This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

തണ്ടുതുരപ്പന്‍ പുഴു

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

തണ്ടുതുരപ്പന്‍ പുഴു

നെല്‍ച്ചെടിയെ ആക്രമിക്കുന്ന കീടം. ഇത് നെല്ലിന്റെ ഒരു പ്രധാന ശത്രുവാണ്. ശാ.നാ. സിര്‍പ്പോഫാഗാ ഇന്‍സെര്‍ട്ടുലാസ്.

തണ്ടുതുരപ്പന്‍ പുഴു: പെണ്‍ശലഭം

മഞ്ഞനിറത്തിലുള്ള ഒരു ശലഭത്തിന്റെ മുട്ട വിരിഞ്ഞുണ്ടാകുന്ന പുഴുവാണ് ഇത്. പെണ്‍ശലഭം നെല്‍ച്ചെടിയുടെ ഇലകളുടെ അറ്റത്ത് 15 മുതല്‍ 80 വരെ മുട്ടകള്‍ ഇടുന്നു. അഞ്ച് മുതല്‍ പത്തു ദിവസത്തിനുള്ളില്‍ മുട്ട വിരിഞ്ഞ് പുഴുക്കള്‍ നെല്‍ച്ചെടികളെ ആക്രമിക്കുന്നു. പുഴു നെല്ലിന്റെ തണ്ടില്‍ ഒരു മുറിവുണ്ടാക്കി അതിനുള്ളില്‍ കടന്ന് ശലഭമാകുന്നതുവരെയുള്ള ദശകള്‍ തണ്ടിനുള്ളില്‍ കഴിച്ചുകൂട്ടുന്നു. സാധാരണയായി ഒരു പുഴു മാത്രമേ ഒരു തണ്ടിനുള്ളില്‍ വരാറുള്ളൂ. തണ്ടിന്റെ ആന്തരഭാഗങ്ങള്‍ കാര്‍ന്നു തിന്നുന്ന പുഴു മൂന്ന് മുതല്‍ നാല് വരെ ആഴ്ചകള്‍ക്കുള്ളില്‍ പുഴുദശ പൂര്‍ത്തിയാക്കി സമാധിദശയിലേക്കു കടക്കുന്നു. സമാധിദശയിലേക്കു കടക്കുന്നതിനു മുമ്പുതന്നെ സമാധിദശ പൂര്‍ത്തിയാക്കിയശേഷം തണ്ടില്‍നിന്നു പുറത്തിറങ്ങാനായി തണ്ടില്‍ ഒരു സുഷിരം ഉണ്ടാക്കുന്നു. തണ്ടിന്റെ ചുവടുഭാഗത്താണ് സമാധിദശയിലുള്ള ജീവിയെ കാണുന്നത്. ഒരാഴ്ചയ്ക്കുള്ളില്‍ സമാധിദശ പൂര്‍ത്തിയാക്കുന്നു. മുട്ട മുതല്‍ ശലഭം വരെയുള്ള ജീവിതചക്രം പൂര്‍ത്തിയാക്കുന്നതിന് അഞ്ച് മുതല്‍ ആറ് ആഴ്ചകള്‍ വരെ വേണ്ടിവരുന്നു.

തണ്ടുതുരപ്പന്‍ പുഴു: പുഴു

നെല്ല് കൃഷിചെയ്യുന്ന എല്ലാ കാലങ്ങളിലും തണ്ടുതുരപ്പന്‍ പുഴുവിന്റെ ഉപദ്രവം കണ്ടുവരുന്നുണ്ട്. മുണ്ടകന്‍, പുഞ്ചകൃഷികളിലാണ് ഈ ആക്രമണത്തിന്റെ രൂക്ഷത ഏറുന്നത്. ആക്രമണത്തിന്റെ തീവ്രത കാലാവസ്ഥയിലെ വിവിധ ഘടകങ്ങളുമായി ബന്ധപ്പെട്ടതാണ്.

നെല്‍ച്ചെടിയുടെ ഏതു വളര്‍ച്ചാഘട്ടത്തിലും തണ്ടുതുരപ്പന്‍ പുഴു ആക്രമിക്കാറുണ്ട്. ചില അവസരങ്ങളില്‍ ഒരു സീസണില്‍ രണ്ടോ മൂന്നോ ഘട്ടം വരെ പൂര്‍ത്തിയാക്കുന്നതിനും ഇതിനു കഴിയുന്നു. കതിര്‍ വരുന്നതിനു മുമ്പാണ് നെല്‍ച്ചെടി ആക്രമിക്കപ്പെടുന്നതെങ്കില്‍ നെല്ലിന്റെ കൂമ്പ് ഉണങ്ങിപ്പോകുന്നു. കതിര്‍ പുറത്തു വന്നതിനു ശേഷമാണെങ്കില്‍ കതിര്‍ ഉണങ്ങുകയും നെന്മണികള്‍ പതിരായി പോവുകയും നിറംമങ്ങി വെളുക്കുകയും ചെയ്യുന്നു. ഈ അവസ്ഥയാണ് 'വെണ്‍കതിര്‍' എന്ന പേരില്‍ അറിയപ്പെടുന്നത്. 25 ശതമാനത്തോളം നഷ്ടം തണ്ടുതുരപ്പന്‍ പുഴുവിന്റെ ഉപദ്രവംമൂലം ഉണ്ടാകുന്നുണ്ട്. സാഹചര്യം അനുകൂലമാണെങ്കില്‍ നാശം ഇതിലും കൂടും.

സംയോജിത കീടനിയന്ത്രണ സമ്പ്രദായങ്ങള്‍ അവലംബിച്ച് തണ്ടുതുരപ്പനെ നിയന്ത്രിക്കാനാകും. ഞാറ്റടിയില്‍ കാണപ്പെടുന്ന ശലഭത്തിന്റെ മുട്ടകള്‍ ശേഖരിച്ചു നശിപ്പിക്കുക, ആക്രമണം കൂടുതലായി കാണപ്പെടുന്ന പാടശേഖരങ്ങളില്‍ ആക്രമണത്തെ ഒരു പരിധിവരെയെങ്കിലും ചെറുക്കുവാന്‍ കഴിവുള്ള ഇനങ്ങള്‍ കൃഷിയിറക്കുക, വിളക്കുകെണികള്‍ പാടത്തിന്റെ പല ഭാഗത്തുമായി സ്ഥാപിച്ച് ശലഭങ്ങളെ അതിലേക്ക് ആകര്‍ഷിച്ചു നശിപ്പിക്കുക തുടങ്ങിയവയാണ് നിയന്ത്രണ മാര്‍ഗങ്ങള്‍. വര്‍ഷം മുഴുവന്‍ പുഴുവിന്റെ ആക്രമണം ഉണ്ടാകാനിടയുണ്ടെങ്കില്‍ ഞാറു പറിച്ചു നട്ട് 15-20 ദിവസത്തിനു ശേഷം ജലവിതാനം നിയന്ത്രിച്ചു നിറുത്തി, അതതു പ്രദേശത്തിനു യോജിച്ച ഏതെങ്കിലും രാസ കീടനാശിനി തളിച്ചാല്‍ കീടബാധയെ ഫലപ്രദമായി നിയന്ത്രിക്കാന്‍ കഴിയും. സംയോജിത സസ്യസംരക്ഷണ മുറകള്‍ പാടശേഖരാടിസ്ഥാനത്തില്‍ നടത്തുന്നതും അഭികാമ്യമാണ്.

(ഡോ. എ.എസ്. അനില്‍കുമാര്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍