This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

തമിഴ്നാട്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

10:56, 23 ജൂണ്‍ 2008-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഉള്ളടക്കം

തമിഴ്നാട്

Tamil Nadu

ഇന്ത്യയുടെ തെക്കേയറ്റത്ത് സ്ഥിതിചെയ്യുന്ന സംസ്ഥാനം. ഇന്ത്യന്‍ ഉപദ്വീപിന്റെ തെ.കി. പശ്ചിമഘട്ട നിരകള്‍ക്കും ബംഗാള്‍ ഉള്‍ക്കടലിനും മധ്യേ സ്ഥിതിചെയ്യുന്ന തമിഴ്നാട്ടിലെ മുഖ്യ വ്യവഹാരഭാഷ തമിഴാണ്. 1956-ലെ സംസ്ഥാന പുനഃസംഘടന പ്രകാരം രൂപംകൊണ്ട തമിഴ്നാട് 'മദ്രാസ് സംസ്ഥാനം' എന്നാണറിയപ്പെട്ടിരുന്നത്. 1968-ല്‍ 'തമിഴ്നാട്' എന്ന് പുനര്‍നാമകരണം ചെയ്യപ്പെട്ടു. ഇന്ത്യയുടെ മൊത്തം വിസ്തൃതിയുടെ 4 ശ.മാ. ഉള്‍ക്കൊള്ളുന്ന തമിഴ്നാട് വലുപ്പത്തില്‍ 11-ാം സ്ഥാനത്ത് നില്ക്കുന്നു. 30 ജില്ലകളായി വിഭജിക്കപ്പെട്ടിരിക്കുന്ന തമിഴ്നാടിന്റെ വിസ്തീര്‍ണം: 1,30,058 ച.കി.മീ. ആണ്. ജനസംഖ്യ: 6,21,10,839(2001), പുരു.-3,12,68,654, സ്ത്രീ-3,08,42,185; ജനസാന്ദ്രത: 478/ച.കി.മീ.(2001); സാക്ഷരതാനിരക്ക്: 73.47 ശ.മാ. (2001), (പു.-82.33, സ്ത്രീ-64.55); ജനസംഖ്യാ വര്‍ധനനിരക്ക്: 11.19(1991-2001); സ്ത്രീ-പുരുഷാനുപാതം: 986(2001); അതിരുകള്‍: വ.കര്‍ണാടക, ആന്ധ്രപ്രദേശ് സംസ്ഥാനങ്ങള്‍, കി.ബംഗാള്‍ ഉള്‍ക്കടല്‍, തെ.ഇന്ത്യന്‍ സമുദ്രം, പ.കേരളം; ഔദ്യോഗിക ഭാഷ: തമിഴ്; തലസ്ഥാനം: ചെന്നൈ.



ഭൂപ്രകൃതിയും കാലാവസ്ഥയും

ഭൂപ്രകൃതിയനുസരിച്ച് തമിഴ്നാട് പ്രധാനമായും രണ്ട് ഭൂവിഭാഗങ്ങളെ പ്രതിനിധാനം ചെയ്യുന്നു. മലനിരകളും പീഠഭൂമികളും ഉള്‍പ്പെടുന്ന പ്രദേശമാണ് ആദ്യത്തേത്. തീരദേശ-സമതല പ്രദേശങ്ങള്‍ രണ്ടാമത്തേതും. പ.ഭാഗത്തെ മുഖ്യസവിശേഷതയായ പശ്ചിമഘട്ടനിരകള്‍ വ.നീലഗിരിക്കുന്നുകളേയും തെ.പളനി, ഏലഗിരി, അണ്ണാമലൈ എന്നീ മലകളേയും ഉള്‍ക്കൊള്ളുന്നു. 25 കി.മീ. വീതിയുള്ള പാലക്കാട് ചുരമാണ് ഈ പര്‍വതനിരയിലെ ഏക വിടവ്. ചുരത്തിന്റെ തെ.ആനമലയും കി.പഴനിമലയും സ്ഥിതിചെയ്യുന്നു. 2,500 മീ.ലേറെ ശ.ശ. ഉയരമുള്ള നീലഗിരിക്കുന്നുകള്‍ ഏകദേശം 2,500 ച.കി.മീ. പ്രദേശത്തായി വ്യാപിച്ചിരിക്കുന്നു; ദശലക്ഷക്കണക്കിനു വര്‍ഷം പഴക്കമുള്ള ശിലാസമൂഹത്താല്‍ രൂപം കൊണ്ടിരുന്ന ഈ മലനിരകളുടെ ഏതാണ്ട് മധ്യഭാഗത്താണ് പ്രസിദ്ധ വിനോദസഞ്ചാരകേന്ദ്രമായ ഉദകമണ്ഡലം (ഊട്ടി) സ്ഥിതിചെയ്യുന്നത്.

Image:p273a1.png

Image:p273a2.png

Image:p274a1.png

Image:p274a2.png

നീലഗിരിക്കുന്നുകളുടെ കിഴക്കായി സ്ഥിതിചെയ്യുന്ന വിശാലമായ സമതടത്തിന്റെ ഉത്തരഭാഗത്ത് 1500 മീറ്ററിലധികം ഉയരമുള്ള ഷെവറോയ്, ജവാദി തുടങ്ങിയ ഒറ്റപ്പെട്ട കുന്നുകള്‍ സ്ഥിതിചെയ്യുന്നു. പാലാര്‍, കാവേരി നദികള്‍ക്ക് മധ്യേ പൂര്‍വ ഘട്ടനിരകളുടെ തുടര്‍ച്ചയായി കാണപ്പെടുന്ന ഈ കുന്നുകള്‍ തെക്കോട്ടു നീണ്ട് മധുര ജില്ലയില്‍ വച്ച് ഏലഗിരിയുമായി സന്ധിക്കുന്നു. തമിഴ്നാടിന്റെ തീരദേശസമതലം നദീജന്യ എക്കല്‍ നിക്ഷേപത്താല്‍ രൂപംകൊണ്ടതാണെന്നാണ് അനുമാനം. സംസ്ഥാനത്തെ പ്രധാന നദിയായ കാവേരിയും മറ്റു നദികളും ഇവിടെ ഡെല്‍റ്റകള്‍ക്കു രൂപം നല്കിയിട്ടുണ്ട്. നെല്‍ക്കൃഷിക്കു പ്രസിദ്ധമായ ഈ ഡെല്‍റ്റാ പ്രദേശത്ത് നിരവധി രാജവംശങ്ങള്‍ നിലനിന്നിരുന്നു. സംസ്ഥാനത്തിന്റെ തെ.മധുര, രാമനാഥപുരം ജില്ലകളില്‍ ഏതാനും ഊഷരസമതലങ്ങളും കാണാം. ഇന്ത്യന്‍ ഉപദ്വീപിന്റെ ദക്ഷിണാഗ്രമായ കന്യാകുമാരി സ്ഥിതിചെയ്യുന്നത് തമിഴ്നാട്ടിലാണ്. ബംഗാള്‍ ഉള്‍ക്കടല്‍, അറബിക്കടല്‍, ഇന്ത്യാസമുദ്രം എന്നിവയുടെ സംഗമസ്ഥാനമായ കന്യാകുമാരി ദക്ഷിണേന്ത്യയിലെ പ്രധാന തീര്‍ഥാടന-വിനോദസഞ്ചാര കേന്ദ്രമാണ്.

തേനി - ഒരു ദൃശ്യം

ഉഷ്ണമേഖലാ കാലാവസ്ഥയാണ് തമിഴ്നാട്ടിലേത്. താപനിലയില്‍ അധികം ഏറ്റക്കുറച്ചില്‍ അനുഭവപ്പെടാറില്ല; പരമാവധി 43&degree;-ല്‍ കൂടാറുമില്ല. കുറഞ്ഞ താപനില അനുഭവപ്പെടുന്നത് ചുരുക്കം ദിവസങ്ങളില്‍ മാത്രമാണ്. സമതലപ്രദേശങ്ങളില്‍ വര്‍ഷം മുഴുവന്‍ പൊതുവേ ഉയര്‍ന്ന താപനിലയാണ് അനുഭവപ്പെടാറുള്ളത്. ഉച്ചാവചമാണ് താപവ്യതിയാനത്തെ സ്വാധീനിക്കുന്ന പ്രധാന ഘടകം. ഉദാഹരണത്തിന് സമുദ്രനിരപ്പില്‍ നിന്നും 2500 മീ.-ല്‍ അധികം ഉയരത്തില്‍ സ്ഥിതിചെയ്യുന്ന കൊടൈക്കനാല്‍ പ്രദേശത്ത് ചെന്നൈയിലേതിനേക്കാള്‍ 15&degree; കുറഞ്ഞ താപനിലയാണ് സാധാരണ അനുഭവപ്പെടുന്നത്. മഞ്ഞുകാല രാത്രികളില്‍ ഇവിടെ കൊടുംതണുപ്പ് അനുഭവപ്പെടുന്നതും സാധാരണമാണ്. തലസ്ഥാനനഗരമായ ചെന്നൈയിലെ ശ.ശ. താപനില ജനു.-ല്‍ 24.4&degree;-ഉം ജൂലായില്‍ 30.6&degree;-ഉം ആണ്; വാര്‍ഷികവര്‍ഷപാതം 1270 മി.മീറ്ററും.

പ്രധാനമായും മൂന്നിനം മണ്ണാണ് തമിഴ്നാട്ടില്‍ ഗണ്യമായ തോതില്‍ കാണപ്പെടുന്നത്: ചെമ്മണ്ണ്, കരിമണ്ണ്, എക്കല്‍മണ്ണ്. ഇക്കൂട്ട ത്തില്‍ ഏറ്റവും വ്യാപകമായുള്ളത് ചെമ്മണ്ണാണ്. കാവേരിയുടെ ഡെല്‍റ്റാ പ്രദേശവും നദീതീരങ്ങളും എക്കല്‍ സമ്പുഷ്ടമാണ്.

തെ.പ. മണ്‍സൂണ്‍ വാതങ്ങളില്‍ നിന്നും വ.കി. മണ്‍സൂണ്‍ വാതങ്ങളില്‍ നിന്നുമാണ് തമിഴ്നാട്ടില്‍ മഴ ലഭിക്കുന്നത്. ജൂണില്‍ ആരംഭിക്കുന്ന തെ.പ. മണ്‍സൂണ്‍ സെപ്. വരെ നീളുന്നു. വ.കി. മണ്‍സൂണിനാണ് തമിഴ്നാട്ടില്‍ കൂടുതല്‍ പ്രഭാവം. ചെങ്കല്‍പെട്ട്, ദക്ഷിണആര്‍ക്കാട്, തഞ്ചാവൂര്‍, മധുര, രാമനാഥപുരം, തിരുനെല്‍ വേലി, കന്യാകുമാരി എന്നീ ജില്ലകളില്‍ വ.കി. മണ്‍സൂണ്‍കാല ത്താണ് മഴ ലഭിക്കുന്നത്. ഒ.-ല്‍ ആരംഭിച്ച് ഡി.-ല്‍ അവസാനി ക്കുന്ന വ.കി. മണ്‍സൂണ്‍കാലത്ത് രൂപംകൊള്ളുന്ന അതിശക്ത മായ ഉഷ്ണമേഖലാ സൈക്ളോണുകള്‍ തമിഴ്നാടിന്റെ തീരപ്രദേശത്ത് വിനാശകരങ്ങളായ ചുഴലിക്കൊടുങ്കാറ്റുകള്‍ക്കും കടലാക്രമണത്തിനും കാരണമാകാറുണ്ട്. തീരദേശത്ത് വാര്‍ഷിക വര്‍ഷപാതം സാമാന്യമായ അളവില്‍ കൂടുതലാണെങ്കിലും ഉള്‍നാടന്‍ പ്രദേശങ്ങളില്‍ കാര്‍ഷികാവശ്യത്തിനുവേണ്ട തോതില്‍പോലും മഴ ലഭിക്കാറില്ല.

ചിത്രം:Kanyakumari 445.jpg‌
കന്യാകുമാരിയിലെ വിവേകാനന്ദ പാറയും തിരുവള്ളുവര്‍ പ്രതിമയും
]
ചിത്രം:Colour12.jpg‌
മഹാബലിപുരത്തെ കടലോര ക്ഷേത്രം

ജലസമ്പത്ത്

നദികളാണ് തമിഴ്നാട്ടിലെ പ്രധാന ജലസ്രോതസ്സുകള്‍. സംസ്ഥാനത്തെ മിക്ക നദികളും പ.-കി. ദിശയിലൊഴുകി ബംഗാള്‍ ഉള്‍ക്കടലില്‍ പതിക്കുന്നു. എന്നാല്‍

കന്യാകുമാരി ജില്ലയിലെ ചിറ്റാര്‍ ജലസംഭരണി
നീലഗിരിയിലെ ഊട്ടി തടാകം

കൊടൈയാര്‍, പഴയാര്‍ എന്നീ നദികള്‍ വിപരീതദിശയിലാണ് ഒഴുകുന്നത്. പ്രധാന നദിയായ കാവേരിയും പൊന്നൈയാര്‍, പാലാര്‍ എന്നിവയും അന്തര്‍സംസ്ഥാന നദികളാണ്. വൈഗ, താമ്രപര്‍ണി, അരണിയാര്‍, കുത്താലിയാര്‍, കൂവം, ഗഡിലം, ഗോമുഖി, മണിമുത്താര്‍, നോര്‍ത്ത് വെള്ളാര്‍, അഗ്നിയാര്‍, സൗത്ത് വെള്ളാര്‍, സൗത്ത് പാലാര്‍, വൈപ്പാര്‍, ചിറ്റാര്‍ എന്നിവയാണ് മറ്റു നദികള്‍. ലോവര്‍ ഭവാനി, അമരാവതി, വൈഗ, പറമ്പിക്കുളം- ആലിയാര്‍, കൃഷ്ണഗിരി, സാത്തന്നൂര്‍, പുല്ലംബായികാട്ടലായി, ഹൈലെവല്‍ കനാല്‍, ചിറ്റൂര്‍ പട്ടനാമയ്ക്കല്‍, ഗോമുഖി തുടങ്ങിയവ സംസ്ഥാനത്തെ പ്രധാന ജലസേചന പദ്ധതികളാണ്. സംസ്ഥാനത്ത് 18 ജലവൈദ്യുതപദ്ധതികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കാവേരിയാണ് തമിഴ്നാട്ടിലെ ഏറ്റവും വലിയ നദി (760 കി.മീ.). കര്‍ണാടകത്തിലെ ബ്രഹ്മഗിരിയില്‍ നിന്നുദ്ഭവിക്കുന്ന കാവേരി, ശിവസമുദ്രം ജലപാതത്തിന് താഴെവച്ച് തമിഴ്നാട്ടില്‍ പ്രവേശിക്കുന്നു. തിരുച്ചിറപ്പള്ളി ജില്ലയെ ജലസേചിതമാക്കുന്നതില്‍ പ്രധാന പങ്കു വഹിക്കുന്ന കാവേരി, തിരുച്ചിറപ്പള്ളിക്ക് 14 കി.മീ. പ. വച്ച് രണ്ട് ശാഖകളായി പിരിഞ്ഞൊഴുകി ബംഗാള്‍ ഉള്‍ക്കടലില്‍ പതിക്കുന്നു. തമിഴ് സാഹിത്യകൃതികളിലും ഹൈന്ദവവിശ്വാസങ്ങളിലും ആചാരാനുഷ്ഠാനങ്ങളിലും സ്ഥാനം നേടിയിട്ടുള്ള ഈ നദി തമിഴ്നാട്-കര്‍ണാടക സംസ്ഥാനങ്ങളെ ജലസിക്തമാക്കുന്നതില്‍ പ്രധാന പങ്കു വഹിക്കുന്നു.

സസ്യ-ജന്തുജാലം

വൈവിധ്യമാര്‍ന്ന ഭൂപ്രകൃതിയും ഉഷ്ണമേഖലാ കാലാവസ്ഥയും ഉള്ള തമിഴ്നാട്ടിന് തനതും വ്യതിരിക്തവുമായ ജൈവസമ്പത്തുണ്ട്. പൊതുവേ മഴയെ ആശ്രയിച്ചു വളരുന്ന സസ്യസമൂഹമാണുള്ളത്. പടിഞ്ഞാറന്‍ മലനിരകളില്‍ ഇടതൂര്‍ന്ന ഹരിതവനങ്ങളാണ്. മഴ കുറവുള്ള തെക്കന്‍ ജില്ലകളിലും ഉള്‍നാടന്‍ സമതലങ്ങളിലും കടുത്ത വരള്‍ച്ചയെപ്പോലും അതിജീവിക്കാന്‍ കെല്പുള്ള പന, മുള്‍ച്ചെടികള്‍, കുറ്റിച്ചെടികള്‍ എന്നിവയാണ് നൈസര്‍ഗിക സസ്യങ്ങള്‍. തിരുനെല്‍വേലി, കോയമ്പത്തൂര്‍, നീലഗിരി ജില്ലകളിലെ വനങ്ങളില്‍ തേക്ക്, വെണ്‍തേക്ക്, ചന്ദനം, മുള തുടങ്ങിയവ സമൃദ്ധമായി വളരുന്നു. സമതലങ്ങളിലും നിമ്നോന്നതങ്ങളായ കുന്നിന്‍മേടുകളിലും മുള്‍ക്കാടുകള്‍ കാണപ്പെടുന്നു. വനനശീകരണം രൂക്ഷമായിരുന്ന മിക്കയിടങ്ങളിലും ഇപ്പോള്‍ വനവത്ക്കരണം ആരംഭിച്ചിട്ടുണ്ട്. പളനി, നീലഗിരി, ഷെവറോയ്, ആനമലൈ എന്നിവിടങ്ങളിലാണ് ഈ പദ്ധതി നടപ്പാക്കിവരുന്നത്.

വിവിധതരം വന്യമൃഗങ്ങള്‍, പക്ഷികള്‍, ഷഡ്പദങ്ങള്‍ തുട ങ്ങിയവയെ തമിഴ്നാട്ടില്‍ കാണാം. സമതലത്തിലെ മുള്‍ക്കാടു കളില്‍ മാന്‍, പുള്ളിപ്പുലി, ചെന്നായ, കഴുതപ്പുലി തുടങ്ങിയവയേയും വൃക്ഷനിബിഡങ്ങളായ മലഞ്ചരിവുകളിലും അടിവാരങ്ങളിലും കടുവ, പുള്ളിപ്പുലി, കരടി, പുള്ളിമാന്‍, കാട്ടുപന്നി, മാനുകള്‍, കുരങ്ങുകള്‍ തുടങ്ങിയ മൃഗങ്ങളേയും കാണാം. ആനമലൈ ഉള്‍പ്പെടെയുള്ള പശ്ചിമഘട്ടനിരകളില്‍ കാട്ടുപോത്തും ആനകളും ധാരാളമായുണ്ട്.

തമിഴ്നാടിന്റെ ജൈവസമ്പത്തില്‍ പക്ഷികള്‍ക്ക് പ്രധാന സ്ഥാനമാണുള്ളത്. ഉയരത്തില്‍ പറക്കുന്നവ, രാത്രി കാലങ്ങളില്‍ മാത്രം കാണപ്പെടുന്നവ, രാവും പകലും ഇരതേടുന്നവ എന്നിങ്ങനെ നിരവധിയിനം പക്ഷികളെ സംസ്ഥാനത്ത് കണ്ടെത്തിയിട്ടുണ്ട്. വിവിധയിനം ദേശാടനപ്പക്ഷികളുടെ അധിവാസ കേന്ദ്രം കൂടിയാണ് തമിഴ്നാട്. നിരവധി വന്യമൃഗസംരക്ഷണ കേന്ദ്രങ്ങളും പക്ഷിസങ്കേതങ്ങളും സംസ്ഥാനത്തുണ്ട്. ജൈവവൈവിധ്യത്തിന്റെ അപൂര്‍വ കലവറകളാണിവ. ഇഴജന്തുക്കള്‍, ഉഭയ ജീവികള്‍, മത്സ്യങ്ങള്‍ തുടങ്ങിയവയുടെ വിതരണത്തിലും വൈവിധ്യം ദര്‍ശിക്കാം. കടല്‍-ശുദ്ധജലമത്സ്യങ്ങള്‍ക്കു പുറമേ മുത്ത്, ശംഖ് തുടങ്ങിയ ഒട്ടേറെ സമുദ്രോത്പന്നങ്ങളും സംസ്ഥാനത്തിന്റെ ധനാഗമമാര്‍ഗത്തില്‍ പ്രധാന പങ്കു വഹിക്കുന്നു.

ജനങ്ങളും ജീവിതരീതിയും

പ്രധാന വ്യവഹാര ഭാഷ തമിഴ് ആണ്. സംസ്ഥാനത്തെ ജനങ്ങളില്‍ ബഹുഭൂരിപക്ഷവും ദ്രാവിഡവര്‍ഗക്കാരാണ്. സംസ്ഥാനത്തിന്റെ ഉത്തരഭാഗങ്ങളില്‍, പ്രത്യേകിച്ചും ചെന്നൈക്ക് സമീപമുള്ള ചില പ്രദേശങ്ങളില്‍ തെലുഗു ഭാഷ വ്യാപകമായി ഉപയോഗത്തിലുണ്ട്. ജനങ്ങളില്‍ ഭൂരിഭാഗവും ഹൈന്ദവരാണ്. ക്രൈസ്തവരും മുസ്ളിങ്ങളുമാണ് മറ്റു പ്രധാന മത വിഭാഗങ്ങള്‍. ചെറിയൊരു ശ.മാ. ജൈന-പാഴ്സി മതസ്ഥരും തമിഴ്നാട്ടിലുണ്ട്. നീലഗിരി കുന്നുകളില്‍ നിരവധി ആദിവാസി വിഭാഗങ്ങളെ കാണാം. തോഡഗോത്രത്തിനാണ് ഇവര്‍ക്കിടയില്‍ പ്രാബല്യം.

ആരോഗ്യം

വിദഗ്ധ ചികിത്സാരംഗത്ത് പ്രവര്‍ത്തിക്കുന്ന അനവധി സ്ഥാപനങ്ങള്‍ തമിഴ്നാട്ടിലുണ്ട്. വെല്ലൂര്‍ മെഡിക്കല്‍ മിഷന്‍, അരബിന്ദോ നേത്രചികിത്സാകേന്ദ്രം, അപ്പോളോ, വിജയ, മലര്‍ എന്നീ ആശുപത്രികള്‍ പ്രത്യേക പരാമര്‍ശമര്‍ഹിക്കുന്നു. ഇവകൂടാതെ മറ്റനവധി പൊതു-സ്വകാര്യ ആശുപത്രികളും സംസ്ഥാന ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

വിദ്യാഭ്യാസം

തമിഴ്നാട്ടില്‍ ഹയര്‍സെക്കന്‍ഡറിതലം വരെ വിദ്യാഭ്യാസം സൗജന്യമാണ്. 1996-97-ല്‍ തമിഴ്നാട്ടിലെ 30,619 പ്രൈമറി സ്കൂളുകളില്‍ 6.8 ദശലക്ഷം വിദ്യാര്‍ഥികളും, 1993-94 വര്‍ഷത്തില്‍ 5,503 മിഡില്‍ സ്കൂളുകളില്‍ 3.51 ദശലക്ഷം വിദ്യാര്‍ഥികളും, 3,574 ഹൈസ്കൂളുകളില്‍ 14,65,631 വിദ്യാര്‍ഥികളും, 2,734 ഹയര്‍സെക്കന്‍ഡറി സ്കൂളുകളില്‍ 0.69 ദശലക്ഷം വിദ്യാര്‍ഥികളും പഠിച്ചിരുന്നു. അനവധി സര്‍വകലാശാലകള്‍ സംസ്ഥാനത്തിന്റെ ഉന്നത വിദ്യാഭ്യാസരംഗത്ത് സേവനം അനുഷ്ഠിക്കുന്നു. ഇവയില്‍ മദ്രാസ് സര്‍വകലാശാല (1857), അണ്ണാമലൈ സര്‍വകലാശാല (1929), മധുര കാമരാജ് സര്‍വകലാശാല (1966) എന്നിവയ്ക്കാണ് പ്രമുഖസ്ഥാനം. അളഗപ്പ സര്‍വകലാശാല (കാരൈകുടി), അണ്ണാ സര്‍വകലാശാല (ചെന്നൈ), ഭാരതിയാര്‍ സര്‍വകലാശാല (കോയമ്പത്തൂര്‍), ഭാരതിദാസന്‍ സര്‍വകലാശാല (തിരുച്ചിറപ്പള്ളി), ഐ.ഐ.റ്റി. (ചെന്നൈ), മനോന്‍മണിയര്‍ സുന്ദര്‍നാര്‍ സര്‍വകലാശാല (തിരുനെല്‍വേലി), മദര്‍ തെരേസ വനിതാ സര്‍വകലാശാല (കൊടൈക്കനാല്‍), തമിഴ്നാട് കാര്‍ഷിക സര്‍വകലാശാല (കോയമ്പത്തൂര്‍), ഡോ. അംബേദ്കര്‍ നിയമ സര്‍വകലാശാല (ചെന്നൈ), ഡോ. എം.ജി.ആര്‍. മെഡിക്കല്‍ സര്‍വകലാശാല (ചെന്നൈ), തമിഴ് സര്‍വകലാശാല (തഞ്ചാവൂര്‍), വെല്ലൂര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ടെക്നോളജി, വിനായക മിഷന്‍സ് റിസര്‍ച്ച് ഫൌണ്ടേഷന്‍ (സേലം) എന്നിവ മറ്റു പ്രധാന വിദ്യാഭ്യാസ-ഗവേഷണ സ്ഥാപനങ്ങളാണ്.

സാംസ്കാരികം പൈതൃകം

ദക്ഷിണേന്ത്യയിലെ ഒരു പ്രധാന സാംസ്കാരിക കേന്ദ്രമാണ് ദ്രാവിഡസംസ്കാരത്തിന്റെ ഈറ്റില്ലമായ തമിഴ്നാട്. തമിഴ്നാടിന്റെ തനത് നൃത്തരൂപമാണ് ഭരതനാട്യം. കര്‍ണാടക സംഗീതത്തിലും തമിഴ്നാട് ശ്രദ്ധേയമായ സംഭാവനകള്‍ നല്കിയിട്ടുണ്ട്. പ്രസിദ്ധ കര്‍ണാടക സംഗീതാചാര്യനായിരുന്ന ത്യാഗരാജ സ്വാമികള്‍ തമിഴ്നാട്ടിലെ കാവേരി തീരത്തെ തിരുവൈയൂരില്‍ കുറച്ചുകാലം താമസിച്ചിരുന്നു. ത്യാഗരാജ സ്വാമികളെ അനുസ്മരിച്ച് എല്ലാ വര്‍ഷവും കര്‍ണാടക സംഗീതാരാധകര്‍ തിരുവൈയൂരില്‍ ഒത്തുകൂടി സ്വാമികള്‍ക്ക് പ്രണാമം അര്‍പ്പിക്കാറുണ്ട്. നാടക-സിനിമാ-ടിവി-വീഡിയോ-പോപ് മേഖലകളിലും തമിഴ്നാട് ഗണ്യമായ പുരോഗതി കൈവരിച്ചിട്ടുണ്ട്.

ദ്രാവിഡ സംസ്കാരത്തിന്റെ കളിത്തൊട്ടിലാണ് തമിഴ്നാട്. ദ്രാവിഡഭാഷയായ തമിഴും വ്യത്യസ്തമായ ജീവിതരീതിയും കലാപാരമ്പര്യവും മറ്റും തമിഴ്നാടിന്റെ സാംസ്കാരിക പൈതൃകത്തിന്റെ മുഖമുദ്രകളാണ്. തമിഴ്നാട്ടിലെ പ്രധാന ഭാഷയായ തമിഴാണ് ദ്രാവിഡഭാഷകളില്‍ വച്ച് ഏറെ പഴക്കമുള്ള ഭാഷ. തമിഴ് സംസാരിക്കുന്നവരായി സംസ്ഥാനത്തിനു പുറത്ത് സു. 400 ലക്ഷം പേര്‍ ഉണ്ടെന്നു കണക്കാക്കപ്പെടുന്നു. ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങള്‍ക്കു പുറമേ ശ്രീലങ്ക, മ്യാന്‍മാര്‍, മലേഷ്യ, സിംഗപ്പൂര്‍, ഇന്തോനേഷ്യ, ദക്ഷിണാഫ്രിക്ക, മൗറീഷ്യസ് തുടങ്ങിയ വിദേശരാജ്യങ്ങളിലും തമിഴ്ഭാഷ പ്രചാരത്തിലുണ്ട്. സമ്പന്നമായൊരു സാഹിത്യ പാരമ്പര്യത്തിനുകൂടി ഉടമയാണ് തമിഴ്നാട്. ബി.സി. 3-ാം ശ.-ത്തിനും എ.ഡി. 2-ാം ശ.-ത്തിനും മധ്യേ രചിക്കപ്പെട്ട മഹത്തായ സംഘം കൃതികള്‍ തുടങ്ങി ആധുനികകാലം വരെയുള്ള തമിഴ് സാഹിത്യം അത്യുത്ക്കൃഷ്ട രചനകള്‍ കൊണ്ട് സമ്പന്നമാണ്. നോ: തമിഴ് ഭാഷയും സാഹിത്യവും

തമിഴ്നാടിന്റെ തനതായ നാടന്‍ കലാരൂപങ്ങളില്‍ ഏറ്റവും പ്രശസ്തം വില്ലുപാട്ടാണ്. കുമ്മി, കോലാട്ടം, ബൊമ്മലാട്ടം, ചിലമ്പ് ആട്ടം തുടങ്ങിയ നാടോടി നൃത്തരൂപങ്ങളും ഇവിടെ പ്രചാരത്തിലുണ്ട്. തുറസ്സായ മൈതാനങ്ങളില്‍ അരങ്ങേറുന്ന ഗ്രാമീണ നാടകരൂപമാണ് തെരുക്കൂത്ത്. ജെല്ലിക്കെട്ട് എന്ന കാളപ്പോര് ഒരു പ്രധാന പരമ്പരാഗത നാടന്‍ കായികവിനോദമാണ്. അരിപ്പൊടിയോ കുമ്മായമോ കല്‍പ്പൊടിയോ ഉപയോഗിച്ച് സ്ത്രീകള്‍ നിലത്ത് വരയ്ക്കുന്ന 'കോലം' ഏറെ ശ്രദ്ധേയമാണ്.

മതപരമായ ചടങ്ങുകളോടനുബന്ധിച്ചാണ് തമിഴ്നാട്ടില്‍ മിക്ക ഉത്സവങ്ങളും അരങ്ങേറുന്നത്. പൊങ്കലാണ് തമിഴ്നാട്ടിലെ പ്രധാന ഉത്സവം. വിളവെടുപ്പുത്സവമായി ആഘോഷിക്കുന്ന പൊങ്കല്‍ മാര്‍കഴി മാസത്തിലെ അവസാനദിവസം ആരംഭിച്ച് നാലാംനാള്‍ അവസാനിക്കുന്നു. മധുരയിലെ ചിത്രോത്സവം, ശ്രീരങ്കത്തെ വൈകുണ്ഠ ഏകാദശി എന്നിവയും പ്രസിദ്ധങ്ങളാണ്. വിനായക ചതുര്‍ഥി, നവരാത്രി, ദീപാവലി, കാര്‍ത്തിക എന്നിവയും വിശേഷദിവസങ്ങളായി ആഘോഷിക്കപ്പെട്ടുവരുന്നു. ആടിപെറുക്ക്, പൈങ്കുനിഉത്രം, കാഞ്ചീപുരത്തെ ഗരുഡശേര്‍വൈ, മാരിയമ്മന്‍ ഉത്സവം, നാഗൂര്‍ പള്ളിയിലെ കൊന്തോരീ മഹോത്സവം, വേളാങ്കണ്ണി ഉത്സവം, ചിദംബരത്തെ നാട്യാഞ്ജലി, കുംഭകോണത്ത് 12 വര്‍ഷത്തിലൊരിക്കല്‍ കൊണ്ടാടുന്ന മഹാമാഘം തുടങ്ങിയവയാണ് മറ്റു വിശേഷ ആഘോഷങ്ങള്‍.

ക്ഷേത്രവാസ്തുശില്പവിദ്യ, കര്‍ണാടക സംഗീതം, ഭരതനാട്യം, നാടകം തുടങ്ങിയ രംഗങ്ങളിലും പുരാതനകാലം മുതല്‍ തമിഴകം ശ്രദ്ധേയവും മൗലികവുമായ സംഭാവനകള്‍ നല്കിയിട്ടുണ്ട്. ദ്രാവിഡ മാതൃകയില്‍ പല്ലവ, പാണ്ഡ്യ, ചോളരാജാക്കന്മാര്‍ നിര്‍മിച്ച ഗുഹാക്ഷേത്രങ്ങള്‍ മുതല്‍ വിജയനഗര-ആധുനിക മാതൃകകളില്‍ നിര്‍മിച്ച ക്ഷേത്രങ്ങള്‍ വരെ തമിഴ്നാട്ടില്‍ കാണാം. പല്ലവ രാജാവായ മഹേന്ദ്രന്റെ കാലത്താണ് (610-630) തമിഴകത്തില്‍ പാറ തുരന്നുള്ള ഗുഹാക്ഷേത്ര നിര്‍മാണരീതി ആരംഭിച്ചത്. മഹേന്ദ്രനുശേഷം രാജ്യം ഭരിച്ച പല്ലവരാജാക്കന്മാരും മഹേന്ദ്രശൈലിയില്‍ നിരവധി ക്ഷേത്രങ്ങള്‍ നിര്‍മിച്ചു. നരസിംഹവര്‍മന്‍ ഒന്നാമന്റെ ഭരണകാലത്ത് ഏകശിലയിലാണ് ക്ഷേത്രങ്ങള്‍ അധികവും നിര്‍മിച്ചിരുന്നത്. നരസിംഹവര്‍മന്‍ രണ്ടാമന്റെ കാലത്ത് വാസ്തുശില്പവിദ്യയിലെ പരിഷ്കൃതരീതികള്‍ ക്ഷേത്രനിര്‍മാണത്തില്‍ സന്നിവേശിപ്പിച്ചു. കാഞ്ചീപുരത്തെ കൈലാസനാഥ ക്ഷേത്രം, പനമലയിലെ തലഗിരീശ്വര ക്ഷേത്രം, മഹാബലിപുരത്തെ കടലോര ക്ഷേത്രം എന്നിവ ഈ കാലഘട്ടത്തിലേതാണ്. തമിഴകത്തിന്റെ തെക്കേ അറ്റത്ത് ഭരണം നടത്തിയിരുന്ന പാണ്ഡ്യരും ശിലകള്‍ കൊണ്ട് ക്ഷേത്രങ്ങള്‍ നിര്‍മിക്കുന്ന പാരമ്പര്യം പിന്‍തുടരുകയും ക്ഷേത്ര നിര്‍മാണ വിദ്യയില്‍ ചില പരിഷ്കാരങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്തു. പിള്ളയാര്‍പട്ടിയിലെ ഗുഹാക്ഷേത്രം പാണ്ഡ്യക്ഷേത്ര നിര്‍മാണശൈലിയുടെ ഉത്തമ മാതൃകയാണ്. മലയടിക്കുറിച്ചി, അണ്ണാമലൈ തുടങ്ങിയ സ്ഥലങ്ങളിലും പാണ്ഡ്യശൈലിയില്‍ നിര്‍മിച്ച നിരവധി ക്ഷേത്രങ്ങള്‍ കാണാം.

പല്ലവരെ തുടര്‍ന്ന് തമിഴകത്തില്‍ അധികാരത്തില്‍ വന്ന ചോളന്മാരും പല്ലവരുടെ വാസ്തുശില്പ പാരമ്പര്യം പിന്‍തുടര്‍ന്നു. ഇപ്പോഴത്തെ ആന്ധ്ര, കര്‍ണാടകം, കേരളം എന്നിവിടങ്ങളിലായി വ്യാപിച്ചിരുന്ന തമിഴകത്തുടനീളം ചോളരാജാക്കന്മാര്‍ നൂറു കണക്കിന് ക്ഷേത്രങ്ങള്‍ പണിതുയര്‍ത്തി. ചോളരുടെ വാസ്തുശില്പ ചാതുര്യത്തിന് ഉത്തമോദാഹരണമാണ് തഞ്ചാവൂര്‍ ക്ഷേത്രം. ചോളരെ തുടര്‍ന്ന് വിജയനഗര സാമ്രാജ്യത്തിലെ ഭരണാധികാരികളാണ് തമിഴകത്തിന്റെ ക്ഷേത്ര വാസ്തുശില്പ വിദ്യയ്ക്ക് ശ്രദ്ധേയമായ സംഭാവനകള്‍ നല്കിയത്. ക്ഷേത്രനിര്‍മാണ കലയില്‍ നിരവധി നൂതനപരിഷ്കാരങ്ങള്‍ ആവിഷ്കരിച്ച ഈ കാലഘട്ടത്തില്‍ ധാരാളം പഴയ ക്ഷേത്രങ്ങള്‍ പുനര്‍നിര്‍മിതമായി. പ്രധാനമായും കാഞ്ചീപുരം, തിരുവണ്ണാമലൈ, ചിദംബരം, കുംഭകോണം, മധുര, വെല്ലൂര്‍ തുടങ്ങിയ ക്ഷേത്രങ്ങളാണ് ഇക്കാലത്ത് പുതുക്കിപ്പണിതത്. ക്ഷേത്രനിര്‍മാണകലയില്‍ വിജയനഗര സാമ്രാജ്യം സന്നിവേശിപ്പിച്ച ശൈലി പില്ക്കാലത്ത് 'വിജയനഗരശൈലി' എന്ന പേരില്‍ പ്രസിദ്ധമായി.

കര്‍ണാടക സംഗീതത്തിലും ഭരതനാട്യത്തിലും തമിഴ്നാട് പുരാതന കാലം മുതലേ മൗലികമായ സംഭാവനകള്‍ നല്കിയിട്ടുണ്ട്. ദക്ഷിണേന്ത്യന്‍ സംഗീതലോകത്ത് കീര്‍ത്തിമുദ്ര പതിപ്പിച്ച നിരവധി പ്രതിഭകള്‍ക്ക് തമിഴ്നാട് ജന്മം നല്കി. ത്യാഗരാജസ്വാമികള്‍ (1767-1847), മുത്തുസ്വാമിദീക്ഷിതര്‍, ശ്യാമാശാസ്ത്രി എന്നിവര്‍ ദക്ഷിണേന്ത്യന്‍ സംഗീതത്തിന്റെ വികാസത്തിനു നല്കിയ സംഭാവനകള്‍ അമൂല്യങ്ങളാണ്. രാമസ്വാമിദീക്ഷിതര്‍, പല്ലവി ഗോപാലയാര്‍, സുബ്ബരായശാസ്ത്രി, വീണാകുപ്പയ്യര്‍, മുത്തുതാണ്ടവര്‍, മാരുമുത്തു പിള്ള, ദണ്ഡപാണി ദേശികര്‍, എം.എസ്. സുബ്ബലക്ഷ്മി, ഡോ. ബാലമുരളീകൃഷ്ണ എന്നിവരും ദക്ഷിണേന്ത്യന്‍ സംഗീതത്തിന്റെ വികസനത്തിന് നിര്‍ണായക സംഭാവനകള്‍ നല്കിയിട്ടുണ്ട്. ഡി. മധ്യം മുതല്‍ ജനു. മധ്യം വരെ നീളുന്ന ചെന്നൈയിലെ കര്‍ണാടക സംഗീത-നൃത്തോത്സവം ലോകത്തിലെ ഈ ഗണത്തില്‍പ്പെടുന്ന ഉത്സവങ്ങളില്‍ പ്രഥമഗണനീയമാണ്. നിരവധി തമിഴ് കീര്‍ത്തനങ്ങള്‍ രചിച്ച ഗോപാലകൃഷ്ണഭാരതിയാണ് ശ്രദ്ധേയനായ മറ്റൊരു സംഗീതജ്ഞന്‍. ഏതാനും സംഗീത നാടകങ്ങള്‍ ഇദ്ദേഹം രചിച്ചിട്ടുണ്ട്; നന്ദനാര്‍ ചരിതമാണ് ഇവയില്‍ പ്രധാനം.

ഭരതനാട്യമാണ് തമിഴ്നാടിന്റെ ശാസ്ത്രീയ നൃത്തരൂപം. നിരവധി സംഗീതപ്രതിഭകള്‍ക്ക് ജന്മം നല്കിയ തഞ്ചാവൂരാണ് ഭരതനാട്യത്തിന്റെ ഈറ്റില്ലം. തഞ്ചാവൂര്‍ ക്ഷേത്രത്തില്‍ നാട്യവിദ്യ തൊഴിലാക്കിയ വടിവേലു, ചിന്നയ്യ, പൊന്നയ്യ, ശിവാനന്ദം എന്നീ സഹോദരന്മാരാണ് ഇന്നു നിലവിലുള്ള ഭരതനാട്യ നൃത്തരൂപം വികസിപ്പിച്ചെടുത്തത്. പ്രശസ്ത നര്‍ത്തകിയായ ബാലസരസ്വതി, ചെന്നൈക്കടുത്ത് അഡയാറില്‍ കലാകേന്ദ്രം സ്ഥാപിച്ച രുഗ്മിണി അരുണ്‍ഡേല്‍, നൃത്തവിശാരദയായ പദ്മാസുബ്രമണ്യം തുടങ്ങിയവര്‍ ഭരതനാട്യത്തിന്റെ വികസനത്തിനുവേണ്ടി നിരവധി സംഭാവനകള്‍ നല്കിയവരാണ്. നാടകകലയില്‍ പണ്ടുമുതല്‍ തമിഴ്നാട് തനതായൊരു ശൈലി ആവിഷ്കരിച്ചെടുത്തു. തൊല്കാപ്പിയത്തിന്റെ രചനാകാലത്തു തന്നെ നാടകകല തമിഴകത്തില്‍ പ്രചാരം നേടിയിരുന്നതായി കാണാം. നാടകകലയുടെ പ്രധാന ഉപാസകരായിരുന്നു ചോളന്മാര്‍. തഞ്ചാവൂരിലെ ബൃഹദീശ്വര ക്ഷേത്രത്തിലെ ഒരു ശിലാലിഖിതം രാജരാജവിജയം നാടകം ഇവിടെ അരങ്ങേറിയതായി സൂചന നല്കുന്നു. 12, 13 ശ.-ങ്ങളില്‍ തമിഴകത്തിലെ മിക്ക പ്രധാന ക്ഷേത്രങ്ങളിലും ഉത്സവങ്ങളോടനുബന്ധിച്ച് നാടകങ്ങള്‍ അവതരിപ്പിക്കപ്പെട്ടിരുന്നതായി സൂചന നല്കുന്ന ശിലാലിഖിതങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്.

19-ാം ശ.-ത്തില്‍ ഷെയ്ക്സ്പിയര്‍, കാളിദാസന്‍ തുടങ്ങിയവരുടെ നാടകങ്ങള്‍ തമിഴിലേക്ക് വിവര്‍ത്തനം ചെയ്ത് അവതരിപ്പിച്ചു തുടങ്ങി. തമിഴ് നാടകത്തിന്റെ സുവര്‍ണകാലം എന്നു വിശേഷിപ്പിക്കാവുന്ന ഈ കാലഘട്ടത്തില്‍ നിരവധി നാടക കമ്പനികള്‍ തമിഴ് നാട്ടില്‍ പ്രവര്‍ത്തിച്ചിരുന്നു. തഞ്ചാവൂരിലെ ഗോവിസ്വാമി റാവു രൂപീകരിച്ച മനോമോഹന നാടകകമ്പനിയാണ് ഇവയില്‍ ആദ്യത്തേത്. സംബന്ധ മുതലിയാരുടെ നേതൃത്വത്തില്‍ 1893-ല്‍ തമിഴ് നാടകകലയുടെ സ്ഥിരം വേദിയായ സുഗുണവിലാസസഭ മദ്രാസില്‍ പ്രവര്‍ത്തനം ആരംഭിച്ചു. നാടകങ്ങള്‍ സംവിധാനം ചെയ്യുകയും അഭിനയിക്കുകയും ചെയ്ത മുതലിയാര്‍ നാടകങ്ങള്‍ രചിച്ചിട്ടുമുണ്ട്. മനോഹരയാണ് ഇവയില്‍ പ്രസിദ്ധം. മുതലിയാരുടെ കാലഘട്ടത്തില്‍ ജീവിച്ചിരുന്ന മറ്റൊരു പ്രമുഖ നാടക രചയിതാവായിരുന്നു ശങ്കരദാസ് സ്വാമികള്‍. എസ്.ജി. കിട്ടപ്പ, നവാബ് രാജമാണിക്യം, ടി.കെ. ഷണ്‍മുഖം ബ്രദേഴ്സ്, എന്‍.എസ്. കൃഷ്ണന്‍, കെ.ആര്‍. രാമസ്വാമി, സി.എന്‍. അണ്ണാദുരൈ, എം. കരുണാനിധി തുടങ്ങിയവരും തമിഴ് നാടകപ്രസ്ഥാനത്തിന്റെ വളര്‍ച്ചയ്ക്ക് നിര്‍ണായക സംഭാവനകള്‍ നല്കി.

ദക്ഷിണേന്ത്യന്‍ സിനിമാ വ്യവസായത്തിന്റെ കേന്ദ്രമാണ് തമിഴ്നാടിന്റെ തലസ്ഥാനനഗരമായ ചെന്നൈ. പ്രതിവര്‍ഷം 200-ല്‍ അധികം ചിത്രങ്ങള്‍ ഇവിടെ നിര്‍മിക്കപ്പെടുന്നുണ്ട്. 1917-ല്‍ ആര്‍.എന്‍. മുതലിയാര്‍ നിര്‍മിച്ച 'കീചകവധം' എന്ന നിശ്ശബ്ദ ചിത്രമാണ് ഇവിടത്തെ സിനിമാവ്യവസായത്തിന് തുടക്കം കുറിച്ചത്. കെ.സുബ്രഹ്മണ്യം, സി.എന്‍. അണ്ണാദുരൈ തുടങ്ങിയ തമിഴ് സിനിമയുടെ ആദ്യകാല പ്രണേതാക്കള്‍ നിര്‍മിച്ച സാമൂഹിക മൂല്യമുള്ള ചിത്രങ്ങള്‍ സിനിമാവ്യവസായത്തിന്റെ പുരോഗതിയ്ക്കു വഴിതെളിച്ചു. ഇന്ന് തമിഴ് ജനസമൂഹത്തിന്മേല്‍ സിനിമാസംസ്കാരത്തിനുള്ള സ്വാധീനം നിര്‍ണായകമാണ്. എം.ജി. രാമചന്ദ്രന്‍, ജയലളിത, എം. കരുണാനിധി തുടങ്ങിയ മുന്‍കാല താരങ്ങള്‍ തമിഴ്നാടിന്റെ രാഷ്ട്രീയ നേതൃസ്ഥാനങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത് ഇതിന്റെ തെളിവാണ്. ചെന്നൈയിലും സമീപപ്രദേശങ്ങളിലുമായി നിരവധി സ്റ്റുഡിയോകള്‍ പ്രവര്‍ത്തിക്കുന്നു. എം.ജി.ആര്‍. ഫിലിം സിറ്റിക്കാണ് ഇതില്‍ പ്രഥമ സ്ഥാനം. എ.വി.എം., പ്രസാദ്, വിജയ തുടങ്ങിയ പ്രധാന സ്റ്റുഡിയോകള്‍ സ്ഥിതിചെയ്യുന്നത് കോടമ്പാക്കത്താണ്. ഇന്ത്യന്‍ സിനിമാ വ്യവസായത്തിന്തന്നെ മുതല്‍ക്കൂട്ടായ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ഫിലിം ടെക്നോളജി ചെന്നൈക്കു സമീപത്തുള്ള അഡയാറിലാണ് പ്രവര്‍ത്തിക്കുന്നത്.

പരമ്പരാഗത-സമകാലീന കലകളെ പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെ യഥാക്രമം ദക്ഷിണചിത്ര, ചോളമണ്ഡലം എന്നീ കലാഗ്രാമങ്ങള്‍ ചെന്നൈ നഗരത്തിനു സമീപം സ്ഥാപിതമായിട്ടുണ്ട്. ദക്ഷിണേന്ത്യന്‍ 'വാസ്തുശില്പ കൊളാഷ്' എന്നാണ് ദക്ഷിണചിത്രയെ വിശേഷിപ്പിക്കുന്നത്. തമിഴ്നാട്, ആന്ധ്രപ്രദേശ്, കര്‍ണാടക, കേരളം എന്നീ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെ കല, കരകൗശല, നാടോടി പാരമ്പര്യത്തെ സംരക്ഷിക്കുക എന്നതാണ് ഇതിന്റെ പരമമായ ലക്ഷ്യം. സമകാലീന ഭാരതീയ കലാരൂപങ്ങള്‍ക്ക് അംഗീകാരവും സ്വീകാര്യതയും നേടിയെടുക്കാനായി കെ.സി.എസ്. പണിക്കര്‍ മുന്‍കൈയെടുത്ത് 1965-ലാണ് ചോളമണ്ഡലം സ്ഥാപിച്ചത്. ആവിഷ്കാര സ്വാതന്ത്യത്തിനായി നിലകൊള്ളുന്ന കലാകാരന്മാരുടെ കൂട്ടായ്മയാണിത്. ഇവിടെ പ്രദര്‍ശിപ്പിച്ചിട്ടുള്ള കലാസൃഷ്ടികള്‍ പാരമ്പര്യത്തിന്റേയും യഥാസ്ഥിതികതയുടേയും അതിര്‍വരമ്പുകള്‍ ലംഘിക്കുന്നവയാണ്.

സമ്പദ്ഘടന

കൃഷി

നെല്‍പ്പാടം
കൃഷിയാണ് തമിഴ്നാട്ടിലെ ജനങ്ങളുടെ പ്രധാന ഉപജീവന മാര്‍ഗം. ജനസംഖ്യയുടെ 3/4 ഭാഗത്തോളം കാര്‍ഷികമേഖലയെ ആശ്രയിച്ചു ജീവിക്കുന്നു. സു. 6.56 ദശലക്ഷം ഹെക്ടര്‍ വിസ്തൃതിയില്‍ വ്യാപിച്ചിരിക്കുന്ന കൃഷിഭൂമിയില്‍ നെല്ല്, പയറു വര്‍ഗങ്ങള്‍, കൂവരക്, ചോളം, ബജ്റ തുടങ്ങിയ ഭക്ഷ്യവിളകളും; പരുത്തി, കരിമ്പ്, നാളികേരം, തേയില, കാപ്പി, നേന്ത്രപ്പഴം, മാങ്ങ തുടങ്ങിയ നാണ്യവിളകളും; എള്ള്, സൂര്യകാന്തി, നിലക്കടല തുടങ്ങിയ എണ്ണക്കുരുക്കളും വന്‍തോതില്‍ കൃഷി ചെയ്യുന്നു. കഴിഞ്ഞ ഇരുപതു വര്‍ഷത്തിനുള്ളില്‍ സംസ്ഥാനത്തിന്റെ കാര്‍ഷികമേഖല ഗണ്യമായ പുരോഗതി കൈവരിച്ചിട്ടുണ്ട്. ഈ കാലയളവില്‍ സം സ്ഥാനത്തു നടപ്പിലാക്കിയ മെച്ചപ്പെട്ട ജലസേചനപദ്ധതികള്‍, ജൈവ-രാസവളങ്ങള്‍, മെച്ചപ്പെട്ട വിത്തുകള്‍ എന്നിവയുടെ ഉപയോഗം, ശാസ്ത്രീയമായ മണ്ണ് സംരക്ഷണം, കാര്‍ഷികവായ്പാ സ്ഥാപനങ്ങളുടെ വളര്‍ച്ച തുടങ്ങിയ ഘടകങ്ങളാണ് സംസ്ഥാനത്തെ ഈ നേട്ടംകൈവരിക്കുന്നതിനുസാഹായിച്ചത്.സംസ്ഥാനത്തെകുന്നിന്‍പ്രദേശങ്ങളില്‍ സുഗന്ധവ്യഞ്ജനങ്ങളും കൃഷി ചെയ്യുന്നുണ്ട്. നീലഗിരി കുന്നുകള്‍ ഉരുളക്കിഴങ്ങ് ഉത്പാദനത്തില്‍ മുന്നിട്ടു നില്ക്കുന്നു. കന്നുകാലിവളര്‍ത്തലും ക്ഷീരോത്പാദനവുമാണ് ഇവിടത്തെ കര്‍ഷകരുടെ മറ്റു പ്രധാന വരുമാന മാര്‍ഗങ്ങള്‍.

ഏകദേശം 1,000 കി.മീ. തീരദേശവും 1,60,000 ഹെക്ടറിലധികം വ്യാപ്തിയുമുള്ള ഉള്‍നാടന്‍ ജലാശയങ്ങളും തമിഴ്നാടിന് സ്വന്തമായുണ്ട്. സംസ്ഥാനത്തെ പ്രധാന മത്സ്യബന്ധന മേഖലകളാണ് ഇവ. ആധുനിക മത്സ്യബന്ധന-സംസ്കരണ വിപണന രീതികളിലും സംസ്ഥാനം വളരെയധികം പുരോഗതി നേടിയിട്ടുണ്ട്.

വനസമ്പത്തില്‍ നന്നേ പിന്നോക്കം നില്ക്കുന്ന സംസ്ഥാനങ്ങളിലൊന്നാണ് തമിഴ്നാട്. മൊത്തം ഭൂവിസ്തൃതിയുടെ ഏതാണ്ട് 17.21 ശ.മാ. പ്രദേശത്ത് (സു. 17,000 ച.കി.മീ.) വ്യാപിച്ചിരിക്കുന്ന വനങ്ങളില്‍ തേക്ക് ഉള്‍പ്പെടെയുള്ള വൃക്ഷങ്ങള്‍ വളരുന്നു. ചന്ദനം, കശുവണ്ടി, കൊയ്നാ മരപ്പട്ട തുടങ്ങിയവയാണ് മറ്റു വനവിഭവങ്ങള്‍. ചന്ദനം ഉള്‍പ്പെടെ വാണിജ്യമൂല്യമുള്ള മരങ്ങളും ഇന്ധനാവശ്യങ്ങള്‍ക്കുള്ള വൃക്ഷങ്ങളും വ്യാപകമായി വച്ചുപിടിപ്പിക്കുവാനുള്ള പദ്ധതികള്‍ പുരോഗമിച്ചുവരുന്നു.

വ്യവസായം

വ്യാവസായികമായി വളരെയധികം അഭിവൃദ്ധി പ്രാപിച്ച ഇന്ത്യന്‍ സംസ്ഥാനങ്ങളിലൊന്നാണ് തമിഴ്നാട്. അസംസ്കൃത പദാര്‍ഥങ്ങളുടെ ലഭ്യത, വര്‍ധിച്ച ഗതാഗത സൌകര്യം, ഊര്‍ജം, മൂലധനം തുടങ്ങിവയുടെ ലഭ്യത തുടങ്ങിയ ഘടകങ്ങളാണ് സംസ്ഥാനത്തിന്റെ വ്യാവസായിക പുരോഗതിയുടെ അടിത്തറ. കാര്‍ഷികോത്പന്നങ്ങളുടെ സംസ്കരണത്തിനു പുറമേ പഞ്ചസാര, എന്‍ജിനീയറിങ് ഉത്പന്നങ്ങള്‍ എന്നിവയുടെ ഉത്പാദനവും വന്‍കിട വ്യവസായങ്ങളായി പ്രാധാന്യം നേടിയിരിക്കുന്നു. 1800-കളില്‍ മദ്രാസ് (ചെന്നൈ) നഗരത്തില്‍ പരുത്തിമില്ലുകള്‍ ആരംഭിച്ചതോടെ സംസ്ഥാനത്ത് പരുത്തി വ്യവസായത്തിന് തുടക്കമായി. 1930-കളില്‍ സംസ്ഥാനത്തിന്റെ തെ.പടിഞ്ഞാറന്‍ കുന്നിന്‍ പ്രദേശത്ത് ജലവൈദ്യുതോര്‍ജ പദ്ധതികള്‍ പ്രവര്‍ത്തനം ആരംഭിച്ചു. ഇതോടെ കോയമ്പത്തൂര്‍ നഗരം തമിഴ്നാട്ടിലെ പ്രധാന വസ്ത്രനിര്‍മാണ കേന്ദ്രമായി വികസിച്ചു. സംസ്ഥാനത്തിന്റെ വ്യാവസായിക മണ്ഡലത്തില്‍ ഘന എന്‍ജിനീയറിങ് വ്യവസായത്തിന് നിര്‍ണായകസ്ഥാനമാണുള്ളത്. കാര്‍, ബസ്, ലോറി, മോട്ടോര്‍ സൈക്കിള്‍, സൂക്ഷ്മോപകരണങ്ങള്‍, റെയില്‍വേ ഉപകരണങ്ങള്‍ തുടങ്ങിയവയുടെ ഉത്പാദനത്തിനാണ് ഈ മേഖലയില്‍ മുന്‍തൂക്കം. സിമന്റ്, വളം, പഞ്ചസാര, എണ്ണശുദ്ധീകരണം തുടങ്ങിയവയാണ് സംസ്ഥാനത്തെ മറ്റു പ്രധാന വ്യവസായങ്ങള്‍. വിവര-ജൈവസാങ്കേതിക വിദ്യയുടെ പ്രയോഗവും തമിഴ്നാടിന്റെ വ്യാവസായിക പുരോഗതിയെ വളരെയേറെ സ്വാധീനിച്ചിട്ടുണ്ട്. കൈത്തറിത്തുണികളുടെ നിര്‍മാണത്തില്‍ തമിഴ്നാട് തനതായ സ്ഥാനം നേടിയിരിക്കുന്നു.

1994-ലെ കണക്കനുസരിച്ച് സംസ്ഥാനത്തെ പ്രവര്‍ത്തനക്ഷമമായ 18,480-ഓളം ഫാക്ടറികളില്‍ ഉദ്ദേശം പത്തുലക്ഷം പേര്‍ തൊഴില്‍ ചെയ്യുന്നു. 1993-94-ല്‍ ഇവിടെ 1,78,114 ചെറുകിട വ്യവ സായങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നു. തുകല്‍, നൂല്‍, തേയില, കാപ്പി, സുഗന്ധവ്യഞ്ജനങ്ങള്‍, എന്‍ജിനീയറിങ് ഉത്പന്നങ്ങള്‍, പുകയില, കരകൌശലവസ്തുക്കള്‍, ഗ്രാനൈറ്റ് ഫലകങ്ങള്‍ എന്നിവ തമിഴ്നാടിന്റെ പ്രധാന കയറ്റുമതി ഉത്പന്നങ്ങളാണ്.

ചെന്നൈയിലെ എണ്ണ ശുദ്ധീകരണശാല, കടലൂര്‍, തൂത്തുക്കുടി എന്നിവിടങ്ങളിലെ രാസവള പ്ളാന്റുകള്‍, ചെന്നൈ നഗരപ്രാന്തത്തില്‍ പ്രവര്‍ത്തിക്കുന്ന ടിഡല്‍ (TIDEL) സോഫ്റ്റ് വെയര്‍ ടെക്നോളജി പാര്‍ക്ക്, ഓട്ടോ മേയേഴ്സ് (Auto Mayors), ഹ്യൂണ്ടായ് മോട്ടോഴ്സ്, ഹിന്ദുസ്ഥാന്‍ മോട്ടോഴ്സ്, മിത്സുബിഷി, ലെയ്ലന്‍ഡ് എക്സ്പാന്‍ഷന്‍ യൂണിറ്റ്, ഇന്റഗ്രല്‍ കോച്ച് ഫാക്ടറി, ഹിന്ദുസ്ഥാന്‍ ടെലിപ്രിന്റേഴ്സ്, മദ്രാസ് റിഫൈനറീസ്, മദ്രാസ് ഫെര്‍ട്ടി ലൈസേഴ്സ്, നെയ് വേലി ലിഗ്നൈറ്റ് പ്രോജക്ട്, സേലം സ്റ്റീല്‍ പ്ളാന്റ്, ഹിന്ദുസ്ഥാന്‍ ഫോട്ടോഫിലിംസ്, ആവടിയിലെ ഹെവി വെഹിക്കിള്‍സ് ഫാക്ടറി തുടങ്ങിയവ സംസ്ഥാനത്തെ പ്രധാന വ്യവസായ സ്ഥാപനങ്ങളാണ്. 1991-92-ല്‍ 442 പരുത്തിമില്ലുകളും കൈത്തറി വ്യവസായത്തെ പരിപോഷിപ്പിക്കുന്ന അനവധി സ്പിന്നിങ് മില്ലുകളും ഇവിടെയുണ്ടായിരുന്നു. കാഞ്ചീപുരം, ഹൊസൂര്‍ (Hosur), കുംഭകോണം തുടങ്ങിയവ സംസ്ഥാനത്തെ പ്രധാന സില്‍ക്ക് വസ്ത്ര കേന്ദ്രങ്ങളും സേലം, കോയമ്പത്തൂര്‍, തിരുപ്പൂര്‍, മധുര എന്നിവ പ്രധാന പരുത്തി നിര്‍മാണ കേന്ദ്രങ്ങളുമാണ്. ഇതില്‍ കാഞ്ചീപുരത്ത് നിര്‍മിക്കുന്ന പട്ടുസാരികള്‍ സ്വദേശത്തും വിദേശത്തും വളരെയധികം പ്രസിദ്ധി നേടിയിട്ടുണ്ട്.

സംസ്ഥാനത്തെ ഖനിജസമ്പത്തില്‍ ഗ്രാനൈറ്റ്, ലിഗ്നൈറ്റ്, ബോക്സൈറ്റ്, ജിപ്സം, ചുണ്ണാമ്പുകല്ല് തുടങ്ങിയവയ്ക്കാണ് പ്രമുഖസ്ഥാനം. കല്‍ക്കരി, ക്രോമൈറ്റ്, മാങ്ഗനീസ്, അഭ്രം, ക്വാര്‍ട്സ്, ഫെല്‍സ്പാര്‍ എന്നിവയാണ് മറ്റു പ്രധാന ഖനിജങ്ങള്‍. സംസ്ഥാനത്തെ വ്യാവസായിക മേഖല ഈ ഖനിജസമ്പത്തിനെ ആശ്രയിച്ചാണ് വികസിച്ചിരിക്കുന്നത്. ലിഗ്നൈറ്റ് ഉത്പാദനത്തെ ആശ്രയിച്ചു പ്രവര്‍ത്തിക്കുന്ന നെയ് വേലിയിലെ ലിഗ്നൈറ്റ് പ്രോജക്റ്റും ഇരുമ്പയിരിന്റെ ലഭ്യതയുടെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന സേലത്തെ സ്റ്റീല്‍പ്ളാന്റും ഇതിന് ഉദാഹരണങ്ങളാണ്. കേന്ദ്രസര്‍ക്കാരിന്റെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് മദ്രാസിലെ ഇന്റഗ്രല്‍ കോച്ച് ഫാക്ടറി. അച്ചടി, തീപ്പെട്ടി/പടക്കനിര്‍മാണം എന്നിവയില്‍ തമിഴ്നാട്ടിലെ ശിവകാശി പ്രസിദ്ധമാണ്. നിരവധി ജലസേചന പദ്ധതികള്‍ തമിഴ്നാട്ടില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. നദീതടപദ്ധതികളേക്കാളേറെ ഇതര ജലസേചന മാര്‍ഗങ്ങളെ ആശ്രയിച്ചാണ് തമിഴ്നാട്ടിലെ കാര്‍ഷികമേഖല നിലനില്ക്കുന്നത്. ഇവയില്‍ 1/3 ഭാഗവും ടാങ്കുകളും തുറസ്സായ കിണറുകളുമാണ്. തമിഴ്നാട്ടിലെ എല്ലാ ഗ്രാമങ്ങളിലും വൈദ്യുതി ലഭ്യമാണ്. 1983-ല്‍ കല്‍പാക്കത്ത് ആണവവൈദ്യുത നിലയം പ്രവര്‍ത്തനമാരംഭിച്ചു.

തമിഴ്നാടിന്റെ സമ്പദ് വ്യവസ്ഥയില്‍ വിനോദസഞ്ചാരത്തിന് പ്രധാന സ്ഥാനമുണ്ട്. പ്രകൃതിരമണീയവും ചരിത്രപ്രധാനവു മായ നിരവധി പ്രദേശങ്ങള്‍ തമിഴ്നാട്ടിലുണ്ട്. ചെന്നൈ, മാമല്ല പുരം, കാഞ്ചീപുരം, കുംഭകോണം, ചിദംബരം, തിരുവണ്ണാമലൈ, ശ്രീരംഗം, മധുര, രാമേശ്വരം, തിരുനെല്‍വേലി, കന്യാകുമാരി, തഞ്ചാവൂര്‍, വേളാങ്കണ്ണി, നാഗൂര്‍, കഴകുമലൈ, പളനി തുടങ്ങിയവ തമിഴ്നാട്ടിലെ ചരിത്ര പ്രാധാന്യമുള്ള ചില പ്രധാന വിനോദസഞ്ചാര-തീര്‍ഥാടന കേന്ദ്രങ്ങളാണ്. കുറ്റാലം, ഹോഗെനക്കല്‍ (Hogenakkal), പാപനാശം, ഡുറുലി എന്നിവിടങ്ങളിലെ ജലപാതങ്ങള്‍; ഊട്ടി, കൊടൈക്കനാല്‍, ഏര്‍കാട്, ഏലഗിരി, കൊല്ലികുന്നുകള്‍ തുടങ്ങിയ സുഖവാസകേന്ദ്രങ്ങള്‍; ഗിണ്ടി(ചെന്നൈ), മറുക്കലൈ, ആനമല, മുണ്ടന്‍തുറൈ, കലക്കാട് തുടങ്ങിയ വന്യമൃഗ സങ്കേതങ്ങള്‍; വേടന്‍താങ്ങല്‍, പോയിന്റ്കാലിമീര്‍ പക്ഷിസങ്കേതങ്ങള്‍; അരിഗുനഗര്‍ അണ്ണാസുവോളജിക്കല്‍ ഉദ്യാനം (ചെന്നൈ) തുടങ്ങിയവയും ദക്ഷിണേന്ത്യയുടെ വിനോദസഞ്ചാര ഭൂപടത്തില്‍ സ്ഥാനം നേടിയിട്ടുണ്ട്. സെയ്ന്റ്തോമസ് രക്തസാക്ഷിയായ ചെന്നൈക്കടുത്തുള്ള മൈലാപൂര്‍ ക്രിസ്തുമത വിശ്വാസികളുടെ പ്രധാന തീര്‍ഥാടനകേന്ദ്രങ്ങളില്‍ ഒന്നാണ്.

ഗതാഗതവും വാര്‍ത്താവിനിമയവും

ഇന്ത്യയിലെ ഏറ്റവും മെച്ചപ്പെട്ട റോഡ്-റെയില്‍ഗതാഗത ശൃംഖലകള്‍ ഉള്ള സംസ്ഥാനങ്ങളിലൊന്നാണ് തമിഴ്നാട്. തലസ്ഥാന നഗരമായ ചെന്നൈയാണ് ഗതാഗതശൃംഖലകളുടെ കേന്ദ്രം. ചെന്നൈ നഗരത്തെ സംസ്ഥാനത്തെ പ്രധാന പട്ടണങ്ങളും സംസ്ഥാനത്തിനു പുറത്തുള്ള മറ്റു നഗരങ്ങളുമായി റെയില്‍-റോഡ്-വ്യോമമാര്‍ഗം ബന്ധിപ്പിച്ചിട്ടുണ്ട്. സു. 1,50,095 കി.മീ. ആണ് സംസ്ഥാനത്തെ റോഡുകളുടെ മൊത്തം ദൈര്‍ഘ്യം; റെയില്‍പ്പാതകള്‍ സു. 4,181 കി.മീ.-ഉം. നിരവധി ദേശീയപാതകള്‍ സംസ്ഥാനത്തിലൂടെ കടന്നുപോകുന്നുണ്ട്. ദൈര്‍ഘ്യമേറിയ സംസ്ഥാന ഹൈവേകളാണ് റോഡുഗതാഗത ശൃംഖലയുടെ മറ്റൊരു പ്രത്യേകത. ചെന്നൈയാണ് പ്രധാന അന്താരാഷ്ട്ര വിമാനത്താവളം. എയര്‍ ഇന്ത്യയും ഇന്ത്യന്‍ എയര്‍ ലൈന്‍സുമാണ് പ്രധാനമായും അന്തര്‍ദേശീയ, ദേശീയ സര്‍വീസുകള്‍ നടത്തുന്നത്. തിരുച്ചിറപ്പള്ളി, മധുര, കോയമ്പത്തൂര്‍, സേലം എന്നിവിടങ്ങളിലും വിമാനത്താവളങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പ്രധാന തുറമുഖങ്ങളായ ചെന്നൈ, തൂത്തുക്കുടി എന്നിവയ്ക്കു പുറമേ കടലൂര്‍, നാഗപട്ടണം തുടങ്ങി ഏഴ് ചെറിയ തുറമുഖങ്ങളും സംസ്ഥാനത്തുണ്ട്.

വാര്‍ത്താവിനിമയ രംഗത്തും വളരെയധികം പുരോഗതി കൈവരിച്ച സംസ്ഥാനമാണ് തമിഴ്നാട്. തലസ്ഥാനനഗരമായ ചെന്നൈയാണ് സംസ്ഥാനത്തെ വാര്‍ത്താവിനിമയ ശ്യംഖലയുടെ കേന്ദ്രം. സംസ്ഥാനത്തെ പ്രധാന ദിനപത്രങ്ങള്‍, ടെലിവിഷന്‍ ചാനലുകള്‍, തുടങ്ങിയവയുടെ ആസ്ഥാനങ്ങള്‍ പ്രവര്‍ത്തിക്കുന്നത് ഇവിടെയാണ്. ദ് ഹിന്ദു, ദ ന്യൂ ഇന്ത്യന്‍ എക്സ്പ്രസ്സ് (ഇംഗ്ളീഷ്), ദിനമണി, ദിനമലര്‍, ദിനകരന്‍, ദിനതന്തി, മധുരമണി (തമിഴ്) തുടങ്ങിയവയാണ് തമിഴ്നാട്ടിലെ പ്രധാന വാര്‍ത്താപത്രങ്ങള്‍. ഇംഗ്ളീഷ്, തമിഴ്, തെലുഗു, ഒറിയ, കന്നഡ, ബംഗാളി, ഹിന്ദി എന്നീ ഭാഷകളില്‍ നിരവധി ആഴ്ചപ്പതിപ്പുകളും മാസികകളും സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ നിന്നും പ്രസിദ്ധീകരിക്കുന്നുണ്ട്. ചെന്നൈക്ക് പുറമേ സംസ്ഥാനത്തെ പ്രധാന ജില്ലാ ആസ്ഥാനങ്ങളില്‍ എല്ലാം റേഡിയോ-ദൂരദര്‍ശന്‍ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നു.

ഭരണസംവിധാനം

ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലേതുപോലെ മുഖ്യമന്ത്രിയും മന്ത്രിസഭയുമാണ് തമിഴ്നാട് സംസ്ഥാന ഭരണത്തിനു നേതൃത്വം നല്‍കുന്നത്. ഭരണത്തലവനായി സംസ്ഥാന ഗവര്‍ണറുമുണ്ട്. 234 അംഗങ്ങളുള്ളതാണ് തമിഴ്നാട് അസംബ്ളി. ദേശീയ രാഷ്ട്രീയകക്ഷികള്‍ക്കു പുറമേ ദ്രാവിഡ മുന്നേറ്റ കഴകം, ആള്‍ ഇന്ത്യാ ദ്രാവിഡ മുന്നേറ്റ കഴകം, തമിഴ് മാനില കോണ്‍ഗ്രസ് (1996 മുതല്‍ 2002 വരെ) പട്ടാളി മക്കള്‍ കക്ഷി തുടങ്ങിയ പ്രാദേശിക രാഷ്ട്രീയ കക്ഷികളും തമിഴ്നാട്ടില്‍ പ്രബലമാണ്. സംസ്ഥാന ഭരണത്തില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് 1967 വരെയുണ്ടായിരുന്ന ആധിപത്യത്തിനും സ്വാധീനതയ്ക്കും ഭംഗമുണ്ടാവുകയും പ്രാദേശിക രാഷ്ട്രീയപ്പാര്‍ട്ടികളായ ദ്രാവിഡ മുന്നേറ്റ കഴകം 1967-ലും അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകം 1977-ലും ഭരണനേതൃത്വത്തിലെത്തുകയും ചെയ്ത ഭരണ ചരിത്രമാണ് തമിഴ്നാടിനുള്ളത്. 1990-കളുടെ തുടക്കം മുതല്‍ ഓരോ പൊതു തെരഞ്ഞെടുപ്പിനുശേഷവും (2001-ലെ തെരഞ്ഞെടുപ്പ് ഉള്‍പ്പെടെ) പ്രമുഖ പ്രാദേശിക രാഷ്ട്രീയപ്പാര്‍ട്ടികളായ ദ്രാവിഡ മുന്നേറ്റ കഴകവും ആള്‍ ഇന്ത്യാ അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകവും മാറിമാറി ഭരണനേതൃത്വത്തിലേക്കു തെരഞ്ഞെടുക്കപ്പെടുന്ന അവസ്ഥാവിശേഷമാണ് തമിഴ്നാട്ടിലെ ഭരണരംഗത്തു കണ്ടുവരുന്നത്.

ഭരണ സൗകര്യത്തിനായി സംസ്ഥാനത്തിനെ 30 ജില്ലകളായി വിഭജിച്ചിരിക്കുന്നു. കളക്ടറാണ് ജില്ലാ ഭരണാധിപന്‍.

ചരിത്രം

ആധുനിക തമിഴ്നാട് സംസ്ഥാനം പഴയകാലത്ത് തമിഴകം എന്ന പേരില്‍ അറിയപ്പെട്ടിരുന്നു. ജനങ്ങള്‍ പൊതുവേ ദ്രാവിഡ വര്‍ഗത്തില്‍പ്പെട്ടവരും മതവിശ്വാസങ്ങള്‍ ദ്രാവിഡവും ഭാഷ തമിഴും ആയിരുന്നു. ശിലാലേഖനങ്ങള്‍, സംഘകാല സാഹിത്യം, റോമന്‍ നാണയങ്ങള്‍, ജൈന-ബുദ്ധ വിഹാരങ്ങള്‍, വിദേശീയരായ സഞ്ചാരികളുടെ കുറിപ്പുകള്‍, യൂറോപ്യന്‍ കമ്പനിക്കാരുടെ ഭരണ രേഖകള്‍, വിവിധ സര്‍ക്കാര്‍ രേഖകള്‍ എന്നിവകളില്‍നിന്ന് തമിഴകത്തിന്റെ ചരിത്രം മനസ്സിലാക്കാന്‍ കഴിയുന്നു. ആര്യന്മാരുടെ വരവോടെ, കാലാന്തരത്തില്‍ തമിഴകത്തിന്റെ പടിഞ്ഞാറുഭാഗം കേരളമെന്ന പേരിലും കിഴക്കുഭാഗം തമിഴ്നാട് എന്ന പേരിലും അറിയപ്പെട്ടു തുടങ്ങി.

മദ്രാസ് ഹൈക്കോടതി

ക്രിസ്ത്വബ്ദത്തിലെ ആദ്യ മൂന്ന് ശതാബ്ദങ്ങളില്‍ തമിഴകത്തെ പ്രധാന ശക്തികള്‍ ചേരര്‍, പാണ്ഡ്യര്‍, ചോളര്‍ എന്നിവരായിരുന്നു. ചേരവംശത്തിലെ രണ്ട് കുടുംബങ്ങള്‍ - ഒന്ന് വഞ്ചിയില്‍ നിന്നും രണ്ടാമത്തേത് തൊണ്ടിയില്‍നിന്നും-ചേരനാട്ടിനെ ഭരിച്ചു. ചേരരാജാക്കന്മാരില്‍ ഏറ്റവും പ്രമുഖനായ ചെങ്കുട്ടുവന്‍ (എ.ഡി. 135-190) പല രാജ്യശക്തികളേയും തോല്പിച്ച് കൊങ്ങുനാടിനെ ചേരസാമ്രാജ്യത്തോടു ചേര്‍ത്തു. വാകാടകരുടെ സഹായത്തോടെ ആര്യന്‍ ശക്തിയെ പരാജയപ്പെടുത്തി ചേരസാമ്രാജ്യത്തിന്റെ മഹിമ ഗംഗാനദിവരെ വ്യാപിപ്പിച്ചതായി പറയപ്പെടുന്നു. കച്ചവടം, സാഹിത്യം, കല എന്നിവ ഇക്കാലത്ത് അഭിവൃദ്ധിപ്പെട്ടിരുന്നു. പാണ്ഡ്യര്‍ ചേരന്മാരെ തോല്പിച്ച് വഞ്ചിയും മുസിരിസ്സും കീഴടക്കി ചേരസാമ്രാജ്യത്തെ ശിഥിലമാക്കി. പാണ്ഡ്യര്‍ തമിഴകത്തിന്റെ തെക്കന്‍ പ്രദേശം ഭരിച്ചു. പല കാലഘട്ടങ്ങളില്‍ ചേരനാടിനേയും ചോളനാടിനേയും അവര്‍ കീഴടക്കി. പാണ്ഡ്യനാടിന്റെ തലസ്ഥാനം കപാടപുരവും അതിനുശേഷം മധുരയും ആയിരുന്നു. തമിഴ് സാഹിത്യത്തിന്റെ വളര്‍ച്ചയ്ക്ക് പാണ്ഡ്യരുടെ പ്രോത്സാഹനം ലഭ്യമായിരുന്നു. ഇക്കൂട്ടത്തില്‍ തിരുവള്ളുവരുടെ തിരുക്കുറള്‍ പ്രത്യേകം പരാമര്‍ശം അര്‍ഹിക്കുന്നു.

ചോളരാജാക്കന്മാരില്‍ പ്രധാനിയായ കരികാലന്‍ രണ്ട് യുദ്ധങ്ങളില്‍ പാണ്ഡ്യര്‍, ചേരര്‍, വേളീര്‍ എന്നിവരെ തോല്പിച്ച് തമിഴകത്തിന്റെ ഭൂരിഭാഗവും സ്വന്തം അധീനതയിലാക്കി. അതിനുശേഷം കടല്‍പ്പടയെ ലങ്കയില്‍ അയച്ച് അവിടെ ചോളരുടെ സ്വാധീനം സ്ഥാപിച്ചു. മൂന്നാം ശ.-ത്തോടെ ചോളസാമ്രാജ്യം ക്ഷയിച്ചു.

ഉദ്ദേശം എ.ഡി. 250-ല്‍ വടക്കുഭാഗത്തുള്ള മലകളില്‍നിന്ന് കളബ്രര്‍ തമിഴകത്തു പ്രവേശിച്ചു. ചോള-ചേര-പാണ്ഡ്യ രാജാക്കന്മാര്‍ തമ്മില്‍ അടിക്കടി യുദ്ധം ചെയ്തുകൊണ്ടിരുന്നതിനാല്‍ കളബ്രരെ തടഞ്ഞു നിറുത്തുവാന്‍ കഴിഞ്ഞില്ല. കൊങ്ങുനാടിനെ കീഴടക്കിയശേഷം അവര്‍ തമിഴ് രാജാക്കന്മാരെ തോല്പിച്ച് മുഴുവന്‍ തമിഴകവും തങ്ങളുടെ ഭരണത്തിന്‍കീഴില്‍ കൊണ്ടുവന്നു. കോച്ചേടന്‍ കുവന്‍ എന്ന കളബ്രരാജാവ് തമിഴകത്തിന് ഏകീകൃത ഭരണരീതി പ്രദാനം ചെയ്തു. ജൈനരായിരുന്ന കളബ്രര്‍ ജൈനമതത്തിന്റേയും തമിഴ് ഭാഷയുടേയും പ്രചാരത്തിനു പ്രോത്സാഹനം നല്കി. 6-ാം ശ.-ത്തില്‍ പല്ലവരുടേയും പാണ്ഡ്യരുടേയും നിരന്തരമായ ആക്രമണഫലമായി കളബ്രസാമ്രാജ്യം നാശോന്മുഖമായി.

തമിഴകത്തിന്റെ സുവര്‍ണകാലം. 6-ാം ശ. മുതല്‍ 11-ാം ശ. വരെയുള്ള കാലഘട്ടം തമിഴകത്തിന്റെ സുവര്‍ണകാലമായിരുന്നെന്ന് പറയാം. പല്ലവര്‍, പാണ്ഡ്യര്‍, ചോളര്‍ എന്നീ രാജവംശങ്ങള്‍ കാഞ്ചീപുരം, മധുരൈ, തഞ്ചാവൂര്‍ എന്നീ സ്ഥലങ്ങള്‍ തലസ്ഥാനങ്ങളാക്കി ഭരണം നടത്തിയിരുന്നു. പല്ലവര്‍ ബ്രാഹ്മണരായിരുന്നുവെന്ന് ചില ചരിത്രകാരന്മാര്‍ അഭിപ്രായപ്പെടുന്നു. എന്നാല്‍ അവരുടെ പുരാതന ഭാഷ സംസ്കൃതം ആയിരുന്നില്ല എന്നതിനാലും അവരുടെ മതം ഹിന്ദുമതം അല്ലായിരുന്നു എന്നതിനാലും ബ്രാഹ്മണരാക്കപ്പെട്ട തമിഴര്‍ ആകാം അവര്‍ എന്നു കരുതാന്‍ മാത്രമേ വഴി കാണുന്നുള്ളൂ. അവര്‍ ഹിന്ദുമതത്തേയും സംസ്കൃത ഭാഷയേയും പില്ക്കാലത്തു പ്രോത്സാഹിപ്പിച്ചതായി തെളിവുകളുണ്ട്. 6, 7 ശ.-ങ്ങളില്‍ ഭരിച്ച പല്ലവര്‍ അവരുടെ സാമ്രാജ്യത്തെ തെക്ക് ലങ്കവരേയും വടക്ക് കൃഷ്ണാനദിവരേയും വിപുലീകരിച്ചു. പ്രധാന രാജാവായ നരസിംഹവര്‍മന്‍ (എ.ഡി. 630-668) പടിഞ്ഞാറന്‍ ചാലൂക്യരെ തോല്‍പ്പിച്ച് അവരുടെ തലസ്ഥാനം സ്വായത്തമാക്കി. എന്നാല്‍ പില്ക്കാലത്ത് ചാലൂക്യര്‍ പല യുദ്ധങ്ങളിലായി പല്ലവരെ പരാജയപ്പെടുത്തിയതായിട്ടാണ് രേഖകള്‍ വ്യക്തമാക്കുന്നത്. പല്ലവരുടെ അധഃപതനത്തെ പ്രയോജനപ്പെടുത്തിയ പാണ്ഡ്യര്‍ മധുരയെ ഒരു സ്വതന്ത്രരാജ്യമാക്കി. അതേ സമയം ആദിത്യചോളന്‍ എന്ന രാജാവ് പല്ലവരെ കീഴ്പ്പെടുത്തി തഞ്ചാവൂരിനെ ഒരു സ്വതന്ത്രരാജ്യമാക്കി മാറ്റി. ആദിത്യചോളന്റെ പുത്രന്‍ പരാന്തകന്‍ (എ.ഡി. 907-950) ചേരരുടെ സഹായത്തോടെ 910-ല്‍ മധുരയെ പാണ്ഡ്യരില്‍നിന്ന് പിടിച്ചെടുത്തു. 949-ല്‍ രാഷ്ട്രകൂടര്‍ ചോളരെ ആക്രമിച്ച് തഞ്ചാവൂര്‍ തങ്ങളുടെ അധീനതയിലാക്കി.

രാജരാജന്‍ (എ.ഡി. 985-1014) ചോളസാമ്രാജ്യം നവീകരിച്ചു പുനഃസ്ഥാപിച്ചു. തഞ്ചാവൂരിലെ ശിലാലിഖിതങ്ങള്‍ ഈ രാജാവിന്റെ ഭരണരീതിയെപ്പററി മനസ്സിലാക്കുവാന്‍ സഹായകമാണ്. പാണ്ഡ്യരെ തോല്പിച്ച് മധുരയെ തന്റെ സാമ്രാജ്യത്തിന്റെ മുഖ്യഭാഗമാക്കാനും ചേരസേനയെ തകര്‍ത്ത് വേണാടിനെ കീഴടക്കാനും രാജരാജചോളനു സാധിച്ചു. അതിനുശേഷം ചോളസേന ജൈത്രയാത്ര നടത്തി കൊടുങ്ങല്ലൂരിലെത്തി. അവിടെ ഒരു ശിവക്ഷേത്രം നിര്‍മിച്ച് ജനപ്രീതി നേടി. തുടര്‍ന്ന്, തന്റെ കപ്പല്‍പ്പടയെ ലങ്കയിലേക്കയച്ചു. ലങ്കയിലെ അനുരാധപുരത്തുവച്ചു നടന്ന യുദ്ധത്തില്‍ ചോളര്‍ വിജയം വരിക്കുകയും പോളത്തരുവിയില്‍ ഒരു പുതിയ തലസ്ഥാനം നിര്‍മിക്കുകയും ചെയ്തു. വീണ്ടും രാജരാജന്റെ വിജയയാത്ര തുടര്‍ന്നു. അക്കാലത്തെ ശക്തന്മാരായിരുന്ന ഗംഗന്മാരെ തകര്‍ത്തുകൊണ്ട് തുംഗഭദ്ര നദിയെ ചോളസാമ്രാജ്യത്തിന്റെ വടക്കേ അതിര്‍ത്തിയായി പ്രഖ്യാപിച്ചു. രാജരാജചോളന്റെ പുത്രന്‍ രാജേന്ദ്രചോളനും (1012-1044) ശക്തിശാലിയായിരുന്നു. രണ്ടാം ചേരസാമ്രാജ്യത്തെ കീഴടക്കുവാന്‍ രാജേന്ദ്രചോളന് അനായാസം സാധിച്ചു. പിന്നീട് തന്റെ കപ്പല്‍പ്പടയെ ലങ്കയിലേക്ക് അയച്ചു. ലങ്കയിലെ ഭരണാധികാരികളെ തടവുകാരായിപ്പിടിച്ചതിനുശേഷം ആ ദ്വീപിനെ ചോളരുടെ അധികാരപരിധിയില്‍ കൊണ്ടുവന്നു. മറ്റൊരു സൈന്യം കോസലം വഴി വടക്കോട്ടു നീങ്ങി ഗംഗാനദിക്കരയിലെ പാലരാജാക്കന്മാരെയും തോല്പിച്ച് കലിംഗരാജ്യം കൈവശപ്പെടുത്തി. എന്നാല്‍, ഇവയേക്കാള്‍ ഏറ്റവും പ്രധാനമായ വിജയം സുമാത്രാ, ബര്‍മ, മലയാ എന്നീ ദേശങ്ങളിലേതായിരുന്നു. ശ്രീ വിജയ സാമ്രാജ്യത്തിന്റെ തലസ്ഥാനമായ കുടാരം കീഴടക്കുകയും കച്ചവടബന്ധങ്ങള്‍ ശക്തിപ്പെടുത്തുകയും ചെയ്തു. നിരന്തരമായ പല ആക്രമണങ്ങളും നടത്തി ഇന്ത്യന്‍ മഹാസുദ്രം മുതല്‍ പസിഫിക് സമുദ്രം വരെ പരന്നു കിടക്കുന്ന അതിവിസ്തൃതമായ ചോളസാമ്രാജ്യം കെട്ടിപ്പടുക്കുവാന്‍ രാജേന്ദ്രചോളനു കഴിഞ്ഞു. സാമ്രാജ്യ വിസ്തൃതി വരുത്തിയെങ്കിലും ജനക്ഷേമകരമായ രീതിയില്‍ ഭരണരീതി പുരോഗമിപ്പിക്കുവാന്‍ സാധിച്ചില്ല. ഇക്കാരണത്താല്‍ ജനങ്ങളില്‍ അസംതൃപ്തി വളരുകയും ചോളാധിപതിക്കെതിരായ ഗൂഢതന്ത്രങ്ങള്‍ പ്രയോഗിക്കുകയും ചെയ്തു. പിടിച്ചടക്കിയ രാജ്യങ്ങളിലെല്ലാം ഈ സ്ഥിതി രൂക്ഷമായപ്പോള്‍ 11-ാം ശ.-ത്തില്‍ ചോളവംശം നാമാവശേഷമായി.

തമിഴ് ശക്തികളില്‍ പാണ്ഡ്യവംശത്തിന് സൂദീര്‍ഘമായ ചരിത്രമാണുള്ളത്. എ.ഡി. 575-ല്‍ കടുംഗന്‍ എന്ന പാണ്ഡ്യ രാജാവ് കളബ്രരെ തോല്പിച്ച് ആദ്യത്തെ പാണ്ഡ്യ സാമ്രാജ്യം സ്ഥാപിച്ചു. ഈ വംശത്തില്‍പ്പെട്ട നെടുംചേഴിയന്‍ (765-815), അടിഗമന്‍, വേണാട് എന്നീ ശക്തികളെ കീഴടക്കി. ചോളസേന 920-ല്‍ മധുര കീഴടക്കിയതുനിമിത്തം പാണ്ഡ്യസാമ്രാജ്യം അസ്തമിക്കാനിടയായി. പതിമൂന്നാം ശതാബ്ദത്തില്‍ ജടാവര്‍മന്‍ ചോളരെ പരാജയപ്പെടുത്തി, മധുര ആസ്ഥാനമാക്കി രണ്ടാം പാണ്ഡ്യ സാമ്രാജ്യം സ്ഥാപിച്ചു. ഈ സാമ്രാജ്യത്തിലെ ഏറ്റവും പ്രധാന രാജാവായ മാരവര്‍മന്‍ ചേരരാജാവിനെ തോല്പിച്ച് കൊല്ലം പിടിച്ചെടുത്തു. ഈ വിജയംമൂലം മാരവര്‍മന്‍ കൊല്ലം കൊണ്ടാന്‍ എന്ന ബിരുദം നേടി പ്രസിദ്ധനായി. വിജയാഹ്ളാദംപൂണ്ട പാണ്ഡ്യസേന ലങ്കയെ ആക്രമിച്ച് പല പട്ടണങ്ങളും കൊള്ളയടിച്ചു. ബുദ്ധന്റെ ഭൗതികാവശിഷ്ടങ്ങള്‍ മധുരയില്‍ കൊണ്ടുവന്നു. പരാക്രമബാഹു എന്ന സിംഹളരാജാവ് നേരിട്ടുവന്ന് അപേക്ഷിക്കുകയാല്‍ അവയെല്ലാം ധാര്‍മികബോധംമൂലം തിരിച്ചു കൊടുത്തു. മാരവര്‍മന്റെ കാലശേഷം രൂക്ഷമായ അഭ്യന്തര കലഹം പാണ്ഡ്യസാമ്രാജ്യത്തെ തകര്‍ത്തു.

നാല് പ്രധാന ശക്തികള്‍ തമിഴകത്തെ ഭരിച്ചു എന്ന് പ്രാചീന ചരിത്രത്തില്‍നിന്ന് മനസ്സിലാകുന്നു. രാജവംശങ്ങള്‍ വളരുകയും തളരുകയും ചെയ്തുകൊണ്ടിരുന്നു. സൈനിക ബലത്തെ മാത്രമാണ് ഇവര്‍ നിലനില്‍പിന് ആധാരമായി സ്വീകരിച്ചത്. അടിക്കടിയുണ്ടായ യുദ്ധങ്ങള്‍ നിമിത്തം രാജ്യത്ത് കൊള്ളയും കൊലയും സാധാരണമായിത്തീര്‍ന്നു. ഇത് ജനതയുടെ സ്വൈരജീവിതത്തെ തകര്‍ത്തു. ചോളരും പാണ്ഡ്യരും ലങ്കയില്‍ നിന്ന് പിടിച്ചുകൊണ്ടുവന്ന യുദ്ധത്തടവുകാരെ കോട്ടകളും കൊത്തളങ്ങളും നിര്‍മിക്കുന്നതിന് പ്രേരിപ്പിച്ചു. ഇത് കടുത്ത അമര്‍ഷവും അസംതൃപ്തിയും വളര്‍ത്തി. തടവുകാര്‍ രാജ്യത്തിനെതിരായി പ്രവര്‍ത്തിക്കുന്നതിന് ഇത് വഴിയൊരുക്കി.

ഭരണപരമായി പല ഗ്രാമങ്ങള്‍ക്കും സ്വയംഭരണാവകാശം അനുവദിച്ചിരുന്നു. ഗ്രാമീണ ഭരണകാര്യങ്ങള്‍ പലതും ഗ്രാമസഭകളാണു നിര്‍വഹിച്ചിരുന്നത്. ഇവയില്‍ ജലസേചനം, തെരുവുവിളക്കു കത്തിക്കല്‍, തെരുവു ശുചീകരണം, കരംപിരിവ് എന്നിവ ഉള്‍പ്പെടുന്നു. ഇററാലിയന്‍ സഞ്ചാരിയായ മാര്‍ക്കോപോളോയുടെ അഭിപ്രായത്തില്‍ അന്ന് രാജാക്കന്മാര്‍ രത്നങ്ങളുമണിഞ്ഞ് ധാരാളം വെപ്പാട്ടികളുമായി ആഡംബര ജീവിതം നയിക്കുകയായിരുന്നു. രാജാക്കന്മാരുടെ ഈ സുഖലോലുപത തകര്‍ച്ചയ്ക്കു കാരണമായി ഭവിച്ചു.

അധഃപതനം. 10-ാം ശ.-ത്തോടെ തമിഴ്നാടിന്റെ അധഃപതനം ആരംഭിച്ചു. ഇതിന്റെ പ്രധാന കാരണം മതപരമായി സാമൂഹ്യ ജീവിതത്തില്‍ വന്ന പരിവര്‍ത്തനമാണ്. തമിഴര്‍ക്ക് അവരുടെ മതവും ക്ഷേത്രങ്ങളും കൈവിട്ടുപോകുന്ന നില വന്നു. കുറിഞ്ചി എന്ന പേരില്‍ അറിയപ്പെട്ട കേരളവും അവര്‍ക്ക് നഷ്ടപ്പെട്ടു. മാത്രമല്ല, സ്വന്തംനാട്ടില്‍ത്തന്നെ അവരുടെ ശക്തി ശിഥിലമാവുകയും അടിമകളെപ്പോലെ കഴിയേണ്ടിവരികയും ചെയ്തു.

തൊല്കാപ്പിയം എന്ന ഗ്രന്ഥം പ്രാചീനകാലമതത്തെപ്പറ്റി പരാമര്‍ശിക്കുന്നുണ്ട്. തമിഴര്‍ പല ദൈവങ്ങളേയും ആരാധിച്ചിരുന്നു. അവ പ്രകൃതിയോട് ഇണങ്ങിച്ചേര്‍ന്ന ആരാധനാമൂര്‍ത്തികളായിരുന്നു. ശിവന്‍ ആയിരുന്നു പൊതുവായ ദേവത. പ്രദേശഭേദമനുസരിച്ച് വെവ്വേറെ ദേവന്മാരുണ്ടായിരുന്നു. മലമ്പ്രദേശത്തിനു മുരുകന്‍, കൃഷിഭൂമിക്ക് വേന്തന്‍, കടലോരത്തിന് കടലോന്‍, വരണ്ട പ്രദേശത്തിന് കാളി എന്നിങ്ങനെയായിരുന്നു ദേവതാ സങ്കല്‍പം. ഇവര്‍ കാവുകളില്‍ ക്ഷേത്രങ്ങളുണ്ടാക്കി ആരാധന നടത്തിയിരുന്നു. പാണരായിരുന്നു പുരോഹിതന്മാര്‍; ആരാധനയ്ക്ക് ഉപയോഗിച്ചിരുന്ന ഭാഷ തമിഴും.

ബി.സി. 4-ാം ശ.-ത്തില്‍ ജൈനമതത്തിന്റെ പ്രബലമായ വ്യാപനം കര്‍ണാടകത്തില്‍ നിന്നുണ്ടായി. കേരളത്തിലും പാണ്ടിനാട്ടിലും 1200 ആണ്ടുകളോളം പ്രചരിച്ച ജൈനമതം തമിഴ് ഭാഷയെ പ്രോത്സാഹിപ്പിക്കുകയും സിദ്ധവൈദ്യത്തെ പ്രചരിപ്പിക്കുകയും ചെയ്തു. ബി.സി. 3-ാം ശ.-ത്തില്‍ ബുദ്ധമതത്തിനും തമിഴ്നാട്ടില്‍ പ്രചാരം സിദ്ധിച്ചു. ആയിരം വര്‍ഷത്തോളംകാലം ഈ മതം തമിഴകത്തില്‍ നിലനിന്നു. ബുദ്ധസന്ന്യാസിമാര്‍ അക്കാലത്ത് ആയുര്‍വേദ ചികിത്സയ്ക്കും, വിദ്യാഭ്യാസ കാര്യങ്ങള്‍ക്കും പ്രോത്സാഹനം നല്‍കി. ക്രമേണ, കേരളത്തില്‍നിന്ന് ക്രിസ്തുമതവും തമിഴ്നാട്ടിലേക്ക് വ്യാപിച്ചു. ജാതിവ്യവസ്ഥകള്‍ക്കു പ്രസക്തിയില്ലാതിരുന്ന ഈ മതങ്ങള്‍ തമിഴ്നാടിന് അന്നു സ്വീകാര്യമായി. വിദ്യാഭ്യാസം, തമിഴ് സാഹിത്യം, ജനസേവനം, സമത്വഭാവന എന്നിവയ്ക്ക് ഇക്കാലത്ത് പ്രത്യേകം ഊന്നല്‍ നല്‍കിയിരുന്നു.

എ.ഡി. 3-ാം ശ.-ത്തില്‍ കുറേ ബ്രാഹ്മണര്‍ വാരാണസിയില്‍ നിന്നു വന്ന് കന്യാകുമാരിക്കടുത്തുള്ള പൊതിക്കൈ മലകളില്‍ താമസിച്ചു എന്ന് മണിമേഖലയില്‍ രേഖപ്പെടുത്തിയിരിക്കുന്നു. ജോലിതേടി വന്നവരായിരുന്നതിനാല്‍ അവര്‍ 'വേലൈ പാര്‍പ്പാന്‍' എന്നാണ് അറിയപ്പെട്ടത്. എ.ഡി. 5-ാം ശ.-ത്തില്‍ രണ്ടാമതും ഒരു കൂട്ടം ബ്രാഹ്മണര്‍ വന്നുചേര്‍ന്നു. അഗസ്ത്യര്‍ ഇവരോടു ചേര്‍ന്നു വന്നതാകാമെന്നു കരുതപ്പെടുന്നു. ഇവര്‍ മതപ്രചാരണം നടത്തി. കച്ചവടത്തിലും താത്പര്യം പ്രകടിപ്പിച്ചു. എ.ഡി. 8-ാം ശ.-ത്തില്‍ മൂന്നാമതൊരു കൂട്ടം ബ്രാഹ്മണര്‍ വന്നുചേര്‍ന്നു. സംഖ്യാബലം വര്‍ദ്ധിച്ചതോടെ ബ്രാഹ്മണര്‍ അവരുടെ സ്വാധീനം തദ്ദേശവാസികളില്‍ ചെലുത്തുന്നതിനു ശ്രമിച്ചുതുടങ്ങി. ഹിന്ദുമതത്തെ പ്രധാന മതമാക്കുന്നതിനു വേണ്ടുന്ന പരിപാടി ആവിഷ്ക്കരിച്ചു. ഈ സാഹചര്യത്തില്‍ ജൈന, ബുദ്ധമതങ്ങളും ഹിന്ദുമതവും തമ്മില്‍ ഏറ്റുമുട്ടേണ്ടുന്ന സ്ഥിതി വന്നുചേര്‍ന്നു. ഇത്തരുണത്തില്‍ ബ്രാഹ്മണര്‍ തന്ത്രപൂര്‍വ്വം ദ്രാവിഡമതക്കാരെ തങ്ങളുടെ പക്ഷത്തു ചേര്‍ക്കാന്‍ ശ്രമിച്ചു. ക്രമേണ ഈ ശ്രമം വിജയിക്കുകയും ചെയ്തു. പാരമ്പര്യ പുരോഹിതരായ പാണര്‍ക്ക് ബ്രാഹ്മണസ്ഥാനം നല്‍കിയതോടെ അവര്‍ ബ്രാഹ്മണ മിത്രങ്ങളായി മാറി. പാണര്‍വഴി രാജാക്കന്മാരുമായി പരിചയപ്പെടുകയും യാഗം, ജ്യോതിഷം, കാമശാസ്ത്രം എന്നിവയുടെ മഹിമ വിശദീകരിച്ചും വശീകരിച്ചും രാജാക്കന്മാരെ ഹിന്ദുമതത്തില്‍ ചേര്‍ക്കുകയും ചെയ്തു. ഇപ്രകാരം ചേരരും പാണ്ഡ്യരും പല്ലവരും ഹിന്ദുമതത്തിലേക്കു മാറിക്കൊണ്ടിരുന്നു. സംസ്കൃതനാമങ്ങള്‍ നല്‍കി ദ്രാവിഡ ദേവതകളേയും ഹിന്ദുമതത്തിലേക്ക് പ്രവേശിപ്പിച്ചു. ഇപ്രകാരം ശിവന്‍ മഹാദേവനും, മുരുകന്‍ സുബ്രഹ്മണ്യനും, മായോന്‍ വിഷ്ണുവും കടലോന്‍ വരുണനും കൊററവൈ ദുര്‍ഗയുമായി മാറി. പത്തിനി ദേവി ഭഗവതി ആയി. ആര്യന്മാരുടെ യോദ്ധാക്കള്‍ ഈ ദൈവങ്ങളുടെ പ്രതിരൂപങ്ങളായപ്പോള്‍ ദ്രാവിഡയോദ്ധാക്കള്‍ രാക്ഷസന്മാരായി ചിത്രീകരിക്കപ്പെട്ടു.

ഭക്തിസമ്പ്രദായം തമിഴ്നാട്ടില്‍ ഒരു സമ്മിശ്ര സാമൂഹിക സംവിധാനത്തിനു നേതൃത്വം നല്‍കി. ഇതില്‍ നന്മയുടേയും തിന്മയുടേയും അംശങ്ങള്‍ കാണാവുന്നതാണ്. ഇതിന്റെ നേതാക്കള്‍ ആള്‍വാര്‍മാരും നായനാര്‍മാരും ആയിരുന്നു. സാധാരണക്കാര്‍ക്ക് ഹിന്ദുമതത്തില്‍ സ്ഥാനമില്ലാത്ത ഒരവസ്ഥ വന്നുചേര്‍ന്നു. എന്നാല്‍ മതഗന്ധിയായ സാഹിത്യങ്ങള്‍ക്ക് നല്ല വളര്‍ച്ചയുണ്ടായി. ജൈനരും ബൗദ്ധരും പീഡിപ്പിക്കപ്പെട്ടു. ബുദ്ധ-ജൈന വിഹാരങ്ങള്‍ തകര്‍ത്തെറിഞ്ഞു. അവരുടെ ആരാധനാകേന്ദ്രങ്ങളെല്ലാം ക്ഷേത്രങ്ങളാക്കി മാറ്റി. ക്രമേണ തീണ്ടലും തൊടീലും തലപൊക്കി. കാര്‍ഷികവൃത്തിയിലേര്‍പ്പെട്ട കീഴാളരെ കഠിനാധ്വാനത്തിനുശേഷം പൊതുകുളങ്ങളിലോ നദികളിലോ കുളിക്കുന്നതിനുപോലും അനുവദിച്ചില്ല. വസ്തുവിനും കൃഷിക്കാര്യങ്ങള്‍ക്കും കരംകൊടുക്കാനും മേലാളര്‍ക്ക് ജോലി ചെയ്യാനും മാത്രമായി ഇവര്‍ വിധിക്കപ്പെട്ടു. മറ്റ് അംഗീകൃത വരേണ്യ വര്‍ഗക്കാര്‍ അവരെ കൊന്നാല്‍പ്പോലും അത് ശിക്ഷാര്‍ഹമായില്ല. ഇപ്രകാരം ശിഥിലമായിക്കൊണ്ടിരുന്ന ഒരു തമിഴ്നാടിനെയാണ് ആക്രമണകാരികളായ വിദേശീയര്‍ കാണാനിടയായത്.

വിദേശാക്രമണങ്ങള്‍. 14-ാം ശ.-ത്തില്‍ തമിഴകം പല വിദേശാക്രമണങ്ങള്‍ക്കും വിധേയമായി. പല തെക്കേ ഇന്ത്യന്‍ ശക്തികളേയും തോല്പിച്ചതിനുശേഷം സുല്‍ത്താന്‍ അലാവുദ്ദീന്റെ അഫ്ഗാന്‍ സൈന്യം 1311-ല്‍ തമിഴകത്തു പ്രവേശിച്ചു. സേനാധിപതി മാലിക് കാഫൂര്‍, (മാലിക് ഗഫൂര്‍ എന്നും) പല ഹൈന്ദവ ക്ഷേത്രങ്ങളും കൊള്ളയടിച്ച് പണവും സ്വര്‍ണവും കൈക്കലാക്കി മടങ്ങിപ്പോയി. 1318-ല്‍ വീണ്ടും ആക്രമണമുണ്ടായി. പില്കാലത്ത് ഡല്‍ഹി സുല്‍ത്താനായിരുന്ന മുഹമ്മദ് തുഗ്ളക് മധുരയില്‍ ആധിപത്യം സ്ഥാപിച്ചു. 1362-ല്‍ വിജയനഗരസേന മധുര കീഴടക്കി ഭരണം പിടിച്ചെടുത്തു. അതിന്റെ ഫലമായി കുറേ തെലുങ്കരും കന്നടക്കാരും തമിഴ്നാട്ടിലേക്കു കുടിയേറി. ഇവരുടെ പ്രമാണിമാര്‍ സ്ഥലസംരക്ഷണം, കരംപിരിവ് തുടങ്ങിയ പ്രവൃത്തികളില്‍ ഏര്‍പ്പെട്ടു. ആധിപത്യമോഹികളായ ഇക്കൂട്ടര്‍ തമ്മിലുള്ള മത്സരംമൂലം നാട്ടില്‍ സമാധാനം നഷ്ടപ്പെട്ടുകൊണ്ടിരുന്നു. 1565-ല്‍ ബാഹ്മിനി സുല്‍ത്താന്‍മാര്‍ വിജയനഗരത്തെ തോല്പിച്ചതിനെത്തുടര്‍ന്ന്, മധുര, തഞ്ചാവൂര്‍, ജിന്‍ജി, വെല്ലൂര്‍ എന്നീ സ്ഥലങ്ങളില്‍ അധികാരം സ്വായത്തമാക്കിയ നായ്ക്കന്മാര്‍ സ്വതന്ത്രാധികാരം സ്ഥാപിച്ചു. ഹ്രസ്വകാലത്തിനുള്ളില്‍ ബീജപ്പൂര്‍ സുല്‍ത്താന്‍മാര്‍ വെല്ലൂരും ജിന്‍ജിയും കീഴടക്കി. ഗോല്‍ക്കൊണ്ടാ സേനകള്‍ തഞ്ചാവൂരും മധുരയും കൊള്ളയടിച്ചു. ഇതിനിടയ്ക്ക് മൈസൂര്‍ ഭരണാധികാരി കോയമ്പത്തൂരും സേലവും പിടിച്ചെടുത്തു. മഹാരാഷ്ട്രര്‍ നായ്ക്കന്മാരെ തോല്പിച്ച് തഞ്ചാവൂരില്‍ അവരുടെ ഭരണം സ്ഥാപിച്ചു. ഈ യുദ്ധങ്ങളില്‍ അനേകം നാട്ടുകാര്‍ കൊല്ലപ്പെട്ടു. നാടെങ്ങും അശാന്തി പരന്നു.

ഇംഗ്ളീഷുകാരുടെ ആധിപത്യം. 17-ാം ശ.-ത്തില്‍ പല യൂറോപ്യന്‍ കച്ചവട സംഘങ്ങള്‍ തമിഴ്നാട്ടില്‍ വന്നുചേര്‍ന്നു. 1639-ല്‍ ഇംഗ്ളീഷുകാര്‍ മദ്രാസില്‍ താവളമടിച്ചു. തുടര്‍ന്ന് പല സ്ഥലങ്ങളിലും കച്ചവടകേന്ദ്രങ്ങള്‍ തുറന്നു. ഫ്രഞ്ചുകാര്‍ പോണ്ടിച്ചേരിയില്‍ ഒരു പ്രധാന കേന്ദ്രം സ്ഥാപിച്ചു. ഇക്കാലത്ത് കര്‍ണാട്ടിക് നവാബ് ആര്‍ക്കാടിലിരുന്നും മൈസൂര്‍ രാജാവ് ശ്രീരംഗപട്ടണത്തിലിരുന്നും തഞ്ചാവൂര്‍ രാജാവ് തഞ്ചാവൂരിലിരുന്നും തമിഴ്നാടിന്റെ പല ഭാഗങ്ങളുടെ ഭരണം നിര്‍വഹിച്ചു. കൂടെക്കൂടെ പൊട്ടിപ്പുറപ്പെട്ട ഉള്‍നാട്ടുകലഹങ്ങളെ യൂറോപ്യന്‍ ശക്തികള്‍ മുതലെടുത്തു. ആര്‍ക്കാടില്‍ ചന്ദാസാഹിബും മുഹമ്മദാലിയും സിംഹാസനത്തിനുവേണ്ടി മത്സരിച്ചപ്പോള്‍ ഫ്രഞ്ചുകാര്‍ ചന്ദാസാഹിബിനേയും ഇംഗ്ളീഷുകാര്‍ മുഹമ്മദാലിയേയും അനുകൂലിച്ചു. ഇതിനെത്തുടര്‍ന്ന് കര്‍ണാട്ടിക്കില്‍ മൂന്നു യുദ്ധങ്ങള്‍ നടന്നു (1746-60). തത്ഫലമായി ബ്രിട്ടിഷ് സ്വാധീനം പരാജിത രാജ്യങ്ങള്‍ക്കുമേല്‍ ഒരു യാഥാര്‍ത്ഥ്യമായി മാറി. മുഹമ്മദാലിക്ക് നവാബ് ആകാന്‍ സാധിച്ചുവെങ്കിലും കര്‍ണാട്ടിക് ഇംഗ്ളീഷ് കമ്പനിയുടെ ശക്തമായ നിയന്ത്രണത്തിലമര്‍ന്നു. മൈസൂര്‍ സുല്‍ത്താനായിരുന്ന ടിപ്പുവിനെ തോല്പിച്ച് 1792-ല്‍ ശ്രീരംഗപട്ടണം ഉടമ്പടിയിലൂടെ ദിന്‍ഡുക്കല്‍, സേലം, ബാരമഹല്‍ എന്നീ പ്രദേശങ്ങളും

1799-ല്‍ കരൂര്‍, ഈറോഡ്, ധാരാപുരം, കോയമ്പത്തൂര്‍ എന്നീ പ്രദേശങ്ങളും ഇംഗ്ളീഷുകാര്‍ മദ്രാസ് പ്രസിഡന്‍സിയോടു ചേര്‍ത്തു. തമിഴ്നാടിന്റെ കിഴക്കന്‍ തീരദേശം മുഴുവനും കര്‍ണാട്ടിക്കില്‍ ഉള്‍ക്കൊണ്ടിരുന്നു. മുഹമ്മദാലിയെ നവാബ് ആക്കിയശേഷം ഭരണത്തിന്റെ നിയന്ത്രണം ഇംഗ്ളീഷുകാര്‍ കൈവശമാക്കി. ഒരു ആക്രമണ സംഘമായി വളര്‍ന്നുവന്നിരുന്ന പാളയക്കാരെ അമര്‍ച്ച ചെയ്യാനും അവര്‍ക്കു കഴിഞ്ഞു. കോട്ടകള്‍ അവരുടെ സൈനിക കേന്ദ്രങ്ങളാക്കി. കരംപിരിവിനു ശക്തി കൂട്ടി. 1801-ല്‍ മദ്രാസ് ഗവര്‍ണര്‍ എഡ്വേര്‍ഡ് ക്ളൈവ്, നവാബ് മുഹമ്മദാലിയുടെ കുടുംബത്തില്‍പ്പെട്ട അസീം ഉദ് ദൌളയെ നവാബ് ആക്കി വാഴിച്ചു. ഒരു പുതിയ ഉടമ്പടി പ്രകാരം കര്‍ണാട്ടിക്കിനെ ബ്രിട്ടിഷ് ഭരണത്തിന്‍കീഴില്‍ കൊണ്ടുവരികയും ചെയ്തു.

ഇംഗ്ളീഷുകാരുടെ സാമ്രാജ്യനയം ജനങ്ങളെ സാരമായി ബാധിച്ചു. നാട്ടുരാജ്യങ്ങളുടെ ആഭ്യന്തരകാര്യങ്ങളില്‍ അവര്‍ ഇടപെട്ടു. ഇതിനൊക്കെ എതിരായി അതിശക്തമായ ഒരേറ്റുമുട്ടലിന് മരുതുപാണ്ഡ്യന്‍ എന്ന യോദ്ധാവ് നേതൃത്വം നല്‍കി. മരുതുപാണ്ഡ്യന്‍ തിരുച്ചിറപ്പള്ളി വിളംബരത്തില്‍ പറയുന്നതുപോലെ 'നാട്ടുകാരുടെ സ്വാതന്ത്യം നഷ്ടപ്പെട്ടു. ചോറ് വെള്ളമായി. ഇംഗ്ളീഷുകാര്‍ ജനങ്ങളെ നായക്കു തുല്യം കരുതി. ആകയാല്‍ എല്ലാവരും യോജിച്ച് ഒളിപ്പോരു നടത്തി വിദേശികളായ ഈ നികൃഷ്ട ജീവികളെ വെളിയിലാക്കണം.' ഇതുതന്നെയായിരുന്നു ഇദ്ദേഹത്തിന്റെ അനുയായികളായ മറ്റു പല സ്വാതന്ത്യ സമരക്കാരുടേയും മുദ്രാവാക്യം. മരുതുപാണ്ഡ്യന്‍, ഊമത്തുരൈ, ഗോപാല നായ്ക്കര്‍, പഴശ്ശിരാജ, കൃഷ്ണപ്പ നായ്ക്കര്‍, ടിപ്പുവിന്റെ പുത്രന്‍ ഫത്തേ ഹൈദര്‍, ദുന്‍ഡാജി വാഗ് മുതലായവര്‍ ചേര്‍ന്ന് ഒരു സമരമുന്നണി ഉണ്ടാക്കി. പ്രവര്‍ത്തന പരിപാടികളെപ്പററി ചര്‍ച്ചചെയ്യുവാന്‍ പഴനിയില്‍ ഗൂഢാലോചന നടത്തി. അതിന്റെ അടിസ്ഥാനത്തില്‍ 1800-1801-ല്‍ സ്വാതന്ത്യ ലഹള പൊട്ടിപ്പുറപ്പെട്ടു. താമ്രപര്‍ണി മുതല്‍ തുംഗഭദ്ര വരെ ലഹള പടര്‍ന്നുപിടിച്ചു. എന്നാല്‍ ഇംഗ്ളീഷുകാര്‍ നാട്ടുരാജാക്കന്മാരുടെ സഹായത്തോടെ ഇതിനെ അടിച്ചമര്‍ത്തി. ലഹളക്കാരെ തൂക്കിലിടുകയും പലരേയും നാടുകടത്തുകയും ചെയ്തു. ഇപ്രകാരം വിമോചനസമരം പരാജയപ്പെട്ടു.

1800-01-ലെ സമരത്തെ അടിച്ചമര്‍ത്തിയശേഷം ഇംഗ്ളീഷുകാര്‍ പല പരിഷ്കാരങ്ങളും നടപ്പിലാക്കി. കരം പിരിവിന് 'റയറ്റ് വാരി' സമ്പ്രദായം ഏര്‍പ്പെടുത്തി. ഇതനുസരിച്ച് സര്‍ക്കാര്‍ കരം പിരിവ് നേരിട്ടു നടത്തി. കാവല്‍ക്കാര്‍ക്കു പകരം പോലീസിനെ ഏര്‍പ്പെടുത്തി. കോടതികളും ജയിലുകളും കാര്യക്ഷമമായ രീതിയില്‍ നിലവില്‍വന്നു. സതി, നിര്‍ബന്ധജോലി, അടിമവ്യാപാരം എന്നിവ നിറുത്തല്‍ ചെയ്തു. വിദ്യാഭ്യാസ രംഗത്ത് കാര്യമായ പുരോഗതിയുണ്ടായി. സ്കൂളുകള്‍, കോളജുകള്‍, സര്‍വകലാശാലകള്‍ എന്നിവ സ്ഥാപിക്കപ്പെട്ടു. തൊഴില്‍സൗകര്യം മുന്‍നിര്‍ത്തി തമിഴിനേക്കാള്‍ ഇംഗ്ളീഷ് വിദ്യാഭ്യാസം ജനങ്ങള്‍ക്കു സ്വീകാര്യമായി. റോഡ്, റെയില്‍വേ, ജലഗതാഗതം, കച്ചവടം, തുറമുഖങ്ങള്‍ ഇപ്രകാരമുള്ള മേഖലകളില്‍ മുന്നേറ്റമുണ്ടായി. തമിഴ്നാട്ടില്‍ ജല ലഭ്യത കുറവായതിനാല്‍ കൃഷിയും തൊഴിലും ഇല്ലാതെ കൊള്ളയും കൊലയും ധാരാളമായി നടക്കുന്നു എന്നു മനസ്സിലാക്കി ജലസേചനത്തിനുവേണ്ടി അണക്കെട്ടുകള്‍ നിര്‍മിച്ചു. ജനക്ഷേമകരമായ പല പരിഷ്ക്കാരങ്ങളും ഉണ്ടായിക്കൊണ്ടിരുന്നു. ജനങ്ങളെ തൃപ്തിപ്പെടുത്തി വമ്പിച്ച തുക കരമായി കൊയ്തെടുക്കുക എന്നതായിരുന്നു ഇംഗ്ളീഷുകാരുടെ ലക്ഷ്യം.

തമിഴ്നാട് ദേശീയ പ്രസ്ഥാനത്തില്‍. 1800-01-ല്‍ നടന്ന ബ്രിട്ടിഷ് വിരുദ്ധ കലാപത്തില്‍ തമിഴ്നാട് വളരെ ത്യാഗങ്ങള്‍ സഹിച്ചു. തുടര്‍ന്ന് 19-ാം ശ.-ത്തില്‍ ശക്തി പ്രാപിച്ചുവന്ന ദേശീയ പ്രസ്ഥാനത്തിലും സ്വാതന്ത്യസമര പ്രക്ഷോഭങ്ങളിലും തമിഴ്നാട് ശ്രദ്ധേയമായ പങ്കുവഹിച്ചു. 1882-ല്‍ തിയോസൊഫിക്കല്‍ സൊസൈറ്റിയും 1884-ല്‍ മദ്രാസ് മഹാജനസഭയും മദ്രാസില്‍ പ്രവര്‍ത്തനമാരംഭിച്ചു. 1884-ല്‍ കുറേ നേതാക്കള്‍ മദ്രാസില്‍ സമ്മേളിച്ച് ഒരു ദേശീയ സംഘടനയുടെ ആവശ്യകത ചര്‍ച്ച ചെയ്തു. 1885-ല്‍ രൂപവത്കൃതമായ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിനെ തമിഴ്നാട് സഹര്‍ഷം സ്വാഗതം ചെയ്തു. ഇതിന്റെ മൂന്നാമത് വാര്‍ഷിക സമ്മേളനം മദ്രാസില്‍ വച്ചായിരുന്നു. പിന്നീട് മിതവാദികളും തീവ്രവാദികളും തമ്മില്‍ കോണ്‍ഗ്രസ്സില്‍ ആശയപരമായ ഭിന്നിപ്പുണ്ടായി. 1907-ല്‍ സൂററ്റില്‍ ചേര്‍ന്ന വാര്‍ഷിക സമ്മേളനം രണ്ടു വിഭാഗങ്ങളും തമ്മില്‍ തുറന്ന ചേരിതിരിവിന് സാക്ഷ്യം വഹിച്ചു. ത്രീവ്രവാദി നേതാവായിരുന്ന ബിപിന്‍ചന്ദ്രപാല്‍ ഈ വര്‍ഷംതന്നെ മദ്രാസില്‍ പര്യടനം നടത്തി. അദ്ദേഹത്തിന്റെ പ്രസംഗങ്ങള്‍ ജനങ്ങളെ ആവേശം കൊള്ളിച്ചു. സുബ്രമണ്യ ഭാരതി, വി.ഒ. ചിദംബരം പിള്ള തുടങ്ങിയ അനേകം നേതാക്കള്‍ സജീവമായി രംഗത്തുവന്നു. കവികൂടിയായിരുന്ന സുബ്രഹ്മണ്യ ഭാരതിയുടെ ദേശഭക്തി ഗാനങ്ങള്‍ ദേശീയതലത്തില്‍ പ്രത്യേകം ശ്രദ്ധിക്കപ്പെട്ടു.

തീവ്രവാദത്തോടൊപ്പം ഭീകരവാദവും തമിഴ്നാട്ടില്‍ രൂപപ്പെട്ടു വന്നു. നീലകണ്ഠബ്രഹ്മചാരി എന്ന ദേശസ്നേഹിയായിരുന്നു ഇതിനു നേതൃത്വം നല്‍കിയിരുന്നത്. സുബ്രഹ്മ്ണ്യ ശിവ, വഞ്ചി അയ്യര്‍ തുടങ്ങി അനേകം യുവാക്കള്‍ ഈ പ്രസ്ഥാനവുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിച്ചിരുന്നു. ഇന്ത്യയിലെ ബ്രിട്ടിഷുകാരെ കഴിയുന്നത്ര കൊന്നൊടുക്കുക എന്നതായിരുന്നു ഇവരുടെ ലക്ഷ്യം.

സ്വദേശി പ്രസ്ഥാനം തമിഴ്നാട്ടില്‍ ശക്തമായിരുന്നു. വി.ഒ. ചിദംബരംപിള്ള തുടങ്ങിയ സ്വദേശി ഷിപ്പിങ് കമ്പനി തൂത്തൂക്കുടിക്കും സിലോണിനുമിടയില്‍ സര്‍വീസ് നടത്തി ബ്രിട്ടിഷ് കപ്പലുകളെ വെല്ലുവിളിച്ചു. ചിദംബരം പിള്ളയ്ക്കും, ഷിപ്പിങ് കമ്പനിക്കുമെതിരായുള്ള ബ്രിട്ടിഷ് നടപടികള്‍ക്കു നേതൃത്വം കൊടുത്തത് തിരുനെല്‍വേലി കളക്ടറായിരുന്ന എ.ഡബ്ള്യു.ഡി.ഇ.ആഷ് ആയിരുന്നു. ആഷ് കൊല്ലപ്പെട്ടു. മണിയാച്ചി റയില്‍വേ സ്റ്റേഷനില്‍ ഒരു കോച്ചിലിരുന്നു വിശ്രമിക്കുകയായിരുന്ന ആഷിനു നേര്‍ക്ക് നിറയൊഴിച്ചത് തിരുവിതാംകൂര്‍കാരനായ വഞ്ചിഅയ്യര്‍ ആയിരുന്നു. ഇതിനു പകവീട്ടാന്‍ തീവ്രവാദികള്‍ തീരുമാനിച്ചു. അധികൃതര്‍ക്ക് പിടികൊടുക്കാതെ വഞ്ചി അയ്യര്‍ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു.

നിസ്സഹകരണ പ്രസ്ഥാനം, ഉപ്പുസത്യഗ്രഹം, സിവില്‍ ആജ്ഞാലംഘനം, സൈമണ്‍ കമ്മിഷന്‍ ബഹിഷ്ക്കരണം, ക്വിറ്റ് ഇന്ത്യാപ്രസ്ഥാനം എന്നിവയിലെല്ലാം തമിഴ് ജനത സജീവമായി പങ്കെടുത്തു. സി. രാജഗോപാലാചാരിയുടെ നേതൃത്വത്തില്‍ നടന്ന ഉപ്പുസത്യഗ്രഹം അത്യന്തം ആവേശകരമായിരുന്നു.

അബ്രാഹ്മണ പ്രസ്ഥാനം. മത-സാമൂഹിക-രാഷ്ട്രീയരംഗത്ത് തമിഴ്നാട്ടില്‍ ബ്രാഹ്മണര്‍ക്കുണ്ടായിരുന്ന പ്രാമുഖ്യവും അബ്രാഹ്മണര്‍ക്ക് അര്‍ഹമായ അംഗീകാരം വിവിധ മേഖലകളില്‍ ലഭിക്കാതെ പോയതും അബ്രാഹ്മണപ്രസ്ഥാനത്തിനു പ്രാരംഭ കാരണങ്ങളായിരുന്നു. എം.എം.കുമാരസ്വാമി താബോ, ഡോ. സി.നടേശമുതലിയാര്‍, ഡോ. ടി.എം.നായര്‍, പി.ത്യാഗരാജ ചെട്ടിയാര്‍ തുടങ്ങിയവരായിരുന്നു ആദ്യകാല നേതാക്കള്‍.

അബ്രാഹ്മണ യുവാക്കളുടെ ഐക്യം ലക്ഷ്യമാക്കി നടേശ മുതലിയാര്‍ രൂപംകൊടുത്ത മദ്രാസ് യൂണൈറ്റഡ് ലീഗ് ഈ രംഗത്തെ ആദ്യ ചുവടുവയ്പായിരുന്നു. കുറേക്കൂടി വിപുലമായ അടിത്തറയോടെ സ്ഥാപിച്ച സൗത്ത് ഇന്ത്യന്‍ ലിബറല്‍ ഫെഡറേഷന്‍ പില്ക്കാലത്ത് ജസ്റ്റീസ് പാര്‍ട്ടി എന്ന പേരിലറിയപ്പെട്ടു. ടി.എം. നായരും ത്യാഗരാജചെട്ടിയാരും ചേര്‍ന്നു പുറത്തിറക്കിയ അബ്രാഹ്മ്ണ മാനിഫെസ്റ്റോ പ്രസ്ഥാനത്തിന്റെ ലക്ഷ്യങ്ങളും മാര്‍ഗങ്ങളും വ്യക്തമാക്കുന്നതിനു പര്യാപ്തമായിരുന്നു.

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിലും തിയോസൊഫിക്കല്‍ സൊസൈറ്റിയിലുമെല്ലാം ബ്രാഹ്മണ മേധാവിത്വമുള്ളതായി ആരോപിക്കപ്പെട്ടു. കോണ്‍ഗ്രസ്സിലെ ഈ പ്രവണതയ്ക്കെതിരായി മദ്രാസ് പ്രസിഡന്‍സി അസ്സോസിയേഷന്‍ എന്നൊരു സംഘടന നിലവില്‍ വന്നു. കേശവപിള്ള എന്ന നേതാവായിരുന്നു ഇതിന്റെ പ്രസിഡന്റ്. അസ്സോസിയേഷനില്‍ അബ്രാഹ്മണര്‍ മാത്രമായിരുന്നു അംഗങ്ങള്‍. ഈ സംഘടനാ വിഭാഗം കോണ്‍ഗ്രസ്സിന്റെ ഭാഗമായിത്തന്നെ തുടര്‍ന്നു.

തിരുനെല്‍വേലിയിലെ ഷെര്‍മാദേവി എന്ന സ്ഥലത്തു പ്രവര്‍ത്തിച്ചിരുന്ന 'ഗുരുകുലം' ഗാന്ധിയന്‍ ആദര്‍ശങ്ങളില്‍ കുട്ടികള്‍ക്ക് പരിചയവും രാജ്യസ്നേഹവും പകര്‍ന്നുകൊടുക്കാന്‍ ഉദ്ദേശിച്ചുള്ളതായിരുന്നു. ഇതിന്റെ പ്രവര്‍ത്തനത്തിന് കോണ്‍ഗ്രസ്സിന്റെ സാമ്പത്തിക സഹായവുമുണ്ടായിരുന്നു. ഇവിടെയും ബ്രാഹ്മണരായ കുട്ടികള്‍ക്ക് പ്രത്യേക പരിഗണന നല്‍കിയിരുന്നതായി ആരോപിക്കപ്പെട്ടു. അബ്രാഹ്മണ വിദ്യാര്‍ത്ഥികളെ എല്ലാ കാര്യങ്ങളില്‍ നിന്നും അകറ്റിനിര്‍ത്തുന്ന ഏര്‍പ്പാടും അവിടെ നിലനിന്നിരുന്നു. രണ്ടുവിഭാഗം കുട്ടികള്‍ക്കും ആഹാരം കഴിക്കാനുള്ള പാത്രങ്ങളില്‍പ്പോലും വിവേചനം കാണിച്ചു. അവര്‍ ബ്രാഹ്മണ കുട്ടികളോട് ഒന്നിച്ചിരുന്നു ഭക്ഷണം കഴിക്കാതിരിക്കാന്‍ അധികൃതര്‍ പ്രത്യേകം ശ്രദ്ധിച്ചു. ബ്രാഹ്മണ കുട്ടികള്‍ക്ക് പ്രത്യേകമായിട്ടാണ് ഭക്ഷണം നല്‍കിയിരുന്നത്. അന്ന് ഗുരുകുലം പ്രവര്‍ത്തിച്ചിരുന്നത് കോണ്‍ഗ്രസ് നേതാവായിരുന്ന വി.വി.എസ്. അയ്യരുടെ മേല്‍നോട്ടത്തിലായിരുന്നു. ഗുരുകുലത്തിലെ വിവേചനത്തിനെതിരായി കോണ്‍ഗ്രസ് നേതാവായിരുന്ന ഇ.വി. രാമസ്വാമി നായ്ക്കര്‍ ശക്തമായി പ്രതിഷേധിച്ചു. ഗാന്ധിജി ന്യായീകരിച്ച വര്‍ണാശ്രമ ധര്‍മത്തെയും ഇ.വി. രാമസ്വാമി നായ്ക്കര്‍ ചോദ്യം ചെയ്തു. അസംതൃപ്തമായ ഈ സാഹചര്യത്തോടു പൊരുത്തപ്പെട്ടുപോകാനാകാതെ അദ്ദേഹം കോണ്‍ഗ്രസ് വിട്ടുപോയി. അബ്രാഹ്മണരുടെ സമസ്ത ജീവിത മേഖലകളിലുമുള്ള പുരോഗതി ലക്ഷ്യമാക്കി സെല്‍ഫ് റെസ്പെക്ട് മൂവ്മെന്റിന് അദ്ദേഹം നേതൃത്വം നല്‍കി. ക്ഷേത്രങ്ങള്‍ ബഹിഷ്ക്കരിക്കുവാന്‍ ആഹ്വാനമുണ്ടായി- ഒപ്പം ബ്രാഹ്മണരേയും. വിവാഹച്ചടങ്ങുകളില്‍ ബ്രാഹ്മണ പൂജാരികള്‍ വേണ്ടെന്നു നിഷ്ക്കര്‍ഷിച്ചു. തമിഴ്നാട്ടിലെ രാഷ്ട്രീയ സാമൂഹിക രംഗത്ത് ശക്തമായ ചലനമുണ്ടാക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. തുടര്‍ന്ന് 'ദ്രാവിഡ കഴകം' എന്ന സംഘടനയ്ക്കു രൂപം നല്‍കി കൂടുതല്‍ ഫലവത്തായി പ്രവര്‍ത്തിച്ചു തുടങ്ങി.

19-ാം ശ.-ത്തിന്റെ മുപ്പതുകളില്‍ തെക്കന്‍ തിരുവിതാംകൂര്‍ ഭാഗത്ത് ഭാഷാടിസ്ഥാനത്തിലുള്ള ഐക്യത്തിന്റെ ബാഹ്യലക്ഷണങ്ങള്‍ കണ്ടുതുടങ്ങി. തമിഴ് ഭാഷയ്ക്കും കുറെയൊക്കെ തമിഴ് സംസ്കാരത്തിനും പ്രാമുഖ്യമുണ്ടായിരുന്ന മദ്രാസ് സംസ്ഥാനത്തോടു തൊട്ടുകിടന്നിരുന്ന തോവാള, അഗസ്തീശ്വരം, കല്‍ക്കുളം, വിളവങ്കോട് താലൂക്കുകളിലെ തമിഴ് ഭാഷ സംസാരിച്ചിരുന്ന ജനങ്ങള്‍ രാഷ്ട്രീയ-വിദ്യാഭ്യാസ-സാംസ്കാരിക മേഖലകളില്‍ തമിഴര്‍ക്കനുഭവപ്പെട്ടിരുന്ന ചില അസൗകര്യങ്ങള്‍ ഗവണ്‍മെന്റിന്റെ ശ്രദ്ധയില്‍പ്പെടുത്തുവാനായി 1938-ല്‍ നാഞ്ചിനാട് തമിഴ് സംഘം എന്നൊരു സംഘടനയ്ക്കു രൂപം നല്കി. ഈ നാല് താലുക്കൂകള്‍ക്കും പുറമേ തമിഴരായ തോട്ടം തൊഴിലാളികളുടെ അധിനിവേശം മൂലം ഗണ്യമായ ഭൂരിപക്ഷമുണ്ടായിരുന്ന ദേവികുളം, പീരുമേട് താലൂക്കുകളിലും ചെങ്കോട്ടയിലും ഭാഷാടിസ്ഥാനത്തിലുള്ള ഉണര്‍വും ഐക്യവും പ്രകടമായിരുന്നു. തമിഴര്‍ക്കിടയിലുണ്ടായിരുന്ന ഈ ചലനത്തിന് 1945 ആയതോടെ വ്യക്തമായ ഒരു രാഷ്ട്രീയ ലക്ഷ്യം കൈവന്നു. ഈ വര്‍ഷം തിരുവിതാംകൂര്‍ സ്റ്റേറ്റ് കോണ്‍ഗ്രസ്സിനു സമാന്തരമെന്നോണം തിരുവിതാംകൂര്‍ തമിഴ്നാട് കോണ്‍ഗ്രസ്സ് (ടി.ടി.എന്‍.സി.) രൂപവത്കൃതമായി. ടി.ടി.എന്‍.സി.യുടെ പ്രവര്‍ത്തനവും ലക്ഷ്യവും സ്റ്റേറ്റ് കോണ്‍ഗ്രസ്സിന് സ്വീകാര്യമായിരുന്നില്ല. ഇതിനിടയില്‍ രൂപപ്പെട്ടുവന്ന ഐക്യകേരളം എന്ന ആശയത്തിനു വിരുദ്ധമായിരുന്നു ടി.ടി.എന്‍.സി.യുടെ പ്രവര്‍ത്തനശൈലി. തമിഴ് സാഹിത്യത്തിന്റേയും സംസ്കാരത്തിന്റേയും പരിപോഷണം, സ്കൂള്‍ തലത്തില്‍ തമിഴ് പഠനത്തിനു പ്രാമുഖ്യം, തമിഴര്‍ക്കിടയിലെ പരസ്പര സൗഹാര്‍ദം എന്നിവയിലെല്ലാം ടി.ടി.എന്‍.സി. ശ്രദ്ധിച്ചിരുന്നു. പിന്നീട് തിരുവിതാംകൂറില്‍നിന്നു വിട്ടുമാറി മദ്രാസ് സംസ്ഥാനത്തോടു ലയിക്കുക എന്ന രാഷ്ട്രീയ ലക്ഷ്യത്തില്‍ ടി.ടി.എന്‍.സി. ഉറച്ചുനിന്നു.

തിരുവിതാംകൂര്‍ സ്റ്റേറ്റ് കോണ്‍ഗ്രസ്സിന്റെ ഉത്തരാവാദ ഭരണപ്രക്ഷോഭണത്തിനു സമാന്തരമായി ടി.ടി.എന്‍.സി.യുടെ പ്രവര്‍ത്തനങ്ങളും തെക്കന്‍ തിരുവിതാംകൂറില്‍ ശക്തമായി. ഉത്തരവാദഭരണം സ്ഥാപിതമായതോടെ നിലവില്‍വന്ന തിരുവിതാംകൂറിലെ ഗവണ്‍മെന്റിന് തമിഴ് വിഘടനവാദത്തോട് യോജിക്കാന്‍ കഴിഞ്ഞില്ല. പ്രക്ഷോഭം ശക്തമായപ്പോള്‍ ഗവണ്‍മെന്റ് അതിനെ നേരിട്ടു. ലാത്തിച്ചാര്‍ജും വെടിവയ്പുമുണ്ടായി. ഏതാനും തമിഴര്‍ മരണമടയുകയും ചെയ്തു.

സ്വാതന്ത്യലബ്ധിക്കുശേഷം ഭാഷാടിസ്ഥാനത്തില്‍ സ്റ്റേറ്റുകളുടെ പുനര്‍വിഭജനത്തിന് നെഹ്റു ഗവണ്‍മെന്റ് തീരുമാനിക്കുകയും സ്റ്റേറ്റ് റീ ഓര്‍ഗനൈസേഷന്‍ കമ്മിറ്റി രൂപവത്ക്കരിക്കുകയും ചെയ്തു. ഈ കമ്മിറ്റി തോവാള, അഗസ്തീശ്വരം, കല്‍ക്കുളം, വിളവങ്കോട് താലൂക്കുകളും ചെങ്കോട്ടയും മദ്രാസ് സംസ്ഥാനത്തോടു ചേര്‍ക്കുവാന്‍ ശുപാര്‍ശ ചെയ്തു. ആദ്യത്തെ നാല് താലൂക്കുകള്‍ ചേര്‍ന്ന് കന്യാകുമാരി ജില്ല നിലവില്‍ വരികയും അത് മദ്രാസ് സംസ്ഥാനത്തിന്റെ ഭാഗമാവുകയും ചെയ്തു.

തമിഴ്നാടിന്റെ ഭരണം 1947 മുതല്‍ 1967 വരെ കോണ്‍ഗ്രസ്സിനായിരുന്നു. 1957-ല്‍ മദ്രാസ് സംസ്ഥാനത്തിന്റെ പേര് തമിഴ്നാട് എന്നാക്കി. തലസ്ഥാനമായ മദ്രാസ് നഗരം പില്ക്കാലത്ത് ചെന്നൈ എന്നു പുനര്‍നാമകരണം ചെയ്യപ്പെട്ടു.

തമിഴ്നാടിന്റെ വ്യാവസായിക വളര്‍ച്ചയില്‍ മുഖ്യമന്ത്രിയായിരുന്ന കാമരാജ് നാടാര്‍ നിര്‍ണായകമായ പങ്കുവഹിച്ചിരുന്നു. കൃഷി, വൈദ്യുതി, വ്യവസായം എന്നീ മേഖലകളില്‍ ഗണ്യമായ നേട്ടങ്ങള്‍ കൈവരിക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. വ്യാവസായിക വളര്‍ച്ചയില്‍ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ മൂന്നാം സ്ഥാനത്തെത്തുവാന്‍ തമിഴ്നാടിന് സാധിച്ചു. ദേശീയ ഭാഷ എന്ന നിലയിലും ബന്ധഭാഷ എന്ന നിലയിലും ഹിന്ദി പ്രചരിപ്പിക്കാനുള്ള കേന്ദ്രഗവണ്‍മെന്റിന്റെ താത്പര്യം തമിഴ്നാടിനു സ്വീകാര്യമായിരുന്നില്ല. തമിഴ് ഭാഷയോട് തമിഴ് ജനതയ്ക്കുള്ള ആഭിമുഖ്യം ശക്തമായ ഒരു ഹിന്ദി വിരുദ്ധ മനോഭാവമാക്കി വളര്‍ത്തിയെടുക്കാന്‍ ദ്രാവിഡ പാര്‍ട്ടികള്‍ ശ്രമിച്ചു.അതില്‍ അവര്‍ വിജയിക്കുകയും സംസ്ഥാനത്ത് അധികാരത്തില്‍ നിന്ന് കോണ്‍ഗ്രസ്സിനെ പുറത്താക്കുകയും ചെയ്തു. തുടര്‍ന്ന് ദ്രാവിഡ മുന്നേറ്റ കഴകം (ഡി.എം.കെ.) അധികാരത്തില്‍ വന്നു. സി.എന്‍. അണ്ണാദുരൈയുടെ നേതൃത്വത്തില്‍ തമിഴ്നാട്ടില്‍ ഗവണ്‍മെന്റ് രൂപവത്കൃതമായി. അണ്ണാദൂരൈ അന്തരിച്ചശേഷം എം. കരുണാനിധിയുടെ നേതൃത്വത്തില്‍ ഭരണമാററമുണ്ടായി. പിന്നീട് ദ്രാവിഡ മുന്നേറ്റ കഴകം പിളരുകയും പുതുതായി രൂപംകൊണ്ട അഖിലേന്ത്യാ അണ്ണാ ദ്രാവിഡ മുന്നേറ്റ കഴക(എ.ഡി.എം.കെ.)ത്തിന്റെ ഗവണ്‍മെന്റ് എം.ജി. രാമചന്ദ്രന്റെ നേതൃത്വത്തില്‍ നിലവില്‍ വരികയും ചെയ്തു. എം.ജി. രാമചന്ദ്രന്‍ അന്തരിച്ചതോടെ ജയലളിത പാര്‍ട്ടിയുടെ നേതൃത്വത്തിലെത്തി. ഇപ്പോള്‍ (2005) ജയലളിതയുടെ നേതൃത്വത്തിലുള്ള എ.ഡി.എം.കെ. ഗവണ്‍മെന്റ് തമിഴ്നാട്ടില്‍ ഭരണം നടത്തിവരുന്നു.

(ഡോ. കെ. രാജയ്യന്‍, ഡോ. കെ.കെ. കുസുമന്‍, സ.പ.)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍