This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

താരതമ്യ ഭാഷാശാസ്ത്രപഠനം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

09:25, 28 ജൂണ്‍ 2008-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

താരതമ്യ ഭാഷാശാസ്ത്രപഠനം

ഭാഷകളുടെ ഉദ്ഭവ-വികാസ-പരിണാമങ്ങളെ ആസ്പദമാക്കി വര്‍ഗീകരണവും പരസ്പരബന്ധവും നിര്‍ണയിക്കുന്ന ഭാഷാശാസ്ത്രപഠനം. 19-ാം ശ.-ത്തിന്റെ ഉത്തരാര്‍ധത്തിലാണ് താരതമ്യപഠനം വളര്‍ച്ച പ്രാപിക്കാന്‍ തുടങ്ങിയത്. പ്രാചീന വൈയാകരണന്മാര്‍ ഓരോ ഭാഷയേയും പ്രത്യേകം പ്രത്യേകം വിശകലനം ചെയ്തിരുന്നു. യൂറോപ്യന്‍ ഭാഷാഗവേഷകരുടെ പരിശ്രമഫലമായിട്ടാണ് താരതമ്യ ഭാഷാശാസ്ത്രപഠനം ആരംഭിച്ചത്. 20-ാം ശ.-ത്തില്‍ വ്യാകരണത്തില്‍ നിന്നും ഭാഷാപഠനത്തില്‍ നിന്നും വ്യത്യസ്തമായി ഭാഷാശാസ്ത്രം എന്ന ഭാഷാപഗ്രഥന രീതി ഉണ്ടായി. ഭാഷാപഠനം താരതമ്യ പഠനത്തിലും ഭാഷാചരിത്രത്തിലും പ്രത്യേകം ശ്രദ്ധ കേന്ദ്രീകരിച്ചു.

ഭാഷകളെ ജൈവബന്ധത്തിന്റെ അടിസ്ഥാനത്തില്‍ പല ഭാഷാ കുടുംബങ്ങളായി വിഭജിക്കാമെന്ന് മനസ്സിലായതോടെ ഇന്ത്യയിലെ നാനൂറിലധികം വരുന്ന ഭാഷകളെ ഇന്തോ-ആര്യന്‍, മുണ്ട, ദ്രാവിഡം, സിനോ-തിബത്തന്‍ എന്നിങ്ങനെ വിഭജിച്ചു. വ്യാകരണപരമായ സാദൃശ്യങ്ങള്‍ കണക്കിലെടുത്ത് സംസ്കൃതം, ലത്തീന്‍, ഗ്രീക്ക്, അല്‍ബേനിയന്‍, പേര്‍ഷ്യന്‍, ലിഥോ-ലെറ്റിഷ്, അര്‍മേനിയന്‍, കെല്‍റ്റിക് എന്നിവയെ ഇന്തോ-യൂറോപ്യന്‍ ഗോത്ര ഭാഷകളായും കണക്കാക്കി. കല്‍ക്കട്ട ഹൈക്കോടതിയിലെ ഒരു ന്യായാധിപനായിരുന്ന സര്‍ വില്യം ജോണ്‍സ് സംസ്കൃതത്തിന് ലത്തീന്‍, ഗ്രീക്ക് തുടങ്ങിയ പാശ്ചാത്യ ഭാഷകളോട് ബന്ധമുണ്ടെന്ന് (1786) ചൂണ്ടിക്കാണിച്ചു. ചരിത്രാതീതകാലത്തു തന്നെ, പിന്‍ഗാമികളായ വിവിധ ഭാഷകള്‍ക്കു വഴിമാറിക്കൊടുത്ത് പ്രചാരലുപ്തമായിപ്പോയതിനാല്‍ പില്ക്കാല ഗവേഷകര്‍ക്കുപോലും സങ്കല്പത്തില്‍ മാത്രം കാണാന്‍ കഴിയുന്ന പൊതുവായ ഒരു ഉദ്ഭവസ്ഥാനമെന്ന് കരുതാവുന്ന ഒരു മൂലഭാഷയെപ്പറ്റി ഇദ്ദേഹം പ്രസ്താവിച്ചു. 19-ാം ശ.-ത്തിലെ താരതമ്യാത്മകവും ചരിത്രപരവുമായ എല്ലാ ഭാഷാപഠനങ്ങള്‍ക്കും വഴിതെളിച്ചത് വില്യം ജോണ്‍സിന്റെ മര്‍മസ്പര്‍ശിയായ ഈ ദര്‍ശനമാണ്. അങ്ങനെയാണ് താരതമ്യ ഭാഷാശാസ്ത്രപഠനത്തിന്റെ ഈറ്റില്ലം ഇന്ത്യയായി മാറിയത്. ഫ്രന്‍സ് ബോപ്പ്, റാസ്മസ് റാസ്ക്, ജേക്കബ് ഗ്രിം, കാല്‍ഡ്വെല്‍ ആദിയായവര്‍ ഈ രംഗം പുഷ്ടിപ്പെടുത്താന്‍ അക്ഷീണം യത്നിച്ചവരത്രേ. ജൈവബന്ധമുള്ള ഭാഷാസമൂഹങ്ങളെ അപഗ്രഥിക്കാനും അവയ്ക്കിടയിലുള്ള സാജാത്യ-വൈജാത്യങ്ങളെ എടുത്തുകാണിക്കാനുമാണ് ഭാഷാ വിജ്ഞാനീയ പണ്ഡിതന്മാര്‍ ശ്രമിച്ചത്. ലോകത്തിലെ ഭാഷകളെയെല്ലാം ജൈവബന്ധത്തിന്റെ അടിസ്ഥാനത്തില്‍ ഏതാനും ഗോത്രങ്ങളായി വിഭജിച്ചിരിക്കുന്നു. പൊതുസ്വഭാവമുള്ള അനേകം അംഗങ്ങളുള്ള ഒരു വിഭാഗത്തെ, അംഗങ്ങളുടെ പൊതു സ്വഭാവങ്ങള്‍ക്ക് പുറമേയുള്ള പ്രത്യേക സ്വഭാവങ്ങളുടെ അടിസ്ഥാനത്തില്‍ ഉപവിഭാഗങ്ങളായി തരംതിരിക്കുന്നു. ഇപ്രകാരം ഭാഷകളേയും ഓരോ പ്രത്യേക സ്വഭാവത്തിന്റെ അടിസ്ഥാനത്തില്‍ ഉപവിഭാഗങ്ങളായി വിഭജിക്കാം.

ഒരു ഭാഷയില്‍ വിവിധ കാലഘട്ടങ്ങളിലായി പല പരിണാമ ങ്ങള്‍ ഉണ്ടാകുന്നു. വിവിധ കാലയളവിലെ ലിഖിതങ്ങള്‍ പഠന വിധേയമാക്കുമ്പോള്‍ ഭാഷാപരിണാമ ചരിത്രത്തിന്റെ ഏകദേശരൂപം മനസ്സിലാക്കാന്‍ കഴിയും. വ്യത്യസ്ത മാനദണ്ഡങ്ങളെ ആസ്പദമാക്കി പഠനം നടത്തിയാല്‍ ഓരോ ഭാഷയ്ക്കും എപ്രകാരം അനവധി ഭേദങ്ങള്‍ ഉണ്ടാകുന്നുവെന്നും ഒരു ഭാഷയുടെ തന്നെ വ്യത്യസ്ത കാലയളവുകളിലെ ലിഖിതങ്ങള്‍ താരതമ്യപഠന വിധേയമാക്കുമ്പോള്‍ കാലം എപ്രകാരം ഭാഷയില്‍ ഭേദഗതികള്‍ സൃഷ്ടിക്കുന്നുവെന്നും വ്യക്തമാകുന്നു. കാലാന്തരത്തില്‍ ഭാഷയില്‍ സംഭവിക്കുന്ന പരിണാമങ്ങള്‍ ഭാഷാ പരിണാമ ശാസ്ത്രത്തില്‍ പഠനവിധേയമാക്കുന്നു.

ഭാഷയുടെ അപഗ്രഥനത്തിനുശേഷമാണ് ഭാഷാശാസ്ത്ര പഠനവും ഭാഷാപരിണാമപഠനവും നടത്തേണ്ടത്. താരതമ്യപഠനം നടത്താനുദ്ദേശിക്കുന്ന ഭാഷ പ്രത്യേക തലങ്ങളായി അപഗ്രഥിക്കുകയും അതിനുശേഷം ഓരോ തലത്തെയും അതാതിന്റെ പില്ക്കാലതലവുമായി താരതമ്യപ്പെടുത്തുകയും ചെയ്യുമ്പോള്‍ ഭാഷാ പരിണാമങ്ങള്‍ ശ്രദ്ധയില്‍പ്പെടുന്നു. മൂലശബ്ദങ്ങള്‍, വ്യാകരണങ്ങള്‍, സന്ധി, അര്‍ഥം, പദം എന്നീ തലങ്ങളിലാണ് താരതമ്യപഠനം നടത്തുന്നത്. ഈ തലങ്ങളെല്ലാം ഒരുപോലെ പ്രാധാന്യമുള്ളതാണെങ്കിലും ആദ്യത്തെ മൂന്ന്തലങ്ങള്‍ ആന്തരികവും മറ്റു രണ്ടെണ്ണം ബാഹ്യവുമാണ്.

പരസ്പരം ബന്ധമില്ലാത്ത ജനങ്ങള്‍ ഒരേ ഭാഷ നൂറ്റാണ്ടുക ളോളം സംസാരിക്കുമ്പോള്‍ പല ഭാഷകള്‍ ഉദ്ഭവിക്കുക സാധാര ണമാണ്. ഇങ്ങനെ ഭാഷകളുടെ ഉദ്ഭവം ഏതു പൂര്‍വ ഭാഷാരൂപ ത്തില്‍ നിന്നാണോ ആ ഭാഷയെ പുതുതായി ഉദ്ഭവിച്ച ഭാഷകളുടെ പ്രാഗ്രൂപം എന്നു പറയാം; പുതുതായി ഉണ്ടായ ഭാഷകള്‍ പൂര്‍വഭാഷയുടെ പുത്രീഭാഷകള്‍ എന്നും. പുത്രീഭാഷകള്‍ തമ്മിലുള്ള ബന്ധം വ്യക്തമാക്കാന്‍ അവയെ സഹോദരീഭാഷകള്‍ എന്നും വിളിക്കാം. ഇന്ന് പ്രയോഗത്തിലിരിക്കുന്ന നാല് പ്രാഗ് ചരിത്ര ഭാഷാശാസ്ത്ര പദ്ധതികളില്‍ പ്രഥമവും പ്രധാനവുമായത് താരതമ്യ (തുലനാത്മക) ഭാഷാശാസ്ത്രമാണ്. ഭാഷാഭേദ ഭൂമിശാസ്ത്രം, ഭാഷാകാലഗണന, ആന്തരിക പുനര്‍നിര്‍മാണം എന്നിവയാണ് മറ്റു പദ്ധതികള്‍. ഭാഷകളെ താരതമ്യപഠന വിധേയമാക്കുമ്പോള്‍ പല ചരിത്രവസ്തുതകളും വെളിച്ചത്തു വരുന്നു. ഭാഷാശാസ്ത്രത്തിന്റെ വളര്‍ച്ചയോടുകൂടി താരതമ്യപഠനം ശാസ്ത്രീയമായിത്തീര്‍ന്നിട്ടുണ്ട്. ജൈവബന്ധം കണ്ടുപിടിക്കുക, ജൈവബന്ധമുള്ള ഭാഷകളുടെ പ്രാഗ്രൂപത്തിന്റെ പുനര്‍നിര്‍മാണം നടത്തുക, ജൈവബന്ധത്തിന്റെ ഏറ്റക്കുറച്ചിലുകള്‍ കണ്ടുപിടിക്കുക ആദിയായ പ്രക്രിയകളാണ് താരതമ്യപഠനത്തില്‍ വിശദീകരിക്കപ്പെടുന്നത്.

ഏതു ഭാഷയെയും താരതമ്യപഠനത്തിനു വിധേയമാക്കാം. ജൈവബന്ധം സംശയാസ്പദമാണെങ്കില്‍ താരതമ്യപഠനത്തില്‍ ഇത് വ്യക്തമാക്കപ്പെടുന്നു. മറിച്ച് ജൈവബന്ധമുള്ള ഭാഷകളെ സംബന്ധിച്ചിടത്തോളം പ്രാഗ്രൂപം, ഭാഷകള്‍ തമ്മിലുള്ള പരസ്പര ജൈവബന്ധം എന്നിവ മനസ്സിലാക്കാം. പഠനവിധേയമാക്കുന്ന ഭാഷകളിലെ അര്‍ഥ-രൂപ സാമ്യമുള്ള പദങ്ങള്‍ ആദ്യം കണ്ടുപിടിക്കുന്നു. ഭാഷകള്‍ പരിണാമ വിധേയമായതിനാല്‍, ഒരേ പദങ്ങള്‍ക്ക് അര്‍ഥ-രൂപ സാമ്യം ഭാഗികമായാലും മതി. അര്‍ഥത്തിലും രൂപത്തിലും സാമ്യമുള്ള പദങ്ങള്‍ മൂന്ന് തരത്തിലുണ്ടാകാം.

1. മറ്റു ഭാഷകളില്‍ നിന്ന് കടം കൊണ്ടവ.

2. സാന്ദര്‍ഭികമായി ഭാഷകളില്‍ ഉപയോഗിക്കുന്ന അര്‍ഥ-രൂപ സാമ്യമുള്ള പദങ്ങള്‍.

3. സജാതീയ പദങ്ങള്‍. ഒരു ഭാഷയില്‍ നിന്ന് മറ്റൊരു ഭാഷ ഉദ്ഭവിക്കുമ്പോള്‍ പ്രാഗ്രൂപത്തിന്റെ പല സ്വഭാവങ്ങളും പുത്രീഭാഷയില്‍ അവശേഷിക്കുന്നു.

താരതമ്യപഠനത്തില്‍ സജാതീയ പദങ്ങളാണ് അടിസ്ഥാന ഘടകം. അതിനാല്‍ പരകീയ പദങ്ങളും സാന്ദര്‍ഭിക പദങ്ങളും ഒഴിവാക്കുന്നു. പരകീയ പദങ്ങളുടെ ആധിക്യം ഭാഷകളുടെ ജൈവബന്ധത്തില്‍ സംശയത്തിനിടനല്കാമെന്നതിനാല്‍ താരതമ്യപഠനത്തില്‍ സജാതീയ പദങ്ങള്‍ക്കു പുറമേ ഭാഷകളുടെ വ്യാകരണതലവും പഠനവിധേയമാക്കുന്നു. ഒരു ഭാഷയുടെ വ്യാകരണം മറ്റൊരു ഭാഷയുടെ സ്വാധീനത്താല്‍ പരിണാമപ്പെടുന്നതല്ല. സംസ്കൃതത്തിലും മലയാളത്തിലും പൊതുവായി കാണുന്ന പദങ്ങളുടെ അടിസ്ഥാനത്തില്‍ ഇവയുടെ ജൈവബന്ധം സംശയിക്കപ്പെട്ടെങ്കിലും വ്യാകരണതല പരിശോധനയില്‍ ഈ ധാരണ തിരുത്തിയെഴുതപ്പെട്ടു.

അര്‍ഥ-രൂപ സാമ്യമുള്ള പദങ്ങളും വ്യാകരണവുമാണ് ജൈവ ബന്ധം തീരുമാനിക്കാനുള്ള മുഖ്യ ഉപാധികള്‍. ജൈവബന്ധം മനസ്സിലാക്കിക്കഴിഞ്ഞാല്‍ പരകീയ പദങ്ങളെ അനുകൂലന പ്രക്രിയകളിലൂടെ വേര്‍തിരിക്കുന്നു. അതിനുശേഷം സജാതീയ പദസഞ്ചയങ്ങളുടെ പുനര്‍നിര്‍മാണം തുടങ്ങുന്നു. സജാതീയ പദസമൂഹത്തില്‍ നിന്ന് ശബ്ദാനുകൂലനം തയ്യാറാക്കണം. ഉദാഹരണമായി തമിഴ്, മലയാളം, കന്നഡ എന്നീ ഭാഷകളിലെ സജാതീയ പദങ്ങളില്‍ ചിലത് പരിശോധിക്കാം.

ഭാഷ പദങ്ങള്‍

തമിഴ് ചെവി-ചിരി-കൈ കെടു

മലയാളം ചെവി-ചിരി-കൈ കെടു

കന്നഡ കെവി-കിരി-കൈ കെടു

ഒന്ന്, രണ്ട് എന്നീ സജാതീയ പദങ്ങളിലെ ആദ്യവ്യഞ്ജനത്തിന്റെ ശബ്ദാനുകൂലനം തമിഴ്, മലയാളം-ച്, കന്നഡ-ക് എന്നും മൂന്ന്, നാല് എന്നിവയിലെ സജാതീയ പദങ്ങളിലെ ശബ്ദാനുകൂലനം തമിഴ്, മലയാളം, കന്നഡ-ക് എന്നുമാണ്. അതായത് കന്നഡയിലെ ക് എന്ന ശബ്ദത്തെ പ്രതിനിധാനം ചെയ്യുവാന്‍ തമിഴിലും മലയാളത്തിലും രണ്ട ് ശബ്ദങ്ങള്‍ ഉണ്ട്. 'ക'യും 'ച'യും. ശബ്ദാനുരൂപ്യം സൃഷ്ടിക്കുമ്പോള്‍ ശബ്ദതത്ത്വം കാര്യമാക്കേണ്ടതില്ല. ക്രമം തെറ്റാതെയുള്ള ആവര്‍ത്തനമാണ് പ്രധാനം. ശബ്ദാനുകൂലനം കഴിഞ്ഞാല്‍ പുനര്‍നിര്‍മാണമാണ് നടത്തേണ്ടത്. ഭാഷകളില്‍ ശബ്ദങ്ങള്‍ക്ക് വ്യത്യാസമില്ലെങ്കില്‍ പൂര്‍വഭാഷയിലും അതേ ശബ്ദം തന്നെ ആയിരുന്നിരിക്കണം എന്നതാണ് അംഗീകരിക്കപ്പെട്ട തത്ത്വം. ക്/ക് എന്ന അനുകൂലനത്തിന്റെ അടിസ്ഥാനത്തില്‍ പ്രാഗ്രൂപത്തിലും *ക് എന്ന ശബ്ദമൂലകം പുനര്‍നിര്‍മിക്കാം. (*എന്ന ചിഹ്നം പ്രാഗ്രൂപത്തെ സൂചിപ്പിക്കുന്നു.) അടുത്ത അനുകൂലനത്തില്‍ ക്/ച് എന്ന് കാണാം. അതായത് കന്നഡയിലെ 'ക്' തമിഴിലും മലയാളത്തിലും 'ച്' ആണ്. ഇങ്ങനെയുള്ള സാഹചര്യങ്ങളില്‍ പ്രാഗ്രൂപനിര്‍മാണത്തില്‍ പരിസരശബ്ദം പരിശോധിക്കുന്നു. തമിഴിലേയും മലയാളത്തിലേയും 'ച്', ജിഹ്വാതലസ്വരങ്ങള്‍ക്ക് മുന്‍പില്‍ വക്രതല ശബ്ദങ്ങള്‍ പിന്‍തുടര്‍ന്ന് വരാത്തപ്പോള്‍ മാത്രമാണ് കാണുന്നത്. അതായത് 'ച്'യുടെ സ്ഥാനം പ്രവചനീയമാണ്. പൂര്‍വഭാഷയില്‍ ച്/ക് ഇവയില്‍ ഏതെങ്കിലും ഒന്നുമാത്രമേ ഉണ്ടായിരുന്നുള്ളൂ എന്ന നിഗമനത്തിലെത്തിച്ചേരുന്നു. ശബ്ദപരിണാമം മൂലം വന്നതാണ് ഈ വ്യത്യാസം. പുനര്‍നിര്‍മാണ പ്രക്രിയയില്‍ ജിഹ്വാമൂല വ്യഞ്ജനമായ 'ക്' ജിഹ്വാതല സ്വരത്തിന് മുന്‍പില്‍ ജിഹ്വാതലവ്യഞ്ജനമായി മാറുകയെന്നത് സുഗ്രഹമായതിനാല്‍, ശബ്ദാനുകൂലനത്തില്‍ പൂര്‍വഭാഷയില്‍ 'ക്' ആയിരുന്നിരിക്കണം എന്ന് അനുമാനിക്കാം. മലയാളത്തിലും തമിഴിലും പിന്നീട് 'ച്' ആയി പരിണാമപ്പെട്ടതായിരിക്കാം.

ശബ്ദതത്ത്വത്തേയും ഭൂരിഭാഗം ഭാഷകളിലെ സമാനതകളേയും അടിസ്ഥാനമാക്കി പുനര്‍നിര്‍മാണം നടത്തിയിരുന്നെങ്കിലും ഇവയെ ആസ്പദമാക്കിയുള്ള നിഗമനങ്ങള്‍ എപ്പോഴും ശരിയാകണമെന്നില്ല. പുനര്‍നിര്‍മാണത്തില്‍ ഇവ പരിഗണിക്കാറുണ്ടെങ്കിലും ശബ്ദമൂലക സിദ്ധാന്തത്തിലെ വ്യത്യയം, ആശ്രിതബന്ധം എന്നിവയാണ് അടിസ്ഥാന ഘടകങ്ങള്‍. ശബ്ദമൂലകങ്ങളുടെ പുനര്‍നിര്‍മാണംപോലെതന്നെ ശബ്ദമൂലകങ്ങളുടെ വിതരണക്രമം, സന്ധി നിയമങ്ങള്‍, രൂപമൂലകതലം തുടങ്ങിയ ഭാഷകളുടെ മൂലകങ്ങളെക്കൂടി പുനര്‍നിര്‍മിക്കാവുന്നതാണ്. ഈ ഭാഷ മുന്‍പു സംസാരിച്ചിരുന്നവരെപ്പറ്റിയും അവരുടെ സംസ്കാരത്തെപ്പറ്റിയും ചില വിവരങ്ങളും ലഭിച്ചേക്കാം. പ്രാഗ്രൂപത്തില്‍ നിന്ന് പുത്രീഭാഷകളിലേക്കുള്ള പരിണാമം സ്വാഭാവികമായ ഭാഷാ പരിണാമ മാര്‍ഗങ്ങള്‍ക്കനുസൃതമായിരിക്കണം. പ്രാഗ്രൂപം ഒരു കാലത്ത് പ്രയോഗത്തിലിരുന്നു എന്ന് അനുമാനിക്കുന്നതിനാല്‍ പുനര്‍നിര്‍മിക്കപ്പെടുന്ന ഭാഷ ഒരു സാധാരണ ഭാഷയോട് സാദൃശ്യമുള്ളതാകണം. പ്രാഗ്രൂപം ഭാഷാഭേദരഹിതമായിരിക്കണമെന്ന് താരതമ്യപഠനത്തില്‍ നിഷ്കര്‍ഷിക്കുന്നുണ്ടെങ്കിലും ഇത് പ്രായോഗികമാകാനിടയില്ല.

പൂര്‍വഭാഷയില്‍ നിന്ന് പുത്രീഭാഷകളിലേക്കുള്ള പരിണാമം പെട്ടെന്ന് ഉണ്ടാകാനിടയില്ല. പുത്രീഭാഷകളായി പരിണമിക്കുന്നതിനു മുമ്പ് പല ദശകളും പിന്നിട്ടിട്ടുണ്ടാകണം. അതായത് മൂല ദ്രാവിഡഭാഷയ്ക്കും അതില്‍നിന്ന് പിരിഞ്ഞിട്ടുള്ള ഓരോ ദ്രാവിഡഭാഷയ്ക്കും തമ്മിലുള്ള ബന്ധങ്ങള്‍ പലതരത്തിലായിരിക്കാം. അതുപോലെതന്നെ ദ്രാവിഡഭാഷാകുടുംബത്തിലെ സഹോദരീഭാഷകള്‍ തമ്മിലുള്ള ബന്ധങ്ങളിലും വ്യത്യാസങ്ങള്‍ കാണാം. പുത്രീഭാഷയിലേക്കുള്ള പരിണാമ പ്രക്രിയയില്‍ ഉണ്ടായിട്ടുള്ള ദശകള്‍ കണ്ടുപിടിക്കാനും താരതമ്യപഠനത്തില്‍ സാധ്യമാകുന്നു. ഈ ദശകളെ ആസ്പദമാക്കിയാണ് ഭാഷാ കുടുംബത്തില്‍ ഉപവിഭജനം നടക്കുന്നത്. പ്രാഗ്രൂപത്തില്‍ വന്നിട്ടുള്ള പൊതുപരിണാമങ്ങളാണ് ഉപവിഭജനത്തിന്റെ അടിസ്ഥാനം. ഇങ്ങനെയുള്ള പൊതുപരിണാമങ്ങളുടെ അടിസ്ഥാനത്തില്‍ മൂല ദ്രാവിഡഭാഷയെ ദക്ഷിണ-മധ്യ-ഉത്തര ദ്രാവിഡ ഭാഷകള്‍ എന്ന് വിഭജിച്ചിരിക്കുന്നു. പൂര്‍വഭാഷയ്ക്ക് ഒട്ടേറെ ഉപവിഭാഗങ്ങളുണ്ടാകാം. അതായത് ദക്ഷിണ ദ്രാവിഡത്തിലെ ഉപ വിഭാഗങ്ങളാണ് തമിഴും മലയാളവും. സന്ദര്‍ഭവശാല്‍ ഉണ്ടാകാവുന്ന പല പൊതുപരിണാമങ്ങളാണ് വിഭജനത്തിന്റെ അടിസ്ഥാനം.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍