This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

താന്‍സാനിയ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

10:17, 26 ജൂണ്‍ 2008-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഉള്ളടക്കം

താന്‍സാനിയ

Tanzania

കിഴക്കന്‍ ആഫ്രിക്കയിലെ ഒരു സ്വതന്ത്ര പരമാധികാര രാഷ്ട്രം. ഭൂമധ്യരേഖയ്ക്ക് തെ. സ്ഥിതിചെയ്യുന്ന ഈ രാജ്യം തങ്കനീക്ക, സാന്‍സിബാര്‍ എന്നീ രണ്ട് സ്വതന്ത്ര ആഫ്രിക്കന്‍ റിപ്പബ്ളിക്കുകള്‍ ചേര്‍ന്നാണ് രൂപീകൃതമായിട്ടുള്ളത് (1964). ഔദ്യോഗിക നാമം: 'യുണൈറ്റഡ് റിപ്പബ്ളിക് ഒഫ് താന്‍സാനിയ'. കിഴക്കന്‍ ആഫ്രിക്ക യിലെ ഏറ്റവും വലിയ രാജ്യമായിരുന്ന തങ്കനീക്ക തുടര്‍ച്ചയായ അറബ്-ജര്‍മന്‍-ബ്രിട്ടിഷ് ആധിപത്യങ്ങള്‍ക്കു ശേഷം 1961-ല്‍ സ്വാതന്ത്യം നേടി. സാന്‍സിബാര്‍, പെംബ എന്നീ ദ്വീപുകള്‍ ചേര്‍ന്ന സാന്‍സിബാര്‍ അറബ് സുല്‍ത്താന്‍ ഭരണം നടത്തിയിരുന്ന ഒരു ബ്രിട്ടിഷ് സംരക്ഷിത പ്രദേശമായിരുന്നു. 1963-ല്‍ സാന്‍സിബാര്‍ സ്വതന്ത്രമായതിനുശേഷം 1964-ല്‍ ഈ രണ്ട് റിപ്പബ്ളിക്കുകളും സംയോജിച്ച് താന്‍സാനിയ രൂപംകൊണ്ടു. രണ്ട് അംഗ റിപ്പബ്ളി ക്കുകളുടേയും പേരുകളില്‍ നിന്നാണ് 'താന്‍സാനിയ' എന്ന രാഷ്ട്രനാമം നിഷ്പന്നമായിട്ടുള്ളത്. ബ്രിട്ടിഷ് കോമണ്‍വെല്‍ത്തിലെ ഒരു അംഗരാഷ്ട്രം കൂടിയാണ് താന്‍സാനിയ. വിസ്തീര്‍ണം: 9,45,087 ച.കി.മീ.; ജനസംഖ്യ: 3,67,66,356(2005) ജനസാന്ദ്രത: 321/ച.കി.മീ.; അതിരുകള്‍: വ.ഉഗാണ്ട, വിക്ടോറിയ തടാകം, വ.കി. കെനിയ, പ.തങ്കനീക്ക തടാകം, വ.പ.റുവാണ്ട, ബുറുണ്ടി, തെ.പ. സാംബിയ, മാലാവി, തെ.മൊസംബിക്, കി.ഇന്ത്യന്‍ സമുദ്രം; തലസ്ഥാനം: ഡൊഡോമ; പ്രധാന പട്ടണം: ദാര്‍-എസ്-സലാം. ഔദ്യോഗിക ഭാഷകള്‍: സ്വാഹിലി, ഇംഗ്ളീഷ്; നാണയം: താന്‍സാനിയന്‍ ഷില്ലിങ്.

താന്‍സാനിയ

ഭൂപ്രകൃതി

താന്‍സാനിയയിലെ പ്രധാന ഭൂപ്രദേശമായ തങ്കനീക്കയെ ഭൂപ്രകൃതിയനുസരിച്ച് മൂന്നായി വിഭജിച്ചിരിക്കുന്നു. (i) തീരസമതലം, (ii) ഉയരം കുറഞ്ഞ കിഴക്കന്‍ പീഠഭൂമി (iii) ഉയരം കൂടിയ മധ്യപീഠഭൂമി. കിഴക്കന്‍ പീഠഭൂമിയുടെ വീതി കൂടിയ ഭാഗം തങ്കനീക്കാ തടാകവും കടന്ന് ന്യാസാ(Nyasa) തടാകം വരെ വ്യാപിച്ചിരിക്കുന്നു. ആഫ്രിക്കന്‍ വിള്ളല്‍ താഴ്വരയുടെ കി.-ഉം പ.-ഉം ശാഖകളുടെ മധ്യത്തിലാണ് മധ്യപീഠഭൂമിയുടെ സ്ഥാനം. പീഠഭൂമികളില്‍ നിന്നു വ്യത്യസ്തമായി വിള്ളല്‍ താഴ്വരയുടെ അതിര്‍ത്തിയില്‍ കുത്തനെ ഉയര്‍ന്നു നില്ക്കുന്ന ഉന്നത തടങ്ങള്‍ താന്‍സാനിയന്‍ ഭൂപ്രകൃതിയെ വ്യതിരിക്തമാക്കുന്നു. 900 മീ. ആണ് പ്രധാന ഭൂവിഭാഗത്തിന്റെ ശ.ശ. ഉയരം. വ.കിഴക്കന്‍ മേഖലയുടെ അതിര്‍ത്തിപ്രദേശങ്ങളില്‍ പരീ, ഉസാമ്പ തുടങ്ങിയ ഒറ്റപ്പെട്ട ചില പര്‍വതങ്ങള്‍ കാണാം. ലിവിങ്സ്റ്റണ്‍ മലനിരകള്‍ എന്ന പേരിലറിയപ്പെടുന്ന കിപെന്‍ജെറ (Kipengera) മലനിരകള്‍ ഇതിനടുത്താണ് സ്ഥിതിചെയ്യുന്നത്. ആഫ്രിക്കയിലെ ഏറ്റവും ഉയരം കൂടിയ പര്‍വതമായ കിലിമഞ്ജാരോ (പരമാവധി ഉയരം 5,895 മീ.) താന്‍സാനിയയുടെ വ. ഭാഗത്ത് സ്ഥിതിചെയ്യുന്നു.

സാംബസി നദീമുഖത്തു നിന്ന് ആരംഭിച്ച് ചെങ്കടലിലേക്കു വ്യാപിക്കുന്ന ആഫ്രിക്കന്‍ വിള്ളല്‍ താഴ്വരയുടെ രണ്ട് ശാഖകള്‍ താന്‍സാനിയയിലൂടെ കടന്നുപോകുന്നുണ്ട്. ഇടുങ്ങിയതും ആഴമേറിയതും ചെങ്കുത്തായ പാര്‍ശ്വങ്ങളോടു കൂടിയതുമായ ഈ താഴ്വരയുടെ ഒരു ശാഖ പടിഞ്ഞാറന്‍ അതിര്‍ത്തിയിലൂടെയും മറ്റൊരു ശാഖ മധ്യ താന്‍സാനിയയിലൂടെയുമാണ് കടന്നുപോകുന്നത്. പടിഞ്ഞാറന്‍ ശാഖയിലാണ് തങ്കനീക്കാ തടാകത്തിന്റെ സ്ഥാനം. തങ്കനീക്കയുടെ തീരപ്രദേശം കണ്ടല്‍സസ്യങ്ങള്‍ വളരുന്ന ചതുപ്പുപ്രദേശങ്ങളാലും തെങ്ങിന്‍തോപ്പുകളാലും സമൃദ്ധമാണ്. സു. 800 കി.മീ. ആണ് തീരദേശ ദൈര്‍ഘ്യം. സാന്‍സിബാര്‍, പെംബ ദ്വീപുകള്‍ തീരക്കടലിലായി സ്ഥിതിചെയ്യുന്നു. സു. 1660 ച.കി.മീ. വിസ്തീര്‍ണം സാന്‍സിബാറിനുണ്ട്; പെംബയ്ക്ക് സു. 985 ച.കി.മീ.-ഉം.

കാലാവസ്ഥ

സമുദ്രസാമീപ്യം, ഉയരം എന്നിവ താന്‍സാനിയയുടെ കാലാവസ്ഥയെ നിയന്ത്രിക്കുന്നതില്‍ പ്രധാന പങ്കു വഹിക്കുന്നു. മറ്റു ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നു വിഭിന്നമായി താന്‍സാനിയയുടെ കാലാവസ്ഥയെ വ്യതിരിക്തമാക്കുന്നതിലും ഇവ മുഖ്യ പങ്കു വഹിക്കുന്നു. കാലാവസ്ഥാ വ്യതിയാനങ്ങള്‍ക്കനുസൃതമായി രാജ്യത്തെ മൂന്നു മേഖലകളായി വിഭജിക്കാം. (i) ചൂടു കൂടിയതും ഈര്‍പ്പമുള്ളതുമായ തീരപ്രദേശം (ii) ഋതുക്കള്‍ക്കനുസൃതമായി താപനിലയില്‍ വ്യതിയാനമനുഭവപ്പെടുന്ന വരണ്ട മധ്യ പീഠഭൂമി പ്രദേശം (iii) അര്‍ധ-ശീതോഷ്ണ കാലാവസ്ഥ രേഖപ്പെടുത്തുന്ന പര്‍വത പ്രദേശം.

ഇന്ത്യന്‍ മഹാസമുദ്രത്തിന് അഭിമുഖമായി കിടക്കുന്ന തീരപ്രദേശത്താണ് പൊതുവേ പ്രസന്നമായ ഉഷ്ണമേഖലാ കാലാവസ്ഥ അനുഭവപ്പെടുന്നത്. രാജ്യത്ത് ഏറ്റവും കൂടുതല്‍ മഴ ലഭിക്കുന്നതും ഇവിടെത്തന്നെ. 1016 മി.മീ. മുതല്‍ 1930 മി.മീ. വരെയാണ് ഇവിടത്തെ വാര്‍ഷിക വര്‍ഷപാതത്തിന്റെ ശ.ശ.; ദിന-രാത്ര താപനിലയുടെ ശ.ശ. 26.7ºC-ഉം. വരണ്ട മധ്യ പീഠഭൂമി പ്രദേശത്ത് വര്‍ഷത്തില്‍ 508-762 മി.മീ. മഴ ലഭിക്കുന്നു. അര്‍ധ-ശീതോഷ്ണ കാലാവസ്ഥ അനുഭവപ്പെടുന്ന ഉന്നത തടങ്ങള്‍ പൊതുവേ ജലസമ്പന്നമാണ്.

സാന്‍സിബാര്‍, പെംബ എന്നീ ദ്വീപുകളില്‍ പൊതുവേ ഉഷ്ണമേഖലാ കാലാവസ്ഥയാണ് അനുഭവപ്പെടുന്നത്. കടലില്‍ നിന്ന് തുടര്‍ച്ചയായി വീശുന്ന കാറ്റ് ഈ ദ്വീപുകളിലെ താപനില ഗണ്യമായി കുറയ്ക്കുന്നു. പെംബയിലും വടക്കന്‍ തീരപ്രദേശങ്ങളിലും പ്രതിവര്‍ഷം 1500 മി.മീ. വരെ മഴ ലഭിക്കാറുണ്ട്.

തലസ്ഥാന നഗരമായ ഡൊഡോമയില്‍ ജനു.-യില്‍ 23.9ºC-ഉം ജൂലായില്‍ 19.4ºC-ഉം താപനില അനുഭവപ്പെടുന്നു. 572 മി.മീ. ആണ് ഇവിടത്തെ വാര്‍ഷികവര്‍ഷപാതത്തിന്റെ ശ.ശ. പ്രധാന നഗരമായ ദാര്‍-എസ്-സലാമില്‍ ജനു.-യില്‍ 27.80ºC-ഉം ജൂലായില്‍ 23.3ºC-ഉം താപനില രേഖപ്പെടുത്താറുണ്ട്. 1064 മി.മീ. ആണ് വാര്‍ഷിക വര്‍ഷപാതത്തിന്റെ ശരാശരി.

ജലസമ്പത്ത്

ആഫ്രിക്കന്‍ വന്‍കരയിലെ വന്‍ തടാകങ്ങളായ വിക്റ്റോറിയ, തങ്കനീക്ക (നോ: തങ്കനീക്കാ തടാകം), ന്യാസ എന്നിവ ഭാഗികമായി താന്‍സാനിയയിലാണ് ഉള്‍പ്പെടുന്നത്. വിക്റ്റോറിയ തടാകമൊഴികെയുള്ള താന്‍സാനിയയിലെ മറ്റെല്ലാ തടാകങ്ങളും വിള്ളല്‍ താഴ്വരയില്‍ സ്ഥിതിചെയ്യുന്നു. രാജ്യത്തിന്റെ പടിഞ്ഞാറന്‍ അതിര്‍ത്തിയിലുള്ള തങ്കനീക്ക, ന്യാസ എന്നീ തടാകങ്ങള്‍ വിസ്തൃതിയും ആഴവുമേറിയ ശുദ്ധജല തടാകങ്ങളാണ്. എന്നാല്‍ താഴ്വരയുടെ കിഴക്കന്‍ മേഖലയില്‍ സ്ഥിതിചെയ്യുന്ന നാട്രണ്‍ (Natron), ഇയാസി (Eyasi) തുടങ്ങിയ ചെറുതടാകങ്ങള്‍ ശുദ്ധജലതടാകങ്ങളല്ല.

മഴക്കാലത്തു മാത്രമേ മിക്ക താന്‍സാനിയന്‍ നദികളിലും നീരൊഴുക്ക് ഉണ്ടാകാറുള്ളൂ. മുഖ്യ നദിയായ റുഫിജിക്കു പുറമേ പാങ്ഗാനി, വാമി, റുവുമ എന്നിവ ഇന്ത്യന്‍ സമുദ്രത്തിലാണ് നിപതിക്കുന്നത്. മലഗരാസി (Malagarasi), കഗേര (Kagera) എന്നിവ ഉള്‍പ്പെടെ പടിഞ്ഞാറുഭാഗത്തുള്ള ചെറുനദികള്‍ എല്ലാം നൈല്‍, കോങ്ഗോ, സാംബസി എന്നീ നദീവ്യൂഹങ്ങളുടെ ഭാഗമാണ്. റിപ്പബ്ളിക്കിലെ നദികള്‍ എല്ലാംതന്നെ ജലസേചനത്തിനും ഗതാഗതത്തിനും വൈദ്യുതി ഉത്പാദനത്തിനും ചെറിയ തോതില്‍ മാത്രമേ ഉപയോഗപ്രദമാകുന്നുള്ളൂ.

ജൈവസമ്പത്ത്

വടക്കന്‍ താന്‍സാനിയയിലെ ഒരു വന്യജീവി സംരക്ഷണകേന്ദ്രം

താന്‍സാനിയയിലെ വൈവിധ്യമാര്‍ന്ന സസ്യജാലവും മണ്ണിനങ്ങളും ഇവിടത്തെ കൃഷിയേയും ജനസാന്ദ്രതയേയും നിയന്ത്രിക്കുന്നതില്‍ പ്രധാന പങ്കുവഹിക്കുന്നു. ആഫ്രിക്കന്‍ വന്‍കരയുടെ കിഴക്കന്‍ പ്രദേശങ്ങളെപ്പോലെ ജൈവസമ്പത്തിനാല്‍ സമ്പന്നമാണ് താന്‍സാനിയ. കാലാവസ്ഥാ വ്യതിയാനത്തിന് അനുസൃതമായിട്ടുള്ള സസ്യജാല വിതരണമാണ് താന്‍സാനിയയുടേത്. ഉന്നതതടങ്ങളിലും തീരപ്രദേശങ്ങളിലുമായാണ് വനങ്ങള്‍ വ്യാപിച്ചിരിക്കുന്നത്. ഇതര പ്രദേശങ്ങളില്‍ മുഖ്യമായും സ്റ്റെപ്പി-സാവന്ന മാതൃകയില്‍പ്പെട്ട പുല്‍പ്രദേശങ്ങളാണുള്ളത്. ചിലയിടങ്ങളില്‍ അര്‍ധ മരുപ്രദേശസസ്യങ്ങളും കാണാം. കണ്ടല്‍ക്കാടുകളും പനകളും തീരദേശത്തെ സസ്യപ്രകൃതിയെ വ്യത്യസ്തമാക്കുന്നു. മുള്‍ച്ചെടികളും ബാവോ ബാബും ഉള്‍പ്പെടുന്നതാണ് മധ്യപീഠഭൂമിയിലെ സസ്യജാലം. കിലിമഞ്ജാരോയില്‍ പ്രധാനമായും ആല്‍പൈന്‍ സസ്യങ്ങള്‍ക്കാണ് മുന്‍തൂക്കം. വ.കിഴക്കുള്ള ഉസംബരാ പര്‍വതപ്രദേശത്താണ് 'ആഫ്രിക്കന്‍ വയലറ്റ്' പ്രധാനമായും കാണപ്പെടുന്നത്.

താന്‍സാനിയയിലെ ഉയരം കുറഞ്ഞ കിഴക്കന്‍ പീഠഭൂമിയിലെ കുറ്റിച്ചെടികളും വൃക്ഷങ്ങളും വളരുന്ന പ്രദേശം മിയോംബോ എന്ന പേരില്‍ അറിയപ്പെടുന്നു. മനുഷ്യരിലും മൃഗങ്ങളിലും മാരകമായ നിദ്രാരോഗം പരത്തുന്ന സെസി ഈച്ചകളുടെ പ്രജനനകേന്ദ്രമാണിവിടം. ആഫ്രിക്കന്‍ വന്‍കരയില്‍ സാധാരണ കാണപ്പെടുന്ന സിംഹം, പുലി, കാണ്ടാമൃഗം, ജിറാഫ്, വരയന്‍ കുതിര തുടങ്ങിയ വന്യമൃഗങ്ങളെയെല്ലാം താന്‍സാനിയയിലും കാണാം. വ.ഭാഗത്തെ സെറെങേതി സമതലത്തില്‍ 14,500 ച.കി.മീ. വിസ്തൃതിയില്‍ സ്ഥിതിചെയ്യുന്ന 'സെറെങേതി നാഷണല്‍ പാര്‍ക്ക്' ആഫ്രിക്കയിലെ ഒരു പ്രധാന വന്യമൃഗ കേന്ദ്രമാണ്. സിംഹം, മാന്‍, വരയന്‍ കുതിര തുടങ്ങിയ വന്യമൃഗങ്ങളുടെ ഒരു പ്രധാന വാസകേന്ദ്രമാണിവിടം. ഗാസെല്ലാ (Gazellas), വരയന്‍ കുതിര, കാട്ടുപോത്ത് തുടങ്ങിയ വന്യമൃഗങ്ങള്‍ ഈ വിശാല സമതലം വഴി ദേശാന്തരഗമനം നടത്താറുണ്ട്. റിപ്പബ്ളിക്കിന്റെ തെ. ഭാഗത്തായി ലോകത്തിലെ ഏറ്റവും വലിയ വന്യജീവിസംരക്ഷണ കേന്ദ്രങ്ങളിലൊന്നായ സിലൂസ് ഗെയിം റിസര്‍വ് (Selous Game Reserve) സ്ഥിതിചെയ്യുന്നു. 54,000 ച.കി.മീ. വിസ്തൃതിയില്‍ വ്യാപിച്ചിരിക്കുന്ന ഇവിടെ ഏകദേശം 50,000 ആനകള്‍ ഉണ്ടെന്നാണ് കണക്ക്. ബബൂണ്‍, നീര്‍ക്കുതിര, ജിറാഫ്, കാണ്ടാമൃഗം, വിവിധയിനം കുരങ്ങുകള്‍ എന്നിവയെയും ഇവിടെ കാണാം. നോറംഗോറ ക്രേറ്ററാണ് താന്‍സാനിയയിലെ മറ്റൊരു പ്രധാന വന്യജീവി സംരക്ഷണ കേന്ദ്രം.

വന്യജീവി സംരക്ഷണത്തിനും പരിപാലനത്തിനും മുന്തിയ പരിഗണന നല്കുന്ന താന്‍സാനിയയില്‍ ഈ രംഗത്ത് വിദഗ്ധ പരിശീലനം നല്കുന്നതിനു വേണ്ടി ഒരു കോളജും പ്രവര്‍ത്തിക്കുന്നുണ്ട്. ജനങ്ങളുടെ ആരോഗ്യ പരിപാലനത്തിന്റെ ഭാഗമായാണ് സര്‍ക്കാര്‍ വന്യജീവി സംരക്ഷണത്തിനും നിയന്ത്രണത്തിനും പ്രത്യേക പ്രാധാന്യം നല്കുന്നത്. വന്യജീവികള്‍ മിക്കപ്പോഴും നിദ്രാരോഗത്തിന്റെ അണുവാഹികളായിത്തീരുന്നതിനാല്‍ ഇവയെ ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന മേഖലകളില്‍ നിന്ന് അകറ്റി നിര്‍ത്തേണ്ടത് അത്യന്താപേക്ഷിതമായി തീരുന്നു. വന്യജീവികളുടെ ആക്രമണത്തില്‍ നിന്ന് കൃഷിയിടങ്ങളേയും വിളകളേയും സംരക്ഷിക്കുന്നതിനും സര്‍ക്കാര്‍ നടപടികള്‍ സ്വീകരിച്ചുവരുന്നു.

ജനങ്ങളും ജീവിതരീതിയും

മസായ് വംശജര്‍

താന്‍സാനിയയിലെ ജനങ്ങളില്‍ ഭൂരിഭാഗവും ആഫ്രിക്കന്‍ വംശജരാണ്. ഇതില്‍ ബന്തു (Bantu) വിഭാഗത്തിനാണ് മുന്‍തൂക്കം. അനേകം ആഫ്രിക്കന്‍ ഉപവര്‍ഗങ്ങള്‍ ഉള്‍പ്പെടുന്ന നരവംശ-ഭാഷാ വിഭാഗമാണിത്. കൃഷിയാണ് ഇവരുടെ മുഖ്യ ഉപജീവനമാര്‍ഗം. ബന്തുവംശജര്‍ക്കു പുറമേ അറബികള്‍, ഏഷ്യക്കാര്‍, യൂറോപ്യന്മാര്‍ തുടങ്ങിയ വിഭാഗങ്ങളും താന്‍സാനിയയിലുണ്ട്. ശിലായുഗത്തില്‍ ഇവിടെ അധിവാസമുറപ്പിച്ച ബുഷ്മെന്‍, നിലോട്ടിക് വിഭാഗങ്ങളില്‍പ്പെടുന്ന മസായ് (Masai), ലൂവോ (Luo) എന്നീ വിഭാഗങ്ങളാണ് താന്‍സാനിയയിലെ വംശീയ ന്യൂനപക്ഷം. നിലോട്ടിക് ഭാഷ സംസാരിക്കുന്ന ഈ വിഭാഗങ്ങളുടെ മുഖ്യ ഉപജീവനമാര്‍ഗം കന്നുകാലി വളര്‍ത്തലാണ്. താന്‍സാനിയയുടെ വടക്കന്‍ പ്രദേശങ്ങളാണ് ഇക്കൂട്ടരുടെ പ്രധാന ആവാസകേന്ദ്രം.

ബുഷ്മെന്‍ (Bushmen) വംശജരാണ് താന്‍സാനിയയില്‍ ആദ്യം അധിവാസമുറപ്പിച്ച ഗോത്രവിഭാഗം എന്നു കരുതുന്നു. ശിലായുഗത്തില്‍ ഇവിടെ കുടിയേറിയ ഇവരുടെ പിന്‍ഗാമികളില്‍ ചെറിയൊരു ശ.മാ. ഇപ്പോഴും താന്‍സാനിയയില്‍ നിവസിക്കുന്നുണ്ട്. താന്‍സാനിയയുടെ തെ.-ഉം തെ.പ.-ഉം നിന്നാണ് ബന്തു വിഭാഗക്കാര്‍ ഇവിടെ കുടിയേറിയത്. ഖോയ്സാന്‍ ഉപഭാഷകള്‍ സംസാരിക്കുന്നവരും താന്‍സാനിയയിലുണ്ട്. സ്വാഹിലിയാണ് ജനവിഭാഗങ്ങളില്‍ ബഹുഭൂരിപക്ഷത്തിന്റേയും മുഖ്യ വ്യവഹാര ഭാഷ. വിദ്യാസമ്പന്നര്‍ക്കിടയില്‍ ഇംഗ്ളീഷും വ്യാപകമായി പ്രചാരത്തിലുണ്ട്.

താന്‍സാനിയന്‍ ജനസംഖ്യയുടെ നാലില്‍ മൂന്നു ഭാഗത്തിലധി കവും ഗ്രാമീണരാണ്. സ്വാതന്ത്യലബ്ധിക്കു ശേഷം പട്ടണങ്ങളി ലേക്കുള്ള കുടിയേറ്റം ഗണ്യമായി വര്‍ധിച്ചു. ദാര്‍-എസ്-സലാം, ഡൊഡോമ, സാന്‍സിബാര്‍, വിക്റ്റോറിയ തടാകക്കരയിലെ മ്വാണ്‍സ, വടക്കന്‍ ഉന്നത തടങ്ങളിലെ അറുഷ, മോഷി എന്നിവയാണ് താന്‍സാനിയയിലെ പ്രധാന പട്ടണങ്ങള്‍.

താന്‍സാനിയയിലെ ജനസംഖ്യാ വിതരണം അസന്തുലിതമാണ്. ഫലഭൂയിഷ്ഠതയും ജലലഭ്യതയുമുള്ള പ്രദേശങ്ങളാണ് ജനസാന്ദ്രതയില്‍ മുന്നില്‍. പ്രധാന കരയുടെ പത്തിലൊരു ഭാഗത്തായി റിപ്പബ്ളിക്കിലെ മൊത്തം ജനസംഖ്യയുടെ മൂന്നിലൊന്നു കേന്ദ്രീകരിച്ചിരിക്കുന്നു. ഉഗാളി (Ugali) (ചോളം, തിന എന്നിവ ചേര്‍ത്തുണ്ടാക്കുന്ന ഒരിനം കഞ്ഞി), കസാവ, മധുരക്കിഴങ്ങ്, വാഴപ്പഴം എന്നിവയാണ് ജനങ്ങളുടെ മുഖ്യ ആഹാര ഇനങ്ങള്‍. പലതരത്തിലുള്ള വീടുകള്‍ ഇവിടെയുണ്ടെങ്കിലും പ്രധാന ഭവനനിര്‍മാണോപാധികള്‍ ചെടിയും വൃക്ഷശിഖരങ്ങളുമാണ്.

താന്‍സാനിയയിലെ പ്രധാന ഭൂഭാഗത്തും സാന്‍സിബാറിലും മുമ്പ് ആദിവാസി സമൂഹങ്ങള്‍ തിങ്ങിപ്പാര്‍ത്തിരുന്നു. സാംസ്കാരിക വൈവിധ്യം പുലര്‍ത്തിയിരുന്ന ഈ ആദിവാസി വിഭാഗങ്ങളില്‍ ബന്തു വിഭാഗങ്ങള്‍ക്കിടയില്‍ മാത്രമാണ് സമാനമായ ഭാഷകള്‍ നിലനിന്നിരുന്നത്. വിക്റ്റോറിയ തടാകതീരത്ത് വാസമുറപ്പിച്ചിരുന്ന താന്‍സാനിയയിലെ ഏറ്റവും വലിയ ആദിവാസി വിഭാഗമായ സുക്കുമ (Sukuma)വിഭാഗത്തിന്റെ പ്രധാന ഉപജീവനമാര്‍ഗങ്ങള്‍ കൃഷിയും കന്നുകാലി വളര്‍ത്തലുമായിരുന്നു. ഒന്നിലധികം ഗോത്രത്തലവന്മാര്‍ ഇവരുടെ പ്രത്യേകതയായിരുന്നു. എന്നാല്‍ തെക്കന്‍ ഉന്നത തടങ്ങളില്‍ നിവസിച്ചിരുന്ന ഹെഹീ (Hehe) വിഭാഗക്കാര്‍ക്ക് ഒരു ഗോത്രത്തലവന്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. നിലോട്ടിക് വിഭാഗത്തില്‍പ്പെട്ട മസായികളായിരുന്നു മറ്റൊരു പ്രബല ഗോത്ര വിഭാഗം. ഋതുക്കള്‍ക്കനുസൃതമായി ജലലഭ്യതയും മേച്ചില്‍പ്പുറങ്ങളും തേടി തങ്ങളുടെ കന്നുകാലികളുമായി സഞ്ചരിച്ചിരുന്ന ഇക്കൂട്ടര്‍ക്ക് ഒരു പ്രത്യേക നേതൃസ്ഥാനം ഇല്ലായിരുന്നു.

കൊളോണിയല്‍ - ദേശീയ ഭരണകാലഘട്ടങ്ങളില്‍ താന്‍സാനിയയിലെ ഗോത്രവര്‍ഗക്കാര്‍ നിരവധി മാറ്റങ്ങള്‍ക്കു വിധേയരായതിനാല്‍ നാമമാത്രമായ പാരമ്പര്യ രാഷ്ട്രീയ അധികാരങ്ങള്‍ മാത്രമേ ഇവര്‍ക്ക് നിലനിറുത്താന്‍ കഴിഞ്ഞുള്ളൂ. 19-ാം ശ..-ത്തിന്റെ ആരംഭത്തോടെ തുടക്കം കുറിച്ച പാശ്ചാത്യ വിദ്യാഭ്യാസം, ആധുനിക സമ്പദ് വ്യവസ്ഥിതി, ഗതാഗത-വാര്‍ത്താവിനിമയ മാര്‍ഗങ്ങള്‍, ഇസ്ളാം-ക്രൈസ്തവ മതങ്ങളുടെ വ്യാപനം എന്നിവ ആദിവാസി സമൂഹങ്ങളുടെ ഐക്യത്തെ ബാധിച്ചിട്ടുണ്ട്.

സാന്‍സിബാര്‍ ഒഴികെയുള്ള പട്ടണങ്ങളെല്ലാം കൊളോണിയല്‍ കാലഘട്ടത്തില്‍ രൂപമെടുത്തവയാണ്. വിദ്യാഭ്യാസത്തിനും ഉപജീവനത്തിനും വേണ്ടി നഗരങ്ങളിലേക്കു കുടിയേറുന്ന ആഫ്രിക്കക്കാര്‍ മിക്കപ്പോഴും തങ്ങളുടെ പാരമ്പര്യ സംസ്കാരം ഉപേക്ഷിക്കുകയാണു പതിവ്. എങ്കിലും മിക്ക ആഫ്രിക്കന്‍ വംശജരും കുടുംബവും ഭൂമിയുമായുള്ള തങ്ങളുടെ ബന്ധം കാത്തുസൂക്ഷിക്കുന്നതില്‍ ശ്രദ്ധിക്കുന്നുണ്ട്.

മതവും വിദ്യാഭ്യാസവും പരമ്പരാഗത മതാചാരക്രമങ്ങള്‍ക്ക് മുന്‍ഗണന നല്കിയിരുന്ന ജനതയായിരുന്നു താന്‍സാനിയയിലേത്. പൂര്‍വികര്‍, ഭൂമി, ബിംബങ്ങള്‍ തുടങ്ങിയവയെ ഇവര്‍ ആരാധിച്ചിരുന്നു. ഗോത്രത്തലവന്മാര്‍ പുരോഹിതന്മാര്‍ കൂടിയായിരുന്നു. എന്നാല്‍ 1840-കള്‍ക്കു ശേഷം ഉണ്ടായ ക്രിസ്തുമതത്തിന്റെ വ്യാപനം ആദിവാസികളുടെ പരമ്പരാഗത മതവിശ്വാസങ്ങളില്‍ സാരമായ മാറ്റങ്ങള്‍ വരുത്തി.
ഒരു അനൗപചാരിക വിദ്യാഭ്യാസ കേന്ദ്രം
താന്‍സാനിയയിലെ മിക്ക ക്രിസ്ത്യന്‍ ദേവാലയങ്ങള്‍ക്കും സ്വയംഭരണാധികാരമുണ്ട്. യൂറോപ്യന്‍ വംശജരാണ് ക്രിസ്തുമത വിശ്വാസികളില്‍ ഭൂരിഭാഗം. ആഫ്രിക്കന്‍ വംശജര്‍ക്കിടയില്‍ ചെറിയൊരു ശ.മാ. ക്രിസ്തുമതത്തിലേക്കു പരിവര്‍ത്തനം ചെയ്തിട്ടുണ്ടെങ്കിലും ഗോത്ര വര്‍ഗക്കാര്‍ക്കിടയില്‍ പരമ്പരാഗത മതവിശ്വാസങ്ങള്‍ക്കുതന്നെയാണ് ഇപ്പോഴും മുന്‍തൂക്കം. ഇസ്ളാംമതത്തിനും താന്‍സാനിയന്‍ ജനജീവിതത്തില്‍ ശ്രദ്ധേയമായ സ്വാധീനമുണ്ട്. തങ്കനീക്കാ തീരത്തും സാന്‍സിബാറിലും നൂറ്റാണ്ടുകള്‍ക്കു മുമ്പുതന്നെ ഇസ്ളാംമതം പ്രചരിച്ചിരുന്നതായി കരുതുന്നു. 19-ാം ശ.-ത്തോടെ താന്‍സാനിയയുടെ ഉള്‍നാടന്‍ പ്രദേശങ്ങളിലേക്കും ഇസ്ളാംമതം വ്യാപിച്ചു.

ആഫ്രിക്കയില്‍ സാക്ഷരതയില്‍ മുന്നില്‍ നില്ക്കുന്ന രാജ്യങ്ങളില്‍ ഒന്നാണ് താന്‍സാനിയ. പ്രായപൂര്‍ത്തിയായവരില്‍ 71.6 ശ.മാ. (1997) സാക്ഷരരാണ്. സ്കൂളുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഭൂരിഭാഗവും സര്‍ക്കാരിന്റെ നിയന്ത്രണത്തിലാണ് പ്രവര്‍ത്തിക്കുന്നത്. താന്‍സാനിയന്‍ ഭരണഘടന 7 വര്‍ഷത്തെ നിര്‍ബന്ധിത പ്രൈമറി വിദ്യാഭ്യാസം നിഷ്കര്‍ഷിക്കുന്നുണ്ടെങ്കിലും വിദ്യാര്‍ഥികളില്‍ പകുതി മാത്രമേ സ്കൂളുകളില്‍ ഹാജരാകാറുള്ളൂ. ദാര്‍-എസ്-സലാം സര്‍വകലാശാല (1961), സൊകോയിന്‍ കാര്‍ഷിക സര്‍വകലാശാല (1984), ഓപ്പണ്‍ സര്‍വകലാശാല എന്നിവയ്ക്കു പുറമേ, നിരവധി ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ താന്‍സാനിയയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

സമ്പദ്ഘടന

കൃഷി

കാപ്പിത്തോട്ടം

പരമ്പരാഗതമായി ഒരു കാര്‍ഷിക രാജ്യമാണ് താന്‍സാനിയ. ഉപജീവനാധിഷ്ഠിത കൃഷിക്ക് മുന്‍തൂക്കമുള്ള താന്‍സാനിയയില്‍ ജനസംഖ്യയുടെ നല്ലൊരു പങ്ക് കൃഷിയെ ആശ്രയിച്ച് ജീവിക്കുന്നു. ജനസംഖ്യയില്‍ 85-90 ശ.മാ.-ത്തിന്റേയും പ്രധാന ഉപജീവനമാര്‍ഗം കൃഷിയാണെങ്കിലും ജനങ്ങളില്‍ ഭൂരിഭാഗവും തങ്ങളുടെ നിത്യവൃത്തിക്കുവേണ്ടിടത്തോളം മാത്രമേ കൃഷി ചെയ്യുന്നുള്ളൂ. തിന, കസാവ, യാം, ചോളം എന്നിവയാണ് പ്രാദേശിക വിളകള്‍. ഈര്‍പ്പഭരിത പ്രദേശങ്ങളില്‍ വാഴക്കൃഷിക്കാണ് മുന്‍തൂക്കം. സാന്‍സിബാറും താന്‍സാനിയയുടെ തീരപ്രദേശങ്ങളുമാണ് നെല്ല് ഉത്പാദനത്തില്‍ മുന്നില്‍ നില്ക്കുന്നത്.

താന്‍സാനിയയിലെ ഒരു നെല്‍പ്പാടം

കസാവ, ചോളം, നെല്ല്, സോര്‍ഗം, തിന, മധുരക്കിഴങ്ങ്, വാഴപ്പഴം എന്നിവയാണ് മുഖ്യ ഭക്ഷ്യവിളകള്‍; കാപ്പി, കരയാമ്പു, പരുത്തി, പുകയില, സിസാല്‍, തേയില, കശുവണ്ടി, കുരുമുളക് എന്നിവ മുഖ്യ നാണ്യവിളകളും. പ്രധാന കയറ്റുമതി ഉത്പന്നങ്ങളും ഇവ തന്നെ. ലോകത്തിലെ പ്രധാന കരയാമ്പു ഉത്പാദന പ്രദേശങ്ങളാണ് സാന്‍സിബാറും പെംബ ദ്വീപുകളും. മാറ്റക്കൃഷിക്കാണ് താന്‍സാനിയയില്‍ ഏറെ പ്രാധാന്യം. കൃഷിയോടൊപ്പം കന്നുകാലി വളര്‍ത്തലും വളരെയധികം അഭിവൃദ്ധിപ്പെട്ടിട്ടുണ്ട്.

പരുത്തിയും കാപ്പിയും ഒഴികെയുള്ള വാണിജ്യവിളകള്‍ എല്ലാം കൊളോണിയല്‍ കാലഘട്ടത്തിലാണ് താന്‍സാനിയയില്‍ എത്തുന്നത്. കാപ്പിയാണ് മുഖ്യ കയറ്റുമതി ഉത്പന്നം. താന്‍സാനിയയുടെ പടിഞ്ഞാറന്‍ ഭാഗങ്ങളും കിലിമഞ്ജാരോ മലഞ്ചരിവുകളുമാണ് പ്രധാന കാപ്പി ഉത്പാദന മേഖലകള്‍. സിസാല്‍ ആണ് മറ്റൊരു പ്രധാന നാണ്യവിള. ലോകത്തിലെ സിസാല്‍ ഉത്പാദനത്തിന്റെ 1/3 -ഉം താന്‍സാനിയയില്‍ നിന്നാണ്. യൂറോപ്യന്മാരാണ് ഇവിടെ പ്രധാനമായും സിസാല്‍ കൃഷി ചെയ്യുന്നത്. താന്‍സാനിയയിലെ പ്രധാന കരിമ്പ് ഉത്പാദകരും യൂറോപ്യന്മാര്‍ തന്നെ. ഗ്രാമ്പൂവിന് പുറമേ നാളികേരവും സാന്‍സിബാര്‍ മേഖലയില്‍ നിന്ന് വന്‍തോതില്‍ ഉത്പാദിപ്പിക്കുന്നു.

ഖനനവും വ്യവസായവും

ധാതു സമ്പന്നമാണ് താന്‍സാനിയ. മുഖ്യ ഖനിജമായ വജ്രത്തിനു പുറമേ സ്വര്‍ണം, അഭ്രം, ഉപ്പ്, കല്‍ക്കരി, ലെഡ്, ഇരുമ്പയിര്, ടിന്‍, ടങ്സ്റ്റണ്‍, കയോലിന്‍, ഫോസ്ഫേറ്റ്, മാഗ്നൈറ്റ് തുടങ്ങി ഖനിജങ്ങളുടെ നിക്ഷേപങ്ങളും താന്‍സാനിയയിലുണ്ട്. ഇവയില്‍ സ്വര്‍ണവും അഭ്രവും മാത്രമേ വ്യാവസായികാടിസ്ഥാനത്തില്‍ ഖനനം ചെയ്യുന്നുള്ളൂ.

തങ്കനീക്കന്‍ ഭൂപ്രദേശത്തിന്റെ പല ഭാഗങ്ങളിലും സ്വര്‍ണനിക്ഷേപം കണ്ടെത്തിയിട്ടുണ്ട്. മ്വാഡ്വിയിലെ വജ്രഖനി 1950-കളില്‍ പ്രവര്‍ത്തനമാരംഭിച്ചെങ്കിലും പിന്നീട് അടച്ചിട്ടു. 1968-ല്‍ കിലിമഞ്ജാരോയ്ക്കടുത്തു നിന്ന് ടാന്‍സനൈറ്റ് എന്ന രത്നക്കല്ല് കണ്ടെത്തി. മാണിക്യം, ഇന്ദ്രനീലം തുടങ്ങിയ രത്നങ്ങളും ഇവിടെ കണ്ടെത്തിയിട്ടുണ്ട്. താന്‍സാനിയയുടെ ഉള്‍പ്രദേശങ്ങളില്‍ നിന്നും പുറംകടലില്‍ നിന്നും പ്രകൃതിവാതകം ലഭിക്കുന്നു. മാലാവി തടാകത്തിനടുത്തുള്ള കല്‍ക്കരി നിക്ഷേപം വിസ്തൃതമാണെങ്കിലും ഗുണനിലവാരം കുറഞ്ഞതാണ്.

താന്‍സാനിയന്‍ വ്യവസായ മേഖല അവികസിതമാണ്. വ്യവസായങ്ങളില്‍ ഭൂരിപക്ഷവും വജ്രഖനനത്തെ ആശ്രയിച്ചിരിക്കുന്നു. സ്വാതന്ത്യനന്തരമാണ് രാജ്യത്തിന്റെ വ്യാവസായിക മേഖല വികാസം നേടാനാരംഭിച്ചത്. ധാരാളം ചെറുകിട വ്യവസായങ്ങളും താന്‍സാനിയയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഭക്ഷ്യസാധനങ്ങള്‍, തുണി, ബിയര്‍, സിഗരറ്റ്, സിമന്റ്, ഇരുമ്പുരുക്ക്, പെട്രോളിയം ഉത്പന്നങ്ങള്‍, വളം തുടങ്ങിയവയാണ് പ്രധാന വ്യാവസായിക ഉത്പന്നങ്ങള്‍. താപ-ജലവൈദ്യുതോര്‍ജ പദ്ധതികളാണ് നിര്‍മാണത്തിനാവശ്യമായ ഊര്‍ജം പ്രദാനം ചെയ്യുന്നത്.

വനസമ്പത്ത്

മൊത്തം ഭൂപ്രദേശത്തിന്റെ 36.8 ശ.മാ. വനമാണ് (1995). വനങ്ങളില്‍ കര്‍പ്പൂരവൃക്ഷം, ആഫ്രിക്കന്‍ മഹാഗണി തുടങ്ങിയ വൃക്ഷങ്ങള്‍ സമൃദ്ധമായി വളരുന്നു. മൊത്തം തടിയുത്പാദനത്തിന്റെ 90 ശ.മാ.-ഉം ഇന്ധനമായി ഉപയോഗിക്കുന്നു.

മത്സ്യബന്ധനം

താന്‍സാനിയന്‍ സമ്പദ്വ്യവസ്ഥയില്‍ മത്സ്യബന്ധനത്തിന് അപ്രധാന സ്ഥാനമേയുള്ളൂ. താന്‍സാനിയയുടെ തടാകങ്ങളേയും തീരപ്രദേശങ്ങളേയും കേന്ദ്രീകരിച്ചാണ് മത്സ്യബന്ധനം വികസിച്ചിട്ടുള്ളത്. വിക്റ്റോറിയ തടാകമാണ് മുഖ്യ ഉള്‍നാടന്‍ മത്സ്യബന്ധന കേന്ദ്രം. ഇന്ത്യന്‍ സമുദ്രത്തില്‍ നിന്ന് വന്‍തോതില്‍ ചൂരയും മത്തിയും ലഭിക്കുന്നു.

ഗതാഗതവും വാര്‍ത്താവിനിമയവും

കിലിമഞ്ജാരോ അന്താരാഷ്ട്ര വിമാനത്താവളം

താന്‍സാനിയയുടെ വിസ്തൃതിയും അവികസിത സാമ്പത്തിക വ്യവസ്ഥയും രാജ്യത്തിന്റെ ഗതാഗത വാര്‍ത്താവിനിമയ മേഖലകളുടെ വികസനത്തിന് പ്രതിബന്ധം സൃഷ്ടിക്കുന്നു. തെക്കന്‍ പ്രദേശങ്ങളെ അപേക്ഷിച്ച് വടക്കന്‍ മേഖലകളിലാണ് ഗതാഗത സൗകര്യങ്ങള്‍ പുരോഗമിച്ചിട്ടുള്ളത്. വിക്റ്റോറിയയേയും മറ്റു ചില തടാകങ്ങളേയും കേന്ദ്രീകരിച്ച് ജലഗതാഗതവും വികസിച്ചിട്ടുണ്ട്. കപ്പല്‍ ഗതാഗതം സാന്‍സിബാറിനെ പ്രധാന കരയുമായും മറ്റു കിഴക്കന്‍ ആഫ്രിക്കന്‍ പ്രദേശങ്ങളുമായും ബന്ധിപ്പിക്കുന്നു. കടല്‍മാര്‍ഗം എത്തുന്ന ആവിക്കപ്പലുകള്‍ക്കും അറേബ്യന്‍ പത്തേമാരികള്‍ക്കു മാണ് താന്‍സാനിയയുടെ നാവിക ഗതാഗതത്തില്‍ പ്രമുഖ സ്ഥാനം.

ദാര്‍-എസ്.സലാം നഗരത്തിന്റെ ഒരു ദൃശ്യം

ദാര്‍-എസ്-സലാമില്‍ നിന്നാരംഭിച്ച് സാംബിയയിലേക്കു പോ കുന്ന ടസാറ (Tazara) റെയില്‍പാതയാണ് താന്‍സാനിയയിലെ പ്രധാന റെയില്‍ ശൃംഖല. 1975-ല്‍ പ്രവര്‍ത്തനം ആരംഭിച്ച ഈ റെയില്‍പ്പാത ദാര്‍-എസ്-സലാമിനേയും സാംബിയയേയും തമ്മില്‍ ബന്ധിപ്പിക്കുന്നു. ടസാറ ഒഴികെ താന്‍സാനിയന്‍ റെയില്‍പ്പാതയ്ക്ക് മൊത്തം 2600 കി.മീ. ദൈര്‍ഘ്യമുണ്ട്. 969 കി.മീ. ആണ് താന്‍സാനിയന്‍-ടസാറ റെയില്‍പാതയുടെ നീളം. 1977-ല്‍ സ്വതന്ത്ര താന്‍സാനിയന്‍ റെയില്‍വേ കോര്‍പ്പറേഷന്‍ സ്ഥാപിതമായി.

താന്‍സാനിയന്‍ സെന്‍ട്രല്‍ റെയില്‍പ്പാതയുടെ ഒരു ശാഖ ദാര്‍-എസ്-സലാമില്‍ നിന്നാരംഭിച്ച് വ.പ. ദിശയില്‍ തങ്കനീക്കാ തടാകക്കരയിലെ കിഗോമ (Kigoma) വരെ എത്തുന്നു. മറ്റൊരു ശാഖ വിക്റ്റോറിയ തടാകത്തിലെ മ്വാണ്‍സ(Mwanza)യില്‍ അവസാനിക്കുന്നു. താങ്ക (Tanga) തുറമുഖത്തു നിന്നാരംഭിക്കുന്ന മറ്റൊരു റെയില്‍പ്പാത വ.ദിശയില്‍ അറൂഷ(Arusha)യിലെത്തിച്ചേരുന്നു. തങ്കനീക്കന്‍ സെന്‍ട്രല്‍ റെയില്‍പ്പാതയുമായും കെനിയയിലെ സെന്‍ട്രല്‍ റെയില്‍പ്പാതയുമായും ഇതിനെ ബന്ധിപ്പിച്ചിട്ടുണ്ട്. താന്‍സാനിയയിലെ മിക്ക റെയില്‍പ്പാതകളും താന്‍സാനിയ, കെനിയ, ഉഗാണ്ട എന്നീ രാജ്യങ്ങള്‍ അംഗങ്ങളായിട്ടുള്ള ഈസ്റ്റ് ആഫ്രിക്കന്‍ ഓര്‍ഗനൈസേഷന്റെ നിയന്ത്രണത്തിലാണ്.

താന്‍സാനിയയിലെ റോഡ് ശൃംഖല വിസ്തൃതമാണെങ്കിലും വികസിതമല്ല. ദേശീയ വികസനത്തിന് റോഡ് ഗതാഗതം മെച്ചപ്പെ ടുത്തേണ്ടത് അത്യാവശ്യമാണെങ്കിലും കടല്‍മാര്‍ഗമുള്ള വാണിജ്യത്തേയും തുറമുഖങ്ങളേയുമാണ് താന്‍സാനിയ പ്രധാനമായും ആശ്രയിക്കുന്നത്. റോഡു നിര്‍മാണത്തിനും വികസനത്തിനും വേണ്ടി ഭരണകൂടം ആസൂത്രണം ചെയ്ത പദ്ധതിയില്‍ പോഷക റോഡുകളുടെ നിര്‍മാണത്തിനാണ് മുന്‍ഗണന നല്കിയിട്ടുള്ളത്. ഒറ്റപ്പെട്ട പ്രദേശങ്ങളിലെ കാര്‍ഷികവികസനമാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം. റോഡുകളുടെ മൊത്തം ദൈര്‍ഘ്യം: 88,200 കി.മീ. (1996). ഇതില്‍ 3,700 കി.മീ. റോഡുകള്‍ ടാര്‍ ചെയ്തവയാണ്. റോഡുകളില്‍ ഭൂരിഭാഗവും മഴക്കാലത്ത് ഗതാഗതയോഗ്യമല്ലാതാകുന്നു. 1930 കി.മീ. ദൈര്‍ഘ്യമുള്ള ഒരു റോഡ് താന്‍സാനിയയെ സാംബിയയുമായി ബന്ധിപ്പിക്കുന്നുണ്ട്. 619 കി.മീ. ആണ് സാന്‍സിബാര്‍ ദ്വീപിലെ റോഡുകളുടെ മൊത്തം ദൈര്‍ഘ്യം; പെംബയില്‍ 363 കി.മീ. ഉം.

ദാര്‍-എസ്-സലാമാണ് രാജ്യത്തെ പ്രധാന തുറമുഖം; താങ്ക, മ്വാറ, സാന്‍സിബാര്‍ തുടങ്ങിയവ മറ്റു തുറമുഖങ്ങളും. ആവിക്കപ്പല്‍ ഗതാഗതം താന്‍സാനിയയെ കെനിയ, ഉഗാണ്ട, സയര്‍, ബുറുണ്ടി, സാംബിയ, മാലാവി എന്നീ രാജ്യങ്ങളുമായി ബന്ധിപ്പിക്കുന്നു.

താന്‍സാനിയന്‍ പ്രദേശങ്ങളിലെ പ്രധാന ഗതാഗത ശൃംഖലക ളില്‍ വ്യോമഗതാഗതത്തിനു മുഖ്യമായ സ്ഥാനമാണുള്ളത്. വ്യോമഗതാഗതം രാജ്യത്തെ മിക്ക പ്രദേശങ്ങളേയും നഗരങ്ങളേയും തമ്മില്‍ ബന്ധിപ്പിക്കുന്നു. മൂന്ന് അന്താരാഷ്ട്ര വിമാനത്താവളങ്ങള്‍ ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്: ദാര്‍-എസ്-സലാം, കിലിമഞ്ജാരോ, സാന്‍സിബാര്‍. എയര്‍ താന്‍സാനിയയും അനവധി വിദേശ കമ്പനികളും ദേശീയ അന്തര്‍ദേശീയ സര്‍വീസുകള്‍ നടത്തുന്നു. 1991-ല്‍ താന്‍സാനിയ, ഉഗാണ്ട, സാംബിയ എന്നീ രാജ്യങ്ങള്‍ ചേര്‍ന്ന് ഒരു സംയുക്ത വ്യോമഗതാഗത പദ്ധതിക്കു രൂപം നല്കി.

വാണിജ്യവും വിനോദസഞ്ചാരവും

അടിസ്ഥാന വസ്തുക്കളുടെ കയറ്റുമതിയും തത്തുല്യ അളവിലുള്ള ഉത്പന്നങ്ങളുടെ ഇറക്കുമതിയും ആണ് താന്‍സാനിയന്‍ വാണിജ്യത്തിന്റെ മുഖ്യ സവിശേഷത. ബ്രിട്ടനും കെനിയയുമാണ് താന്‍സാനിയയുടെ പ്രധാന വാണിജ്യ പങ്കാളികള്‍. മുമ്പ് കയറ്റുമതിയില്‍ മുന്നിലായിരുന്ന സിസാലിന്റെ സ്ഥാനം 1960-കള്‍ക്കു ശേഷം കാപ്പി കൈയടക്കി. 1960-കളുടെ തുടക്കത്തില്‍ കൃത്രിമ റബ്ബറിന്റെ ഉപയോഗത്തിലുണ്ടായ വര്‍ധനവാണ് സിസാലിന്റെ വിലയും ഉത്പാദനവും ഗണ്യമായി കുറയ്ക്കുന്നതിനു കാരണമാക്കിയത്. പ്രധാന ഇറക്കുമതി ഉത്പന്നമായ പെട്രോളിയത്തിനു പുറമേ യന്ത്രസാമഗ്രികള്‍, ഗതാഗതോപകരണങ്ങള്‍, ഉപഭോക്തൃ ഉത്പന്നങ്ങള്‍ എന്നിവയും വന്‍തോതില്‍ ഇറക്കുമതി ചെയ്യുന്നുണ്ട്. പശ്ചിമയൂറോപ്യന്‍ രാജ്യങ്ങളിലേക്കാണ് താന്‍സാനിയ പ്രധാനമായും ഉത്പന്നങ്ങള്‍ കയറ്റുമതി ചെയ്യുന്നത്. മധ്യ-പൂര്‍വ പ്രദേശങ്ങളില്‍ നിന്ന് എണ്ണയും പശ്ചിമ യൂറോപ്പ്, ജപ്പാന്‍ എന്നിവിടങ്ങളില്‍ നിന്ന് മറ്റു വിഭവങ്ങളും ഇറക്കുമതി ചെയ്യുന്നു. താന്‍സാനിയയുടെ മനോഹരമായ ഭൂപ്രകൃതിയും വന്യമൃഗ സംരക്ഷണ കേന്ദ്രങ്ങളും രാജ്യത്തെ ലോകത്തിലെ ഒരു പ്രധാന വിനോദസഞ്ചാരകേന്ദ്രമാക്കി മാറ്റുന്നു.

ഭരണകൂടം

പ്രസിഡന്റ് തലവനായുള്ള ഭരണസമ്പ്രദാ യമാണ് താന്‍സാനിയയിലുള്ളത്. ഭരണനടത്തിപ്പിനായി പ്രധാനമന്ത്രിയും മന്ത്രിസഭയുമുണ്ട്. പ്രസിഡന്റിനെ അഞ്ചുവര്‍ഷ കാലാവധിയിലേക്ക് തെരഞ്ഞെടുക്കുന്നു. താന്‍സാനിയയുടെ പാര്‍ലമെന്റിന് നാഷണല്‍ അസംബ്ളി എന്ന ഒരു മണ്ഡലം മാത്രമേയുള്ളൂ. പാര്‍ലമെന്റംഗങ്ങളില്‍ നിന്നുമാണ് പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കുന്നത്. പാര്‍ലമെന്റിന്റെ കാലാവധി അഞ്ചുവര്‍ഷമാണ്. തെരഞ്ഞെടുക്കപ്പെടുന്ന അംഗങ്ങളും നാമനിര്‍ദേശം ചെയ്യപ്പെടുന്നവരും പാര്‍ലമെന്റിലുണ്ട്. ചീഫ് ജസ്റ്റിസ് തലവനായുള്ള പരമോന്നത കോടതിക്കു പുറമേ, ഹൈക്കോടതിയും ജില്ലാ കോടതിയും കീഴ്കോടതികളും താന്‍സാനിയയിലുണ്ട്.

സാന്‍സിബാറിനായി പ്രത്യേക ഗവണ്‍മെന്റുണ്ട്. ആഭ്യന്തര കാര്യങ്ങളില്‍ സാന്‍സിബാര്‍ ഗവണ്‍മെന്റിന് ഭരണസ്വാതന്ത്യ്രം അനുവദിച്ചിരിക്കുന്നു. പ്രത്യേക പ്രസിഡന്റും മുഖ്യമന്ത്രിയും ഹൌസ് ഒഫ് റെപ്രസെന്റേറ്റീവ്സ് എന്ന നിയമസഭയും സാന്‍സിബാറിനുണ്ട്.

1965-ലെ ഭരണഘടനയനുസരിച്ച് ഏകകക്ഷി സമ്പ്രദായമാ യിരുന്നു താന്‍സാനിയയില്‍ നിലവിലിരുന്നത്. 1992-ലെ ഭരണഘ ടനാ ഭേദഗതിയോടെ ബഹുകക്ഷി സമ്പ്രദായത്തിന് അംഗീകാരം ലഭിച്ചു. അതനുസരിച്ച് പല രാഷ്ട്രീയകക്ഷികള്‍ക്കും പ്രവര്‍ത്തന സ്വാതന്ത്യ്രമുണ്ടായി. ഭരണസൌകര്യത്തിനായി രാജ്യത്തെ 26 മേഖലകളായി വിഭജിച്ചിട്ടുണ്ട്.

ചരിത്രം

മനുഷ്യരുടെ പൂര്‍വികരായ ഹോമോ ഇറക്ടസുകളുടെ ജീവാശ്മങ്ങളും ശിലാ ഉപകരണങ്ങളും വ.കിഴക്കന്‍ താന്‍സാനിയയില്‍ നിന്നു കണ്ടെടുക്കപ്പെട്ടിട്ടുണ്ടെങ്കിലും താന്‍സാനിയയുടെ ചരിത്രാതീതകാലത്തെക്കുറിച്ചുള്ള അറിവ് പരിമിതമാണ്. പുരാതന ഗ്രീക്കുകാര്‍ക്കിടയില്‍ തങ്കനീക്കാതീരം അസേനിയ എന്ന പേരിലാണ് അറിയപ്പെട്ടത്. ക്രിസ്ത്വബ്ദാരംഭത്തില്‍ അറേബ്യ, പേര്‍ഷ്യ, ഇന്ത്യ, ഗ്രീസ്, ചൈന എന്നീ രാജ്യങ്ങള്‍ കിഴക്കന്‍ ആഫ്രിക്കന്‍ തീരവുമായി വാണിജ്യ ബന്ധത്തിലേര്‍പ്പെട്ടിരുന്നു. 1-ാം ശ.-ത്തിന്റെ ആരംഭത്തില്‍ ബന്തു ജനവര്‍ഗം തങ്കനീക്കയുടെ തീരദേശത്ത് എത്തി. 8-ാം ശ.-ത്തില്‍ ഇവിടെ എത്തിയ അറബികള്‍ തീരദേശത്ത് നിരവധി നഗര രാഷ്ട്രങ്ങള്‍ സ്ഥാപിച്ചതായി അറബി ചരിത്രകാരന്മാര്‍ രേഖപ്പെടുത്തിയിരിക്കുന്നു. കില്‍വ, പാന്‍ഗാനി, മാഫിയ എന്നിവയായിരുന്നു അവയില്‍ പ്രധാനം. ഇതില്‍ കില്‍വയ്ക്ക് അറേബ്യ, ചൈന, പേര്‍ഷ്യ എന്നീ രാജ്യങ്ങളുമായി വാണിജ്യബന്ധം ഉണ്ടായിരുന്നു. ഇബ്നുബത്തൂത്തയുടെ ലിഖിതങ്ങളില്‍ കില്‍വയിലെ പള്ളികളെക്കുറിച്ച് പരാമര്‍ശമുണ്ട്. അറബ് സംസ്കാരം ബന്തു വിഭാഗങ്ങള്‍ക്കിടയില്‍ ഉണ്ടാക്കിയ സ്വാധീനത്തിന്റെ തെളിവാണ് സ്വാഹിലി ഭാഷയും സംസ്കാരവും.

സാന്‍സിബാറില്‍ ആദ്യമായി എത്തിയ യൂറോപ്യന്‍ വാസ്കോഡഗാമയായിരുന്നു. 16-ാം ശ.-ത്തില്‍ പോര്‍ച്ചുഗീസുകാര്‍ സാന്‍സിബാര്‍ പിടിച്ചെടുത്തെങ്കിലും 1699-ല്‍ ഒമാന്‍ സുല്‍ത്താന്റെ സഹായത്തോടെ അറബികള്‍ അവരെ സാന്‍സിബാറില്‍ നിന്നു പുറത്താക്കി. 18-ാം ശ.-ത്തില്‍ കില്‍വ, പെംബ എന്നീ പ്രദേശങ്ങള്‍ കീഴടക്കിയ ഒമാന്‍ സുല്‍ത്താന്‍ തന്റെ തലസ്ഥാനം ഒമാനില്‍ നിന്നു സാന്‍സിബാറിലേക്കു മാറ്റി.

19-ാം ശ.-ത്തിലാണ് യൂറോപ്യന്‍ മിഷണറിമാരുടേയും സഞ്ചാരികളുടേയും വരവിന് തങ്കനീക്ക സാക്ഷ്യം വഹിച്ചത്. ജര്‍മന്‍ മിഷണറിയായ ജെ. റബ്മാന്‍ 1840-ല്‍ മൌണ്ട് കിലിമഞ്ജാരോ കണ്ടെത്തി. 1858-ല്‍ തങ്കനീക്കാ തടാകം കണ്ടെത്തിയത് ഇംഗ്ളിഷ് പര്യവേക്ഷകരായ റിച്ചാര്‍ഡ് ഫ്രാന്‍സിസ് ബര്‍ട്ടനും ജോണ്‍ ഹാനിങ് സ്പീക്കുമായിരുന്നു. ഡേവിഡ് ലിവിങ്സ്റ്റണ്‍ ആണ് തങ്കനീക്കയില്‍ എത്തിയ മറ്റൊരു പ്രമുഖ യൂറോപ്യന്‍.

19-ാം ശ.-ത്തില്‍ കിഴക്കന്‍ ആഫ്രിക്കയില്‍ സ്വാധീനമുറപ്പിക്കാന്‍ ഇംഗ്ളണ്ടും ജര്‍മനിയും താത്പര്യം പ്രകടിപ്പിച്ചു. തങ്കനീക്കയെ ഒരു ജര്‍മന്‍ കോളനിയും സാന്‍സിബാറിനെ ഒരു ബ്രിട്ടിഷ് സംരക്ഷിത രാജ്യവുമാക്കിക്കൊണ്ടുള്ള കരാര്‍ 1886-ല്‍ ജര്‍മനിയും ഇംഗ്ളണ്ടും ചേര്‍ന്നുണ്ടാക്കി. ജര്‍മന്‍ ഈസ്റ്റ് ആഫ്രിക്ക എന്ന പേരിലറിയപ്പെട്ട തങ്കനീക്കന്‍ കോളനിയുടെ ഭരണം ജര്‍മന്‍ ഈസ്റ്റ് ആഫ്രിക്ക കമ്പനിയായിരുന്നു നിര്‍വഹിച്ചത്. 1890-ലെ രണ്ടാം ആംഗ്ളോ-ജര്‍മന്‍ കരാര്‍ പ്രകാരം റുവാണ്ട, ബുറൂണ്ടി എന്നീ പ്രദേശങ്ങള്‍കൂടി ജര്‍മന്‍ ഈസ്റ്റ് ആഫ്രിക്കയുടെ ഭാഗമാക്കപ്പെട്ടു.

1891-ല്‍ കോളനിയുടെ ഭരണം നേരിട്ട് ഏറ്റെടുത്ത ജര്‍മന്‍ സര്‍ക്കാര്‍ വികസനത്തിന് ഊന്നല്‍ നല്കിക്കൊണ്ടുള്ള ഭരണ പരിപാടി നടപ്പിലാക്കി. എന്നാല്‍ പട്ടാള ഭരണരീതി ക്രമേണ ജനങ്ങളില്‍ എതിര്‍പ്പുളവാക്കുകയും ഇത് 1905-ല്‍ ജര്‍മന്‍ അധിനിവേശത്തിനെതിരായുള്ള കലാപമായി മാറുകയും ചെയ്തു. മാജി മാജി എന്ന പേരില്‍ അറിയപ്പെട്ട ഈ കലാപത്തെ ജര്‍മന്‍ സര്‍ക്കാര്‍ അടിച്ചമര്‍ത്തി (1907).

ഒന്നാം ലോകയുദ്ധാനന്തരം തങ്കനീക്കയുടെ ഭരണനിര്‍വഹണത്തിനുള്ള ചുമതല ലീഗ് ഒഫ് നേഷന്‍സ് ബ്രിട്ടനു നല്കി. വിവിധ ഗോത്രവര്‍ഗങ്ങളെക്കൂടി ഭരണത്തില്‍ പങ്കെടുപ്പിച്ചുകൊണ്ടുള്ള സംവിധാനമാണ് ബ്രിട്ടന്‍ ഇവിടെ നടപ്പിലാക്കിയത്.

രണ്ടാം ലോകയുദ്ധത്തെത്തുടര്‍ന്ന് തങ്കനീക്ക യു.എന്‍.ട്രസ്റ്റ് ടെറിട്ടറി ആയി. ട്രസ്റ്റിഷിപ്പ് കരാര്‍ പ്രകാരം സ്വയംഭരണത്തിലേ ക്കും സ്വാതന്ത്യത്തിലേക്കുമുള്ള തങ്കനീക്കയുടെ ചുവടുവയ്പ് സുഗമമാക്കാനുള്ള ചുമതല ബ്രിട്ടനിലാണ് നിക്ഷിപ്തമായിരുന്നത്. തങ്കനീക്കയില്‍ യൂറോപ്പുകാര്‍ക്കും ആഫ്രിക്കക്കാര്‍ക്കും തുല്യ പ്രാതിനിധ്യമുള്ള ഒരു രാഷ്ട്രീയക്രമത്തിനു വേണ്ടി ബ്രിട്ടന്‍ നിലകൊണ്ടു. എന്നാല്‍ ബഹുഭൂരിപക്ഷം ആഫ്രിക്കക്കാര്‍ക്കും ഈ നയം സ്വീകാര്യമായിരുന്നില്ല. 1958-ലെ ആദ്യ പൊതുതെരഞ്ഞെടുപ്പില്‍ 'തങ്കനീക്ക ആഫ്രിക്കന്‍ നാഷണല്‍ യൂണിയന്‍' എന്ന ദേശീയ രാഷ്ട്രീയപ്പാര്‍ട്ടി ഭൂരിപക്ഷം നേടുകയും പുതിയ സര്‍ക്കാര്‍ രൂപവത്കരിക്കുകയും ചെയ്തു. 1961 ഡി. 9-ന് തങ്കനീക്കയ്ക്കു സ്വാതന്ത്യം നല്കാന്‍ ലണ്ടനില്‍ കൂടിയ ഭരണഘടന സമ്മേളനം തീരുമാനിച്ചു. സ്വാതന്ത്യലബ്ധിക്കുശേഷം ഒരു വര്‍ഷം കഴിഞ്ഞ് 1962-ല്‍ തങ്കനീക്ക റിപ്പബ്ളിക്കായി. തങ്കനീക്ക ആഫ്രിക്കന്‍ നാഷണല്‍ യൂണിയന്‍ സ്ഥാപിക്കുന്നതിനു നേതൃത്വം നല്കിയ ജൂലിയസ് നെയ്റേര ആയിരുന്നു ആദ്യത്തെ പ്രസിഡന്റ്.

1963 ഡി. 10-ന് സാന്‍സിബാര്‍ ബ്രിട്ടനില്‍ നിന്നും സ്വാതന്ത്യം നേടി. ആഫ്രോ-ഷിറാസി (Afro-Shirazi) പാര്‍ട്ടിയിലെ ജോണ്‍ ഒകെല്ലോയുടെ നേതൃത്വത്തില്‍ നടന്ന വിപ്ളവം സുല്‍ത്താനെ പുറത്താക്കിയതിനെത്തുടര്‍ന്ന് അബൈദ് കറുമെയുടെ നേതൃത്വത്തിലുള്ള ഭരണകൂടം നിലവില്‍ വന്നു. സാന്‍സിബാറില്‍ സമാധാനം നിലനിറുത്തുന്നതിനായി ഈ സര്‍ക്കാര്‍ തങ്കനീക്കയുടെ സഹായമഭ്യര്‍ഥിക്കുകയും ചെയ്തു. കറുമെയുടെ അഭ്യര്‍ഥനയനുസരിച്ച് 1964 ഏ. 26-ന് സാന്‍സിബാറും തങ്കനീക്കയും സംയോജിച്ച് താന്‍സാനിയ ആയി.


1977-ല്‍ തങ്കനീക്ക ആഫ്രിക്കന്‍ നാഷണല്‍ യൂണിയന്‍ താനു (Tanu), ആഫ്രോ-ഷിറാസി എന്നീ പാര്‍ട്ടികള്‍ ചേര്‍ന്നുണ്ടാക്കിയ ചാമാ ചാ മാപിന്‍ധൂസി പാര്‍ട്ടി (Chama Cha Mapinduzi:CCM) താന്‍സാനിയയിലെ ഏക രാഷ്ട്രീയപ്പാര്‍ട്ടിയായി പ്രഖ്യാപിക്കപ്പെട്ടു. 1992 മുതല്‍ ബഹുകക്ഷി സമ്പ്രദായമാണ് തുടര്‍ന്നു വരുന്നത്.

1995-ലേയും 2000-ലേയും പൊതു തെരഞ്ഞടുപ്പുകളില്‍ ബെഞ്ചമിന്‍ മ്കപ നയിച്ച ചാമാ ചാ മാപിന്‍ഡൂസി പാര്‍ട്ടിയാണ് വിജയിച്ചത്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍