This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

തടവുശിക്ഷ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

09:25, 20 ജൂണ്‍ 2008-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

തടവുശിക്ഷ

കുറ്റവാളികളേയും ശത്രുക്കളേയും തടവില്‍ പാര്‍പ്പിച്ച് ശിക്ഷ നല്കുന്ന സമ്പ്രദായം. ഇത് പുരാതനകാലം മുതല്‍ക്കേ നിലവിലുള്ളതാണ്. രാജാക്കന്മാര്‍ തടവുകാരെ കാരാഗൃഹങ്ങളില്‍ പാര്‍പ്പിച്ചു വന്നു. വസുദേവരേയും ദേവകിയേയും കംസന്‍ തടവില്‍ പാര്‍പ്പിച്ചിരുന്നതായി പുരാണങ്ങള്‍ പറയുന്നു. പുരാണപുരുഷനായ ശ്രീകൃഷ്ണന്‍ ജനിച്ചത് തടവറയിലാണെന്നാണ് കഥ. വാട്ടര്‍ലൂ, ട്രഫാല്‍ ഗര്‍ യുദ്ധങ്ങളില്‍ പരാജയപ്പെട്ട നെപ്പോളിയനെ ബ്രിട്ടീഷുകാര്‍ തടവുകാരനാക്കി. ലോകയുദ്ധങ്ങളില്‍ അനേകംപേര്‍ തടവില്‍ കിടന്ന് യാതന അനുഭവിച്ചു. ഹിറ്റ്ലറുടെ തടവറകളില്‍ യഹൂദര്‍ തടവുകാരാക്കപ്പെട്ടിട്ടുണ്ട്. ഇന്ത്യന്‍ സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട അനേകംപേര്‍ ജയിലറകളില്‍ പീഡനമനുഭവിച്ചു.

നിയമപരിപാലനവും നീതിനിര്‍വഹണവും സ്റ്റേറ്റിന്റെ പ്രധാന ചുമതലകളാണ്. അതിനുള്ള ഏജന്‍സികളാണ് പൊലീസ്, കോടതി, ജയില്‍ എന്നിവ. കുറ്റവാളികളെന്നു തെളിയുന്നവരെ കോടതി പല വിധത്തിലുള്ള ശിക്ഷകള്‍ക്കു വിധേയരാക്കുന്നു. അപ്രകാരം നല്കുന്ന ഒരു ശിക്ഷയാണ് തടവുശിക്ഷ. ഓരോ രാജ്യവും അതതു രാജ്യത്ത് നിലവിലുള്ള ചട്ടങ്ങള്‍ അനുസരിച്ചാണ് തടവുശിക്ഷ നടപ്പിലാക്കുന്നത്. ഇന്ത്യന്‍ ശിക്ഷാനിയമം 53-ാം വകുപ്പില്‍ വിവിധ ശിക്ഷകളെക്കുറിച്ചു പ്രസ്താവിച്ചിട്ടുള്ളതില്‍ തടവുശിക്ഷയും ഉള്‍പ്പെടുന്നു.

സിവില്‍-ക്രിമിനല്‍ കോടതികള്‍, ജില്ലാ എക്സിക്യൂട്ടീവ് മജിസ്ട്രേട്ടുമാര്‍, സ്പെഷ്യല്‍ കോടതികള്‍ തുടങ്ങിയവയ്ക്കും പാര്‍ലമെന്റിലേയും അസംബ്ലിയിലേയും സ്പീക്കര്‍മാര്‍ക്കും തടവുശിക്ഷ വിധിക്കുവാന്‍ അധികാരമുണ്ട്. തടവുശിക്ഷ വിവിധ രീതികളിലുണ്ട്. ജീവപര്യന്തതടവ്, കഠിനതടവ്, സാധാരണ തടവ് (ലഘു തടവ്), സിവില്‍ തടവ് എന്നിവയാണവ. ഓരോ കുറ്റത്തിന്റേയും സ്വഭാവം, ഗൗരവം, പ്രതിയുടെ പ്രായം, പ്രതിയുടെ മുന്‍ കുറ്റങ്ങള്‍ എന്നിവയെല്ലാം പരിഗണിച്ചാണ് കോടതി ശിക്ഷ നല്കുന്നത്. ഇന്ത്യന്‍ ശിക്ഷാ നിയമം 53 മുതല്‍ 75 വരെയുള്ള വകുപ്പുകളില്‍ ചിലതിലാണ് തടവുശിക്ഷയേക്കുറിച്ചു പ്രതിപാദിച്ചിട്ടുള്ളത്. തടവുശിക്ഷ എങ്ങനെ അനുഭവിക്കണമെന്നും എത്രകാലം അനുഭവിക്കണമെന്നും ഒന്നിലധികം ശിക്ഷകള്‍ അനുഭവിക്കേണ്ട രീതിയും കോടതി വിധിയില്‍ പ്രത്യേകം പ്രസ്താവിക്കും.

ജീവപര്യന്തം തടവെന്നാല്‍ മരണം വരെയുള്ള ശിക്ഷയാണെന്ന് സുപ്രീംകോടതി (ഇപ്പോള്‍) വ്യക്തമാക്കിയിട്ടുണ്ട്. കോടതികള്‍ കുറ്റവാളികളെ ശിക്ഷിക്കുമ്പോള്‍ കഠിന തടവാണോ സാധാരണ തടവാണോ എന്ന് പ്രത്യേകം പറയാറുണ്ട്. അങ്ങനെയുളള ശിക്ഷയില്‍ ഏതെങ്കിലും ഭാഗം ഏകാന്തതടവായി വ്യവസ്ഥ ചെയ്യുവാനും കോടതിക്ക് അധികാരമുണ്ട്. കഠിനതടവുശിക്ഷ ലഭിക്കുന്നവര്‍ ജയിലില്‍ കഴിയുമ്പോള്‍ ജോലിചെയ്യേണ്ടത് നിര്‍ബന്ധമാണ്. തടവുശിക്ഷ ഭാഗികമായി അനുഭവിക്കാനും ബാക്കി പിഴ അടയ്ക്കുവാനും കോടതി വിധിക്കാറുണ്ട്. പിഴ അടയ്ക്കാതിരുന്നാലും തടവുശിക്ഷ അനുഭവിക്കണം. അങ്ങനെയുള്ള തടവുശിക്ഷ അനുഭവിക്കുമ്പോള്‍ പിഴ അടച്ചാല്‍ തടവുശിക്ഷ തീരും.

നേരിട്ട് തടവുശിക്ഷ ലഭിക്കാത്തവര്‍ക്കും തടവുശിക്ഷ അനുഭവിക്കേണ്ടിവരുന്ന സന്ദര്‍ഭങ്ങളാണ് പിഴ അടയ്ക്കാതിരിക്കുക, നല്ലനടപ്പു ജാമ്യ ഉത്തരവുകള്‍ പാലിക്കാതിരിക്കുക, നികുതികള്‍ അടയ്ക്കാതിരിക്കുക എന്നീ കുറ്റങ്ങള്‍. നിയമസഭകള്‍, പാര്‍ലമെന്റ് എന്നിവയുടെ അവകാശങ്ങള്‍ പാലിക്കാതിരുന്നാലും അവയോട് അനാദരവ് കാണിച്ചാലും സഭാധ്യക്ഷന്മാര്‍ തടവുശിക്ഷ വിധിക്കാറുണ്ട്. നിയമസഭകളിലേയും പാര്‍ലമെന്റിലേയും അംഗങ്ങളെ ജയിലില്‍ തടവുകാരായി പ്രവേശിപ്പിക്കുമ്പോഴും സഭാധ്യക്ഷന്മാരെ വിവരം അറിയിക്കേണ്ട ചുമതല ജയില്‍ അധികൃതര്‍ക്കുണ്ട്.

തടവുകാരെ പാര്‍പ്പിക്കുന്ന സ്ഥലത്തിന് തടവറ, കാരാഗൃഹം എന്നിങ്ങനെയുള്ള പേരുകളുണ്ട്. ഇപ്പോള്‍ സര്‍വസാധാരണമായി ജയില്‍ എന്ന പേരിലാണ് തടവുകാരെ പാര്‍പ്പിക്കുന്ന സ്ഥലം അറി യപ്പെടുന്നത്. സബ് ജയില്‍, സ്പെഷ്യല്‍ സബ്ജയില്‍, ജില്ലാ ജയില്‍, സെന്‍ട്രല്‍ ജയില്‍, ബാല-ബാലികാ മന്ദിരങ്ങള്‍, ദുര്‍ഗുണ പരിഹാര പാഠശാലകള്‍ എന്നിവയാണ് ഇപ്പോഴുള്ള ജയിലുകള്‍. ജയിലുകളുടെ ഭരണം, തടവുകാരുടെ സംരക്ഷണം എന്നീ കാര്യങ്ങളുടെ ചുമതലയുള്ള വകുപ്പാണ് ജയില്‍ വകുപ്പ്. പ്രത്യേക പരിശീലനം ലഭിച്ച ഉദ്യോഗസ്ഥന്മാര്‍ ജയിലില്‍ തടവുകാരുടെ ക്ഷേമം ഉറപ്പാക്കുക, അവരെ കുറ്റവാസനയില്‍ നിന്നു വിമുക്തരാക്കി നല്ലവരാക്കിത്തീര്‍ക്കുക എന്നിവയും ഇന്ന് ജയില്‍ വകുപ്പ് പ്രത്യേക ശ്രദ്ധ നല്കുന്ന സംഗതികളാണ്.

തടവുശിക്ഷ വിധിക്കുന്നവരെ ജയിലില്‍ പ്രവേശിപ്പിക്കുമ്പോള്‍ അവരുടെ ശരിയായ വിവരങ്ങള്‍ അടങ്ങുന്ന ഒരു രജിസ്റ്റര്‍ തയ്യാറാക്കാറുണ്ട്. സ്ത്രീ, പുരുഷ, ബാല, ബാലികാ തടവുകാര്‍ക്കെല്ലാം പ്രത്യേകം പ്രത്യേകം തടവറകളാണുള്ളത്. സ്ഥിരം കുറ്റവാളികളേയും ലൈംഗിക കുറ്റത്തിലേര്‍പ്പെടുന്ന സ്ത്രീ തടവുകാരേയും മറ്റു തടവുകാരില്‍ നിന്ന് മാറ്റി പാര്‍പ്പിക്കുന്നു. പതിനേഴ് വയസ്സു മുതല്‍ 21 വയസ്സുവരെ പ്രായമുള്ള യുവ, ബാല, ബാലികാ തടവു കാര്‍ക്ക് പ്രത്യേകം ദുര്‍ഗുണ പരിഹാര പാഠശാലകളുണ്ട് (Borstal school). സ്ത്രീ തടവുകാരെ വനിതാ ജയിലില്‍ പാര്‍പ്പിക്കുന്നു. തടവുശിക്ഷ അനുഭവിക്കുമ്പോള്‍ മര്യാദ, ചട്ടങ്ങള്‍ പാലിക്കല്‍, മാന്യത എന്നിവ പുലര്‍ത്തുന്ന തടവുകാരെ തുറന്ന ജയിലുകളില്‍ പാര്‍പ്പിക്കാറുണ്ട്. സമൂഹത്തില്‍ ഉന്നത നിലയിലുള്ളവര്‍ക്ക് കേസുകളുടെ പ്രത്യേകതകളുടെ അടിസ്ഥാനത്തില്‍ തടവുശിക്ഷ അനുഭവിക്കുമ്പോള്‍ സ്പെഷ്യല്‍ ക്ലാസ് പരിഗണന അനുവദിക്കുന്നു. ജയിലില്‍ തടവുശിക്ഷ അനുഭവിക്കുന്നവര്‍ക്ക് തൊഴില്‍ പരിശീലനത്തിനുള്ള സൗകര്യവും തൊഴിലിന് വേതനവും ലഭിക്കുന്നു. കൃഷി, മരപ്പണി, നെയ്ത്ത്, തയ്യല്‍ മുതലായ തൊഴിലുകളില്‍ ജയിലില്‍ പരിശീലനം നല്കുന്നു.

തടവുശിക്ഷ അനുഭവിച്ച് ജയിലില്‍ കഴിയുന്നവര്‍ക്ക് ബന്ധുക്കള്‍, അഭിഭാഷകര്‍ തുടങ്ങിയവരെ കാണുന്നതിനും അവരുമായി എഴുത്തുകുത്ത് നടത്തുന്നതിനും സൌകര്യമുണ്ട്. ജയിലില്‍ കൂടിക്കാഴ്ച നടക്കുമ്പോള്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ സാന്നിധ്യം ഉണ്ടായിരിക്കും. ജയിലില്‍ കഴിയുന്ന അവസരത്തില്‍ കേസുക ളിന്മേല്‍ അപ്പീല്‍ കൊടുക്കുവാനും മറ്റും ജയിലധികൃതര്‍ സഹായം ചെയ്യുന്നു. തടവുകാര്‍ക്ക് ആഹാരം, വസ്ത്രം, ആരോഗ്യരക്ഷ, കായിക വിനോദങ്ങള്‍, പ്രാഥമിക വിദ്യാഭ്യാസം എന്നിവയ്ക്കുള്ള സൗകര്യം ജയിലില്‍ സൗജന്യമായി ഒരുക്കുന്നു.

കുറ്റവാളികളെ തെറ്റുതിരുത്തി നല്ല വഴിയിലേക്ക് തിരിച്ചു വിടാനും മനഃപരിവര്‍ത്തനത്തിലൂടെ അവരെ സമൂഹത്തിന് പ്രയോജനമുള്ളവരാക്കിത്തീര്‍ക്കാനുമാണ് ആധുനിക ഗവണ്‍മെന്റുകളും ജയിലധികൃതരും ശ്രമിക്കുന്നത്. അവരെ സമൂഹത്തില്‍ നിന്ന് ഒറ്റപ്പെടുത്തുന്നതും അവരോട് പകയോടും പ്രതികാരബുദ്ധിയോടും പെരുമാറാന്‍ ശ്രമിക്കുന്നതും നല്ലതല്ലെന്നാണ് സാമൂഹ്യപ്രവര്‍ത്ത കരുടേയും മനഃശാസ്ത്രജ്ഞന്മാരുടേയും അഭിപ്രായം. നല്ല നടപ്പിന്, ജയിലിലെ ശിക്ഷാ കാലാവധിയില്‍ ഇളവു ലഭിക്കും. തടവില്‍ കഴിയുന്ന കുറ്റവാളികളുടെ ജയിലിലെ പെരുമാറ്റം, ജയില്‍ ചട്ടങ്ങള്‍ അനുസരിക്കുവാനുള്ള മനോഭാവം എന്നിവ കണക്കാക്കിയാണ് അവര്‍ക്ക് ശിക്ഷയില്‍ ഇളവും തുറന്ന ജയിലിലേക്കുള്ള പ്രവേശനവും നല്കുന്നത്.

(എന്‍.ടി. ഗോപാലന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍