This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

താന്തിയാതോപ്പി (1814 - 59)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

07:13, 26 ജൂണ്‍ 2008-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

താന്തിയാതോപ്പി (1814 - 59)

താന്തിയാതോപ്പി

ഇന്ത്യയില്‍ ബ്രിട്ടീഷുകാരുടെ മേധാവിത്വത്തിനെതിരെ പടപൊരുതിയ മറാത്താ സേനാനായകന്‍. 1857 മുതല്‍ 59 വരെ ബ്രിട്ടീഷുകാരോട് ഇദ്ദേഹം ഏറ്റുമുട്ടി. ഈ കാലത്ത് ബ്രിട്ടീഷുകാരോട് പടപൊരുതിയ ഝാന്‍സിയിലെ റാണി ലക്ഷ്മീബായിയോടൊത്തും ഇദ്ദേഹം യുദ്ധം ചെയ്തിട്ടുണ്ട്. നാസിക്കിനു സമീപം ഒരു ഇടത്തരം ബ്രാഹ്മണകുടുംബത്തില്‍ പാണ്ഡുരംഗഭട്ടിന്റെ മകനായി 1814-ല്‍ താന്തിയാതോപ്പി ജനിച്ചു. ചെറുപ്പത്തില്‍ ഇദ്ദേഹത്തിന്റെ പേര് രാമചന്ദ്ര പാണ്ഡുരംഗന്‍ എന്നായിരുന്നു. പേഷ്വ ആയിരുന്ന ബാജി റാവു II-ാമന്റെ കൊട്ടാര ഉദ്യോഗസ്ഥനായി താന്തിയാതോപ്പിയുടെ പിതാവ് നിയമിതനായിരുന്നു. ബാജിറാവുവിന്റെ ദത്തുപുത്രനായ നാനാസാഹിബുമായി സൌഹൃദം സ്ഥാപിക്കുവാന്‍ ഈ സാഹചര്യം താന്തിയാതോപ്പിക്കു സഹായകമായി. മറാത്താ വീരപുരുഷന്മാരുടെ ജീവിതകഥകളില്‍ നിന്നും ദേശസ്നേഹത്തിന്റെ പ്രചോദനമുള്‍ക്കൊണ്ടാണ് ഇദ്ദേഹം വളര്‍ന്നത്. പിന്നീട് പേഷ്വയുടെ കീഴില്‍ ഉദ്യോഗസ്ഥനായി താന്തിയാതോപ്പി നിയമിതനായി. 1851-ല്‍ പേഷ്വ മരണമടഞ്ഞതിനുശേഷം നാനാസാഹിബിനോടൊപ്പം ജോലിയില്‍ തുടര്‍ന്നു. ബ്രിട്ടീഷുകാര്‍ ഏര്‍പ്പെടുത്തിയ ദത്താപഹാരനയത്തിന്റെ ഫലമായി നാനാസാഹിബിന് പേഷ്വാസ്ഥാനം നഷ്ടപ്പെട്ടു. അദ്ദേഹത്തിനു ലഭിക്കേണ്ടിയിരുന്ന പെന്‍ഷനും ഇല്ലാതായി.

പേഷ്വയുടെ സൈന്യത്തെ സജ്ജീകരിച്ചുകൊണ്ട് താന്തിയാതോപ്പി ഇംഗ്ളീഷുകാരെ നേരിടുവാന്‍ തയ്യാറായി. ഇംഗ്ളീഷുകാരുമായുള്ള ആദ്യ യുദ്ധത്തില്‍ താന്തിയാതോപ്പിയുടെ സൈന്യം തോറ്റുപോയി. ജനറല്‍ ഹാവ്ലക് എന്ന ബ്രിട്ടിഷ് സേനാനിയാണ് മഹാരാഷ്ട്രരെ തോല്പിച്ചത്. താമസിയാതെ നാനാസാഹിബും താന്തിയാതോപ്പിയുംകൂടി കൂടുതല്‍ തയ്യാറെടുപ്പുകള്‍ നടത്തി. താന്തിയാതോപ്പിയുടെ സൈനിക നേതൃത്വത്തില്‍ ഇംഗ്ളീഷുകാരില്‍നിന്ന് കാണ്‍പൂര്‍ പിടിച്ചെടുത്തു. ഇതില്‍ കുപിതരായ ഇംഗ്ളീഷ് സൈന്യം കൂടുതല്‍ സന്നാഹങ്ങളോടെ 1857 ഡി.-ല്‍ ഇദ്ദേഹത്തെ പരാജയപ്പെടുത്തി. എങ്കിലും കുറേക്കാലം ഇദ്ദേഹം സൈനിക ഏറ്റുമുട്ടലുകള്‍ നടത്തി ബ്രിട്ടീഷുകാര്‍ക്ക് ഒരു ഭീഷണിയായി തുടര്‍ന്നു.

ഝാന്‍സിയിലെ റാണി ലക്ഷ്മീബായിയെ സഹായിക്കുവാനും ഇദ്ദേഹം തയ്യാറായി. 1858 ജൂണില്‍ റാണി യുദ്ധത്തില്‍ മരിച്ചുവെങ്കിലും താന്തിയാതോപ്പി യുദ്ധം തുടര്‍ന്നു. ഇദ്ദേഹത്തെ പിടികൂടാന്‍ ബ്രിട്ടീഷുകാര്‍ നടത്തിയ ആദ്യ ശ്രമം വിജയിച്ചില്ല. താന്തിയയുടെ ആത്മമിത്രമായ മാനസിംഹനെ അനുനയിപ്പിച്ച് ഇദ്ദേഹത്തെ പിടികൂടുവാനുള്ള ശ്രമമാണ് പിന്നീടു നടത്തിയത്. ഒടുവില്‍ മാനസിംഹന്റെ സഹായത്തോടെ 1959 ഏ.-ലില്‍ ബ്രിട്ടീഷുകാര്‍ താന്തിയാതോപ്പിയെ പിടികൂടി. സൈനികകോടതി താന്തിയയെ തൂക്കിക്കൊല്ലാന്‍ വിധിച്ചു; പരസ്യമായി തൂക്കിക്കൊല്ലുകയും ചെയ്തു. എന്നാല്‍ താന്തിയയെ അല്ല മറ്റൊരാളെയാണ് ബ്രിട്ടീഷുകാര്‍ തൂക്കിക്കൊന്നതെന്നും താന്തിയ ഇംഗ്ളീഷുകാര്‍ക്കു പിടികൊടുക്കാതെ സന്ന്യാസിയായി വളരെനാള്‍ ജീവിച്ചിരുന്നുവെന്നും അഭിപ്രായപ്പെടുന്നവരുണ്ട്.

(പ്രൊഫ. നേശന്‍ റ്റി. മാത്യു, സ.പ.)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍