This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

തിരുനെല്ലി ശാസനങ്ങള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

തിരുനെല്ലി ശാസനങ്ങള്‍

തിരുനെല്ലിപ്പെരുമാള്‍ക്കു നല്കിയ വിവിധ ഇനം ദേവദാനങ്ങള്‍ വിവരിക്കുന്ന രണ്ട് ചെപ്പേടുകള്‍. ഒന്ന് പെരുമാള്‍ ഭാസ്കര രവിവര്‍മന്റെ 43-ാം ഭരണവര്‍ഷത്തിലും മറ്റേത് 47-ാം ഭരണവര്‍ഷത്തിലും ഉള്ളതാണ്. ഭാസ്കര രവിയുടെ ഭരണം 987-ല്‍ ആണ് ആരംഭിച്ചത്. ശാസനങ്ങളില്‍ ആദ്യത്തേത് പുറകിഴാനാട്ട് മൂത്തകൂറ് വാണ കുഞ്ഞിക്കുട്ടവര്‍മന്‍ എന്ന വീരക്കുറുമ്പുറൈയാര്‍ ആണു നല്കിയത്. എഴുനൂറ്റവര്‍ എന്ന മാടമ്പിമാരും പടനായരും പൌര പ്രമുഖരും നാട്ടിലെ കര്‍ഷക (വെള്ളാള) പ്രമാണികളും മറ്റും സാക്ഷിയായാണ് ദേവദാനം നിര്‍വഹിച്ചിരിക്കുന്നത്. ഉദ്യോഗസ്ഥന്മാരുടെ പേരുകളും പറയുന്നുണ്ട്. പുറകിഴാനാട്ടു കുറുമ്പുറയൂര്‍ താവഴിക്കാരനായിരുന്നു കുഞ്ഞിക്കുട്ടവര്‍മന്‍. പുറകിഴാനാട്ടു മൂത്തവരായ ശങ്കരന്‍ കോതവര്‍മന്‍ അടികള്‍ ആണ് രണ്ടാമത്തെ പട്ടയം നല്കിയത്. രാജപ്രതിനിധി (നിഴല്‍)യും പണി(പടനായര്‍)യും യോഗാംഗങ്ങളും പൌരപ്രമുഖരും (ഊരാളര്‍) അഞ്ഞൂറ്റുവരും അയ്യായിരത്തവരും സാക്ഷികള്‍. മൂഴിക്കളം കച്ചമനുസരിച്ച് കുറ്റക്കാരെ ശിക്ഷിക്കും. ദേവദാനങ്ങളില്‍ മുടക്കം വരുത്തുന്നവര്‍ക്കു നല്കേണ്ട ശിക്ഷാവിധികളും രണ്ട് പട്ടയങ്ങളിലുമുണ്ട്. ഇപ്പോഴത്തെ കോട്ടയം, കുറുമ്പ്രനാട്, തിരുനെല്ലി എന്നീ പ്രദേശങ്ങള്‍ ഉള്‍പ്പെട്ടതായിരുന്നു പഴയ പുറകിഴാനാട്. പുറകിഴാനാടിന്റെ താവഴി ആയിരുന്നു കുറുംപുറയൂര്‍ നാട് (കുറുമ്പ്രനാട്) ഭരിച്ചിരുന്നത്. രണ്ട് താവഴികളിലും വച്ച് മൂത്തയാളെ പുറകിഴാര്‍ എന്നു വിളിക്കുന്നു.

(കെ. ശിവശങ്കരന്‍ നായര്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍