This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

തമ്പുരാനൂട്ട്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

തമ്പുരാനൂട്ട്

കേരളീയ ക്ഷേത്രങ്ങളിലെ ഒരു അനുഷ്ഠാന രീതി. തെക്കന്‍ കേരളത്തിലെ മാടന്‍കോവിലുകളിലാണ് ഇത് നടത്താറുള്ളത്. ഗണപതി സ്തുതി, നാഗസ്തുതി, നാഗങ്ങള്‍ക്ക് നൂറും പാലും കൊടുക്കല്‍, ഭദ്രകാളി സ്തുതി, പൂപ്പട തുടങ്ങിയവ ഇതിലെ ഏതാനും ചടങ്ങുകളാണ്. തമ്പുരാന്റെ തോഴികളായ കണ്ണാന്‍ തുറക്കന്നി, നടുകടലില്‍ കന്നി, ഉയിര്‍മിണ്ടകന്നി, പാടക്കനാച്ചി, വേളിപ്പൊഴിക്കന്നി, നാട്ടാറ്റിന്‍ കന്നി, ഒറ്റപ്പനത്തോഴി എന്നീ സപ്ത കന്യകകളെ പാടിയുണര്‍ത്തുക എന്ന ചടങ്ങാണ് ഇതിനുശേഷം നടത്തുന്നത്. കന്യകമാരെ തേരില്‍ക്കയറ്റി കന്യാകുമാരിക്കയച്ചശേഷം (സങ്കല്പത്തില്‍) തമ്പുരാന്റെ തോഴനായ ഉലകുടയപെരുമാളിനെ പാടിയുണര്‍ത്തുന്നു. ഈ പാട്ടുകള്‍ നന്തുണി കൊട്ടിയാണ് പാടാറുള്ളത്. വില്ലടിച്ചാന്‍ പാട്ട് നടത്തുന്ന പതിവും നിലവിലുണ്ട്. ഉലകുടയപെരുമാളിനെ ഉണര്‍ത്തി, കന്യകമാരെ തിരിച്ചുവരുത്തിയതിനുശേഷം തമ്പുരാന്റെ മുന്നില്‍ അമ്മാനയാടി താനാവൃത്തം പാടുന്ന ചടങ്ങു നിര്‍വഹിക്കുന്നു. തുടര്‍ന്ന് ഉച്ചബലികര്‍മം നടത്തുന്നു. അഷ്ടദിക് പാലകരെ എട്ടു പീഠങ്ങളില്‍ ആവാഹിച്ചിരുത്തിയതിനു ശേഷം തമ്പുരാനെ അവയ്ക്കു നടുവിലെ പീഠത്തിലേക്ക് ആവാഹിക്കുന്നു. തുടര്‍ന്ന് പാളക്കിരീടവും ചിലമ്പുമണിഞ്ഞ് പൂജാരിയായ കണിയാന്‍ തുള്ളിക്കൊണ്ട് ഊട്ട് നടത്തുന്നു. അവിലും മലരും ബലിതൂകല്‍, കുരുതിതര്‍പ്പണം, പൂപ്പടവാരല്‍, പൊങ്കാലനിവേദ്യം എന്നിങ്ങനെ പല ഘട്ടങ്ങള്‍ അതിനുണ്ട്. തുടര്‍ന്ന് ഊട്ടിന് കണ്ണുദോഷം പറ്റാതിരിക്കാനായി 'കമ്പേറ്' എന്ന ഹാസ്യരസ പ്രധാനമായ അനുഷ്ഠാനം നടത്തുന്നതോടെ തമ്പുരാനൂട്ട് അവസാനിക്കുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍