This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

തച്ചുശാസ്ത്രം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഉള്ളടക്കം

തച്ചുശാസ്ത്രം

ഗൃഹനിര്‍മാണ സംബന്ധിയായ ശാസ്ത്രം. ഗൃഹനിര്‍മിതിയെ സംബന്ധിച്ച നിയമങ്ങളും പ്രവര്‍ത്തനരീതിയും വിധി-നിഷേധങ്ങളുമാണ് തച്ചുശാസ്ത്രം അനുശാസിക്കുന്നത്. മനുഷ്യാലയങ്ങള്‍, ദേവാലയങ്ങള്‍ എന്നിങ്ങനെയുള്ള വിവിധയിനം ആലയങ്ങള്‍; അവയുടെ നിര്‍മാണരീതി, ഉപയോഗിക്കുന്ന വസ്തുക്കള്‍, ശില്പ വിദ്യകള്‍ എന്നിവയെപ്പറ്റിയെല്ലാം ഈ ശാഖയില്‍ പ്രതിപാദിക്കുന്നു. വാസ്തുവിദ്യ, തച്ചുശാസ്ത്രം എന്നീ സംജ്ഞകള്‍ ചിലപ്പോള്‍ സമാനമായ അര്‍ഥത്തിലും ഉപയോഗിക്കാറുണ്ട്. തച്ച് എന്ന പദം 'തക്ഷു' എന്ന സംസ്കൃത ധാതുവിന്റെ തദ്ഭവമാണ്. തക്ഷ് ധാതുവിന് തനൂകരണം എന്നര്‍ഥം. 'അതനു'വായ വസ്തുവെ തനുവാക്കി മാറ്റലാണ് തനൂകരണം. തനു എന്നതിന് ശരീരം എന്നും ചെറുത്, നേരിയത് എന്നും അര്‍ഥമുണ്ട്. നിയതമായ ശരീരമില്ലാത്ത വസ്തുക്കളെ ചെത്തി ചെറുതാക്കി രൂപപ്പെടുത്തി ഗൃഹശരീരമാക്കി മാറ്റിയെടുക്കലാണ് തച്ചുപണി.

ഗൃഹനിര്‍മാണവൃത്തി ചെയ്യുന്നവരില്‍ മരപ്പണിയെടുക്കുന്ന ആശാരിമാരുടെ ജാതീയനാമം എന്ന നിലയില്‍ തച്ചന്‍ എന്ന പദം രൂഢമാണ്. തച്ചുപണി ചെയ്യുന്ന ജാതീയ വംശജരല്ലാത്തവരേയും തച്ചന്‍ എന്നു വിളിക്കാം. മമ്മടന്റെ കാവ്യപ്രകാശത്തില്‍ രണ്ടാം ഉല്ലാസത്തില്‍ 'താത്കര്‍മ്യാത് അതക്ഷാ തക്ഷാ' എന്നൊരു പ്രയോഗമുണ്ട്. തച്ചുപ്രവൃത്തി ചെയ്യുന്നവന്‍ അതായത് ഗൃഹനിര്‍മാണം അഭ്യസിച്ചവന്‍ ജാതിയില്‍ തച്ചനല്ലെങ്കിലും ലക്ഷണ അനുസരിച്ച് തച്ചനാണെന്നാണ് ഇവിടെ സമര്‍ഥിച്ചിരിക്കുന്നത്.

വരരുചിയുടെ മകനായ പറയിപെറ്റ പന്തിരുകുലത്തിലെ പെരുന്തച്ചന്‍ ഈ ലക്ഷണ അനുസരിച്ചാണ് തച്ചനാകുന്നത്. ജാതിയില്‍ പറയിപെറ്റവനാണെങ്കിലും പ്രവൃത്തികൊണ്ട് ഇദ്ദേഹം തച്ചനായി; വളര്‍ന്ന് പെരുന്തച്ചനായി. കേരളത്തില്‍ അനേക ജാതീയ വംശങ്ങ ളുടെ സ്ഥാപകര്‍ പറയിപെറ്റ പന്തിരുകുലമാണ് എന്നും അതുകൊണ്ട് പെരുന്തച്ചന്റെ പിന്‍തലമുറയില്‍പ്പെട്ടവരാണ് തച്ചന്മാര്‍ എന്നും ചിലര്‍ വിശ്വസിക്കുന്നു. ഭാരതത്തിലെ പൗരാണിക വാസ്തുശാസ്ത്രഗ്രന്ഥങ്ങളിലെല്ലാം തച്ചന്മാര്‍ വിശ്വകര്‍മാവിന്റെ സന്തതിപരമ്പരയില്‍പ്പെട്ടവരാണെന്നു പ്രസ്താവിച്ചു കാണാം.

വാസ്തുവിദ്യയും തച്ചുശാസ്ത്രവും

ഭാരതത്തില്‍ ഗൃഹനിര്‍മാണവിദ്യ വാസ്തുവിദ്യ എന്ന പേരിലാണ് അറിയപ്പെടുന്നത്. ഗൃഹനിര്‍മാണം എന്നതിന് വാസ്തുവിദ്യയില്‍ വിപുലമായ അര്‍ഥമാണുള്ളത്. മനുഷ്യാലയങ്ങള്‍, ദേവാലയങ്ങള്‍, വേദികകള്‍; തോണി, പല്ലക്ക്, രഥം മുതലായ വാഹനങ്ങള്‍; കിണര്‍, കുളം മുതലായ ജലാശയങ്ങള്‍; കട്ടില്‍, പീഠം, പാത്രം മുതലായ ഉപകരണങ്ങള്‍; ഉരല്‍പ്പുര മുതലായ ഉപാലയങ്ങള്‍ തുടങ്ങിയവ ഗൃഹം എന്ന പദത്തിന്റെ പരിധിയില്‍ വരും. കൂടാതെ ഗോവ് തുടങ്ങിയ മൃഗങ്ങള്‍ക്കും തത്ത മുതലായ പക്ഷികള്‍ക്കും വേണ്ടി ഉണ്ടാക്കപ്പെടുന്ന വാസസ്ഥാനങ്ങളും ഇതില്‍ ഉള്‍പ്പെടും. മേല്പറഞ്ഞ എല്ലാ നിര്‍മിതികളും കേരളത്തിലെ തച്ചുശാസ്ത്രത്തിന്റെയും വിഭാഗങ്ങളാണ്. ചുരുക്കത്തില്‍ തച്ചുശാസ്ത്രം വാസ്തുവിദ്യയുടെ പര്യായമാണ്.

വാസ്തുവിദ്യയനുസരിച്ച് ഗൃഹനിര്‍മാണവൃത്തിയിലേര്‍പ്പെടുന്നവരെ സ്ഥപതി, സൂത്രഗ്രാഹി, തക്ഷകന്‍, വര്‍ധകി എന്നിങ്ങനെ നാലായി വിഭജിച്ചിട്ടുണ്ട്. നിര്‍മിതിയുടെ ആദ്യന്തം മനസ്സില്‍ കണ്ട് കണക്ക് നിശ്ചയിച്ച്, എല്ലാറ്റിന്റെയും മേല്‍നോട്ടം വഹിക്കുന്നയാളാണ് സ്ഥപതി. ദക്ഷിണ കേരളത്തില്‍ സ്ഥപതി കണക്കന്‍ എന്ന പേരിലാണ് അറിയപ്പെടുന്നത്. വടക്കന്‍ കേരളത്തില്‍ മൂത്താശാരി എന്നും. സൂത്രഗ്രാഹിസ്ഥപതിയുടെ മകനോ ശിഷ്യനോ ആയിരിക്കും. സ്ഥപതിയോളം അറിവ് ഇദ്ദേഹത്തിനും ഉണ്ടാകും. തക്ഷകന്‍ വസ്തുക്കളെ ചെത്തി മിനുക്കി രൂപപ്പെടുത്തുന്നവനും വര്‍ദ്ധകി രൂപപ്പെടുത്തിയ വസ്തുക്കള്‍ ചേര്‍ത്തുവച്ച് ഗൃഹം കെട്ടിപ്പടുക്കുന്നവനുമാണ്. തച്ചുശാസ്ത്രജ്ഞര്‍ മേല്പറഞ്ഞ നാലുവിധം പ്രവൃത്തികളിലും വൈദഗ്ധ്യം നേടിയവരാണ്.

തച്ചന്മാര്‍ അവരുടെ നീണ്ട കാലത്തെ പ്രവര്‍ത്തനത്തിനിടയില്‍ സ്വാനുഭവങ്ങളുടെ മൂശയില്‍ വാര്‍ത്തെടുത്ത പ്രായോഗിക സിദ്ധാന്തങ്ങള്‍ തങ്ങളുടെ സന്തതിപരമ്പരകള്‍ക്കും ശിഷ്യന്മാര്‍ക്കും കൈമാറിക്കൊണ്ടിരുന്നു. അവ അനുശാസനങ്ങളായി രൂപം പ്രാപിച്ചു. നിയമങ്ങളും പ്രവര്‍ത്തനപഥവും വിധി നിഷേധങ്ങളും പ്രതിപാദിക്കുകയാണ് അനുശാസനം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്.

ഗൃഹനിര്‍മിതിയെ സംബന്ധിച്ച നിയമങ്ങളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും. ഭൂമി, പരിസ്ഥിതി, ജന്തുക്കളുടെ ആവാസ വ്യവസ്ഥ, ഗൃഹത്തിന്റെ വിസ്തൃതി, കണക്ക്, ശില്പഭംഗി തുടങ്ങി പല കാര്യങ്ങളും ഗൃഹനിര്‍മാണം നടത്തുമ്പോള്‍ ശ്രദ്ധിക്കേണ്ടതായുണ്ട്. ഗൃഹകര്‍ത്താവ് വിദഗ്ധനായ ഒരു തച്ചുശാസ്ത്രജ്ഞനെ (സ്ഥപതിയെ) കണ്ടെത്തുകയാണ് ആദ്യം ചെയ്യേണ്ടത്. അദ്ദേഹം വീടു നിര്‍മിക്കുന്നതിന് ഉത്തമമായ സ്ഥലം തിരഞ്ഞെടുക്കും. ഫലവൃക്ഷങ്ങളും പൂമരങ്ങളും പാല്‍മരങ്ങളും ഉള്ള സമനിരപ്പായ സ്ഥലം ഗൃഹനിര്‍മാണത്തിന് അനുയോജ്യമാണ്. അക്ഷയജലം കിട്ടുന്നതും സമൃദ്ധമായ മണ്ണുള്ളതും ആയിരിക്കണം പറമ്പ്. ഒരു കോല്‍ സമചതുരത്തില്‍ ഒരു കോല്‍ ആഴത്തില്‍ ഒരു കുഴിയെടുത്ത് അതേ മണ്ണ് അതേ കുഴിയില്‍ നികത്തിയാല്‍ മണ്ണ് ബാക്കി വരുന്നുവെങ്കില്‍ അത് ഉത്തമഭൂമിയാണ്. മേല്പറഞ്ഞ അളവില്‍ ഉള്ള കുഴിയില്‍ വെള്ളം നിറച്ച് അരനാഴിക നേരം കഴിഞ്ഞ് നോക്കിയാല്‍ ജലം വറ്റാതെയുണ്ടെങ്കില്‍ ആ ഭൂമി ഉത്തമമാണ്. വിത്തിട്ട് മൂന്നു ദിവസം കൊണ്ട് മുളച്ചാല്‍ ഭൂമി ഉത്തമമായി. ഭൂമി ഉഴുതു മറിച്ച് കരിക്കട്ട, അസ്ഥി, രോമം, കൃമികള്‍, ഉമി, പുറ്റ് മുതലായവ എന്തെങ്കിലും ഉണ്ടെങ്കില്‍ നീക്കം ചെയ്ത് ഗൃഹസ്ഥാനം ശുചിയാക്കണം.

പിന്നീട് ഗൃഹകര്‍ത്താവിന്റെ ഇച്ഛയ്ക്കനുസരിച്ച് ഭംഗിയും ഉറപ്പും സൗകര്യങ്ങളുമുള്ള ഗൃഹം രൂപകല്പന ചെയ്യണം. എത്ര മുറികള്‍ വേണം, എത്ര വലുപ്പം വേണം, ഏത് ആകൃതിയിലായിരിക്കണം എന്നും മറ്റും ചിന്തിച്ച് തീരുമാനിക്കണം.

ശാലകള്‍

കേരളീയ വാസ്തുവിദ്യ: ഒരു മാതൃക

മനുഷ്യാലയത്തിന്റെ ഏറ്റവും മികച്ച മാതൃക നാലുകെട്ട് അഥവാ ചതുശ്ശാല ആണ്. ഒരു മധ്യാങ്കണത്തിനു ചുറ്റുമായി നാല് ദിക് ശാലകളും നാല് വിദിക് ശാലകളും ചേര്‍ന്നതാണ് നാലുകെട്ട്. നാലുകെട്ട് വികസിപ്പിച്ചെടുത്താല്‍ എട്ടുകെട്ടും പതിനാറുകെട്ടും ഉണ്ടാക്കാം. നാല് ശാലകള്‍ ചേര്‍ന്നത് ചതുശ്ശാലയും മൂന്ന് ശാലകള്‍ ചേര്‍ന്നത് ത്രിശാലയും രണ്ട് ശാലകള്‍ ചേര്‍ന്നത് ദ്വിശാലയും ഒറ്റശാല മാത്രമുള്ളത് ഏകശാലയുമാണ്. കേരളത്തില്‍ ഏറ്റവും കൂടുതല്‍ കാണപ്പെടുന്നത് ഏകശാലയാണ്.

മാനവ്യവസ്ഥ

ശാലകളുടേയും മുറികളുടേയും വലുപ്പം തീരുമാനിക്കുന്നത് അവയ്ക്ക് അളവ് നിശ്ചയിച്ചുകൊണ്ടാണ്. ഇതിനായി തച്ചുശാസ്ത്രം ഉപയോഗിക്കുന്ന മനോപകരണമാണ് മുഴക്കോല്‍. ഇതിന് കിഷ്കു എന്നും കരം എന്നും പേരുണ്ട്. ഈ കോല്‍ പ്രധാനമായി മൂന്നുതരത്തിലുണ്ട്.

(i) ഒരു യവ ധാന്യത്തിന്റെ ഉദരവിസ്താരം ഒരു യവം. 8 യവം ഒരു അംഗുലം, എട്ട് അംഗുലം ഒരു പദം, 3 പദം (24 അംഗുലം) ഒരു കോല്‍.

(ii) ഗൃഹകര്‍ത്താവിന്റെ വലതുകയ്യിലെ നടുവിരലിലെ നടുവിലെ പര്‍വത്തിന്റെ നീളം ഒരു അംഗുലം. 8 അംഗുലം ഒരു പദം, 3 പദം (24 അംഗുലം) ഒരു കോല്‍.

(iii) ജാലകത്തിലൂടെ കടന്നുവരുന്ന സൂര്യരശ്മിയില്‍ കാണുന്ന പൊടിയുടെ 30-ല്‍ ഒരംശം ഒരു പരമാണു. 32768 പരമാണു ഒരു യവം. 8 യവം ഒരു അംഗുലം. 3 പദം (24 അംഗുലം) ഒരു കോല്‍.

യോനി

മുകളില്‍ പറഞ്ഞ ഏതെങ്കിലും ഒരു അളവുകോല്‍ ഗൃഹനിര്‍മിതിക്ക് ഉപയോഗിക്കാം. ഗൃഹം എത്ര കോല്‍ ദീര്‍ഘം വേണം എന്നു നിശ്ചയിച്ചാല്‍ അതില്‍നിന്ന് അതിന്റെ ആനുപാതികമായ വീതിയും ഉയരവും കണക്കാക്കാം. കണക്കുണ്ടാക്കുമ്പോള്‍ ഗൃഹത്തിന്റെ ദര്‍ശനം ഏതു ദിക്കിലേക്കാണെന്ന് നോക്കേണ്ടതുണ്ട്. കിഴക്ക് ദര്‍ശനമുള്ള ഗൃഹം പടിഞ്ഞാറ്റിനിയും പടിഞ്ഞാറ് ദര്‍ശനമുള്ള ഗൃഹം കിഴക്കിനിയും വടക്ക് ദര്‍ശനമുള്ള ഗൃഹം തെക്കിനിയും തെക്ക് ദര്‍ശനമുള്ള ഗൃഹം വടക്കിനിയും ആണ്. ഇവയുടെ കണക്കുകള്‍ ചുറ്റളവ്, വിസ്തീര്‍ണം എന്നീ രണ്ട് ഉപാധികളില്‍ നിശ്ചയിക്കാവുന്നതാണ്. ചുറ്റളവിനെ അടിസ്ഥാനമാക്കിയാണ് കേരളത്തില്‍ അളവ് നിശ്ചയിക്കുന്നത്. ഇങ്ങനെ നിശ്ചയിക്കുന്ന കണക്കുകള്‍ക്ക് യോനി എന്നു പറയും. ധ്വജം, സിംഹം, വൃഷഭം, ഗജം എന്നീ നാമങ്ങളിലുള്ള യോനികള്‍ യഥാക്രമം 3, 1, 7, 5 എന്നീ കോലുകളാണ്. 2, 4, 6, 8 എന്നീ കോലുകളുടെ യോനികള്‍ യഥാക്രമം ഖരം, കുക്കുരം, ധൂമം, വായസം എന്നിവയാണ്. കണക്കുകളുടെ ഗുണദോഷങ്ങള്‍ നിരൂപണം ചെയ്ത് ഉത്തമമായ കണക്ക് വേണം നിശ്ചയിക്കേണ്ടത്. ഉത്തമമായ കണക്ക് കണ്ടുപിടിക്കുന്നതിന് കൈക്കണക്ക് സഹായിക്കുന്നു.

സ്ഥാനനിര്‍ണയം

ഗൃഹത്തിന്റെ സ്ഥാനം നിശ്ചയിക്കുന്നത് ദിക്കുകള്‍ നിര്‍ണയിച്ച് അവയ്ക്കനുസൃതമാക്കിയായിരിക്കണം. ദിക്കു നിര്‍ണയിക്കുന്നത് ശങ്കുസ്ഥാപനം നടത്തിക്കൊണ്ടാണ്. ഇന്ന് ദിക്കു തിരിക്കുന്നതിന് വടക്കുനോക്കി (കാന്തസൂചി)യാണ് ഉപയോഗിക്കുന്നത്. പറമ്പിന്റെ വലുപ്പമനുസരിച്ച് അതിനെ സമചതുരമായ നാലോ എട്ടോ ഖണ്ഡങ്ങളാക്കാം.
വാസ്തുപുരുഷന്‍
ഇതില്‍ കിഴക്കു പടിഞ്ഞാറായും തെക്കുവടക്കായും കോണോടു കോണായും സൂത്രങ്ങള്‍ കല്പിക്കണം. ഗൃഹം നില്ക്കുന്ന ഖണ്ഡത്തെ 64, 81, 100 എന്നിങ്ങനെ പദങ്ങളാക്കി വിഭജിക്കുകയും വേണം. ഈ പദങ്ങളില്‍ വടക്കു കിഴക്ക് മൂലയില്‍ ശിരസ്സും തെക്കു പടിഞ്ഞാറു മൂലയില്‍ പാദങ്ങളും വച്ചുകൊണ്ട് വാസ്തുപുരുഷന്‍ കമിഴ്ന്നു കിടക്കുന്നു എന്ന് സങ്കല്പിക്കണം. വാസ്തു പുരുഷന്റെ അവയവങ്ങള്‍ക്ക് ഭംഗം വരാത്തതരത്തില്‍ ബാഹ്യാവൃതി ഒഴിച്ചുവേണം ഗൃഹം പണിയേണ്ടത്.

മധ്യത്തിലുള്ള പദങ്ങള്‍ അങ്കണമാക്കി അവയ്ക്കഭിമുഖമായി ഗൃഹങ്ങള്‍ നിര്‍മിക്കണം. പദകല്പന ചെയ്യുമ്പോഴുള്ള രേഖകള്‍, കര്‍ണരേഖകള്‍ എന്നിവ കൂടിച്ചേരുന്നിടത്ത് മര്‍മങ്ങളും മഹാമര്‍മങ്ങളും ഉണ്ടാകും. അവയില്‍ ദിക്കുകള്‍, തൂണുകള്‍ എന്നിവ വരാതെ നോക്കണം. ഗൃഹമധ്യസൂത്രവും പറമ്പിന്റെ മധ്യസൂത്രവും ഒരേ രേഖയില്‍ വരാതിരിക്കുവാന്‍ ശ്രദ്ധിക്കണം. ഒരേ രേഖയില്‍ വരുന്നതിന് വേധം എന്നു പറയുന്നു. അതുപോലെ ഗൃഹമധ്യം ഭിത്തികൊണ്ട് കെട്ടിയടയ്ക്കുവാന്‍ പാടില്ല. വാതിലുകളോ ജനാലകളോ കൊണ്ട് വായുവിന്റെ നേരെയുള്ള സ്വതന്ത്രഗതി ഉറപ്പു വരുത്തണം. ഇങ്ങനെ വരാത്തിടത്ത് സൂത്രദോഷം ഉണ്ടെന്നു പറയുന്നു.

ദ്രവ്യങ്ങള്‍

ഗൃഹനിര്‍മാണത്തിന് ദ്രവ്യം തിരഞ്ഞെടുക്കുന്നതിലും ശ്രദ്ധ ആവശ്യമാണ്. പ്രതികൂല കാലാവസ്ഥയില്‍ നിന്നു സംരക്ഷണം നല്കുക എന്നതാണ് കെട്ടിട നിര്‍മാണത്തിന്റെ പ്രധാന ഉദ്ദേശ്യം. കരിങ്കല്ല് (ശില), ചെങ്കല്ല് (Laterite), ഇഷ്ടിക, മരം, മണ്ണ്, മണല്‍, കുമ്മായം (ചുണ്ണാമ്പ്), ലോഹം എന്നിവയാണ് പ്രധാന ദ്രവ്യങ്ങള്‍.

കല്ല്

ഒരേ നിറമുള്ളതും കുത്തും പൊട്ടും ഇല്ലാത്തതുമായ ശില ആയിരിക്കണം നിര്‍മാണത്തിന് ഉപയോഗിക്കേണ്ടത്. കാഠി ന്യമുള്ളതും മണിനാദം പുറപ്പെടുവിക്കുന്നതുമായ ശിലകള്‍ പുരുഷശിലകളും, കാഠിന്യം കുറഞ്ഞ് മയമുള്ള ശിലകള്‍ സ്ത്രീശിലകളുമാണ്. മറ്റുള്ളവ നപുംസക ശിലകളാണ്. കരിങ്കല്ല്, ചെങ്കല്ല്, ഇഷ്ടിക എന്നിവയ്ക്ക് ഞെരുക്കബലം (compressive strength) ധാരാളമുണ്ട്. ഭിത്തികള്‍, തൂണുകള്‍, തറകള്‍ എന്നിവ കെട്ടുന്നതിന് ഇവയാണ് ഏറ്റവും നല്ലത്. കല്ല് ഭൂമിയില്‍ എങ്ങനെയാണോ ഇരുന്നത് അതേ പ്രകാരത്തില്‍ വേണം കെട്ടിടത്തിലും നില്ക്കേണ്ടത്. കല്ലിന്റെ അടിഭാഗം മുകളിലും മുകള്‍ഭാഗം അടിയിലും ആകരുത്. പാര്‍ശ്വങ്ങള്‍ അടിയിലോ മേലെയോ വരരുത്.

മരം

അന്തഃസാരം, ബഹിസ്സാരം, സര്‍വസാരം, നിസ്സാരം എന്നിങ്ങനെ മരം നാലുതരമുണ്ട്. ഇവയില്‍ കാതല്‍ മാത്രമേ ഉപയോഗിക്കാവൂ. തൂണ്‍, കട്ടിളക്കാല്‍ എന്നിവ മരം നില്ക്കുന്ന പ്രകാരത്തില്‍ അഗ്രം മേല്പോട്ടായിത്തന്നെ നില്ക്കണം. ഉത്തരങ്ങളുടേയും മറ്റും മുതുതല പടിഞ്ഞാറോ തെക്കോ ആകണം. മേല്‍ക്കൂരയില്‍ കഴുക്കോലിന്റെ മുതുതലയും താഴോട്ടായിരിക്കണം. ഒരു ഗൃഹത്തിന് കഴിയുന്നത്ര ഒരേ ഇനം മരംതന്നെ ഉപയോഗിക്കണം.

മണ്ണ്, ഇഷ്ടിക

മണ്ണു കുഴച്ച് നേരിട്ടോ, വെയിലിലോ ചൂളയിലോ ഉണക്കി ഇഷ്ടികകളായോ ഉപയോഗിക്കാം. ചുണ്ണാമ്പും മണലും മിശ്രിതമാക്കി കുഴച്ചെടുത്തത് കല്ലുകള്‍ പടുക്കുന്നതിന് ഉപയോഗിക്കാം. സിമന്റിന്റെ ആവിര്‍ഭാവത്തോടെ ഈ ആവശ്യത്തിന് സിമന്റാണ് അധികമായും ഉപയോഗിച്ചുവരുന്നത്. ചുവര്‍ പൂശുന്നതിനും നിലമിടുന്നതിനും ഇത് ഉപയോഗിക്കാം. കൂടാതെ നിലം ചാണകം മെഴുകിയോ മാര്‍ബിള്‍, ഗ്രാനൈറ്റ്, പോര്‍സലൈന്‍ ടൈല്‍സ് എന്നിവയിലേതെങ്കിലും ഒന്ന് പതിച്ചോ വൃത്തിയായി സൂക്ഷിക്കാം. മഴയില്‍നിന്നു രക്ഷ കിട്ടുവാന്‍ ചരിഞ്ഞ മേല്‍ക്കൂരയാണ് ഉത്തമം. മേല്‍ക്കൂര ഓലകൊണ്ടോ ഓടുകൊണ്ടോ ചെമ്പുകൊണ്ടോ പുതിയ ഉത്പന്നമായ ഫൈബര്‍ ഷീറ്റുകള്‍ കൊണ്ടോ മേയാം. കോണ്‍ക്രീറ്റ് മേല്‍ക്കൂര ചരിവു ചെയ്ത് ഓടു മേയുന്നതാണ് നല്ലത്.

തച്ചുശാസ്ത്രം ഒരു കല

ഉറപ്പും സൗകര്യവും ഉണ്ടായാലും കലാപരമായ മനോഹാരിതകൂടി ഉള്ളതാകണം ഓരോ നിര്‍മിതിയും. തച്ചുശാസ്ത്രം കലയിലധിഷ്ഠിതമായ - ശില്പ ചാതുരിയിലധിഷ്ഠിതമായ-നിര്‍മാണരീതിയാണ് അനുവര്‍ത്തിക്കുന്നത്. വിവിധതരം അധിഷ്ഠാന മാതൃകകള്‍, അലങ്കാര സ്തംഭങ്ങള്‍, മച്ചുകള്‍, മുഖപ്പുകള്‍, പടിപ്പുരകള്‍ എന്നിവ ശില്പ ചാതുരിക്ക് ഉദാഹരണങ്ങളാണ്.

ഗൃഹം ഒരു ശില്പമാണ്. ഗൃഹത്തിന്റെ ഓരോ അവയവവും ഓരോരോ ശില്പമാണ്. അതുകൊണ്ട് ഗൃഹനിര്‍മാണത്തെ സംബന്ധിച്ച ശാസ്ത്രത്തിന് ശില്പശാസ്ത്രം എന്നും പേരുണ്ട്.

ശില്പശാസ്ത്രവും തച്ചുശാസ്ത്രവും

ശില എന്ന ധാതുവില്‍ നിന്നാണ് ശില്പ ശബ്ദം നിഷ്പന്നമായത്. ശില സമാധൗ എന്നും ശീലയതി ശില്പം എന്നുമുള്ള പ്രമാണമനുസരിച്ച് ശീലിക്കുന്നതും ഏകാഗ്രതയോടെയും ദക്ഷതയോടെയും ചെയ്യുന്നതുമായ പ്രവൃത്തിയെ ശില്പമെന്നു വിളിക്കാം. ബ്രഹ്മാവിന്റെ അഞ്ച് മുഖങ്ങളില്‍ നിന്ന് ആവിര്‍ഭവിച്ച മനു, മയന്‍, ശില്പി, ത്വഷ്ടാവ്, വിശ്വജ്ഞന്‍ എന്നിവരാണ് ആദിമശില്പികള്‍. മയന്‍ മരപ്പണിയും ശില്പി കല്പണിയും മനു കൊല്ലപ്പണിയും ത്വഷ്ടാവ് ലോഹപ്പണിയും വിശ്വജ്ഞന്‍ സ്വര്‍ണപ്പണിയും ചെയ്യുന്നവരില്‍ വിദഗ്ധരാണ്.

‌ശിലാശില്പ മാതൃക: കാന്ദാരിയ മഹാദേവക്ഷേത്രം

ശിലയില്‍ നിര്‍മിക്കുന്ന പ്രതിമയാണ് ശില്പം. ശില്പം തീര്‍ക്കുന്നവന്‍ ശില്പിയും. കേരളത്തിലെ സമൃദ്ധമായ ദാരുസമ്പത്ത് ദാരുശില്പങ്ങള്‍ക്കു പ്രചാരം ലഭിക്കുവാന്‍ ഇടയാക്കി. ദാരുവില്‍ ശില്പം തീര്‍ക്കുന്നവനും ശില്പിയായി (ശില്പങ്ങളുടെ ആകരമാണ് ദേവാലയം). ദേവാലയത്തില്‍ ശിലയിലും ദാരുവിലും പ്രതിമകള്‍ തീര്‍ക്കപ്പെട്ടു. ദേവാലയത്തിന്റെ ഓരോ അംഗവും ഓരോ ശില്പമായി മാറി. ദാരുവിലായാലും ശിലയിലായാലും ഓരോന്നും ശില്പ വേലകളുടെ ഉദാത്തമായ മാതൃകകളായി. ശില്പം ചെയ്യുന്നതിന് നിയതമായ അനുശാസനകളും വിധികളും ഉടലെടുത്തു. അത് ശില്പശാസ്ത്രമായി. ദാരുവിന്റെ സമൃദ്ധിയും അതില്‍ ശില്പം ചെയ്യുന്ന തച്ചന്മാരുടെ പ്രാമുഖ്യവും ശില്പശാസ്ത്രത്തെ തച്ചുശാസ്ത്രം എന്നും വിളിക്കുവാന്‍ ഇടയാക്കി. കേരളത്തില്‍ ശ്രീകുമാരന്‍ രചിച്ച തച്ചുശാസ്ത്രഗ്രന്ഥത്തിന്റെ പേര് ശില്പരത്നം എന്നാണ്. ദേവാലയ നിര്‍മാണം മാത്രമല്ല, പ്രതിമാ നിര്‍മാണവും തച്ചുശാസ്ത്രത്തിന്റെ പരിധിയില്‍ വരും.

ദേവാലയം. ഭൂപരിഗ്രഹം, ദിക്നിര്‍ണയം, ആചാര്യവരണം എന്നിവയാണ് ദേവാലയ നിര്‍മാണത്തിന്റെ ആദ്യഘട്ടം. പിന്നീട് ഷഡാധാരം - ആധാരശില, നിധികുംഭം, പദ്മം, കൂര്‍മം, യോഗനാളം, നപുംസകശില പ്രതിഷ്ഠിക്കുന്നു. വൃത്തം, ദീര്‍ഘചതുരം, ഗജപൃഷ്ഠം, ദീര്‍ഘവൃത്തം, ഷഡശ്രം, അഷ്ടാശ്രം, ഷോഡശാശ്രം എന്നീ വിവിധ ആകൃതികളില്‍ പ്രാസാദം നിര്‍മിക്കാം. പ്രാസാദത്തിനു പുറത്താണ് പഞ്ചപ്രാകാരങ്ങള്‍ - അന്തര്‍മണ്ഡലം (അകത്തെ ബലിവട്ടം), അന്തഹാര (നാലമ്പലം), മധ്യഹാര (വിളക്കുമാടം), ബാഹ്യഹാര (ശീവേലിപ്പുര), മര്യാദ (പുറം മതില്‍) എന്നിവ.

തിടപ്പള്ളി, നമസ്കാരമണ്ഡപം, വലിയ ബലിക്കല്ല്, ധ്വജസ് തംഭം, ദീപസ്തംഭം, ഗോപുരം മുതലായവയും ദേവാലയ നിര്‍മിതിയില്‍ ഉള്‍പ്പെടും. കൂത്തമ്പലം മര്യാദയ്ക്കകത്തു തന്നെയുള്ള ഒരു പ്രധാന നിര്‍മിതിയാണ്. പഞ്ജരം, ഘനദ്വാരം എന്നിവ ഭിത്തിയില്‍ വരുത്തുന്ന അലങ്കാരങ്ങളാണ്. ദേവാലയങ്ങള്‍ നിര്‍മിക്കുന്നതിന് പാദമാനം ഉപയോഗിക്കുന്നു.

താലമാനമാണ് പ്രതിമ നിര്‍മിക്കുന്നതിനുപയോഗിക്കുന്ന അളവുകോല്‍. കൈപ്പത്തിയുടേയോ മുഖത്തിന്റേയോ നീളം ഒരു താലമാണ്. പാദാദി ശീര്‍ഷമുള്ള അളവ് താലമാനത്തിന്റെ ഗുണിതങ്ങളാണ്. താലത്തിന്റെ പന്ത്രണ്ടിലൊരംശമാണ് താലാംഗുലം. പുരുഷന്റെ പ്രതിമ അഷ്ടതാലത്തിലാണ് ചെയ്യുക. അഷ്ടതാലത്തില്‍ പുരുഷന്റെ വലംകൈയിലെ നടുവിരലിന്റെ വീതിയാണ് താലാംഗുലം. ബാലശരീരം മുതല്‍ പുരുഷശരീരം വരെയുള്ള പ്രതിമകള്‍ക്ക് പഞ്ചതാലം മുതല്‍ ദശതാലം വരെയുള്ള വിവിധ അനുപാതത്തിലാണ് താലമാനം കണക്കാക്കുന്നത്.

തച്ചുശാസ്ത്രവും ചിത്രമെഴുത്തും

ചിത്രമെഴുത്ത് മാതൃക:പദ്മനാഭപുരം കൊട്ടാരം

രാജകൊട്ടാരങ്ങളിലും ദേവാലയങ്ങളിലും ചുമരുകളില്‍ ചായക്കൂട്ടുകള്‍ കൊണ്ട് പുരാണദൃശ്യങ്ങളും മറ്റും ആലേഖനം ചെയ്തതു കാണാം. ചായം തേച്ച മച്ചുകളും ദാരുബിംബങ്ങളും നിരവധിയുണ്ട്. ഇവ ചിത്രകലയ്ക്ക് ഒരു മുതല്‍ക്കൂട്ടാണ്. തച്ചുശാസ്ത്രത്തിന് ചിത്രകല വിലപ്പെട്ട സംഭാവന നല്കിയിട്ടുണ്ട്. ദേവാലയ നിര്‍മിതി തച്ചുശാസ്ത്രത്തിന്റെ സംഭാവനയാണ്. എന്നാല്‍ അതിന്റെ ഭാഗമായി ചിത്രമെഴുത്തും തച്ചുശാസ്ത്രത്തില്‍ ഉള്‍പ്പെടുന്നു. പ്രകൃതിദത്തമായ ചായക്കൂട്ടുകള്‍ കൊണ്ടാണ് ചുവര്‍ചിത്രങ്ങള്‍ രചിച്ചിരിക്കുന്നത്. പൊതുവേ അഞ്ച് നിറങ്ങളാണ് ഉപയോഗിക്കുന്നത്. കാവി മഞ്ഞ, കാവി ചുവപ്പ്, കടും പച്ച, എണ്ണക്കറുപ്പ്, വെളുപ്പ് എന്നിവയാണ് അവ. എന്നാല്‍ നീലയും ചിലയിടത്ത് ഉപയോഗിച്ചതു കാണാം. ശ്രീകുമാരന്റെ ശില്പരത്നത്തിലെ ചിത്രലക്ഷണം ചിത്രരചനയെ സംബന്ധിച്ച സാങ്കേതിക കാര്യങ്ങള്‍ സമഗ്രമായി പ്രതിപാദിക്കുന്നുണ്ട്.

തച്ചുശാസ്ത്രവും ജ്യോതിഷവും

തച്ചുശാസ്ത്രം ജ്യോതിഷവുമായി ബന്ധപ്പെടുന്നത്, തച്ചുശാസ്ത്രത്തിന്റെ പ്രയോഗതലത്തിലാണ്. തച്ചുശാസ്ത്ര വിധിയനുസരിച്ചുള്ള കര്‍മങ്ങള്‍ സുമുഹൂര്‍ത്തത്തില്‍ ആരംഭിക്കണം എന്ന് എല്ലാ തച്ചുശാസ്ത്രങ്ങളും നിഷ്കര്‍ഷിക്കുന്നുണ്ട്. മുഹൂര്‍ത്തം നിശ്ചയിക്കുന്നതിന് വിഹിതമായ ശാസ്ത്രം ജ്യോതിഷമാണ്. ഗൃഹാരംഭം, മുഹൂര്‍ത്തശങ്കുസ്ഥാപനം, ശിലാസ്ഥാപനം, ദ്വാരസ്ഥാപനം, ശിഖര സ്ഥാപനം, ഗൃഹപ്രവേശം തുടങ്ങി അനേകം ചടങ്ങുകള്‍ ഗൃഹനിര്‍മാണവുമായി ബന്ധപ്പെട്ടു ചെയ്യേണ്ടതുണ്ട്. ഇതിന് ജ്യോതിഷത്തെ ആശ്രയിക്കുന്നു.

ഗൃഹത്തിന് ജീവനാണ് അതിന്റെ കണക്ക് അഥവാ യോനി. കണക്കില്‍ നിന്ന് നക്ഷത്രം, വാരം, തിഥി, പക്ഷം തുടങ്ങിയവ ഗണിച്ചു നോക്കേണ്ടതുണ്ട്. ഗണിതം കഴിഞ്ഞു കിട്ടുന്ന നക്ഷത്രാദികളുടെ ശുഭാശുഭത്വം ജ്യോതിഷംകൊണ്ടു മാത്രമേ നിര്‍ണയി ക്കാനാകൂ. ഗൃഹകര്‍ത്താവിന്റേയും കണക്കിന്റേയും നക്ഷത്രപ്പൊരുത്തം പരിശോധിച്ച് ഗൃഹകര്‍ത്താവിന്റെ നക്ഷത്രത്തില്‍ നിന്ന് 3, 5, 7 നാളുകള്‍ വരുന്ന കണക്ക് വര്‍ജിക്കണമെങ്കിലും ജ്യോതിഷം ആവശ്യമാണ്.

നിമിത്തശാസ്ത്രം ജ്യോതിഷത്തിന്റെ അംഗമാണ്. മുഹൂര്‍ത്ത ശങ്കു സ്ഥാപിക്കുന്നതു തുടങ്ങി ഓരോ പ്രധാന ഘട്ടത്തിലും നിമി ത്തം നോക്കി ശുഭാശുഭങ്ങള്‍ നിര്‍ണയിക്കുവാന്‍ ശില്പിയെ സഹായിക്കുന്നത് നിമിത്തശാസ്ത്രമാണ്. മാത്രമല്ല നാരദസംഹിത ഉള്‍പ്പെടെ എല്ലാ ജ്യോതിഷ ഗ്രന്ഥങ്ങളും ഒന്നോ രണ്ടോ അധ്യായം വാസ്തുവിനെ പ്രതിപാദിക്കുവാന്‍ നീക്കിവച്ചിട്ടുണ്ട്. ബൃഹത് സംഹിത തുടങ്ങി നിരവധി ഗ്രന്ഥങ്ങള്‍ വാസ്തുവിദ്യയ്ക്ക് ഗണ്യമായ സംഭാവനകള്‍ നല്കിയിട്ടുണ്ട്. ജ്യോതിഷംപോലെതന്നെ തച്ചുശാസ്ത്രത്തിന് ഒഴിച്ചുകൂടാത്ത ഒരു ശാസ്ത്രമാണ് തന്ത്രശാസ്ത്രം.

തച്ചുശാസ്ത്രവും തന്ത്രശാസ്ത്രവും

ഭൂപരിഗ്രഹം മുതല്‍ അനേകം താന്ത്രിക കര്‍മങ്ങള്‍ ഗൃഹനിര്‍മാണത്തിന്റെ പല ഘട്ടങ്ങളിലായി നടക്കേണ്ടതുണ്ട്. ഇവയില്‍ ഓരോ ഘട്ടത്തിലും സുമുഹൂര്‍ത്തത്തില്‍ ഈശ്വരപ്രീതി വരുത്തിക്കൊണ്ടാണ് ഇവ നിര്‍വഹിക്കുന്നത്. അതിനാല്‍ പൂജാദികള്‍ ചെയ്യുന്നതില്‍ തച്ചുശാസ്ത്രജ്ഞന് അറിവുണ്ടായിരിക്കണം. മുഹൂര്‍ത്തശങ്കു സ്ഥാപിച്ചാല്‍ സാമവേദമന്ത്രം ജപിച്ചുവേണം ശങ്കു അഭിഷേകം ചെയ്യേണ്ടത്. ഗൃഹപ്രവേശത്തിനു മുന്‍പ് വാസ്തുബലിയും പഞ്ച ശിരസ്ഥാപനവും ചെയ്യുന്നത് ഗൃഹനിര്‍മാണത്തിലെ പിഴവുകള്‍ക്ക് തന്ത്രം നല്കുന്ന പരിഹാരമാണ്. തച്ചുശാസ്ത്രവും തന്ത്രവും തമ്മിലുള്ള ദൃഢമായ ബന്ധത്തെ സൂചിപ്പിക്കുന്നതാണ്, കേരളീയനായ ചേന്നാസ് നാരായണന്‍ നമ്പൂതിരിയുടെ തന്ത്രസമുച്ചയം എന്ന പ്രശസ്തമായ ശില്പശാസ്ത്രഗ്രന്ഥം.

തച്ചുശാസ്ത്രത്തിന്റെ സംക്ഷിപ്ത ചരിത്രം

മനുഷ്യാലയങ്ങളും ദേവാലയങ്ങളും നിര്‍മിക്കുന്നതിനുള്ള വിധികള്‍ ഉപദേശിക്കുന്ന തച്ചുശാസ്ത്രം കാലാനുസൃതമായ മാറ്റങ്ങള്‍ ഉള്‍ക്കൊള്ളുന്നതില്‍ ഒരിക്കലും വിമുഖത പ്രകടിപ്പിച്ചിട്ടില്ല. ഭാരതത്തിലെ എല്ലാ പ്രാദേശികരീതികളും ഉള്‍ക്കൊള്ളുവാന്‍ തച്ചുശാസ്ത്രത്തിനു കഴിഞ്ഞിട്ടുണ്ട്. ധാരാളം വിദേശികള്‍ ഇവിടെ വന്ന് താവളമടിച്ച് തിരിച്ചു പോയിട്ടുണ്ട്. അവരുടെ ശൈലിയും ഉള്‍ക്കൊള്ളുവാന്‍ തച്ചുശാസ്ത്രത്തിനായിട്ടുണ്ട്.

ഭാരതത്തിന്റെ ആദിമകാല അറിവുകള്‍ വേദങ്ങള്‍ എന്നു വിളിക്കപ്പെട്ടു. വേദങ്ങള്‍ വിഷയക്രമമനുസരിച്ച് പലതവണ വിഭജിക്കപ്പെടുകയും ക്രോഡീകരിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. ഏറ്റവും ഒടുവില്‍ നടന്ന ക്രോഡീകരണത്തില്‍, ഋഗ്വേദത്തിന് ആയുര്‍വേദവും യജുര്‍വേദത്തിന് ധനുര്‍വേദവും, സാമവേദത്തിന് ഗാന്ധര്‍വവേദവും, അഥര്‍വവേദത്തിന് സ്ഥാപത്യവേദവും ഉപവേദങ്ങളായി. സ്ഥാപത്യവേദമാണ് വാസ്തുശാസ്ത്രം അഥവാ തച്ചുശാസ്ത്രം. വാസ്തുശില്പം, ചിത്രം എന്നിവയാണ് സ്ഥാപത്യവേദത്തിന്റെ മൂന്ന് ശാഖകള്‍. ബി.സി. രണ്ടായിരത്തോടുകൂടി മധ്യേഷ്യയില്‍ നിന്നുവന്ന ആര്യവംശജരാണ് വേദകാലത്തെ വാസ്തുവിദ്യയുടെ പ്രണേതാക്കള്‍. വാസ്തുവിദ്യയുടെ പ്രണേതാക്കളായ 18 ശില്പശാസ്ത്രോപദേശകരെക്കുറിച്ച് മത്സ്യപുരാണത്തില്‍ പരാമര്‍ശമുണ്ട്. ഭൃഗു, അത്രി, വസിഷ്ഠന്‍, വിശ്വകര്‍മാവ്, മയന്‍, നാരദന്‍, നഗ്നജിത്ത്, വിശാലാക്ഷന്‍, പുരന്ദരന്‍, ബ്രഹ്മാവ്, കുമാരന്‍, നന്ദീശന്‍, ശൗനകന്‍, ഭര്‍ഗന്‍, വാസുദേവന്‍, അനിരുദ്ധന്‍, ശുക്രന്‍, ബൃഹസ്പതി എന്നിവരാണ് ഇവര്‍.

ഭാരതീയ വാസ്തുവിദ്യ വൈദികകാലത്തിനു മുമ്പുതന്നെ പുഷ്കലമായിരുന്നു എന്ന് പില്ക്കാലത്ത് കണ്ടുകിട്ടിയിട്ടുള്ള ചില ഭഗ്നാവശിഷ്ടങ്ങളില്‍ നിന്നു മനസ്സിലാക്കാം. സിന്ധു നദീതടങ്ങളി ലെ മോഹന്‍ജദാരോ, ഹാരപ്പാ, ചുറുദാരോ എന്നിവിടങ്ങളില്‍ വാസ്തുശാസ്ത്രം വികാസം പ്രാപിച്ചിരുന്നതിന് പുരാവസ്തു ശാസ്ത്രത്തെളിവുകളുണ്ട്. ദീര്‍ഘ ചതുരാകൃതിയില്‍ പൂര്‍വാദി നാലു ദിക്കുകളില്‍ സംവിധാനം ചെയ്യപ്പെട്ട അധിവാസകേന്ദ്രങ്ങള്‍, ഋജുവായ വീഥികള്‍, പൊതുസ്ഥാപനങ്ങള്‍ എന്നിവ ഇതില്‍ ഉണ്ടായിരുന്നു. ചുട്ട ഇഷ്ടിക, മണ്ണ് എന്നിവ ഉപയോഗിച്ചിരുന്നു. വൃത്തിയുള്ള സ്നാനാലയങ്ങളും മലിനജലം ഒഴിഞ്ഞു പോകുന്നതിനുള്ള ചാലുകളും ഗ്രാമങ്ങള്‍ക്കുള്ള പ്രത്യേകതയായിരുന്നു. ബി.സി. രണ്ടായിരത്തിനു മുമ്പുള്ള ഈ കാലഘട്ടത്തെ പുരാതനകാലഘട്ടം എന്നു പറയാം.

തച്ചുശാസ്ത്രത്തിന്റെ വിവിധ ശൈലികള്‍

ബുദ്ധ ശൈലി

തച്ചുശാസ്ത്രത്തിന്റെ വികാസദശയില്‍ അതതു കാലത്തെ മതങ്ങള്‍ ഗണ്യമായ സ്വാധീനം ചെലുത്തിയിട്ടുണ്ട്. ബുദ്ധമതത്തിന്റെ സംഭാവന ഇതില്‍ നിസ്തുലമാണ്. ബി.സി. 500 മുതല്‍ 250 വരെ ബുദ്ധശൈലിയുടെ സുവര്‍ണ കാലമായിരുന്നു. സ്തംഭങ്ങള്‍, പാറയില്‍ കൊത്തിയുണ്ടാക്കിയ ഗുഹകള്‍, ചൈത്യശാലകള്‍, വിഹാരങ്ങള്‍ എന്നിവ ഇവരുടെ സംഭാവനയാണ്. സാഞ്ചിയിലെ സ്തൂപവും സാരനാഥിലെ സ്തംഭവും ഇവയില്‍ ശ്രദ്ധേയങ്ങളാണ്.

ഹൈന്ദവ ശൈലി

എ.ഡി. 4-ാം ശ.-ത്തിനുശേഷം ഹിന്ദുമതം വീണ്ടും ശക്തിയാര്‍ജിച്ചു. യവനശില്പികളുമായുള്ള സമ്പര്‍ക്കവും ശിലാശില്പത്തില്‍ കൈവരിച്ച വൈദഗ്ധ്യവും ക്ഷേത്രങ്ങള്‍ നിര്‍മിക്കുന്നതില്‍ പുതിയൊരു ശൈലിക്കു കാരണമായി. സഹസ്രാബ്ദങ്ങളോളം ഈ ശൈലി നിലനിന്നു. ഉത്തരേന്ത്യയില്‍ ഗുപ്ത കാലഘട്ടത്തിന്റേയും ദക്ഷിണേന്ത്യയില്‍ ചാലൂക്യന്മാരുടേയും പല്ലവന്മാരുടേയും കാലഘട്ടമായിരുന്നു ഇത്. കൊട്ടാരങ്ങളും പുരങ്ങളും ക്ഷേത്രങ്ങളും ഇക്കാലത്ത് ധാരാളമായി നിര്‍മിതമായി.

ജൈന ശൈലി

എ.ഡി. 1000 മുതല്‍ 1300 വരെ ജൈന ശൈലിക്ക് വികാസം ലഭിച്ചു. ജൈനാരാധനാകേന്ദ്രങ്ങളെല്ലാം ജനവാസ കേന്ദ്രങ്ങളില്‍നിന്ന് അകലെയാണ് കാണുന്നത്. തീര്‍ഥങ്കരന്മാരുടെ വിഗ്രഹങ്ങള്‍ ഇവരുടെ സവിശേഷതയാണ്. ദക്ഷിണേന്ത്യയില്‍ ശ്രവണബല്‍ഗോളയിലെ ഗോമടേശ്വര പ്രതിമ ഇന്നും വിസ്മയജനകമാണ്.

===ഇസ്ലാമിക ശൈലി=== എ.ഡി. 1200 മുതല്‍ 1900 വരെ ഇന്തോ-ഇസ്ലാമിക ശൈലിയുടെ കാലഘട്ടമാണ്. ഇസ്ലാ മിക ശൈലിയെ രാജകീയ ശൈലിയെന്നും മുഗള്‍ ശൈലിയെന്നും രണ്ടായി വിഭജിക്കാം. 12-ാം ശ. മുതല്‍ 16-ാം ശ. വരെ ദില്ലി ഭരിച്ച അഞ്ച് രാജവംശങ്ങളുടെ ശൈലി രാജകീയ ശൈലിയില്‍ ഉള്‍പ്പെടുന്നു. അടിമ, കില്‍ജി, തുഗ്ളക്, സയ്യദ്, ലോദി എന്നിവയാണ് ഈ രാജവംശങ്ങള്‍. മുഗള്‍ ശൈലി രൂപപ്പെടുന്നത് ഹുമയൂണിന്റെ വിധവയായ ഹാജിബേഗം പണിതീര്‍ത്ത ഹുമയൂണിന്റെ ശവകുടീരത്തോടെയാണ്. താജ്മഹലും ആഗ്രാ കോട്ടയും മുഗള്‍ശൈലിയുടെ സംഭാവനയാണ്.

യൂറോപ്യന്‍ ശൈലി

15-ാം ശ.-ത്തോടുകൂടി പോര്‍ച്ചു ഗീസുകാര്‍, ഡച്ചുകാര്‍, ഫ്രഞ്ചുകാര്‍, ഇംഗ്ലീഷുകാര്‍ എന്നീ യൂറോ പ്യന്മാര്‍ വ്യാപാരാവശ്യങ്ങള്‍ക്കുവേണ്ടി ഇന്ത്യയില്‍ വരികയും ക്രമേണ ആധിപത്യം സ്ഥാപിക്കുകയും ചെയ്തു. വീടുകളും ദേവാലയങ്ങളും കാര്യാലയങ്ങളും കോട്ടകളും ഇന്തോ-യൂറോപ്യന്‍ ശൈലിയില്‍ നിര്‍മിതമായത് ഇങ്ങനെയാണ്.

ആധുനിക ശൈലി

19-ാം ശ.-ത്തിന്റെ രണ്ടാം പകുതിയില്‍ ആധുനിക ശൈലി രൂപംകൊള്ളുന്നു. സിമന്റിന്റെ കണ്ടുപിടിത്തവും കോണ്‍ക്രീറ്റും ആധുനിക ശൈലിയില്‍ വന്‍മാറ്റങ്ങള്‍ ഉണ്ടാക്കി. തള്ളിനില്ക്കുന്ന ബാല്‍ക്കണികളും ചരിവില്ലാത്ത മേല്‍ക്കൂരയും ടെറസ്സും പ്രചാരത്തിലായി. ആധുനിക എന്‍ജിനീയറിങ്, കെട്ടിടനിര്‍മാണത്തിന്റെ ശൈലി തന്നെ മാറ്റി മറിച്ചു. ഫ്ളാറ്റുകളും ഫാക്ടറികളും വ്യാപാരസ്ഥാപനങ്ങളും കോണ്‍ക്രീറ്റ് കെട്ടിടങ്ങളുംകൊണ്ട് നഗരങ്ങള്‍ നിബിഡമായി. പ്രകൃതിയോട് ഇണങ്ങാത്ത ഇത്തരം കെട്ടിടങ്ങള്‍ ഒരു പാരിസ്ഥിതിക പ്രശ്നമായി മാറിയിട്ടുണ്ട്. ഈ തിരിച്ചറിവ് പുരാതന വാസ്തുവിദ്യയെ ആശ്രയിക്കുന്നതിനു പ്രേരകമായിട്ടുണ്ട്.

തച്ചുശാസ്ത്രം കേരളത്തില്‍

കേരളത്തില്‍ ചരിത്രാതീത ശിലായുഗത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. സിന്ധുനദീതട സംസ്കാരത്തിന്റെ സമകാലീനമായ ഒരു ആദി ദ്രാവിഡ സംസ്കാരം ക്രിസ്തുവിനു മുമ്പ് 3000-നും 300-നും ഇടയ്ക്ക് ഇവിടെ നിലനിന്നിരുന്നതായി, മധ്യകേരളത്തിലെ ശിലാ സ്മാരകങ്ങളായ ചെങ്കല്ലില്‍ വെട്ടിയെടുത്ത ശവക്കല്ലറകള്‍, തൊപ്പിക്കല്ലുകള്‍, കൂടക്കല്ലുകള്‍ എന്നിവ തെളിയിക്കുന്നു. ക്രിസ്തുവിനു മുമ്പ് 3-ാം ശ.-ത്തോടെ ബുദ്ധ-ജൈന മതങ്ങള്‍ കേരളത്തില്‍ എത്തി. ആയിരം കൊല്ലത്തോളം ഈ സംസ്കാര ധാരകള്‍ തദ്ദേശിയധാരയുമായി കൂടിയും ഇടഞ്ഞും സഹവസിച്ചു. ഇന്ത്യയില്‍ നിലനിന്ന വേസരം, ഗാന്ധാരം, ദ്രാവിഡം തുടങ്ങിയ ശൈലികളില്‍ നിന്നു ഭിന്നമായ പല സവിശേഷതകളും കേരളീയ തച്ചുശാസ്ത്രത്തിനുണ്ട്. നേപ്പാളി സമ്പ്രദായത്തോട് കേരളീയ ശൈലിക്ക് കൂടുതല്‍ അടുപ്പമുണ്ടെന്നു ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്.

6-ാം ശ.-ത്തോടുകൂടി ഈ സഹവാസത്തിന്റെ സ്വാധീനം വ്യക്തത കൈവരിച്ചതായിക്കാണാം. ബൗദ്ധസ്തൂപങ്ങളുടെ രീതിയിലുള്ള വൃത്ത വേദികാവേലിയെ അനുകരിക്കുന്ന വിളക്കുമാടങ്ങള്‍, ചൈത്യശാലകളുടെ ആകൃതിയിലുള്ള ഗജപൃഷ്ഠ ക്ഷേത്രങ്ങള്‍, ചൈത്യ ജാലകങ്ങളെ ഓര്‍മിപ്പിക്കുന്ന മുഖപ്പുകള്‍ എന്നിവ ബൌദ്ധ-ജൈന ശൈലി കേരളീയ നിര്‍മിതിയെ സ്വാധീനിച്ചതിന്റെ ഉദാഹരണങ്ങളാണ്.

ആഗമ തത്ത്വങ്ങളിലൂന്നിയ ക്ഷേത്രസ്ഥാപനവും ബിംബാരാധനയും നിഗമസിദ്ധാന്തങ്ങളിലധിഷ്ഠിതമായ യാഗാദികളും അനുഷ്ഠിക്കുന്നവര്‍ വേദങ്ങളിലെ ദേവന്മാര്‍ക്കു മാത്രമല്ല, ദ്രാവിഡ മൂര്‍ത്തികള്‍ക്കും ക്ഷേത്രങ്ങള്‍ നിര്‍മിച്ച് ആരാധന നടത്തി. അയ്യപ്പനും മുത്തപ്പനും ചാത്തനും കാവുകളുണ്ടായി. 8-ാം ശ.-ത്തോടുകൂടി ജൈന-ബൗദ്ധമതങ്ങള്‍ കേരളത്തില്‍ നിന്നു ബഹിഷ്കൃതമായി. പിന്നീടുള്ള ആയിരം വര്‍ഷങ്ങള്‍ കേരളത്തില്‍ തനതായ നിര്‍മാണശൈലിയുടെ വികാസ ഘട്ടങ്ങളാണ്. ചേന്നാസ് നാരായണന്‍ നമ്പൂതിരിയുടെ തന്ത്രസമുച്ചയം, ശ്രീകുമാരന്റെ ശില്പരത്നം, അജ്ഞാതകര്‍തൃകമായ വാസ്തുവിദ്യ, ശില്പിരത്നം, തിരുമംഗ നീലകണ്ഠന്‍ മൂസ്സതിന്റെ മനുഷ്യാലയചന്ദ്രിക, മനുഷ്യാലയവിധി എന്നീ തച്ചുശാസ്ത്ര ഗ്രന്ഥങ്ങള്‍ ഈ കാലഘട്ടത്തിന്റെ സംഭാവനയാണ്. കേരളീയ ശൈലിക്ക് സ്ഥിരപ്രതിഷ്ഠ നല്കുവാന്‍ ഈ ഗ്രന്ഥങ്ങള്‍ സഹായകമായി. സംസ്കൃതത്തില്‍ രചിക്കപ്പെട്ട മയമതം കേരളീയ ശില്പകലയെക്കുറിച്ച് പ്രതിപാദിക്കുന്നുണ്ട്.

കേരളത്തിന്റെ നീണ്ട കടല്‍ക്കര ധാരാളം വിദേശികള്‍ക്ക് ഇവിടെ കടന്നുവരാനുള്ള കളമൊരുക്കി. ജൂതന്മാര്‍, റോമാക്കാര്‍, അറബികള്‍, ചൈനക്കാര്‍ തുടങ്ങി പല വിദേശികളും ക്രിസ്തുവിന് മുമ്പ് ഇവിടെ വന്നുപോയിരുന്നു. അവരുടെ സമ്പര്‍ക്കം കേരളത്തിലെ നിര്‍മാണശൈലിയെ പല പ്രകാരത്തിലും സ്വാധീനിച്ചിട്ടുണ്ട്. ജൂതസങ്കേതങ്ങളായ കൊച്ചി, കൊടുങ്ങല്ലൂര്‍ എന്നിവിടങ്ങളില്‍ പണിത അവരുടെ ഗൃഹങ്ങള്‍ താഴെ ചരക്കുകള്‍ സംഭരിക്കുവാനും മുകളില്‍ താമസിക്കുവാനും ഉള്ള തരത്തിലാണ് സംവിധാനം ചെയ്യപ്പെട്ടിട്ടുള്ളത്. ഇവയില്‍ കൊച്ചിയിലെ ജൂതപ്പള്ളിപോലെ ഏതാനും സ്മാരകങ്ങള്‍ മാത്രമേ ഇപ്പോള്‍ അവശേഷിക്കുന്നുള്ളൂ.

കേരളത്തിലെ ആദ്യകാല ഇസ്ലാമിക നിര്‍മിതികള്‍ കേരളീയ ശൈലിയില്‍ത്തന്നെ ആയിരുന്നു. കൊടുങ്ങല്ലൂര്‍ പള്ളി, കോഴിക്കോട്ടെ മിസ്കാല്‍ പള്ളി എന്നിവ ഇവയില്‍പ്പെടും. താനൂരെ ജുമാ മസ്ജിദിന്റെ കവാടം ക്ഷേത്രഗോപുരം പോലെയാണ്. പള്ളിയുടെ അന്തര്‍ഭാഗം ഇസ്ലാമിക ശില്പങ്ങളാല്‍ അലംകൃതങ്ങളായിരുന്നു. പൊന്നാനി പള്ളിയില്‍ മാത്രമേ കമാനങ്ങള്‍ കാണുന്നുള്ളൂ. കടല്‍മാര്‍ഗം കേരളത്തില്‍വന്ന മുസ്ലീങ്ങള്‍ അറബികളായിരുന്നു. വടക്കേ ഇന്ത്യയില്‍ വന്ന പേര്‍ഷ്യക്കാരേയും തുര്‍ക്കികളേയുംപോലെ ഇവര്‍ ആഡംബര പ്രിയരായിരുന്നില്ല. അതുകൊണ്ടുതന്നെ അവര്‍ നിര്‍മിച്ച പള്ളികള്‍ ഇസ്ലാമിക ലാളിത്യവും പ്രാദേശിക നിര്‍മാണസങ്കേതങ്ങളും ഒത്തിണങ്ങിയവയായിരുന്നു.

ആധുനിക കാലത്തെ ഇസ്ലാമിക നിര്‍മിതികള്‍ ഉത്തരേന്ത്യന്‍ മുഗള്‍ശൈലിയാണ് അനുകരിക്കുന്നത്. കുംഭാകൃതിയിലുള്ള മേല്‍പ്പുരയും കൂര്‍ത്ത കമാനങ്ങളും ജാലികളും ഇതിന്റെ ഭാഗമാണ്. എന്നാല്‍ ഗൃഹനിര്‍മാണ ശൈലിയില്‍ അലിഞ്ഞുചേര്‍ന്ന ഇസ്ലാമിക ശൈലി മരംകൊണ്ടുള്ള ജാലികളും കെട്ടിടങ്ങളുടെ മുകള്‍നിലകളിലെ പ്രേക്ഷാജാലകങ്ങളുമാണ്. ഏകശാലകളും ചതുശ്ശാലകളും മുസ്ലീം ഭവനങ്ങള്‍ക്കുണ്ട്.

ക്രിസ്ത്യാനികളും തുടക്കത്തില്‍ കേരളീയ ശൈലിയിലാണ് പള്ളികള്‍ നിര്‍മിച്ചത്. സിറിയയില്‍ നിന്നും മറ്റും വന്ന സുറിയാനി ക്രിസ്ത്യാനികളാണ് വ്യാപകമായ തോതില്‍ നിര്‍മാണം ആരംഭി ച്ചത്. അള്‍ത്താരയും പ്രാര്‍ഥനാമണ്ഡപവും അടങ്ങിയ ദേവാലയ ശൈലിക്ക് തുടക്കം കുറിച്ചതിവരാണ്. പ്രാര്‍ഥനാമണ്ഡപത്തിന്റെ പുറത്ത് മട്ടച്ചുമര്‍ മുഖപ്പും അതിനു മുകളില്‍ കുരിശും പള്ളി ശൈലിയുടെ അവിഭാജ്യഘടകങ്ങളായി. മട്ടച്ചുമര്‍ മുഖപ്പും മണിമാളികയും അള്‍ത്താരയുടെ മേല്‍പ്പുരയും പ്രാര്‍ഥനാ മണ്ഡപത്തിന്റെ മേല്‍പ്പുരയുടെ മുകളില്‍ പൊന്തിനില്ക്കുന്നതുകൊണ്ട് ഇത് ഹിന്ദു ക്ഷേത്രങ്ങളിലെ വിമാനങ്ങളുടെ പ്രതീതി ജനിപ്പിച്ചു.

പഴയ സുറിയാനി പള്ളികളില്‍ പലതിലും പള്ളിയും അനുബന്ധ കെട്ടിടങ്ങളും ചുറ്റി പ്രാകാരങ്ങളുണ്ടായിരുന്നു. പ്രാര്‍ഥനാശാലയ്ക്കു മുന്നില്‍ കരിങ്കല്‍ പീഠത്തില്‍ സ്ഥാപിച്ച കുരിശ് പല പള്ളികളിലും കാണാം. വലിയ ബലിക്കല്ലിന്റെ സ്ഥാനത്തെ സൂചിപ്പിക്കുന്നതാണ് ഇത്. ചെങ്ങന്നൂര്‍ പള്ളിയില്‍ സെയ്ന്റ് പീറ്ററും സെയ്ന്റ് പോളും ദ്വാരപാലകസ്ഥാനത്തു നില്ക്കുന്നു. കുറവിലങ്ങാട്, കടുത്തുരുത്തി എന്നീ പള്ളികളും ഈ ശൈലിയിലുള്ളതാണ്.

സമൃദ്ധമായ മഴയും സൂര്യതാപവും കൊണ്ട് അനുഗൃഹീതമായ ഈ ഭൂമധ്യരേഖാപ്രദേശത്തിന്റെ പ്രകൃതിഭംഗി, പ്രകൃതിയോടിണങ്ങുന്ന ലളിതസുന്ദരമായ നിര്‍മിതികളിലേക്ക് തച്ചന്മാരെ നയിച്ചിരിക്കുന്നു. ആറ് മാസത്തോളം തോരാതെ പെയ്യുന്ന കനത്ത മഴയില്‍ നിന്ന് രക്ഷകിട്ടുവാന്‍ പാകത്തില്‍ തള്ളിനില്ക്കുന്ന ഇറകളോടുകൂടിയ ചരിഞ്ഞ മേല്‍ക്കൂര ഇവിടത്തെ കാലാവസ്ഥയ്ക്കു യോജിച്ചവിധം രൂപംകൊണ്ടതാണ്. ഈര്‍പ്പം കയറാത്തവിധം ഉയരമുള്ള തറ, കാറ്റില്‍ ചാഞ്ഞടിക്കുന്ന മഴയില്‍ നിന്നും രക്ഷനേടുന്ന പൊക്കം കുറഞ്ഞ ചുമരുകള്‍ എന്നിവയും കാലാവസ്ഥയ്ക്കിണങ്ങിയ തരത്തില്‍ സംവിധാനം ചെയ്തതാണ്. വേനല്‍ച്ചൂടില്‍ നിന്നു രക്ഷനേടുന്നതിന് അകത്ത് അധികം ചൂട് കടക്കാത്തവിധമുള്ള ചെറിയ ജനാലകള്‍ ഇവിടത്തെ പ്രത്യേകതയാണ്. പറമ്പില്‍ ഒറ്റതിരിഞ്ഞു നില്ക്കുന്ന വീടുകള്‍, കാറ്റിന്റെ ഗതിക്കനുലോമമായ മുറികളുടെ സംവിധാനം, നേര്‍ക്കുനേരെയുള്ള ജനാലകള്‍, വാതിലുകള്‍ എന്നിവ എടുത്തു പറയാവുന്ന പ്രത്യേകതകളാണ്.

മണ്ണ്, കല്ല്, മരം, ഓല തുടങ്ങിയ ദ്രവ്യങ്ങള്‍ ഇവിടെ സുലഭമാണ്. മേല്‍മണ്ണു നീക്കി എളുപ്പത്തില്‍ വെട്ടിയുണ്ടാക്കാവുന്ന ചെങ്കല്ല് വായുസമ്പര്‍ക്കം കൊണ്ട് ഉറപ്പു കൂട്ടുന്നു. ഇതാണ് ചുമരുകള്‍ ഉണ്ടാക്കുന്നതിന് ഏറ്റവും അധികം ഉപയോഗിക്കപ്പെട്ടത്. ചെങ്കല്ല് ദുര്‍ല്ലഭങ്ങളായ ഇടങ്ങളില്‍ മണ്ണു കൊണ്ടുണ്ടാക്കുന്ന ഇഷ്ടികയും ഉപയോഗിക്കപ്പെട്ടു. മരത്തില്‍ തീര്‍ത്ത ഭിത്തികളും നെല്ലറകളും ഇവിടെ ഒട്ടും കുറവായിരുന്നില്ല. മേല്‍പ്പുരയുടെ ചട്ടക്കൂടിന് മരം സര്‍വസാധാരണമായി ഉപയോഗിക്കപ്പെട്ടു. അവയ്ക്കു മേലെ ഓല, ഓട്, ചെമ്പുതകിട് എന്നിവ മേയാന്‍ ഉപയോഗിച്ചു. ലഭ്യമായ പ്രാദേശിക വസ്തുക്കളില്‍ യോജിച്ചവ തിരഞ്ഞെടുക്കുകയും ഉചിതമായ രീതിയില്‍ ഉപയോഗിക്കുകയും ചെയ്തുകൊണ്ടുള്ള ഒരു മിശ്രനിര്‍മാണരീതിയാണ് കേരളത്തില്‍ നിലനിന്നത്.

ഗൃഹനിര്‍മാണ ശൈലിയില്‍ യൂറോപ്യന്‍ സ്വാധീനം പുതിയ ശൈലീരൂപങ്ങള്‍ക്കു കാരണമായി. തള്ളിനില്ക്കുന്ന ബാല്‍ക്കണികള്‍, വാര്‍പ്പ്, ഇരുമ്പഴികളുള്ള ജനാലകള്‍, ഗ്രില്ലുകള്‍ എന്നിവ ഇങ്ങനെയുണ്ടായതാണ്. 19-ാം ശ.-ത്തിലെ ഇന്തോ-യൂറോപ്യന്‍ ശൈലി ഗ്രീക്ക്-റോമന്‍ ശൈലിയില്‍ അധിഷ്ഠിതമായിരുന്നു. അതിന്റെ പ്രതിഫലനം കേരളത്തിലെ പല കെട്ടിടങ്ങളിലും ബംഗ്ളാവുകളിലും കാണാവുന്നതാണ്. തിരുവനന്തപുരത്തെ നേപ്പിയര്‍ മ്യൂസിയം, ഗവണ്‍മെന്റ് സെക്രട്ടറിയേറ്റ് മന്ദിരം എന്നിവ ഇതിന്റെ ഉദാഹരണങ്ങളാണ്.

തച്ചുശാസ്ത്രവും പാശ്ചാത്യ വാസ്തുവിദ്യയും

പ്രാചീന യൂറോപ്യന്‍ വാസ്തുവിദ്യയുടെ അടിസ്ഥാനമനുസരിച്ച് അനുപാത പരിമാണം ഗൃഹനിര്‍മാണത്തിന്റെ അളവുകളില്‍ ഏറ്റവും ലഘുവായ ഘടകമാണ്. പ്രാചീന ഗ്രീസിലും റോമിലും ശില്പകലയിലെ അനുപാത പരിമാണം കെട്ടിടത്തിന്റെ വ്യാസാര്‍ധമാണ്. ഡോറിക്, അയോണിക്, കൊറിന്തിയന്‍ മാതൃകകളിലുള്ള കെട്ടിടങ്ങളുടേയും അവയില്‍ ഉള്ള കൊത്തുപണികളുടേയും പരിമാണ ഘടകവും ഇതുതന്നെയാണ്. വാതിലുകള്‍, ജനാലകള്‍ എന്നിവ മുറികളുടെ വലുപ്പത്തോടു പൊരുത്തപ്പെടുവാന്‍ മുന്‍കൂട്ടി നിശ്ചയിച്ച നിലവാരങ്ങളാണ് അനുപാതങ്ങള്‍. പരമ്പരാഗതമായ ജാപ്പനീസ് വാസ്തുവിദ്യ ഈ സങ്കല്പം ഉള്‍ക്കൊണ്ടിരുന്നു. ഭാരതീയ വാസ്തുവിദ്യയും ആനുപാതിക പരിമാണമനുസരിച്ചാണ് ഗൃഹത്തിന്റേയും മുറികളുടേയും ദ്വാരങ്ങളുടേയും ജനാലകളുടേയും അളവ് നിശ്ചയിക്കുന്നത്.

റോമന്‍ മാതൃക: സെയ് ന്റ് പീറ്റേഴ്സ് ബസ് ലിക്ക

സ്പാനിഷ് വാസ്തുശില്പത്തിലെ പോഷ്വോ ഇവിടത്തെ നാലുകെട്ടിലെ നടുമുറ്റത്തിനു സമാനമായതാണ്. അടിത്തറ ഉയര്‍ന്നതാകയാല്‍ നടുമുറ്റം ഇവിടത്തേതിനേക്കാള്‍ പൊങ്ങിയിരിക്കും എന്ന വ്യത്യാസമേയുള്ളു. വായുവും വെളിച്ചവും മാത്രമല്ല, കാലവര്‍ഷവേളയിലെ ഉന്മേഷപ്രദമായ വര്‍ഷപാതവും നടുമുറ്റത്ത് ലഭിക്കുന്നു.

കൊറിയയില്‍ സില്ലാ ഭരണകാലത്തെ വാസ്തുവൈഭവം പ്രകടമാക്കുന്ന ഒരു സവിശേഷ നിര്‍മിതിയാണ് ക്യോന്‍ജൂവിലെ ചോം സൊങ് ദേവാന നിരീക്ഷണകേന്ദ്രം. സമചതുരാകൃതിയിലുള്ള അടിത്തറയില്‍ പണിതുയര്‍ത്തിയ വൃത്താകാരമായ ഈ സ്തൂപമാതൃകയിലുള്ള കെട്ടിടത്തിന്റെ നെറുകയില്‍ മുഖാമുഖം നോക്കിനില്ക്കുന്ന നാല് കല്‍ത്തൂണുകള്‍ കാണാം. ബൌദ്ധകാലത്തെ സ്തൂപങ്ങളോടു കിടപിടിക്കുന്നതാണ് ഇത്. 634-ല്‍ പണിതീര്‍ത്ത പുന്‍വാഗ്സാ ക്ഷേത്രത്തിലെ കരിങ്കല്ലില്‍ തീര്‍ത്ത വിഗ്രഹം മറ്റൊരദ്ഭുതമാണ്. പഗോഡ നിര്‍മാണരീതികള്‍ അക്കാലത്ത് സുലഭമായിരുന്നു.

പ്രാചീന ചൈനയില്‍ തടി, അഗ്നി, ഭൂമി, ലോഹം, ജലം എന്നീ അടിസ്ഥാന ഘടകങ്ങളെ മുന്‍നിറുത്തിയാണ് വാസ്തുവിദ്യ വികസിച്ചത്. സൂര്യനുമായി ബന്ധപ്പെട്ടു നില്ക്കുന്ന കിഴക്ക് മേഖല സമൃദ്ധിയുടെ പ്രതീകമാണ്. ഭാരതവും സൂര്യനെയാണ് ഊര്‍ജ സ്രോതസ്സായി കണക്കാക്കിയത്. കിഴക്ക് ദര്‍ശനമുള്ള ഗൃഹം ശ്രേഷ്ഠമാകുന്നത് ഇങ്ങനെയാണ്.

ശാസ്ത്രമെന്ന നിലയില്‍ തച്ചുശാസ്ത്രത്തിന്റെ സവിശേഷത

തച്ചുശാസ്ത്രം അനേകായിരം വര്‍ഷങ്ങള്‍കൊണ്ട് രൂപപ്പെട്ടതും അനുദിനം വളര്‍ന്നുകൊണ്ടിരിക്കുന്നതുമായ ഒരു ശാസ്ത്രമാണ്. ആദിമ തച്ചുശാസ്ത്രഗ്രന്ഥം എന്നു വിശേഷിപ്പിക്കപ്പെടുന്നത് ശുല്ബസൂത്രത്തെയാണ്. കാത്യായനന്‍, ബൌധായനന്‍ എന്നീ പണ്ഡിതരാണ് ശുല്ബസൂത്രത്തിന്റെ ഉപജ്ഞാതാക്കള്‍. വെള്ളംപോലെ സമനിരപ്പ് (level) പാലിക്കുന്ന മറ്റൊന്നുമില്ല; സൂത്രം അഥവാ ചരടുപോലെ നേര്‍രേഖയില്‍ (straight) നില്ക്കുന്ന മറ്റു വസ്തുവില്ല; ഭ്രമണത്തേക്കാള്‍ (circular rotation) ദൂരമുള്ള മറ്റൊന്നില്ല; വൃത്തത്തേക്കാള്‍ കൃത്യതയുള്ള (accuracy) ഒന്നുമില്ല എന്ന് സിദ്ധാന്തിച്ചത് ഇവരാണ്.

വെള്ളം സമനിരപ്പു പാലിക്കുന്നു എന്ന സിദ്ധാന്തത്തിന്റെ അടിസ്ഥാനത്തിലാണ് കെട്ടിടങ്ങള്‍ കെട്ടിയുയര്‍ത്തുന്നതിനുള്ള തമന യന്ത്രം രൂപകല്പന ചെയ്തിട്ടുള്ളത്. ഇന്ന് ട്രാന്‍സ്പരന്റ് പ്ലാസ്റ്റിക് പൈപ്പില്‍ വെള്ളം നിറച്ച് രണ്ടറ്റത്തേയും വിതാനം നോക്കി ലവല്‍ ശരിയാക്കുന്നത് 'നജലാത് സമവന്യത്തു' എന്ന ശുല്ബസൂത്ര സിദ്ധാന്തത്തിന്റെ ആവിഷ്കാരമാണെന്നു പറയാം. ജലമുപയോഗിച്ചുണ്ടാക്കിയ തമനയന്ത്രം, ജലം കൊണ്ടുനടക്കാതെ ഉപയോഗിക്കുവാന്‍ പറ്റിയ ഒന്നായിരുന്നു.

ഗൃഹനിര്‍മാണത്തില്‍ ഏറ്റവും അധികം ഉപയോഗിക്കുന്ന മറ്റൊരു ഉപകരണമാണ് ചരട്. രണ്ടറ്റത്ത് സ്ഥാപിച്ചിരിക്കുന്ന കുറ്റിയില്‍ ഒരു ചരട് വലിച്ചു കെട്ടിയാല്‍ അത് ഋജുരേഖയായി. വേദിക നിര്‍മിക്കുമ്പോഴും ഭിത്തി കെട്ടുമ്പോഴും ഇന്നും കല്‍പ്പണിക്കാര്‍ ഈ ചരടുതന്നെയാണ് ഉപയോഗിക്കുന്നത്. ലംബം നോക്കുന്ന തൂക്കുകട്ടയിലും ചരട് അനിവാര്യമാണ്. 'നാന്യത് സൂത്രാഭൃജുര്‍ ഭവേത്' എന്ന ശുല്ബസൂത്ര സിദ്ധാന്തം ഇപ്പോഴും ശാസ്ത്രീയമായി നിലനില്ക്കുന്നു. വാസ്തുരാജവല്ലഭം എന്ന വാസ്തുശാസ്ത്രഗ്രന്ഥത്തില്‍ വിശ്വകര്‍മാവിന്റെ ധ്യാനശ്ളോകം തുടങ്ങുന്നത് 'കബാസൂത്രംപുപാത്രം വഹതികരതേ' എന്നു പറഞ്ഞുകൊണ്ടാണ്. ഒരു കയ്യില്‍ ചരടും മറ്റേ കയ്യില്‍ ജലം നിറച്ച പാത്രവുമുള്ള വിശ്വകര്‍മാവിനെയാണ് ഇവിടെ വന്ദിക്കുന്നത്. രണ്ട് തച്ചുശാസ്ത്ര സിദ്ധാന്തങ്ങളാണ് ഇവിടെ പരാമര്‍ശിതമാകുന്നത്.


ത്രികോണാകൃതിയിലുള്ള മേല്‍ക്കൂരയും ജ്യാമിതീയ ഗണിതങ്ങളും ലോകത്തിനു സംഭാവനകള്‍ നല്കിയത് തച്ചുശാസ്ത്ര മാണ്. ഭൂപ്രകൃതി, പരിസ്ഥിതി, കാലാവസ്ഥ, ആകാശഗോളങ്ങളുടെ സ്വാധീനം, ഭൂമിയുടെ കാന്തികക്ഷേത്രം, സ്പേയ്സ് എനര്‍ജി എന്നിവ സസൂക്ഷ്മം പഠിച്ച് ശാസ്ത്രീയമായി വിശകലനം ചെയ്തു തയ്യാറാക്കിയ പ്രായോഗിക സിദ്ധാന്തങ്ങളാണ് തച്ചുശാസ്ത്രം. ഇന്ന് ടൗണ്‍പ്ലാനിങ് എന്നു വിശേഷിപ്പിക്കുന്ന നഗരാസൂത്രണം തച്ചുശാസ്ത്രത്തിന് അജ്ഞാതമായിരുന്നില്ല. വിവിധതരം ജനവാസ കേന്ദ്രങ്ങളുടെ വര്‍ഗീകരണം, ഉപയോഗം എന്നിവയെ സംബന്ധിച്ച് മാനസാരം സമഗ്രമായി പ്രതിപാദിക്കുന്നുണ്ട്. ഗ്രാമങ്ങള്‍, മഹാഗ്രാമങ്ങള്‍, നഗരങ്ങള്‍ എന്നിവയുടെ മാതൃകകള്‍, അളവുകള്‍ എന്നിവയ്ക്ക് നിയമങ്ങളുണ്ട്. ഗ്രാമം, ഖേടകം, ഖാര്‍വടികം, ദുര്‍ഗം, നഗരം എന്നിങ്ങനെ അധിവാസകേന്ദ്രങ്ങളെ അഞ്ചായി വിഭജിച്ചിട്ടുണ്ട്. സാധാരണ ഗ്രാമത്തിന്റെ നാലിരട്ടി വിസ്തൃതിയുള്ളത് മഹാഗ്രാമമാണ്. ദണ്ഡകം, സര്‍വതോഭദ്രം, നന്ത്യാവര്‍ത്തം, പദ്മകം, സ്വസ്തികം, പ്രസ്തരം, കാര്‍മുകം, ചതുര്‍മുഖം എന്നിങ്ങനെ നഗരവിധാനം എട്ടായി തരംതിരിച്ചിട്ടുണ്ട്.


ആചാരങ്ങളാല്‍ ദുഷിച്ചുപോയതും യുക്തിരഹിതവുമായ ഏതാനും വിശ്വാസങ്ങള്‍ പ്രാദേശികമായി തച്ചുശാസ്ത്രത്തില്‍ ഉണ്ടായെന്നു വരാം. തച്ചുശാസ്ത്രവുമായി ബന്ധപ്പെട്ട ചില കാര്യങ്ങള്‍ പ്രത്യക്ഷത്തില്‍ അന്ധവിശ്വാസമാണെന്നു തോന്നിയേക്കാം. എന്നാല്‍ ശാസ്ത്രീയമായി പരിശോധിച്ചാല്‍ അന്ധവിശ്വാസമല്ല എന്നു ബോധ്യപ്പെടുന്നതും യുക്തിഭദ്രവുമായ കാര്യങ്ങളാണ് തച്ചുശാസ്ത്രത്തിലുള്ളത്.

(പി. വിജയന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍