This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

തങ്കം വാസുദേവന്‍ നായര്‍ (1921 - )

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

05:45, 20 ജൂണ്‍ 2008-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

തങ്കം വാസുദേവന്‍ നായര്‍ (1921 - )

മലയാളത്തിലെ ആദ്യകാല ഗായികയും നാടക-ചലച്ചിത്ര നടിയും. മേലേത്ത് കേശവപിള്ളയുടേയും പാറുക്കുട്ടി അമ്മയുടേയും ഏറ്റവും ഇളയ പുത്രിയായി 1921-ല്‍ ആറന്മുളയിലെ ഒരു പ്രബല കുടുംബത്തില്‍ തങ്കം ജനിച്ചു. പ്രസിദ്ധ നടിയായ ആറന്മുള പൊന്നമ്മയുടെ ഇളയ സഹോദരിയാണിവര്‍. ഹൈസ്കൂള്‍ വിദ്യാഭ്യാസത്തിനുശേഷം സംഗീതാധ്യാപികയാകുന്നതിനുവേണ്ടി സംഗീതം അഭ്യസിച്ചു. കുട്ടിക്കാലത്തുതന്നെ 'ആറന്മുള സഹോദരിമാര്‍' എന്ന പേരിലാണ് പൊന്നമ്മയും തങ്കവും കച്ചേരി നടത്തിയിരുന്നത്. പക്ഷേ, സംഗീതാധ്യാപികയാകുന്നതിനു മുന്‍പ് ശാസ്ത്രീയ സംഗീതജ്ഞനായ വൈക്കം വാസുദേവന്‍ നായര്‍ വീട്ടിനടുത്തുള്ള ഒരു സംഗീത പാഠശാലയില്‍ അധ്യാപകനായി വന്നു. അതോടെ ആറന്മുള സഹോദരിമാരുടേയും സംഗീതാധ്യാപകനായി. ആ അടുപ്പം, സജീവമായി ശാസ്ത്രീയ സംഗീതരംഗത്ത് നിലയുറപ്പിച്ചിരുന്ന കലാകാരിയായ തങ്കവും പ്രശസ്ത സംഗീതജ്ഞനായ വൈക്കം വാസുദേവന്‍ നായരും തമ്മിലുള്ള വിവാഹത്തിനു കളമൊരുക്കി. തങ്കത്തിന്റെ 17-ാം വയസ്സില്‍ ആ വിവാഹം നടന്നു. വിവാഹശേഷം ഒരു വര്‍ഷക്കാലത്തിനകം കലാരംഗത്തേക്കു കടന്നു. ആ അവസരത്തില്‍ എന്‍.പി. ചെല്ലപ്പന്‍ നായര്‍ രചിച്ച പ്രേമ വൈചിത്യം അഥവാ ശശിധരന്‍ ബി.എ. എന്ന നാടകത്തിന്റെ റിഹേഴ്സല്‍ നടക്കുകയായിരുന്നു. കലാസമിതിയുടെ ഉടമ തങ്കത്തിന്റെ ബന്ധുവായ ജയറാം ഗോപാലപിള്ളയും നായകന്‍ വാസുദേവന്‍ നായരുമായിരുന്നു. അക്കാലത്ത് നാടകരംഗത്തേക്കു നടികള്‍ വളരെ വിരളമായേ കടന്നുവന്നിരുന്നുള്ളു. പ്രസ്തുത നാടകത്തില്‍ അഭിനയിച്ചിരുന്ന നടികളില്‍ പലര്‍ക്കും അഭിനയശേഷി കുറവായിരുന്നതിനാല്‍ ഭര്‍ത്താവിന്റെ നിര്‍ദേശാനുസരണം അഭിനയരംഗത്തേക്കു പ്രവേശിച്ചതോടെ കുട്ടിക്കാലം മുതല്‍ക്കെയുള്ള തങ്കത്തിന്റെ ചിരകാലസ്വപ്നം സഫലമായി. കുടുംബക്കാരും ബന്ധുക്കളും തങ്കം അഭിനയിക്കുന്നതില്‍ വളരെയധികം എതിര്‍പ്പു പ്രകടിപ്പിച്ചിരുന്നു. നാടകത്തിന്റെ ആദ്യ പകുതിയില്‍ തങ്കവും തുടര്‍ന്നുള്ള രംഗത്ത് മറ്റൊരു നടിയുമാണ് അഭിനയിച്ചിരുന്നത്. നാടകത്തില്‍ നിന്നും കുറച്ചുകാലം അവര്‍ വിട്ടുനിന്നപ്പോള്‍ പകരം ആറന്മുള പൊന്നമ്മയും വൈക്കം വാസുദേവന്‍ നായരും നായികാനായകന്മാരായി അഭിനയിച്ചെങ്കിലും, തങ്കം-വാസുദേവന്‍ നായര്‍ ജോഡിയായി അഭിനയിക്കുന്നതിനോടാണ് പ്രേക്ഷകര്‍ കൂടുതല്‍ ആഭിമുഖ്യം പ്രകടിപ്പിച്ചിരുന്നത്. തുടര്‍ന്ന് രാജഭക്തി, ദേശബന്ധു എന്നീ നാടകങ്ങള്‍ അവതരിപ്പിച്ചെങ്കിലും വിജയിച്ചില്ല. പൊട്ടക്കാനത്തു വേലുപിള്ളയുടെ ഉടമസ്ഥതയിലുള്ള ഓച്ചിറ പരബ്രഹ്മോദയ നാട്യസഭയുടെ യാചകി എന്ന നാടകം രംഗത്തവതരിപ്പിച്ചു. അക്കാലത്ത് പൗരാണികമായതും ധീരസാഹസികത നിറഞ്ഞതുമായ നാടകങ്ങളാണ് മിക്ക നാടക സമിതികളും അവതരിപ്പിച്ചുകൊണ്ടിരുന്നത്. അതിനു വിരാമമിട്ടുകൊണ്ടാണ് സാമൂഹിക പ്രശ്നങ്ങള്‍ക്കു പ്രാധാന്യം നല്കുന്ന യാചകി കടന്നുവന്നത്. അത് മലയാള നാടക ചരിത്രത്തില്‍ ചിരസ്മരണീയമായി നിലകൊള്ളുന്നു. 12 വര്‍ഷക്കാലം യാചകി കേരളത്തിലും മുംബൈ, മദിരാശി എന്നിവിടങ്ങളിലും ജൈത്രയാത്ര നടത്തി. മാസത്തില്‍ എല്ലാ ദിവസവും അരങ്ങേറിയ നാടകമാണ് യാചകി. നായിക-നായകന്മാര്‍ക്ക് അക്കാലത്ത് നല്കിയതില്‍ വച്ചേറ്റവും കൂടിയ പ്രതിഫലമാണ് ഈ നാടകത്തില്‍ അഭിനയിച്ച തങ്കത്തിനും വാസുദേവന്‍ നായര്‍ക്കും ലഭിച്ചത്; ദിവസം 750 രൂപ പ്രതിഫലം. നായികയായ തങ്കത്തിന്റെ അവിസ്മരണീയ അഭിനയമുഹൂര്‍ത്തങ്ങളില്‍ മതിമറന്ന് കാണികള്‍ സ്റ്റേജിലേക്കു നാണയത്തുട്ടുകള്‍ വലിച്ചെറിയുന്നത് ഒരു നിത്യസംഭവമായിരുന്നു.

1951-ല്‍ വൈക്കം വാസുദേവന്‍ നായരും അദ്ദേഹത്തിന്റെ രണ്ടു സുഹൃത്തുക്കളും ചേര്‍ന്ന് കേരള കേസരി എന്ന മലയാള ചിത്രം നിര്‍മിച്ചു. തങ്കവും വാസുദേവന്‍ നായരുമാണ് അതിലും നായികാനായകന്മാരായി അഭിനയിച്ചത്. അതോടെ സിനിമയിലഭിനയിക്കണമെന്ന മോഹവും തീര്‍ന്നു. അതിനുശേഷം അഭിനയത്തോട് വിട പറഞ്ഞുകൊണ്ട് തുടര്‍ന്നുള്ള കാലം ശാസ്ത്രീയ സംഗീതത്തില്‍ ഉപരിപഠനത്തിനായി മാറ്റിവച്ചു. 1990-ല്‍ വൈക്കം വാസുദേവന്‍ നായര്‍ അന്തരിച്ചു. വൈക്കം ക്ഷേത്രാഷ്ടമി ദിനത്തില്‍ തങ്കം വാസുദേവന്‍ നായരും പുത്രിയും കൂടി സംഗീതക്കച്ചേരി നടത്താറുണ്ട.് ഇപ്പോള്‍ (2004) പഴയ കാലത്തെ കലാരംഗത്തെ അനുഭവസ്മരണകള്‍ മനസ്സില്‍ സൂക്ഷിച്ചുകൊണ്ട് തൃപ്പുണിത്തുറയില്‍ മകള്‍ ലൈലാ രവീന്ദ്രനോടൊപ്പം താമസിച്ചു വരുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍