This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

തമ്പുരാട്ടി, അശ്വതിതിരുനാള്‍ ഗൌരി ലക്ഷ്മീഭായി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

07:15, 23 ജൂണ്‍ 2008-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

തമ്പുരാട്ടി, അശ്വതിതിരുനാള്‍ ഗൌരി ലക്ഷ്മീഭായി

കേരളത്തിലെ പ്രസിദ്ധ ഇംഗ്ലീഷ് സാഹിത്യകാരി. തിരുവിതാംകൂര്‍ രാജവംശത്തില്‍ ജനിച്ചു. കാര്‍ത്തികതിരുനാള്‍ ലക്ഷ്മീഭായി തമ്പുരാട്ടിയുടേയും കേണല്‍ ഗോദവര്‍മരാജയുടേയും പുത്രിയും ശ്രീ ചിത്തിരതിരുനാള്‍ മഹാരാജാവിന്റെ അനന്തരവളുമാണ്. തിരുവനന്തപുരം വിമന്‍സ് കോളജില്‍ പഠിച്ച് സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദം നേടി. തിരുവല്ലയിലെ പാലിയക്കര പടിഞ്ഞാറെ കൊട്ടാരത്തിലെ അംഗവും മാനേജ്മെന്റ് രംഗത്ത് പ്രസിദ്ധനുമായ ശ്രീ ആര്‍.ആര്‍. വര്‍മയാണ് തമ്പുരാട്ടിയെ വിവാഹം ചെയ്തത്. രണ്ടു പുത്രന്മാരും ഒരു ദത്തുപുത്രിയുമുണ്ട്.

അശ്വതിതിരുനാള്‍ തമ്പുരാട്ടി

തിരുമുല്‍ക്കാഴ്ച(1992)യാണ് അശ്വതിതിരുനാള്‍ തമ്പുരാട്ടിയുടെ ആദ്യ കവിതാസമാഹാരം. അമ്മാവനായ ശ്രീ ചിത്തിരതിരുനാളിനേയും കുലദൈവമായ ശ്രീപത്മനാഭനേയും കുറിച്ചുള്ള കവിതകളാണ് ഇതിലുള്ളത്. ഇംഗ്ളീഷ് ഭാഷാ പ്രയോഗത്തില്‍ പ്രകടമാകുന്ന അയത്നലാളിത്യം ഈ കവിതകള്‍ വായിക്കുന്ന ആരുടെയും ശ്രദ്ധയാകര്‍ഷിക്കും. 'സൈലന്‍സ്'എന്ന കവിതയിലെ ആദ്യ വരികള്‍ ഉദാഹരണമായി ചൂണ്ടിക്കാണിക്കാം.

'Let silence supreme undisturbed stay

In meditative mood melancholy casts

Focussed on him alone her thoughts

Dwells she, her nature by his glory

Stamped, yet unveiled by mists of time'.

അമ്മാവന്റെ മരണശേഷം അദ്ദേഹം ഉപയോഗിച്ചിരുന്ന മുറിയില്‍ തളം കെട്ടി നില്ക്കുന്ന ശൂന്യത കവയിത്രിയില്‍ ഉണര്‍ത്തുന്ന ശോകമാണ് ഈ ചരണങ്ങളെ വിഷാദാര്‍ദ്രമാക്കിത്തീര്‍ക്കുന്നത്. പുരാണകഥാസൂചനകള്‍ സമൃദ്ധമായി കാണുന്നതാണ് തമ്പുരാട്ടിയുടെ കവിതകളുടെ മറ്റൊരു സവിശേഷത. ശ്രീ പത്മനാഭനു പ്രണാമമര്‍പ്പിച്ചുകൊണ്ടുള്ള'ഇന്‍ എന്‍ട്രീറ്റി'എന്ന കവിതയില്‍ കവയിത്രി രണ്ടു തുള്ളി കണ്ണീര്‍കൊണ്ട് പത്മനാഭന്റെ കാല്‍ കഴുകുന്നതായി സങ്കല്പിക്കുന്നു. വാമനന്റെ കാലടികള്‍ മൂന്ന് ലോകങ്ങളെയും അളന്നതുപോലെ ഈ കണ്ണീര്‍ക്കണങ്ങള്‍ തന്റെ ഇഷ്ടദേവതയുടെ ആസ്ഥാനമായ പാലാഴിയെ മുക്കിക്കളയുമാറു വളര്‍ന്നിടട്ടെ എന്ന് ആലങ്കാരികമായി കവയിത്രി ഉള്ളുതുറന്നു പ്രാര്‍ഥിക്കുന്നതോടെ കവിതയ്ക്ക് അവാച്യമായൊരു വശ്യത കൈവരുന്നു.

ദ് ഡോണ്‍(1994)എന്ന കവിതാസമാഹാരവും ശ്രീ പത്മനാഭ സ്വാമി ടെമ്പിള്‍, തുളസി ഗാര്‍ലന്‍ഡ് (1998), ദ് മൈറ്റി ഇന്ത്യന്‍ എക്സ്പീരിയന്‍സ് (2002) എന്നീ ഗദ്യകൃതികളുമാണ് തമ്പുരാട്ടിയുടെ മറ്റു രചനകള്‍. പോയട്രി ക്വാര്‍ട്ടര്‍ലി എന്ന ആനുകാലികത്തില്‍ ഇവര്‍ കവിതകള്‍ പ്രസിദ്ധീകരിക്കാറുണ്ട്. മാക്മില്ലന്‍ കമ്പനിയാണ് ദ് ഡോണ്‍ എന്ന കൃതി പ്രസിദ്ധീകരിച്ചത്. തിരുവനന്തപുരത്തെ ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തെക്കുറിച്ചുള്ള സമഗ്രപഠനമാണ് ശ്രീ പത്മനാഭസ്വാമി ടെമ്പിള്‍ എന്ന കൃതി. ക്ഷേത്രസംബന്ധമായ ഐതിഹ്യങ്ങള്‍, ഭൂമിശാസ്ത്രപരമായ വിവരങ്ങള്‍, അനുഷ്ഠാനങ്ങള്‍, ദേവതാസങ്കല്പങ്ങള്‍ എന്നിവയെല്ലാം ഇതില്‍ സവിസ്തരം പ്രതിപാദിച്ചിട്ടുണ്ട്. ശ്രീ പത്മനാഭസ്വാമിക്ഷേത്രം എന്ന പേരില്‍ ഈ കൃതിയുടെ മലയാള പരിഭാഷ കേരളഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് 1998-ല്‍ പ്രസിദ്ധീകരിച്ചു. (വിവര്‍ത്തകര്‍: കെ. ശങ്കരന്‍ തമ്പൂതിരി, കെ. ജയകുമാര്‍). കന്യാകുമാരി മുതല്‍ അരൂര്‍ വരെയുള്ള മുപ്പത്തിമൂന്ന് പ്രമുഖക്ഷേത്രങ്ങളെക്കുറിച്ചുള്ള വിവരണമാണ് ഭാരതീയ വിദ്യാഭവന്‍ പ്രസിദ്ധീകരിച്ച തുളസി ഗാര്‍ലന്‍ഡ്. പുരാണ കഥകളുടേയും ചരിത്ര ഗവേഷണത്തിന്റേയും വാസ്തുവിദ്യയുടേയും സമഞ്ജസമായ മേളനം ഈ കൃതിയില്‍ കാണാം. ദൈവിക ചൈതന്യത്തിന്റേയും ക്ഷേത്രത്തില്‍ കുടികൊള്ളുന്ന ശക്തിയുടേയും മഹത്ത്വം ഇതില്‍ വെളിവാകുന്നുണ്ട്.

ഭാരതീയ സംസ്കാരത്തിന്റെ അന്ത:സത്ത പൂര്‍ണമായും പ്രകടമാക്കുന്ന കൃതിയാണ് ദ് മൈറ്റി ഇന്‍ഡ്യന്‍ എക്സ്പീരിയ ന്‍സ്. ഭാരതീയ വിദ്യാഭവനാണ് ഇതിന്റെ പ്രസാധകര്‍. ഗദ്യ കൃതിയാണെങ്കിലും അടിമുടി കാവ്യമയമാണ് ഇതിലെ ഭാഷ.'ഗ്ലാന്‍സ് അറ്റ് ഇന്ത്യന്‍ ഹെരിറ്റേജ്'എന്ന ഒന്നാം അദ്ധ്യായം തുടങ്ങുന്നതു നോക്കുക.'Incomparable and splendorous,the grand heritage of India,Bharat,soars high on the wings of unspecified ages to reach the zenith on the graph of man's imposing history even as it cascades radiance in uninterrupted flow down the centuries dusty with the tread of time'.'. കാലത്തിന്റെ പ്രയാണത്താല്‍ പൊടിയണിഞ്ഞ നൂറ്റാണ്ടുകളിലൂടെ അനര്‍ഗളമായ പ്രഭാപൂരം പരത്തിക്കൊണ്ട്, അന്യാദൃശവും ഉദാത്തഗംഭീരവുമായ ഭാരതീയ സംസ്കാരം അസംഖ്യം യുഗങ്ങളുടെ ചിറകുകളിലേറി പൊങ്ങിപ്പറന്ന് മാനവ ചരിത്രത്തിന്റെ പരകോടിയെ പ്രാപിക്കുന്നുവെന്നു സാരം.

നൂറ്റി അന്‍പതോളം കവിതകളും നിരവധി ലേഖനങ്ങളും അശ്വതിതിരുനാള്‍ തമ്പുരാട്ടിയുടെ സംഭാവനകളായി ലഭിച്ചിട്ടുണ്ട്. പി.പി. രാമവര്‍മരാജയുടെ ശ്രീ ശബരിമല അയ്യപ്പചരിതം എന്ന കൃതി തമ്പുരാട്ടി ഇംഗ്ലീഷിലേക്കു വിവര്‍ത്തനം ചെയ്യുകയുണ്ടായി. സാമൂഹിക-സാംസ്കാരിക മേഖലകളിലും തമ്പുരാട്ടി സജീവമായി പ്രവര്‍ത്തിക്കുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍