This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

താരതമ്യ സാഹിത്യം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

07:29, 30 ജൂണ്‍ 2008-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഉള്ളടക്കം

താരതമ്യ സാഹിത്യം

Comparative literature

ഒരു സാഹിത്യവിഭാഗം. ഒന്നിലധികം സാഹിത്യങ്ങളെയോ ഒരു സാഹിത്യത്തിലെ തന്നെ ഒന്നിലധികം ഗ്രന്ഥകാരന്മാരെയോ കൃതികളെയോ പ്രസ്ഥാനങ്ങളെയോ പ്രവണതകളെയോ താരതമ്യം ചെയ്യുകയാണിതിന്റെ രീതി.

സാമാന്യവിവരണം

സാഹിത്യത്തെപ്പറ്റി ഉണ്ടായ പുതിയ അവബോധത്തിന്റെ ഫലമായി 19-ാം ശ.-ത്തില്‍ യൂറോപ്പിലാണ് താരതമ്യ സാഹിത്യം ഉടലെടുത്തത്. കംപാരറ്റീവ് ലിറ്ററേച്ചര്‍ എന്ന പദം ആദ്യമായി പ്രയോഗിച്ചത് മാത്യു ആര്‍നോള്‍ഡ് ആയിരുന്നു.

താരതമ്യ സാഹിത്യത്തിന്റെ വിഷയം ഒരു പ്രസ്ഥാനമോ സാഹിത്യരൂപമോ പ്രമേയമോ ഒരു പ്രവണതയോ അതുമല്ലെങ്കില്‍ ഒരു കൂട്ടം ഗ്രന്ഥകര്‍ത്താക്കളോ ആകാം. രണ്ടോ അതിലധികമോ ഭാഷകള്‍ ബന്ധപ്പെടുന്നുവെങ്കിലേ അവ ശരിക്കും താരതമ്യ സാഹിത്യം എന്ന വിഭാഗത്തില്‍പ്പെടുകയുള്ളൂ.

വ്യത്യസ്ത രാഷ്ട്രങ്ങളിലെ സാഹിത്യ നായകന്മാരേയും സാഹിത്യ കൃതികളേയും പറ്റി മനസ്സിലാക്കാന്‍ താരതമ്യ സാഹിത്യം ഉപകരിക്കുന്നു. താരതമ്യ സാഹിത്യം ഒരു രാഷ്ട്രത്തിലെ സാഹി ത്യത്തേയും സംസ്കാരത്തേയും മറ്റൊരു രാഷ്ട്രത്തിലെ സാഹിത്യവും സംസ്കാരവുമായി ബന്ധിപ്പിക്കുന്നു. ഭാഷയുടെയോ ദേശത്തിന്റെയോ അതിര്‍വരമ്പുകളില്‍ നിലയുറപ്പിച്ചുകൊണ്ട് പ്രമേയം, ആശയം, വികാരം തുടങ്ങിയവയെ ആസ്പദമാക്കി രണ്ടോ അതിലധികമോ സാഹിത്യങ്ങള്‍ പഠനവിധേയമാക്കാവുന്നതാണ്.

താരതമ്യ പഠനത്തിന് വിധേയമാകുന്ന കൃതികള്‍, സാഹിത്യ രൂപങ്ങള്‍, പ്രസ്ഥാനങ്ങള്‍, വിമര്‍ശനങ്ങള്‍ തുടങ്ങിയവയെ സാര്‍വദേശീയമായ പരിപ്രേക്ഷ്യത്തിലൂടെ ദര്‍ശിച്ച് സാഹിത്യത്തെ സംബന്ധിച്ച അറിവിനെ താരതമ്യ സാഹിത്യപഠനം സമ്പന്നമാക്കുന്നു.

താരതമ്യ സാഹിത്യം സാഹിത്യത്തിന്റെ ഒരു ഭാഗമാണെങ്കിലും അതിന് സ്വതന്ത്രമായ അസ്തിത്വമുണ്ട്. തുടക്കത്തില്‍ പഠനമായി ആരംഭിക്കുന്ന താരതമ്യ സാഹിത്യം അന്ത്യഘട്ടമെത്തുമ്പോള്‍ സ്വതന്ത്രരൂപമായി മാറും. ഒരു ഭാഷയില്‍ എഴുതുന്ന സാഹിത്യകൃതികള്‍ തമ്മില്‍ താരതമ്യം ചെയ്യുന്നത് താരതമ്യ സാഹിത്യപഠനത്തിന്റെ ഭാഗമാണെന്ന് ചിലര്‍ അഭിപ്രായപ്പെടുന്നു.

രണ്ടോ അതിലധികമോ ഭാഷകള്‍ തമ്മിലോ സാഹിത്യങ്ങള്‍ തമ്മിലോ ഉള്ള സാദൃശ്യ വൈസാദൃശ്യങ്ങളെക്കുറിച്ചും താരതമ്യ പഠനം നടത്താവുന്നതാണ്. പഞ്ചാബി, ഉര്‍ദു മുതലായ ഭാഷകളിലെ പ്രേമാഖ്യാനകാവ്യങ്ങള്‍, ബംഗാളി, ഒറിയ, അസമിയ, ഗുജറാത്തി തുടങ്ങിയ ഭാഷകളില്‍ രചിച്ചിട്ടുള്ള ഭക്തികാവ്യങ്ങള്‍, ഭാരതീയ ഭാഷകളിലെ മാര്‍ക്സിസ്റ്റ് നിരൂപണങ്ങള്‍ എന്നിവ ഈ പട്ടികയിലുള്‍പ്പെടുത്താവുന്നതാണ്.

ദേശകാല സീമകള്‍ക്കപ്പുറം താരതമ്യ സാഹിത്യപഠനം വ്യാ പരിക്കാവുന്നതാണ്. ഉര്‍ദുവിലെയോ പഞ്ചാബിയിലെയോ പ്രേമാ ഖ്യാനകാവ്യങ്ങളെ ഇറാനിലെ ഫാര്‍സി (പേര്‍ഷ്യന്‍) പ്രേമാഖ്യാന കാവ്യങ്ങളുമായി താരതമ്യം ചെയ്യാം. കാരണം ഫാര്‍സി സൂഫിര്‍ മസ്നവി ശൈലിയില്‍ നിന്ന് പ്രചോദനം നേടിയാണ് ഉര്‍ദു- പഞ്ചാബി കവികള്‍ പ്രേമാഖ്യാനകാവ്യങ്ങള്‍ രചിച്ചത്. അതുപോലെ ഭാരതീയ ഭാഷകളില്‍ രചിച്ചിട്ടുള്ള മാര്‍ക്സിസ്റ്റ് നിരൂപണങ്ങളെ റഷ്യന്‍ ഭാഷയിലോ യൂറോപ്യന്‍ ഭാഷകളിലോ എഴുതിയിട്ടുള്ള മാര്‍ക്സിസ്റ്റ് നിരൂപണങ്ങളുമായി താരതമ്യം ചെയ്യാവുന്നതാണ്.

താരതമ്യ സാഹിത്യത്തിന്റെ ലക്ഷണങ്ങള്‍

1. ദേശം, ഭാഷ എന്നീ സീമകള്‍ക്കപ്പുറം കടന്ന് സാഹിത്യത്തെ സമഗ്രമായ, സാര്‍വലൌകികമായ രൂപത്തില്‍ കാണുമ്പോള്‍ താരതമ്യ സാഹിത്യം ഉടലെടുക്കുന്നു.

2. വിശ്വമാനവികത താരതമ്യ സാഹിത്യത്തിന്റെ മൂല ഘടകമാണ്.

3. ബാഹ്യതലത്തേക്കാള്‍ ആന്തരിക ഭാവങ്ങള്‍ക്ക് കൂടുതല്‍ഊന്നല്‍ നല്കുന്നു.

4. നാനാത്വത്തില്‍ ഏകത്വം ദര്‍ശിക്കാന്‍ അത് നമ്മെ പ്രാപ്തരാക്കുന്നു.

ഭാഷാപരമായ ഭിന്നതയാണ് താരതമ്യ സാഹിത്യത്തിന്റെ ഉറവിടം. വിശ്വസാഹിത്യത്തിന് മൂലഹേതുവായി ഗെയ്ഥേയും ടാഗോറും കണ്ടെത്തിയത് താരതമ്യ സാഹിത്യമായിരുന്നു.

ഒന്നിലേറെ ഭാഷകളില്‍ രചിക്കപ്പെട്ടിട്ടുള്ള സാഹിത്യകൃതികളെ സാമ്യം, വ്യത്യാസം, പ്രഭാവം, സ്വാധീനം എന്നിവയെ മുന്‍നിര്‍ത്തി പരിശോധിക്കുന്ന ഈ രീതി വ്യത്യസ്ത ഭാഷകള്‍ സംസാരിക്കുന്ന രണ്ടോ അതിലധികമോ ജനവിഭാഗങ്ങള്‍ തമ്മിലുള്ള സാഹിത്യപരമായ ബന്ധങ്ങളും ആശയങ്ങളും മനസ്സിലാക്കുന്നതിന് ഉപകരിക്കുന്നുവെന്ന് എസ്.എസ്. പ്രാവേര്‍ അഭിപ്രായപ്പെടുന്നു.

പ്രസിദ്ധ താരതമ്യപഠന വിദഗ്ധനായ പോള്‍ വാങ് തിഗത്തിന്റെ (Paul Van Teeghem) അഭിപ്രായത്തില്‍ രണ്ടോ അതിലധികമോ സാഹിത്യങ്ങളുടെ പരസ്പര ബന്ധത്തെക്കുറിച്ചുള്ള പഠനമാണ് താരതമ്യ സാഹിത്യം.

താരതമ്യ സാഹിത്യത്തെ സാഹിത്യചരിത്രത്തിന്റെ ഭാഗമായി ഫ്രഞ്ചു ഗവേഷകനായ ഷാന്‍ മറീകാരെ കാണുന്നു-താരതമ്യ സാഹിത്യം സാഹിത്യചരിത്രത്തിന്റെ ഒരു ഭാഗമാണ്. സാര്‍വദേശീയമായ ആത്മബന്ധങ്ങളുടേയും വിവിധ സാഹിത്യങ്ങളെ പ്രതിനിധാനം ചെയ്യുന്ന എഴുത്തുകാര്‍ തമ്മിലും അവരുടെ കൃതികള്‍, പ്രചോദനങ്ങള്‍ എന്നിവ തമ്മിലും എന്നല്ല ജീവിതങ്ങള്‍ തമ്മിലും ഉള്ള ബന്ധങ്ങളുടേയും പഠനമാണ് താരതമ്യ സാഹിത്യം.

ദേശത്തിന്റേയും ഭാഷയുടേയും അതിര്‍വരമ്പുകളില്‍ നിന്നു കൊണ്ടാണ് ഒരു സാഹിത്യകാരന്‍ താരതമ്യ സാഹിത്യ രചനയില്‍ ഏര്‍പ്പെടേണ്ടത്. പലപ്പോഴും ഭാഷയുടേയും രാഷ്ട്രത്തിന്റേയും അതിര്‍വരമ്പുകള്‍ ഭിന്നമായിരിക്കും. ഒരു ഭാഷ തന്നെ പല രാഷ്ട്രങ്ങളിലും രാഷ്ട്രഭാഷ എന്ന പദവി നേടിയിട്ടുണ്ട്. ഉദാഹരണമായി ഇംഗ്ലീഷ് ഇംഗ്ലണ്ടിലും അമേരിക്കയിലും ആസ്റ്റ്രേലിയയിലും രാഷ്ട്രഭാഷയാണ്. ഈ രാജ്യങ്ങളിലെല്ലാം ഇംഗ്ലീഷ് സാഹിത്യം സമ്പന്നമാണ്. എന്നാല്‍ ഭാഷ ഒന്നാണെങ്കിലും സംസ്കാരത്തിന് ഭിന്നതയുണ്ട്. ആ ഭിന്നത സാഹിത്യത്തില്‍ നമുക്ക് കാണാന്‍ കഴിയുന്നതാണ്. അതുകൊണ്ട് ഭാഷ ഒന്നായതു കാരണം ആ സാഹിത്യങ്ങള്‍ തമ്മില്‍ താരതമ്യപഠനം പാടില്ലെന്നു പറയാന്‍ കഴിയുകയില്ല.

പ്രസിദ്ധ താരതമ്യ സാഹിത്യ ഗവേഷകനായ എച്ച്.എച്ച്. ഹെന്റി താരതമ്യ സാഹിത്യത്തെ ഇങ്ങനെ നിര്‍വചിച്ചിരിക്കുന്നു. "ഒരു പ്രത്യേക രാജ്യത്തിന്റെ പരിധിക്കപ്പുറം കടന്നെത്തുന്ന സാഹിത്യ പഠനം; കല, ദര്‍ശനം, ചരിത്രം, സാമൂഹ്യശാസ്ത്രം, ഭൌതികശാസ്ത്രം, മതം തുടങ്ങിയ വിജ്ഞാനമേഖലകളും സാഹിത്യവും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള പഠനം; ഒരു സാഹിത്യത്തെ മറ്റൊരു സാഹിത്യവുമായോ മറ്റു സാഹിത്യങ്ങളുമായോ താരതമ്യപ്പെടുത്തുക; അതല്ലെങ്കില്‍ സാഹിത്യത്തെ മാനുഷികമായ ഇതരാശയാവിഷ്ക്കാരങ്ങളുമായി താരതമ്യപ്പെടുത്തുക. അതാണ് ചുരുക്കത്തില്‍ താരതമ്യ സാഹിത്യം.

താരതമ്യ സാഹിത്യം പാശ്ചാത്യലോകത്തില്‍

അരിസ്റ്റോട്ടല്‍, ലോഞ്ജൈനസ്, ദിമോത്രിയസ് തുടങ്ങിയവര്‍ സാഹിത്യത്തിലെ സാമാന്യ തത്ത്വങ്ങളെക്കുറിച്ച് നിരൂപണം നടത്തിയപ്പോള്‍ അനേകം സാഹിത്യകാരന്മാരുടെ സാഹിത്യ സിദ്ധാന്തങ്ങളെപ്പറ്റി താരതമ്യ വിവേചനം നടത്തുകയുണ്ടായി. ലത്തീന്‍ ഭാഷയിലെ ഹോറസ് എന്ന കവി ആര്‍സ് പൊയറ്റിക്കയില്‍ ഗ്രീക്ക്-ലത്തീന്‍ ഭാഷകളിലെ കൃതികളെപ്പറ്റി താരതമ്യ പഠനം നടത്തി. ഗ്രീക്കുഭാഷയില്‍ വെര്‍ജിന്‍ രചിച്ച ഈനീദ് എന്ന വിഖ്യാത ഗ്രന്ഥത്തെ അദ്ദേഹം ഹോമറിന്റെ ഇലിയഡ്, ഒഡീസി എന്നീ ഗ്രന്ഥങ്ങളുമായി താരതമ്യം ചെയ്തു. ദാന്തെയുടെ കാലമായപ്പോള്‍ ഇറ്റാലിയന്‍ സാഹിത്യം കുറേക്കൂടി വളര്‍ന്നു. യൂറോപ്പിലെ നിരൂപകന്മാരായ ഡ്രൈഡണും ഡോക്ടര്‍ ജോണ്‍സണും ഫ്രാന്‍സിലെ ബുവലോയും ജര്‍മനിയിലെ ഗെയ്ഥേയും ഷ്ളെഗലും വിവിധ ഭാഷാസാഹിത്യങ്ങള്‍ തമ്മിലുള്ള താരതമ്യ പഠനം നടത്തി.

പാരിസ് സര്‍വകലാശാലയില്‍ നിന്ന് ഫ്രഞ്ചുഭാഷയില്‍ പ്രസിദ്ധീകരിച്ച റെവ്യു ദ ലിതറേത്യുര്‍ കംമ്പൈറിയാണ് താരതമ്യ സാഹിത്യത്തെ ആസ്പദമാക്കി പ്രസിദ്ധീകരിച്ച ആദ്യത്തെ ജേര്‍ണല്‍. മറ്റു പല സര്‍വകലാശാലകളും ഇതിനെ അനുകരിച്ചു. ഹാര്‍വാര്‍ഡ്, യേല്‍, പ്രിന്‍സ്റ്റണ്‍, ചിക്കാഗോ, ബോസ്റ്റണ്‍, ഫിലാഡല്‍ഫിയ തുടങ്ങിയ അമേരിക്കന്‍ സര്‍വകലാശാലകള്‍ താരതമ്യസാഹിത്യത്തില്‍ വലിയ താത്പര്യം പ്രകടിപ്പിച്ചു. 1930-ല്‍ അമേരിക്കന്‍ സര്‍വകലാശാലകളില്‍ താരതമ്യ സാഹിത്യം ഒരു പഠനവിഷയമായി സ്വീകരിച്ചു. കാര്‍ണൈല്‍ സര്‍വകലാശാലയില്‍ ഇതിനുവേണ്ടി ഒരു സ്വതന്ത്രവകുപ്പു തന്നെ സ്ഥാപിതമായി. ഇന്ന് അമേരിക്കയിലെ മിക്ക സര്‍വകലാശാലകളിലും താരതമ്യ സാഹിത്യപഠനത്തിന് പ്രത്യേകം വകുപ്പുകളുണ്ട്. എന്നാല്‍ യൂറോപ്യന്‍ സര്‍വകലാശാലകളില്‍ താരതമ്യ സാഹിത്യപഠനത്തിന് അത്ര പ്രചാരം ലഭിച്ചിട്ടില്ല. ബ്രിട്ടനിലെ രണ്ടാം ഗ്രേഡ് സര്‍വകലാശാലകളിലാണ് താരതമ്യ സാഹിത്യപഠനത്തിന് പ്രത്യേകം വകുപ്പുകളുള്ളത്. ഓക്സ്ഫഡും കേംബ്രിജും താരതമ്യ സാഹിത്യപഠനത്തിന് പ്രാധാന്യം കല്പിച്ചിട്ടില്ല. എന്നാല്‍ ഓക്സഫഡില്‍ ബി.ലിറ്റ് ബിരുദത്തിന് താരതമ്യ സാഹിത്യം ഒരു വിഷയമായി സ്വീകരിച്ചിട്ടുണ്ട്. ജര്‍മനിയിലും ഫ്രാന്‍സിലും താരതമ്യ സാഹിത്യപഠനത്തിന്റെ സ്ഥിതി കുറേക്കൂടി മെച്ചപ്പെട്ട തരത്തിലാണ്. റഷ്യയില്‍ താരതമ്യ സാഹിത്യത്തിന് പ്രാധാന്യം ലഭിച്ചിട്ടില്ല. എന്നാല്‍ 19-ാം ശ.-ത്തില്‍ അവിടെ താരതമ്യ സാഹിത്യ പഠനം നടന്നതായി രേഖകളുണ്ട്. വൈസേലോവ്സ്കി എന്ന പ്രൊഫസറാണ് ആദ്യമായി റഷ്യയില്‍ നിരൂപണരംഗത്ത് താരതമ്യ വിവേചനം നടത്തിയത്. അക്കാദമി ഒഫ് സയന്‍സ് എന്ന സ്ഥാപനം റഷ്യയില്‍ പത്ത് ഭാഗങ്ങളായി വിശ്വസാഹിത്യ ചരിത്രം പ്രസിദ്ധീകരിച്ചു തുടങ്ങിയിട്ടുണ്ട്. 'റഷ്യന്‍ താരതമ്യ സാഹിത്യം' എന്ന പേരില്‍ റഷ്യയില്‍ ഒരു സ്കൂള്‍ പ്രവര്‍ത്തിക്കുന്നു.

രണ്ടാം ലോകയുദ്ധത്തിനുശേഷം അമേരിക്ക താരതമ്യ സാഹിത്യപഠനത്തിന്റെ കേന്ദ്രമായി മാറി. യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്ന് അമേരിക്കയിലേക്കു കുടിയേറിപ്പാര്‍ത്ത പ്രൊഫസര്‍മാര്‍ താരതമ്യ സാഹിത്യപഠനത്തിന് പ്രചോദനം നല്കി. പ്രാഗില്‍ നിന്നു വന്ന ഭാഷാശാസ്ത്ര പ്രൊഫസറായ റെനെ വെല്ലക് അമേരിക്കയില്‍ താരതമ്യ സാഹിത്യപഠനത്തിന്റെ വളര്‍ച്ചയ്ക്ക് കാര്യമായ സംഭാവനകള്‍ നല്കി.

താരതമ്യ സാഹിത്യ പഠനം ഭാരതീയ സര്‍വകലാശാലകളില്‍

ഭാരതീയ സര്‍വകലാശാലകളില്‍ താരതമ്യ സാഹിത്യ പഠനം ഇന്നും ശൈശവദശയിലാണ്. യാദവ്പൂര്‍ സര്‍വകലാശാലയില്‍ മാത്രമാണ് താരതമ്യ സാഹിത്യ പഠനത്തിന് പ്രത്യേകം വകുപ്പുള്ളത്. അവിടെ ബി.എ., എം.എ., ബി.എ. (ഓണേഴ്സ്), എം.ഫില്‍., പിഎച്ച്.ഡി. തുടങ്ങിയ എല്ലാ തലങ്ങളിലും താരതമ്യ പഠന കോഴ്സുകള്‍ നടത്തുന്നുണ്ട്. ബോംബേ സര്‍വകലാശാലയില്‍ എം.എ.യ്ക്ക് താരതമ്യ സാഹിത്യത്തിലെ രണ്ട് പേപ്പര്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഡല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്രു സര്‍വകലാശാലയില്‍ എം.എ. ബിരുദത്തിന് ഒരു പേപ്പര്‍ താരതമ്യപഠനമാണ്.

ഡല്‍ഹി സര്‍വകലാശാലയില്‍ ആധുനിക ഭാരതീയ ഭാഷാവി ഭാഗത്തില്‍ ഒരു വര്‍ഷത്തെ താരതമ്യ സാഹിത്യപഠന കോഴ്സുണ്ട്. ഡല്‍ഹി സര്‍വകലാശാലയിലെ ഹിന്ദി വിഭാഗത്തില്‍ താരതമ്യ പഠനത്തിനു ചേരുന്ന വിദ്യാര്‍ഥി ഹിന്ദി കൂടാതെ ഏതെങ്കിലും ഒരു ഭാരതീയ ഭാഷകൂടി പഠിക്കേണ്ടതാണ്. കേരളത്തിലെ സര്‍വകലാശാലകളില്‍ മലയാളം, ഹിന്ദി എം.എ. ബിരുദങ്ങള്‍ക്ക് താരതമ്യസാഹിത്യം ഒരു സ്പെഷ്യല്‍ പേപ്പറായി ഉള്‍പ്പെടുത്തിയിരിക്കുന്നു. ഇപ്പോള്‍ കേരള സര്‍വകലാശാലയില്‍ താരതമ്യപഠനത്തിന് ഒരു സെന്റര്‍ തുറന്നിട്ടുണ്ട്.

1964-ല്‍ കേന്ദ്രസാഹിത്യ അക്കാദമി പ്രസിദ്ധീകരിച്ച സമകാലീന ഭാരതീയ സാഹിത്യം എന്ന പുസ്തകം താരതമ്യ സാഹിത്യ പഠനത്തിലേക്കു വെളിച്ചം വീശുന്ന കൃതിയാണ്. ഇടയാറന്മുള കെ.എം. വര്‍ഗീസാണ് ഇത് മലയാളത്തിലേക്കു പരിഭാഷപ്പെടുത്തിയത്. ആര്‍. നാരായണ പണിക്കരുടേയും മഹാകവി ഉള്ളൂരിന്റേയും സാഹിത്യ ചരിത്രങ്ങളും ഡോ. കെ.എം. ജോര്‍ജിന്റെ ഭാരതീയ സാഹിത്യപഠനവും താരതമ്യ സാഹിത്യപഠനത്തിനു സഹായകമായ കൃതികളാണ്.

താരതമ്യ സാഹിത്യം മലയാളത്തില്‍

ഭാരതീയ കാവ്യശാസ്ത്രത്തെ പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ആദ്യകാലത്തുണ്ടായ മലയാള ഗ്രന്ഥങ്ങള്‍ താരതമ്യ സാഹിത്യത്തിന് സഹായകമായി. പി.ശങ്കരന്‍ നമ്പ്യാരുടെ സാഹിത്യ ലോചനം (1923) കുട്ടികൃഷ്ണമാരാരുടെ സാഹിത്യഭൂഷണം (1928), കെ.എം.പണിക്കരുടെ കവിതാതത്ത്വനിരൂപണം (1935), പി.കൃഷ്ണന്‍ നായരുടെ കാവ്യജീവിതവൃത്തി (1937), ആറ്റൂര്‍ കൃഷ്ണ പിഷാരടിയുടെ രസികരത്നം (1937) എന്നിവയാണ് ആ ഗ്രന്ഥങ്ങള്‍. ഭാരതീയ കാവ്യസിദ്ധാന്തത്തെ പാശ്ചാത്യ കാവ്യസിദ്ധാന്തങ്ങളുമായി തുലനം ചെയ്യാനാണ് ഈ ഗ്രന്ഥങ്ങളില്‍ ശ്രമിച്ചിരിക്കുന്നത്.

മലയാളത്തില്‍ താരതമ്യ മാര്‍ഗം സ്വീകരിച്ച ആദ്യത്തെ വിമര്‍ശകന്‍ സാഹിത്യ പഞ്ചാനനന്‍ പി.കെ.നാരായണപിള്ളയാണ്. അദ്ദേഹത്തിന്റെ കുഞ്ചന്‍നമ്പ്യാര്‍, ചെറുശ്ശേരി, എഴുത്തച്ഛന്‍ എന്നിവരെക്കുറിച്ചുള്ള പഠനഗ്രന്ഥങ്ങള്‍ ഉദാഹരണം. അദ്ദേഹത്തിന്റെ വാല്മീകിയും ഹോമറും എന്ന ലേഖനം താരതമ്യ സാഹിത്യത്തിനു ലഭിച്ച മികച്ച സംഭാവനയാണ്.

മലയാളത്തില്‍ താരതമ്യ സാഹിത്യത്തിന് സംഭാവന നല്കിയ മറ്റൊരു സാഹിത്യകാരനാണ് സഞ്ജയന്‍ എന്ന എം.ആര്‍.നായര്‍. അദ്ദേഹത്തിന്റെ ഷെയ്ക്സ്പിയറും കാളിദാസനും എന്ന ലേഖനത്തില്‍ കുഞ്ചന്‍നമ്പ്യാരുടേയും ഷെയ്ക്സ്പിയറുടേയും ഫലിതങ്ങളെ താരതമ്യപ്പെടുത്തിയിരിക്കുന്നു. ഇംഗ്ലീഷ് സാഹിത്യവുമായുള്ള ഗാഢമായ സമ്പര്‍ക്കം മലയാള സാഹിത്യത്തിന് പ്രയോജനപ്പെടണമെന്ന ഉദ്ദേശ്യത്തോടെ എം.പി.പോള്‍ എഴുതിയ ലേഖനങ്ങള്‍ താരതമ്യ സാഹിത്യത്തെ സമ്പന്നമാക്കി. നോവല്‍ സാഹിത്യം എന്ന ഗ്രന്ഥം ഉദാഹരണം.

കേസരി ബാലകൃഷ്ണപിള്ള മലയാളത്തിലെ ശ്രദ്ധേയമായ കൃതികളേയും കവികളേയും പാശ്ചാത്യ കൃതികളോടും കവികളോടും താരതമ്യപ്പെടുത്തിക്കൊണ്ട് ലേഖനങ്ങള്‍ എഴുതി. അദ്ദേഹത്തിന്റെ 'സുന്ദരകല-പാശ്ചാത്യവും പൌരസ്ത്യവും' എന്ന ലേഖനം ഉദാഹരണം. ഭാരതീയവും പാശ്ചാത്യവുമായ സാഹിത്യ സിദ്ധാന്തങ്ങളെ ആധാരമാക്കി പ്രൊഫ. ജോസഫ് മുണ്ടശ്ശേരി എഴുതിയ ലേഖനങ്ങള്‍ താരതമ്യ സാഹിത്യത്തെ പരിപോഷിപ്പിച്ചു.

സി.ജി.മാധവന്‍പിള്ള രചിച്ച അംഗദന്‍ എന്ന കൃതിയാണ് മലയാളത്തിലെ ആദ്യത്തെ താരതമ്യസാഹിത്യപഠനമെന്ന് പറയപ്പെടുന്നു. രാമായണത്തിലെ കഥാപാത്രമായ അംഗദനെ സമഗ്രമായി വിലയിരുത്തിയതിനുശേഷം അംഗദന്റെ ജീവിതത്തെ ഷെയ്ക്സ്പിയറുടെ ഹാംലറ്റുമായി സി.ജി.താരതമ്യപ്പെടുത്തിയിരിക്കുന്നു.

ദേശീയോദ്ഗ്രഥനത്തിനും സാംസ്കാരിക ഐക്യത്തിനും താരതമ്യസാഹിത്യപഠനം വളരെയധികം പ്രയോജനപ്പെടുമെന്ന ചിന്താഗതിക്കാരനായിരുന്നു ഡോ. കെ.എം. ജോര്‍ജ്. 'പല ഭാഷകളില്‍ എഴുതപ്പെടുന്ന ഭാരതീയ സാഹിത്യമാണ് നമ്മുടെ പൈതൃകം. മാതൃഭാഷയിലെ സാഹിത്യം മാത്രമല്ല എന്ന് വിശ്വസിക്കുകയും ബോധ്യപ്പെടുകയും ചെയ്യണമെങ്കില്‍ സാഹിത്യകൃതികളുടെ പരസ്പര പ്രവാഹം വലിയ തോതില്‍ ത്വരിതപ്പെടുത്തേണ്ടതുണ്ടെന്ന്' അദ്ദേഹം വിശ്വസിച്ചു. ആ വഴിക്കുള്ള അദ്ദേഹത്തിന്റെ ആത്മാര്‍ത്ഥമായ പരിശ്രമത്തിന്റെ ഫലമാണ് കമ്പാരറ്റിവ് ഇന്ത്യന്‍ ലിറ്ററേച്ചര്‍, മോഡേണ്‍ ഇന്ത്യന്‍ ലിറ്ററേച്ചര്‍ - ആന്‍ ആന്തോളജി, മാസ്റ്റര്‍ പീസസ് ഒഫ് ഇന്ത്യന്‍ ലിറ്ററേച്ചര്‍ എന്നീ മികച്ച ഗ്രന്ഥങ്ങള്‍.

നമ്മുടെ പാരമ്പര്യത്തിന്റെ പ്രതീകമായ ഒരു വലിയ നിലവിളക്കിനോടാണ് ഭാരതീയ സാഹിത്യത്തെ ഉപമിച്ചിരിക്കുന്നത്. ഏഴ് തിരിനാമ്പുകളുള്ള വിളക്കില്‍ കത്തുന്ന തിരികളുടെ എണ്ണം കൂടുമ്പോള്‍ പ്രകാശം വര്‍ദ്ധിക്കുന്നു. വിളക്ക് ഒന്ന്, എണ്ണ ഒന്ന്, പ്രകാശനാളങ്ങള്‍ പലത്. എല്ലാ തിരികളും ചേര്‍ന്ന് ഒരേ എണ്ണ വലിച്ചെടുത്ത് ഒരു വലിയ വെളിച്ചം നല്‍കുന്നതുപോലെ അനേകം ഭാഷ ഒരേ സ്രോതസ്സില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ഒരു വലിയ സാഹിത്യം സൃഷ്ടിക്കുന്നു എന്ന ഡോ. കെ.എം. ജോര്‍ജിന്റെ നിരീക്ഷണം ഏറെ ശ്രദ്ധേയമാണ്.

ഡോ. എം. ലീലാവതി ഒരു മഹായുദ്ധത്തിന്റെ ഇതിഹാസം എന്ന പഠനഗ്രന്ഥത്തില്‍ കൊസാക്കുകളുടെ യുദ്ധകഥയും (ഡോണ്‍ ശാന്തമായൊഴുകുന്നു എന്ന നോവല്‍) പാണ്ഡവകൌരവന്മാരുടെ യുദ്ധകഥയും തമ്മില്‍ താരതമ്യ നിരീക്ഷണം നടത്തിയിരിക്കുന്നു. പി.കെ.ബാലകൃഷ്ണന്റെ നോവല്‍-സിദ്ധിയും സാധനയും താരതമ്യ സാഹിത്യപഠനത്തിന്റെ മേഖലകളിലേക്ക് വെളിച്ചം വീശുന്ന കൃതിയാണ്.

കേരള സാഹിത്യ അക്കാദമി താരതമ്യ സാഹിത്യപഠനത്തിന് സഹായകമായി ഭാരതീയ സാഹിത്യ ചരിത്രം രണ്ടു വാല്യങ്ങളായി പ്രസിദ്ധീകരിക്കുകയുണ്ടായി.

താരതമ്യ സാഹിത്യത്തെ ആസ്പദമാക്കി മലയാളത്തില്‍ പ്രസിദ്ധീകരിച്ചിട്ടുള്ള ഏതാനും കൃതികള്‍ താഴെപ്പറയുന്നവയാണ്.

താരതമ്യ സാഹിത്യം- തത്ത്വവും പ്രസക്തിയും (പ്രൊഫ. പി.ഒ.പുരുഷോത്തമന്‍), താരതമ്യ സാഹിത്യ പീഠിക (ഒരു സംഘം ലേഖകര്‍), താരതമ്യ സാഹിത്യ സമീക്ഷ (ഡോ. ടി.ജി. രാമചന്ദ്രന്‍പിള്ള), താരതമ്യ സാഹിത്യ സമീക്ഷ (ഡോ. എം.എ. കരീം), താരതമ്യ സാഹിത്യ പരിചയം (ഒരു സംഘം ലേഖകര്‍)

വിവര്‍ത്തനവും താരതമ്യ സാഹിത്യവും

വിവര്‍ത്തനം താരതമ്യ സാഹിത്യത്തിന്റെ ഭാഗമാണ്. ഒരു പുസ്തകത്തിന്റെ ഉള്ളടക്കം മറ്റൊരു ഭാഷയില്‍ ആവിഷ്കരിക്കുന്നതാണ് വിവര്‍ത്തനം. ലോകഭാഷകളിലെ മികച്ച കൃതികളുമായി പരിചയപ്പെടാന്‍ വിവര്‍ത്തനം സഹായിക്കുന്നു. ഇതിഹാസം, പുരാണം, നാടകം, കാവ്യം, വൈദ്യം, ജ്യോതിഷം, വേദാന്തം, ഉപനിഷത്ത് എന്നീ ശാഖകളില്‍ നിന്ന് ശ്രേഷ്ഠമായ പല കൃതികളും മലയാളത്തിന് പരിഭാഷയിലൂടെ ലഭിച്ചിട്ടുണ്ട്. കോട്ടയം കേരളവര്‍മയുടെ വാല്മീകി രാമായണം, കൊടുങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടന്‍ തമ്പുരാന്റെ മഹാഭാരതം, വള്ളത്തോളിന്റെ വാല്മീകി രാമായണം, ഋഗ്വേദം, കെ. വാസുദേവന്‍ മൂസ്സതിന്റെ ആഗ്നേയപുരാണം, അര്‍ഥശാസ്ത്രം, ടി.സുബ്രഹ്മണ്യന്‍ തിരുമുമ്പിന്റെ ദേവീഭാഗവതം ഗദ്യം, സി.ജി. വാര്യരുടെ വാല്മീകി രാമായണം (ഗദ്യം), ശ്രീവരാഹം ഭാസ്കരന്‍ നായരുടെ ഉപനിഷദ്ദീപ്തി തുടങ്ങിയവ ഉദാഹരണം.

മഹാകവി കാളിദാസന്റെ ശാകുന്തളത്തിന് എ.ആര്‍.രാജരാജ വര്‍മയുടെ മലയാളശാകുന്തളം ഉള്‍പ്പെടെ ഇരുപത്തിയഞ്ചിലധികം പരിഭാഷകളുണ്ടായി. ഭവഭൂതിയുടെ ഉത്തരരാമചരിതം ചാത്തുക്കുട്ടി മന്നാടിയാരും; കാളിദാസന്റെ വിക്രമോര്‍വ്വശീയം, ശക്തിഭദ്രന്റെ ആശ്ചര്യചൂഢാമണി എന്നിവ കുഞ്ഞിക്കുട്ടന്‍ തമ്പുരാനും; കുലശേഖരന്റെ സുഭദ്രാധനഞ്ജയം കവിയൂര്‍ രാമന്‍നായരും മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തി. നടുവത്തുമഹനും കൂനേഴത്തു പരമേശ്വരമേനോനും ചേര്‍ന്ന് വിശാഖ ദത്തന്റെ മുദ്രാരാക്ഷസം വിവര്‍ത്തനം ചെയ്തു. കൃഷ്ണമിശ്രന്റെ പ്രബോധ ചന്ദ്രോദയം കുമാരനാശാനും, പ്രസന്നരാഘവം വെളുത്തേരി കേശവന്‍ വൈദ്യരും, ക്ഷേമേശ്വരന്റെ ചണ്ഡകൌശികം മൂര്‍ക്കോത്തു കൃഷ്ണമേനോനും, കാളിദാസന്റെ മാളവികാഗ്നിമിത്രവും ഭാസന്റെ സ്വപ്നവാസവദത്തവും എ.ആറും മലയാളികള്‍ക്ക് പരിചയപ്പെടുത്തി.

പുതുപ്പള്ളി പി.കെ.പണിക്കര്‍ പരിഭാഷപ്പെടുത്തിയ കുലശേ ഖരന്റെ തപതീസംവരണവും കൊട്ടാരത്തില്‍ ശങ്കുണ്ണിയും കുഞ്ഞിക്കുട്ടന്‍ തമ്പുരാനും മലയാളത്തില്‍ വിവര്‍ത്തനം ചെയ്ത കാളിദാസന്റെ വിക്രമോര്‍വ്വശീയവും താരതമ്യസാഹിത്യത്തിന്റെ വളര്‍ച്ചയ്ക്ക് സഹായകമായ കൃതികളാണ്.

സംസ്കൃതം കഴിഞ്ഞാല്‍ മലയാളത്തിന് ഏറ്റവും കൂടുതല്‍ കൃതികള്‍ പരിഭാഷയായി ലഭിച്ചിട്ടുള്ളത് ബംഗാളി സാഹിത്യത്തില്‍ നിന്നാണ്. ബങ്കിംചന്ദ്ര ചാറ്റര്‍ജിയുടെ ദുര്‍ഗ്ഗേശനന്ദിനി സി.എസ്. സുബ്രഹ്മണ്യന്‍ പോറ്റി മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തതോടെ ബംഗാളി സഹിത്യത്തെക്കുറിച്ച് കൂടുതല്‍ അറിയാനുള്ള താത്പര്യം മലയാളികള്‍ക്കുണ്ടായി. അതിന്റെ ഫലമായി അനേകം കൃതികള്‍ ബംഗാളിയില്‍ നിന്നും മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തുകയുണ്ടായി.

ബംഗാളി കഴിഞ്ഞാല്‍ രാഷ്ട്രഭാഷയായ ഹിന്ദിയില്‍ നിന്നാണ് മലയാളത്തിന് കൂടുതല്‍ പരിഭാഷകള്‍ ലഭിച്ചിട്ടുള്ളത്. തുളസീദാസന്റെ രാമചരിതമാനസം മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തത് മഹാകവി വെണ്ണിക്കുളം ഗോപാലക്കുറുപ്പാണ്. പ്രേംചന്ദിന്റെ സേവാസദനം മുതല്‍ ഗോദാനം വരെയുള്ള പതിനൊന്ന് നോവലുകള്‍ ഇ.കെ.ദിവാകരന്‍ പോറ്റി മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തുകയുണ്ടായി. തമിഴിലെ പ്രശസ്ത കവിതകളായ തിരുക്കുറളും ചിലപ്പതികാരവും പതിറ്റുപ്പത്തും പുറനാനൂറും തൊല്കാപ്പിയവും നന്നൂലും മലയാളത്തിലേക്ക് മൊഴിമാറ്റം നടത്തിയിട്ടുണ്ട്. ഉര്‍ദു, മറാഠി, ഒറിയ, കന്നഡ തുടങ്ങിയ ഭാഷകളില്‍ നിന്ന് മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയ പല കൃതികളും താരതമ്യ സാഹിത്യത്തിന്റെ വളര്‍ച്ചയ്ക്ക് സഹായകമായി. ഇംഗ്ലീഷില്‍ നിന്ന് ഷെയ്ക്സ്പിയറുടെ നാടകങ്ങള്‍ പലരും മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയിട്ടുണ്ട്. ഷെല്ലി, കീറ്റ്സ്, ബ്രൌണിങ്, കോള്‍റിജ്, ബൈറന്‍, സ്വിന്‍ ബേണ്‍ തുടങ്ങിയ ആഗംലകവികളുടെ നിരവധി കാവ്യങ്ങളും പാരസിക കവികളുടെ കവിതകളും ടാഗോര്‍, സരോജിനി നായിഡു തുടങ്ങിയ ഭാരതീയ കവികളുടെ കവിതകളും ഫ്രഞ്ച്, റഷ്യന്‍, ജര്‍മന്‍ തുടങ്ങിയ ഭാഷകളിലെ കൃതികളും മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയതോടെ മലയാളത്തില്‍ താരതമ്യ സാഹിത്യശാഖ വളര്‍ന്നു. സാഹിത്യ അക്കാദമികള്‍, നാഷണല്‍ ബുക്ക് ട്രസ്റ്റ്, മറ്റു ചില പ്രസാധന സ്ഥാപനങ്ങള്‍ എന്നിവയുടെ ഈ രംഗത്തുള്ള സംഭാവന നിസ്തുലമാണ്.

സ്വാധീനതയുടെ പ്രശ്നം

താരതമ്യ സാഹിത്യത്തിലെ ഒരു മുഖ്യ ഘടകമാണ് സ്വാധീനത. ബോധപൂര്‍വമല്ലാത്ത അനുകരണത്തെയാണ് സ്വാധീനത എന്നതുകൊണ്ട് വിവക്ഷിക്കുന്നത്. സാഹിത്യകാരന്‍മാരുടേയും സാഹിത്യകൃതികളുടേയും പരസ്പരബന്ധത്തിന്റെ ഫലമായി ഒന്നില്‍ നിന്നു മറ്റൊന്നിലേക്ക് സംക്രമിക്കുന്ന പ്രതിഭാസമാണ് സ്വാധീനത. കൃതികള്‍ വായിച്ചു പോകുമ്പോള്‍ തോന്നുന്ന സാദൃശ്യം സ്വാധീനതാ പഠനത്തിലേക്ക് നയിക്കുന്നു. വ്യത്യസ്ത നാടുകളിലെ ജനങ്ങളുടെ ജീവിതരീതികളില്‍ കാണുന്ന സമാനത കൃതികള്‍ തമ്മിലുള്ള സാദൃശ്യത്തിനു കാരണമാകുന്നു. വാല്മീകി-ഹോമര്‍, പ്രേംചന്ദ്- ഗോര്‍ക്കി, പ്രേംചന്ദ്-തകഴി, തുഞ്ചന്‍-തുളസി, നിരാല-കുമാരനാശാന്‍ എന്നിവരുടെ കൃതികളില്‍ കാണുന്ന സാദൃശ്യം സമൂഹത്തിന്റെ പ്രതിഫലനം കൊണ്ടുണ്ടായതാണ്.

സാഹിത്യകൃതികളില്‍ സ്വാധീനത പലതരത്തില്‍ ദൃശ്യമാകുന്നു. വിശ്വപ്രസിദ്ധമായ ഒരു കൃതി മറ്റൊരു കൃതിയെ സ്വാധീനിക്കാം. ഒരു സാഹിത്യകാരന്റെ രചനാ സവിശേഷത മറ്റൊരാളില്‍ കണ്ടെത്താം. ലോകത്തെ പിടിച്ചുകുലുക്കിയ പല സംഭവങ്ങളും ഒന്നിലധികം കൃതികളില്‍ പരാമൃഷ്ടമാകാം. ലോകയുദ്ധങ്ങളും ഫ്രഞ്ചുവിപ്ലവവും റഷ്യന്‍ വിപ്ലവവും സ്വാതന്ത്ര്യസമരങ്ങളും ചിത്രീകരിക്കുന്ന പല കൃതികളും ലോകഭാഷകളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. വിക്ടര്‍ ഹ്യൂഗോയും മോപസാങും ചെഖോവും ദസ്തയേവ്സ്കിയും ഗോര്‍ക്കിയും മലയാള നോവലിസ്റ്റുകളെ സ്വാധീനിച്ചിട്ടുണ്ട്. ഭാരതീയ ക്ലാസ്സിക്കുകളായ രാമായണവും മഹാഭാരതവും ഇന്ന് ലോകത്തിലെ എല്ലാ വിഭാഗം ജനങ്ങളേയും ആകര്‍ഷിക്കുന്നുണ്ട്. ടോള്‍സ്റ്റോയിയുടെ കൃതികള്‍ ഗാന്ധിജിയെ സ്വാധീനിച്ചിരുന്നു.

ഉപസംഹാരം

ലോകസാഹിത്യരംഗത്ത് നിസ്തുലമായ സ്ഥാനമാണ് താരതമ്യ സാഹിത്യത്തിനുള്ളത്. ലോകസാഹിത്യം എന്ന സങ്കല്പത്തെ യാഥാര്‍ഥ്യമാക്കുന്ന മുഖ്യ ഘടകം താരതമ്യ സാഹിത്യമാണെന്ന് സൂക്ഷ്മ നിരീക്ഷണത്തില്‍ വ്യക്തമാകും. വിവിധ കാലങ്ങളില്‍ വിവിധ ദേശങ്ങളില്‍ മനുഷ്യമനസ്സ് പ്രവര്‍ത്തിക്കുന്ന രീതികള്‍ ഏതെല്ലാം അംശങ്ങളില്‍ സാജാത്യം പുലര്‍ത്തുന്നു, ഏതെല്ലാം അംശങ്ങളില്‍ വൈജാത്യം പുലര്‍ത്തുന്നു എന്നു മനസ്സിലാക്കാന്‍ താരതമ്യ സാഹിത്യപഠനം പ്രയോജനപ്പെടുന്നു. അങ്ങനെ ലോകചരിത്രത്തിന്റെതന്നെ കണ്ണാടിയാണ് യഥാര്‍ഥ താരതമ്യ സാഹിത്യം എന്നു കാണാം.


(ഡോ. എം.എ. കരീം)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍