്പന്മാരുടെ ആസ്ഥാനമായിരുന്നു. ഇപ്പോള്‍ കാണുന്നത് പല തവണ പുതുക്കിപ്പണിയിച്ചതാണ്. ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിനു തൊട്ടു കിഴക്കും തെക്കു കിഴക്കും തെക്കുമായി കൊട്ടാരങ്ങളുടെ ഒരു സമുച്ചയം തന്നെയുണ്ട്. മാര്‍ത്താണ്ഡവര്‍മ, രാമവര്‍മ, ബാലരാമവര്‍മ, സ്വാതിതിരുനാള്‍, ആയില്യം തിരുനാള്‍, വിശാഖം തിരുനാള്‍, ശ്രീമൂലം തിരുനാള്‍ എന്നിവര്‍ പണിയിച്ച കൊട്ടാരങ്ങളും അനുബന്ധ മന്ദിരങ്ങളും അവയില്‍പ്പെടും. സ്വാതിതിരുനാള്‍ പണിയിച്ച കുതിരമാളിക എന്ന കൊട്ടാരം അവയില്‍ സവിശേഷതയുള്ളതാണ്. പദ്മതീര്‍ഥത്തിനു തെക്കു ഭാഗത്തെ നെടുനീളത്തിലുള്ള ഇരുനിലമാളികയാണ് കരുവേലപ്പുര എന്ന പഴയ സെക്രട്ടേറിയറ്റ്. അതിലാണ് സ്വാതി തിരുനാളിന്റെ കാലത്ത് സ്ഥാപിച്ച 'മേത്തന്‍ മണി.' നവരാത്രി മണ്ഡപം എന്നും ചൊക്കിട്ടാ മണ്ഡപം എന്നും അറിയപ്പെടുന്ന നൃത്തമണ്ഡപം (നര്‍ത്തകികളെ ചൊക്കിട്ടകള്‍ എന്നു പറയുമായിരുന്നു) കൊട്ടാര സമുച്ചയത്തിലെ മനോഹരമായ എടുപ്പാണ്. കോട്ടയ്ക്കകത്ത്, പടിഞ്ഞാറേ കോട്ടവാതിലിന് വടക്കു ഭാഗത്തായി മൂന്നു കോയിക്കലുകളുണ്ട്. അവയില്‍ തെക്കേ അറ്റത്തുള്ള ശംഖുചക്രം അഥവാ സരസ്വതീവിലാസം കോയിക്കലിലാണ് കേരളവര്‍മ വലിയ കോയിത്തമ്പുരാന്‍ താമസിച്ചിരുന്നത്. പദ്മവിലാസം ദിവാന്‍ മാധവ റാവുവിന്റെ താമസത്തിനായി പണിയിച്ചതാണ്. വഴുതയ്ക്കാട്ട് ഭക്തിവിലാസം ബംഗ്ളാവ് പണിയിച്ച് ദിവാന്‍ പി.രാജഗോപാലാചാരി (1908-14) അത് ദിവാന്റെ വാസസ്ഥലമാക്കി. അതിവിശിഷ്ടാതിഥികളെ സ്വീകരിക്കാന്‍ 1900-ല്‍ നിര്‍മിച്ചതാണ് കനകക്കുന്നു കൊട്ടാരം. അവര്‍ക്കു താമസിക്കാന്‍ നിര്‍മിച്ചതാണ് വെള്ളയമ്പലം കൊട്ടാരം. ചിത്തിര തിരുനാള്‍ മഹാരാജാവിനുവേണ്ടി 1934-ല്‍ നിര്‍മിക്കപ്പെട്ടതാണ് കവടിയാര്‍ കൊട്ടാരം. പട്ടത്തെ കൊട്ടാരവും സമീപത്തുള്ള തുളസീഹില്‍ ബംഗ്ളാവും അതിവിശിഷ്ടാതിഥികള്‍ക്കു വേണ്ടി നിര്‍മിക്കപ്പെട്ടതാണ്. പട്ടം കൊട്ടാരം രാജകുടുംബത്തിനും തുളസീഹില്‍ ബംഗ്ളാവ് സര്‍ക്കാരിനും കവനന്റു’പ്രകാരം ലഭിച്ചു. ആദ്യത്തേതില്‍ ഇളയരാജാവായിരുന്ന ഉത്രാടം തിരുനാളിന്റെ പേരില്‍ ആശുപത്രിയും തുളസീഹില്‍ ബംഗ്ളാവില്‍ പബ്ളിക് സര്‍വീസ് കമ്മീഷനും പ്രവര്‍ത്തിക്കുന്നു.

ഉയര്‍ന്ന യൂറോപ്യന്‍ ഉദ്യോഗസ്ഥന്മാര്‍ക്കു താമസിക്കാന്‍ വേണ്ടി നിര്‍മിക്കപ്പെട്ട ഏതാനും വലിയ ബംഗ്ളാവുകള്‍ ഇപ്പോള്‍ ചരിത്ര സ്മാരകങ്ങളായിത്തീര്‍ന്നിരിക്കുന്നു. മഹാരാജാസ് കോളജ്, പ്രഥമാധ്യാപകനായിരുന്ന ജോണ്‍ റോസ്സ് താമസിച്ചിരുന്ന റോസ്സ് ഹൌസ്, സി.ഡബ്ള്യു.ഇ. കോട്ടണ്‍ താമസിച്ചിരുന്ന കോട്ടണ്‍ ഹില്‍ ബംഗ്ളാവ്, ഹജൂര്‍ കച്ചേരിയുടെ നിര്‍മാതാവും ചീഫ് എന്‍ജിനീയറും ആയിരുന്ന ബാര്‍ട്ടണ്‍ താമസിച്ചിരുന്ന ബാര്‍ട്ടണ്‍ ഹില്‍ ബംഗ്ളാവ് എന്നിവയ്ക്ക് അവരുടെ പേരുകള്‍ തന്നെ ലഭിച്ചു. ഇപ്പോള്‍ മന്ത്രി മന്ദിരങ്ങളായി ഉപയോഗിക്കപ്പെടുന്ന ക്ളിഫ് ഹൌസ്, ലിന്റ് ഹേഴ്സ്റ്റ് ബംഗ്ളാവ്, മന്‍മോഹന്‍ പാലസ്, എസ്സന്‍ഡീന്‍, സാനഡു, തൈയ്ക്കാട് ഹൌസ് എന്നിവയും, ഇപ്പോള്‍ രാജ്ഭവന്‍ പ്രവര്‍ത്തിക്കുന്ന പഴയ ഗസ്റ്റ് ഹൌസും, ഇപ്പോള്‍ ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രവര്‍ത്തിക്കുന്ന നാളന്ദയും (പഴയ റൊഡേഷിയന്‍ ബംഗ്ളാവ്) ഇപ്പോള്‍ കേരള യൂണിവേഴ്സിറ്റിയുടെ ആസ്ഥാനമായ പഴയ മന്ദിരവും ഇപ്പോള്‍ പൊലിസ് കമ്മീഷണര്‍ ആഫീസ് സ്ഥിതിചെയ്യുന്ന മന്ദിരവും ഇപ്രകാരം ഉദ്യോഗസ്ഥന്മാര്‍ക്കു താമസിക്കാന്‍ നിര്‍മിച്ചവയാണ്. സര്‍വവിജ്ഞാനകോശ ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥിതിചെയ്യുന്ന കല്‍പ്പന ബംഗ്ളാവ് സി.പി. രാമസ്വാമി അദ്ദേഹത്തിന്റെ സെക്രട്ടറി ചിദംബരത്തിനുവേണ്ടി പണികഴിപ്പിച്ചതാണ്. 28 ദിവസങ്ങള്‍കൊണ്ടു നിര്‍മിച്ചു എന്ന സവിശേഷതയും ഈ കെട്ടിടത്തിനുണ്ട്. വഞ്ചിയൂരില്‍ എസ്.എം.വി.സ്കൂള്‍ സ്ഥിതിചെയ്തിരുന്ന കെട്ടിടം കോടതികള്‍ക്കു നല്കിയപ്പോള്‍ എസ്.എം.വി.സ്കൂള്‍ പൊലിസ് ഹെഡ്ക്വാര്‍ട്ടേഴ്സ് നിന്ന സ്ഥലത്തേക്കു മാറ്റുകയും പൊലിസ് ഹെഡ്ക്വാര്‍ട്ടേഴ്സ് വഴുതയ്ക്കാട്ട് വിലയ്ക്കുവാങ്ങിയ ദില്‍ക്കുഷ് ബംഗ്ളാവിലേക്കു മാറ്റുകയും ചെയ്തു. 19-ാം ശ.-ത്തില്‍ പണിയിച്ച റസിഡന്‍സി ബംഗ്ളാവ് 1948-ല്‍ ആദ്യത്തെ തിരുവിതാംകൂര്‍ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയായിരുന്നു. പിന്നീടത് ഗവണ്മെന്റ് ഗസ്റ്റ് ഹൌസ് ആവുകയും കവടിയാറിലെ ഗവണ്മെന്റ് ഗസ്റ്റ് ഹൌസ് 1956-ല്‍ രാജ്ഭവന്‍ ആവുകയും ചെയ്തു. എക്സൈസ് കമ്മീഷണറായിരുന്ന വാന്‍ റോസ് സ്വന്തം നിലയില്‍ പണിയിച്ച വാന്‍റോസ് ബംഗ്ളാവ് റഷ്യന്‍ സാംസ്കാരിക കേന്ദ്രത്തിന്റെ വകയായി.

മ്യൂസിയം, പബ്ളിക് ലൈബ്രറി, ഫൈന്‍ ആര്‍ട്സ് കോളജ്, വിക്റ്റോറിയാ ജൂബിലി ടൌണ്‍ഹാള്‍, സെക്രട്ടേറിയറ്റ്, യൂണിവേഴ്സിറ്റി കോളജ്, വിമന്‍സ് കോളജ്, ആര്‍ട്സ് കോളജ്, നക്ഷത്ര ബംഗ്ളാവ്, തുടങ്ങിയവയാണ് മറ്റു ചില പ്രധാന മന്ദിരങ്ങള്‍. കാഴ്ചബംഗ്ളാവിനോടനുബന്ധിച്ച്, സിമന്റുപയോഗിക്കാതെ നിര്‍മിക്കപ്പെട്ടിട്ടുള്ള മുഖപ്പു(ഴമലേ)കളും ചിത്രാലയവും അനന്യസാധാരണമായ ശില്പവൈഭവം പുലര്‍ത്തുന്നു. ഇവയൊക്കെത്തന്നെ വിനോദസഞ്ചാരികളുടെ ആകര്‍ഷണങ്ങളായി വിരാജിക്കുന്നു. കേരളപ്പിറവിക്കുശേഷം നിര്‍മിക്കപ്പെട്ട വാസ്തുവൈഭവങ്ങളില്‍ മെഡിക്കല്‍ കോളജ്, ആയുര്‍വേദ കോളജ്, വികാസ് ഭവന്‍, കോര്‍പ്പറേഷന്‍ മന്ദിരം എന്നിവതൊട്ട് നിയമസഭാ കോംപ്ളക്സ് വരെ ഉള്‍പ്പെടുന്നു; ഇവയ്ക്കൊന്നുംതന്നെ ഈടിലോ ശില്പസൌഷ്ഠവത്തിലോ മുന്‍കാലമന്ദിരങ്ങളോടു കിടനില്ക്കാനായിട്ടില്ല.

ചന്തകള്‍

പാര്‍വതീ പുത്തനാര്‍ പണിതീര്‍ത്തതു മുതല്‍ തിരുവനന്തപുരത്തെ വ്യാപാര സൌകര്യം വര്‍ധിച്ചു. അതുകൊണ്ട് തിങ്കളാഴ്ച തോറും കൂടുന്ന വലിയൊരു ചന്ത 1817-ല്‍ തിരുവനന്തപുരത്തു സ്ഥാപിക്കപ്പെട്ടു. ഇപ്പോള്‍ സെക്രട്ടേറിയറ്റും സെന്‍ട്രല്‍ സ്റ്റേഡിയവും നില്ക്കുന്ന ഭാഗത്തായിരുന്നു അത്. 1866-68-ല്‍ അവിടെ ഹജൂര്‍ കച്ചേരിയുടെ പണി നടന്നതിനാല്‍ ചന്ത അവിടെ നിന്നു പാളയത്തേക്കു മാറ്റി. 1890-ല്‍ അതിന് മദ്രാസ് ഗവര്‍ണറുടെ പേര് നല്കി, 'കൊണ്ണിമാറ മാര്‍ക്കറ്റ്' ആക്കി. ഒപ്പം ചാക്കയ്ക്കു സമീപം പേട്ടയിലും (തിരുമധുരപ്പേട്ട) തിരുവനന്തപുരം ചെങ്കോട്ട റോഡില്‍ പേരൂര്‍ (അതിപ്പോള്‍ പേരൂര്‍ക്കട എന്നറിയപ്പെടുന്നു) എന്ന സ്ഥലത്തും മണക്കാട്ടും ഓരോ ചന്തകള്‍ സ്ഥാപിച്ചു. പുത്തന്‍ചന്തയിലെ കന്നുകാലിച്ചന്ത തിരുവനന്തപുരത്തു വേണ്ടെന്നുവച്ചു. നഗരഹൃദയത്തിലെ ചാലക്കമ്പോളം ഇന്നത്തെ പ്രധാന ചന്തകളില്‍ ഒന്നാണ്. കാര്‍ഷികോത്പന്നങ്ങള്‍ ധാരാളമായി വിറ്റഴിക്കപ്പെടുന്ന ഒന്നാണ് ആറാലുംമൂട് ചന്ത. മലഞ്ചരക്കു വ്യാപാരത്തില്‍ നെടുമങ്ങാട്, കാട്ടാക്കട, കിളിമാനൂര്‍ ചന്തകള്‍ മുന്നിട്ടു നില്ക്കുന്നു.

ഭരണസംവിധാനം

ഭരണസൌകര്യാര്‍ഥം തിരുവനന്തപുരം ജില്ലയെ നെയ്യാറ്റിന്‍കര, തിരുവനന്തപുരം, നെടുമങ്ങാട്, ചിറയിന്‍കീഴ് എന്നീ നാല് താലൂക്കുകളായി വിഭജിച്ചിരിക്കുന്നു. ഇവയെ 29, 30, 28, 33 എന്ന ക്രമത്തില്‍ വില്ലേജുകളായി തിരിച്ചിരിക്കുന്നു. ജില്ലയിലെ മൊത്തമുള്ള 120 വില്ലേജുകളെ ഉള്‍ക്കൊള്ളിച്ച് തിരുവനന്തപുരം കോര്‍പ്പറേഷന്‍, നെടുമങ്ങാട്, ആറ്റിങ്ങല്‍, നെയ്യാറ്റിന്‍കര എന്നീ മുനിസിപ്പല്‍ പട്ടണങ്ങള്‍, ഇവയെ ഒഴിവാക്കിയുള്ള 12 വികസന ബ്ളോക്കുകള്‍ എന്നിവ നിലവിലുണ്ട്. തദ്ദേശസ്വയംഭരണാര്‍ഥം 12 ബ്ളോക്കു പഞ്ചായത്തുകളും അവയുടെ ഉപവിഭാഗങ്ങളായ 78 ഗ്രാമ പഞ്ചായത്തുകളും രൂപവത്കരിച്ചിട്ടുണ്ട്. ജില്ലാ പഞ്ചായത്തിന് 25 ഡിവിഷനുകളാണുള്ളത്. ജനപ്രാതിനിധ്യപാലനത്തിനായി ജില്ലയെ തിരുവനന്തപുരം, ചിറയിന്‍കീഴ് എന്നീ രണ്ട് ലോകസഭാമണ്ഡലങ്ങളായും വര്‍ക്കല, ആറ്റിങ്ങല്‍, കിളിമാനൂര്‍, വാമനപുരം, ആര്യനാട്, നെടുമങ്ങാട്, കഴക്കൂട്ടം, തിരുവനന്തപുരം നോര്‍ത്ത്, തിരുവനന്തപുരം വെസ്റ്റ്, തിരുവനന്തപുരം ഈസ്റ്റ്, നേമം, കോവളം, നെയ്യാറ്റിന്‍കര, പാറശ്ശാല എന്നിങ്ങനെ 14 നിയമസഭാമണ്ഡലങ്ങളായും നിര്‍ണയിക്കപ്പെട്ടിരിക്കുന്നു. അസംബ്ളിമണ്ഡലങ്ങളില്‍പ്പെട്ട കിളിമാനൂര്‍ സംവരണമണ്ഡലമാണ്.

തലസ്ഥാന നഗരം

ഒരു കാലത്ത് 'അനന്തന്‍ കാട്' എന്ന പേരില്‍ വനമായിക്കിടന്നിരുന്ന പ്രദേശം യോഗിവര്യനായ വില്വമംഗലത്തു സ്വാമിയുടെ ശ്രീപദ്മനാഭ പ്രതിഷ്ഠയ്ക്കുശേഷം തിരുവനന്തപുരം (തിരു+അനന്തപുരം) ആയിത്തീര്‍ന്നുവെന്നാണ് ഐതിഹ്യം. നഗരത്തിന്റെ ഏറ്റവും പഴക്കമുള്ള ഭാഗമായ കോട്ടയ്ക്കകത്തു പണിതുയര്‍ത്തിട്ടുള്ള ശ്രീപത്മനാഭസ്വാമി ക്ഷേത്രമാണ് തിരുവനന്തപുരത്തിന്റെ മുഖ്യ ആകര്‍ഷണകേന്ദ്രം. സ്വാതന്ത്യ്രപ്രാപ്തി (1947) വരെ ഈ നഗരം തിരുവിതാംകൂര്‍ സംസ്ഥാനത്തിന്റെ തലസ്ഥാനമായിരുന്നു; തുടര്‍ന്ന് തിരു-കൊച്ചിയുടേയും കേരളത്തിന്റേയും ഭരണകേന്ദ്രമായിത്തീര്‍ന്നു. രാജവാഴ്ചക്കാലത്ത് രാജാവിന്റെ ആസ്ഥാനമെന്ന നിലയില്‍ കോട്ടയ്ക്കകവും പരിസരപ്രദേശങ്ങളും പട്ടണത്തിലെ ഏറ്റവും ജനനിബിഡമായ ഭാഗമായി മാറിയിരുന്നു. പ്രധാന കമ്പോളങ്ങളും ഈ ഭാഗത്തു കേന്ദ്രീകരിച്ചു. നഗരത്തിന്റെ പിന്നീടുള്ള വളര്‍ച്ചയിലും കോട്ടയ്ക്കകം പ്രദേശത്തിന്റെ സ്വാധീനത നിലനിന്നു. പ്രകൃതിയും ദൃശ്യചാരുതയും മനുഷ്യജീവിതവും കലാചൈതന്യവും ഒത്തിണങ്ങിയ അപൂര്‍വം നഗരങ്ങളിലൊന്നാണ് തിരുവനന്തപുരം; എല്ലാ ജാതി-മത-ഭാഷാ വിഭാഗങ്ങളുടേയും സംഗമകേന്ദ്രവും ആണ്. നഗര ശുചീകരണത്തിന്റെ വിവിധ വശങ്ങള്‍ പഠിക്കുവാന്‍ കേന്ദ്രഗവണ്മെന്റ് നിയോഗിച്ച മല്‍ക്കാനി കമ്മിറ്റി (1961) തിരുവനന്തപുരത്തിനെ ഏറ്റവും വെടിപ്പുള്ള നഗരമായി വിലയിരുത്തുകയുണ്ടായി. വാസ്തുനിര്‍മിതി, ഗതാഗത സൌകര്യം, വ്യാപാരവാണിജ്യവ്യവസ്ഥ, വാര്‍ത്താവിനിമയം, ആരോഗ്യ പരിപാലന സംവിധാനം, സാങ്കേതിക പുരോഗതി, തൊഴിലവസര പ്രവൃദ്ധി തുടങ്ങിയ നഗരോപാധികളിലും ഒപ്പം നഗരവിസ്തൃതിയിലും അനുസ്യൂതമായ വളര്‍ച്ച നേടിക്കൊണ്ടിരിക്കുന്ന സ്ഥിതിയാണ് ഇന്നു തിരുവനന്തപുരത്തിനുള്ളത്. വിസ്തീര്‍ണം: 75.11 ച.കി.മീ.

പുരാഭൂമിശാസ്ത്രം (ജമഹലീ ഏലീഴൃമുവ്യ) പരിശോധിച്ചാല്‍, നഗരത്തിന്റെ കിടപ്പ് മൂന്ന് പ്രക്രമതല (ഏലീാീൃുവശര ൌൃളമരല)ങ്ങളിലാണെന്നു വ്യക്തമാകും. പ്രധാന നഗരഭാഗത്തിന്റെ മുതുകെല്ലായി വിശേഷിപ്പിക്കാവുന്ന രാജപാതയില്‍ ഈ മൂന്നുതലങ്ങളുടേയും പ്രസ്പഷ്ടമായ ലക്ഷണം കാണാം. കേരളത്തിന്റെ തീരമേഖല കഴിഞ്ഞ 8,000 വര്‍ഷങ്ങള്‍ക്കുള്ളില്‍ സംഭവിച്ച മൂന്ന് കടലേറ്റങ്ങളുടേയും തുടര്‍ന്നുള്ള പിന്‍വാങ്ങലുകളുടേയും പരിണതഫലമായി ഇന്നത്തെ നിലയില്‍ എത്തിച്ചേര്‍ന്നതാണെന്നു സ്ഥാപിക്കപ്പെട്ടിട്ടുണ്ട്. ഇവയോരോന്നും ഓരോ പ്രക്രമതലത്തിന് രൂപം നല്കിയിട്ടുണ്ടാകണം. കടലിലേക്കു ചായ്വുള്ള ഉന്നതതടത്തിലേക്ക് കടലേറ്റം ഉണ്ടാകുമ്പോള്‍ പിന്‍വാങ്ങലിനെത്തുടര്‍ന്ന് കൈപ്പത്തി കമഴ്ത്തിവച്ചതുപോലുള്ള ഭൂപ്രകൃതി അവശേഷിപ്പിക്കുന്നു. വീണ്ടുമുള്ള അതിക്രമണങ്ങള്‍ ഈ ഭൂപ്രകൃതിയില്‍ മാറ്റങ്ങള്‍ സൃഷ്ടിക്കുന്നതിലേറെ, താഴ്വാരങ്ങളില്‍ മണ്ണട്ടികള്‍ നിക്ഷേപിക്കുകയാവും ചെയ്യുന്നത്. തിരുവനന്തപുരത്തെ കോട്ടയ്ക്കകം ഉള്‍പ്പെടെയുള്ള തെക്കും പടിഞ്ഞാറും ഭാഗങ്ങള്‍ക്ക് സമുദ്രജന്യനിക്ഷേപങ്ങള്‍ അട്ടിയിട്ടുണ്ടായ നിരപ്പായ ഭൂപ്രകൃതി കൈവരുന്നതിന് ഈ പ്രക്രമങ്ങള്‍ നിദാനമായി. നഗരത്തിന്റെ വടക്കും കിഴക്കും ഭാഗങ്ങളില്‍ ഉന്നതതടത്തിന്റെ അവശോഷിത ഭൂരൂപങ്ങളായ കുന്നുകളും താഴ്വാരങ്ങളും ഇടകലര്‍ന്നുകാണുന്നു. ആവാസപ്രവൃദ്ധിയുടെ ഫലമായി നൈസര്‍ഗികപ്രകൃതി അന്യംനിന്നുപോയ അവസ്ഥയാണ് മിക്ക ഭാഗങ്ങളിലുമുള്ളത്. ചെറുതും വലുതുമായ എഴുപതിലേറെ കുന്നുകളും അവയ്ക്കിടയിലെ താഴ്വാരങ്ങളും ഉള്‍ക്കൊണ്ടാണ് നഗരം വികസിച്ചിരിക്കുന്നത്. കരമനയാറ്, അതിന്റെ പോഷകനദിയായ കിള്ളിയാറ്, ആമയിഴഞ്ചാന്‍ തോട്, ഉള്ളൂര്‍ തോട്, പാര്‍വതീപുത്തനാറ് തുടങ്ങി നഗരത്തെ ജലസിക്തമാക്കുന്ന അനേകം നീരൊഴുക്കുകള്‍ ഉണ്ടെങ്കിലും അവയുടെ ഉപഭോഗം നാമമാത്രമാണ്. പടിഞ്ഞാറരികിലുള്ള കടല്‍ കാലാവസ്ഥയിലെന്നപോലെ ജനജീവിതത്തിലും അനല്പമായ സ്വാധീനത പുലര്‍ത്തുന്നു. നഗരപ്രാന്തത്തിലുള്ള വേളിക്കായലും വെള്ളായണി ശുദ്ധജലതടാകവും അനുദിനം ശോഷിച്ചുവരുന്നു. കടല്‍, കായല്‍, ആറുകള്‍, തോടുകള്‍, കുന്ന്, താഴ്വാരം, കുളം, നീരുറവകള്‍, പാടങ്ങള്‍, വൃക്ഷസഞ്ചയങ്ങള്‍ എന്നിവയുടെ സമഞ്ജസമായ വിന്യാസം തിരുവനന്തപുരത്തിന്റെ നൈസര്‍ഗിക വരദാനമായിരുന്നു; ഒരു കോണ്‍ക്രീറ്റ് വനമായി അതിദ്രുതം മാറിക്കൊണ്ടിരിക്കുന്ന സ്ഥിതിയാണ് ഇപ്പോഴുള്ളത്.

സമുദ്രനിരപ്പില്‍നിന്ന് ഏറെ ഉയരത്തിലല്ലാതെ, സമുദ്രസാമീപ്യത്തോടെ സ്ഥിതിചെയ്യുന്ന ഈ നഗരത്തില്‍ മണ്‍സൂണ്‍ കാലാവസ്ഥയാണ് അനുഭവപ്പെടുന്നത്. തെക്കുപടിഞ്ഞാറന്‍ മണ്‍സൂണിന്റെ ശക്തമായ പ്രഭാവം മൂലം ജൂണ്‍-ജൂല. മാസങ്ങളില്‍ കനത്ത മഴ കിട്ടുന്നു (കാലവര്‍ഷം). സെപ്.-ഒ. മാസങ്ങളിലെ തുലാവര്‍ഷക്കാലത്ത് വടക്കുകിഴക്കന്‍ മണ്‍സൂണില്‍നിന്ന് സാമാന്യമായ മഴ ലഭിക്കുന്നു. അടുത്തകാലത്തായി ഇടിവെട്ടിപ്പെയ്യുന്ന പെരുമഴകളാണ് സാധാരണമായി ഉണ്ടാകുന്നത്; നിന്നു നിരന്നു പെയ്യുന്ന മഴയും മൂടിക്കെട്ടിയ അന്തരീക്ഷവും പ്രായേണ അന്യമായിരിക്കുന്നു. വര്‍ഷപാതത്തിന്റെ ശരാശരി തോത് 180 സെ.മീ. ആണ്. താപനില 25ബ്ബഇ മുതല്‍ 35ബ്ബഇ വരെ ഏറിയും ഇറങ്ങിയും നില്ക്കുന്നു. സമുദ്രസാമീപ്യം മൂലം കടല്‍ക്കാറ്റ്, കരക്കാറ്റ് എന്നിവയുടെ പ്രഭാവം അനുഭവസിദ്ധമാണ്. ഡി.-ജനു. മാസങ്ങളില്‍ നേരിയ ശൈത്യം ഉണ്ടാവാം. പൊതുവേ സുഖകരമായ കാലാവസ്ഥയാണ്.

നഗരപ്രദേശം ജലലഭ്യതയില്‍ മെച്ചപ്പെട്ട സ്ഥിതിയിലാണ്. നഗരാതിര്‍ത്തിക്കുള്ളില്‍ ധാരാളം കുളങ്ങളും ഊറ്റുറവകളും ഉണ്ടായിരുന്നു. മുന്‍കാലത്ത് മിക്ക വീടുകളും വെള്ളം നിറഞ്ഞ കിണറുകള്‍ നിലനിര്‍ത്തിയിരുന്നു. ഏറെ ആള്‍പ്പാര്‍പ്പുള്ള അധിവാസകേന്ദ്രങ്ങള്‍ക്കിടയില്‍ത്തന്നെ വിസ്തൃതങ്ങളായ പാടശേഖരങ്ങളും ഉണ്ടായിരുന്നു. അടുത്തകാലത്തായി ഈ പരിസ്ഥിതിക്ക് കാര്യമായ വ്യതിയാനം സംഭവിച്ചിട്ടുണ്ട്. ജനസംഖ്യാ വര്‍ധനവിന് ആനുപാതികമായി ഭവനനിര്‍മാണം വര്‍ധിച്ചതോടെ പാടശേഖരങ്ങളും കുളങ്ങളും നികത്തി ഇതരാവശ്യങ്ങള്‍ക്കായി വിനിയോഗിക്കപ്പെട്ടു. വീടിനുചുറ്റും വൃക്ഷസഞ്ചിതമായ വളപ്പുകള്‍ നിലനിര്‍ത്തുന്ന പരമ്പരാഗത സംവിധാനം മാറി, തുണ്ടുഭൂമികളില്‍ നിറഞ്ഞുനില്ക്കുന്ന ബഹുനിലക്കെട്ടിടങ്ങള്‍ ഉയര്‍ന്നുതുടങ്ങിയതോടെ, ഭൂഗര്‍ഭത്തിലേക്ക് ജലം ഊര്‍ന്നിറങ്ങുന്നതിനുള്ള സാധ്യത ഇല്ലാതായി. അന്തഃസ്രോതസ്സുകളായിരുന്ന കുളങ്ങള്‍ മുച്ചൂടും നികത്തപ്പെട്ടു. മഴപെയ്തു വീഴുന്ന ജലം അടിഞ്ഞു താഴാനാകാതെ ഒലിച്ചുനീങ്ങി, വെള്ളക്കെട്ടുകള്‍ സൃഷ്ടിക്കുന്നത് നാനാരീതിയിലുള്ള ദുര്‍ഘടങ്ങള്‍ക്കു വഴിവയ്ക്കുന്നു. നഗരവാസികളില്‍ ഭൂരിപക്ഷവും പൈപ്പുവെള്ളത്തെയാണ് ആശ്രയിക്കുന്നത്. കിണറുകള്‍ ഉപയോഗശൂന്യമായി മൂടപ്പെട്ടു. നഗര വിസ്തൃതി 18 ച.കി.മീ. മാത്രവും ജനസംഖ്യ കേവലം ഒരു ലക്ഷവും ആയിരുന്നപ്പോള്‍ വിഭാവന ചെയ്യപ്പെട്ട പദ്ധതിയില്‍ നിന്നാണ് നഗരത്തിലെ ഏറിയ പങ്ക് ആളുകള്‍ക്ക് കുടിക്കാനും മറ്റാവശ്യങ്ങള്‍ക്കുമുള്ള ജലം എത്തുന്നത്. അടുത്തകാലത്തായി ഏതാനും ഉപപദ്ധതികള്‍ കൂടി പ്രവര്‍ത്തനക്ഷമമായിട്ടുണ്ട്. തിരുവനന്തപുരത്തെ ജലവിതരണവ്യവസ്ഥ സാമാന്യം തൃപ്തികരമാണെന്നു പറയാം.

വൈദ്യുതി വിതരണത്തിലും വാര്‍ത്താവിനിമയ സൌകര്യങ്ങളിലും തിരുവനന്തപുരം അഭൂതപൂര്‍വമായ പുരോഗതിയാര്‍ജിച്ചിട്ടുണ്ട്. നഗരത്തില്‍ വൈദ്യുതോപഭോഗമില്ലാത്ത സ്ഥാപനങ്ങളോ ഭവനങ്ങളോ നന്നേ അപൂര്‍വമാണ്. വൈദ്യുതി-ടെലിഫോണ്‍ ലൈനുകള്‍ ഒട്ടുമുക്കാലും ഭൂമിക്കടിയിലൂടെ പുനഃസംവിധാനം ചെയ്തുകഴിഞ്ഞു. ട്രാഫിക് ജങ്ഷനുകളില്‍ ആധുനിക പ്രവിധികളനുസരിച്ചുള്ള സിഗ്നല്‍ ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. 1955-ല്‍ സ്ഥാപിതമായ ഏകമാത്ര ടെലിഫോണ്‍ എക്സ്ചേഞ്ചിന്റെ സ്ഥാനത്ത് ഇപ്പോള്‍ 28 എണ്ണമാണു പ്രവര്‍ത്തനത്തിലുള്ളത്. ഇന്ത്യയിലെ ഏതുഭാഗത്തുമുള്ള പ്രധാനകേന്ദ്രങ്ങളിലേക്കും 56 വിദേശ രാജ്യങ്ങളിലേക്കും നേരിട്ടുള്ള ടെലിഫോണ്‍ സൌകര്യം ഏര്‍പ്പെടുത്തിയിരിക്കുന്നു. വിദേശങ്ങളിലേക്കുള്‍പ്പെടെ സമ്പര്‍ക്കം നടത്താനുതകുന്ന ബൂത്തുകളും ഇന്റര്‍നെറ്റ് കഫേകളും നഗരത്തിലെമ്പാടും പ്രവര്‍ത്തനത്തിലുണ്ട്. തിരുവനന്തപുരം നഗരാതിര്‍ത്തിക്കുള്ളില്‍ 59 പോസ്റ്റോഫീസുകള്‍, നിരവധി സബ്പോസ്റ്റാഫീസുകള്‍ എന്നിവയ്ക്കൊപ്പം എയര്‍മെയില്‍ ഉള്‍പ്പെടെയുള്ള തപാല്‍ ഉരുപ്പടികളെ തരംതിരിച്ച് അതിവേഗം നിശ്ചിത കേന്ദ്രങ്ങളിലെത്തിക്കുവാന്‍ സജ്ജമായ റെയില്‍വേ മെയില്‍ സര്‍വീസും സേവനമനുഷ്ഠിക്കുന്നു. കേരളം, മാഹി, ലക്ഷദ്വീപ് എന്നിവിടങ്ങളിലെ തപാല്‍സംബന്ധമായ മുഴുവന്‍ ഉത്തരവാദിത്തവും വഹിക്കുന്ന കേരളാ പോസ്റ്റല്‍ സര്‍ക്കിളിന്റെ മുഖ്യകാര്യാലയം തിരുവനന്തപുരത്താണ്.

1947-നു മുന്‍പ് വിദ്യാഭ്യാസം, പൊതുജനാരോഗ്യം, ജലവിതരണം, വൈദ്യുതി, ശുചീകരണം തുടങ്ങിയ മേഖലകളില്‍ നഗരം സ്വായത്തമാക്കിയിരുന്ന പുരോഗതി അതേ തോതില്‍ വര്‍ധിപ്പിക്കുന്നതിന് കഴിഞ്ഞ ഏതാനും ദശകങ്ങളില്‍ കഴിഞ്ഞിട്ടില്ല; 1966-86 കാലയളവില്‍ പ്രസക്ത മേഖലകളില്‍ കൈവരിക്കേണ്ടിയിരുന്ന വികസനത്തിന്റെ 10% മാത്രമാണ് നേടാനായത്. ശില്പതാളലയം കൊണ്ട് ആഗോളനിലവാരം പുലര്‍ത്തുന്ന ധാരാളം വാസ്തുശില്പങ്ങള്‍ ഈ നഗരത്തെ അലങ്കരിക്കുന്നു. പുതുക്കിപ്പണിത ഗാന്ധി പാര്‍ക്കും ആകര്‍ഷണീയമാണ്.

നഗരത്തിന്റെ ആദ്യകാല വളര്‍ച്ച പൂര്‍ണമായും ശ്രീപദ്മനാഭ ക്ഷേത്രത്തേയും ക്ഷേത്രത്തിനു ചുറ്റുമുള്ള രാജമന്ദിരങ്ങള്‍, കച്ചേരികള്‍ എന്നിവയേയും ആശ്രയിച്ചായിരുന്നു. ദന്ത ദാരു ശില്പങ്ങള്‍, വിളക്കുകള്‍, ഓട്ടുപാത്രങ്ങള്‍, ലോഹ സാമഗ്രികള്‍, പട്ടു-കസവുതരങ്ങളുള്‍പ്പെടെ അതിനേര്‍മയുള്ള കൈത്തറി വസ്ത്രങ്ങള്‍ തുടങ്ങിയവയുടെ നിര്‍മാണമായിരുന്നു പരമ്പരാഗത കൈത്തൊഴിലുകളും കുടില്‍ വ്യവസായങ്ങളുമായി ഉണ്ടായിരുന്നത്. ഈ ഉത്പന്നങ്ങള്‍ ഒട്ടുമുക്കാലും വിശ്വപ്രശസ്തങ്ങളുമായിരുന്നു. 1947-നു മുന്‍പ് തിരുവനന്തപുരം നഗരത്തിലെ വ്യവസായശാലകള്‍ റബ്ബര്‍വര്‍ക്സ്, ടൈറ്റാനിയം ഫാക്റ്ററി, ഷാര്‍ക് ലിവര്‍ ഓയില്‍ ഫാക്റ്ററി എന്നീ മൂന്നെണ്ണം മാത്രമായിരുന്നു. ഇവയിലെ ആദ്യത്തെ രണ്ടിനോടുമൊപ്പം കെല്‍ട്രോണ്‍, ഹിന്ദുസ്ഥാന്‍ ലാറ്റക്സ്. വിജയമോഹിനി മില്‍സ്, ഇംഗ്ളീഷ് ഇന്ത്യാ ക്ളേയ്സ് തുടങ്ങി ഏതാനും വ്യവസായങ്ങള്‍കൂടി ഇപ്പോള്‍ പ്രവര്‍ത്തനത്തിലുണ്ട്. തിരുവനന്തപുരത്തെ പ്രധാന സ്ഥാപനമായ വിക്രം സാരാഭായ് സ്പേയ്സ് സെന്ററിന്റെ ആവിര്‍ഭാവത്തെത്തുടര്‍ന്ന് പ്രവര്‍ത്തനമാരംഭിച്ച അനുബന്ധ വ്യവസായങ്ങളും ഇക്കൂട്ടത്തില്‍പ്പെടും. വന്‍കിട വ്യവസായങ്ങള്‍, ചെറുകിട ഫാക്റ്ററികള്‍, നൂതന സാങ്കേതിക വിദ്യകള്‍ പ്രയോജനപ്പെടുത്തുന്ന കുടില്‍ വ്യവസായങ്ങള്‍ എന്നിവയെയൊക്കെ ഉള്‍ക്കൊള്ളുന്ന വ്യവസായ ശൃംഖലയെ ആധാരമാക്കി വികസിക്കുന്ന നിബിഡാധിവാസകേന്ദ്രങ്ങളാണ് ആധുനിക നഗരങ്ങള്‍. ഈ പൊതുതത്ത്വത്തിന് അപവാദമായാണ് തിരുവനന്തപുരത്തിന്റെ വളര്‍ച്ച. അസംസ്കൃത വസ്തുക്കളാല്‍ സമ്പന്നമായ പടിഞ്ഞാറന്‍ പ്രദേശത്തിന്റെ സാന്നിധ്യത്തിലും എടുത്തുപറയാവുന്ന വ്യവസായങ്ങള്‍ നന്നേ കുറവായിരിക്കുന്നു. നഗരത്തിലെ ഏറ്റവും വലിയ തൊഴില്‍ ഉടമ സംസ്ഥാന സര്‍ക്കാരാണ്. ഭരണ ആസ്ഥാനം വിദ്യാഭ്യാസകേന്ദ്രം, ആരോഗ്യരക്ഷാസങ്കേതം എന്നീ നിലകളില്‍ സേവനമേഖല (ല്ൃെശരല ലെരീൃ) യ്ക്കു വലുതായ മുന്‍തൂക്കം സിദ്ധിച്ചിരിക്കുന്നു; പണിയെടുക്കുന്നവരില്‍ 59% സേവനവൃത്തിയിലാണ്. പൂര്‍ണമായും ഭാഗികമായുമുള്ള തൊഴിലില്ലായ്മയ്ക്ക് ഇത് വഴിയൊരുക്കുന്നു. വ്യാവസായിക രംഗത്തെ തളര്‍ച്ചയും പിന്നാക്കാവസ്ഥയും നഗരവികസനത്തിന് വിലങ്ങുതടിയായി വര്‍ത്തിക്കുന്നു.

നഗരങ്ങളുടെ പൊതുനിലവാരത്തിനു വിപരീതമായി, തിരുവനന്തപുരത്ത് വികസിതഭൂമിയുടെ ഏഴ് ശ.മാ. മാത്രമാണ് പൊതുമേഖലയിലേതായുള്ളത്. ഭരണകാര്യാലയങ്ങള്‍, വിദ്യാലയങ്ങള്‍, ആശുപത്രികള്‍, ഗതാഗത-ആസ്ഥാനങ്ങള്‍ എന്നിവയുടെ നിര്‍മാണത്തിനും വികസനത്തിനും മതിയായ തോതില്‍ സ്ഥലം ലഭ്യമല്ല. വ്യവസായശാലകള്‍ വമിപ്പിക്കുന്ന പുക, വിഷവാതകങ്ങള്‍ തുടങ്ങിയവയോ, തന്നിമിത്തമുള്ള അന്തരീക്ഷ മലിനീകരണമോ ഈ നഗരത്തെ അലട്ടുന്നില്ല. എന്നിരിക്കിലും മോട്ടാര്‍വാഹനങ്ങളുടെ പെരുപ്പവും തജ്ജന്യമായ ഇന്ധനവിസര്‍ജ്യങ്ങളും വന്‍തോതില്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതുമൂലമുള്ള പൊടിപടലങ്ങളും പൊതുജനാരോഗ്യത്തെ ബാധിക്കുന്ന തോതിലുള്ള വായുമലിനീകരണം സൃഷ്ടിച്ചു തുടങ്ങിയിട്ടുണ്ട്; ശബ്ദമലിനീകരണത്തിന്റെ ദൂഷ്യഫലങ്ങളും കുറവല്ല.

മാലിന്യനിര്‍മാര്‍ജന സംവിധാനത്തിലെ അപര്യാപ്തത ഇന്ത്യന്‍ നഗരങ്ങളുടെ ശാപമായി തുടരുന്നു; തിരുവനന്തപുരത്തിന്റെ കാര്യവും വിഭിന്നമല്ല. നഗരവികസനത്തിന്റെ ആദ്യഘട്ടത്തില്‍ത്തന്നെ ദീര്‍ഘവീക്ഷണത്തോടെ ആസൂത്രണം ചെയ്യപ്പെട്ട ശുദ്ധജലവിതരണപദ്ധതിയും മാലിന്യനിര്‍മാര്‍ജന വ്യവസ്ഥയും നിലവില്‍ വന്നിരുന്നു. 18 ച.കി.മീ. പ്രദേശത്തെ 1,35,000 ജനങ്ങളെ ലക്ഷ്യമിട്ടാണ് ഇവ ആസൂത്രണം ചെയ്യപ്പെട്ടത്. 1933-ല്‍ പ്രവര്‍ത്തനം തുടങ്ങിയ ജലവിതരണ പദ്ധതി, അല്പമാത്രമായ പുനഃസജ്ജീകരണങ്ങളിലൂടെ, നഗരവാസികളുടെ സര്‍വമാന ആവശ്യത്തിനുമുള്ള വെള്ളം തടസ്സമില്ലാതെ നാളിതുവരെ നല്കിപ്പോരുന്നു. ജനസംഖ്യ ലക്ഷ്യമിട്ടതിന്റെ മൂന്നിരട്ടിയായും, വിസ്തീര്‍ണം നാലിലേറെ മടങ്ങുകളായും വര്‍ധിച്ചിരിക്കുന്നു. നഗരാതിര്‍ത്തിക്കുള്ളിലെ നാലിലൊന്നുഭാഗത്തു മാത്രമേ ഡ്രെയിനേജ് സംവിധാനം നിലവിലുള്ളൂ. അധിവാസ പ്രവൃദ്ധി പരിഗണിച്ച് ശുദ്ധജല വിതരണത്തിലും മാലിന്യനിര്‍മാര്‍ജന വ്യവസ്ഥയിലും ആനുപാതികമായ വികസനം അത്യന്താപേക്ഷിതമായിരിക്കുന്നു.

തിരുവനന്തപുരം നഗരത്തില്‍ ജനപ്പെരുപ്പം ഏറ്റവും കൂടുതല്‍ നേരിടേണ്ടിവന്നത് 61-71 ദശകത്തിലാണ്; 1961-ലെ 2,39,815 1971-ല്‍ 4,09,627 ആയി ഉയര്‍ന്നു. തുടര്‍ന്നുള്ള ദശകങ്ങളില്‍ ക്രമമായ തോതിലുള്ള വളര്‍ച്ചയാണ് കാണുന്നത്. 1966-ലെ കണക്കനുസരിച്ച് നഗരത്തില്‍ മൊത്തമുള്ള 18,000 ഏക്കര്‍ ഭൂമിയില്‍ 12,000 ഏക്കറും പാര്‍പ്പിട നിര്‍മാണത്തിനായി ഉപയോഗപ്പെടുത്തിയിരുന്നു. കെട്ടിടങ്ങളില്‍ 70% ത്തിനും അഞ്ച് സെന്റിലേറെ സ്ഥലമുണ്ടായിരുന്നു; മൊത്തം ഭവനങ്ങളില്‍ പകുതിയിലേറെയും അഞ്ച് മുതല്‍ 20 വരെ സെന്റ് വിസ്തൃതിയുള്ള വളപ്പുകളില്‍ അവസ്ഥിതമായിരുന്നു. കുടിപാര്‍പ്പിനോടൊപ്പം ഓരോ വളപ്പും തെങ്ങിന്‍തോപ്പുകളെന്നു വിശേഷിപ്പിക്കാവുന്ന തോതില്‍ നാളികേരം ഉത്പാദിപ്പിച്ചുപോന്നു. നഗരത്തിലെ മൊത്തം വിസ്തൃതിയുടെ 11%-ത്തോളം ചെളിയും വെള്ളവും നിറഞ്ഞ നെല്പാടങ്ങളായിരുന്നു. കടലിറമ്പത്തെ ആയിരത്തോളം ഏക്കര്‍ ഉപഭോഗയോഗ്യമല്ലാത്ത മണല്‍പ്പരപ്പായിരുന്നു. വെളിമ്പുറങ്ങളും ഉദ്യാനങ്ങളുമായി ശേഷിച്ചിരുന്നത് കേവലം 140 ഏക്കറായിരുന്നു. ആയിരം ആളുകള്‍ക്ക് രണ്ടേക്കര്‍ എന്ന തോതില്‍ വെളിമ്പുറങ്ങള്‍ നിലനിര്‍ത്തേണ്ടതുണ്ട്; എന്നാല്‍ നിലവിലുള്ളത് ആയിരം പേര്‍ക്ക് 0.4 ഏക്കര്‍ എന്ന തുച്ഛമായ തോതിലാണ്.

1961-ല്‍ വിസ്തീര്‍ണം 27.5 ച.കി.മീറ്ററും ജനസംഖ്യ 2.4 ലക്ഷവും ആയിരുന്നപ്പോള്‍ നഗരത്തിലെ പാര്‍പ്പിടങ്ങളുടെ എണ്ണം 37,500 ആയിരുന്നു. 1961-66 കാലത്ത് ജനസംഖ്യയില്‍ 41.1% വര്‍ധനവുണ്ടായി; പാര്‍പ്പിട സൌകര്യത്തിന്റെ പെരുപ്പം 40.1% മാത്രമായിരുന്നു. ഭവനങ്ങളില്‍ 43.5% മതിയായ നിലവാരമുള്ളവയായിരുന്നില്ല. പാര്‍പ്പിട ലഭ്യതയിലെ ന്യൂനത ഇനിയും നികത്താനായിട്ടില്ല. അടുത്തകാലത്ത് ബഹുനില മന്ദിരങ്ങളുടെ ക്രമരഹിതമായ വര്‍ധനവ് ഉണ്ടായിക്കൊണ്ടിരിക്കുന്നു. വ്യവസായ മേഖലയിലുള്ളതിന്റെ രണ്ടരമടങ്ങ് തൊഴിലവസരങ്ങള്‍ പ്രദാനം ചെയ്യത്തക്കവണ്ണം കെട്ടിടനിര്‍മാണ പ്രവര്‍ത്തനം വിപുലപ്പെട്ടിരിക്കുന്നു. എന്നിരിക്കിലും 2001-ലെ കണക്കനുസരിച്ച് നഗരത്തില്‍ 46,600 പാര്‍പ്പിടങ്ങളുടെ കുറവുണ്ടായിരുന്നു. റോഡുകളുടെ ബാഹുല്യം നഗരവികസനത്തിന് തടസ്സം നില്ക്കുന്ന അവസ്ഥയുമുണ്ട്. നിലവിലുള്ള റോഡുകളില്‍ മിക്കവയും മെച്ചപ്പെട്ട നിലവാരം പുലര്‍ത്തുന്നവയല്ല. പ്രധാന വീഥികളുടെ ഇരുവശങ്ങളിലുമായി പൊതുസ്ഥാപനങ്ങളും കടകമ്പോളങ്ങളും തിങ്ങിഞെരുങ്ങി നിലകൊള്ളുന്നത് നഗരസൌകര്യങ്ങളില്‍ അപര്യാപ്തത സൃഷ്ടിക്കുന്നു. മുഖ്യനിരത്തുകളില്‍നിന്ന് ഇരുവശത്തേക്കും പിരിയുന്ന റോഡുകളിലേക്ക് വ്യാപാരകേന്ദ്രങ്ങള്‍ മാറ്റി സ്ഥാപിക്കേണ്ടതുണ്ട്. ഭാവിയില്‍ നിര്‍മിതമാകാവുന്ന ഓഫീസ് സമുച്ചയങ്ങള്‍, ധനകാര്യ സ്ഥാപനങ്ങള്‍, വിദ്യാകേന്ദ്രങ്ങള്‍ തുടങ്ങിയവ നഗരഹൃദയത്തിനു പുറത്ത് വികേന്ദ്രീകൃതമായ നിലയില്‍ പടുത്തുയര്‍ത്തേണ്ടതും ആവശ്യമാണ്.

കുന്നുകളും താഴ്വാരങ്ങളും ഇടകലര്‍ന്ന, തിട്ടുകളും നീര്‍ച്ചാലുകളും നിറഞ്ഞ, തെങ്ങിന്‍ തോപ്പുകളും നെല്‍പ്പാടങ്ങളും പുല്‍മേടുകളും കൊണ്ടു പച്ചപ്പു പുതച്ച, രമണീയമായ നൈസര്‍ഗികപ്രകൃതിയാണ് തിരുവനന്തപുരത്തിന് ഉണ്ടായിരുന്നത്. കോണ്‍ക്രീറ്റ് സൌധങ്ങളുടേയും തലങ്ങും വിലങ്ങുമായി നീളുന്ന റോഡുകളുടേയും പ്രവൃദ്ധിക്കിടയിലും ഈ പ്രകൃതി രമണീയതയുടെ പരിച്ഛേദങ്ങള്‍ നിലനിന്നുപോരുന്നുവെന്നത് നഗരത്തിന്റെ പ്രത്യേകതയാണ്. ശരാശരിയില്‍ കവിഞ്ഞ ജനപ്പെരുപ്പത്തിന്റെ പശ്ചാത്തലത്തിലും ഞെരുക്കമേറിയ അധിവാസകേന്ദ്രങ്ങളോ ചേരികളോ പുതുതായി ഉണ്ടാകുന്നില്ല; മറിച്ച് നഗരം അതിന്റെ പാര്‍ശ്വ പ്രദേശങ്ങളിലേക്ക് തിരശ്ചീനദിശയില്‍ സംക്രമിക്കുകയാണ്. തിരുവനന്തപുരം വികസന അതോറിറ്റി (ഠഞകഉഅ) നഗരവികസനത്തിനായി വകയിരുത്തിയിട്ടുള്ളത്, വ.അക്ഷാംശം 8ബ്ബ22'30 മുതല്‍ 8ബ്ബ37' വരെയും കി.രേഖാംശം 76ബ്ബ15' 15 മുതല്‍ 77ബ്ബ04' വരെയും വ്യാപിച്ചു കിടക്കുന്ന 364 ച.കി.മീ. പ്രദേശത്തെയാണ്. പര്യാപ്തമായ വികസന പദ്ധതി ആവിഷ്കരിച്ചിട്ടുമുണ്ട്.

ജീവിതകാലം ചെലവഴിക്കുവാന്‍ തികച്ചും അനുയോജ്യമായി ആഗോളതലത്തിലുള്ള കേന്ദ്രങ്ങളില്‍ ഏറ്റവും മുന്തിയവയായി നാഷനല്‍ ജ്യോഗ്രാഫിക് സൊസൈറ്റി തിരഞ്ഞെടുത്തിട്ടുള്ള 50 എണ്ണത്തില്‍ തിരുവനന്തപുരം നഗരം ഉള്‍പ്പെട്ടിരിക്കുന്നു.

ചരിത്രം

ഇപ്പോള്‍ തിരുവനന്തപുരം ജില്ലയായി പരിഗണിക്കപ്പെടുന്ന പ്രദേശത്തിന്റെ മുന്‍കാല സാമൂഹിക-സാമ്പത്തിക-രാഷ്ട്രീയ വ്യവസ്ഥിതി കേരളത്തിനു പൊതുവായി കഴിഞ്ഞകാലങ്ങളിലുണ്ടായിരുന്ന വ്യവസ്ഥിതികള്‍ക്ക് ഏറെക്കുറെ സമാനമാണ്. പ്രാചീന മനുഷ്യര്‍ ഇവിടെ നിവസിച്ചിരുന്നു എന്നതിന് വിശ്വസിക്കത്തക്ക തെളിവുകള്‍ ജില്ലയുടെ ചില ഭാഗങ്ങളില്‍നിന്ന് കണ്ടെത്തിയിട്ടുണ്ട്. വേണാട് ശക്തിപ്രാപിക്കുന്നതിനുമുമ്പ് തിരുവനന്തപുരം ആയ് രാജവംശത്തിന്റെ ഭരണത്തിന്‍ കീഴിലായിരുന്നു. പിന്നീട് വേണാടിന്റെ ഭാഗമായി. വേണാട് പിന്നീട് തിരുവിതാംകൂര്‍ രാജ്യമായി. തിരുവിതാംകൂറിന്റേയും ഇന്ത്യയുടെ സ്വാതന്ത്യ്രാനന്തരം ഉണ്ടായ തിരുവിതാംകൂര്‍-കൊച്ചി സംസ്ഥാനത്തിന്റേയും തലസ്ഥാനമായിരുന്നു തിരുവനന്തപുരം. ആനന്ദപുരം, അനന്തപുരം, തൃപ്പാദപുരം എന്നീ പേരുകളില്‍ തിരുവനന്തപുരം മുന്‍കാലങ്ങളില്‍ അറിയപ്പെട്ടിരുന്നു. ശ്രീപദ്മനാഭസ്വാമിക്ഷേത്രവുമായി ബന്ധപ്പെട്ടാണ് തിരുവനന്തപുരം എന്ന പേര് ഉണ്ടായതത്രെ. ശ്രീപദ്മനാഭനെ ആനന്ദന്‍ എന്ന് പണ്ട് പറഞ്ഞിരുന്നുവെന്നും അതില്‍നിന്ന് പിന്നീട് ആനന്ദപുരം, അനന്തപുരം എന്നീ പേരുകള്‍ വന്നുവെന്നും ഒരഭിപ്രായമുണ്ട്. ആയിരം തലയുള്ള ദിവ്യനാഗമായ അനന്തനില്‍ നിന്നാണ് ഈ പേരുവന്നതെന്ന് മറ്റൊരു പക്ഷവുമുണ്ട്. മഹാവിഷ്ണുവിനെ ശ്രീപദ്മനാഭക്ഷേത്രത്തില്‍ അനന്തശായി ആയിട്ടാണ് പ്രതിഷ്ഠിച്ചിട്ടുള്ളത്. അതുകൊണ്ടാണ് അനന്തപുരം എന്ന പേര് വന്നതത്രെ. അനന്തപുരം എന്ന പേരിനോട് തിരു എന്ന ബഹുമാനസൂചകപദം ചേര്‍ന്നപ്പോള്‍ തിരുവനന്തപുരം ആയതാകാം.

ആധുനിക തിരുവിതാംകൂര്‍ വരെ

ഇന്നത്തെ തിരുവനന്തപുരം ജില്ലയില്‍ ഉള്‍പ്പെട്ടിരിക്കുന്ന ഭൂഭാഗങ്ങള്‍ എ.ഡി. 10-ാം ശ. വരെ സാംസ്കാരികമായി പ്രാക്കാല തമിഴകത്തിന്റെ ഭാഗമായിരുന്നു. വേങ്കടം (തിരുപ്പതി) മുതല്‍ കുമരി വരെ, രണ്ട് കടലിനും ഇടയ്ക്കുള്ള രാജ്യമായാണ് തമിഴകം വിവക്ഷിക്കപ്പെട്ടിട്ടുള്ളത് (നോ: ചിലപ്പതികാരം). തമിഴോ അനുബന്ധഭാഷകളോ വ്യവഹാരത്തിലുണ്ടായിരുന്ന ഈ ഭൂഭാഗത്തെ ജനസഞ്ചയം ആദ്യകാലങ്ങളില്‍ ജാതികളോ സമുദായങ്ങളോ ആയി വേര്‍തിരിക്കപ്പെട്ടിരുന്നില്ല. സ്വാതന്ത്യ്രത്തിലും സമത്വത്തിലും അധിഷ്ഠിതമായ ഒരു സാമൂഹികഘടനയായിരുന്നു തുടക്കത്തിലുണ്ടായിരുന്നത്. അധ്വാനത്തിന്റെ അന്തസ്സ് പൊതുവില്‍ അംഗീകരിക്കപ്പെട്ടിരുന്നു. തൊഴിലിന്റെ അടിസ്ഥാനത്തില്‍ പാണന്‍, പറയന്‍, ചാന്നാന്‍, വില്ലവന്‍, ഉഴവന്‍, പരതവന്‍, ആയന്‍ എന്നിങ്ങനെ വിഭജനക്രമം നിലനിന്നിരുന്നുവെങ്കിലും ഇവര്‍ക്കിടയില്‍ ഉച്ചനീചത്വമോ പ്രകടമായ ജാതിവ്യത്യാസമോ ഉണ്ടായിരുന്നില്ല. തീണ്ടല്‍, തൊടീല്‍ തുടങ്ങിയ സാമൂഹിക അനാചാരങ്ങള്‍ തീരെ ഇല്ലായിരുന്നു.

ഈ കാലഘട്ടത്തില്‍ തമിഴകത്ത് ഭാഗികമായി അധീശത്വം പുലര്‍ത്തി നിലനിന്നിരുന്നത് ചേര-ചോള-പാണ്ഡ്യ രാജവംശങ്ങളാണ്. തമിഴകത്തെ രാഷ്ട്രീയചരിത്രം ഈ വംശങ്ങളിലെ രാജാക്കന്മാര്‍ക്കിടയില്‍ അടിക്കടി ഉണ്ടായിക്കൊണ്ടിരുന്ന യുദ്ധങ്ങളുടെ ചരിത്രമായിരുന്നു. ഭൂപരമായ ആധിപത്യത്തെ അപേക്ഷിച്ച്, ധനാര്‍ജനവും ജംഗമസമ്പത്തുകള്‍ പിടിച്ചെടുക്കുന്നതും ഉദ്ദേശിച്ചുള്ള ആക്രമണങ്ങളാണ് ചേര-ചോള-പാണ്ഡ്യന്മാര്‍ തമ്മില്‍ നടത്തിപ്പോന്നത്. ഉദ്ദേശം പതിനേഴു നൂറ്റാണ്ടുകളോളം രാജാക്കന്മാരുടെ വീരചരമങ്ങളും കീഴടങ്ങലുകളും അടിക്കടി ആവര്‍ത്തിക്കപ്പെട്ടപ്പോഴും ഇവയില്‍ ഏതെങ്കിലുമൊരു രാജ്യം മറ്റൊന്നിന് പൂര്‍ണമായും അടിമപ്പെട്ടുകാണുന്നില്ല; മറിച്ച് താന്താങ്ങളുടെ സ്വതന്ത്രപദവി അഭംഗുരം നിലനിര്‍ത്തുകയും ചെയ്തു. മൂവേന്തര്‍ എന്നറിയപ്പെട്ടിരുന്ന ചേര-ചോള-പാണ്ഡ്യന്മാരുടെ സാമ്രാജ്യങ്ങള്‍ക്ക് ഭൂപരമായ അവിച്ഛിന്നതയോ നിയതമായ രാജ്യാതിര്‍ത്തികളോ ഉണ്ടായിരുന്നില്ല എന്നതും ശ്രദ്ധേയമാണ്.

ഈ പ്രദേശങ്ങളിലുണ്ടായിരുന്ന പ്രായേണ ഒറ്റപ്പെട്ട അധിവാസ സമുച്ചയങ്ങള്‍ തനതായ സാമൂഹിക ക്രമങ്ങളും സ്വാതന്ത്യ്രവും പുലര്‍ത്തി വളര്‍ന്നിരുന്നു. സാമൂഹിക സുരക്ഷയ്ക്കായി ആയുധ പരിശീലനം നേടേണ്ടതും ആയോധനപാടവമാര്‍ജിച്ച സംഘങ്ങളായി വര്‍ത്തിക്കേണ്ടതും ഇക്കൂട്ടര്‍ക്ക് ഒഴിവാക്കാനാകുമായിരുന്നില്ല. ഇങ്ങനെ തൊഴിലടിസ്ഥാനത്തില്‍ വില്ലവര്‍ (വില്‍വല്ലവര്‍) എന്ന വിഭാഗം ഓരോ അധിവാസകേന്ദ്രത്തിലും ഉണ്ടായി. മൂവേന്തന്മാരുടെ വിവിധങ്ങളായ പടയോട്ടങ്ങളില്‍ അവസരോചിതമായി കൂട്ടുചേര്‍ന്ന് അവരുടെ സൈനികശക്തി വര്‍ധിപ്പിക്കുവാനും അങ്ങനെ സ്വന്തം സമ്പദ്വ്യവസ്ഥയും നിലനില്പും ഭദ്രമാക്കുവാനും ഈ 'സംഘങ്ങള്‍' ശ്രദ്ധിച്ചിരുന്നു. തങ്ങളുടെ അവസരവാദപരമായ നിലപാടുകളിലൂടെ മൂവേന്തന്മാരുടെ ഭാഗധേയം നിര്‍ണയിക്കാനാകുന്നവിധം ഇവര്‍ ശക്തിയാര്‍ജിച്ചിരുന്നു. ക്രമേണ ഈദൃശ സംഘങ്ങളുടെ കൂട്ടായ്മകള്‍ രൂപംകൊണ്ടു; ഇവര്‍ക്ക് പ്രബലന്മാരായ നേതാക്കളും ഉണ്ടായി. ഇങ്ങനെ രാജാക്കന്മാരുടെ അധീശത്വത്തിനു വഴിപ്പെടാതെ ഗണാധിപത്യത്തിനും രാജവാഴ്ചയ്ക്കും ഇടയ്ക്ക് അധികാരപദവി നേടിയെടുത്ത കുലമുഖ്യന്മാര്‍ ഉണ്ടായി. ഭൂമിശാസ്ത്രപരമായി പ്രത്യേക പ്രദേശങ്ങളുടെ ആധിപത്യം കയ്യാളിയ ഈദൃശ ചിറ്റരചന്മാര്‍ 'വേള്‍' എന്നാണ് അറിയപ്പെട്ടിരുന്നത്. ഇക്കൂട്ടത്തില്‍ പൊതിയന്‍മല (അഗസ്ത്യമല) ആസ്ഥാനമാക്കി വിശാലമായ ഭൂപ്രദേശങ്ങളുടെ മേല്‍ ആധിപത്യം പുലര്‍ത്തിയ വേള്‍മാരാണ് ആയ് വംശജര്‍. ഇവര്‍ ആയര്‍ കുലത്തിന്റെ തലവന്മാരായിരുന്നു. എ.ഡി. 2-ാം ശ.-ത്തില്‍ കന്യാകുമാരിയോടടുത്ത പ്രദേശങ്ങളുടെ അധിപന്‍ 'ആയ്' ആയിരുന്നു വെന്ന് ടോളമി രേഖപ്പെടുത്തിയിട്ടുണ്ട്. ആയ്വേള്‍മാര്‍ രാജപദവിയില്‍ എത്തുന്നതിനുമുമ്പ് പാണ്ഡ്യന്മാര്‍ അവരെ കീഴ്പ്പെടുത്തി. വേള്‍മുഖ്യന്മാരെ തങ്ങളുടെ സാമന്തരാക്കി മാറ്റുവാന്‍ മൂവേന്തരില്‍ ഓരോരുത്തരും യത്നിച്ചിരുന്നു. നാഞ്ചില്‍മലയും അതിന്റെ താഴ്വാരത്തിലുള്ള നാഞ്ചിനാടും ഭരിച്ചിരുന്ന 'നാഞ്ചില്‍വള്ളുവനും' ആയ്വേള്‍മാരില്‍പ്പെട്ട എയിനനും ചേര രാജാവിന്റെ സാമന്തരായിരുന്നു. ഇന്നത്തെ തിരുവനന്തപുരം ജില്ലയില്‍ കടലോരത്തെ വിഴിഞ്ഞം തുറമുഖത്തോളമുള്ള പ്രദേശങ്ങള്‍ ചേരസാമ്രാജ്യത്തിന്റെ ഭാഗമായി വര്‍ത്തിച്ചിട്ടുണ്ട്; 'കാന്തളൂര്‍ ശാല'യെ സംബന്ധിച്ച പ്രസ്താവങ്ങള്‍ ഈ ചരിത്രസത്യത്തിലേക്കു വെളിച്ചം വീശുന്നു. ശേഷിച്ച ഭാഗങ്ങളൊക്കെത്തന്നെ കുലമുഖ്യന്മാരായ വേള്‍മാരുടെ അധീനതയിലായിരുന്നുവെന്ന് അനുമാനിക്കേണ്ടിയിരിക്കുന്നു. വ്യത്യസ്ത വിഭാഗങ്ങളില്‍പ്പെട്ടിരുന്ന ഈ വേള്‍മാര്‍ സഖ്യങ്ങളിലൂടെയും പരസ്പര ബാന്ധവങ്ങളിലൂടെയും തങ്ങളുടെ കൂട്ടായ്മയും ശക്തിയും വര്‍ധിപ്പിച്ചുപോന്നു. ഇതിന്റെ പരിണതഫലമായി കൊല്ലം ആസ്ഥാനമാക്കി വേള്‍നാടുകളുടെ കൂട്ടായ്മയിലൂടെ ഉണ്ടായ രാജ്യമാകണം വേണാട്. ഒരുപക്ഷേ, ചേരരാജവംശവുമായുള്ള സൌഹൃദവും ഇതരബന്ധങ്ങളും ഇതിന് സഹായകമായി വര്‍ത്തിച്ചിട്ടുണ്ടാകാം; സാമന്ത പദവി സ്വയം രാജാവായി പ്രഖ്യാപിക്കുന്നതിന് പ്രാപ്തി നല്കിയിട്ടുമുണ്ടാകാം.

ഉഴവര്‍, മീനവര്‍, വില്ലവര്‍, ആയര്‍, ചേരലര്‍, കുശവര്‍ തുടങ്ങി വ്യത്യസ്ത കുലക്കാരായ വേള്‍മുഖ്യന്മാര്‍ ഉണ്ടായിരുന്നു. ഇവരുടെ കുടുംബങ്ങള്‍ തമ്മിലുള്ള വിവാഹബന്ധങ്ങള്‍ സാധാരണമായിരുന്നു. സാമാന്യജനങ്ങളുടെ ഇടയിലും കുലവ്യത്യാസം വിഗണിച്ചുള്ള ബാന്ധവങ്ങള്‍ നടന്നിരുന്നു. സംഘകാലാന്ത്യം (എ.ഡി. 3-ാം ശ.) വരെ സജാതീയ വിവാഹം നിര്‍ബന്ധമായിരുന്നില്ല. ജാതിവ്യവസ്ഥ പ്രവൃത്തിവിഭജനത്തില്‍നിന്ന് സ്വയമേവ ഉരുത്തിരിഞ്ഞതല്ലാ എന്നാണ് തിരുവനന്തപുരം ജില്ലയുടെ പ്രാക്കാലചരിത്രം തെളിയിക്കുന്നത്.

ക്രിസ്ത്വബ്ദത്തിന്റെ ആദ്യശതകങ്ങള്‍ തെക്കന്‍ കേരളത്തില്‍ സാമ്പത്തികമുന്നേറ്റത്തിന്റെ കാലഘട്ടമായിരുന്നു. കാലിവളര്‍ത്തലിലും താത്കാലികവിളവെടുപ്പിലും ഏര്‍പ്പെട്ട് മന്റങ്ങളായി കഴിഞ്ഞിരുന്ന പ്രാകൃത ഗോത്ര സമൂഹങ്ങള്‍ കാര്‍ഷിക സമ്പദ്വ്യവസ്ഥയിലേക്കു കാല്‍വച്ചു. ക്രമേണ ഭൂഉടമാ സമ്പ്രദായവും കുടുംബവാഴ്ചയും പുഷ്ടിപ്പെട്ടു. കൃഷിയും കന്നുകാലിവളര്‍ത്തലും തമ്മില്‍ അഭേദ്യമായ ബന്ധം കൈവന്നു. കൃഷി അഭിവൃദ്ധിപ്പെട്ടതോടെ ഗോത്രത്തിന്റെ പൊതു ഉടമയിലായിരുന്ന നിലങ്ങള്‍ പ്രത്യേക വിഭാഗത്തില്‍പ്പെട്ടവരുടെ പൂര്‍ണനിയന്ത്രണത്തിലായിത്തീര്‍ന്നു. കാര്‍ഷികോപകരണങ്ങളും ഉരുക്കളും സ്വകാര്യ സ്വത്തായിമാറി. ഇങ്ങനെ കൃഷിപ്രധാനമായ സമ്പദ്വ്യവസ്ഥ രൂപംകൊണ്ടപ്പോഴും എല്ലാ ജനങ്ങളും കാര്‍ഷികവൃത്തിയിലേക്കു തിരിഞ്ഞില്ല.

മൂവേന്തരുടെ പടയോട്ടങ്ങളില്‍ പങ്കുകൊണ്ടിരുന്ന വില്ലവര്‍ക്കാണ് മധ്യകേരളത്തിലും പാണ്ഡിനാട്ടിലും നിന്ന് പരിവര്‍ത്തിത കൃഷി സമ്പ്രദായങ്ങളെക്കുറിച്ച് ആദ്യമായി അറിവ് നേടാനായത്. ഇക്കൂട്ടര്‍ മികവുറ്റ ഉരുക്കളെ സ്വന്തമാക്കി കാര്‍ഷികവൃത്തിയിലും ഭൂവുടമാവകാശത്തിലും മേല്‍ക്കോയ്മ നേടി. പടയാളികളുടെ ക്ളേശപൂര്‍ണമായ ജീവിതത്തെ ഉപേക്ഷിച്ച് അധ്വാന നിരതമെങ്കിലും സമാധാനപൂര്‍ണവും സമ്പദ്സമൃദ്ധവുമായ കാര്‍ഷികവൃത്തി സ്വീകരിക്കുവാന്‍ ഇവര്‍ തത്പരരായിരുന്നു. പുല്‍മേടുകളും കുറ്റിക്കാടുകളും നിറഞ്ഞ മുല്ലൈത്തിണകളിലെ ഇടയര്‍, ആയര്‍ തുടങ്ങിയ ഗണങ്ങള്‍ ആടുമാടുകളെ പരിപാലിച്ചും ചെറുകിട കൃഷികള്‍ ചെയ്തും കഴിഞ്ഞുപോന്നു. മലകളും കാടുകളും ഉള്‍പ്പെട്ടിരുന്ന കുറിഞ്ഞിത്തിണയിലെ ജനങ്ങളുടെ മുഖ്യ ഉപജീവനമാര്‍ഗം വേട്ടയാടലും വനവിഭവങ്ങളുടെ സംഭരണവുമായിരുന്നു. കടല്‍ത്തീരമേഖലയായ നെയ്തല്‍ത്തിണയില്‍ മത്സ്യബന്ധനവും ഉപ്പുണ്ടാക്കലും മുഖ്യതൊഴിലുകളായി തുടര്‍ന്നു. ഇക്കൂട്ടരൊക്കെത്തന്നെ ഭക്ഷ്യധാന്യങ്ങള്‍ക്കും അനുസാരികള്‍ക്കും കൃഷിക്കാരെ ആശ്രയിക്കുന്ന സ്ഥിതി എത്തിച്ചേര്‍ന്നതോടെ ഭൂവുടമകളായി മാറിയ കര്‍ഷകരുടെ പ്രാമാണിത്തവും പ്രാബല്യവും പ്രവൃദ്ധമായിത്തീര്‍ന്നു. തങ്ങളുടെ ഉത്പന്നങ്ങള്‍ക്കും അതിലൂടെ ഇതര വിഭാഗങ്ങളുടെ പ്രയത്നഫലങ്ങള്‍ക്കും വില നിര്‍ണയിക്കുവാനുള്ള പൂര്‍ണമായ അധികാരം കര്‍ഷകരില്‍ നിക്ഷിപ്തമായത് അവര്‍ക്കും മറ്റുള്ളവര്‍ക്കുമിടയില്‍ സാമ്പത്തികമായ വിടവ് വര്‍ധിപ്പിക്കുന്നതിനും തുടര്‍ന്ന് സമ്പന്ന വിഭാഗത്തിന്റെ മേല്‍ക്കോയ്മയ്ക്കും വഴിയൊരുക്കി.

കര്‍ഷകരോടൊപ്പം മാന്യത കല്പിക്കപ്പെട്ടിരുന്ന ഒരു വിഭാഗമായിരുന്നു മദ്യഹാരകന്മാരായ ചാന്നാര്‍മാര്‍. പനങ്കള്ളാണ് അന്ന് ഉത്പാദിപ്പിച്ചുപോന്നത്. എ.ഡി. 3-ാം ശ.-ത്തോടെ ചേരരാജ്യത്ത് തെങ്ങുകൃഷിയും തെങ്ങില്‍നിന്ന് കള്ളുചെത്തലും പ്രചാരത്തിലായി.

വണിക്കുകള്‍, വിശിഷ്യ ദേശാന്തര വ്യാപാരത്തില്‍ ഏര്‍പ്പെട്ടിരുന്ന കച്ചവടക്കാര്‍ പൊതുവേ സമ്പന്നരായിരുന്നു. ഇങ്ങനെ ഒരു വിഭാഗം ജനങ്ങള്‍ സമ്പല്‍സമൃദ്ധിയിലും നല്ല ഭവനങ്ങളിലും ഐശ്വര്യപൂര്‍ണമായ ജീവിതം നയിച്ചപ്പോള്‍, ഭൂരിപക്ഷം ജനങ്ങളും കഷ്ടതയിലും ദാരിദ്യ്രത്തിലും കഴിയേണ്ടുന്ന ഒരവസ്ഥ സംജാതമായി. സമൂഹം ധനികരും ദരിദ്രരുമായി വിഭജിക്കപ്പെട്ടത് മേലാളര്‍, കീഴാളര്‍ വിഭാഗങ്ങളുടെ സൃഷ്ടിക്കു വഴിയൊരുക്കി. മേല്‍പ്പറഞ്ഞ ന്യൂനപക്ഷ വിഭാഗങ്ങളൊഴികെ മറ്റെല്ലാവരും കീഴോര്‍ വിഭാഗത്തില്‍ ഉള്‍പ്പെട്ടു. ഭൂമിയോ ഉപകരണങ്ങളോ സ്വന്തമായി ഇല്ലാതെ അധ്വാനശക്തിമാത്രം കൈമുതലാക്കി കഴിഞ്ഞുപോന്ന ഇവരുടെ സ്ഥിതി കാലം ചെല്ലുന്തോറും കൂടുതല്‍കൂടുതല്‍ മോശമായിത്തീര്‍ന്നു. കുറേക്കൂടി കിഴിഞ്ഞ ജോലി ചെയ്തിരുന്ന 'അടിയോര്‍', അടിമകള്‍ തുടങ്ങിയവര്‍ക്കൊപ്പം കീഴോര്‍ വിഭാഗക്കാരെ ചവിട്ടിത്താഴ്ത്തുവാനുള്ള വ്യഗ്രതയാണ് സമ്പന്നവിഭാഗത്തിന്റെ ഭാഗത്ത് ദൃശ്യമായത്.

സംഘകാലത്ത് ദക്ഷിണകേരളത്തില്‍ ബ്രാഹ്മണാധിനിവേശം വ്യാപിച്ചിരുന്നില്ല; ജനജീവിതത്തില്‍ കാര്യമായ സ്വാധീനം ചെലുത്താതെ ചുരുക്കം ബ്രാഹ്മണര്‍ ഈ ഭൂഭാഗങ്ങളില്‍ താമസിച്ചിരുന്നു. ഈ കാലത്ത് ജൈനമതത്തിനാണ് പൊതുവേ പ്രാബല്യമുണ്ടായിരുന്നത്. ആദിദ്രാവിഡരുടെ ആചാരങ്ങളും വിശ്വാസങ്ങളും മുറുകെപ്പിടിച്ചിരുന്നവരും ധാരാളമുണ്ടായിരുന്നു. 'ബൌദ്ധ പ്രഭാവ കാല'മായി വിശേഷിപ്പിക്കപ്പെടുന്ന നൂറ്റാണ്ടുകളിലും ബ്രാഹ്മണര്‍ക്ക് കേരളീയ സമൂഹത്തില്‍ സ്വാധീനത ചെലുത്തുവാനായില്ല. ആര്യാധിനിവേശത്തിന്റെ ഭാഗമെന്ന നിലയില്‍ ബ്രാഹ്മണരും വര്‍ത്തകരും വൈശ്യരും ഉത്തരേന്ത്യയില്‍ നിന്നുപോലും കേരളത്തിന്റെ തെക്കന്‍ പ്രദേശങ്ങളിലേക്ക് എ.ഡി. 4-ാം ശ.-ത്തില്‍ത്തന്നെ കൂടിയേറിയിരുന്നു. ഈ ശതകത്തില്‍ത്തന്നെ സിലോണില്‍ (ഇപ്പോഴത്തെ ശ്രീലങ്ക) നിന്ന് ഒരു സംഘം മഹായാന ബുദ്ധഭിഷുക്കള്‍ കേരളത്തിലെത്തി ബുദ്ധമതം ശക്തിപ്പെടുത്തുകയുണ്ടായി. ജൈനമതത്തിന്റെ പ്രാബല്യവും നിലനിന്നിരുന്നു.

സ്ത്രീകളും പുരുഷന്മാരും തുല്യരായി കരുതപ്പെട്ടുപോന്ന സംഘകാലാന്തരീക്ഷത്തിനു മാറ്റമുണ്ടായി. സ്വകാര്യസ്വത്തിന്റെ വര്‍ദ്ധനവ് പുരുഷമേധാവിത്വത്തിന് ആക്കം കൂട്ടി. ഭൂവുടമകളും ഭൂരഹിതരും ആയുള്ള സാമൂഹിക വിഭജനത്തിന്റെ ഫലമായി സമ്പന്നരായ മേലാളരും അവരുടെ അധികാരശക്തിയില്‍ പുലരുന്ന കീഴാളരും എന്നിങ്ങനെ വര്‍ഗവ്യത്യാസം നിലവില്‍ വന്നു. ഭൂസ്വത്തിനോടൊപ്പം ഭൂമിയില്‍ പണിയെടുക്കുന്ന അടിയാളരേയും കൈമാറ്റം ചെയ്യുന്ന രീതി സംഘകാലാരംഭത്തില്‍ തന്നെ ആരംഭിച്ചിരുന്നു. നാലും അഞ്ചും നൂറ്റാണ്ടുകളില്‍ ഈ സമ്പ്രദായം വ്യാപകമായി. അടിയാളരെ വില്‍ക്കുന്ന ഏര്‍പ്പാടും നിലവില്‍വന്നിരിക്കാം. അടിമക്കച്ചവടം വിലക്കിക്കൊണ്ടും അടിമകളോട് ആര്‍ദ്രമായ പെരുമാറ്റത്തിന് ആഹ്വാനം ചെയ്തുകൊണ്ടുമുള്ള ബൌദ്ധസന്ദേശങ്ങള്‍ക്ക് ഈ കാലഘട്ടത്തില്‍ വലുതായ പ്രചാരമുണ്ടായിരുന്നു; എന്നാല്‍ അടിമവ്യവസ്ഥയില്‍ മൌലികമായ മാറ്റം വരുത്താന്‍ ബുദ്ധമതത്തിനു കഴിഞ്ഞില്ല. കീഴാളരുടെ ധര്‍മബോധവും തദനുസൃത ആചാരമര്യാദകളും അവര്‍ക്കുനേരെ മേലാളര്‍ പ്രയോഗത്തില്‍ കൊണ്ടുവന്ന നിഷ്ഠൂരമായ നിയന്ത്രണങ്ങള്‍ക്കും സാമൂഹിക അനാചാരങ്ങള്‍ക്കും താങ്ങായി വര്‍ത്തിച്ചിട്ടുണ്ടാകാം എന്നും സംശയിക്കേണ്ടിയിരിക്കുന്നു.

8-ാം ശ.-ത്തിനുമുമ്പ് തിരുവനന്തപുരത്ത് നല്ലൊരു വിദ്യാപീഠം പ്രവര്‍ത്തിച്ചിരുന്നു എന്നും അതൊരു ജൈന സര്‍വകലാശാല ആയിരുന്നുവെന്നും കരുതപ്പെടുന്നു. 8-ാം ശ.-ത്തില്‍ ഉദ്യോതനസൂരി എന്ന ജൈനകവി രചിച്ച കുവലയമാല എന്ന ചമ്പുപ്രബന്ധത്തില്‍ വിവരിച്ചിരിക്കുന്ന 'സര്‍വചട്ടാനം മഠം' എന്ന സര്‍വകലാശാല തിരുവനന്തപുരത്ത് പില്‍ക്കാലത്ത് 'കാന്തളൂര്‍ ശാല' എന്നറിയപ്പെട്ട വിദ്യാപീഠമാണെന്ന് കരുതപ്പെടുന്നു. കിള്ളിയാറിന്റെ വടക്കേ കരയില്‍ ഇപ്പോഴത്തെ ആര്യശാല, വലിയശാല എന്നീ ക്ഷേത്രങ്ങള്‍ക്കിടയിലായാണ് കാന്തളൂര്‍ ശാല സ്ഥിതി ചെയ്തിരുന്നതെന്ന് അനന്തപുര വര്‍ണനത്തില്‍ നിന്ന് മനസ്സിലാക്കാം.

ഏഴു മുതല്‍ 11 വരെ ശ.-ങ്ങള്‍ ഹിന്ദുമതത്തിന്റെ പ്രഭാവകാലമായിരുന്നു. 7-ാം ശ.-ത്തിന്റെ ആരംഭത്തില്‍ ബുദ്ധമതത്തിനായിരുന്നു കൂടുതല്‍ പ്രചാരം. ഭാഗികമായി ജൈനമത സ്വാധീനതയും നിലനിന്നിരുന്നു. ഇക്കാലത്ത് ശൈവ-വൈഷ്ണവ പ്രസ്ഥാനങ്ങള്‍ തമിഴകത്ത് വേരുറപ്പിച്ചു. അപ്പര്‍, ജ്ഞാനസംബന്ധര്‍, സുന്ദരന്‍, മാണിക്യവാചകര്‍ തുടങ്ങിയ ശൈവ-നായനാര്‍മാരും തിരുമഴിശൈ, തിരുമങ്കൈ, കുലശേഖര ആഴ്വാര്‍, നമ്മാഴ്വാര്‍, പെരിയാഴ്വാര്‍ തുടങ്ങിയ വൈഷ്ണവ-ആഴ്വാര്‍മാരും തങ്ങളുടെ ഭക്തിഗാനങ്ങളിലൂടെ ജനഹൃദയങ്ങളില്‍ സ്ഥാനമുറപ്പിക്കുകയും അവരുടെ വിശ്വാസപ്രമാണങ്ങളെ മാറ്റിമറിക്കുകയും ചെയ്തു. തമിഴകമൊട്ടാകെ പടര്‍ന്നു വീശിയ ശൈവ-വൈഷ്ണവ ഭക്തിപ്രസ്ഥാനങ്ങള്‍ക്ക് കേരളത്തില്‍ താരതമ്യേന കുറഞ്ഞ സ്വാധീനതയാണുണ്ടായിരുന്നത്; പക്ഷേ തെക്കുകിഴക്കു ഭാഗങ്ങളില്‍ കാര്യമായ തോതില്‍ മതപരിവര്‍ത്തനം നടപ്പിലായി. വൈഷ്ണവരുടെ 108 'തിരുപ്പതി'കളില്‍ 13 എണ്ണം കേരളത്തിലാണ് സ്ഥാപിതമായത്. ഇവയില്‍ തിരുവനന്തപുരം, തിരുവട്ടാര്‍ എന്നീ 'പാടല്‍പെറ്റ' ക്ഷേത്രങ്ങള്‍ പരാമൃഷ്ട മേഖലയിലാണ് സ്ഥിതിചെയ്യുന്നത്. താരതമ്യേന വലുപ്പം കുറഞ്ഞ നിരവധി വിഷ്ണുക്ഷേത്രങ്ങളും എണ്ണമറ്റ 'ശിവാലയ'ങ്ങളും ഈ പ്രദേശങ്ങളില്‍ നിര്‍മിതമായി. ശൈവ, വൈഷ്ണവ മതങ്ങളുടെ പ്രചാരണത്തിനും ഒപ്പം ജൈന-ബൌദ്ധ മതങ്ങളുടെ ഹനനത്തിനും പ്രബലരായ രാജാക്കന്മാരും വേള്‍മാരും തങ്ങളുടെ അധികാരശക്തി ലോപമില്ലാതെ ഉപയോഗിച്ചു. എന്നിരിക്കിലും ജൈന-ബൌദ്ധ മതങ്ങളുടെ ശക്തി ക്ഷയിപ്പിക്കുവാനല്ലാതെ അവയെ ഉന്മൂലനം ചെയ്യുവാന്‍ കഴിഞ്ഞില്ല. ശൈവ-വൈഷ്ണവ പ്രസ്ഥാനങ്ങളുടെ കാലത്തുതന്നെ ക്ഷേത്രങ്ങളുടെ സംഖ്യയില്‍ ഗണ്യമായ വര്‍ധനവുണ്ടായിരുന്നു. ബുദ്ധമതം ക്ഷയോന്മുഖമായതോടൊപ്പം മിക്ക ബൌദ്ധ ക്ഷേത്രങ്ങളും ഹൈന്ദവ ക്ഷേത്രങ്ങളായി പരിവര്‍ത്തനം ചെയ്യപ്പെട്ടു. ഇക്കാലത്ത് ഭരണം കയ്യാളിയിരുന്ന രാജാക്കന്മാരും വേള്‍മാരും ക്ഷേത്രങ്ങള്‍ നിര്‍മിക്കുകയും അവയ്ക്ക് വസ്തുവകകള്‍ ദാനം ചെയ്യുകയുമുണ്ടായി. ക്രമേണ ക്ഷേത്രങ്ങള്‍ സാമൂഹിക ജീവിതത്തിന്റെ കേന്ദ്രബിന്ദുവായി പരിണമിച്ചു. ഓരോ അധിവാസകേന്ദ്ര (ഗ്രാമം)ത്തിന്റേയും സാമൂഹികാനുഷ്ഠാനങ്ങളും കലാസാംസ്കാരിക ചര്യകളും ക്ഷേത്രങ്ങളെ കേന്ദ്രീകരിച്ചായി.

ഏഴു മുതല്‍ 11 വരെയുള്ള ശ.-ങ്ങളില്‍ ത്വരിതവും അനുക്രമവുമായ സാമൂഹിക മാറ്റങ്ങളിലൂടെ കേരളമൊട്ടാകെ ഫ്യൂഡലിസം വേരുറപ്പിച്ചു. ആദ്യകാല മേലാളന്മാര്‍ അടിയാന്മാരുടെ അധ്വാനം ചൂഷണം ചെയ്തിരുന്നതോടൊപ്പം സ്വയം കൃഷിയിടങ്ങളില്‍ പണിയെടുക്കുകയും ചെയ്തുപോന്നു. കാലക്രമത്തില്‍ സ്വയം അധ്വാനിക്കാതെതന്നെ ഭൂമിയില്‍ നിന്നുള്ള ആദായം കൈപ്പറ്റുന്ന ജന്മി-നാടുവാഴി വിഭാഗത്തിന് മേധാവിത്വം കൈവന്നു. തിരുവനന്തപുരം ജില്ലയുള്‍പ്പെടുന്ന തെക്കു കിഴക്കന്‍ കേരളത്തില്‍ ജന്മിത്തം നിലവില്‍വന്നുവെങ്കിലും നല്ലൊരു വിഭാഗം കര്‍ഷകര്‍ ഭൂമിയിലുള്ള ഉടമസ്ഥാവകാശം നിലനിര്‍ത്തുകയും മേലാളരായി തുടരുകയും ചെയ്തു.

ബൌദ്ധപ്രാഭവകാലം അവസാനിക്കുന്നതുവരെയും കേരളത്തില്‍ ജാതി ഉണ്ടായിരുന്നില്ല. കുടിയേറിയെത്തിയ ബ്രാഹ്മണരും വൈശ്യരും പ്രത്യേക വിഭാഗങ്ങളായി ജീവിച്ചിരുന്നുവെങ്കിലും സമൂഹമധ്യത്തില്‍ അയിത്തമോ ഉച്ചനീചത്വമോ ഉണ്ടായിരുന്നില്ല. ഏഴും എട്ടും ശതകങ്ങളിലെ ശൈവ-വൈഷ്ണവ പ്രസ്ഥാനങ്ങളും ജാതിപരമായ വേര്‍തിരിവിന് വളംവച്ചില്ല. 9-ാം ശ.-ത്തിന്റെ ആരംഭത്തോടെ സംഘടിതരായ ബ്രാഹ്മണ സമൂഹത്തിന് സാമ്പത്തികവും രാഷ്ട്രീയവുമായ സ്വാധീനം സ്വായത്തമായി. ബ്രാഹ്മണരും അവരോട് അടുപ്പം പുലര്‍ത്തിയിരുന്നവരും ഒരു ഭാഗത്തും ബ്രാഹ്മണമതത്തെ അംഗീകരിക്കാത്ത ജൈന-ബുദ്ധ മതക്കാര്‍ മറുഭാഗത്തുമായി കേരളീയ സമുദായം വിഭജിക്കപ്പെട്ടു. ശൈവ-വൈഷ്ണവ പ്രസ്ഥാനങ്ങളില്‍പെട്ടവര്‍ ബ്രാഹ്മണരുടെ ഭാഗത്താണ് നിലയുറപ്പിച്ചത്. ഇങ്ങനെ ഹിന്ദുമതത്തിന് പ്രാമാണ്യം കൈവന്നതോടെ ഭരണാധികാരം കയ്യാളിയിരുന്നവര്‍ക്ക് തങ്ങള്‍ക്കു തൊട്ടുതാഴെ ക്ഷത്രിയപദവി നല്കിയും ശേഷിച്ചവരെ ശൂദ്രവിഭാഗത്തില്‍പെടുത്തിയും ജാതിവ്യവസ്ഥയ്ക്ക് തുടക്കം കുറിച്ചു. ബുദ്ധമതം ക്ഷയിച്ചതോടെ ഹിന്ദുമതത്തിന് സാര്‍വത്രികമായ അംഗീകാരം ലഭിച്ചു. ഇതോടെ ബൌദ്ധ-ജൈന വിശ്വാസികളായി തുടര്‍ന്നുപോന്ന കീഴാളര്‍ ഹിന്ദുമതം സ്വീകരിക്കുവാന്‍ നിര്‍ബന്ധിതരായി. പക്ഷേ ഇവരെ വര്‍ണവ്യവസ്ഥയ്ക്കു വെളിയില്‍ പതിതരും തീണ്ടിക്കൂടാത്തവരുമായി മാറ്റി നിര്‍ത്തുകയാണ് ഉണ്ടായത്. ചുരുങ്ങിയ കാലയളവിനുള്ളില്‍ തൊഴിലിനെ അടിസ്ഥാനമാക്കിയോ മറ്റു വിധത്തിലോ ഉച്ചനീചത്വം കല്പിച്ചുകൊണ്ടുള്ള സവര്‍ണാവര്‍ണമാനങ്ങളും അയിത്തവും തീണ്ടലും കര്‍ശനമായി പാലിക്കുന്ന ജാതിവ്യവസ്ഥ കേരളത്തിലെമ്പാടും നിലവില്‍ വന്നു. തെക്കു കിഴക്കന്‍ കേരളത്തിലും ജാതി വിഭജനം പാലിക്കപ്പെട്ടു. ഇതിലൂടെ ഏറ്റവും കൂടുതല്‍ ക്ളേശം നേരിട്ട ഒരു വിഭാഗമാണ് 'ചാന്നാന്‍'മാര്‍. മതശാസനങ്ങളുടെ മറപിടിച്ചാണ് സാമൂഹിക അനാചാരങ്ങളും അവര്‍ണപീഡനവും ഏര്‍പ്പെടുത്തിയത്. മേല്‍ജാതിക്കാരുടെ പാര്‍പ്പിടങ്ങളില്‍നിന്നും മേലാളരില്‍പ്പെട്ട ആബാലവൃദ്ധം വ്യക്തികളില്‍ നിന്നും നിശ്ചിത ദൂരം അകലത്തില്‍ മാത്രമേ കീഴാളര്‍ക്ക് നില്ക്കാനോ നടക്കാനോ സാധ്യമായിരുന്നുള്ളൂ. ആരാധനാലയങ്ങളിലോ വിദ്യാലയങ്ങളിലോ പ്രവേശനം അനുവദിച്ചിരുന്നില്ല. വിജ്ഞാനസമ്പാദനത്തിനുള്ള ശ്രമം അപരാധമായി ഗണിക്കപ്പെട്ടിരുന്നു. ഭൂമിയില്‍ സ്ഥിരമായ കൈവശാവകാശത്തിന് അര്‍ഹതയില്ലായിരുന്നു. മാറുമറയ്ക്കാനും വഴി നടക്കാനുമടക്കം സകല മനുഷ്യാവകാശങ്ങളും നിഷേധിച്ചിരുന്നു. തൊഴിലടിസ്ഥാനത്തില്‍ ഭാരിച്ച നികുതികള്‍ ഈടാക്കിപ്പോന്നു. സവര്‍ണര്‍ക്ക് ഭൂനികുതിയില്‍ ഇളവുണ്ടായിരുന്നപ്പോഴാണ് അവര്‍ണ വിഭാഗം നികുതി ചുമത്തലിലൂടെ സാമ്പത്തിക ചൂഷണത്തിനു വിധേയരായിരുന്നത്.

തിരുവനന്തപുരം ജില്ലയിലുള്‍പ്പെട്ട ഭൂഭാഗങ്ങളില്‍ ജാതി വ്യത്യാസം നിലവിലില്ലായിരുന്നുവെന്നതിന് ഉത്തമ നിദര്‍ശനമാണ് വേളികായലിന്റെ പരിസരപ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് ഭരണം നടത്തിയിരുന്ന പുലയരാജവംശം. കൊല്ലവര്‍ഷാരംഭത്തില്‍ ശ്രീപദ്മനാഭക്ഷേത്രത്തിനു ചുറ്റുമുണ്ടായിരുന്ന 'കണ്ടങ്ങള്‍' (ഇന്നത്തെ പുത്തരിക്കണ്ടം ഉള്‍പ്പെടെ) കരമൊഴിവായി 'പെരുമാട്ടി' എന്ന പുലയ വനിതയ്ക്കു നല്കപ്പെട്ടുവെന്നും ക്ഷേത്രത്തിലേക്കും രാജകൊട്ടാരങ്ങളിലേക്കും ആവശ്യാനുസരണം കുത്തരി എത്തിക്കുന്നതിനുള്ള ചുമതല ഇവര്‍ക്കായിരുന്നുവെന്നും ഇവരുടെ വംശജര്‍ പുലയനാര്‍കോട്ട ആസ്ഥാനമാക്കി ഭരണം ആരംഭിച്ചുവെന്നും കാണുന്നു. ഈ രാജവംശത്തിന്റെ അധികാരപരിധി എത്രത്തോളമുണ്ടായിരുന്നുവെന്ന് നിര്‍ണയിക്കപ്പെട്ടിട്ടില്ല. എങ്കിലും സവര്‍ണമേധാവിത്വത്തെ ചെറുത്തുകൊണ്ട് 16-ാം ശ.-ത്തിന്റെ മധ്യകാലത്തോളമെങ്കിലും ഈ രാജവംശം നിലനിന്നിരിക്കണമെന്ന് അനുമാനിക്കാന്‍ പോന്ന തെളിവുകള്‍ കണ്ടെത്തിയിട്ടുണ്ട്. ഇതേ വംശത്തില്‍പ്പെട്ട വേറൊരു പുലയരാജവംശം കൊക്കോതമംഗലം (നെടുമങ്ങാട്) കേന്ദ്രമാക്കി ഭരണം നടത്തിയിരുന്നുവെന്നും ആറ്റിങ്ങല്‍ തമ്പുരാന്റെ ആക്രമണത്തില്‍ ഈ വംശത്തിലെ അവസാനത്തെ രാജ്ഞിക്കും മകള്‍ക്കും ജീവാപായം നേരിട്ടതോടെ രാജകുടുംബം അന്യംനിന്നു പോയെന്നും ഐതിഹ്യങ്ങള്‍ സൂചിപ്പിക്കുന്നു.

ആയ് രാജവംശത്തിന്റെ ഭരണകാലശേഷം ഇന്നത്തെ തിരുവനന്തപുരം ജില്ലയില്‍പ്പെടുന്ന പ്രദേശങ്ങളില്‍ വേണാട്ടു രാജാക്കന്മാരായിരുന്നു ഭരണകര്‍ത്താക്കള്‍. നോ: വേണാട്. 10-ാം ശ.-ത്തോടടുപ്പിച്ചാണ് ഈ മാറ്റമുണ്ടായതെന്നു കരുതപ്പെടുന്നു.

ഇക്കാലത്തോടെ ശ്രീപദ്മനാഭസ്വാമി ക്ഷേത്രം കേന്ദ്രീകരിച്ച് ഒരു പുണ്യസ്ഥലമായി തിരുവനന്തപുരം വളര്‍ന്നു. ക്ഷേത്രത്തിന്റെ ഉത്പത്തിയെക്കുറിച്ച് ഭിന്നാഭിപ്രായങ്ങള്‍ നിലവിലുണ്ട്. വില്വമംഗലം സ്വാമിയാരേയും ദിവാകരമുനിയേയും കേന്ദ്രീകരിച്ചുള്ള വിവരണങ്ങളുണ്ടെങ്കിലും അവയ്ക്ക് ചരിത്രപരമായ വിശ്വാസ്യതയില്ല. 13-ാം ശ.-ത്തില്‍ ജീവിച്ചിരുന്ന വില്വമംഗലം സ്വാമിയാരല്ല ആദ്യപ്രതിഷ്ഠ നടത്തിയതെന്നു തീര്‍ത്തു പറയാം. ദിവാകര നിഘണ്ടുവിന്റെ കര്‍ത്താവായ ദിവാകര മുനി ഒരു ജൈനമതാനുയായി ആയിരുന്നു. പ്രതിഷ്ഠാമൂര്‍ത്തിയായ ആനന്ദന്‍ ജൈനരുടെ 63 ശലാക പുരുഷന്മാരിലൊരാളും ഒന്‍പത് നാരായണന്മാരിലൊരാളും ആയിരുന്നതുകൊണ്ട് ആനന്ദനെ പ്രതിഷ്ഠിച്ചത് ദിവാകരമുനിയായിരുന്നു എന്നു വരാം. വിഷ്ണുവിന് ആനന്ദന്‍ എന്നൊരു പേരില്ലാതിരുന്നതുകൊണ്ട് ജൈനരുടെ ആനന്ദനെയാണ് വൈഷ്ണവര്‍ വിഷ്ണുവായി ആരാധിച്ചു തുടങ്ങിയത് എന്നും വരാം. ഈ മാറ്റമുണ്ടായത് 8-ാം ശ.-ത്തിന്റെ അന്ത്യത്തിലോ അല്ലെങ്കില്‍ 9-ാം ശ.-ത്തിന്റെ തുടക്കത്തിലോ ആയിരിക്കണം. എന്തെന്നാല്‍ പ്രതാപശാലിയായിരുന്ന നെടുംചടയന്‍ എന്ന പാണ്ഡ്യരാജാവ് (765-815) ആയിരുന്നു തമിഴകത്ത് വൈഷ്ണവ മതത്തിനു പ്രചാരം നല്കിയത്. നെടുംചടയന്‍ 781-ല്‍ വിഴിഞ്ഞം ആക്രമിച്ചു എന്നും യുദ്ധത്തില്‍ വേണാടു രാജാവിനെ വധിച്ചു എന്നും അദ്ദേഹത്തിന്റെ ഒരു ശാസനത്തില്‍ പറയുന്നുണ്ട്. അക്കാലത്താവാം വിഷ്ണുക്ഷേത്രം സ്ഥാപിച്ചത്. മലയാളത്തിലെ 13 വൈഷ്ണവ തീര്‍ഥാടന കേന്ദ്രങ്ങളില്‍ (തിരുപ്പതികള്‍) ഒന്നായിരുന്ന അനന്തപുരത്തെ മായനെപ്പറ്റി പത്ത് വാഴ്ത്തുപാട്ടുകള്‍ നമ്മാള്‍വാര്‍ രചിച്ചത് തിരുവായ്മൊഴിയിലുണ്ട്. 12-ാം ശ. ആയപ്പോഴേക്കും തിരുവനന്തപുരം തമിഴകത്തെ ഏറ്റവും മികച്ച വൈഷ്ണവ തീര്‍ഥാടന കേന്ദ്രമായിക്കഴിഞ്ഞു എന്ന് സ്യാനന്ദൂര പുരാണസമുച്ചയത്തില്‍ നിന്നു മനസ്സിലാക്കാം. 12 പുണ്യ തീര്‍ഥങ്ങളുണ്ടായിരുന്ന അവിടെ ഇന്ത്യയുടെ നാനാഭാഗങ്ങളില്‍ നിന്ന് തീര്‍ഥാടകരെത്തി ജീവിതാന്ത്യം ചെലവഴിച്ചു. ആദിത്യവര്‍മ വേണാടു രാജാവായി കൊല്ലത്തും അനുജന്‍ ഉദയമാര്‍ത്താണ്ഡവര്‍മ തൃപ്പാപ്പൂര്‍ മൂപ്പു വഹിച്ച് തിരുവനന്തപുരത്തും അക്കാലത്ത് താമസമാക്കിയിരുന്നു. തുളുനാട്ടില്‍ നിന്നു വന്ന് തൃപ്പാപ്പൂര്‍ മൂപ്പന്റെ ആശ്രിതനായി താമസമുറപ്പിച്ചിരുന്ന ഒരു ബ്രാഹ്മണനായിരുന്നു സ്യാനന്ദൂരപുരാണസമുച്ചയത്തിന്റെ രചയിതാവ്. ആദിത്യവര്‍മയുടെ ജ്യേഷ്ഠനും മുന്‍ഗാമിയുമായിരുന്ന വീരകേളവര്‍മ ക്ഷേത്രം പുതുക്കിപ്പണിയിച്ചു എന്ന് കാവ്യത്തില്‍ പറയുന്നു.

14-ാം ശ.-ത്തില്‍ രചിക്കപ്പെട്ട അനന്തപുരവര്‍ണനം തിരുവനന്തപുരത്തെപ്പറ്റിയുള്ള സമഗ്രമായ വിവരണം നല്കുന്നു. 12 പുണ്യ തീര്‍ഥങ്ങള്‍ അപ്പോഴുമുണ്ട്. പദ്മതീര്‍ഥം, ശ്രീവരാഹം ക്ഷേത്രക്കുളം, ഋഷിമംഗലം കുളം എന്നിവ മാത്രമേ ഇപ്പോള്‍ അവശേഷിക്കുന്നുള്ളൂ. 11-ാം ശ.-ത്തില്‍ ചോളന്മാരുടെ നിരോധനത്തിനു വിധേയമായെങ്കിലും കാന്തളൂര്‍ശാല അപ്പോഴും നിലനില്ക്കുകയായിരുന്നു. ക്ഷേത്രത്തിനും കാന്തളൂര്‍ശാലയ്ക്കും ഇടയ്ക്കുണ്ടായിരുന്ന അങ്ങാടിയുടെ വിവരണവുമുണ്ട്. തീര്‍ഥാടന കേന്ദ്രമെന്ന നിലയിലായിരിക്കണം തിരുവനന്തപുരം വലിയൊരു വ്യാപാരകേന്ദ്രം കൂടിയായത്.

16-ാം ശ.-ത്തോടെ മലയാളികളും തമിഴരുമായ ആയിരക്കണ ക്കിനു ബ്രാഹ്മണരുടെ വിഹാരരംഗമായിരുന്നു ശ്രീപദ്മനാഭസ്വാമി ക്ഷേത്രവും തിരുവനന്തപുരം പട്ടണവും. അവര്‍ക്കും നൂറുകണക്കിനുള്ള ക്ഷേത്രോപജീവികള്‍ക്കും ദിവസവും ഭക്ഷണം നല്കാനുള്ള നെല്ല് ലഭിച്ചിരുന്നത് പ്രധാനമായും നാഞ്ചിനാട്ടുനിന്നും സഹ്യനു കിഴക്കുണ്ടായിരുന്ന കളക്കാടു സ്വരൂപത്തില്‍ നിന്നുമായിരുന്നു. 1543-ലെ കോട്ടാര്‍ യുദ്ധത്തിനുശേഷം കളക്കാടു സ്വരൂപത്തിന്റെ നിയന്ത്രണം വേണാടിനു നഷ്ടപ്പെട്ടതുമൂലം അവിടെനിന്നുള്ള നെല്ലുവരവ് നിലയ്ക്കാനിടയായി. കൂടാതെ നാഞ്ചിനാട്ടിനുമേല്‍ കൂടെക്കൂടെ ഉണ്ടായ വടുകപ്പടയുടെ അക്രമണങ്ങള്‍ കാരണം അവിടെ നിന്നുള്ള നെല്ലുവരവും അനിശ്ചിതത്വത്തിലായി. തിരുവനന്തപുരത്തിന്റെ സമൃദ്ധിയെ ഇതു പ്രതികൂലമായി ബാധിച്ചു. രവിവര്‍മ കുലശേഖരന്‍ എന്ന തിരുവിതാംകോടു രാജാവ് പദ്മനാഭപുരം കോട്ട പണിയിച്ച് തലസ്ഥാനം അങ്ങോട്ടു മാറ്റുകയും ഒരു സൈന്യത്തെ സംഘടിപ്പിച്ച് ക്ഷേത്രവസ്തുക്കള്‍ സംരക്ഷിക്കാന്‍ നടപടിയെടുക്കുകയും (1601) ചെയ്തുവെങ്കിലും കാര്യമായ പ്രയോജനമുണ്ടായില്ല. സാമ്പത്തികമായ വിഷമതകള്‍ ആഭ്യന്തര കലഹങ്ങള്‍ക്കു കാരണമായി. നാടുവാഴിമാരും യഥാര്‍ഥ ഭരണാധികാരികളായിരുന്ന മാടമ്പിമാരും ക്ഷേത്രസഭയും തമ്മിലുണ്ടായ പിണക്കങ്ങള്‍ സാധാരണമായി. 1677-ല്‍ ഭരണമേറ്റിരുന്ന അശ്വതി തിരുനാള്‍ ഉമയമ്മ റാണി ശക്തയായിരുന്നെങ്കിലും, നാടുവാഴികളുടെമേലും മാടമ്പിമാരുടെമേലും പൂര്‍ണമായ നിയന്ത്രണം സ്ഥാപിക്കാന്‍ അവര്‍ക്കും കഴിഞ്ഞില്ല.

1672-ല്‍ കൊച്ചിയില്‍ നിന്നു ദത്തെടുത്ത രവിവര്‍മയെ 1677-ല്‍ തിരുവിതാംകൂര്‍ രാജാവായി വാഴിക്കാന്‍ അന്ന് ഇളയ റാണിയായിരുന്ന ഉമയമ്മറാണി ശ്രമിച്ചത് ഒരു വിഭാഗം മാടമ്പിമാരുടേയും നെടുമങ്ങാട്, കൊട്ടാരക്കര എന്നിവിടങ്ങളിലെ നാടുവാഴികളുടേയും എതിര്‍പ്പുമൂലം ഫലിച്ചില്ല. അടുത്ത വര്‍ഷം അതിനു സാധിച്ചുവെങ്കിലും 1684-ല്‍ രവിവര്‍മയെ തൃപ്പാപ്പൂര്‍ മൂത്ത തിരുവടിയായി വാഴിക്കാന്‍ നടത്തിയ ശ്രമം എട്ടരയോഗം (നോ: എട്ടരയോഗം) അംഗീകരിച്ചില്ല. യോഗവും റാണിയും തമ്മില്‍ മാത്രമല്ല യോഗക്കാര്‍ തമ്മിലും യോഗക്കാരും ക്ഷേത്രജീവനക്കാരും തമ്മിലും പിണക്കങ്ങളുണ്ടായതു കാരണം ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ നിത്യശ്രീബലിയും മറ്റു പൂജകളും നിറുത്തിവയ്ക്കേണ്ടി വന്നു. ക്ഷേത്ര ഗോപുരവാതിലുകള്‍ നാലും പൂട്ടിയിട്ട് നായന്മാരെ കാവലിടേണ്ട ഗതി വരെ എത്തി. വിദേശികള്‍ മാത്രമല്ല, നാട്ടുകാര്‍ പോലും തിരുവനന്തപുരത്തേക്കു വരാതായി. ക്ഷേത്രത്തിലെ നിത്യപൂജകളെങ്കിലും പുനരാരംഭിക്കാനുള്ള ഉമയമ്മറാണിയുടെ എല്ലാ ശ്രമങ്ങളും പാഴാക്കിക്കൊണ്ട് 1684-ല്‍ ക്ഷേത്രമാകെ അഗ്നിബാധയില്‍ വെന്തുവെണ്ണീറായി. റാണിക്കെതിരെ നടന്ന പ്രതികാരമായിരുന്നു അഗ്നിബാധയ്ക്കു കാരണം എന്നു വ്യക്തമായിരുന്നു. അതോടെ ഇന്ത്യയിലെ ഏറ്റവും തിരക്കുള്ള തീര്‍ഥാടനകേന്ദ്രങ്ങളിലൊന്നായിരുന്ന തിരുവനന്തപുരം പട്ടണം ഒരു അധഃപതിച്ച നഗരമായി മാറി. നഗരത്തിലെ പന്ത്രണ്ട് പുണ്യ തീര്‍ഥങ്ങളും അവയോടനുബന്ധിച്ചുണ്ടായിരുന്ന മറ്റു ക്ഷേത്രങ്ങളും നാശോന്മുഖമായി. ഐശ്വര്യപൂര്‍ണമായിരുന്ന തിരുവനന്തപുരത്തെ അങ്ങാടിയും അപ്രകാരം തന്നെ.

തിരുവനന്തപുരത്തിനു സംഭവിച്ച നാശം വേണാടിനെ ആകമാനം ബാധിച്ചു. ആഭ്യന്തര കലഹങ്ങള്‍ രൂക്ഷമായി. അവയെ നേരിടാന്‍ വടക്കന്‍ കോട്ടയത്തുനിന്ന് വീരകേരളവര്‍മ എന്ന കരുത്തനായ ഭരണാധികാരിയെ ഉമയമ്മറാണി 1684-ല്‍ തിരുവിതാംകൂര്‍ രാജാവായി വാഴിച്ചു. എങ്കിലും നാട്ടിലെ കലാപങ്ങള്‍ക്കു പൂര്‍ണമായും തടയിടാന്‍ അദ്ദേഹത്തിനു കഴിഞ്ഞില്ല. 1696-ല്‍ തിരുവനന്തപുരത്തു വച്ച് ഉമയമ്മറാണിയുമായി രാജ്യകാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ എത്തിയ അദ്ദേഹത്തെ അന്നു രാത്രി കൊട്ടാരവാതുക്കല്‍ വച്ച് 16 മാടമ്പിമാര്‍ ചേര്‍ന്ന് കൊലപ്പെടുത്തി. കോലത്തുനാട്ടില്‍നിന്നു ദത്തു വന്ന ആദിത്യവര്‍മ, രാമവര്‍മ എന്നീ തിരുവിതാംകൂര്‍ രാജാക്കന്മാര്‍ക്കോ അവരുടെ സഹോദരിയായ ആറ്റിങ്ങല്‍ റാണിക്കോ ആഭ്യന്തര കലാപങ്ങള്‍ മൂലം ക്ഷേത്ര പുനരുദ്ധാരണത്തിനുവേണ്ടി ഒന്നും ചെയ്യാന്‍ സാധിച്ചില്ല. അതുമൂലം 1729-വരെ ക്ഷേത്രം അവഗണിക്കപ്പെട്ടു കിടന്നു.

ആധുനിക തിരുവിതാംകൂറും തുടര്‍ന്നുള്ള ചരിത്രവും

ഇപ്പോള്‍ തിരുവനന്തപുരം ജില്ലയായി പരിണമിച്ചിരിക്കുന്ന ഭൂഭാഗങ്ങളില്‍ ഏകോപിത ഭരണം നടപ്പിലായത് തിരുവിതാംകൂര്‍ സംസ്ഥാനം രൂപംപ്രാപിച്ചതു മുതലാണ്. 1729-ല്‍ വേണാട് രാജാവായി സ്ഥാനമേറ്റ അനിഴം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മയുടെ ഭരണകാലത്താണ് വേണാട് തിരുവിതാംകൂര്‍ ആയി വികാസം പ്രാപിച്ചത്. ഇദ്ദേഹം എ.ഡി. 1749-ല്‍ രാജ്യത്തെ ശ്രീപദ്മനാഭനു സമര്‍പ്പിച്ചുകൊണ്ട് താനും അനന്തര തലമുറകളും 'പദ്മനാഭ ദാസന്‍' എന്ന പദവിയില്‍ ഭരണം നടത്തുമെന്നു പ്രതിജ്ഞയെടുത്തു (നോ: തൃപ്പടിദാനം). ഏകോപിതവും സുരക്ഷിതവുമായ ഒരു രാജ്യം ലക്ഷ്യമിട്ട് ഭരണമാരംഭിച്ച മാര്‍ത്താണ്ഡവര്‍മ തന്റെ ദളവയായ രാമയ്യന്റെ സഹായത്തോടെ സുശക്തമായ ഒരു ഭരണകൂടം സംഘടിപ്പിച്ചു. സമാധാനവും ക്ഷേമവും കൈവരിക്കുന്നതിനായി ഫ്യൂഡല്‍ പ്രഭുക്കന്മാരെ ഉന്മൂലനം ചെയ്യുകയോ അടിച്ചമര്‍ത്തി സ്വന്തം വരുതിയില്‍ കൊണ്ടുവരികയോ ചെയ്യുന്നതിന് മാര്‍ത്താണ്ഡവര്‍മ മുന്‍കൈ എടുത്തു. ഇക്കാര്യത്തില്‍ വിജയം കൈവരിച്ചതോടെ രാജ്യത്തിന്റെ ഭൂപരമായ ഏകോപനം സാധ്യമായി. ഭരണയന്ത്രത്തേയും പട്ടാളത്തേയും നവീനരീതിയില്‍ സജ്ജീകരിച്ചു. റവന്യൂ സമ്പ്രദായത്തില്‍ ജനക്ഷേമം ഉദ്ദേശിച്ചുള്ള പരിഷ്കാരങ്ങള്‍ വരുത്തി. ഭൂവുടമകള്‍ക്ക് നികുതി അടിസ്ഥാനമാക്കി പട്ടയങ്ങള്‍ നല്കി. 1751-ല്‍ രാമയ്യന്‍ദളവ പൂര്‍ത്തിയാക്കിയ റവന്യൂസെറ്റില്‍മെന്റിനെ ആധാരമാക്കിയാണ് പട്ടയം നല്‍കപ്പെട്ടത്. കുരുമുളക്, ചുക്ക്, അടയ്ക്ക തുടങ്ങിയ നാണ്യവിളകളുടെ വിപണനം സര്‍ക്കാരിന്റെ കുത്തകയാക്കിയും ചൌക്കികള്‍ സ്ഥാപിച്ച് ചുങ്കപ്പിരിവ് ഊര്‍ജിതപ്പെടുത്തിയും വാണിജ്യരംഗം വികസിപ്പിച്ചു. ഭരണ യന്ത്രത്തിന്റെ അടിസ്ഥാന ഘടകങ്ങള്‍ വില്ലേജു(പകുതി)കളായി നിര്‍ണയിക്കുകയും ഓരോ വില്ലേജിന്റേയും ഭരണച്ചുമതല പ്രവൃത്തിയാരന്മാരെ ഏല്പിക്കുകയും ചെയ്തു. ദേവസ്വങ്ങളുടെ മേല്‍നോട്ടം പ്രവൃത്തിയാരുടെ അധികാരപരിധിയിലാക്കി. ഭരണത്തില്‍ 'പതിവുകണക്ക്' എന്നപേരില്‍ ആദ്യമായി ബജറ്റ് സംവിധാനം ആവിഷ്കരിച്ചു. മൊത്തത്തില്‍ ഭരണത്തിന് ആധുനികത കൈവരുത്തി. ഇതോടൊപ്പം ജനക്ഷേമകരങ്ങളായ ധാരാളം നടപടികള്‍ കൈക്കൊണ്ടു. തെക്കന്‍തിരുവിതാംകൂറില്‍ ജലസേചന പദ്ധതികള്‍ ആവിഷ്കരിച്ച് കാര്‍ഷിക പുരോഗതിക്കായി യത്നിച്ചു. സാംസ്കാരികവും മതപരവുമായ നവോത്ഥാനത്തിന്റെ കാലഘട്ടം കൂടിയായിരുന്നു മാര്‍ത്താണ്ഡവര്‍മയുടെ ഭരണകാലം. എന്നാല്‍ ബ്രാഹ്മണരോട് അത്യുദാരമായ ഒരു സമീപനം സ്വീകരിച്ചതിലൂടെ ബ്രാഹ്മണാധിപത്യത്തിന് ആക്കം കൂട്ടിയത് വലിയ പോരായ്മയായി അവശേഷിച്ചു.

നെടുമങ്ങാട്, കൊട്ടാരക്കര, കൊല്ലം, കരുനാഗപ്പള്ളി, കാര്‍ത്തികപ്പള്ളി, കായംകുളം, പുറക്കാട്, തെക്കുംകൂര്‍, വടക്കുംകൂര്‍, കരപ്പുറം എന്നീ സ്വരൂപങ്ങള്‍ തിരുവിതാംകൂറില്‍ ലയിച്ചുചേര്‍ന്നതിനാല്‍ അവിടങ്ങളില്‍ നാടുവാഴിമാരെ ആശ്രയിച്ചു കഴിഞ്ഞിരുന്ന കവികളും കലാകാരന്മാരും തിരുവനന്തപുരത്തേക്കു ചേക്കേറി. ഉണ്ണായി വാര്യര്‍, കുഞ്ചന്‍ നമ്പ്യാര്‍, രാമപുരത്തു വാര്യര്‍ മുതല്‍ പേര്‍ ഇപ്രകാരമാണ് തിരുവനന്തപുരത്തെത്തിയത്. ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ അല്പശി ഉത്സവമാണ് അവരെ ഏറെ ആകര്‍ഷിച്ചത്. അതുകാരണം മീനമാസത്തിലും പത്ത് ദിവസത്തെ ഉത്സവവും ആറാട്ടും മാര്‍ത്താണ്ഡവര്‍മ ഏര്‍പ്പെടുത്തി. ദക്ഷിണേന്ത്യയിലെ സംഗീതജ്ഞരുടേയും കവികളുടേയും നര്‍ത്തക സംഘങ്ങളുടേയും പ്രവാഹം തന്നെ തിരുവനന്തപുരത്തേക്കുണ്ടായി. മാര്‍ത്താണ്ഡവര്‍മയുടെ പിന്‍ഗാമിയായ രാമവര്‍മ (1758-98) നല്ലൊരു പണ്ഡിതനും കലാരസികനുമായിരുന്നതിനാല്‍ കേരളത്തിലെ കലാകാരന്മാരുടെ പ്രധാന ആശാകേന്ദ്രം തിരുവനന്തപുരമായി. ആട്ടക്കഥകള്‍ക്കും കഥകളി നടന്മാര്‍ക്കും കേരളത്തില്‍ അംഗീകാരം ലഭിക്കണമെങ്കില്‍ അത് തിരുവനന്തപുരം ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തില്‍ അഭിനയിച്ചു തെളിയിക്കണമെന്ന അവസ്ഥയായി.

മാര്‍ത്താണ്ഡവര്‍മയുടെ പിന്‍ഗാമി ധര്‍മരാജാ എന്ന പേരില്‍ വിഖ്യാതനായ രാമവര്‍മ ബ്രിട്ടീഷുകാരോട് ഉദാരമായ നയമാണ് സ്വീകരിച്ചത്. ആറ്റിങ്ങല്‍ റാണിയുടെ സമ്മതത്തോടെ അഞ്ചുതെങ്ങില്‍ ആസ്ഥാനമുറപ്പിച്ച ഈസ്റ്റിന്ത്യാ കമ്പനി ഉമയമ്മറാണിയുടെ കാലത്ത് വേണാട്ടില്‍ കരുമുളകു വ്യാപാരത്തിനു വേണ്ടുന്ന ആനുകൂല്യങ്ങള്‍ സമ്പാദിച്ചിരുന്നു. അഞ്ചുതെങ്ങുകോട്ടയുടെ പണിപൂര്‍ത്തിയാക്കുകയും ചെയ്തു. മാര്‍ത്താണ്ഡവര്‍മയെ ബ്രിട്ടീഷുകാര്‍ ആയുധങ്ങളും പടക്കോപ്പുകളും നല്കി സഹായിച്ചിരുന്നു. ഇതിന്റെ പ്രതിഫലമെന്നോണം ഈസ്റ്റിന്ത്യാകമ്പനിക്ക് കുറഞ്ഞ വിലയ്ക്ക് കുരുമുളക് നല്കാനും വിഴിഞ്ഞത്ത് ബ്രിട്ടിഷ് കൊടി ഉയര്‍ത്തി ആസ്ഥാനമുറപ്പിക്കാനും രാമവര്‍മ സമ്മതം നല്കി. തന്റെ ഭരണകാലാന്ത്യത്തില്‍ (1795) ബ്രിട്ടീഷുകാരുമായി സന്ധിയില്‍ ഏര്‍പ്പെടുകയും ചെയ്തു.

ധര്‍മരാജായുടെ കാലശേഷം തിരുവിതാംകൂര്‍ രാജ്യചരിത്രത്തിലുണ്ടായ പ്രധാനസംഭവം വേലുത്തമ്പിയുടെ ഉയര്‍ച്ചയും പതനവുമാണ്. രാമവര്‍മയുടെ ദുര്‍ബലനായ പിന്‍ഗാമി ബാലരാമവര്‍മയുടെ ഭരണകാലത്ത്, ദളവയായിരുന്ന ജയന്തന്‍ ശങ്കരന്‍ നമ്പൂതിരിയുടെ ദുഷ്ചെയ്തികള്‍ക്കെതിരെ ദക്ഷിണ കേരളത്തിലെ ആദ്യത്തെ ജനകീയ പ്രക്ഷോഭം നയിച്ചതിലൂടെയാണ് വേലുത്തമ്പി ശ്രദ്ധേയനായത്. ജയന്തന്‍ ശങ്കരന്‍ നമ്പൂതിരിയുടെ നിഷ്കാസനത്തെ തുടര്‍ന്ന് വേലുത്തമ്പി മുളകു മടിശ്ശീല കാര്യക്കാരായും പിന്നീട് ദളവ ആയും നിയമിതനായി. ഇദ്ദേഹം പ്രാപ്തനും ഒപ്പം നിര്‍ദയനുമായ ഭരണാധികാരിയായിരുന്നു; വിട്ടുവീഴ്ചയില്ലാത്ത പരിഷ്കരണ നടപടികളിലൂടെ ധാരാളം ശത്രുക്കളെ സമ്പാദിച്ച വേലുത്തമ്പിക്ക് ഒടുവില്‍ പട്ടാളലഹളയെത്തന്നെ (1804) നേരിടേണ്ടിവന്നു. ബ്രിട്ടിഷ് റസിഡന്റായിരുന്ന മെക്കാളേയുടെ സഹായത്താല്‍ ബ്രിട്ടിഷ് സൈന്യത്തെ ഉപയോഗിച്ച് ലഹള അടിച്ചമര്‍ത്താനായെങ്കിലും 1805-ല്‍ ഈസ്റ്റ് ഇന്ത്യാക്കമ്പനിയുമായി പുതിയൊരു ഉടമ്പടിയില്‍ ഒപ്പുവയ്ക്കേണ്ടിവന്നു. ഈ ഉടമ്പടി പ്രകാരം തിരുവിതാംകൂറിന്റെ അഭ്യന്തരകാര്യങ്ങളില്‍ ഇടപെടുവാന്‍ ഈസ്റ്റ് ഇന്ത്യാ കമ്പനിക്ക് അധികാരം ലഭിച്ചു; ഫലത്തില്‍ കമ്പനിയുടെ സാമന്തപദവിയിലേക്ക് തിരുവിതാംകൂര്‍ അധഃപതിക്കുകയും ചെയ്തു. വര്‍ഷംതോറും കമ്പനിക്ക് 80,000 രൂപാ കപ്പം നല്കണമെന്നും വ്യവസ്ഥ ചെയ്യപ്പെട്ടു. ഉടമ്പടിയുടെ തിക്താനുഭവങ്ങളില്‍ അമര്‍ഷം പൂണ്ട വേലുത്തമ്പി മെക്കാളേയുമായി തെറ്റിപ്പിരിയുകയും കമ്പനിക്കെതിരായി കലാപത്തിനൊരുങ്ങുകയും ചെയ്തു. 1809 ജനു.യില്‍ കുണ്ടറ വച്ച് ബ്രിട്ടിഷ് രാജിനെതിരെ വേലുത്തമ്പി നടത്തിയ വിളംബരത്തെ തുടര്‍ന്ന് തിരുവിതാംകൂറും ബ്രിട്ടീഷുകാരുമായി തുറന്ന യുദ്ധങ്ങള്‍ ഉണ്ടായി. വേലുത്തമ്പിയുടെ പരാജയത്തിലും ആത്മത്യാഗത്തിലും കലാശിച്ച ഈ കലാപത്തിന്റെ ഫലമായി തിരുവിതാംകൂറിന് സ്വതന്ത്രരാജ്യമെന്ന പദവി എന്നെന്നേക്കുമായി നഷ്ടപ്പെട്ടു. തുടര്‍ന്ന് ബ്രിട്ടിഷ് ഹിതമാണ് ഭരണകാര്യങ്ങളിലുടനീളം പുലര്‍ന്നിരുന്നത്. പിന്നീട് തിരുവിതാംകൂര്‍ ഭരിച്ച രാജാക്കന്മാരും രാജ്ഞിമാരും തനതായ സ്വാതന്ത്യ്രം നഷ്ടപ്പെട്ട് സാമന്തഭരണമാണ് നിര്‍വഹിച്ചത്. എങ്കില്‍ പോലും ഇവരില്‍ ചിലര്‍ ജനക്ഷേമകരമായ നടപടികളിലൂടെ ലബ്ധപ്രതിഷ്ഠ നേടി. സാമൂഹിക അനാചാരങ്ങള്‍ വിലക്കിക്കൊണ്ടുള്ള ആദ്യത്തെ നടപടിയുണ്ടായത് ധര്‍മരാജായ്ക്കു ശേഷം റീജന്റായി തിരുവിതാംകൂര്‍ ഭരിച്ച റാണി പാര്‍വതീഭായിയില്‍ നിന്നാണ്. അക്കാലത്ത് ശൂദ്രര്‍ക്കും കീഴ്ജാതിക്കാര്‍ക്കും പൊന്നോ വെള്ളിയോ കൊണ്ടുള്ള ആഭരണം ധരിക്കണമെങ്കില്‍ പ്രത്യേക നികുതിയൊടുക്കി അനുവാദം വാങ്ങേണ്ടിയിരുന്നു. ആഭരണം അണിയാന്‍ ഭണ്ഡാരത്തില്‍ ഒടുക്കിയിരുന്ന കരമാണ് 'മേനിപ്പൊന്ന്' അഥവാ 'അടിയറ'. ആഭരണം അണിയുന്ന കാര്യത്തിലെന്നപോലെ കല്യാണാഘോഷങ്ങള്‍ നടത്തുന്നതിനും 'രാജഭോഗം' നല്കി സര്‍ക്കാരിന്റെ അനുമതി വാങ്ങേണ്ടിയിരുന്നു. വിവാഹത്തിനുള്ള അടിയറയാണ് 'പൊലിപ്പൊന്ന്'. ശൂദ്രവിഭാഗത്തിലെ താഴെയുള്ളവര്‍ മേല്‍മീശ വയ്ക്കുവാനും മോതിരം ഇടുവാനും തലയില്‍ ഉറുമാല്‍ കെട്ടുവാനും വെവ്വേറെ കാഴ്ചവച്ച് രാജാനുമതി നേടണമായിരുന്നു. 1819-ല്‍ പുറപ്പെടുവിച്ച വിളംബരത്തിലൂടെ റാണി പാര്‍വതീഭായി ഈ വക അനാചാരങ്ങള്‍ക്ക് അന്ത്യം കുറിച്ചു.

പാര്‍വതീഭായിക്കുശേഷം സ്വാതിതിരുനാള്‍ രാമവര്‍മ ഭരണമേറ്റു. രാജാവും റസിഡന്റും (മെക്കാളേക്കുശേഷം കേണല്‍ മണ്‍റോ) ദിവാനും ഉള്‍പ്പെട്ട ത്രികക്ഷി ഭരണമാണ് നിലവില്‍ വന്നത്. ബഹുഭാഷാ പണ്ഡിതനായിരുന്ന ഇദ്ദേഹം സംഗീത ചക്രവര്‍ത്തി എന്ന നിലയിലാണ് അനശ്വരനായിരിക്കുന്നത്. കര്‍ണാടക സംഗീതത്തിലെ മഹാചാര്യന്മാരുടെ കൂട്ടത്തില്‍ ഇദ്ദേഹത്തിനു സ്ഥാനമുണ്ട്. സംസ്കൃതം, തെലുഗു, മറാഠി, ഹിന്ദുസ്ഥാനി തുടങ്ങിയ ഭാഷകളിലായി നിരവധി കീര്‍ത്തനങ്ങള്‍ ഇദ്ദേഹം രചിച്ചിട്ടുണ്ട്. ഇംഗ്ളീഷ്ഭാഷാഭ്യസനത്തിനും നീതിന്യായ പരിഷ്കരണത്തിനും മരാമത്തു പണികള്‍ക്കും പ്രോത്സാഹനം നല്കിയ ദീര്‍ഘവീക്ഷണമുള്ള ഭരണാധികാരിയുമായിരുന്നു. ബ്രിട്ടിഷ് റസിഡന്റായിരുന്ന ജനറല്‍ കല്ലന്‍ തന്റെ സ്വജനപക്ഷപാതപരമായ ഇടപെടലുകളിലൂടെ മഹാരാജാവിന്റെ നീരസം സമ്പാദിക്കുകയും തുടര്‍ന്ന് ഇരുവര്‍ക്കുമിടയില്‍ അഭിപ്രായ വ്യത്യാസം ഉടലെടുക്കുകയും ചെയ്തു. ഭരണകാര്യങ്ങളില്‍ റസിഡന്റ് നടത്തിയ ദുഃസഹമായ കൈകടത്തലുകള്‍ക്കെതിരായി ഇംഗ്ളീഷ് പണ്ഡിതന്‍ കൂടിയായിരുന്ന രാജാവ് നല്കിയ അപ്പീലുകള്‍ക്ക് മദിരാശി ഗവര്‍ണര്‍ അനുകൂലമായ തീര്‍പ്പുകല്പിക്കാത്തതില്‍ അദ്ദേഹം അതീവ ദുഃഖിതനായിത്തീര്‍ന്നു. ഭരണകാര്യങ്ങളില്‍ വിരക്തിപൂണ്ട സ്വാതിതിരുനാള്‍ ഒരു യോഗിയെപ്പോലെ ജീവിതശിഷ്ടം കഴിക്കേണ്ടിവന്നു.. ദിവാനായി നിയമിക്കപ്പെട്ട റ്റി. മാധവറാവു(1858-72)വിന്റെ കാലത്തു നടപ്പിലായ പരിഷ്കാരങ്ങളില്‍ വിദ്യാഭ്യാസത്തിനു നല്കിയ മുന്‍തൂക്കം എടുത്തുപറയേണ്ടതാണ്. 1834-ല്‍ തിരുവനന്തപുരത്ത് ആരംഭിച്ച ഇംഗ്ളീഷ് സ്കൂളിനെ 1866-ല്‍ കോളജാക്കി ഉയര്‍ത്തിയതും വിദ്യാഭ്യാസ വിചക്ഷണന്മാരായ ജോണ്‍ റോസ്, റോബര്‍ട്ട് ഹാര്‍വി എന്നിവരെ അവിടെ നിയമിച്ചതും പില്ക്കാലത്ത് തിരുവനന്തപുരത്തെ ഒരു സാംസ്കാരിക കേന്ദ്രമാക്കി ഉയര്‍ത്താന്‍ സഹായകമായി. നാടുനീളെ ഇംഗ്ളീഷ്, മലയാളം, തമിഴ് സ്കൂളുകള്‍ മാധവ റാവുവിന്റെ കാലത്ത് സ്ഥാപിതമായത് രാഷ്ട്രീയ പ്രബുദ്ധതയും പൌരാവകാശബോധവും വളര്‍ത്താന്‍ ഇടയാക്കി. തിരുവനന്തപുരത്തെ മഹാരാജാസ് കോളജിലെ വിദ്യാര്‍ഥികളായ ജി.പി.പിള്ള മുതല്‍പേര്‍ സര്‍ക്കാരിനെ വിമര്‍ശിക്കുന്ന ലേഖനങ്ങള്‍ മദ്രാസിലെ മെയില്‍, സ്റ്റാന്‍ഡേര്‍ഡ് തുടങ്ങിയ പത്രങ്ങളിലൂടെ പ്രകാശിപ്പിച്ചു. മലയാളികളുടെ ഉന്നമനത്തിനുവേണ്ടി പ്രവര്‍ത്തിക്കുവാന്‍ 'മലയാളിസഭ' എന്ന പേരില്‍ ഒരു സംഘടന തിരുവനന്തപുരത്തു രൂപംകൊണ്ടു. സര്‍ക്കാരിന്റെ ദുര്‍ന്നടപടികളെ തുറന്നെതിര്‍ക്കാന്‍ സ്വദേശാഭിമാനി പത്രത്തിനും അതിന്റെ പത്രാധിപരായ കെ.രാമകൃഷ്ണപിള്ളയ്ക്കും കഴിഞ്ഞത് ഈ ആവേശത്തിന്റെ ഫലമായാണ്.

അടിമത്തവും അടിമവ്യാപാരവും നിറുത്തലാക്കുന്നതിന് ബ്രിട്ടിഷ് ഭരണകൂടം ഉറച്ച നിലപാടുകളാണു കൈക്കൊണ്ടത്; 1843-ല്‍ ബ്രിട്ടിഷ് ഇന്ത്യയിലാകമാനം അടിമവ്യാപാരം പാടേ നിരോധിച്ചുകൊണ്ട് വിളംബരം പുറപ്പെടുവിച്ചു. ബ്രിട്ടിഷ് മലബാറില്‍ 1792-ല്‍ തന്നെ അടിമകളെ വാങ്ങുന്നതും വില്ക്കുന്നതും കുറ്റകരമാക്കിയിരുന്നു. ഇതിന്റെ ചുവടു പിടിച്ച് 1812-ല്‍ റാണിലക്ഷ്മീഭായി അടിമവ്യാപാരത്തിനെതിരായ ആദ്യത്തെ വിളംബരം പുറപ്പെടുവിച്ചു. ഇതിലൂടെ കുറവര്‍, പറയര്‍, പുലയര്‍, പള്ളന്‍, മലയന്‍, വേടര്‍ എന്നീ അടിയാര്‍ വിഭാഗങ്ങളൊഴിച്ചുള്ള എല്ലാ ജാതിക്കാരും അടിമത്തത്തില്‍ നിന്നു രക്ഷപ്പെട്ടു. അടിമത്ത സമ്പ്രദായത്തിനെതിരെ സംസ്ഥാനത്തു പ്രവര്‍ത്തിച്ചിരുന്ന മിഷനറിമാര്‍ നിരന്തരമായി നിവേദനങ്ങള്‍ നല്‍കിയിരുന്നു. ഇവയോടു പ്രതികരിച്ച് ഉത്രംതിരുനാള്‍ മാര്‍ത്താണ്ഡവര്‍മ തന്റെ 1853-ലെ സര്‍ക്കാര്‍ വിളംബരത്തിലൂടെ അടിമകള്‍ക്കുണ്ടാകുന്ന സന്തതികള്‍ക്ക് അടിമത്തത്തില്‍ നിന്നു മോചനം നല്കുകയും അവരുടെ നാനാമുഖമായ അഭിവൃദ്ധിക്കുവേണ്ടി ഉദാരമായ ചട്ടങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്തു. ഇതേത്തുടര്‍ന്ന് 1855-ല്‍ പുറപ്പെടുവിച്ച രണ്ടാം വിളംബരത്തിലൂടെ അടിമത്തം പാടേ നിരോധിക്കപ്പെട്ടു. 1869-ലെ പ്രഖ്യാപനത്തിലൂടെ അടിയന്‍, അടിയങ്ങള്‍ എന്നീ പദങ്ങള്‍ പ്രമാണങ്ങളില്‍ ഉപയോഗിക്കുന്നതിന് നിരോധനമേര്‍പ്പെടുത്തി. അടിമകള്‍ക്ക് കോടതികളില്‍ പ്രവേശനം അനുവദിക്കുകയും പേരിനു മാത്രമെങ്കിലും പൊതുനിരത്തുകള്‍ തുറന്നുകൊടുക്കുകയും ചെയ്തു. ചില സ്കൂളുകളില്‍ പ്രവേശനവും അനുവദിച്ചു. 1865-ല്‍ 110 അനാവശ്യനികുതികള്‍ നിര്‍ത്തലാക്കിക്കൊണ്ട് പുറപ്പെടുവിച്ച വിളംബരവും സ്തുത്യര്‍ഹമാണ്.

ദലിതരെ ക്രൂരമായി പീഡിപ്പിക്കുകയും മുഖ്യധാരയില്‍ നിന്ന് മനഃപൂര്‍വം അകറ്റിനിര്‍ത്തുകയും ചെയ്ത സവര്‍ണര്‍, പരിവര്‍ത്തിതര്‍ ഉള്‍പ്പെടെയുളള മുസ്ളിങ്ങളോടും ക്രിസ്ത്യാനികളോടും അതിരില്ലാത്ത അടുപ്പം പുലര്‍ത്തിപ്പോന്നു. ഇത് വ്യാപകമായ മതംമാറ്റത്തിന് പ്രചോദനം നല്കി. തെക്കന്‍ കേരളത്തില്‍ മതപരിവര്‍ത്തനം നടന്നത് ഏറെയും ക്രിസ്തുമതത്തിലേക്കാണ്. ചാന്നാര്‍ വര്‍ഗക്കാര്‍ക്കിടയില്‍ ക്രിസ്തുമതത്തിന് എളുപ്പം പടര്‍ന്നു കയറാനായി. തീരദേശത്തെ മീന്‍പിടിത്തക്കാര്‍ക്കിടയിലും വ്യാപകമായ മതംമാറ്റം ഉണ്ടായി. 19-ാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ തിരുവിതാംകൂറിലെ ജനസംഖ്യയില്‍ എട്ടിലൊന്ന് ക്രിസ്ത്യാനികളായിരുന്നു. സാമൂഹികമാന്യത, സഞ്ചാര സ്വാതന്ത്യ്രം, തീണ്ടലില്ലായ്മ തുടങ്ങിയ അനുകൂല സാഹചര്യങ്ങള്‍ ഉപയോഗിച്ച് ക്രിസ്ത്യന്‍ വിഭാഗക്കാര്‍ സാമ്പത്തിക വളര്‍ച്ചയിലേക്കു നീങ്ങിയത് പുതിയൊരു സമ്പന്നവര്‍ഗം ഉണ്ടാകുന്നതിന് വഴിയൊരുക്കി. മിഷനറിമാരുടെ സഹായസഹകരണങ്ങള്‍ ഇവര്‍ക്ക് താങ്ങായി വര്‍ത്തിക്കുകയും ചെയ്തു. മിഷനറി സംഘങ്ങളുടെ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്ക് തിരുവിതാംകൂര്‍ രാജാക്കന്മാര്‍ ഗണ്യമായ സഹായങ്ങള്‍ നല്‍കി. 'സാല്‍വേഷന്‍ ആര്‍മി'യുടെ പ്രവര്‍ത്തനങ്ങള്‍ക്ക് റാണി പാര്‍വതീഭായി നാഗര്‍കോവിലില്‍ വലിയൊരു കെട്ടിടവും 5000 രൂപയും ഇനാമായി കൊടുത്തു. ചര്‍ച്ച് മിഷന്‍ സൊസൈറ്റിക്ക് 21,200 രൂപ സംഭാവന നല്‍കി. നാടിന്റെ നാനാഭാഗങ്ങളിലായി മിഷനറി സംഘങ്ങള്‍ ഇംഗ്ളീഷ് സ്കൂളുകള്‍ സ്ഥാപിച്ചതോടെ ഈ വിഷയത്തില്‍ ഗവണ്മെന്റ് താത്പര്യമെടുത്തു. ജാതിഭേദം വിഗണിച്ച് സാര്‍വത്രിക വിദ്യാഭ്യാസം ഏര്‍പ്പെടുത്തുവാനുള്ള മിഷനറിമാരുടെ യത്നവും താഴ്ത്തപ്പെട്ടവരോടുള്ള സൌഹൃദപൂര്‍ണമായ പെരുമാറ്റവും നല്ലൊരു വിഭാഗം അധഃസ്ഥിതരെ അവരിലേക്കാകര്‍ഷിച്ചു. ജനതാമധ്യത്തില്‍ സ്വാതന്ത്യ്രബോധം അലയടിക്കുവാനാരംഭിച്ചു. 1910 മാര്‍ച്ച് 1-നാണ് അയിത്ത ജാതിക്കാര്‍ക്ക് സ്കൂള്‍ പ്രവേശനം അനുവദിച്ചുകൊണ്ടുള്ള ഉത്തരവ് ഇറങ്ങിയത്. എങ്കിലും അക്ഷരാഭ്യാസം നേടുന്നതിന്, സവര്‍ണരുടെ വ്യാപകമായ പ്രതിഷേധങ്ങള്‍ സൃഷ്ടിച്ച പ്രതിബന്ധങ്ങള്‍മൂലം അധഃകൃതജനത ഏറെനാള്‍ കാത്തിരിക്കേണ്ടിവന്നു.

എ.ഡി. 7-ാം നൂറ്റാണ്ടു മുതല്‍ ഇവിടെ വേരുറയ്ക്കുവാനാരംഭിച്ച ബ്രാഹ്മണ പൌരോഹിത്യത്തെ അതിന്റെ നാരായവേരോടെ അറത്തു കളയുവാന്‍ ലക്ഷ്യമിട്ട ഒരു നിശ്ശബ്ദ വിപ്ളവത്തിന് 1888-ല്‍ തുടക്കംകുറിച്ചു. അവര്‍ണരില്‍പെട്ട ഈഴവനായ നാണുഗുരു എന്ന സന്ന്യാസി ആഢ്യബ്രാഹ്മണര്‍ക്കുമാത്രം വിധിച്ചിരുന്ന ക്ഷേത്ര പ്രതിഷ്ഠാകര്‍മം നിര്‍വഹിച്ചുകൊണ്ട് ബ്രാഹ്മണപൌരോഹിത്യത്തിനു നേരെ വെല്ലുവിളി ഉയര്‍ത്തി. നെയ്യാറ്റിന്‍കരയ്ക്കടുത്ത് അരുവിപ്പുറത്ത് താന്‍ നടത്തിയ ശിവപ്രതിഷ്ഠയെ 'ഈഴവശിവന്‍' ആയി വ്യാഖ്യാനിച്ചതിലൂടെ ബ്രാഹ്മണസമൂഹത്തിന്റെ വായടപ്പിക്കുകയാണ് നാണുഗുരു ചെയ്തത്. ഇതോടെ ശ്രീനാരായണഗുരുവെന്ന പേരില്‍ കേരളത്തിലെ അധഃസ്ഥിതരുടെ ആരാധ്യാചാര്യനായി അദ്ദേഹം വളര്‍ന്നു. പ്രതിഷ്ഠാകര്‍മം ഉള്‍പ്പെടെ ബ്രാഹ്മണ പൌരോഹിത്യം തനതാക്കി വച്ചിരുന്ന എല്ലാ അവകാശങ്ങളും അവര്‍ണര്‍ക്കും പ്രാപ്തമാക്കുവാന്‍ ശ്രീനാരായണഗുരുവിനു കഴിഞ്ഞു. പ്രത്യേക ഉണര്‍വോടെ മുന്നിട്ടിറങ്ങിയ അവശസമുദായങ്ങള്‍ തങ്ങളുടേതായി സംഘടനകള്‍, സ്കൂളുകള്‍, ഗ്രന്ഥശാലകള്‍, ക്ഷേത്രങ്ങള്‍, വ്യവസായ സംരംഭങ്ങള്‍ എന്നിവയൊക്കെ ആരംഭിക്കുകയും തനതായ ആചാര പരിഷ്കാരങ്ങള്‍ ആവിഷ്കരിച്ചു നടപ്പാക്കുകയും ചെയ്ത നവോത്ഥാന പ്രക്രിയയാണ് സംസ്ഥാനത്തുടനീളം ദൃശ്യമായത്. തിരുവനന്തപുരം പ്രാന്തങ്ങളില്‍ മാറ്റത്തിന്റെ അലയൊലി ശക്തമായി അനുഭവപ്പെട്ടിരുന്നു. 1903-ല്‍ ശ്രീനാരായണ ധര്‍മപരിപാലന യോഗം (എസ്.എന്‍.ഡി.പി.) രൂപീകൃതമായി. 1905-ല്‍ അയ്യന്‍കാളി 'സാധുജന പരിപാലന സംഘം' സംഘടിപ്പിച്ചു. ഈ സംഘടനകളുടെ പ്രവര്‍ത്തനഫലമായി 1914-18 കാലത്ത് വിദ്യാഭ്യാസം നേടുന്ന ഈഴവക്കുട്ടികളുടെയും പുലയക്കുട്ടികളുടെയും സംഖ്യ വര്‍ധിച്ചു.

നിരന്തരമായ പീഡനത്തിനും അവഗണനയ്ക്കും വിധേയരായി നിതാന്ത ദാരിദ്യ്രവും ക്ളേശങ്ങളും അനുഭവിച്ച് മൃഗതുല്യരായി കഴിഞ്ഞിരുന്ന അധഃകൃതരുടെ മൊത്തത്തിലുള്ള ഉന്നമനമായിരുന്നു ശ്രീനാരായണഗുരുവിന്റെ ലക്ഷ്യം. 'ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന്' എന്ന അദ്ദേഹത്തിന്റെ സന്ദേശം ഇന്ന് ആഗോളതലത്തില്‍ ആദരിക്കപ്പെടുന്ന സൂക്തമായി വിരാജിക്കുന്നു. സ്വാഭാവികമായും തന്നെ ആദരിക്കാനും അംഗീകരിക്കാനും തയ്യാറായ സ്വന്തം സമുദായത്തിലാണ് ശ്രീനാരായണഗുരു പ്രവര്‍ത്തനമാരംഭിച്ചത്. നായര്‍ സമുദായത്തിലെ ചിന്താശീലരും ഉത്പതിഷ്ണുക്കളുമായ വളരെയേറെ വ്യക്തികള്‍ അദ്ദേഹത്തിന് ശക്തമായ പിന്തുണ നല്കി. ഇക്കൂട്ടത്തില്‍ മുന്‍പന്തിയിലുണ്ടായിരുന്നത് ചട്ടമ്പിസ്വാമികളാണ്. പണ്ഡിതവരേണ്യനായ ഇദ്ദേഹം ജാതിവ്യത്യാസത്തിലെ നിരര്‍ത്ഥകതയെക്കുറിച്ച് നായര്‍ സമുദായാംഗങ്ങള്‍ക്കിടയില്‍ വ്യാപകമായ പ്രചരണം നടത്തിപ്പോന്നു. നാരായണഗുരുവിന്റെ പ്രവര്‍ത്തനത്തില്‍ ഊന്നല്‍ നല്കിയിരുന്നത് ജാതി അടിസ്ഥാനത്തിലുള്ള ചവിട്ടിത്താഴ്ത്തലിനേയും പീഡനങ്ങളേയും എതിര്‍ക്കുന്നതിലായിരുന്നു. ഒപ്പംതന്നെ അധഃകൃതര്‍ തുടര്‍ന്നുപോന്നിരുന്ന അന്ധവിശ്വാസങ്ങള്‍ക്കും ആചാരാഭാസങ്ങള്‍ക്കും അറുതിവരുത്തുന്നതിനും ഗുരു യത്നിച്ചു. വിദ്യാഭ്യാസം കൂടാതെ ഒരു സമൂഹത്തിനും പുരോഗതി നേടാനാവില്ലെന്നും അവര്‍ണരിലെ സ്ത്രീകളടക്കമുള്ള എല്ലാവരും വിദ്യാസമ്പന്നരാകുവാന്‍ പരിശ്രമിക്കണമെന്നും അദ്ദേഹം നിഷ്കര്‍ഷിച്ചു. സംസ്കൃതപഠനം നിര്‍വഹിക്കുവാന്‍ ആഹ്വാനം ചെയ്തപ്പോഴും ഇംഗ്ളീഷിന്റെ പ്രാധാന്യം അവഗണിക്കാതെ വര്‍ക്കല, ആലുവാ തുടങ്ങിയ സ്ഥലങ്ങളില്‍ ഇംഗ്ളീഷ് സ്കൂളുകള്‍ സ്ഥാപിക്കുവാന്‍ പ്രേരണ നല്കി. ഒരു ഘട്ടത്തില്‍ 'ക്ഷേത്രങ്ങളല്ല ഇനി അധികം ഉണ്ടാകേണ്ടത്, വിദ്യാലയങ്ങളാണ്' എന്ന് ഉദ്ഘോഷിക്കുവാനും അദ്ദേഹം തയ്യാറായി. ശ്രീനാരായണന്റെ 'സംഘടിച്ചു ശക്തരാകുവിന്‍' എന്ന ആഹ്വാനമാണ് പില്ക്കാലത്തുണ്ടായ ജനകീയമുന്നേറ്റങ്ങള്‍ക്കു പ്രചോദനം നല്കിയതെന്നു പറയാം.

1891-ല്‍ ബാരിസ്റ്റര്‍ ജി.പി. പിള്ളയുടെ നേതൃത്വത്തില്‍ തിരുവിതാംകൂര്‍ രാജാവിനു സമര്‍പ്പിച്ച നിവേദനം (മലയാളി മെമ്മോറിയല്‍) 5 രൂപയെങ്കിലും വേതനം പറ്റുന്ന ഒറ്റ അവര്‍ണന്‍പോലും തിരുവിതാംകൂര്‍ സര്‍വീസില്‍ ഇല്ലെന്ന വസ്തുത ചൂണ്ടിക്കാട്ടിയിരുന്നു. 1905-ല്‍ പല സര്‍ക്കാര്‍ സ്കൂളുകളിലും അവര്‍ണര്‍ക്ക് പ്രവേശനം അനുവദിച്ചു. ഗവണ്‍മെന്റ് നിര്‍ദേശങ്ങളെ വിഗണിച്ച്, അവര്‍ണരുടെ വിദ്യാലയപ്രവേശനം ബലപ്രയോഗത്തിലൂടെ തടയുവാന്‍ യാഥാസ്ഥിതികരായ സവര്‍ണര്‍ മുന്നിട്ടിറങ്ങിയത് നായരീഴവ സംഘര്‍ഷത്തിനും രക്തരൂക്ഷിതമായ ഏറ്റുമുട്ടലുകള്‍ക്കും ഇടവരുത്തി. 1910-ല്‍ സര്‍ക്കാര്‍ വക പെണ്‍പള്ളിക്കൂടങ്ങള്‍ ഈഴവര്‍ക്കും ക്രിസ്ത്യാനികള്‍ക്കും തുറന്നുകൊടുത്തു. വിദ്യാലയങ്ങളിലും സര്‍ക്കാര്‍ സര്‍വീസിലും പ്രവേശനം നേടിയെടുക്കുകയെന്നത് എസ്.എന്‍.ഡി.പി.യുടെ പ്രക്ഷോഭപരിപാടികളില്‍ പ്രധാനയിനമായി. അവര്‍ണരുടെ പരക്കെയുള്ള വിദ്യാലയ പ്രവേശനം സാധിച്ചെടുക്കുവാന്‍ പിന്നെയും പ്രക്ഷോഭങ്ങള്‍ വേണ്ടിവന്നു. വിദ്യാഭ്യാസപുരോഗതിക്കൊപ്പം വ്യാവസായിക അഭിവൃദ്ധിക്കുവേണ്ട യത്നങ്ങളും നവോത്ഥാന പ്രവര്‍ത്തകരുടെ ലക്ഷ്യമായിരുന്നു. സ്ത്രീ വിദ്യാഭ്യാസത്തിനും സ്ത്രീകളുടെ ഉന്നമനത്തിനും വേണ്ട പ്രവര്‍ത്തനങ്ങള്‍ക്കും മതിയായ പ്രാധാന്യം നല്കിയിരുന്നു.

സംഘടിച്ചു പ്രവര്‍ത്തിക്കേണ്ടതിന്റെ ആവശ്യകത അവര്‍ണര്‍ക്കൊപ്പം സവര്‍ണര്‍ക്കും ബോധ്യമായതിന്റെ പ്രതിഫലനമെന്നോണം 1907-ല്‍ നമ്പൂതിരിമാരുടെ 'യോഗക്ഷേമസഭ' രൂപം കൊണ്ടു. ഇംഗ്ളീഷ് വിദ്യാഭ്യാസത്തിലേക്കു നമ്പൂതിരി യുവാക്കളെ ആകര്‍ഷിക്കുക, കൂട്ടുകുടുംബവ്യവസ്ഥ അവസാനിപ്പിക്കുക, കുടുംബഭാഗം അനുവദിക്കുക, സമുദായം പുലര്‍ത്തിപ്പോന്ന പഴഞ്ചന്‍ ആചാരവൈകൃതങ്ങള്‍ക്ക് അറുതിവരുത്തുക തുടങ്ങിയ ഉദ്ദേശ്യലക്ഷ്യങ്ങളോടെയാണ് യോഗക്ഷേമസഭ പ്രവര്‍ത്തനമാരംഭിച്ചത്. ഇതേവര്‍ഷം തന്നെ 'നായര്‍ സമാജ'വും രൂപംകൊണ്ടു. കുടുംബഭാഗം, വിവാഹം നിയമാനുസൃതമാക്കല്‍, പുരുഷന്റെ സ്വത്തിന്മേല്‍ ഭാര്യയ്ക്ക് അവകാശം ഉറപ്പുവരുത്തല്‍, പുരുഷന്റെ തനതു സമ്പാദ്യം ഭാര്യയ്ക്കും കുട്ടികള്‍ക്കും അവകാശപ്പെട്ടതായി വ്യവസ്ഥ ചെയ്യല്‍ തുടങ്ങിയവയാണ് നായര്‍ സമാജം ആവശ്യപ്പെട്ട പരിഷ്ക്കാരങ്ങള്‍. നായന്മാര്‍ക്ക് സ്വന്തം ദേവാലയങ്ങള്‍ നിര്‍മിക്കണമെന്ന അഭിപ്രായവും ഉന്നയിക്കപ്പെട്ടിരുന്നു. ദൈവസന്നിധിയില്‍ പോലും ഉച്ചനീചത്വങ്ങള്‍ പാലിക്കപ്പെടുന്നതിനെതിരെ കനത്ത അമര്‍ഷം പ്രകടമായി. നായര്‍സമാജം പില്ക്കാലത്ത് നായര്‍ സര്‍വീസ് സൊസൈറ്റി (എന്‍.എസ്.എസ്.) ആയിമാറി.

നവോത്ഥാന സന്ദേശങ്ങളുടെ അലകള്‍ മുസ്ളിങ്ങളുടെ ഇടയിലും എത്തിച്ചേര്‍ന്നിരുന്നു. വക്കം അബ്ദുള്‍ഖാദര്‍ മൌലവിയാണ് ഇതിനു മുന്‍കൈയെടുത്തത്. സമുദായാംഗങ്ങള്‍ക്കിടയില്‍ പുരോഗമനാശയങ്ങള്‍ പ്രചരിപ്പിക്കുവാന്‍ 'ഇസ്ലാം ധര്‍മപരിപാലനസംഘം', 'ജമാഅത് ഉല്‍ ഇര്‍ഷാദ്' എന്നിങ്ങനെ രണ്ട് സംഘടനകള്‍ക്ക് മൌലവി ജന്മം നല്കി. മുസ്ളിങ്ങളുടെ വിദ്യാഭ്യാസപുരോഗതിയായിരുന്നു മുഖ്യലക്ഷ്യം. ഭരണമണ്ഡലങ്ങളിലും മറ്റ് ഔദ്യോഗിക രംഗങ്ങളിലും മുസ്ളിങ്ങള്‍ക്ക് മതിയായ പ്രാതിനിധ്യം ലഭ്യമാക്കുവാന്‍ മൌലവി അക്ഷീണം പരിശ്രമിച്ചു. തത്ഫലമായി 1914-ല്‍ തിരുവിതാംകൂര്‍ സംസ്ഥാനത്തെ വിദ്യാഭ്യാസ വകുപ്പില്‍ മുസ്ളിം എജ്യൂക്കേഷന്‍ ഇന്‍സ്പെക്ടര്‍, ഖുര്‍ ആന്‍ അധ്യാപകന്‍, അറബി മുന്‍ഷി എന്നീ തസ്തികകള്‍ സൃഷ്ടിക്കപ്പെട്ടു. അറബിപ്പരീക്ഷകളുടെ നടത്തിപ്പിനു മേല്‍നോട്ടം വഹിക്കുക, അറബിയിലുള്ള പാഠപുസ്തകങ്ങള്‍ സംശോധിച്ചു നിര്‍ദേശിക്കുക, 'അല്‍ ഇസ്ലാം' എന്ന അറബി മലയാള മാസികയും മുസ്ളിം എന്ന മലയാള മാസികയും പ്രസിദ്ധീകരിക്കുക തുടങ്ങിയ നാനാമുഖ പ്രവര്‍ത്തനങ്ങള്‍ മൌലവി തുടര്‍ന്നുപോന്നു. സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയെ പ്രശസ്തനാക്കിയ സ്വദേശാഭിമാനി പത്രത്തിന്റെ പ്രസാധകന്‍ വക്കം മൌലവി ആയിരുന്നു.

ജാതിവ്യവസ്ഥയുടെ അടിത്തട്ടില്‍ പ്രാഥമിക മനുഷ്യാവകാശങ്ങള്‍ പോലും നിഷേധിക്കപ്പെട്ട്, ആത്മവിശ്വാസവും ആത്മാഭിമാനവും നഷ്ടപ്പെട്ട് തമ്മില്‍ പോരടിച്ചു കഴിഞ്ഞിരുന്ന ദലിതരെ സ്വത്വബോധവും ഐക്യവുമുള്ള ഒരു ജനതയാക്കി വളര്‍ത്തിയെടുക്കുവാന്‍ ഉദ്ദേശിച്ചാണ് അവര്‍ണ നേതാവായ അയ്യന്‍കാളി 'സാധുജന പരിപാലന സംഘം' എന്ന സംഘടനയ്ക്ക് ജന്മം നല്കിയത്. തിരുവനന്തപുരം ജില്ലയില്‍പെട്ട വെങ്ങാനൂര്‍ കേന്ദ്രമാക്കി പ്രവര്‍ത്തനമാരംഭിച്ച ഈ ദലിത സംഘടനയ്ക്ക് ഏറെത്താമസിയാതെ സംസ്ഥാനമെമ്പാടുമായി ആയിരത്തിലേറെ ശാഖകളുണ്ടായി. വസ്തുവകകള്‍, കെട്ടിടങ്ങള്‍, സ്കൂള്‍, ഗ്രന്ഥശാല തുടങ്ങിയവയ്ക്കൊപ്പം ഈ സംഘടനയക്ക് സ്വന്തമായി ഒരു വൃത്താന്തപത്രവും ഉണ്ടായിരുന്നു. സാധുജനപരിപാലിനി എന്ന ഈ പ്രസിദ്ധീകരണമായിരുന്നു ഇന്ത്യയിലെ ആദ്യത്തെ ദലിത് പത്രം. തിരുവിതാംകൂറിലെ ശ്രീമൂലം പ്രജാസഭയില്‍ അംഗത്വം നേടാനും അയ്യാന്‍കാളിക്കു കഴിഞ്ഞു. അടിമത്തത്തില്‍നിന്ന് അടിയാളത്തത്തിലേക്ക് പരിവര്‍ത്തിതരായ ജനസഹസ്രങ്ങളെ അയിത്തത്തിന്റേയും തത്തുല്യമായ വിലക്കുകളുടേയും മുള്ളുവേലികള്‍ താണ്ടിച്ച് ക്ഷേത്രപ്രവേശനാനുവാദത്തിന് സമരം ചെയ്യാന്‍ പോന്ന അവസ്ഥയിലേക്ക് വളര്‍ത്തിയെടുക്കുവാന്‍ അയ്യന്‍കാളിക്കു കഴിഞ്ഞു.

അരുവിപ്പുറത്തെ ശിവപ്രതിഷ്ഠ അനുഷ്ഠാനപരമായ പാരമ്പര്യത്തിന്റെ നിഷേധമായിരുന്നു. അവര്‍ണര്‍ക്ക് ഹൈന്ദവ ക്ഷേത്രങ്ങളില്‍ ആരാധനാസൌകര്യമോ പ്രവേശനം പോലുമോ അനുവദിച്ചിരുന്നില്ല. സര്‍ക്കാര്‍ വക ക്ഷേത്രങ്ങളില്‍ പോലും സവര്‍ണര്‍ക്കുമാത്രം പ്രവേശനവും ആരാധനാ സ്വാതന്ത്യ്രവും ഉറപ്പുവരുത്തിയിരുന്ന സാമൂഹിക സംവിധാനമാണ് അന്ന് നിലനിന്നിരുന്നത്. ജാതിഹിന്ദുക്കളുടെ ശക്തമായ പ്രതിഷേധത്തെ വിഗണിച്ച് ശ്രീനാരായണഗുരു നടത്തിയ പ്രതിഷ്ഠാപരമ്പരയും പുതിയ ക്ഷേത്രങ്ങളില്‍ ജാതിമതഭേദമെന്യേ സകലര്‍ക്കും പ്രവേശനം ഉറപ്പുവരുത്തിയതും സാമൂഹിക പരിവര്‍ത്തനത്തിലെ ഒരു സുപ്രധാനഘട്ടമായിരുന്നു. ഒപ്പം ആരാധനാസ്വാതന്ത്യ്രത്തിനുവേണ്ടിയുള്ള ഒരു സമരപരമ്പരയ്ക്ക് ആരംഭമാവുകയും ചെയ്തു. തിരുവിതാംകൂര്‍ ഹൈക്കോടതിയില്‍ നിന്ന് ജഡ്ജിയായി വിരമിച്ച സി. രാമന്‍ തമ്പി 1917-ല്‍ കൊല്ലത്തു ചേര്‍ന്ന ഒരു പൊതുയോഗത്തില്‍ വച്ച് അവര്‍ണരെ ക്ഷേത്രങ്ങളില്‍ പ്രവേശിപ്പിക്കണമെന്ന ആവശ്യം ഉന്നയിച്ചു. തുടര്‍ന്ന് അവര്‍ണര്‍ക്ക് ക്ഷേത്ര പ്രവേശന സ്വാതന്ത്യ്രം ആവശ്യപ്പെട്ടുകൊണ്ട് സി.വി.കുഞ്ഞുരാമന്‍ ദേശാഭിമാനിയില്‍ ലേഖനമെഴുതി. പ്രമുഖ സാമൂഹിക പരിഷ്കര്‍ത്താവും തിരുവിതാംകൂറിലെ പ്രജാസഭയില്‍ അംഗവുമായിരുന്ന ടി.കെ. മാധവന്‍ തുറന്ന പ്രക്ഷോഭണത്തിലൂടെ ജനശ്രദ്ധ ആകര്‍ഷിച്ചതോടെ ക്ഷേത്ര പ്രവേശന സമരത്തിന് പുതിയ മാനം കൈവന്നു. എസ്.എന്‍.ഡി.പി. യോഗം നിരന്തരം പ്രമേയങ്ങള്‍ പാസ്സാക്കിയും നാടൊട്ടുക്ക് പ്രചരണയോഗങ്ങള്‍ സംഘടിപ്പിച്ചും പ്രക്ഷോഭണങ്ങള്‍ക്ക് ആക്കംകൂട്ടി. കേരളഹിന്ദുസഭ, നായര്‍ സര്‍വീസ് സൊസൈറ്റി, യോഗക്ഷേമസഭ, ക്ഷത്രിയമഹാസഭ തുടങ്ങിയ സംഘടനകളും പരിഷ്കൃതാശയരായ സവര്‍ണനേതാക്കളും ശക്തമായ പിന്തുണ നല്കി. സവര്‍ണര്‍ക്കൊപ്പം അവര്‍ണര്‍ക്കും സര്‍ക്കാര്‍ ക്ഷേത്രങ്ങളില്‍ പ്രവേശിക്കുവാനും ആരാധന നടത്തുവാനും അവകാശം ഉറപ്പുവരുത്തിക്കൊണ്ട് 1936 ന. 12-ന് അന്നത്തെ തിരുവിതാംകൂര്‍ രാജാവ് ചിത്തിരതിരുനാള്‍ ബാലരാമവര്‍മ വിളംബരം പുറപ്പെടുവിച്ചു. ജനനാലോ മതവിശ്വാസത്താലോ ഹിന്ദുവായ ഏതൊരു വ്യക്തിക്കും ഗവണ്‍മെന്റുടമയിലോ രാജകൊട്ടാരംവകയോ ആയ ഏതു ക്ഷേത്രത്തിലും പ്രവേശിക്കുന്നതിനോ ആരാധന നടത്തുന്നതിനോ വിളംബരത്തീയതി മുതല്‍ യാതൊരു നിരോധനവും പാടില്ലെന്നായിരുന്നു രാജകല്പന. യാഥാസ്ഥിതികരുടെ കഠിനമായ എതിര്‍പ്പിനെ അവഗണിച്ചു കൈക്കൊണ്ട സുധീരമായ ഒരു സാമൂഹികപരിഷ്കരണത്തിന്റെ കര്‍ത്താവായി ശ്രീചിത്തിര തിരുനാള്‍ ബാലരാമവര്‍മയെ ചരിത്രം ആദരിക്കുന്നു.

കേരളത്തിലെ ജനതയെ ജാത്യാതീതരും മതാതീതരുമായി മാറ്റിയെടുക്കുവാനുള്ള ബോധപൂര്‍വമായ ശ്രമമാണ് 19-ാം ശ.-ത്തില്‍ ശ്രീനാരായണഗുരു തുടങ്ങിയുള്ള നവോത്ഥാന പ്രവര്‍ത്തകര്‍ നടത്തിയത്.

തിരുവിതാംകൂര്‍ ഭരണാധികാരികള്‍ പ്രത്യേക വിഭാഗങ്ങള്‍ക്കുമാത്രം പ്രോത്സാഹനം നല്കാതെ പൊതുവില്‍ ജനക്ഷേമകരമായ പരിഷ്ക്കാരങ്ങള്‍ നടപ്പിലാക്കിപ്പോന്നു. ബ്രിട്ടിഷ് റസിഡന്റുമാരുടെ കൈകടത്തല്‍മൂലം രാജാക്കന്മാര്‍ക്ക് ഹിതാനുസരണം ക്ഷേമനടപടികള്‍ കൈക്കൊള്ളാനാകാതെ വന്ന ഭരണകാലങ്ങളും ഉണ്ടായിരുന്നു.

1911-ല്‍ ദിവാനെ വ്യക്തിപരമായി വിമര്‍ശിച്ചതിന് സ്വദേശാഭിമാനി പ്രസ് കണ്ടുകെട്ടുകയും രാമകൃഷ്ണപിള്ളയെ നാടുകടത്തുകയും ചെയ്തു. 1919-ല്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ ഒരു ശാഖ തിരുവനന്തപുരത്ത് സ്ഥാപിതമായി. 1922-ല്‍ സ്കൂളുകളിലും കോളജിലും ഫീസ് വര്‍ധനവിനെതിരെ സമരം ചെയ്യാന്‍ വിദ്യാര്‍ഥികള്‍ക്ക് കോണ്‍ഗ്രസ് നേതൃത്വം നല്കി. 1938-ല്‍ തിരുവിതാംകൂര്‍ സ്റ്റേറ്റ് കോണ്‍ഗ്രസ് തിരുവനന്തപുരം കേന്ദ്രമായി സ്ഥാപിക്കപ്പെട്ടു. ഉത്തരവാദ ഭരണത്തിനുവേണ്ടി കോണ്‍ഗ്രസ് പ്രക്ഷോഭണം നടത്തി. പ്രക്ഷോഭണം അടിച്ചമര്‍ത്താന്‍ അന്നു ദിവാനായിരുന്ന സര്‍ സി.പി.രാമസ്വാമി അയ്യര്‍ എല്ലാ മാര്‍ഗങ്ങളും അവലംബിച്ചു. 1947 ജൂണ്‍ മാസത്തില്‍ ദിവാന്‍ സ്വതന്ത്ര തിരുവിതാംകൂര്‍ വാദം ഉന്നയിച്ചതും തുടര്‍ന്ന് പേട്ട മൈതാനത്തു വച്ചു നടന്ന പൊലീസ് വെടിവയ്പും സ്ഥിതിഗതികള്‍ ഏറെ വഷളാക്കി. ജൂല. 25-ാം തീയതി സ്വാതിതിരുനാള്‍ മ്യൂസിക് അക്കാദമിയില്‍ വച്ച് ദിവാനുനേരെ നടന്ന ആക്രമണത്തില്‍ അദ്ദേഹത്തിനു ഗുരുതരമായ മുറിവേറ്റു. 1947 സെപ്റ്റംബറില്‍ ഉത്തരവാദഭരണം പ്രഖ്യാപിക്കപ്പെടുകയും 1948 മാര്‍ച്ചുമാസത്തില്‍ പട്ടംതാണുപിള്ളയുടെ നേതൃത്വത്തില്‍ മന്ത്രിസഭ ഉണ്ടാവുകയും ചെയ്തു.

തിരുവിതാംകൂറിന്റേയും തിരു-കൊച്ചിയുടേയും കേരളത്തിന്റേയും തലസ്ഥാനമെന്ന നിലയില്‍ തിരുവനന്തപുരത്തിന്റെ വളര്‍ച്ച ദ്രുതഗതിയിലുള്ളതായിരുന്നു. ഏതാനും സ്ഥാപനങ്ങളുടെ വളര്‍ച്ച പ്രത്യേക പരാമര്‍ശം അര്‍ഹിക്കുന്നു.

പട്ടാളം

വേലുത്തമ്പിയുടെ സമരത്തിനുശേഷം തിരുവിതാംകൂര്‍ പട്ടാളം പിരിച്ചുവിടപ്പെട്ടുവെങ്കിലും 700 പേരുള്ള ഒരു ചെറിയ യൂണിറ്റ് തിരുവനന്തപുരത്ത് നിലനിറുത്തി. 1817-ല്‍ മണ്‍റോയുടെ ശുപാര്‍ശപ്രകാരം അതിനെ 2000 ഭടന്മാരുള്ള യൂണിറ്റാക്കി ഉയര്‍ത്തി. ബ്രിട്ടിഷ് ഓഫീസര്‍മാര്‍ തന്നെയായിരുന്നു കമാന്‍ഡര്‍മാര്‍. രണ്ട് ബറ്റാലിയനുകളും ഒരു ആര്‍ട്ടിലറി യൂണിറ്റും അതിലുണ്ടായിരുന്നു. 1830-ല്‍ അതിന് നായര്‍ ബ്രിഗേഡ്’എന്നു പേരിട്ടു. 1834-35-ല്‍ നായര്‍ ബ്രിഗേഡിനെ പുനഃസംഘടിപ്പിച്ച് തിരുവിതാംകൂര്‍ സ്റ്റേറ്റ് ഫോഴ്സ്’രൂപവത്കരിച്ചു. അതില്‍ മഹാരാജാവിന്റെ ബോഡിഗാര്‍ഡ്, ആര്‍ട്ടിലറി, മൂന്ന് നായര്‍ ഇന്‍ഫന്‍ട്രികള്‍, ബാന്‍ഡ് വിഭാഗം, ആര്‍മി മെഡിക്കല്‍ സര്‍വീസ്, മിലിട്ടറി ക്ളാര്‍ക്കുമാര്‍ എന്നിവര്‍ ഉള്‍പ്പെട്ടിരുന്നു. തിരുവനന്തപുരത്തെ കോട്ടയ്ക്കകത്തുനിന്നു വികസിപ്പിച്ച നായര്‍ ബ്രിഗേഡിനെ പാളയം മൈതാനത്തേക്കു മാറ്റി. ബോഡിഗാര്‍ഡ്, മിലിട്ടറി ആശുപത്രി എന്നിവ ഒഴികെ ബാക്കി വിഭാഗങ്ങള്‍ പാങ്ങോട്ടേക്കു മാറ്റിയത് 20-ാം ശ.-ത്തിന്റെ തുടക്കത്തിലാണ്. 1949-ല്‍ തിരുവിതാംകൂര്‍ ഇന്ത്യന്‍ യൂണിയനില്‍ ലയിച്ചതോടുകൂടി തിരുവിതാംകൂര്‍ സ്റ്റേറ്റ് ഫോഴ്സ് ഇന്ത്യന്‍ ആര്‍മിയുടെ ഭാഗമായി. 1956-ല്‍ രാജപ്രമുഖന്‍ സ്ഥാനം നിറുത്തലാക്കിയതു മുതല്‍ ബോഡിഗാര്‍ഡ് വിഭാഗം നിറുത്തലാക്കപ്പെട്ടു.

നിയമസഭ

മൈസൂര്‍ കഴിഞ്ഞാല്‍ ഇന്ത്യന്‍ നാട്ടുരാജ്യങ്ങളില്‍ ആദ്യത്തെ നിയമസഭ ഉണ്ടാകുന്നത് തിരുവിതാംകൂറിലാണ്; 1888-ല്‍. അഞ്ച് ഉദ്യോഗസ്ഥന്മാരും മൂന്ന് അനുദ്യോഗസ്ഥന്മാരുമുണ്ടായിരുന്ന എട്ടംഗ സഭയുടെ അധ്യക്ഷന്‍ ദിവാനായിരുന്നു. 'തിരുവിതാംകൂര്‍ ലജിസ്ളേറ്റീവ് കൌണ്‍സില്‍' എന്ന ആ സ്ഥാപനം 1904-ലും 14-ലും വികസിപ്പിച്ചുവെങ്കിലും അതൊരു ചര്‍ച്ചാവേദി മാത്രമായിരുന്നു. തെരഞ്ഞെടുക്കപ്പെട്ടവരാരും അനുദ്യോഗസ്ഥാംഗങ്ങളിലുണ്ടായിരുന്നില്ല. മഹാരാജാവിന്റെ ജന്മനാളിന് എല്ലാവര്‍ക്കും തിരുവനന്തപുരത്തു വരാനും ആവശ്യങ്ങളും പരാതികളും ബോധിപ്പിക്കാനും മാത്രമുള്ള ഒരു ഉപാധി മാത്രമായിരുന്നു അത്. തിരുവനന്തപുരത്ത് വിക്റ്റോറിയാ ജൂബിലി ടൌണ്‍ ഹാളില്‍ വച്ചാണ് ആദ്യ സമ്മേളനം നടന്നത്. മഹാരാജാവിന്റെ ഭരണഘടനാ ഉപദേഷ്ടാവായ സര്‍ സി.പി.രാമസ്വാമി അയ്യരുടെ ഉപദേശപ്രകാരം കൊ.വ.1108-ലെ രണ്ടാം റഗുലേഷന്‍ നിലവില്‍ വരികയും അതിന്‍പ്രകാരം ഒരു ദ്വിമണ്ഡലസഭ സ്ഥാപിതമാവുകയും ചെയ്തു; ശ്രീചിത്രാ സ്റ്റേറ്റ് കൌണ്‍സിലും ശ്രീമൂലം പ്രജാസഭയും. ഉപദേശകസമിതി മാത്രമായിരുന്ന

രണ്ട് സമിതികളും അതോടെ ഭരണഘടനാപരമായ സമിതികളായി. 37 പേരുള്ള കൌണ്‍സിലില്‍ 22 പേരും 72 അംഗങ്ങളുള്ള അസംബ്ളിയില്‍ 48 പേരും തെരഞ്ഞെടുക്കപ്പെട്ടവരായിരുന്നു. ദിവാനായിരുന്നു ഇരുസഭകളുടേയും പ്രസിഡന്റ്. ഡെപ്യൂട്ടി പ്രസിഡന്റിനെ അതതു സഭകള്‍ക്ക് തെരഞ്ഞെടുക്കാം. രണ്ട് സഭകളുടേയും ആദ്യ യോഗം വി.ജെ.റ്റി. ഹാളില്‍ 1933 ജൂല.യില്‍ കൂടി. 1939-ല്‍ ഹജൂര്‍ കച്ചേരിക്കനുബന്ധമായി സ്ഥാപിച്ച നിയമസഭാ മന്ദിരത്തിലാണ് പിന്നീടു യോഗം ചേര്‍ന്നത്. 1946 ആഗ.-ലാണ് ഇരു സഭകളുടേയും അവസാന യോഗം നടന്നത്. 1949-ല്‍ തിരു-കൊച്ചി സംയോജനത്തെത്തുടര്‍ന്ന് രണ്ട് രാജ്യങ്ങളിലേയും നിലവിലുണ്ടായിരുന്ന അസംബ്ളികള്‍ സംയോജിച്ച് തിരു-

കൊച്ചി ലജിസ്ളേറ്റീവ് അസംബ്ളി നിലവില്‍ വന്നു. തിരു-കൊച്ചി


(എന്‍.ജെ.കെ. നായര്‍, കെ. ശിവശങ്കരന്‍ നായര്‍, സ.പ.)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍