This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

തമിഴ് നാടകവേദി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

തമിഴ് നാടകവേദി

പ്രാചീന നാടകവേദികളില്‍ ഒന്ന്. തമിഴ് നാടകവേദിക്ക് സംഘകാലത്തോളം പഴക്കമുണ്ട്. കോപ്പെരും ചോഴന്റെ ചരിത്രം പ്രതിപാദിക്കുന്നത് നാടകീയ സംഭാഷണങ്ങളിലൂടെയാണ്. ഏകദേശം മതപരമെന്നു പറയാവുന്ന അന്യാപദേശനാടകമാണ് വള്ളിക്കൂത്ത്. പഴയ രീതിയിലുള്ള ആരണ്യക നാടകമാണിത്. വള്ളിക്കൂത്ത് ജനശ്രദ്ധ പിടിച്ചുപറ്റിയ നാടകമാണ്. ആദ്യകാലങ്ങളിലെ 'കുറവൈ', 'വരി', 'പരിപാടല്‍' എന്നീ രൂപങ്ങളിലെ ലഘുവായ ശൃംഗാരത്തേക്കാള്‍ വള്ളിക്കൂത്തിലെ ശൃംഗാരം ജനങ്ങള്‍ക്ക് കൂടുതല്‍ പ്രിയങ്കരമായി. തൊല്കാപ്പിയത്തിലെ പൊരുളധികാരം, ഇറയെനാര്‍ അകപ്പൊരുള്‍ എന്നിവയിലെ ഗൂഢപ്രണയത്തിന്റെ ലക്ഷണങ്ങള്‍ മാതൃകയാക്കിയാണ് വള്ളിക്കൂത്തിലെ കഥ രൂപപ്പെടുത്തിയിട്ടുള്ളത്. കുറവൈ കുറവക്കൂത്താണ്. അതൊരു പ്രാചീന നാടകമാണ്. സ്ത്രീകളും പുരുഷന്‍മാരുമായി എട്ടുപേര്‍ കൈകോര്‍ത്ത് വട്ടമിട്ടു നിന്ന് നൃത്തം ചെയ്യുന്നു. വരി വരിക്കൂത്താണ്. ഇതില്‍ നൃത്തവും ഗാനവുമുണ്ട്. നാല്, അഞ്ച് ശ.-ങ്ങളുടെ അവസാനത്തില്‍ സമാഹരിച്ച ഏതാനും ഗാനപാഠങ്ങളാണ് പരിപാടല്‍.

ചാണക്യശപഥം നാടകത്തിലെ ഒരു രംഗം

രാജരാജന്‍ I എന്ന ചോളചക്രവര്‍ത്തിയുടെ വിജയവും വൈശിഷ്ട്യവും പ്രകീര്‍ത്തിക്കുന്ന ഒരു നാടകമുണ്ടായി - ശ്രീരാജരാജവിജയം. ഇതിനെ നാടകീയകാവ്യം എന്നു പറയുന്നതായിരിക്കും ശരി. രാജരാജേശ്വര നാടകം എന്നൊരു കൃതിയെപ്പറ്റി ഒരു ശാസന പരാമര്‍ശമുണ്ട്. നേരത്തെ പറഞ്ഞ ശ്രീരാജരാജവിജയം കഥയുടെ നാടകരൂപമാണിത്. പക്കമേളത്തോടെ നടികളും നടന്‍മാരും ഒത്തുചേര്‍ന്ന് ബൃഹദീശ്വരക്ഷേത്രത്തിലെ വിശേഷ ദിവസങ്ങളില്‍ ഇത് അവതരിപ്പിച്ചിരുന്നു. 'ആഖ്യാനാത്മക കാവ്യങ്ങളെ നാടകരൂപത്തിലാക്കുകയും പൊതുജനങ്ങളുടെ വിനോദത്തിനുവേണ്ടി അവയെ ക്ഷേത്ര പരിസരത്തില്‍ അവതരിപ്പിക്കുകയും ചെയ്യുന്ന പുതിയൊരു പതിവ് ചോളരാജാക്കന്‍മാര്‍ ആരംഭിച്ചിരിക്കണം' എന്ന് നാടക ചരിത്രകാരനായ വി. രാമസുബ്രഹ്മണ്യം പറയുന്നു (ഭാരതീയ സാഹിത്യ ചരിത്രം 1, പു. 542). നാടകക്കാപ്പിയം (മീനാക്ഷിസുന്ദരം) എന്ന ഗ്രന്ഥം ഈ നിഗമനത്തെ ഏറെക്കുറെ സാധൂകരിക്കാന്‍ പോന്ന തെളിവുകള്‍ നല്കുന്നുണ്ട്. കമ്പരാമായണവും അതിലെ ഒരു ഉപാഖ്യാനമായ അംഗദന്‍ ദൂതും മറ്റൊരു തമിഴ് നാടക കൃതിയായ അഗദന്‍ദൂതും മീനാക്ഷിസുന്ദരം താരതമ്യപ്പെടുത്തിയിട്ടുണ്ട്. തുടര്‍ന്നുള്ള കുറേ നുറ്റാണ്ടുകളിലെ നാടകങ്ങളെക്കുറിച്ച് വ്യക്തമായി അറിവില്ല.

തമിഴകത്തെ വിജയനഗരകാലത്തിനുശേഷം 'ഓപ്പറാ' രീതിയിലുള്ള ഒട്ടേറെ നാടകങ്ങളുണ്ടായി. 12-ാം ശ.-ത്തിലെ പെരിയപുരാണം, 18-ാം ശ.-ത്തിന്റെ ആദ്യഘട്ടത്തിലുണ്ടായ തിരുവിളയാടല്‍ പുരാണം മുതലായവ നാടകം ചമയ്ക്കാനുള്ള ഇതിവൃത്തങ്ങള്‍ നിറഞ്ഞതായിരുന്നു. ഇത്തരം പുരാണങ്ങളെ ആസ്പദമാക്കി ദൃശ്യാവിഷ്കാരങ്ങള്‍ ഒരുക്കാന്‍ കോവിലുകളും കൊട്ടാരങ്ങളും സാഹിത്യകാരന്‍മാരെ പ്രോത്സാഹിപ്പിച്ചുകൊണ്ടിരുന്നു. കുറവഞ്ചി സംഗീതികാരൂപമുള്ള ഒരു നാടകമാണ്. ദേവദാസികളായ കലാകാരികളാണ് ഇത് അവതരിപ്പിച്ചത്: ക്ഷേത്രത്തിലെ ദേവവിഗ്രഹം എഴുന്നള്ളിച്ചുകൊണ്ടു വരികയാണ്. നായികയും അവളുടെ തോഴിയും വിഗ്രഹം കാണുന്നു. ദേവനില്‍ അനുരക്തയായ നായിക ദേവന് പ്രണയസന്ദേശം എത്തിക്കാന്‍ തോഴിയോടു പറയുന്നു. കുറവഞ്ചി (ലക്ഷണം പറയുന്ന കുറത്തി) വന്ന്, നായികയുടെ അഭീഷ്ടം സ്വയം നിറവേറുമെന്നു പറയുന്നു. താമസിയാതെ ദേവന്റേയും നായികയുടേയും സംഗമം നടക്കുന്നു. ഇതാണ് കുറവഞ്ചിയിലെ ഇതിവൃത്തം. 18-ാം ശ.-ത്തിന്റെ ആദ്യഘട്ടത്തിലുണ്ടായ തിരുക്കുറ്റാലക്കുറവഞ്ചി (തിരികൂടരാജപ്പക്കവിരായര്‍) അക്കാലത്തുണ്ടായ ഗീത-നൃത്ത നാടകരൂപങ്ങളില്‍ സാഹിത്യഗുണത്തില്‍ മുന്നിട്ടുനില്ക്കുന്നു.

വടിവേലു വാദ്യാര്‍ നാടകത്തിലെ ഒരു രംഗം

18-ാം ശ.-ത്തിന്റെ ആദ്യഘട്ടത്തില്‍ത്തന്നെ തമിഴ് നാടക രൂപങ്ങളില്‍ സാധാരണ മനുഷ്യജീവിതം ഇതിവൃത്തമായി. പള്ളര്‍ എന്ന അധഃസ്ഥിതരായ കാര്‍ഷികത്തൊഴിലാളികളുടെ ജീവിതം ആവിഷ്കരിക്കുന്ന നാടകീയ കാവ്യമാണ് മുക്കുടല്‍പള്ളുനാടകം. പള്ളുനാടകങ്ങള്‍ വേറെയും ഉണ്ടായി. പക്ഷേ, അവയെല്ലാം അതതുപ്രദേശത്തെ ദേവതയെ പ്രകീര്‍ത്തിച്ചുകൊണ്ടുള്ളവയാണ്. പ്രധാന കഥാംശം ക്ഷേത്രം വക വയലില്‍ പണിയെടുക്കുന്ന ഒരു പള്ളന്റെ ജീവിതത്തെ ആസ്പദമാക്കിയാവും. 'നൊണ്ടിനാടകം' ഏകാഭിനയരൂപമാണ്. ദുഷ്ടന്‍ പശ്ചാത്താപത്തിലൂടെ നല്ലവനായിത്തീരുന്നതാണ് ഇതിലെ പ്രമേയം. ഇത്തരം നാടകങ്ങളില്‍ പ്രത്യേകമായ രാഗതാളങ്ങള്‍ക്കു പ്രാധാന്യം കൊടുത്തിട്ടുണ്ട്. 18-ാം ശ.-ത്തിന്റെ മധ്യം വരെ ഈ രീതിയാണു തുടര്‍ന്നത്. പിന്നീടുണ്ടായ ശ്രദ്ധേയമായ നാടകകൃതിയാണ് കമ്പരാമായണത്തെ അടിസ്ഥാനപ്പെടുത്തി രൂപംകൊണ്ട രാമനാടകകീര്‍ത്തനം (അരുണാചലകവിരായര്‍). നാടന്‍ശീലുകള്‍ നിറഞ്ഞതാണീ സംഗീതനാടകം. തമിഴ് നാടകചരിത്രത്തില്‍ പരിവര്‍ത്തനം കുറിച്ച നാടകമാണിത്. മഹാഭാരതം, സ്കന്ദപുരാണം, ഭാഗവത പുരാണം, പെരിയപുരാണം എന്നിവയെ ആസ്പദമാക്കി ഏറെ 'നാടക കീര്‍ത്തനങ്ങള്‍' ഗതാനുഗതികമായി എഴുതുകയും അവതരിപ്പിക്കുകയും ചെയ്തുവന്നു. ഇക്കൂട്ടത്തില്‍ ആകര്‍ഷകവും ശ്രദ്ധേയവുമായത് നന്തനാര്‍ ചരിത്രകീര്‍ത്തനം (ഗോപാലകൃഷ്ണഭാരതി) ആണ്. 'പള്ളു' നാടകരൂപത്തിന്റെ വളര്‍ച്ചയാണ് ഇത്തരം നാടകരൂപങ്ങളില്‍ കാണുന്നത്. വെയില്‍സ് രാജകുമാരന്‍ ഇന്ത്യ സന്ദര്‍ശിക്കുന്ന അവസരത്തില്‍ മദിരാശിയില്‍ പാഴ്സി നാടകസംഘം അവതരിപ്പിച്ച ഒരു നാടകം, തമിഴകനാടക വേദിയില്‍ ഉണ്ടാകേണ്ട മാറ്റത്തെക്കുറിച്ചാലോചിക്കാന്‍ പ്രേരകമായി. 'തെരുക്കൂത്ത്' പോലുള്ള തനതുരംഗാവിഷ്കാരങ്ങളും ഇംഗ്ളീഷ് വിദ്യാഭ്യാസത്തിന്റെ ഫലമായി കൈവന്ന പുത്തന്‍ നാടകദര്‍ശനവും തമ്മില്‍ ഒരു സംഘര്‍ഷം രൂപപ്പെട്ടുവരികയായിരുന്നു. ഇവ രണ്ടിനുമിടയില്‍ ഒരു മധ്യമാര്‍ഗം സ്വീകരിക്കുന്ന നാടകവേദിയാണ് വേണ്ടതെന്ന അഭിപ്രായത്തിന് തമിഴ് നാടകലോകത്തു മുന്‍തൂക്കമുണ്ടായി. ഗോവിസാമിറാവു എന്നൊരാള്‍ ഈ ആശയത്തിന്റെ ആവിഷ്കരണത്തിനായി തഞ്ചാവൂരില്‍ ഒരു നാടകസംഘം സ്ഥാപിച്ചു. ഈ സമാരംഭത്തിന് അനേകം പിന്‍തുണക്കാരും അനുയായികളുമുണ്ടായി.

ഇവിടെ അവതരണത്തെ സംബന്ധിച്ച ഒരു കാര്യമുണ്ട്: പണ്ടുകാലത്തെ നാടകങ്ങള്‍ക്ക് 'ആകാശം' (Space) ആയിരുന്നു അരങ്ങ്. നാടകസംഘങ്ങളുടെ നാടകങ്ങള്‍ അരങ്ങിനെ അകത്തളത്തിലേക്കു മാറ്റി. നടീനടന്‍മാര്‍ അതതു സന്ദര്‍ഭങ്ങളില്‍ സ്വതന്ത്രമായാണ് പുറംവാതില്‍ നാടകങ്ങളില്‍ സംഭാഷണം ചെയ്തിരുന്നത്. നാടകശാലയില്‍ രംഗാവതരണങ്ങളായതോടെ, നാടകത്തിന് എഴുതിയുണ്ടാക്കിയ രംഗപാഠം ആവശ്യമായി. ഈ മാറ്റത്തിന്റെ ആദ്യ ഘട്ടത്തില്‍ പി.സാംബശിവ മുതലിയാര്‍ (1873-1964) വളരെ പ്രധാനമായ പല നാടക സ്ക്രിപ്റ്റുകളും തയ്യാറാക്കി.

ശങ്കരദാസ് സ്വാമികള്‍ ബാലനാടക സഭകള്‍ രൂപവത്ക്കരിക്കാനും വളര്‍ത്താനും പരിശ്രമിച്ചു. നവാബ് രാജമാണിക്കം, കണ്ണയ്യ എന്നിവരുടെ നാടകസംഘങ്ങളും അക്കാലത്തുണ്ടായി. നാടകസംഘങ്ങളെ ഏകോപിപ്പിച്ചുണ്ടാക്കിയ 'നാടകകഴകം', 'മദ്രാസ് നാട്യസംഘം' എന്നിവ ശ്രദ്ധാര്‍ഹമായി. ഷണ്‍മുഖം സഹോദരന്മാര്‍, എന്‍.എസ്.കൃഷ്ണന്‍, ടി.എ. മധുരം ദമ്പതികള്‍, ടി.എസ്. ബാലയ്യ, എസ്.വി. സഹസ്രനാമം മുതലായവര്‍ അക്കാലത്തുതന്നെ അഭിനേതാക്കളെന്ന നിലയില്‍ ജനപ്രീതി നേടിക്കഴിഞ്ഞിരുന്നു. ചലച്ചിത്രത്തിന്റെ രംഗപ്രവേശം, അതികായന്‍മാരായ അഭിനേതാക്കളുടെ നിഷ്ക്രമണം ഇങ്ങനെ പല കാരണങ്ങളാല്‍ തമിഴ്നാടകവേദിയുടെ പ്രസരിപ്പ് പതുക്കെപ്പതുക്കെ കുറഞ്ഞുതുടങ്ങി. ആനന്ദവികടന്‍ വാരികയുടെ നാടകമത്സരത്തിലൂടെ അനേകം നാടകരചയിതാക്കള്‍ അറിയപ്പെട്ടുതുടങ്ങി. 'അമച്വര്‍ തിയെറ്റര്‍ ഫെഡറേഷന്‍' (1962) നടത്തിയ നാടക മത്സരത്തില്‍ വി.കൃഷ്ണസ്വാമിയുടെ പനിത്തിര ഒന്നാം സമ്മാനം നേടി. ഒരു ഹിന്ദുയുവതിയും ധീരസാഹസികനും സാമൂഹികപ്രവര്‍ത്തകനുമായ ഒരു വിദ്യാര്‍ഥിയും തമ്മില്‍ പ്രണയത്തിലാകുന്നതാണ് ഇതിലെ പ്രമേയം.

രംഗാവിഷ്കാരത്തിനുപയുക്തമായവ, സാഹിത്യരചനകളായി വായിക്കാനുള്ളവ, കാവ്യനാടകങ്ങള്‍, ഏകാങ്കങ്ങള്‍ എന്നീ ഗണങ്ങളില്‍പ്പെടുത്താവുന്ന ഒട്ടേറെ നാടകങ്ങള്‍ 19-ാം ശ.-ത്തിന്റെ അവസാന ദശകങ്ങള്‍ മുതല്‍ തമിഴകത്ത് ആവിഷ്കരിക്കുകയും അരങ്ങത്തവതരിപ്പിക്കുകയും ചെയ്തുവെന്ന് തമിഴ് നാടക സാഹിത്യചരിത്രം വ്യക്തമാക്കുന്നു. പുരാണ സംബന്ധിയായവ, സമകാലിക വിഷയങ്ങളെ ആസ്പദമാക്കിയവ എന്നിങ്ങനെ രണ്ടുവിഭാഗം നാടകങ്ങളാണ് അഭിനയത്തിനായി സ്വീകാര്യമായിരുന്നത്. മിക്ക നാടകങ്ങളിലും സംഗീതാത്മകമായ ഗാനങ്ങള്‍ ഉണ്ടായിരുന്നു. പുസ്തകരൂപത്തില്‍ പുറത്തിറക്കിയപ്പോള്‍ അവയില്‍ രാഗതാള നിര്‍ദേശങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയിരുന്നു. മഹാഭാരതത്തിലെ ഉപകഥകളും കഥാസാഹചര്യങ്ങളും ഉപയോഗിച്ച് ദീര്‍ഘമായി രചിക്കപ്പെട്ട ഈ നാടകങ്ങളില്‍ ഏറിയ പങ്കും എഴുതിയത് രാമചന്ദ്രകവിരായരാണ്. ബാംഗ്ളൂര്‍ അപ്പറാവു പിള്ള എഴുതിയ സത്യഭാഷാഹരിചന്ദ്രവിലാസം പരമ്പര ഇരുപത് ഭാഗങ്ങളായിട്ടാണ് അവതരിപ്പിച്ചത്. നാടോടിത്തമിഴിലുള്ള ഈ പരമ്പര ഗായകരായ അഭിനേതാക്കളുടെ മനോധര്‍മങ്ങള്‍ക്ക് വേണ്ടത്ര അവസരം കൊടുത്തു. ജനപ്രീതികരമായ ഒരു നൃത്ത സംഗീത രൂപകമാണിത്. ഇത്തരം നാടകങ്ങള്‍ക്ക് 'വിലാസനാടകങ്ങള്‍'എന്ന് പരക്കെ ഒരു പേരും കിട്ടി. തഹസീല്‍ദാര്‍ നാടകം, ഡംബാചാരിവിലാസം എന്നീ നാടകങ്ങള്‍ കാശിവിശ്വനാഥ മുതലിയാരുടേതാണ്. ഇവ സാമൂഹിക നാടക 'വിലാസ'ങ്ങളാണ്. ഇക്കൂട്ടത്തില്‍പ്പെടുന്ന മറ്റൊരു നാടകമാണ് ഒരു വീരകഥ നിബന്ധിച്ചിട്ടുള്ള ദേശിംഗരാജന്‍. വായിക്കാന്‍ മാത്രം ഉദ്ദേശിക്കപ്പെട്ട ഏതാനും നാടകങ്ങളും ഉണ്ടായി. പൃഥ്വീരാജന്‍, കീചകന്‍ (സി.ആര്‍. നമശ്ശിവായ മുതലിയാര്‍), ഹരിശ്ചന്ദ്രന്‍ (ഭാവാനന്ദം പിള്ള) മുതലായവ ഉദാഹരണങ്ങള്‍.

1891-ല്‍ പുറത്തിറങ്ങിയ മനോന്‍മണീയം പദ്യരൂപത്തിലുള്ള നാടകമാണ്. തമിഴ് വംശജനും ആലപ്പുഴക്കാരനുമായ സുന്ദരം പിള്ള എന്ന തത്ത്വശാസ്ത്ര പ്രൊഫസര്‍ക്ക് പാശ്ചാത്യസാഹിത്യത്തില്‍ നല്ല അവഗാഹമുണ്ടായിരുന്നു. തമിഴ് സംസ്കൃതിയുടെ വക്താവായ സുന്ദരം പിള്ള, തമിഴ് ജനതയ്ക്ക് പാശ്ചാത്യ സാഹിത്യമാതൃകകളിലൂടെ പുരോഗതിയുണ്ടാക്കാന്‍ ആഗ്രഹിച്ചതിന്റെ ഫലമാണ് മനോന്‍മണീയം. ഷെയ്ക്സ്പിയറുടെ ആശയങ്ങളും സങ്കേതങ്ങളും ഉള്‍ക്കൊണ്ട്, അദ്ദേഹത്തിന്റെ നാടകങ്ങളെ മാതൃകയാക്കിയാണ് മനോന്‍മണീയം രചിച്ചിട്ടുള്ളത്. മധ്യകാലത്തിനു മുന്‍പുള്ള തമിഴ്നാടിന്റെ പശ്ചാത്തലത്തിലാണ് നാടകത്തിന്റെ ഇതിവൃത്തം സജ്ജമാക്കിയിരിക്കുന്നത്. ഇതിന്റെ പ്രമേയവും ഒരു ഇംഗ്ളീഷ് കവിതയില്‍ നിന്ന് സ്വീകരിച്ചിട്ടുള്ളതാണ്. ഭദ്രമായ ഒരുസാഹിത്യശില്പമാണ് മനോന്‍മണീയം. പാണ്ഡ്യരാജാവായ ജീവകന്റെ ഏകമകളാണ് മനോന്‍മണി. ജീവകന്റെ മന്ത്രിയാണ് കുടിലന്‍. തന്റെ മകന്റെ ഭാര്യയായിത്തീരണം മനോന്‍മണി എന്നാണ് അയാളുടെ കുടിലവിചാരം. എന്നാല്‍ താന്‍ സ്വപ്നത്തില്‍ ദര്‍ശിച്ച പുരുഷോത്തമനില്‍ (ചേരരാജാവ്) അവള്‍ അനുരക്തയായിക്കഴിഞ്ഞിരുന്നു. കഥയുടെ ഒടുവില്‍ പുരുഷോത്തമനും മനോന്‍മണിയും വിവാഹിതരാവുന്നു. കുടിലന് ശിക്ഷയും കിട്ടുന്നു. ഇതൊരു ശുഭാന്ത നാടകമാണ്. തമിഴ്മാതാവിനെ അഭിസംബോധന ചെയ്തുകൊണ്ടാണ് ഈ നാടകത്തിന്റെ അനുഗ്രഹഗീതം തുടങ്ങുന്നത്. ഇന്ന് അത് തമിഴ് ദേശീയതയുടെ ഗാനമായി തമിഴ്നാട് സര്‍ക്കാര്‍ അംഗീകരിച്ചിരിക്കുന്നു. ഇതിനെ ആസ്പദമാക്കി, മനോന്മണീയം സുന്ദനാര്‍ യൂണിവേഴ്സിറ്റി എന്ന പേരില്‍ തിരുനെല്‍വേലിയില്‍ ഒരു സര്‍വകലാശാലയും സ്ഥാപിതമായിക്കഴിഞ്ഞിരിക്കുന്നു.

സാഹിത്യപരമായ ഉള്ളും ഉയിരും ഉണ്ടെങ്കിലും വേണ്ടത്ര അഭിനയസാധ്യത ഈ നാടകത്തിനുണ്ടെന്നു തോന്നുന്നില്ല. അതുകൊണ്ടാകാം ഇത് ഏറെ വേദികളില്‍ ദീര്‍ഘകാലരംഗാവിഷ്കാരത്തിന് ഉപയോഗിക്കാതിരുന്നത്. ഷെയ്ക്സ്പിയര്‍ നാടകങ്ങള്‍ക്കെന്നതുപോലെയുള്ള നിരന്തരമായ രംഗാവിഷ്കരണം ഈ നാടകത്തിനുണ്ടായില്ല. ഷെയ്ക്സ്പിയറുടെ 'ബ്ളാങ്ക് വെഴ്സ്'(പ്രാസമുക്തമായ ഛന്ദസ്സ്) തന്നെയാണ് മനോന്‍മണീയത്തിലും ഉപയോഗിച്ചിട്ടുള്ളത്. ടി. ലക്ഷ്മണപിള്ളയുടെ രവിവര്‍മ്മ, വി.ജി.സൂര്യനാരായണ ശാസ്ത്രിയുടെ മാനവിജയം, കലാവതി എന്നിവയും മറ്റനേകം പേരുടെ രചനകളും മനോന്‍മണീയത്തെ പിന്‍തുടരുകയുണ്ടായി.

സംഗീതത്തിന് വളരെ പ്രാധാന്യമുള്ള തമിഴ് നാടകങ്ങളെപ്പറ്റിയാണ് ഇതുവരെപ്പറഞ്ഞത്. തമിഴ് സംഗീതനാടകങ്ങളെ അനുകരിച്ച് മലയാളത്തിലും ഒരുപറ്റം സംഗീതനാടകങ്ങളുണ്ടായി. ഖദറിന്‍വെറ്റി, ദേശീയക്കൊടി (ടി.കെ.പാവലര്‍), തേരോട്ടിയിന്‍മകന്‍, പതച്ചോറ് (ബി.എസ്.രാമയ്യ) തുഗ്ളക്ക്, സംഭവാമി യുഗേയുഗേ (ചോ. രാമസ്വാമി), ഓര്‍ ഇരവ് ( അണ്ണാദുരൈ) - ഇങ്ങനെ തമിഴ് ജീവിതത്തിന്റെ തനിമയും ഇന്ത്യന്‍ ദേശീയബോധവും സാമൂഹിക പരിവര്‍ത്തനത്വരയും പ്രകടിപ്പിക്കുന്ന, അഭിനയയോഗ്യമായ, കരുത്തുറ്റ നാടകങ്ങള്‍ തമിഴകത്തുണ്ടായി. ജനങ്ങളെ പ്രചോദിപ്പിക്കാനും ഉണര്‍ത്താനും ക്രിയോന്‍മുഖരാക്കാനും കഴിവുള്ള നാടകങ്ങളാണിവ. ദേശീയ സ്വാതന്ത്യസമര പ്രവര്‍ത്തനങ്ങളുടെ വീറും ഊര്‍ജവുമുള്‍ക്കൊണ്ടവയാണ് ഇവയില്‍ പലതും. തീക്ഷ്ണമായ ആക്ഷേപഹാസ്യമാണ് ചോയുടെ നാടകങ്ങളില്‍ അനുഭവപ്പെടുന്നത്. എം. കരുണാനിധി, ഇന്ദിരാപാര്‍ഥസാരഥി എന്നിവരും സമകാലിക തമിഴ് നാടകവേദിക്ക് മികച്ച സംഭാവനകള്‍ നല്കിയവരാണ്. നിരവധി ഏകാങ്കനാടകങ്ങളും തമിഴില്‍ എഴുതിയിട്ടുള്ളതായി കാണുന്നു.സംഗീതികകളില്‍ തുടങ്ങി സംഗീത നാടകങ്ങളായി രൂപാന്തരപ്പെട്ട്, സാമൂഹിക നാടകങ്ങളിലൂടെ വികസിച്ചുവരുന്ന തമിഴ് നാടകവേദി ഇന്ന് പുരോഗതിയുടെ പാതയില്‍ത്തന്നെയാണ്.

(ദേശമംഗലം രാമകൃഷ്ണന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍