This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

തിരകള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

തിരകള്‍

Waves

സമുദ്രങ്ങളിലും തടാകങ്ങളിലും കാറ്റിന്റെ പ്രവര്‍ത്തനഫലമായി ജലോപരിതലത്തിലുണ്ടാകുന്ന വിക്ഷോഭം. നിശ്ചലമായ ജലോപരിതലത്തില്‍ കാറ്റു വീശുമ്പോള്‍ ആദ്യം കുഞ്ഞോളങ്ങളായി രൂപംകൊള്ളുന്ന തിരകള്‍ക്ക് കാറ്റിന്റെ ശക്തി വര്‍ധിക്കുന്നതോടെ വലുപ്പവും ശക്തിയും വര്‍ധിക്കുന്നു. കാറ്റിന്റെ വേഗത, വീശുന്ന കാലയളവ്, ജലോപരിതലത്തിന്റെ വ്യാപ്തി എന്നിവയാണ് തിരകളുടെ രൂപവത്കരണത്തിന് നിദാനമാകുന്ന പ്രധാന ഘടകങ്ങള്‍.

തിരകള്‍

സമുദ്രോപരിതലത്തില്‍ തുടര്‍ച്ചയായി കാറ്റു വീശുന്നതോടെ തിരമാലകളുടെ വലുപ്പം വര്‍ധിക്കുകയും പരമാവധി വലുപ്പത്തിലെത്തുന്ന തിരകള്‍ തീരത്താഞ്ഞടിക്കുകയും ചെയ്യുന്നു. ഇത്തരം തിരകളെ 'വൈറ്റ് കാപ്സ്' എന്നു വിളിക്കുന്നു. കാറ്റു നിലച്ചതിനുശേഷവും ഉത്തേജിതമായി പ്രയാണം തുടരുന്ന തിരമാലകള്‍ പ്രഭവ സ്ഥാനത്തുനിന്ന് അനേകം കിലോമീറ്ററുകള്‍ സഞ്ചരിച്ചതിനുശേഷമാണ് തീരത്തെത്തിച്ചേരുന്നത്.

തിരമാലകള്‍ രണ്ടുതരമുണ്ട്; കാറ്റടിച്ചുണ്ടാകുന്ന കടല്‍ത്തിരകളും മഹാതരംഗങ്ങളും (Swells). കാറ്റിന്റെ ശക്തിയിലൂടെ വന്‍തോതില്‍ ഉത്തേജിതമാക്കപ്പെട്ട ഒരു മേഖലയില്‍ നിന്ന് മറ്റൊരു ഭാഗത്തേക്കു പ്രവഹിച്ചെത്തുന്ന കടല്‍ത്തിരകളാണ് മഹാതരംഗങ്ങളായി മാറുന്നത്. ഇവയ്ക്ക് ആയിരക്കണക്കിന് കി.മീ. സഞ്ചരിക്കാന്‍ കഴിയും. ഒന്നിനു പിറകെ ഒന്നായി തീരത്ത് ആഞ്ഞടിച്ചു തകരുന്ന തിരമാലകള്‍ മിക്കവയും ഈ വിഭാഗത്തില്‍പ്പെട്ടവയാണ്.

തരംഗത്തിന്റെ ഘടന

ദോലക തരംഗങ്ങ(Oscillatory waves)ളാണ് സമുദ്രതിരമാലകള്‍. തിരകള്‍ക്ക് പ്രധാനമായും രണ്ട് ഭാഗങ്ങള്‍ ഉണ്ട്; ശൃങ്ഗവും (crest) ഗര്‍ത്തവും (trough). ശൃങ്ഗവും ഗര്‍ത്തവും തമ്മിലുള്ള ലംബ അകലത്തെ തരംഗ ഉന്നതി (wave height)എന്നു വിളിക്കുന്നു. അടുത്തടുത്തുള്ള ശൃങ്ഗങ്ങള്‍ തമ്മിലോ ഗര്‍ത്തങ്ങള്‍ തമ്മിലോ ഉള്ള തിരശ്ചീന അകലമാണ് തരംഗദൈര്‍ഘ്യം (wave length). തിരമാലകളിലെ ജലത്തിന് മുകളിലേക്കും താഴേക്കും മാത്രമേ ചലനശേഷിയുള്ളൂ. തീരത്തോടടുക്കുമ്പോള്‍ മാത്രമാണ് ജലം മുന്നോട്ട് ചലിക്കുന്നത്. വെള്ളത്തുള്ളികള്‍, ഒഴുകുന്ന ചെറുകണികകള്‍ എന്നിവ തിരകളുടെ ദിശയ്ക്കനുസൃതമായി ശൃങ്ഗങ്ങളില്‍ മുന്നോട്ടും ഗര്‍ത്തങ്ങളില്‍ പിന്നോട്ടും സഞ്ചരിക്കുന്നു. ഇങ്ങനെ സഞ്ചരിക്കുന്ന ഒരു ചെറുകണിക ഒരു തരംഗ ദൈര്‍ഘ്യത്തിനോളം ദൂരം കടക്കുന്നതിനോടൊപ്പം ലംബദിശയില്‍ ഒരു വൃത്തപഥം പൂര്‍ത്തിയാക്കുന്നു; ഇത് തരംഗപഥം (wave orbit) എന്നാണറിയപ്പെടുന്നത്. പൊതുവേ തരംഗപഥം ദീര്‍ഘ വൃത്താകൃതി (elliptical) ആയാണ് ദൃശ്യമാകുന്നത്. ജലോപരിതലത്തില്‍ തരംഗദൈര്‍ഘ്യവും തരംഗപഥത്തിന്റെ വ്യാസവും തുല്യമായിരിക്കും. ആഴം കൂടുന്നതിനനുസരിച്ച് തരംഗപഥത്തിന്റെ വ്യാസം കുറയുന്നതായാണ് കാണുന്നത്.

തീരത്ത് ആഞ്ഞടിച്ച് തകരുന്ന തിര(ബ്രേക്കര്‍

തീരത്തോടടുക്കുന്തോറും തിരയുടെ തരംഗദൈര്‍ഘ്യം കുറയുകയും തരംഗ ഉന്നതി കൂടുകയും ചെയ്യുന്നു. തിരയുടെ ഉയരം ക്രമാതീതമായി വര്‍ധിക്കുന്നതോടെ ഇതിന് അസ്ഥായിത്വം (instability) നേരിടുന്നു. തത്ഫലമായി തരംഗശൃങ്ഗം മുന്നോട്ടു ചലിക്കുകയും തിര തീരത്തടിച്ചു തകരുകയും ചെയ്യുന്നു. ഇത്തരം തിരകളെ 'ബ്രേക്കര്‍' എന്നാണ് വിളിക്കുന്നത്. തീരത്തേക്ക് അടിച്ചുകയറുന്ന ശക്തമായ ജലപ്രവാഹം (uprush/swash) കടല്‍ത്തീരത്തെ മണല്‍ അടങ്ങിയ അവസാദത്തെ വഹിച്ചു നീക്കി നിക്ഷേപിക്കുന്നതിലൂടെ ശക്തി ചോര്‍ന്ന് കടലിലേക്ക് പിന്‍വാങ്ങുന്നു. തിരയുടെ ഈ പിന്‍വാങ്ങലാണ് എതിരൊഴുക്ക് (back waash).

കരയിലേക്കു കയറുന്ന സുനാമി തിരമാലകള്‍

തിരകളുടെ തരംഗദൈര്‍ഘ്യം ജലാശയത്തിന്റെ ആഴത്തേക്കാള്‍ കൂടുതലാകുമ്പോള്‍ ദീര്‍ഘതരംഗങ്ങള്‍ (long waves) സൃഷ്ടിക്കപ്പെടുന്നു. കൊടുങ്കാറ്റുകളുടേയും ചുഴലിക്കാറ്റുകളുടേയും ഫലമായി ഉണ്ടാകുന്ന ഇത്തരം തിരകള്‍ കടല്‍ത്തീരങ്ങളില്‍ വന്‍ നാശനഷ്ടമുണ്ടാക്കുക പതിവാണ്. സുനാമികളാണ് (Tsunamis) മറ്റൊരിനം ദീര്‍ഘതരംഗങ്ങള്‍. കടല്‍ത്തറയില്‍ ഉണ്ടാകുന്ന ഭൂചലനങ്ങളുടെ ഫലമായി രൂപംകൊള്ളുന്ന ഈയിനം കൂറ്റന്‍ തിരമാലകള്‍ തീരപ്രദേശങ്ങളിലെ സ്വത്തിനും ജീവനും വന്‍ ഭീഷണി ഉയര്‍ത്തുന്നു. (സുനാമികളെ വേലാതരംഗങ്ങളുടെ (Tidal waves) കൂട്ടത്തില്‍പ്പെടുത്താറുണ്ടെങ്കിലും വേലിയേറ്റ-ഇറക്ക പ്രതിഭാസങ്ങളുമായി ഇവയ്ക്ക് യാതൊരു ബന്ധവുമില്ല.) ആഴം കുറഞ്ഞ സമുദ്രഭാഗങ്ങളില്‍ രൂപംകൊള്ളുന്ന സുനാമികള്‍ക്ക് പെട്ടെന്ന് വേഗത വര്‍ധിക്കുന്നു. തീരത്തോടടുക്കുന്നതോടെ ഇവയുടെ വേഗത മന്ദീഭവിക്കുകയും ഉയരം വര്‍ധിക്കുകയും ചെയ്യുന്നു. മീറ്ററുകളോളം ഉയരമുള്ള ഇത്തരം തിരമാലകള്‍ തീരത്തേക്ക് പാഞ്ഞിരച്ചുകയറുന്നതിന്റെ ഫലമായാണ് കനത്ത നാശനഷ്ടങ്ങള്‍ ഉണ്ടാകുന്നത്. പസിഫിക് സമുദ്രതീരങ്ങളിലാണ് ഇവയുടെ പ്രഹരശേഷി ഏറ്റവും കൂടുതല്‍ രേഖപ്പെടുത്തിയിട്ടുള്ളത്. 2004 ഡി. 26-ന് സുമാത്ര ദ്വീപിന്റെ തീരക്കടലിലുണ്ടായ അതിശക്തമായ ഭൂചലനം (തീവ്രത : 8.9) സൃഷ്ടിച്ച കൂറ്റന്‍ സുനാമി തിരമാലകള്‍ ഇന്തോനേഷ്യ, മലേഷ്യ, തായ്ലന്‍ഡ്, ബംഗ്ലാദേശ്, ശ്രീലങ്ക, മ്യാന്‍മര്‍, മാലിദ്വീപ് തുടങ്ങിയ രാജ്യങ്ങളുടെ തീരപ്രദേശങ്ങളിലും ഇന്ത്യന്‍ തീരത്തും വന്‍നാശനഷ്ടം വിതച്ചു. രണ്ടു ലക്ഷത്തിലധികം പേര്‍ ഈ സുനാമി ദുരന്തത്തില്‍ കൊല്ലപ്പെട്ടതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇന്ത്യയില്‍ തമിഴ്നാട്, ആന്‍ഡമാന്‍ - നികോബാര്‍ ദ്വീപുകള്‍, കേരളം, പോണ്ടിച്ചേരി എന്നീ പ്രദേശങ്ങളില്‍ ഇവ കനത്ത ആഘാതമേല്‍പ്പിച്ചു. തമിഴ്നാട്ടിലാണ് ഏറ്റവുമധികം ദുരന്തമുണ്ടായത്. തമിഴ്നാട്ടിലെ കടലൂര്‍, നാഗപട്ടണം, കന്യാകുമാരി തുടങ്ങിയ പ്രദേശങ്ങളില്‍ വന്‍തോതില്‍ ജീവഹാനിക്കും നാശനഷ്ടങ്ങള്‍ക്കും ഇവ കാരണമായി. കേരളത്തില്‍ കൊല്ലം, ആലപ്പുഴ, എറണാകുളം ജില്ലകളാണ് സുനാമിയുടെ ആഘാതം ഏറ്റവും അധികം ഏറ്റുവാങ്ങിയത്. കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, തിരുവനന്തപുരം ജില്ലകളുടെ തീരങ്ങളിലും നാശനഷ്ടങ്ങളുണ്ടായി.

ഉയരത്തില്‍ ആഞ്ഞടിക്കുന്ന സുനാമി തിരമാല

കടല്‍ത്തീര രൂപവത്കരണത്തിലും സമുദ്രാപരദനത്തിലും തിരമാലകള്‍ക്ക് പ്രധാനമായ പങ്കുണ്ട്. ചായ്മാനമുള്ള തീരപ്രദേശങ്ങളില്‍ തിരമാലകളുടെ അപരദനംമൂലം തീരത്തിട്ടകള്‍ രൂപംകൊള്ളുക പതിവാണ്. തീരപ്രദേശത്തെ ആവരണം ചെയ്യപ്പെട്ടുകാണുന്ന ശിലകള്‍പോലും ചിലപ്പോള്‍ തിരമാലകളുടെ അപരദന പ്രക്രിയക്കു വിധേയമാകാറുണ്ട്. തിരമാലകളിലൂടെ തീക്ഷ്ണമായി അപരദനം അനുഭവപ്പെടുന്ന പാറക്കെട്ടുകളുടെ അടിഭാഗത്ത് ഇടുക്കുകള്‍ (notch) ഉണ്ടാകുന്നു. സംസ്തര ശിലകളുടെ ദുര്‍ബല ഭാഗങ്ങളില്‍ അപരദനം സംഭവിക്കുന്നതിന്റെ ഫലമായി വിള്ളലുകളും (crevics) കടല്‍ ഗുഹകളും (Sea caves) രൂപംകൊള്ളുന്നു. കടലിലേക്കു തള്ളിനില്‍ക്കുന്ന കടുപ്പമേറിയ പാറകളില്‍ തിരകളുടെ അപരദനം ചിലപ്പോള്‍ നൈസര്‍ഗിക കമാനങ്ങള്‍ (arches) സൃഷ്ടിക്കുന്നു. അപരദനത്തിലൂടെ ഉപരിഭാഗം നീക്കം ചെയ്യപ്പെട്ട് അവശിഷ്ടങ്ങളായി എഴുന്നുനില്ക്കുന്ന ശിലാഖണ്ഡങ്ങളെ സ്റ്റാക്ക് (stack) എന്നാണ് വിശേഷിപ്പിക്കുന്നത്. കടല്‍പ്പുറങ്ങളുടെ സംവിധാനത്തില്‍ തിരമാലകളുടെ അപരദന-നിക്ഷേപണ പ്രക്രിയകള്‍ക്ക് സുപ്രധാന പങ്കുണ്ട്. കടല്‍ത്തീരത്തിന് സമാന്തരമായി മണല്‍ത്തിട്ടകള്‍ (Sand bars) രൂപപ്പെടുന്നതും തിരമാലകളുടെ പ്രവര്‍ത്തനഫലമായിട്ടാണ്.

തിരമാലകളുടെ അപരദനഫലമായി രൂപംകൊള്ളുന്ന ഭൂരൂപങ്ങള്‍

നൈസര്‍ഗിക ഊര്‍ജസ്രോതസ്സുകളായ തിരമാലകളെ വേണ്ടവിധം പ്രയോജനപ്പെടുത്താന്‍ ഇന്നും മനുഷ്യന് കഴിഞ്ഞിട്ടില്ല. തിരകളില്‍ നിന്ന് ഊര്‍ജം ഉത്പാദിപ്പിക്കാനുള്ള യത്നവും ഗവേഷണ പദ്ധതികളും തുടര്‍ന്നുകൊണ്ടിരിക്കുന്നു. നോ: സുനാമി

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%A4%E0%B4%BF%E0%B4%B0%E0%B4%95%E0%B4%B3%E0%B5%8D%E2%80%8D" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍