This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

താത്ത്വിക മനഃശാസ്ത്രം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

06:49, 26 ജൂണ്‍ 2008-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഉള്ളടക്കം

താത്ത്വിക മനഃശാസ്ത്രം

Philosophical psychology

19 -ാം ശ.-ത്തിനുമുമ്പ് നിലനിന്നിരുന്ന താത്ത്വികവും ആത്മനിഷ്ഠവുമായ മനഃശാസ്ത്ര പഠനം. മനഃശാസ്തം ഒരു വിജ്ഞാനശാഖയായി രൂപംകൊണ്ടത് മൂന്ന് ഘട്ടങ്ങളിലൂടെയാണ്; അവ്യവസ്ഥാപിതഘട്ടം, വ്യവസ്ഥാപിതവും താത്ത്വികവുമായ ഘട്ടം, ശാസ്ത്രീയഘട്ടം. ഇവയില്‍ ദീര്‍ഘകാലം നീണ്ടുനിന്നത് അവ്യവസ്ഥാപിതഘട്ടമാണ്. ശാസ്ത്രീയമായി പരിശീലനം സിദ്ധിച്ചിട്ടില്ലാത്ത വ്യക്തികള്‍ തങ്ങളുടെ അനുഭവത്തിന്റെ ഫലം എന്ന് അവകാശപ്പെട്ടുകൊണ്ട് സൃഷ്ടിച്ച സൂത്രവാക്യങ്ങളും ഉപാഖ്യാനങ്ങളും കല്പിതകഥകളും ഈ ഘട്ടത്തിലുള്ളവയാണ്. തലമുറകളായി കൈമാറിവരുന്ന ആചാരങ്ങള്‍, അന്ധവിശ്വാസങ്ങള്‍, വിശ്വാസപ്ര മാണങ്ങള്‍ തുടങ്ങിയവയെല്ലാം മനുഷ്യാവസ്ഥയെക്കുറിച്ചും സഹവര്‍ത്തിത്വത്തെക്കുറിച്ചും ഉള്ള നിരീക്ഷണങ്ങളില്‍ നിന്ന് രൂപംകൊണ്ടവയാണ്.

മനഃശാസ്ത്രത്തിന്റെ വളര്‍ച്ചയിലെ താത്ത്വികഘട്ടം ആരംഭിക്കു ന്നത് ഗ്രീക്ക് ദാര്‍ശനികനായ അരിസ്റ്റോട്ടലിന്റെ ദി അനിമ എന്ന കൃതിയുടെ ആവിര്‍ഭാവത്തോടുകൂടിയാണ്. അരിസ്റ്റോട്ടലിനു ശേഷം നിരവധി തത്ത്വചിന്തകര്‍ താത്ത്വിക മനഃശാസ്ത്രത്തിന് വിലപ്പെട്ട സംഭാവനകള്‍ നല്കുകയുണ്ടായി.

പ്ളേറ്റോയും അരിസ്റ്റോട്ടലും.

പ്ളേറ്റോ

അരിസ്റ്റോട്ടലിന്റെ (ബി.സി. 384-322) ദി അനിമയിലാണ് ആത്മാവ്, മനസ്സ് എന്നീ ആശയങ്ങള്‍ വിശദമായി ആദ്യം പ്രതിപാദിക്കപ്പെടുന്നത്. ആത്മാവ്, മനസ്സ്, ശരീരം, ജീവന്‍ തുടങ്ങിയവ തമ്മിലുള്ള ബന്ധം അരിസ്റ്റോട്ടലിന്റെ പഠനവിഷയമായിരുന്നു. മാനസിക പ്രതിഭാസങ്ങളും പ്രകൃതിയിലെ മറ്റു പ്രതിഭാസങ്ങളും തമ്മില്‍ എങ്ങനെ ബന്ധപ്പെടുത്താം എന്നതിനെക്കുറിച്ചും അരിസ്റ്റോട്ടല്‍ ചിന്തിച്ചു. മനുഷ്യവ്യവഹാരം (human behaviour) 'ചലനം' എന്ന ആശയത്തിന്റെ കീഴില്‍ ഉള്‍പ്പെടുത്താവുന്നതാണെന്ന് പല സൈദ്ധാന്തികരും വാദിച്ചിരുന്നു.

ജീവന്റെ അടിസ്ഥാനം ആത്മാവാണ് എന്നതായിരുന്നു അരിസ്റ്റോട്ടലിന്റെ വീക്ഷണം. ആത്മാവോടു കൂടിയ ശരീരം എന്നാണ് അരിസ്റ്റോട്ടല്‍ ജൈവവസ്തുവിനെ വിശേഷിപ്പിച്ചത്. ജീവന് വ്യത്യസ്ത തലങ്ങളുണ്ടെന്നും ഇദ്ദേഹം വിശ്വസിച്ചു. ധിഷണ, സംവേദനം, ഭക്ഷിക്കല്‍, ചലനം തുടങ്ങിയവയെല്ലാം ജീവന്റെ വ്യത്യസ്ത ഭാവങ്ങളാണ്. സ്വാഭാവികമായ അന്ത്യമുണ്ടാകുന്നതുവരെ തുടര്‍ന്നുകൊണ്ടിരിക്കുവാനുള്ള പ്രവണത ഈ പ്രതിഭാസങ്ങള്‍ക്കെല്ലാമുണ്ട്.

പുരാതന ഗ്രീക്ക് ചിന്തയില്‍ മനുഷ്യന്റെ ജീവന്‍ നിലനിര്‍ത്തുന്ന ഒരു പ്രതിഭാസമായിട്ടാണ് ആത്മാവിനെ വീക്ഷിച്ചിരുന്നത്; മരണ സമയത്ത് ആത്മാവ് ശരീരത്തില്‍ നിന്ന് വേര്‍പെട്ടുപോകും. ആത്മാവിന് ശ്വാസോച്ഛ്വാസവുമായും ബന്ധമുണ്ട്. ശാരീരിക ചലനങ്ങളേയും വൈകാരികാവസ്ഥകളേയും നിയന്ത്രിക്കുന്നത് പ്രാണനാ(spirit)ണ്. പ്രാണന്‍ ആത്മാവില്‍ നിന്നും മനസ്സില്‍ നിന്നും വ്യത്യസ്തമാണ്. മനസ്സ്, ആശയങ്ങളുടേയും ബിംബങ്ങളുടേയും ഉറവിടമായി കരുതപ്പെട്ടിരുന്നു. ക്രമേണ ആത്മാവ് എന്ന പൂര്‍ണതയുടെ സഹജധര്‍മങ്ങളാണ് പ്രാണനും മനസ്സും എന്ന ആശയം നിലവില്‍ വന്നു.

ആത്മാവിന്റെ പൂര്‍ണതയെക്കുറിച്ചുള്ള സങ്കല്പവും ഗ്രീക്ക് ദാര്‍ശനികനായ അനക്സഗോറസിന്റെ (ബി.സി.സു. 500-428) മനസ്സിന്റെ മഹനീയതയെക്കുറിച്ചുള്ള സങ്കല്പവും സമന്വയിപ്പിക്കുവാന്‍ ഗ്രീക്കുദാര്‍ശനികനായ പ്ളേറ്റോ (ബി.സി. സു.427-347) ശ്രമിച്ചു. ആത്മാവിന് യുക്തിചിന്ത അഥവാ മനസ്സ്, പ്രാണന്‍, തൃഷ്ണ എന്നിങ്ങനെ മൂന്ന് ഭാഗങ്ങളുള്ളതായി ദ് റിപ്പബ്ളിക് എന്ന കൃതിയില്‍ പ്ളേറ്റോ പ്രസ്താവിച്ചിട്ടുണ്ട്. പ്രാണനും തൃഷ്ണയും ശരീരത്തെ അതിജീവിക്കുന്നില്ല; യുക്തിചിന്ത ശരീരത്തെ അതിജീവിക്കുന്നു. സംവേദനവും ഭാവനയും ശരീരവുമായി അടുത്തു ബന്ധപ്പെട്ടിരിക്കുന്നു: യുക്തി ചിന്തയേക്കാള്‍ താഴ്ന്ന തലത്തിലാണ് ഇവ വര്‍ത്തിക്കുന്നത്.

അരിസ്റ്റോട്ടല്‍

അരിസ്റ്റോട്ടല്‍ ജൈവശാസ്ത്രാധിഷ്ഠിതമായ ഒരു സമീപനമാണ് സ്വീകരിച്ചത്. യുക്തിചിന്തയും പ്രാണനും തൃഷ്ണയും ജീവന്റെ വ്യത്യസ്ത തലങ്ങളെ പ്രതിനിധീകരിക്കുന്നു. ഭക്ഷണവും സന്താനോത്പാദനവും ജീവന്റെ ഏറ്റവും താഴ്ന്ന തലത്തെ പ്രതിനിധീകരിക്കുന്നു. ചെടികള്‍ക്ക് ഏറ്റവും താഴ്ന്ന തലത്തിലുള്ള ആത്മാവാണുള്ളത്. മൃഗങ്ങളില്‍ ആഹാരത്തിനും സന്താനോത്പാദനത്തിനും പുറമേ സംവേദനം, ചലനം, തൃഷ്ണ എന്നിവയും ദൃശ്യമാകുന്നു. മനുഷ്യന് ഇതിനെല്ലാത്തിനും ഉപരിയായി യുക്തിചിന്തയ്ക്കുള്ള കഴിവുകൂടിയുണ്ട്. തൃഷ്ണയെ നിയന്ത്രിക്കുന്നതില്‍ യുക്തിചിന്ത പ്രധാന പങ്കുവഹിക്കുന്നു.

പ്ളേറ്റോ തന്റെ സിദ്ധാന്തങ്ങള്‍ക്കു രൂപംനല്കിയ കാലത്ത്, മസ്തിഷ്കത്തിന്റേയും നാഡീവ്യൂഹത്തിന്റേയും മറ്റും പ്രവര്‍ത്തനങ്ങളെക്കുറിച്ച് വിവരങ്ങള്‍ ലഭ്യമായിരുന്നില്ല. യുക്ത്യാധിഷ്ഠിത ആത്മാവ് ശിരസ്സിലാണു വസിക്കുന്നത് എന്ന് പ്ളേറ്റോ വിശ്വസിച്ചു. ശിരസ്സിന്റെ ഗോളാകൃതി യുക്തിചിന്തയ്ക്ക് അനുയോജ്യമാണെന്നും, ആകാശത്തോട് അഥവാ സ്വര്‍ഗലോകത്തോട് ഏറ്റവും അടുത്തുനില്ക്കുന്ന ശരീരഭാഗം ശിരസ്സാണെന്നും പ്ളേറ്റോ പറഞ്ഞു. തലയോടിനകത്തു സ്ഥിതിചെയ്യുന്ന മജ്ജയാണ് മസ്തിഷ്കം എന്നും യുക്ത്യധിഷ്ഠിത ആത്മാവ് മസ്തിഷ്കവുമായി സമ്പര്‍ക്കം പുലര്‍ത്തുന്നു എന്നും പ്ളേറ്റോ അഭിപ്രായപ്പെട്ടു. യുക്ത്യധിഷ്ഠിതമല്ലാത്ത ആത്മാവ് നട്ടെല്ലിലെ മജ്ജയുമായി സമ്പര്‍ക്കം പുലര്‍ത്തുന്നു. ഇതിന്റെ ഭാഗങ്ങളാണ് പ്രാണനും തൃഷ്ണയും. പ്രാണന്‍ ഹൃദയത്തിലാണ് സ്ഥിതിചെയ്യുന്നത്. ഊര്‍ജം, ധൈര്യം, ഉത്കര്‍ഷേച്ഛ തുടങ്ങിയവ പ്രാണന്റെ സാന്നിധ്യത്തെ സൂചിപ്പിക്കുന്നു. തൃഷ്ണയുടെ സാന്നിധ്യം ഉരോഭര ഭിത്തിക്കു(diaphragm)താഴെയാണ്. വിശപ്പ്, കാമം തുടങ്ങിയവ തൃഷ്ണയുടെ ഫലമായി ഉണ്ടാകുന്നു. യുക്ത്യധിഷ്ഠിത ആത്മാവും യുക്ത്യധിഷ്ഠിതമല്ലാത്ത ആത്മാവും കരള്‍ എന്ന മാധ്യമത്തിലൂടെയാണ് പരസ്പരം നിയന്ത്രിക്കുന്നത്. കരള്‍ ചിന്തയുടെ കണ്ണാടിയായി വര്‍ത്തിക്കുന്നു.

നിദ്രയില്‍ ആത്മാവ് നിശ്ശബ്ദവും നിശ്ചലവുമായിത്തീരുന്നു. എങ്കിലും അവശേഷിക്കുന്ന ചെറിയ കമ്പന(agitations)ങ്ങള്‍ സ്വപ്നരൂപത്തില്‍ പ്രത്യക്ഷപ്പെടുന്നു. അടക്കിവയ്ക്കുന്ന ആഗ്രഹത്തിന്റേയും തൃഷ്ണയുടേയും പ്രതിഫലനമാണ് സ്വപ്നങ്ങളെന്ന് പ്ളേറ്റോ പറഞ്ഞു. പില്ക്കാലത്ത് സ്വപ്നത്തെക്കുറിച്ച് സിഗ്മണ്ട് ഫ്രോയിഡ് (1856-1939)അവതരിപ്പിച്ചതും ഈ ആശയം തന്നെയാണ്. നല്ല മനുഷ്യര്‍ തൃഷ്ണയെ യുക്തമായി നിയന്ത്രിക്കുന്നതിനാല്‍ അവരുടെ നിദ്രയെ തൃഷ്ണ ശല്യപ്പെടുത്തുന്നില്ല. തൃഷ്ണയുടെ അമിതമായ ആവേശത്തില്‍ നിന്നു മുക്തരായവര്‍ക്ക് നിദ്രയില്‍ ജ്ഞാനോദയം ഉണ്ടാകുവാന്‍ സാധ്യതയുണ്ട്. യുക്ത്യധിഷ്ഠിത ആത്മാവിന്റെ പ്രവര്‍ത്തനം മൂലമാണ് ഇത്.

സംവേദനത്തെ ചലനങ്ങളുടെ പ്രേഷണമായാണ് പ്ളേറ്റോ വീക്ഷിച്ചത്. പുറത്തുനിന്ന് ലഭിക്കുന്ന സന്ദേശത്തോട് ആന്തരിക ചലനത്തിലൂടെയാണ് മനുഷ്യശരീരം പ്രതികരിക്കുന്നത്. എന്നാല്‍ ശരീരത്തിന്റെ ചില ഭാഗങ്ങള്‍ - ഉദാഹരണത്തിന് തലമുടിയും നഖങ്ങളും മറ്റും ബാഹ്യസന്ദേശങ്ങള്‍ സ്വീകരിക്കുമെങ്കിലും ആന്തരിക ചലനങ്ങള്‍ സൃഷ്ടിക്കുന്നില്ല. ഇന്ദ്രിയങ്ങള്‍ ചലനത്തെ വളരെ വ്യക്തമായി പ്രേഷണം ചെയ്യുന്നു. ഒരു നടുക്കത്തിന്റെ അന്ത്യഫലമായാണ് ഇന്ദ്രിയാനുഭവങ്ങള്‍ ഉണ്ടാകുന്നത്. ശ്രവണത്തില്‍ ഇതാണ് സംഭവിക്കുന്നത്. ശരീരത്തിലെ അറകളില്‍ തങ്ങിനില്ക്കുന്ന വായുവിലൂടെ ഒരു ആഘാതം ചെവികളിലെത്തുകയും അവിടെ നിന്ന് രക്തത്തിലൂടെ മസ്തിഷ്കത്തിലും പിന്നീട് ആത്മാവിലും എത്തുകയും ചെയ്യുന്നു. സ്മൃതി, ഭാവന, വികാരം തുടങ്ങിയവ ആത്മാവിനും സംവേദനത്തിനും ഇടയ്ക്കുള്ള മാധ്യമങ്ങളായി പ്രവര്‍ത്തിക്കുകയും പ്രേഷണപ്രക്രിയയെ കൂടുതല്‍ സങ്കീര്‍ണമാക്കുകയും ചെയ്യുന്നു. പ്രേഷണം ചെയ്യപ്പെട്ട വിവരത്തോട് അനുബന്ധിച്ച് ആത്മാവ് നടത്തുന്ന പ്രവര്‍ത്തനങ്ങളും കൂടിച്ചേരുമ്പോള്‍ മാത്രമാണ് ജ്ഞാനം സമ്പൂര്‍ണമാകുന്നത്. അരിസ്റ്റോട്ടലിന്റെ അഭിപ്രായത്തില്‍ ആത്മാവും ശരീരവും തമ്മില്‍ വളരെ അടുത്ത ബന്ധമുണ്ട്. ദ്രവ്യവും രൂപവും (matter and form) തമ്മിലുള്ള ബന്ധത്തിന്റെ ഒരു പ്രത്യേക ദൃഷ്ടാന്തമാണ് ആത്മാവും ശരീരവുമായുള്ള ബന്ധം. ശരീരത്തിന് ഒരു പ്രത്യേക രീതിയില്‍ പ്രവര്‍ത്തിക്കുവാനുള്ള കഴിവിനെയാണ് ആത്മാവ് സൂചിപ്പിക്കുന്നത്.

ആത്മാവ് ശരീരത്തിന്റെ മൂന്നുതരം പ്രവര്‍ത്തനങ്ങള്‍ക്കു കാരണമാകുന്നു. ചലനത്തെ വിശദീകരിക്കുവാന്‍ 'തൃഷ്ണ'പോലുള്ള ആശയങ്ങള്‍ ഉപയോഗിക്കപ്പെടുന്നതിലൂടെ ആത്മാവ് ക്രിയാത്മക കാരണമാകുന്നു. വ്യവഹാരത്തെ ആന്തരികപ്രവണതയുടെ ബഹിര്‍സ്ഫുരണമായി വ്യാഖ്യാനിക്കുക വഴി ആത്മാവ് ഔപചാരിക കാരണമായിത്തീരുന്നു. ശാരീരികചലനങ്ങള്‍ എന്തിനു വേണ്ടിയാണ് ഉണ്ടാകുന്നത് എന്ന് വ്യാഖ്യാനിക്കപ്പെടുന്നതിലൂടെ ആത്മാവ് അന്തിമകാരണവുമാകുന്നു.

യുക്തിചിന്ത ക്രിയാത്മകമോ നിഷ്ക്രിയമോ ആകാം. ക്രിയാത്മക യുക്തി ദൈവികമാണെന്ന് അരിസ്റ്റോട്ടല്‍ അഭിപ്രായപ്പെട്ടിരുന്നു. ആത്മാവിന്റെ മൂന്ന് തലങ്ങളേയും ശാരീരികപ്രക്രിയകളുമായി അരിസ്റ്റോട്ടല്‍ ബന്ധപ്പെടുത്തി, ആത്മാവിന്റെ ഏറ്റവും താഴ്ന്ന തലത്തിന്റെ പ്രഥമകര്‍ത്തവ്യം ശരീരപോഷണത്തിന് ആവശ്യമായ വസ്തുക്കള്‍ സ്വീകരിക്കുക എന്നതാണ്. സമാന സ്വഭാവമുള്ള മറ്റൊരു ജൈവവസ്തുവിനെ സൃഷ്ടിക്കുക എന്നത് ഈ ആത്മാവിന്റെ അന്തിമ ലക്ഷ്യമാണ്. ഇപ്രകാരം സ്പീഷീസിന്റെ ഐകരൂപ്യം കാത്തു സൂക്ഷിക്കപ്പെടുന്നു. ജൈവതാപത്താല്‍ ആഹാരം പാകം ചെയ്യുന്ന അടുപ്പായാണ് ഉദരത്തെ കണക്കാക്കിയിരുന്നത്. ജീവന്‍, സംവേദനം, ചലനം, താപം എന്നിവയുടെ ആസ്ഥാനം ഹൃദയമാണ്.

സംവേദനം വിവേചനശക്തിയാണ്. ഇതില്‍നിന്നുമാണ് ഉന്നത ധൈഷണിക പ്രവൃത്തികള്‍ രൂപംകൊള്ളുന്നത്. ഇന്ദ്രിയം ബാഹ്യ വസ്തുവിന്റെ രൂപത്തെ മാത്രം ഗ്രഹിക്കുമ്പോള്‍ സംവേദനം ഉണ്ടാകുന്നു. എന്നാല്‍ പോഷണത്തില്‍ ബാഹ്യവസ്തുവിന്റെ രൂപവും സത്തയും ഉള്‍ക്കൊള്ളുന്നു. തീരെ ദുര്‍ബലമായ ചോദനം ശ്രദ്ധിക്കപ്പെടുന്നില്ല. അതിശക്തമായ ചോദനം ഇന്ദ്രിയത്തിന് നാശം വരുത്തിയേക്കാം.

സംവേദനത്തില്‍ നിന്നാണ് ഭാവന രൂപം കൊള്ളുന്നത്. പഞ്ചേന്ദ്രിയങ്ങള്‍ക്കു പുറമേ സെന്‍സസ് കമ്യൂണിസ്(sensus communis)- ഉം സംവേദനം നടത്തുന്നു എന്ന് അരിസ്റ്റോട്ടല്‍ പറഞ്ഞു. സ്മൃതി അഥവാ ഓര്‍മ ഭാവനയുടേയും സെന്‍സസ് കമ്യൂണിസിന്റേയും കൂട്ടായ പ്രവര്‍ത്തനം മൂലമാണുണ്ടാകുന്നത്. ജ്ഞാനത്തേയും പ്രവൃത്തിയേയും ബന്ധപ്പെടുത്തുന്ന കണ്ണിയായും ഭാവന പ്രവര്‍ത്തിക്കുന്നു. ഇംഗ്ളീഷ് തത്ത്വചിന്തകനായ ഗില്‍ബെര്‍ട്ട് റൈലിനെ (1900-76) പോലെയുള്ളവര്‍ അരിസ്റ്റോട്ടലിന്റെ ആശയങ്ങള്‍ക്ക് കൂടുതല്‍ പ്രചാരം നല്കി. പരമാണുവാദികളുടെ ഭൗതികസിദ്ധാന്തത്തേയും പ്ളേറ്റോയുടെ ആശയവാദത്തേയും പരസ്പരം ബന്ധിപ്പിച്ചുകൊണ്ടാണ് അരിസ്റ്റോട്ടല്‍ ലോകതത്ത്വം വ്യാഖ്യാനിച്ചതെന്നു കാണാന്‍ സാധിക്കും. വ്യക്തിത്വസവിശേഷതകളുടേയും ആത്മജ്ഞാനത്തിന്റേയും പ്രാധാന്യം ആദ്യമായി ചൂണ്ടിക്കാട്ടിയത് സോക്രട്ടീസാണ്. സോക്രട്ടീസിനു ശേഷം സ്റ്റോയിക്കുകളും എപിക്യൂറിയന്മാരും വ്യക്തിഗതസ്വഭാവങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. ക്രിസ്തുമതത്തിന്റെ പ്രചാരവും ഈ അന്തര്‍മുഖത്വത്തെ കൂടുതല്‍ ശക്തമാക്കി. ആത്മശുദ്ധിയെക്കുറിച്ചും മുക്തിയെക്കുറിച്ചും മറ്റുമുള്ള ക്രൈസ്തവ സിദ്ധാന്തങ്ങള്‍ ഈ പ്രവണതയെ സാധൂകരിച്ചു. ദിവ്യജ്ഞാനോദയത്തോടൊപ്പം, ആത്മപരിശോധന(Introspection)യും ജ്ഞാനത്തിന്റെ ഉറവിടമാണെന്ന് ക്രൈസ്തവര്‍ വാദിച്ചു. സെയ്ന്റ് അഗസ്റ്റിന്റെ (354-430) വീക്ഷണങ്ങള്‍ ദെക്കാര്‍ത്തെയുടെ സിദ്ധാന്തങ്ങള്‍ക്ക് വഴി തെളിച്ചു. ആത്മാവിനെക്കുറിച്ചും ജ്ഞാനത്തെക്കുറിച്ചുമുള്ള പ്ളേറ്റോയുടെ വീക്ഷണങ്ങള്‍ പുതിയതായി രൂപംകൊണ്ട ഗണിതശാസ്ത്രത്തിന്റെ വെളിച്ചത്തില്‍ പുനര്‍വ്യാഖ്യാനം ചെയ്യുകയാണ് ദെക്കാര്‍ത്തെ ചെയ്തത്. യുക്തിയുമായി മാത്രം ബന്ധപ്പെടുത്തിയല്ല ദെക്കാര്‍ത്തെ മനസ്സിനെ വീക്ഷിച്ചത്. തികച്ചും സ്വകാര്യമായ ഒരു പ്രതിഭാസമാണ് മനസ്സ് എന്ന് ഇദ്ദേഹം പറഞ്ഞു. അരിസ്റ്റോട്ടല്‍ തീരെ പ്രാധാന്യം നല്കാതിരുന്ന 'സ്വകാര്യത' എന്ന ആശയം ദെക്കാര്‍ത്തെയുടെ വീക്ഷണത്തില്‍ പ്രധാനസ്ഥാനം വഹിക്കുന്നു.

സ്റ്റോയിക്കുകളും എപ്പിക്യൂറിയന്‍മാരും

പ്ളേറ്റോയുടെ സിദ്ധാന്തത്തെ അധികരിച്ചാണ് സ്റ്റോയിക്കുകള്‍ തങ്ങളുടെ വീക്ഷണങ്ങള്‍ക്കു രൂപം നല്കിയത്. ആത്മാവ് എന്ന പ്രതിഭാസം പ്രകൃതിയില്‍ മുഴുവന്‍ വ്യാപരിക്കുന്നതായി സ്ഥാപിക്കുവാന്‍ സ്റ്റോയിക്കുകള്‍ ശ്രമിച്ചു. ഗ്രീക്കു തത്ത്വചിന്തകനായ ഡെമോക്രിറ്റസിന്റെ (സു. ബി.സി. 460-370) വീക്ഷണങ്ങളെ ആസ്പദമാക്കിയാണ് എപ്പിക്യൂറിയന്മാര്‍ തങ്ങളുടെ വാദമുഖങ്ങള്‍ക്ക് രൂപം നല്കിയത്. ജീവനേയും മനസ്സിനേയും ഉള്‍ക്കൊള്ളാനായി യാന്ത്രികവും പരമാണുപരവുമായ പ്രകൃതിവീക്ഷണമാണ് ഇവര്‍ സ്വീകരിച്ചത്.

1. സ്റ്റോയിക്കുകള്‍.

പ്രപഞ്ചത്തിലെ എല്ലാ വസ്തുക്കളേയും നിഷ്കര്‍മകങ്ങളായും സകര്‍മകങ്ങളായുമാണ് സ്റ്റോയിക്കുകള്‍ വിഭജിച്ചത്. അതിനാല്‍ അചേതനദ്രവ്യവും ആത്മാവും തമ്മില്‍ സംഘര്‍ഷം ഉണ്ടാകുന്നില്ല. പരമമായ ദ്രവ്യം അഗ്നിയാണ്. ജീവന്റെ ഓരോ തലത്തിലും അഗ്നിക്ക് വ്യത്യസ്ത രൂപങ്ങളാണുള്ളത്. അചേതന വസ്തുക്കളില്‍ സംയോഗമായാണ് അഗ്നി നിലകൊള്ളുന്നത്. സസ്യങ്ങളില്‍ വളര്‍ച്ചയായും മൃഗങ്ങളിലും മനുഷ്യരിലും യുക്തിസഹമോ യുക്തിരഹിതമോ ആയ ജീവനായും അഗ്നി നിലനില്ക്കുന്നു. ചലനത്തിന്റെ അഥവാ കര്‍മത്തിന്റെ അടിസ്ഥാനതത്ത്വം അഗ്നിയാണ്. സാര്‍വത്രിക യുക്തിയുടെ സാന്ദ്രീകരണമാണ് മനുഷ്യന്റെ മാനസികപ്രവര്‍ത്തനങ്ങളില്‍ ദൃശ്യമാകുന്നത്. സാര്‍വത്രികതത്ത്വങ്ങള്‍ നടപ്പിലാക്കുന്ന വാഹനങ്ങള്‍ മാത്രമാണ് ജീവികള്‍. അതിനാല്‍ പ്രകൃതിക്ക് അനുസൃതമായി ജീവിക്കുവാന്‍ സ്റ്റോയിക്കുകള്‍ മനുഷ്യനെ ഉപദേശിക്കുന്നു. ലളിതമായ ജന്മവാസനകളിലാണ് കളങ്കരഹിതമായ യുക്തി പ്രകടമാകുന്നത് എന്ന് ഇവര്‍ വിശ്വസിക്കുന്നു.

സാര്‍വത്രിക അഗ്നിയുടെ അതിസൂക്ഷ്മമായ രൂപമാണ് മനുഷ്യന്റെ ആത്മാവ് എന്ന് സ്റ്റോയിക്കുകള്‍ പറഞ്ഞു. ഭൗതികമായതിനെ മാത്രമേ ഭൗതികമായതിന് നിയന്ത്രിക്കുവാന്‍ കഴിയുകയുള്ളൂ. ശരീരത്തിന് ആത്മാവിനെ ബാധിക്കുവാന്‍ കഴിയുന്നു. അതിനാല്‍ ആത്മാവും ഭൗതികമാണ്. താപത്തേയും ചലനത്തേ യും ലഘൂകരിച്ചു സംയോജിപ്പിക്കുകയാണ് ആത്മാവ് ചെയ്യുന്നത്. നെഞ്ചിലാണ് ആത്മാവ് കുടികൊള്ളുന്നത്.

അരിസ്റ്റോട്ടലിന്റെ ആശയങ്ങളായ നിഷ്ക്രിയത്വവും സകര്‍മക ത്വവും മനസ്സിനെ വ്യാഖ്യാനിക്കുവാനായി സ്റ്റോയിക്കുകള്‍ പ്രയോഗിച്ചു. പ്രത്യക്ഷണം, ഓര്‍മ, ധൈഷണികവും പ്രായോഗികവുമായ തീരുമാനങ്ങള്‍ എന്നിവയില്‍ പ്രകടമാകുന്ന അംഗീകാരമാണ് മാനസിക പ്രവര്‍ത്തനങ്ങളുടെ പ്രധാന സ്വഭാവം. സത്യം സ്വാഭാവികവും തെറ്റ് അസ്വാഭാവികവുമാണ്, പ്രത്യക്ഷണപരമായോ ധൈഷണികമായോ പ്രായോഗികമായോ തെറ്റുകള്‍ സംഭവിക്കുമ്പോള്‍ വിശദീകരണങ്ങള്‍ തേടുന്നത് വികാരങ്ങളെക്കുറിച്ചും മാനസിക വൈകല്യങ്ങളെക്കുറിച്ചുമുള്ള സിദ്ധാന്തങ്ങളിലാണ്. സ്റ്റോയിക്ക് സിദ്ധാന്തത്തില്‍ ആവേഗങ്ങള്‍ക്ക് പ്രധാന സ്ഥാനം കല്പിച്ചിരുന്നു. സംവേദനതലത്തിലും യുക്തിചിന്തയുടെ തലത്തിലും ആവേഗങ്ങള്‍ പ്രവര്‍ത്തിക്കുന്നു. യുക്ത്യധിഷ്ഠിതമായ തിരഞ്ഞെടുപ്പിനുള്ള ശ്രമം സഫലമാകാതെ വരുമ്പോഴാണ് വികാരങ്ങള്‍ ഉണ്ടാകുന്നത്. ഇത്തരം പരാജയങ്ങള്‍ക്കു വിശദീകരണം കണ്ടെത്തുവാന്‍ ആദ്യകാല സ്റ്റോയിക്കുകള്‍ക്കു കഴിഞ്ഞിരുന്നില്ല. എന്നാല്‍ ഇത്തരം പരാജയങ്ങള്‍ക്കു കാരണം വ്യക്തിയുടെ നിയന്ത്രണത്തിന് അതീതമായ സാഹചര്യങ്ങളാണ് എന്ന് പില്ക്കാല സ്റ്റോയിക്കുകള്‍ കണ്ടെത്തി. ഈ കണ്ടെത്തലില്‍ നിന്നാണ് ഇച്ഛാശക്തിയിലും യുക്ത്യധിഷ്ഠിതമായ തിരഞ്ഞെടുപ്പിലുമുള്ള സ്റ്റോയിക്ക് താത്പര്യം ഉടലെടുക്കുന്നത്.

2. എപ്പിക്യൂറിയന്മാര്‍.

എല്ലാ വസ്തുക്കളുടേയും അടിസ്ഥാനഘടകം അണു (atom) ആണെന്നും ഈ സിദ്ധാന്തപ്രകാരം മനസ്സ് ഉള്‍പ്പെടെയുള്ള എല്ലാ പ്രതിഭാസങ്ങളേയും വ്യാഖ്യാനം ചെയ്യാമെന്നും എപ്പിക്യൂറിയന്മാര്‍ വിശ്വസിച്ചു. ആത്മാവ് മറ്റ് അണുക്കളേക്കാള്‍ ചെറുതും ചലനശേഷി കൂടിയതുമാണ്. താപം ആത്മാവിന്റെ അടിസ്ഥാന സ്വഭാവമാണ്; അഗ്നിക്കു സമാനമല്ല. നേര്‍ത്ത വായുവിന്റെ രൂപത്തില്‍ ആത്മാവ് ശരീരത്തില്‍ വ്യാപിച്ച് അതിനു ജീവന്‍ നല്കുന്നു.

വസ്തുക്കളില്‍ നിന്നുള്ള നിസ്രാവങ്ങള്‍ ഇന്ദ്രിയങ്ങളില്‍ സംവേദനം സൃഷ്ടിക്കുന്നു. ബാഹ്യചലനങ്ങളിലും അണുക്കളുടെ വ്യന്യാസത്തിലും സംഭവിക്കുന്ന മാറ്റങ്ങളാണ് സംവേദന വ്യതിയാനങ്ങള്‍ക്കു കാരണമാകുന്നത്. ചിന്തിക്കുന്ന ആത്മാവിന്റെ അതിസൂക്ഷ്മ ദ്രവ്യത്തില്‍ അണുക്കള്‍ പതിക്കുമ്പോഴാണ് ആശയങ്ങള്‍ ഉണ്ടാകുന്നത്. ബാഹ്യചോദനങ്ങളും മാനസിക ചലനങ്ങളും സംയോജിക്കുമ്പോഴാണ് വിധിനിര്‍ണയം നടക്കുന്നത്. ബാഹ്യചോദനങ്ങളുമായി അപ്രസക്ത മാനസികചലനങ്ങള്‍ സംയോജിക്കുമ്പോള്‍ വിധിനിര്‍ണയത്തില്‍ തെറ്റുകള്‍ സംഭവിക്കുന്നു. സങ്കീര്‍ണമായ ആശയങ്ങള്‍ രൂപീകരിക്കുന്നതിനായി മാനസികചലനങ്ങളെ സംയോജിപ്പിക്കാവുന്നതാണ്. ഇപ്രകാരം രൂപംകൊണ്ട ആശയങ്ങളെ ഉപയോഗിക്കുന്നതിനാണ് യുക്തിചിന്ത എന്നു പറയുന്നത്.

മനസ്സിന് ഏതു ദിശയിലേക്കും ചായുവാനുള്ള സ്വാതന്ത്യമുണ്ട്. വേദന ഒരുതരം ചലനമാണ്. സുഖം എന്നത് വേദനയോടുള്ള അതിരുകവിഞ്ഞ പ്രതികരണമാണ്. ഇവയ്ക്ക് രണ്ടിനും ഇടയിലാണ് മനുഷ്യന്‍ സ്ഥിതി ചെയ്യുന്നത്. ഈ രണ്ട് മൂര്‍ധന്യാവസ്ഥകള്‍ക്കും ഇടയ്ക്കുള്ള സമവായം കണ്ടെത്തുവാന്‍ യുക്തി മനുഷ്യനെ സഹായിക്കുന്നു. ഈ സമവായമാണ് അസ്വസ്ഥതകളില്‍ നിന്നുള്ള മുക്തിയെ പ്രതിനിധാനം ചെയ്യുന്നത്.

ആധ്യാത്മിക മനഃശാസ്ത്രം (Theological psychology)

ജ്ഞാനസിദ്ധാന്തത്തേയും ധാര്‍മികവിഷയങ്ങളേയും ആസ്പദമാക്കിയാണ് ഗ്രീക്ക് മനഃശാസ്ത്രവീക്ഷണങ്ങള്‍ രൂപം കൊണ്ടത്. ക്രിസ്തുമതത്തിന്റെ ആവിര്‍ഭാവത്തോടെ, പണ്ഡിതന്മാര്‍ക്കിടയില്‍ ജീവന്റെ പ്രധാന ലക്ഷ്യം ദൈവത്തെ അറിയുകയും മുക്തിനേടുകയും ആണെന്ന ധാരണ ഉളവാക്കി.

ക്രിസ്തുമതത്തിന്റെ ആവിര്‍ഭാവത്തിനും മുമ്പ് അലക്സാണ്ഡ്രിയന്‍ യഹൂദതത്ത്വചിന്തകനായ ഫൈലായുദിയാസീന്റെ (ബി.സി. സു. 20 - എ.ഡി. സു.50) കൃതികളില്‍ മതപരമായ ആശയങ്ങളും പ്ളേറ്റോ, അരിസ്റ്റോട്ടല്‍, സ്റ്റോയിക്കുകള്‍ തുടങ്ങിയവരുടെ വീക്ഷണങ്ങളും സമന്വയിപ്പിക്കാനുള്ള ശ്രമം ദൃശ്യമാണ്. ശുദ്ധമായ മനസ്സുള്ളവര്‍ക്കു മാത്രമേ ശരിയായ ജ്ഞാനം ഉണ്ടാകുകയുള്ളൂ എന്ന് ഫൈലോ പറഞ്ഞു. ദിവ്യവെളിപാടിലൂടെയാണ് ഇവര്‍ക്ക് ജ്ഞാനം ലഭിക്കുന്നത്. ദൈവവും ദൈവേച്ഛയും ഇന്ദ്രിയങ്ങള്‍ക്ക് ഗോചരമല്ലാത്തതിനാല്‍ ആന്തരികാനുഭവങ്ങള്‍ക്ക് ജ്ഞാനലബ്ധിയില്‍ പ്രധാന പങ്കുള്ളതായി കണക്കാക്കിയിരുന്നു.

പ്ളേറ്റോയെ പോലെയുള്ള ചിന്തകര്‍ ബാഹ്യപ്രതിഭാസങ്ങള്‍ക്കാണ് വളരെയധികം പ്രാധാന്യം നല്കിയിരുന്നത്. എന്നാല്‍ പ്ളോട്ടിനസ്സിനെ(205-270)പ്പോലെയുള്ള ചിന്തകര്‍ ആന്തരിക പ്രതിഭാസങ്ങള്‍ക്കു കൂടുതല്‍ പ്രാധാന്യം നല്കി. ഗ്രീക്കോ റോമന്‍ തത്ത്വചിന്തകനായ പ്ളോട്ടിനസ്സിന്റെ വീക്ഷണങ്ങളോടെയാണ് മനഃശാസ്ത്രം ബോധമണ്ഡലത്തിന്റെ പഠനമായി അറിയപ്പെട്ടുതുടങ്ങിയത്.

റോമന്‍ സാമ്രാജ്യത്തിന്റെ ഔദ്യോഗിക മതമായി ക്രിസ്തുമതം അംഗീകരിക്കപ്പെട്ടപ്പോള്‍, ആന്തരികാനുഭവങ്ങളില്‍ നിന്നു ലഭിക്കുന്ന ജ്ഞാനം എന്ന ആശയത്തിനും ദിവ്യവെളിപാടിലൂടെ ലഭിക്കുന്ന ജ്ഞാനം എന്ന ആശയത്തിനും ഒരുപോലെ സ്ഥാനം നല്‍കേണ്ടതായി വന്നു. സെയ്ന്റ് അഗസ്റ്റിന്റെ വീക്ഷണങ്ങള്‍ ഇവ രണ്ടും സമന്വയിപ്പിച്ചുകൊണ്ടുള്ളവയായിരുന്നു. അന്തര്‍നിരീക്ഷണത്തിനും സ്വകാര്യാനുഭവങ്ങള്‍ക്കും ഇദ്ദേഹം വളരെയധികം പ്രാധാന്യം കല്പിച്ചിരുന്നു.

ആന്തരികപ്രതിഭാസങ്ങള്‍ക്കു നല്കിയ അതിരുകവിഞ്ഞ പ്രാധാന്യത്തിനു മാറ്റം വന്നത് അരിസ്റ്റോട്ടലിന്റെ സിദ്ധാന്തങ്ങള്‍ വീണ്ടും വിശകലനം ചെയ്യപ്പെട്ടതോടുകൂടിയാണ്. ഇസ്ളാം മതപണ്ഡിതന്മാര്‍ അരിസ്റ്റോട്ടലിന്റെ വീക്ഷണങ്ങള്‍ക്ക് വളരെയധികം പ്രചാരം നല്കി. ക്രൈസ്തവ വിശ്വാസങ്ങള്‍ക്കനുസൃതമായി അരിസ്റ്റോട്ടലിന്റെ വീക്ഷണങ്ങള്‍ക്ക് ക്രിസ്ത്യന്‍ ദൈവശാസ്ത്രജ്ഞനായ സെയ്ന്റ് തോമസ് അക്വിനാസ് (സു. 1225-74) വ്യാഖ്യാനം നല്കി. കര്‍മോന്മുഖ ധിഷണ (Active Intellect) എന്ന അരിസ്റ്റോട്ടലിയന്‍ ആശയത്തെക്കുറിച്ച് അക്കാലത്ത് വിരുദ്ധാഭിപ്രായങ്ങള്‍ നിലനിന്നിരുന്നു. അറബി ദാര്‍ശനികനായ അവറോസിന്റെ (1126-98) നേതൃത്വത്തിലുള്ള ഇസ്ളാമിക ചിന്തകര്‍ മനുഷ്യന്റെ യുക്തിചിന്തയെ സാര്‍വത്രികമായ യുക്തിയുടെ ദൃഷ്ടാന്തമായാണ് വീക്ഷിച്ചിരുന്നത്. എന്നാല്‍ അക്വിനാസ് ഈ അഭിപ്രായത്തെ തള്ളിക്കളഞ്ഞു.

ഓരോ മനുഷ്യനും ഉള്ള ഗ്രഹണശക്തിയാണ് ധിഷണ എന്ന് അക്വിനാസ് ഊന്നിപ്പറഞ്ഞു. യുക്തിചിന്തയാണ് മനുഷ്യനെ മൃഗ ങ്ങളില്‍ നിന്നും അതിമാനുഷിക വസ്തുക്കളില്‍ നിന്നും വേര്‍തിരി ക്കുന്ന പ്രതിഭാസം. സംവേദനം പോലെയുള്ള പ്രക്രിയകള്‍ ശരീര വുമായി അടുത്ത ബന്ധമുള്ളവയാണ്. എന്നാല്‍ യുക്തിചിന്ത ഇവയില്‍ നിന്നെല്ലാം വ്യത്യസ്തമാണ്. ആത്മാവ് ശരീരത്തിന്റെ ഒരു രൂപമാണ് എന്ന അരിസ്റ്റോട്ടലിയന്‍ ആശയമാണ് ആത്മാവ് ശരീരത്തെ ഉപയോഗിക്കുകയാണ് എന്ന പ്ളേറ്റോണിയന്‍ ആശയത്തേക്കാള്‍ അക്വിനാസിനെ സ്വാധീനിച്ചത്. ക്രിസ്തുമതം ശരീരത്തിന്റെ ഉയര്‍ത്തെഴുന്നേല്‍പ് എന്ന ആശയത്തിന് പ്രാധാന്യം നല്‍കിയിരുന്നതിനാല്‍ ശരീരത്തിന് പ്രാധാന്യം നല്‍കുന്ന അരിസ്റ്റോട്ടലിയന്‍ വീക്ഷണങ്ങളായിരുന്നു ക്രൈസ്തവ പണ്ഡിതര്‍ക്കു സ്വീകാര്യം.

റെനെ ദെക്കാര്‍ത്തെ (1596-1650)

സെയ്ന്റ് അഗസ്റ്റിന്റെ ആത്മനിഷ്ഠ നിരീക്ഷണങ്ങളുടെ അനുഭവസമ്പത്തുമായി പ്ളേറ്റോയിലേക്കുള്ള മടങ്ങിവരവാണ് ഫ്രഞ്ച് ദാര്‍ശനികനായ ദെക്കാര്‍ത്തെയുടെ വീക്ഷണങ്ങളില്‍ ദര്‍ശിക്കാന്‍ കഴിയുന്നത്. പ്രകൃതിയുടെ യഥാര്‍ഥഗുണങ്ങള്‍ ജ്യാമിതീയ നിയമങ്ങള്‍ക്കനുസൃതമായവയാണെന്ന് ദെക്കാര്‍ത്തെ വിശ്വസിച്ചു. ദ്രവ്യം ഏകരൂപകമാണ്. ദ്രവ്യത്തിന്റെ വ്യത്യസ്ത ചലനങ്ങളില്‍ നിന്നും വിന്യാസത്തില്‍ നിന്നുമാണ് ഗുണാത്മകമായ വ്യത്യാസങ്ങള്‍ ലോകത്ത് ദൃശ്യമാകുന്നത്. രൂപത്തേയും ദ്രവ്യത്തേയും കുറിച്ചും പ്രകൃതിയിലെ അന്തിമകാരണങ്ങളെക്കുറിച്ചുമൊക്കെയുള്ള അരിസ്റ്റോ ട്ടലിന്റെ വീക്ഷണം ദെക്കാര്‍ത്തെ പാടെ തള്ളിക്കളഞ്ഞു. മനസ്സ് ശരീരത്തെ ഉപയോഗിക്കുന്ന ഒരു പ്രതിഭാസമാണെന്ന പ്ളേറ്റോണി യന്‍ ആശയമാണ് ദെക്കാര്‍ത്തെ സ്വീകരിച്ചത്.

ആത്മാവിനെക്കുറിച്ചുള്ള ദെക്കാര്‍ത്തെയുടെ വീക്ഷണങ്ങളും അരിസ്റ്റോട്ടലിന്റേതില്‍ നിന്ന് വളരെ വ്യത്യസ്തമായിരുന്നു. ആത്മാവിന്റെ പ്രാകൃത രൂപങ്ങളെപ്പോലും ഹേതുവാദപരമായാണ് അരിസ്റ്റോട്ടല്‍ വിശേഷിപ്പിച്ചത്. എന്നാല്‍ ദെക്കാര്‍ത്തെ ആത്മാവിന്റെ താഴ്ന്ന തലത്തിലുള്ള പ്രവര്‍ത്തനങ്ങളെ തികച്ചും യാന്ത്രികമെന്നാണ് വിശേഷിപ്പിച്ചത്. മനസ്സിനെ ശരീരത്തില്‍ നിന്നും വ്യത്യസ്തമായാണ് ദെക്കാര്‍ത്തെ സങ്കല്പിച്ചത്: ശരീരമില്ലാതെ തന്നെ മനസ്സിന് ചിന്തിക്കുവാന്‍ കഴിയും.

മനസ്സിന് വ്യക്തമായ അറിവുള്ള കാര്യങ്ങള്‍ മാത്രമേ തീരുമാന ങ്ങളെ സ്വാധീനിക്കുവാന്‍ പാടുള്ളൂ എന്ന് ദെക്കാര്‍ത്തെ വിശ്വസിച്ചു. ഗണിതസത്യങ്ങള്‍ പോലും വ്യക്തമായ തെളിവുകളില്ലാതെ അംഗീകരിക്കരുത് എന്നായിരുന്നു ഇദ്ദേഹത്തിന്റെ അഭിപ്രായം. ഞാന്‍ ചിന്തിക്കുന്നു, അതിനാല്‍ ഞാന്‍ ഉണ്ട്എന്ന ദെക്കാര്‍ത്തിയന്‍ വീക്ഷണം ഈ വിശ്വാസത്തില്‍ നിന്ന് ഉണ്ടായതാണ്. ചിന്തിക്കുന്ന വസ്തു വ്യത്യസ്ത ആശയങ്ങളായി രൂപം പ്രാപിക്കുന്നു. ആശയങ്ങള്‍ മാനസികമാണ്. ശാരീരിക പ്രവര്‍ത്തനങ്ങളില്‍ ആശയങ്ങളുടെ പ്രതിബിംബങ്ങള്‍ ദൃശ്യമാകുന്നു.

ധാരണയില്‍ മനസ്സ് നിഷ്കര്‍മമായാണു വര്‍ത്തിക്കുന്നത്. വ്യക്തമായി ചിന്തിക്കുന്ന ഒരു മനസ്സില്‍ രൂപംകൊള്ളുന്ന ആശയങ്ങള്‍ അവയുമായി ബന്ധപ്പെട്ട വസ്തുക്കളുടെ എല്ലാ ഗുണങ്ങളെയും കൃത്യമായി പ്രതിനിധാനം ചെയ്യുന്നു. ഇച്ഛാശക്തി പ്രയോഗിക്കപ്പെടുമ്പോള്‍ മനസ്സ് സകര്‍മകമായാണു വര്‍ത്തിക്കുന്നത്. കര്‍മത്തിന് ഹേതുവാകുന്നത് ഇച്ഛാശക്തിയാണ്. ശ്രദ്ധ, ഓര്‍മ അഥവാ സ്മൃതി, ദിവാസ്വപ്നം എന്നീ പ്രക്രിയകളില്‍ ഇച്ഛാശക്തി പ്രധാന പങ്കു വഹിക്കുന്നുണ്ട്.

ശരീരം ഒരു യന്ത്രം മാത്രമാണെന്നായിരുന്നു ദെക്കാര്‍ത്തയുടെ നിരീക്ഷണം. മൃഗങ്ങള്‍ക്ക് ആത്മാവില്ലാത്തതിനാല്‍ അവയുടെ പ്രവര്‍ത്തനങ്ങളെ യാന്ത്രികതത്ത്വങ്ങള്‍ ഉപയോഗിച്ച് വിശദീകരിക്കുവാന്‍ സാധിക്കും. ജലമര്‍ദം മൂലം പ്രവര്‍ത്തിക്കുന്ന യന്ത്രമനുഷ്യരുടെ മാതൃകകള്‍ അക്കാലത്ത് സര്‍വസാധാരണമായിരുന്നു. ശരീരത്തില്‍ കുഴലുകളിലൂടെ മൃഗീയചേതന പ്രവഹിക്കുന്നു. ശരീരത്തിന്റെ പല ചലനങ്ങളും ബോധപൂര്‍വമല്ല. ഇത് യന്ത്രമനുഷ്യരുടെ ചലനത്തോട് ഉപമിക്കുവാന്‍ കഴിയുന്നതാണ്. അനൈച്ഛികചേഷ്ട (reflex action) എന്ന ആശയത്തിന്റെ ഉപജ്ഞാതാവ് ദെക്കാര്‍ത്തെയാണ്. യാന്ത്രികനിയമങ്ങളും 'അനൈച്ഛികചേഷ്ട' എന്ന ആശയവും ഉപയോഗിച്ച് മൃഗങ്ങളുടെ എല്ലാ പ്രവര്‍ത്തനങ്ങളും വിശദീകരിക്കാവുന്നവയാണ് എന്ന് ഇദ്ദേഹം വിശ്വസിച്ചു.

ഊര്‍ജസംരക്ഷണതത്ത്വത്തില്‍ ദെക്കാര്‍ത്തെ വിശ്വസിച്ചിരുന്നു. ശരീരവും മനസ്സും തമ്മിലുള്ള ബന്ധം ഈ നിയമത്തിന് അനുസൃതമായിരിക്കും. വ്യക്തവും വ്യതിരിക്തവുമായ ആശയങ്ങള്‍ തമ്മിലുള്ള ബന്ധം മനസ്സിലാക്കി നടത്തുന്ന നിഗമനങ്ങളാണ് ശാസ്ത്രീയവിശദീകരണങ്ങള്‍ എന്ന് ദെക്കാര്‍ത്തെ പറഞ്ഞു. ശരീരവും മനസ്സുമായുള്ള പരസ്പരപ്രവര്‍ത്തനത്തിന്റെ വ്യക്തമായ ചിത്രം നല്കുവാന്‍ ദെക്കാര്‍ത്തെയ്ക്കു കഴിഞ്ഞില്ല.

പേശികള്‍ വിരുദ്ധ ജോഡികള്‍ (opposing pairs) ആയാണ് പ്രവര്‍ത്തിക്കുന്നത് എന്നും സംവേദനത്തിലും ചലനത്തിലും നാഡികളുടെ പ്രവര്‍ത്തനം ആവശ്യമാണെന്നും ദെക്കാര്‍ത്തെ മനസ്സിലാക്കിയിരുന്നു. മൃഗീയചേതന ഒഴുകുന്ന കുഴലുകളായാണ് ദെക്കാര്‍ത്തെ നാഡികളെ സങ്കല്പ്പിച്ചത്. മൃഗീയചേതനയുടെ ചലനത്തിലെ നേരിയ വ്യതിയാനങ്ങളാണ് മസ്തിഷ്കത്തിലെ ഏത് സുഷിരങ്ങളാണ് തുറക്കപ്പെടേണ്ടത് എന്നു തീരുമാനിക്കുന്നത്. സുഷിരങ്ങള്‍ തുറക്കുമ്പോള്‍ ചേതന പേശികളിലേക്ക് ഒഴുകുന്നു. പേശികളുടെ പ്രവര്‍ത്തനം ശരീരത്തിന്റെ ചലനം സാധ്യമാക്കുന്നു. ജന്മവാസനകളുടേയും ശീലങ്ങളുടേയും തലത്തില്‍ ഈ പ്രവര്‍ത്തനങ്ങളെല്ലാം തികച്ചും യാന്ത്രികമായാണു സംഭവിക്കുന്നത്. ബോധപൂര്‍വമുള്ള പ്രവര്‍ത്തനങ്ങളേയും ചലനങ്ങളേയും തികച്ചും യാന്ത്രിക തത്ത്വങ്ങള്‍ ഉപയോഗിച്ചു വിശദീകരിക്കുവാന്‍ കഴിയില്ല എന്ന് ദെക്കാര്‍ത്തെ മനസ്സിലാക്കി. മസ്തിഷ്കത്തിലെ പീനിയല്‍ ഗ്രന്ഥിയാണ് മനസ്സിന് ശരീരത്തില്‍ ചെലുത്തുവാന്‍ കഴിയുന്ന സ്വാധീനത്തെ നിര്‍ണയിക്കുന്ന കേന്ദ്രം എന്ന് ദെക്കാര്‍ത്തെ വിശ്വസിച്ചു.

ബാഹ്യവസ്തുവില്‍ നിന്നുള്ള ചലനം ഏതെങ്കിലും മാധ്യമ ത്തിലൂടെ ഇന്ദ്രിയങ്ങളില്‍ എത്തുകയും അവിടെ നിന്ന് നാഡിക ളിലെ ചേതനയിലൂടെ പീനിയല്‍ ഗ്രന്ഥിയില്‍ എത്തുകയും ചെയ്യു മ്പോഴാണ് സംവേദനം ഉണ്ടാകുന്നത്. ഈ ചലനം പീനിയല്‍ ഗ്രന്ഥിയില്‍ തനതായ മുദ്ര പതിപ്പിക്കുന്നു. ഈ ആശയങ്ങള്‍ മനസ്സിനെ ഉത്തേജിപ്പിക്കുകയും ഇച്ഛാശക്തി പ്രാവര്‍ത്തികമാക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്നു. ഇച്ഛാശക്തി ശരീരവുമായി സമ്പര്‍ക്കം പുലര്‍ത്തുന്നത് പീനിയല്‍ ഗ്രന്ഥിയിലൂടെയാണ്. ഈ സമ്പര്‍ക്കം പേശികളുടെ ചലനത്തിനും ഇച്ഛാപൂര്‍വമായ പ്രവൃത്തിക്കും കാരണമാകുന്നു. ആത്മാവിന് ശാരീരിക ചലനങ്ങളുടെ ദിശയെ മാത്രമേ നിയന്ത്രിക്കുവാന്‍ സാധിക്കുകയുള്ളൂ. ചലനത്തിന്റെ അളവിനെ നിയന്ത്രിക്കുവാന്‍ ആത്മാവിനു സാധ്യമല്ല.

മനുഷ്യര്‍ക്ക് വ്യക്തമായ ലക്ഷ്യങ്ങളുണ്ടെന്നും ചില നിയമങ്ങള്‍ക്കും തത്ത്വങ്ങള്‍ക്കും അനുസൃതമായാണ് അവര്‍ പെരുമാറുന്നതെന്നും ദെക്കാര്‍ത്തെ വിശ്വസിച്ചു. വ്യക്തമായ ബോധം (consiousness) ആണ് മനുഷ്യരെ യന്ത്രങ്ങളില്‍ നിന്നു വേര്‍തിരിച്ചു നിറുത്തുന്നത് എന്ന് ഇദ്ദേഹം ദൃഢമായി വിശ്വസിച്ചു.

ബറൂക് (ബെനെഡിക്റ്റ് ഡെ) സ്പിനോസ (1632-77)

ദെക്കാര്‍ത്തെയുടെ വീക്ഷണങ്ങളുടെ യുക്തവും ന്യായവുമായ പരിണാമത്തില്‍ നിന്നാണ് ഡച്ച് തത്ത്വശാസ്ത്രജ്ഞനായ സ്പിനോസയുടെ വീക്ഷണങ്ങള്‍ രൂപംകൊണ്ടത്. പദാര്‍ഥം സ്വയംപര്യാപ്തതയുള്ളതാണെന്ന് ദെക്കാര്‍ത്തെ വാദിച്ചിരുന്നു. എന്നാല്‍ ഇങ്ങനെ സ്വയം പര്യാപ്തമായി ഏകപദാര്‍ഥമേയുള്ളൂ എന്നും അതിനെ ദൈവമെന്നോ പ്രകൃതിയെന്നോ വിളിക്കാമെന്നും സ്പിനോസ പറഞ്ഞു. ഇപ്രകാരം സങ്കല്പിക്കുന്ന പ്രകൃതിയുടെ ഗുണങ്ങള്‍ അനന്തമായിരിക്കും. ഇവയില്‍ ചിന്ത, വ്യാപ്തി എന്നീ ഗുണങ്ങളെക്കുറിച്ചു മാത്രമേ നമുക്ക് അറിവുള്ളൂ. ദൈവം എന്നത് ചിന്താമണ്ഡലത്തിന്റേയും ലോകത്തിന്റെ സ്ഥാനത്തിന്റേയും പ്രതീകമാണ്. എല്ലാ വസ്തുക്കളും ദൈവത്തിന്റെ രൂപാന്തരങ്ങളാണ്. പ്രപഞ്ചത്തിനാകമാനം ബാധകമായ നിയമങ്ങളെ അടിസ്ഥാനമാക്കിക്കൊണ്ടു മാത്രമേ ഏത് ചെറിയ കാര്യത്തേയും വിശദീകരിക്കുവാന്‍ സാധിക്കുകയുള്ളൂ. മനുഷ്യ വ്യവഹാരത്തേയും ഇപ്രകാരം അപഗ്രഥിക്കുവാനാണ് സ്പിനോസ ശ്രമിച്ചത്.

പരസ്പരം സ്വാധീനിക്കുവാന്‍ കഴിവുള്ള ഘടകങ്ങള്‍ ചേര്‍ന്നു ണ്ടാകുന്ന ശ്രേണിയിലെ ഒരു ഭാഗമാണ് മനുഷ്യന്‍. മനുഷ്യന് മാനസികവും ശാരീരികവുമായ ഗുണങ്ങളോടൊപ്പം, സ്വന്തം അസ്തിത്വം നിലനിര്‍ത്തുവാനുള്ള പ്രചോദനവു(conatus)മുണ്ട്. മനുഷ്യന് സ്വതന്ത്രമായ ഇച്ഛാശക്തി ഇല്ലെന്ന് ഇദ്ദേഹം വിശ്വസിച്ചു. മനുഷ്യന്‍ അവന്റെ പ്രവൃത്തികളെക്കുറിച്ചു ബോധവാനാണെങ്കിലും അവയുടെ കാരണങ്ങളെക്കുറിച്ച് അജ്ഞനാണ്. ഈ അജ്ഞതയാണ് തനിക്ക് സ്വതന്ത്രമായ ഇച്ഛാശക്തിയുണ്ടെന്ന ധാരണ അവനില്‍ ഉളവാക്കുന്നത്.

ദെക്കാര്‍ത്തെയുടെ പീനിയല്‍ ഗ്രന്ഥി സിദ്ധാന്തം അംഗീകരിക്കുവാന്‍ സ്പിനോസ വിസമ്മതിച്ചു. ശരീരവും മനസ്സും വ്യത്യസ്ത പദാര്‍ഥങ്ങളല്ലെന്നും ഒരേ അടിസ്ഥാനപദാര്‍ഥത്തിന്റെ പരസ്പരാശ്രിതമായ സവിശേഷതകളാണെന്നും ഇദ്ദേഹം പറഞ്ഞു. ശരീരത്തിന്റെ ആശയമാണ് മനസ്സ് എന്ന് സ്പിനോസ അഭിപ്രായപ്പെട്ടു.

ജ്ഞാനത്തിന് മൂന്ന് തലങ്ങളുള്ളതായി സ്പിനോസ കണ്ടെത്തി. ഒന്നാമത്തെ തലത്തില്‍ ശാരീരികാവസ്ഥകളെക്കുറിച്ചുള്ള അവ്യക്തമായ ആശയങ്ങളാണ് ഉള്ളത്. ഇവയെ നാം സംവേദനങ്ങളെന്നും വികാരങ്ങളെന്നും വിളിക്കുന്നു. ജന്മവാസന, സംസര്‍ഗം, ഊഹാപോഹങ്ങള്‍, കേട്ടറിവ് എന്നിവ അടിസ്ഥാനമാക്കിയുള്ള ജ്ഞാനമാണ് ഈ തലത്തില്‍ ഉള്ളത്. രണ്ടാമത്തെ തലത്തില്‍ യുക്തിസഹമായ ആത്മജ്ഞാനമാണുള്ളത്. സംഭവപരമ്പരകളെക്കുറിച്ച് വിശാലമായ ആശയങ്ങള്‍ ഉണ്ടാക്കുകയും അവ തമ്മില്‍ യുക്തിസഹമായ ബന്ധങ്ങള്‍ സ്ഥാപിക്കപ്പെടുകയും ചെയ്യുന്നു. ചിന്ത എത്രത്തോളം അമൂര്‍ത്തവും വിശാലവും ആകുന്നുവോ അത്രത്തോളം ദൈവത്തിന്റെ ചിന്തയോട് അടുത്തെത്തുന്നു. ജ്ഞാനത്തിന്റെ മൂന്നാമത്തെ തലത്തെ സ്പിനോസ 'സൈന്‍ഷ്യ ഇന്റ്യുറ്റിവ' (scientia intuitiva) എന്നു വിളിച്ചു. ഇത് തികച്ചും ആത്മീയമാണ്. പ്രേരകപ്രക്രിയ (motivation)യെക്കുറിച്ച് ഒരു സിദ്ധാന്തത്തിന് ഇദ്ദേഹം രൂപംനല്കി. ഒരു വസ്തുവില്‍ മറ്റൊരു വസ്തു സ്വാധീനം ചെലുത്തുമ്പോള്‍ ആദ്യത്തെ വസ്തുവിന്റെ ചൈതന്യം വര്‍ധിക്കുവാനും കുറയുവാനും മാറ്റമില്ലാതെ തുടരുവാനും സാധ്യതയുണ്ട്. ഈ മാറ്റങ്ങളെക്കുറിച്ചുള്ള അറിവാണ് വികാരങ്ങളാകുന്നത്. ഈ സിദ്ധാന്തപ്രകാരം മൂന്ന് പ്രാഥമിക വികാരങ്ങളാണുള്ളത്; സന്തോഷം, സന്താപം, ആശ. സന്തോഷം ചൈതന്യവര്‍ധനവിനേയും, സന്താപം ചൈതന്യക്കുറവിനേയും ആശ മാറ്റമില്ലാത്ത അവസ്ഥയേയും സൂചിപ്പിക്കുന്നു. ചൈതന്യത്തെ വര്‍ധിപ്പിക്കുന്ന വസ്തുക്കളുമായി കൂടുതല്‍ സമ്പര്‍ക്കം പുലര്‍ത്തുവാനും കുറയ്ക്കുന്ന വസ്തുക്കളുമായി സമ്പര്‍ക്കം ചുരുക്കുവാനും മനുഷ്യന്‍ ശ്രദ്ധിക്കുന്നു. ഒരു ബാഹ്യകാരണത്തോടനുബന്ധിച്ചുണ്ടാകുന്ന സന്തോഷം അഥവാ ആനന്ദമാണ് സ്നേഹം എന്ന് ഇദ്ദേഹം പറഞ്ഞു.

സ്പിനോസ വികാരങ്ങളെ ക്രിയാത്മക(active)മെന്നും നിഷ്ക്രിയാത്മക(passive)മെന്നും രണ്ടായി തിരിച്ചു. നിഷ്ക്രിയാത്മകവികാരങ്ങള്‍ ജ്ഞാനത്തിന്റെ ഒന്നാമത്തെ തലത്തെയാണു സൂചിപ്പിക്കുന്നത്. മാറ്റങ്ങളുടെ കാരണം ബാഹ്യലോകത്തുനിന്നുമാകുമ്പോഴാണ് മനുഷ്യവികാരങ്ങള്‍ നിഷ്ക്രിയാത്മകമാകുന്നത്. നിഷ്ക്രിയവികാരങ്ങള്‍ ഒറ്റപ്പെട്ടവയും ക്രമരഹിതവും നിയന്ത്രണാതീതവും പ്രവചനാതീതവുമായിരിക്കും. എന്നാല്‍ മനുഷ്യന്‍ ജ്ഞാനത്തിന്റെ രണ്ടാമത്തെ തലത്തിലേക്ക് എത്തുമ്പോള്‍ അവന്റെ ചൈതന്യം വര്‍ധിക്കുന്നു. യുക്തിസഹമായ പ്രവൃത്തിയില്‍ നിന്ന് വ്യക്തമായ ആനന്ദം ലഭിക്കുന്നു. മനുഷ്യന്റെ പ്രവൃത്തികളുടെ കാരണങ്ങള്‍ അവനില്‍ത്തന്നെ കണ്ടെത്താം. അവന്‍ സ്വന്തം വികാരങ്ങളേയും സ്വഭാവത്തേയും മനസ്സിലാക്കുകയും പ്രകൃതിയില്‍ തന്റെ സ്ഥാനം എന്തെന്നു മനസ്സിലാക്കുകയും ചെയ്യും. അവന് സ്വയം അംഗീകരിക്കുവാന്‍ കഴിയുന്നതോടൊപ്പം തന്നെ അവന്റെ ഔദാര്യവും വര്‍ധിക്കുന്നു. അവന്‍ നന്മയുടെ പ്രതീകമായിത്തീരുന്നു. ഈ അവസ്ഥയെ സ്പിനോസ 'അനുഗൃഹീതാവസ്ഥ' (blessedness) എന്നു വിളിക്കുന്നു. ആത്മജ്ഞാനത്തിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞ പില്ക്കാല മനഃശാസ്ത്രസിദ്ധാന്തങ്ങള്‍ക്ക് വഴികാട്ടിയായത് സ്പിനോസയുടെ വീക്ഷണങ്ങളാണ്. മനസ്സും ശരീരവും രണ്ട് വ്യത്യസ്ത തലങ്ങളല്ലെന്ന് ഇദ്ദേഹം സിദ്ധാന്തിച്ചു.

തോമസ് ഹോബ്സ് (1588-1679)

തോമസ് ഹോബ്സ്

മനസ്സിനെ യന്ത്രത്തോടുപമിച്ചു വിശദീകരിക്കുവാനും ഗലീലിയോ രൂപം നല്‍കിയ 'ചലനസിദ്ധാന്തം' (theory of motion) മനഃശാസ്ത്രത്തില്‍ പ്രയോഗിക്കുവാനുമാണ് ഇംഗ്ളീഷ് തത്ത്വശാസ്ത്രജ്ഞനായ ഹോബ്സ് ശ്രമിച്ചത്.

ശരീരവും മനസ്സും തമ്മിലുള്ള ബന്ധം സങ്കല്പ്പിക്കുന്നതില്‍ ഇദ്ദേഹത്തിന് വലിയ പ്രയാസം അനുഭവപ്പെട്ടില്ല. ഹോബ്സിന്റെ വീക്ഷണത്തില്‍ ശാരീരികമല്ലാത്ത ദ്രവ്യം എന്ന സങ്കല്പമില്ല. എല്ലാം ശാരീരികമാണ്; ദൈവത്തിനു പോലും ശരീരമില്ലാതെ നിലനില്ക്കാനാവില്ല.

ധാരണകളും തോന്നലുകളും ശിരസ്സിനുള്ളിലെ ദ്രവ്യത്തിന്റെ ചലനങ്ങളാണ് എന്ന് ഇദ്ദേഹം വിശ്വസിച്ചു. സംവേദനം ചേതന യിലെ (sentient) ആന്തരിക ചലനമാണെന്നും, ആനന്ദം ഹൃദയത്തിനു ചുറ്റും ഉണ്ടാകുന്ന ചലനമാണെന്നുമായിരുന്നു ഇദ്ദേഹത്തിന്റെ അഭിപ്രായം.

ബാഹ്യചലനങ്ങള്‍ ഇന്ദ്രിയങ്ങളെ പ്രകോപിപ്പിക്കുമ്പോഴാണ് സംവേദനം ഉണ്ടാകുന്നത്. ഒരു വസ്തുവില്‍ നിന്നുള്ള ചലനം ഇന്ദ്രിയത്തില്‍ നിലനില്ക്കുമ്പോള്‍ മറ്റൊരു വസ്തുവില്‍ നിന്നു ലഭിക്കുന്ന ചലനത്തോട് പ്രതികരിക്കുവാന്‍ അതിനു കഴിയില്ല. ഇതാണ് പ്രത്യക്ഷണവിവേചന(selectivity of perception)ത്തിന് കാരണമാകുന്നത്. ക്ഷയിക്കുന്ന ഇന്ദ്രിയബോധമാണ് ഭാവന എന്ന് ഇദ്ദേഹം പറഞ്ഞു. മറ്റു വസ്തുക്കളില്‍ നിന്നുള്ള ചോദനം അഥവാ ചലനം വര്‍ധിക്കുമ്പോഴാണ് ഈ ക്ഷയം സംഭവിക്കുന്നത്. ഒരു വസ്തുവിന്റെ സംവേദനത്തിനു ശേഷം ഒരുപാട് സമയം കഴിഞ്ഞാല്‍, ആ വസ്തുവിനെക്കുറിച്ചുള്ള ഭാവന ദുര്‍ബലമാകുന്നു. കഴിഞ്ഞു പോയതാണ് എന്ന അറിവോടുകൂടിയ ഭാവനയാണ് സ്മൃതി (memory).

ബാഹ്യ വസ്തുവിനും ഇന്ദ്രിയത്തിനും ഇടയില്‍ വര്‍ത്തിക്കുന്ന മാധ്യമത്തില്‍ ഉണ്ടാകുന്ന നേരിയ ചലനത്തെ ഹോബ്സ് 'ഉദ്യമം' (endeavour) എന്നു വിളിച്ചു. ഇന്ദ്രിയത്തിനും മസ്തിഷ്കത്തിനും ഇടയിലും, ഇന്ദ്രിയത്തിനും ഹൃദയത്തിനും ഇടയിലും സംഭവിക്കുന്ന ചലനങ്ങളും 'ഉദ്യമ'ങ്ങളാണ്. ബാഹ്യവസ്തുവില്‍ നിന്നുള്ള ചലനം ഇന്ദ്രിയമാര്‍ഗേണ മസ്തിഷ്കത്തിലും ഹൃദയത്തിലും എത്തുകയും ബിംബങ്ങള്‍ സൃഷ്ടിക്കപ്പെടുകയും ചെയ്യുന്നു. ഇതോടൊപ്പം തന്നെ ഹൃദയത്തിനു ചുറ്റുമുള്ള മര്‍മപ്രധാന ചലനങ്ങളില്‍ വ്യതിയാനം സംഭവിക്കുന്നു. ചലനങ്ങളുടെ ആക്കം വര്‍ധിക്കുന്നത് ആനന്ദത്തിലും കുറയുന്നത് സന്താപത്തിലും കലാശിക്കുന്നു. ആനന്ദമുളവാക്കുന്ന വസ്തുക്കളുമായി സമ്പര്‍ക്കം വര്‍ധിപ്പിക്കുവാനും അല്ലാത്തവയുമായി സമ്പര്‍ക്കം കുറയ്ക്കുവാനും മനുഷ്യന്‍ ശ്രദ്ധിക്കുന്നു. ആസക്തിയും വിരക്തിയും അങ്ങനെ പ്രാഥമിക ഉദ്യമങ്ങളായിത്തീരുന്നു.

വികാരങ്ങള്‍ ആസക്തമോ വിരക്തമോ ആകാം. മൃഗീയചേതനയുടെ ചലനത്തിലുണ്ടാകുന്ന വ്യത്യാസങ്ങളാണ് വ്യക്തിഗത വ്യതിയാനങ്ങള്‍ക്ക് (individual differences) കാരണമാകുന്നത്. ചേതനയ്ക്ക് ഹൃദയത്തിനു ചുറ്റും ചലിക്കുവാന്‍ നേരിടുന്ന ബുദ്ധിമുട്ടില്‍ നിന്നാണ് മന്ദത ഉണ്ടാകുന്നത്. ചിരിയെക്കുറിച്ച് ഒരു സിദ്ധാന്തത്തിനും ഹോബ്സ് രൂപം നല്കിയിരുന്നു. നാം മറ്റുള്ളവരേക്കാള്‍ ഉയര്‍ന്ന തലത്തിലാണുള്ളത് എന്ന് അപ്രതീക്ഷിതമായി മനസ്സിലാക്കുമ്പോള്‍ ഉണ്ടാകുന്ന ആനന്ദത്തില്‍ നിന്നാണ് ചിരി ഉണ്ടാകുന്നത്.

ജിജ്ഞാസ എന്ന വികാരത്തിന് ഹോബ്സ് വളരെയധികം പ്രാധാന്യം കല്പിച്ചു. ജിജ്ഞാസയും യുക്തിപൂര്‍വം ചിന്തിക്കുവാനുള്ള കഴിവുമാണ് മനുഷ്യനെ മൃഗങ്ങളില്‍ നിന്നും വേര്‍തിരിക്കുന്നത്.

ഗോട്ട്ഫ്രീഡ് വില്‍ഹെല്‍മ് ഫൊണ്‍ ലൈബ്നിസ് (1646-1716)

എല്ലാ ജീവന്റേയും അടിസ്ഥാനവസ്തു പരമാണുവാണെന്നും പ്രപഞ്ചം മുഴുവന്‍ അപ്രകാരമുള്ള പരമാണുക്കളുടെ സമ്പുടമാണെന്നുമാണ് ജര്‍മന്‍ തത്ത്വശാസ്ത്രജ്ഞനായ ലൈബ്നിസിന്റെ സിദ്ധാന്തം. പ്രത്യക്ഷണവും വാഞ്ഛയും പരമാണുക്കളുടെ ഗുണങ്ങളാണ്. തുച്ഛമായ പരമാണുക്കളില്‍ പ്രത്യക്ഷണം അവ്യക്തവും വാഞ്ഛ അന്ധവുമാണ്. എന്നാല്‍ ബോധത്തോടുകൂടിയ പരമാണുവില്‍ അതായത് ആത്മാവില്‍ സ്മൃതി, വികാരം, ശ്രദ്ധ എന്നിവയെല്ലാം ഉണ്ട്. പ്രകൃതിയില്‍ സംഭവിക്കുന്ന മാറ്റങ്ങളെല്ലാം ക്രമേണയാണ് സംഭവിക്കുന്നത്. വളരെ പെട്ടെന്ന് വലിയ മാറ്റങ്ങള്‍ പ്രകൃതിയില്‍ സംഭവിക്കുന്നില്ല. മനസ്സ് വളരെ കര്‍മോന്മുഖമായ ഏകകമാണെന്നാണ് ലൈബ്നിസിന്റെ പക്ഷം. ശരീരത്തില്‍ എന്തു സംഭവിച്ചാലും അതിനുള്ള കാരണം മനസ്സില്‍ കണ്ടെത്താമെന്നും ഇദ്ദേഹം അഭിപ്രായപ്പെട്ടു.

ഡേവിഡ് ഹ്യൂം (1711 -76)

ഡേവിഡ് ഹ്യൂം

പ്രതീതിയും ആശയവും തമ്മില്‍ വേര്‍തിരിച്ചു കണ്ട ആദ്യത്തെ ചിന്തകന്‍ ഇദ്ദേഹമായിരുന്നു. പ്രതീതി ആശയത്തേക്കാള്‍ വ്യക്തമായിരിക്കും. പ്രതീതിയാണ് ആദ്യം ഉണ്ടാകുന്നത്. പ്രതീതിയുടെ ദുര്‍ബലമായ പതിപ്പാണ് ആശയം.

വികാരങ്ങളെ(passions)ക്കുറിച്ച് വിശദമായ ഒരു സിദ്ധാന്തത്തിന് സ്കോട്ടിഷ് തത്ത്വശാസ്ത്രജ്ഞനായ ഹ്യൂം രൂപംനല്കി. സുഖമോ വേദനയോ സ്നിഗ്ധതയുമായി ചേരുമ്പോഴാണ് വികാരങ്ങളുണ്ടാകുന്നത്. ആസക്തി, വിരക്തി, ആനന്ദം, ദുഃഖം, പ്രതീക്ഷ, ഭയം എന്നിവയാണ് പ്രധാന വികാരങ്ങള്‍. വര്‍ത്തമാനത്തിലെ നന്മയില്‍ ആസക്തിയും, ഭാവിയിലെ ഉറപ്പായ നന്മയില്‍ ആനന്ദവുമുണ്ടാകുന്നു. ഭാവിയില്‍ ഉണ്ടാകാവുന്ന നന്മയില്‍ പ്രതീക്ഷയുണ്ടാകുന്നു. ഈ വികാരങ്ങള്‍ തന്നോടു തന്നെയോ മറ്റുള്ളവരോടോ അനുഭവപ്പെടാം. അഹംബോധത്തിന് ഹ്യൂമിന്റെ വീക്ഷണത്തില്‍ വളരെ പ്രാധാന്യമുണ്ടായിരുന്നു. ന്യൂട്ടന്റെ വീക്ഷണങ്ങളുമായി ഹ്യൂം തന്റെ വീക്ഷണങ്ങളെ താദാത്മ്യപ്പെടുത്തി. പ്രതീതികള്‍ക്ക് അണു(atom)ക്കളുടെ സ്ഥാനമാണുള്ളത്. സംയോജന തത്ത്വങ്ങള്‍ ഗുരുത്വാകര്‍ഷണശക്തിയുടെ പങ്കു വഹിക്കുന്നു. ഭാവനയും സഹതാപവും സംയോജന ശക്തികളാണ്. സംയോജന തത്ത്വങ്ങള്‍ക്കനുസൃതമായി ഭാവന പ്രവര്‍ത്തിക്കുമ്പോള്‍ അറിവും ഗ്രഹണവും ഉണ്ടാകുന്നു. നിയമങ്ങള്‍ക്കതീതമായ ഭാവന മനോരഥം സൃഷ്ടിക്കുന്നു.

ഇമ്മാനുവല്‍ കാന്റ് (1724-1804)

ഇമ്മാനുവല്‍ കാന്റ്

മനസ്സ് സ്വന്തം പ്രവര്‍ത്തന തത്ത്വങ്ങളാല്‍ നിയന്ത്രിക്കപ്പെടുന്ന ഒരു പ്രതിഭാസമാണെന്ന് ജര്‍മന്‍ തത്ത്വശാസ്ത്രജ്ഞനായ ഇദ്ദേഹം പറഞ്ഞു. അനുഭവത്തിന് ഘടന നല്കി അത് വ്യക്തമാക്കുന്നത് മനസ്സാണ്. അറിവ്, അനുഭൂതി, ഇച്ഛ എന്നീ മൂന്ന് പ്രവൃത്തികളുള്ളതായി ഇദ്ദേഹം അഭിപ്രായപ്പെട്ടു. മനുഷ്യന്റെ പ്രവൃത്തികള്‍ അവന്റെ യുക്തിചിന്തയുടെ ഫലമായാണ് ഉണ്ടാകുന്നത്. അഭിരുചി (taste), പ്രതിഭ (genius) എന്നീ പരികല്പനകളുടെ നിര്‍വചനങ്ങള്‍ മുതല്‍ ഭാവനയുടെ വിശകലനം വരെയുള്ള വിഷയങ്ങളെ കാന്റിന്റെ ധ്യാനമനസ്സ് സ്പര്‍ശിക്കുന്നുണ്ട്. ഒരു വസ്തുവിന്റെ പ്രതിനിധീകരണം വാസ്തവത്തില്‍ ഒരു സങ്കല്പനത്തിന്റെ അവതാരം മാത്രമാണെന്ന് കാന്റ്പറയുന്നു. മനുഷ്യന്റെ പ്രതിനിധീകരണങ്ങള്‍ (representations) മനസ്സിന്റെ ഒരു രൂപാന്തരപ്രാപ്തി മാത്രമാണെന്ന് ഇദ്ദേഹം അഭിപ്രായപ്പെട്ടു. അക്കാരണത്താല്‍ത്തന്നെ അവ അന്തര്‍ഭാവത്തോട് കടപ്പെട്ടിരിക്കുന്നുവെന്നും മനുഷ്യന്റെ എല്ലാ അറിവുകളും ആത്യന്തികമായി അന്തര്‍ബോധാവസ്ഥയ്ക്കു വിധേയമായിരിക്കുമെന്നും കാന്റ് കണ്ടെത്തി. അന്തര്‍ബോധാവസ്ഥയെ കാലം (time) എന്നാണ് ഇദ്ദേഹം വിളിച്ചത്. അറിവുകളെ കാലത്തില്‍ അടുക്കിവച്ചിരിക്കുന്നതായാണ് കാന്റ് അഭിപ്രായപ്പെട്ടത്.

കാന്റിയന്‍ തത്ത്വചിന്തയില്‍ ജ്ഞാനവിചാരത്തിന്റെ ഭാഗം തന്നെയാണ് ഭാവനാവിചാരം. മനുഷ്യാത്മാവിന്റെ വൈഭവങ്ങളെ കാന്റ് മൂന്നായി തരംതിരിച്ചിട്ടുണ്ട്. അവധാരണം (understanding), നിര്‍ണയനം(judgement), യുക്തി (reason) എന്നിവയുടെ പരിധിയില്‍ വരുന്ന ജ്ഞാനവൈഭവം, പ്രീതി-അപ്രീതി വികാരം, തൃഷ്ണാവൈഭവം എന്നിവയാണവ. ജ്ഞാനത്തെ സൃഷ്ടിക്കുന്ന വൈഭവമാണ് ഭാവനയെന്ന് കാന്റ് അസന്നിഗ്ധമായി അഭിപ്രായപ്പെട്ടു.

പിന്നീടുണ്ടായ വികസനങ്ങള്‍ മനഃശാസ്ത്രത്തിന്റെ ശാസ്ത്രീയ ഘട്ടത്തിലേക്ക് വഴിതെളിക്കുന്നവയായിരുന്നു. ഈ പ്രവണത ദെക്കാര്‍ത്തെയുടേയും ഹോബ്സിന്റേയും വീക്ഷണങ്ങളില്‍തന്നെ ദൃശ്യമായിരുന്നു. നോ: എപ്പിക്യൂറസ്, സ്റ്റോയിസിസം

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍