This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

തബല

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

04:48, 23 ജൂണ്‍ 2008-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

തബല

ഒരു ഇന്ത്യന്‍ താളവാദ്യം. ഹിന്ദുസ്ഥാനി സംഗീതത്തിലൂടെ പ്രചാരം നേടിയ അവനദ്ധവാദ്യമാണിത്. രണ്ട് തുകല്‍ വാദ്യങ്ങളാണ് ഇതിലുള്ളത്. വലതുകൈകൊണ്ട് വായിക്കുന്നത് ദായ എന്നും ഇടതുകൈകൊണ്ട് വായിക്കുന്നത് ബായ എന്നും അറിയപ്പെടുന്നു.

ബായ കളിമണ്ണുകൊണ്ടോ ലോഹം കൊണ്ടോ ആണ് ഉണ്ടാക്കുന്നത്. തടികൊണ്ടുള്ള ബായകളും നിലവിലുണ്ട്. ദായ തടിയില്‍ കടഞ്ഞെടുത്തിട്ടുള്ളതാണ്. രണ്ടിന്റേയും മുകള്‍വശം കട്ടിയുള്ള തോല്‍കൊണ്ട് പൊതിഞ്ഞിരിക്കും. തോലിനെ തുകല്‍വാറുകള്‍ കൊണ്ട് കുറ്റിയുമായി ബന്ധിപ്പിക്കുന്നു. തുകല്‍വാറുകള്‍ക്കിടയില്‍ മരക്കട്ടകള്‍ വച്ചിട്ടുണ്ടായിരിക്കും. അത് താഴേക്കും മുകളിലേക്കും നീക്കി ശ്രുതി വ്യത്യാസപ്പെടുത്താന്‍ സാധിക്കും. രണ്ടിന്റേയും തോലില്‍ 'കറുത്ത ചോറ്' അഥവാ കരണ (Black paste) ഉണ്ടായിരിക്കും. ദായയില്‍ മധ്യഭാഗത്തായും ബായയില്‍ മധ്യഭാഗത്തുനിന്ന് അല്പം മാറിയുമാണ് കരണ ഉണ്ടായിരിക്കുന്നത്.

ദഗ്ഗ എന്ന പേരിലും ബായ അറിയപ്പെടുന്നു. ദായയും ബായയും കൈകള്‍ കൊണ്ടാണ് വായിക്കുന്നത്. ദായ വലതുകൈവിരലുകള്‍ കൊണ്ടു മാത്രം വാദനം ചെയ്യുന്നു. ബായ ഇടതു കൈവിരലുകള്‍ക്കൊപ്പം ഉള്ളംകയ്യും മണിബന്ധവും കൂടി ഉപയോഗിച്ചാണ് വായിക്കുക. ദായയില്‍ ഷഡ്ജവും ബായയില്‍ പഞ്ചമവും ശ്രുതി ചേര്‍ത്തു വായിക്കുന്നു.

തബലയുടെ ഉത്പത്തിയെപ്പറ്റി നിരവധി ഐതിഹ്യങ്ങളുണ്ട്. സുഥാര്‍ഖാന്‍ എന്നൊരു പഖാവജ് (മൃദംഗം-ഉത്തരേന്ത്യയില്‍ പഖാവജ് എന്നറിയപ്പെടുന്നു) വാദകന്‍ ഒരു വാദന മത്സരത്തില്‍ പരാജയപ്പെട്ടു. രോഷംകൊണ്ട് അയാള്‍ പഖാവജ് നിലത്തടിച്ചു. അപ്പോള്‍ അതു രണ്ടായി പിളര്‍ന്നു വീണു. ഇതാണ് തബലയായി പിന്നീട് അറിയപ്പെട്ടത് എന്നാണ് ഒരൈതിഹ്യം. എന്നാല്‍ ഏറ്റവും പ്രബലമായ ഐതിഹ്യം അമീര്‍ഖുസ്രോയുമായി ബന്ധപ്പെട്ടതാണ്. അദ്ദേഹം ഒരു പഖാവജ് രണ്ടായി മുറിച്ച്, രണ്ടു കഷണങ്ങളെയും താളവാദ്യമാക്കി മാറ്റിയതാണത്രേ തബല.

ഖയാലിന്റെ വരവോടെയാണ് തബല രംഗപ്രവേശം ചെയ്തതെന്നാണ് സംഗീതചരിത്രകാരന്മാര്‍ കരുതുന്നത്. എന്നാല്‍ തബല അറേബ്യയിലുണ്ടായ വാദ്യമാണെന്നാണ് ചിലരുടെ വാദം. 'കൊട്ട്' എന്നര്‍ഥമുള്ള 'തബ് ല' ഒരു പേര്‍ഷ്യന്‍ പദമാണ് എന്നാണ് കരുതുന്നത്. പിന്നീട് ക്രമേണ അര്‍ഥവികാസം സംഭവിച്ച് ഇത് ഒരു വാദനോപകരണത്തിന്റെ പേരായി മാറി.

ഖയാല്‍ നിലവില്‍ വന്നതോടെ ഹിന്ദുസ്ഥാനി സംഗീതത്തിലെ താളസങ്കല്പങ്ങള്‍ പാടേ മാറി. ഠേക എന്നൊരു വാദ്യസമ്പ്രദായവും നിലവില്‍ വന്നു. അതോടെ ഹിന്ദുസ്ഥാനി സംഗീതത്തില്‍ അയവുള്ള ഒരു താളഘടനയുണ്ടായി. ഇത് തബലയുടെ പ്രചാരത്തിനു കാരണമായി.

ഒരു പക്കവാദ്യമായാണ് തബല രംഗപ്രവേശം ചെയ്തതെങ്കിലും പിന്നീട് തബലക്കച്ചേരികള്‍ വരെ ആവിര്‍ഭവിച്ചു. സ്വന്തമായ വാദനശൈലിയുള്ള വാദ്യമായി ഇങ്ങനെ തബലയെ മാറ്റിയത്, അതിസമര്‍ഥരായ വാദകരാണ്. അതിനു തുടക്കം കുറിച്ചത് ലഖ്നൗ ഘരാനയിലെ വാദകരാണ്. പണ്ഡിറ്റ് കിഷന്‍ മഹാരാജ്, പണ്ഡിറ്റ് അനോഖേലാല്‍ മിശ്ര, ബീരു മിശ്ര, കണ്ഠേ മഹാരാജ്, ഭൈരവ് സഹായ്, ശാരദാ സഹായ്, പണ്ഡിറ്റ് സമ്താ, പ്രസാദ് എന്നിവര്‍ അവിടെനിന്നുള്ള പ്രമുഖ വാദകരാണ്. 'വിശ്രമമറിയാത്ത വിരലുകളുള്ളവന്‍' എന്നറിയപ്പെട്ട ഹബീബുദ്ദീന്‍ ഖാന്‍ ദല്‍ഹി സമ്മാനിച്ച പ്രമുഖ തബലവാദകനാണ്. തബലയ്ക്ക് ശാസ്ത്രീയ വാദ്യമേഖലയില്‍ മാന്യമായ സ്ഥാനം നേടിക്കൊടുക്കുന്നതില്‍ മുഖ്യ പങ്കു വഹിച്ചയാളാണ് അഹമ്മദ്ഖാന്‍ ഥിര്‍ക്കുവാ. ഫറൂഖാബാദ് ഘരാനയിലെ കരാമത് ഖാന്‍ ആണ് മറ്റൊരു പ്രമുഖന്‍. അള്ളാരാഖയുടെ വരവോടെ തബല, വന്‍ ജനപ്രീതി നേടി. സിത്താറിനു രവിശങ്കര്‍ എന്ന പോലെയാണ് തബലയ്ക്ക് അള്ളാരാഖ. അള്ളാരാഖയുടെ പുത്രനാണ് 'തബലയിലെ മാന്ത്രികന്‍' എന്നറിയപ്പെടുന്ന ഉസ്താദ് സക്കീര്‍ ഹുസൈന്‍.

തബലയിലെ പ്രധാന ഘരാനകള്‍ ഇവയാണ്-ദല്‍ഹി, അജ് റാസ, ലഖ്നൗ, ഫറൂഖാബാദ്, ബനാറസ്, പഞ്ചാബ്. തബലയിലെ ഘരാനകള്‍ ബാജ് എന്ന പേരിലാണ് അറിയപ്പെടുന്നത്.

ബനാറസ് ബാജിലെ പ്രമുഖ വാദകനാണ് പണ്ഡിറ്റ് കിഷന്‍ മഹാരാജ്. പഴയതും പുതിയതുമായ വാദന സമ്പ്രദായങ്ങളില്‍ ഒരുപോലെ പ്രാവീണ്യമുണ്ടായിരുന്ന ഇദ്ദേഹത്തെ 20-ാം ശ.-ത്തിലെ ഏറ്റവും മികച്ച തബലവാദകനായി പലരും വിശേഷിപ്പിക്കുന്നു. പഞ്ചാബി ബാജിലെ പ്രസിദ്ധ വാദകന്‍ അള്ളാരാഖയാണ്. ഏഴ് മണിക്കൂര്‍ വരെ നീണ്ടുനിന്ന തബലക്കച്ചേരികള്‍ ഇദ്ദേഹം നടത്തിയിട്ടുണ്ട്. ഹിന്ദുസ്ഥാനി സംഗീതത്തിന്റെ ലയഭാവം മുഴുവന്‍ തബലയിലേക്ക് ആവാഹിക്കുവാന്‍ ഇദ്ദേഹത്തിനു സാധിച്ചു. ഇദ്ദേഹത്തിന്റെ പുത്രനായ സക്കീര്‍ ഹുസൈന്‍ തബലവാദനത്തില്‍ ഒരു 'സക്കീര്‍സ്പര്‍ശം' തന്നെ ഉണ്ടാക്കിയിട്ടുണ്ട്. സര്‍ഗഭാവനയുടേയും സാങ്കേതികത്തികവിന്റേയും സമന്വയം അദ്ദേഹത്തിന്റെ വാദനത്തില്‍ കാണാം. ആ മാന്ത്രികസ്പര്‍ശമുള്ള വിരലുകള്‍കൊണ്ട് തബല വായിക്കുമ്പോഴാണ് അംജത് അലിഖാന്റേയും ഹരിപ്രസാദ് ചൗരസ്യയുടേയും സംഗീതം അതിന്റെ സര്‍വസുഭഗതയോടുംകൂടി ആസ്വദിക്കാന്‍ സാധിക്കുന്നതെന്നാണ് ആസ്വാദകമതം.

തബല ഹിന്ദുസ്ഥാനിസംഗീതത്തിലെ മാത്രം പക്കവാദ്യമല്ലിന്ന്. കഥക്, ഒഡിസ്സി തുടങ്ങിയ ഉത്തരേന്ത്യന്‍ നൃത്തങ്ങള്‍ക്കും ഇത് പശ്ചാത്തലവാദ്യമായി ഉപയോഗിക്കപ്പെടുന്നു; എന്നു മാത്രമല്ല, ഭാരതത്തിലുടനീളം തബല ഒരു ജനകീയ താളവാദ്യം എന്ന പദവി നേടിയെടുത്തു കഴിഞ്ഞിട്ടുണ്ട്. നാടകം, കഥാപ്രസംഗം, ഗാനമേള, വിവിധ നൃത്തങ്ങള്‍, ബാലെ, ചലച്ചിത്രസംഗീതം തുടങ്ങിയവയിലെല്ലാം ഇതുപയോഗിക്കുന്നുണ്ട്.

വാദകരുടെ പ്രതിഭാവിശേഷം കൊണ്ട് ഇന്ത്യന്‍ ശാസ്ത്രീയ- ജനപ്രിയ സംഗീതരംഗത്തെ പ്രധാന വാദ്യങ്ങളിലൊന്നായി ഉയര്‍ന്ന ഒരു താളവാദ്യമാണ് തബല.

തബലിസ്റ്റ് എന്നാണ് തബലവാദകര്‍ പൊതുവേ അറിയപ്പെടുന്നത്.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%A4%E0%B4%AC%E0%B4%B2" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍