This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

തിരണ്ടുകല്യാണം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

07:16, 1 ജൂലൈ 2008-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

തിരണ്ടുകല്യാണം

പെണ്‍കുട്ടികള്‍ ഋതുമതിയാകുമ്പോള്‍ നടത്തുന്ന ഒരു ചടങ്ങ്. ഋതുമതിയാകുന്ന ദിവസം മുതല്‍ നിശ്ചിത ദിവസത്തേക്ക് ആശൗചം ദീക്ഷിച്ചശേഷം നടത്തുന്ന പുണ്യാഹച്ചടങ്ങാണിത്. ആശൗചദീക്ഷയുടെ ദിവസങ്ങള്‍, പുണ്യാഹകര്‍മങ്ങള്‍, ഇതര ചടങ്ങുകള്‍ എന്നിവ ദേശ-സമുദായഭേദമനുസരിച്ച് മാറും.

തെക്കന്‍ കേരളത്തിലെ മിക്കവാറും എല്ലാ ഹിന്ദുസമുദായങ്ങളിലും തിരണ്ടുകല്യാണം മുമ്പ് നിലവിലുണ്ടായിരുന്നു. എന്നാല്‍ വടക്കന്‍ കേരളത്തില്‍ പാണന്‍, പുള്ളുവന്‍, വേലന്‍, മുക്കുവന്‍, കണിയാന്‍, കമ്മാളന്‍, പറയര്‍, പുലയര്‍, കൊച്ചുവേലര്‍, മുതുവര്‍, മലങ്കുറവര്‍ തുടങ്ങിയ സമുദായങ്ങള്‍ക്കിടയിലാണ് ഇതു നടത്താറുള്ളത്. തിരണ്ടുമംഗലം എന്ന പേരിലും അവിടെ ഇതറിയപ്പെടുന്നു. മലബാറിലെ തിരണ്ടുകല്യാണത്തെപ്പറ്റി എം.വി. വിഷ്ണുനമ്പൂതിരി നല്കുന്ന വിവരങ്ങള്‍ ഇങ്ങനെ സംഗ്രഹിക്കാം. ഈഴവ സമുദായത്തില്‍ 12-ാം ദിവസമാണ് ഈ ചടങ്ങു നടത്തുന്നത്; മണ്ണാന്മാര്‍ പെണ്‍കുട്ടിയെ കുരുത്തോല കൊണ്ടുള്ള മെയ്യാഭരണങ്ങള്‍ അണിയിച്ചശേഷം തലേന്ന് 'ചടങ്ങുപാട്ട്' നടത്തും. തുടര്‍ന്ന് സ്ത്രീകള്‍ നടത്തുന്ന ചമഞ്ഞുപാട്ടുമുണ്ട്. പുലയര്‍ 7-ാം ദിവസം വീടിനു മുമ്പില്‍ വാകക്കൊമ്പു നാട്ടി 'വാകകര്‍മ'നടത്തിയ ശേഷം തിരണ്ട പെണ്ണിനെ മറ്റ് ആറ് പെണ്ണുങ്ങളോടൊപ്പം കൊണ്ടു വന്ന് വാകയെ വലം വയ്പിക്കും. തുടര്‍ന്ന് ആ ഏഴു പെണ്‍കുട്ടികളും കൂടി വാകത്തൊലി കൊത്തിയെടുത്ത് അവിടെ വച്ചിട്ടുള്ള ഉരലിലിട്ട് ഇടിച്ച് പൊടിയാക്കും. തുടര്‍ന്ന് ആ വാകപ്പൊടിയുമായി ഏഴുപേരും നീരാട്ടിനു പോകും. കുളിച്ചുവന്ന ശേഷം ഋതുവായ പെണ്‍കുട്ടി കലത്തിലെ വെള്ളം വാകച്ചോട്ടില്‍ നിന്ന് തലയിലൊഴിക്കണം. അപ്പോള്‍ കര്‍മി ഇളനീര്‍ തളിച്ച് പുണ്യാഹം നടത്തും. മലയര്‍ 5-ാം ദിവസം തിരണ്ടുമംഗലം നടത്തും. ആ സമയത്ത് തിരണ്ടുപാട്ട് പാടും. വേലര്‍, പുലയര്‍, കമ്മാളര്‍, ഈഴവര്‍ എന്നിവരും തിരണ്ടുപാട്ട് നടത്താറുണ്ട്.

പെണ്‍കുട്ടി ഋതുമതിയാകുന്നതുമായി ബന്ധപ്പെട്ട വിചിത്രങ്ങളായ ആചാരാനുഷ്ഠാനങ്ങള്‍ ലോകമെമ്പാടുമുണ്ട്. എങ്കിലും തിരണ്ടുകല്യാണം എന്ന ചടങ്ങ് ദക്ഷിണേന്ത്യയിലാണുള്ളത്. ഇന്നും ആ ചടങ്ങിന് പ്രചാരമുള്ളത് തമിഴ്നാട്ടിലാണ്. ഒരു കല്യാണത്തിനെന്നപോലെ ക്ഷണക്കത്തടിച്ച് ബന്ധുമിത്രാദികളെയെല്ലാം വിളിച്ചുകൂട്ടി പന്തല്‍ കെട്ടി (ഇപ്പോള്‍ മണ്ഡപങ്ങളില്‍) നടത്തുന്ന ചടങ്ങാണ് അവിടത്തെ തിരണ്ടുകല്യാണം (പൂപ്പുനിത നീരാട്ടുവിഴൈ). 'കന്നി'പ്പെണ്ണിന് വന്നെത്തുന്നവര്‍ ഉപഹാരങ്ങള്‍ നല്കുന്ന പതിവുമുണ്ട്. ഋതുവായ പെണ്‍കുട്ടിയെ 7-ാം ദിവസം വരെ മാറ്റിയിരുത്തുകയും വിശേഷാല്‍ ഭക്ഷണങ്ങള്‍ നല്കുകയും ചെയ്യും. കരിപ്പട്ടി (പനഞ്ചക്കര), മുട്ട, നല്ലെണ്ണ (എള്ളെണ്ണ), അരിപ്പൊടി എന്നിവ ചേര്‍ത്ത് ഉരുളയാക്കിയെടുക്കുന്നതാണ് ഒരു വിഭവം. ബന്ധുക്കള്‍ വീട്ടിലെത്തി പെണ്‍കുട്ടിക്ക് ഈ ആചാരഭക്ഷണം ഉണ്ടാക്കി നല്കണമെന്നാണ് വ്യവസ്ഥ. ഇതിന് 'മാവുകൊട'എന്നാണ് പേര്. 7-ാം ദിവസം പെണ്‍കുട്ടിയെ കുളിപ്പിച്ച് വധുവിനെപ്പോലെ അണിയിച്ചൊരുക്കി പൂമുഖത്തേക്ക് കൊണ്ടുവരും. തുടര്‍ന്ന് പുണ്യാഹവും ആരതിയുഴിയലും നടത്തും. ക്ഷണിതാക്കള്‍ക്കെല്ലാം സദ്യയും ഉണ്ടായിരിക്കും. തിരണ്ടു കല്യാണം കഴിഞ്ഞ പെണ്‍കുട്ടി കല്യാണം വരെ ചാന്തുപൊട്ടണിയുന്ന പതിവും തമിഴ്നാട്ടിലുണ്ട്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍