This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

തമോദീപന്യായം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

തമോദീപന്യായം

ലൗകിക ന്യായങ്ങളില്‍ ഒന്ന്. തമസ്സ് എവിടെയുണ്ടെന്ന് അന്വേഷിക്കുന്നതിന് ദീപവുമായി പോയാല്‍ ഒരിക്കലും കാണാന്‍ സാധിക്കുകയില്ല. വിളക്കില്ലാത്തപ്പോള്‍ ഇരുളിനെ കാണാന്‍ കഴിയും. ദീപം കൈവശമുള്ളയാളിന്റെ ചുറ്റിനും പ്രകാശം പരക്കുന്നതിനാല്‍ ഇരുട്ടുണ്ടാകില്ല. വെളിച്ചത്തിന്റെ അഭാവമാണ് ഇരുട്ട് എന്ന സത്യമാണ് ഈ ന്യായത്തിലൂടെ വ്യക്തമാക്കുന്നത്.

ദീപമുണ്ടായിരിക്കുമ്പോള്‍ അന്ധകാരം ഉണ്ടാകില്ലെന്ന യാഥാര്‍ഥ്യം അറിയാന്‍ കഴിയാത്തതാണ് അജ്ഞാനികളുടെ ലക്ഷണം. അതിനാല്‍ കയ്യില്‍ ദീപവുമേന്തി ഇരുട്ടിനെ അന്വേഷിച്ച് കാലം കഴിച്ചുകൂട്ടാതെ അവരവരുടെ ആത്മചൈതന്യം മനസ്സിലാക്കി സ്വയം അറിവു സമാര്‍ജിക്കേണ്ട ആവശ്യകത തമോദീപന്യായ ത്താല്‍ ഉദ്ബോധിപ്പിക്കുന്നു. ഇതു വ്യക്തമാക്കുന്ന ഒരു ശ്ലോകമാണ്-

'പ്രമാണോത്പന്നകാദൃഷ്ട്യാ

യോ വിദ്യാം ദ്രഷ്ടുമിച്ഛതി

ദീപേനാസൌ ധ്രുവം പശ്യേല്‍

ഗുഹാകുക്ഷിഗതം തമഃ'

എന്നത്. (ആപ്തവാക്യ ജ്ഞാനം ലഭിച്ച പണ്ഡിതന് അവിദ്യാബന്ധം ഒരിക്കലും ഉണ്ടാകുന്നില്ല; വിളക്ക് കൈവശം ഇരിക്കെ ഇരുട്ടിനെ തിരഞ്ഞാല്‍ അതു കാണാന്‍ കഴിയാത്തതുപോലെ എന്നര്‍ഥം.)

'അജ്ഞാനം ജ്ഞാനമിച്ഛേദ്യോ

മാനേനാത്യന്തമൂഢധീഃ

സതു നൂനം തമഃ പശ്യേ

ദ്ദീപേനോത്തമതേജസാ'

(മൂഢബുദ്ധിയും ദുരഹങ്കാരിയുമായുള്ളവന്‍ അജ്ഞാനം എന്താണെന്ന് തിരഞ്ഞു നോക്കുവാനൊരുങ്ങുന്നത്, കത്തിക്കൊണ്ടിരിക്കുന്ന വിളക്കുമേന്തി ഇരുളിനെ തിരയുന്നതുപോലെയാണ് എന്നാണ് ആപ്തവാക്യം).

ആത്മസന്തുഷ്ടിയും ആത്മബോധവും ഇല്ലാതെ ആയുഷ്കാ ലം മുഴുവന്‍ സുഖം തേടിപ്പോകുന്നവരെ തമോദീപ ന്യായേന മഹാകവി ഉള്ളൂര്‍ കളിയാക്കിക്കൊണ്ട് തരംഗിണിയിലെ 'സുഖം സുഖം'’എന്ന കവിതയില്‍-

'സുഖം സുഖം-ക്ഷോണിയെ നാകമാക്കാന്‍

വേധസ്സു നിര്‍മിച്ച വിശിഷ്ട വസ്തു

അതെങ്ങതെങ്ങെന്നു തിരഞ്ഞുതന്നെ-

യായുസ്സു പോക്കുന്നു ഹതാശര്‍ നമ്മള്‍.'

എന്നു പാടിയിട്ടുള്ളത് മുകളില്‍ സൂചിപ്പിച്ച വസ്തുതയ്ക്ക് ഉദാഹരണമാണ്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍