This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

തദ്ദേശ ധനകാര്യം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

08:51, 21 ജൂണ്‍ 2008-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

തദ്ദേശ ധനകാര്യം

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ധനപരമായ പ്രവര്‍ത്തനങ്ങള്‍. പ്രാദേശികമായ ജനക്ഷേമ പ്രവര്‍ത്തനങ്ങളും മറ്റു വികസന പ്രവര്‍ത്തനങ്ങളും കാര്യക്ഷമവും ഫലപ്രദവുമായി നിര്‍വഹിക്കുന്നതില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നിര്‍ണായക പങ്കുണ്ട്. ഈ സ്ഥാപനങ്ങള്‍ അധികാര വികേന്ദ്രീകരണത്തിന്റെ അടിത്തറയാണ്. അധികാര വികേന്ദ്രീകരണം ലക്ഷ്യമാക്കി ആവിഷ്കരിച്ച പഞ്ചായത്ത് രാജ് നിയമം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ധനപരമായ സ്വയംഭരണാധികാരം നല്കാനുതകുന്ന പല നടപടികളും സ്വീകരിച്ചിട്ടുണ്ട്.

തദ്ദേശ സ്ഥാപനങ്ങള്‍ നിര്‍വഹിക്കുന്ന സേവനങ്ങളെ രണ്ട് വിഭാഗങ്ങളായിട്ടാണ് സാമ്പത്തിക ശാസ്ത്രജ്ഞര്‍ നിര്‍വചിച്ചിട്ടുള്ളത്. ഒന്ന്, ദുര്‍വഹസേവനങ്ങള്‍; രണ്ട്, ഹിതകരസേവനങ്ങള്‍. പ്രാദേശിക താത്പര്യങ്ങള്‍ക്കു പരിഗണന നല്കാതെ ദേശീയമായ മുന്‍ഗണനകളുടെ അടിസ്ഥാനത്തില്‍ ചെയ്യുന്ന സേവനങ്ങളെ യാണ് ദുര്‍വഹസേവനങ്ങളെന്നു പറയുന്നത്. തദ്ദേശവാസികളുടെ താത്പര്യങ്ങള്‍ കണക്കിലെടുത്തുകൊണ്ട് പ്രാദേശിക മുന്‍ഗണന കളുടെ അടിസ്ഥാനത്തിലാണ് ഹിതകരസേവനങ്ങള്‍ നിര്‍വഹിക്കപ്പെടുന്നത്. ദുര്‍വഹസേവനങ്ങള്‍ക്കുള്ള ചെലവിലേക്കായി പിരിക്കുന്ന നികുതിയെ തദ്ദേശവാസികള്‍ ഭാരമായിട്ടാണു കാണുന്നത്. കാരണം അതിന്റെ പ്രയോജനം പ്രത്യക്ഷമല്ലെന്നതാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ധനകാര്യ പ്രവര്‍ത്തനങ്ങള്‍ ഹിതകരസേവനങ്ങളിലൂന്നിക്കൊണ്ടാണ് സംവിധാനം ചെയ്യുന്നതെങ്കില്‍, തദ്ദേശവാസികള്‍ക്ക് നേരിട്ടു പ്രയോജനം ലഭിക്കുന്നു. നികുതിഭാരവും അനുഭവപ്പെടുകയില്ല. ചില സേവനങ്ങള്‍ നല്കുമ്പോള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ പ്രതിഫലം എന്ന നിലയ്ക്ക് നികുതി ചുമത്താറുണ്ട്. ഇത് ഈ സ്ഥാപനങ്ങളുടെ ധനാഗമമാര്‍ഗങ്ങളില്‍ ഒന്നാണ്. എന്നാല്‍, തനതു വിഭവങ്ങളെ മാത്രം ആശ്രയിച്ചാല്‍, തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ക്ക് വിപുലമായ ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ നിര്‍വഹിക്കാനാവില്ല. അതിനാല്‍, ഗവണ്മെന്റില്‍ നിന്നുള്ള സഹായധനത്തെ ഗണ്യമായി ആശ്രയിക്കേണ്ടിവരുന്നു. എന്നാല്‍, ഇങ്ങനെ സഹായധനം നല്കുന്നത് വ്യക്തവും സുതാര്യവുമായ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലായിരിക്കണം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ ധനപരമായ സ്വയം പര്യാപ്തതയിലെത്തിക്കുകയെന്നതായിരിക്കണം ഇതിന്റെ ലക്ഷ്യം.

1993-ല്‍ 73, 74 ഭരണഘടനാഭേദഗതികളിലൂടെയാണ് പഞ്ചായത്ത് രാജ് നിയമം നിലവില്‍ വന്നത്. 'ഓരോ ഗ്രാമവും മുഴുവന്‍ അധികാരവുമുള്ള ഒരു റിപ്പബ്ലിക്കോ പഞ്ചായത്തോ ആകണ'മെന്ന ഗാന്ധിജിയുടെ സങ്കല്പം സാക്ഷാത്കരിക്കുന്നതിന്റെ തുടക്കമായി പഞ്ചായത്ത് രാജ് നിയമത്തെ വിശേഷിപ്പിക്കാം. കേരളത്തില്‍ പഞ്ചായത്ത് രാജ് നിയമത്തിനു രൂപം നല്കിയത് 1994-ലാണ്. കേരളത്തിലെ പഞ്ചായത്ത് രാജ് നിയമത്തിന്റെ ന്യൂനതകള്‍ പരിഹരിക്കുന്നതിനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അധികാരം വര്‍ധിപ്പിക്കുന്നതിനുമാവശ്യമായ നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കു ന്നതിനു വേണ്ടി 1996-ല്‍ ഡോ. സത്യബ്രത സെന്‍ അധ്യക്ഷനായി ഒരു കമ്മിറ്റിയെ നിയമിച്ചിരുന്നു. പഞ്ചായത്ത് രാജ് സ്ഥാപനങ്ങ ളുടെ സ്വയംഭരണത്തിന്റെ മൂന്നു തലങ്ങളെക്കുറിച്ചുള്ള സെന്‍ കമ്മി റ്റിയുടെ നിരീക്ഷണങ്ങള്‍ താഴെ പറയുന്നു.

1. പ്രവര്‍ത്തനപരമായ സ്വയംഭരണം, (Functional autonomy)

2. ഭരണപരമായ സ്വയംഭരണം (Administrative autonomy)

3. ധനപരമായ സ്വയംഭരണം (Financial autonomy).

തദ്ദേശ ധനകാര്യ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ഗവണ്മെന്റിന് വിദഗ്ധ നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കുന്നത് ഭരണഘടനാസമിതിയായ സംസ്ഥാന ധനകാര്യകമ്മിഷനാണ്. ഈ കമ്മിഷന്റെ മിക്ക ശുപാര്‍ശകളും സെന്‍ കമ്മിറ്റി അംഗീകരിച്ചിട്ടുണ്ട്.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രധാന ധനാഗമമാര്‍ഗങ്ങള്‍ താഴെപ്പറയുന്നവയാണ്.

1. കെട്ടിട നികുതി, തൊഴില്‍ നികുതി, വിനോദ നികുതി, ലൈസന്‍സ് ഫീസ്, ലേലം തുടങ്ങിയവയില്‍ നിന്നുള്ള വരുമാനം. തദ്ദേശ സ്ഥാപനങ്ങള്‍ നേരിട്ട് പിരിച്ചെടുക്കുന്നവയാണിത്.

2. സംസ്ഥാനസര്‍ക്കാര്‍ ഗ്രാന്റുകള്‍:- സംസ്ഥാന ഗവണ്മെന്റിന്റെ വരുമാനത്തില്‍ നിന്ന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നല്കുന്ന വിഹിതമാണ് ഈ ഗ്രാന്റുകള്‍.

പഞ്ചായത്ത് രാജ് നിയമം നടപ്പിലാക്കിയതിനെത്തുടര്‍ന്ന്, സംസ്ഥാന സര്‍ക്കാര്‍ ഉടമസ്ഥതയിലുണ്ടായിരുന്ന പല ആസ്തികളും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കു കൈമാറുകയുണ്ടായി. അവയുടെ പരിപാലനത്തിനും സംരക്ഷണത്തിനുമാവശ്യമായ പദ്ധതിയേതര ചെലവുകളും കൈമാറേണ്ടതാണെന്ന് സെന്‍ കമ്മിറ്റി ശുപാര്‍ശ ചെയ്യുന്നു. ഗ്രാന്റുകള്‍ വിതരണം ചെയ്യുമ്പോള്‍ പ്രദേശങ്ങളുടെ പിന്നോക്കാവസ്ഥയ്ക്ക് ഉയര്‍ന്ന വെയിറ്റേജ് നല്കണമെന്നും സെന്‍ കമ്മിറ്റി അഭിപ്രായപ്പെട്ടിട്ടുണ്ട്. സംസ്ഥാന സര്‍ക്കാരിനുമേലുള്ള പഞ്ചായത്ത് രാജ് സ്ഥാപനങ്ങളുടെ ആശ്രിതത്വം ഇല്ലാതാക്കുകയെന്നതായിരിക്കണം ഗ്രാന്റ് വിതരണത്തിന്റെ മാനദണ്ഡം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അവകാശം എന്ന നിലയ്ക്കായിരിക്കണം ഗ്രാന്റുകളെ കാണേണ്ടതെന്നും സെന്‍ കമ്മിറ്റി അഭിപ്രായപ്പെട്ടിട്ടുണ്ട്.

തനതു ധനാഗമമാര്‍ഗങ്ങളായ പ്രത്യക്ഷനികുതികള്‍ വര്‍ധിപ്പിക്കുന്നതിനും പിരിച്ചെടുക്കുന്നതിനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് പ്രായോഗികമായ ചില ബുദ്ധിമുട്ടുകളുണ്ട്. അതിനാല്‍ ബാങ്കുകളില്‍ നിന്നും ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നും സര്‍ക്കാര്‍ ഉറപ്പിന്‍മേല്‍ വായ്പയെടുക്കുന്നതിനു പുറമേ, കടപ്പത്രങ്ങളിലൂടെ ധനസമാഹരണം നടത്തുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് കൂടുതല്‍ അധികാരം നല്കേണ്ടതാണ്. സംസ്ഥാന ഗവണ്മെന്റിന്റെ കാര്യത്തിലെന്നപോലെ പൊതു ധനകാര്യനിയമം തന്നെയായിരിക്കണം പഞ്ചായത്തുകള്‍ക്കും ബാധകമായിരിക്കേണ്ടത്. കൂടുതല്‍ സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ ഈ സ്ഥാപനങ്ങളുടെ ധനപരമായ സ്വയംഭരണാവകാശത്തെ ദുര്‍ബലമാക്കും. പഞ്ചായത്ത് രാജ് സ്ഥാപനങ്ങളുടെ അക്കൗണ്ടുകള്‍ ഇപ്പോള്‍ ഓഡിറ്റ് ചെയ്യുന്നത് ലോക്കല്‍ ഫണ്ട് ഓഡിറ്റ് വിഭാഗമാണ്. എന്നാല്‍, സ്വതന്ത്രമായ ഓഡിറ്റ് കമ്മിഷനെ നിയമിക്കണമെന്നാണ് സംസ്ഥാന ധനകാര്യ കമ്മിഷനും സെന്‍ കമ്മിറ്റിയും ശുപാര്‍ശ ചെയ്തിട്ടുള്ളത്. പെര്‍ഫോമന്‍സ് ഓഡിറ്റ് സമ്പ്രദായം നിലവില്‍ വന്നാല്‍, അത് ധനകാര്യ പ്രവര്‍ത്തനങ്ങളില്‍ ഗുണപരമായ മാറ്റങ്ങളുണ്ടാക്കുമെന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. പഞ്ചായത്തുകളുടെ സ്വന്തം വരുമാനത്തില്‍നിന്ന് ചില ആകസ്മിക ഇനങ്ങള്‍ക്കു ചെലവു ചെയ്യുന്നതിന് സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുവാദം ആവശ്യമാണെന്ന വ്യവസ്ഥ ഒഴിവാക്കണമെന്നും സെന്‍ കമ്മിറ്റി നിര്‍ദേശിച്ചിട്ടുണ്ട്.

പഞ്ചായത്ത് രാജ് സ്ഥാപനങ്ങളുടെ അധികാര പരിധിയില്‍പെടുന്ന നികുതികള്‍ ഓരോ സംസ്ഥാനത്തിലും ഓരോ രീതിയിലാണ്. ഈ സ്ഥാപനങ്ങള്‍ ചുമത്തുന്ന നികുതികള്‍ സംസ്ഥാന പട്ടികയില്‍പ്പെട്ടതാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കു മാത്രമായി ചില നികുതികള്‍ നീക്കിവക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് നികുതി അന്വേഷണ കമ്മിറ്റിയും തദ്ദേശ ധനകാര്യ അന്വേഷണ കമ്മിറ്റിയും ശുപാര്‍ശ ചെയ്തിട്ടുണ്ട്. ഭൂമിയുടേയും കെട്ടിടങ്ങളുടേയും മേലുള്ള നികുതികള്‍, ചുങ്കം, ടെര്‍മിനല്‍ നികുതികള്‍, യന്ത്ര വത്കൃതമല്ലാത്ത വാഹനങ്ങളുടെ മേലുള്ള നികുതികള്‍, തൊഴില്‍- കച്ചവട നികുതികള്‍, പത്ര-ദൃശ്യമാധ്യമങ്ങളൊഴികെയുള്ള പരസ്യങ്ങളുടെ നികുതികള്‍ എന്നിവ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അധികാര പരിധിയില്‍ ഉള്‍പ്പെടുത്തണമെന്നായിരുന്നു ശുപാര്‍ശ. സംസ്ഥാന സര്‍ക്കാരുകള്‍ നല്കുന്ന സഹായധനം വിനിയോഗിക്കുന്നത് പ്രധാനമായും ജലവിതരണം, പ്രാഥമിക വിദ്യാലയങ്ങളുടെ നടത്തിപ്പ്, അഴുക്കുചാല്‍ പദ്ധതികള്‍, പ്രാഥ മികാരോഗ്യ-ശുശ്രൂഷാ കേന്ദ്രങ്ങളുടെ പരിപാലനം എന്നീ കാര്യങ്ങള്‍ക്കാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് സഹായധനം നല്‍കുമ്പോള്‍ സ്വീകരിക്കേണ്ട മാനദണ്ഡങ്ങള്‍ താഴെ പറയുന്നു.

1. വന്‍കിട നഗരസഭകളും മുനിസിപ്പല്‍ കോര്‍പ്പറേഷനുമൊഴികെയുള്ള തദ്ദേശ സ്ഥാപനങ്ങളുടെ പൊതു ആവശ്യങ്ങള്‍ക്ക് അടിസ്ഥാന സഹായധനം നല്കുക.

2. വിസ്തീര്‍ണം, ജനസംഖ്യ, വിഭവലഭ്യത എന്നിവയുടെ അടിസ്ഥാനത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ തരംതിരിക്കേണ്ടതാണ്.

3. തനതു വിഭവശേഷി പരിഗണിച്ചുകൊണ്ടായിരിക്കണം സഹായധനം നല്കേണ്ടത്.

4. യുക്തമായ കാലം വരെ സഹായധന വിതരണം തുടരേണ്ടതാണ്.

5. അടിസ്ഥാന സഹായധനത്തിനു പുറമേ, പ്രത്യേക പദ്ധതികള്‍ക്കും സേവനങ്ങള്‍ക്കും പ്രത്യേക സഹായധനം നല്‍കേണ്ടതാണ്.

പരമ്പരാഗതമായ ധനാഗമമാര്‍ഗങ്ങള്‍ക്കു പുറമേ, ബസ് സര്‍വീസുകള്‍, വിദ്യുച്ഛക്തി-പാചകവാതക വിതരണം തുടങ്ങിയ പൊതു സംരംഭങ്ങളിലൂടെയും പഞ്ചായത്ത് രാജ് സ്ഥാപനങ്ങള്‍ക്ക് വരുമാനമുണ്ടാക്കാവുന്നതാണ്. വികസനപ്രവര്‍ത്തനങ്ങളുടെ ഫല മായി മൂല്യം വര്‍ധിക്കുന്ന സ്ഥലങ്ങളുടേയും കെട്ടിടങ്ങളുടേയും ഉടമസ്ഥരില്‍ നിന്ന് ബെറ്റര്‍മെന്റ് ലെവി പിരിക്കാവുന്നതാണ്. ഭൂ സെസ്സ് പിരിക്കുവാനുള്ള അവകാശം ചില സംസ്ഥാന ഗവണ്മെന്റുകള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ ഏല്പിച്ചിട്ടുണ്ട്.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് പഞ്ചവത്സര പദ്ധതികള്‍ ഉയര്‍ന്ന പരിഗണനയാണ് നല്കിയിട്ടുള്ളത്. പഞ്ചായത്ത് രാജ് സ്ഥാപനങ്ങളുടെ വിജയത്തിലൂടെ മാത്രമേ, അധികാര വികേന്ദ്രീകരണവും പ്രാദേശിക വികസനവും സാക്ഷാത്കരിക്കാനാകൂ. ഇന്ത്യയുടെ രാഷ്ട്രീയ സാമ്പത്തിക പുരോഗതിയുടെ നിര്‍ണായക ഘടകമായ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ശക്തവും സ്വയം പര്യാപ്തവുമായ ഒരു ധനകാര്യ സംവിധാനം ഉണ്ടായിരിക്കേണ്ടതാവശ്യമാണ്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍