This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

തിയാട്ടുണ്ണി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

തിയാട്ടുണ്ണി

ഒരു അമ്പലവാസി ജാതി. ബ്രാഹ്മണര്‍ക്കും ശൂദ്രര്‍ക്കുമിടയിലുള്ള ഒരു ജാതിയാണിത്. ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട തൊഴിലുകളാണ് ഇവര്‍ പരമ്പരാഗതമായി നിര്‍വഹിച്ചിരുന്നത്. ക്ഷേത്രങ്ങളിലെ മാലകെട്ട്, തറ വൃത്തിയാക്കല്‍, വിറക് ശേഖരണം, എഴുന്നള്ളത്തിന് വിഗ്രഹം ചുമക്കല്‍ തുടങ്ങി ഓരോ തൊഴിലും ചെയ്യുന്നവര്‍ ഓരോ ജാതിയായി അറിയപ്പെട്ടിരുന്നു. ഇവര്‍ തിയാട്ട് നമ്പ്യാര്‍ എന്നും അറിയപ്പെട്ടിരുന്നു. നമ്പ്യാര്‍മാര്‍ക്കിടയില്‍ 4 ഉപജാതികളുണ്ട്. പുഷ്പകന്‍ നമ്പ്യാര്‍, തിയാട്ടുണ്ണി അഥവാ തിയാട്ട്നമ്പ്യാര്‍, ചാക്യാര്‍നമ്പ്യാര്‍, ചെങ്ങഴി നമ്പ്യാര്‍ എന്നിവയാണ് ഈ ഉപജാതികള്‍. തിയാട്ടുണ്ണികളെ പൂണൂല്‍ ധരിക്കുന്നവരെന്നും ധരിക്കാത്തവരെന്നും രണ്ടായി തിരിക്കാം. അടികള്‍, ചാക്യാര്‍, നമ്പീശന്‍, പുഷ്പകന്‍, പൂപ്പള്ളി എന്നീ വിഭാഗക്കാരാണ് പൂണൂല്‍ ധരിക്കുന്നവര്‍. നമ്പ്യാര്‍, പിഷാരടി, വാര്യര്‍, പൊതുവാള്‍ തുടങ്ങിയ വിഭാഗക്കാര്‍ പൂണൂല്‍ ധരിക്കാറില്ല. പൂണൂല്‍ ധരിക്കുന്നവര്‍ ഗായത്രീമന്ത്രം ജപിക്കുകയും ഉപനയനം നടത്തുകയും ചെയ്യാറുണ്ട്.

തീയാട്ടം എന്ന പാരമ്പര്യത്തൊഴിലില്‍ നിന്നാവാം തിയാട്ടുണ്ണി എന്ന ജാതി ആവിര്‍ഭവിച്ചത്. ഗ്രാമങ്ങളില്‍ മസൂരിബാധയുണ്ടാകുമ്പോള്‍ ഇവരുടെ സേവനം ഉപയോഗപ്പെടുത്തിയിരുന്നു. മസൂരിപ്പിശാചിന്റെ കോപം ശമിപ്പിക്കാന്‍ ഇവര്‍ക്കു ശക്തിയുണ്ടെന്നു വിശ്വസിച്ചിരുന്നു. മസൂരിബാധയുണ്ടാകുമ്പോള്‍ കുടുംബാംഗങ്ങള്‍ രോഗിയെ തിയാട്ടുണ്ണിയെ ഏല്പ്പിച്ച് വീട് ഒഴിഞ്ഞുപോവുകയായിരുന്നു പതിവ്. പകര്‍ച്ചവ്യാധിയില്‍നിന്ന് ഗ്രാമീണരെ രക്ഷിക്കുന്നതിനുവേണ്ടി ഇവര്‍ ക്ഷേത്രങ്ങളില്‍ ചില അനുഷ്ഠാനങ്ങള്‍ നടത്തിയിരുന്നു. മൂത്തപൂത്രന്‍ മാത്രമേ സ്വജാതിയില്‍ നിന്ന് വിവാഹം കഴിച്ചിരുന്നുള്ളൂ. മറ്റുള്ളവര്‍ നായര്‍ സ്ത്രീകളുമായി സംബന്ധത്തിലേര്‍പ്പെടുകയായിരുന്നു പതിവ്. ഇവരുടെ ജനന-മരണച്ചടങ്ങുകള്‍ പതിനൊന്ന് ദിവസം നീണ്ടു നില്ക്കുന്നതാണ്. പിതൃദായക്രമം പിന്തുടര്‍ന്ന തിയാട്ടുണ്ണികള്‍ വിവാഹമോചനം അനുവദിച്ചിരുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍