This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

തക്ഷകന്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

തക്ഷകന്‍

പുരാണങ്ങളില്‍ പരാമൃഷ്ടമായ ഒരു ഉഗ്രസര്‍പ്പം. അഷ്ടനാഗങ്ങളിലൊന്നാണിത്. കശ്യപമുനിക്ക് കദ്രു എന്ന ഭാര്യയില്‍ ജനിച്ച സന്തതികളെല്ലാം സര്‍പ്പങ്ങളായിരുന്നു എന്നും ഇതില്‍പ്പെട്ട തക്ഷകന്‍ നാഗപ്രമാണികളില്‍ ഒരുവനായിരുന്നുവെന്നും മഹാഭാരതം ആദിപര്‍വത്തിലെ 38-ാം അധ്യായത്തില്‍പ്പെട്ട അഞ്ചാം പദ്യത്തില്‍ വിവരിച്ചിരിക്കുന്നു.

ദേവീഭാഗവതം ദ്വിതീയസ്കന്ധത്തില്‍ തക്ഷകന്റെ കഥ ഇപ്രകാരം വിവരിക്കുന്നു: മാതാവിന്റെ ശാപം കാരണം തക്ഷകന്‍ ബാല്യത്തില്‍ത്തന്നെ കുടുംബം വിട്ടുപോയി. ഒരിക്കല്‍ മാതാവായ കദ്രുവും കശ്യപന്റെ മറ്റൊരു ഭാര്യയായ വിനതയും തമ്മില്‍ ഉച്ചൈ ശ്രവസ്സ് എന്ന കുതിരയുടെ വാല്‍രോമത്തിന്റെ നിറം സംബന്ധിച്ച് ഒരു തര്‍ക്കമുണ്ടായി. വാല്‍രോമം കറുത്തതാണെന്നു കദ്രുവും വെളുത്തതാണെന്നു വിനതയും വാദിച്ചു. തോല്ക്കുന്ന ആള്‍ ജയിക്കുന്നവളുടെ ദാസിയാകണമെന്നു പന്തയം കെട്ടി. അന്നു രാത്രി കദ്രു മക്കളെ വിളിച്ച് ഇന്ദ്രന്റെ കുതിരയായ ഉച്ചൈശ്രവസ്സിന്റെ വാലില്‍ കറുത്തരോമങ്ങള്‍ എന്ന തോന്നലുണ്ടാക്കുമാറ് കടിച്ചു തൂങ്ങിക്കിടക്കുവാന്‍ ആജ്ഞാപിച്ചു. ധര്‍മജ്ഞരായ ഏതാനും സര്‍പ്പങ്ങള്‍ വഞ്ചനാപരമായ ഈ പ്രവൃത്തിയെ എതിര്‍ത്തു. നിങ്ങള്‍ ജനമേജയരാജാവിന്റെ സര്‍പ്പസത്രത്തില്‍ വെന്തെരിയട്ടെ എന്ന ശാപവും കൊടുത്ത് കദ്രു എതിര്‍ത്ത പുത്രന്മാരെ വെളിയിലാക്കി. തക്ഷകന്‍ അവരുടെ നേതാവായി.

ഇക്കാലത്ത് പരീക്ഷിത്തു രാജാവ് തക്ഷകന്റെ കടിയേറ്റ് ഏഴുദിവസത്തിനുള്ളില്‍ മരിക്കുമെന്നു മുനിശാപമുണ്ടായി. ദുഃഖിതനായ പരീക്ഷിത്ത് മന്ത്രിമാരുമായി ആലോചിച്ച് രക്ഷയ്ക്കു വേണ്ടുന്ന ഒരുക്കങ്ങള്‍ ചെയ്യുവാനുറച്ചു. അദ്ദേഹം ആദ്യമായി സുരക്ഷിതമായ ഒരു ഏഴുനിലമാളിക പണിയിച്ച് അതില്‍ കയറി ഇരിപ്പായി. രക്ഷയ്ക്കുവേണ്ടി മന്ത്രൌഷധങ്ങളില്‍ നിപുണരായ പലരെയും യഥാസ്ഥാനങ്ങളില്‍ നിയമിച്ചു. കൊട്ടാരത്തെ നാലുപാടും നിന്നു കാക്കുന്നതിനുവേണ്ടി ഉയരമുള്ള മദയാനകളെ ഏര്‍പ്പെടുത്തി.

സുപ്രസിദ്ധനായ കശ്യപമഹര്‍ഷിയായിരുന്നു അന്നത്തെ മന്ത്ര വാദികളില്‍ പ്രധാനി. രാജാവിന് ഇങ്ങനെ ഒരു ശാപം കിട്ടിയതറിഞ്ഞയുടനെ ദ്രവ്യാഗ്രഹിയായ ആ മുനി, ഇതു ധനസമ്പാദനത്തി നുപറ്റിയ അവസരമാണെന്നു മനസ്സിലാക്കി പരീക്ഷിത്തു രാജാവിന്റെ കൊട്ടാരത്തിലേക്കു തിരിച്ചു. രാജാവ് ബ്രാഹ്മണശാപം ഏറ്റിരിക്കുന്ന വിവരം അറിഞ്ഞയുടനെ തക്ഷകനും മനുഷ്യരൂപമെടുത്ത് തക്കവും തരവും നോക്കി അവിടേക്കു പുറപ്പെട്ടു. ഇടയ്ക്കുവച്ച് തക്ഷകന്‍ കശ്യപനെ കണ്ടു. വിഷഹാരിയായ കശ്യപന്‍ അവിടെ വന്നാല്‍ തന്റെ പ്രവര്‍ത്തനത്തിനു തടസ്സമുണ്ടാകുമെന്നു മനസ്സിലാക്കിയ തക്ഷകന്‍ ഒരു വൃദ്ധബ്രാഹ്മണന്റെ വേഷത്തില്‍ കശ്യപനെ സമീപിച്ചു. തക്ഷകന്റെ കടിയേറ്റു മരിക്കുന്ന രാജാവിനെ രക്ഷിക്കാനാണ് താന്‍ പോകുന്നതെന്നു കശ്യപന്‍ പറഞ്ഞു. അതു സാധ്യമല്ലെന്ന് വൃദ്ധബ്രാഹ്മണനും വാദിച്ചു. ഒടുവില്‍ തക്ഷകന്‍ തന്റെ സ്വന്തരൂപം വെളിപ്പെടുത്തി. രണ്ടുപേരുടേയും കഴിവുകള്‍ വഴിക്കുവച്ചുതന്നെ ഒന്നു പരീക്ഷിച്ചു നോക്കാമെന്നു രണ്ടു പേരും സമ്മതിച്ചു. മാര്‍ഗമധ്യേ ശാഖോപശാഖകളായി പന്തലിച്ചു നിന്ന ഒരു മഹാവടവൃക്ഷത്തെ തക്ഷകന്‍ കടിച്ചു. അവര്‍ നോക്കി നില്ക്കവേ ആ വടവൃക്ഷം നിശ്ശേഷം ചാമ്പലായി. ഉടന്‍തന്നെ കശ്യപന്‍ അല്പം ജലം മന്ത്രം ചൊല്ലി ചാമ്പലില്‍ ഒഴിച്ചു. ക്ഷണ നേരത്തിനുള്ളില്‍ വൃക്ഷം പഴയതുപോലെ തഴച്ചുവളര്‍ന്നു നിന്നു. അതുകണ്ട് കശ്യപനാണ് ശ്രേഷ്ഠനെന്ന് തക്ഷകന്‍ സമ്മതിച്ചു. അതിനുശേഷം തക്ഷകന്‍ ചില വശീകരണവാക്കുകളെല്ലാം പറഞ്ഞ് കശ്യപനെ മയക്കിയെടുത്തു. മാത്രമല്ല, സംതൃപ്തനാക്കുന്നതിന് ഒരു പണക്കിഴിയും കൊടുത്ത് തക്ഷകന്‍ കശ്യപനെ മടക്കി അയച്ചു.

ഏഴാം ദിവസം രാവിലെ രാജാവിനെ ദംശിക്കുവാന്‍ തരം നോക്കി തക്ഷകന്‍ ഹസ്തിനപുരത്തിലെത്തി. കൊട്ടാരത്തിന്റെ നാലു പുറവും പരിശോധിക്കുവാന്‍ തുടങ്ങി. ഒരു മാര്‍ഗവും കാണാതെ വന്നപ്പോള്‍ തക്ഷകന്‍ തന്റെ ബന്ധുക്കളായ നാഗങ്ങളെയെല്ലാം ബ്രാഹ്മണവേഷധാരികളാക്കി പലവിധ കാഴ്ചദ്രവ്യങ്ങളോടുകൂടി രാജഭവനത്തിലേക്കു പറഞ്ഞയച്ചു. അവര്‍ കൊണ്ടുപോയ പഴങ്ങളില്‍ ഒന്നില്‍ ഏറ്റവും ചെറുതായ ഒരു പുഴുവിന്റെ ആകൃതി കൈ ക്കൊണ്ട് തക്ഷകന്‍ ഒളിച്ചിരുന്നു. കപടവേഷധാരികളായ ബ്രാഹ്മണരെ ആദ്യം ദ്വാരപാലകര്‍ തടഞ്ഞു. തങ്ങള്‍ തപോവനത്തില്‍ നിന്നു വന്നവരാണെന്നും രാജാവിനെ കാണേണ്ടത് ആവശ്യമാണെന്നും അവര്‍ അറിയിച്ചു. താപസകുമാരന്മാരെ അടുത്ത ദിവസം പ്രഭാതത്തില്‍ കണ്ടുകൊള്ളാമെന്നു പറഞ്ഞ് അവര്‍ കൊണ്ടുവന്ന ഫലമൂലാദികളെ രാജാവ് സ്വീകരിച്ചു. രാജാവുതന്നെ ഫലങ്ങളില്‍ ഓരോന്നെടുത്ത് മന്ത്രിമാര്‍ക്കു കൊടുത്തു. അതില്‍നിന്ന് വലുതായ ഒരു ഫലം രാജാവുമെടുത്തു ഭക്ഷിക്കുവാനായി കീറിനോക്കി. അപ്പോള്‍ അതില്‍ കണ്ണുകള്‍ രണ്ടും കറുത്തും ഉടല്‍ അശേഷം ചുവന്നും ഏറ്റവും ചെറുതായ ഒരു കൃമി ഇരിക്കുന്നതുകണ്ട് രാജാവ് അദ്ഭുതത്തോടുകൂടി മന്ത്രിമാരോട് ഇങ്ങനെ പറഞ്ഞു: "അല്ലയോ മന്ത്രിസത്തമരേ, നിങ്ങളുടെ അത്യധ്വാനത്തിന്റെ ഫലമായി നമുക്ക് ആപത്തൊന്നും ഇല്ലാതെ കഴിഞ്ഞു എന്നു പറയാം. സൂര്യനിതാ അസ്തമിക്കുന്നു. ശാപത്തിന്റെ കാലാവധിയും ഇതാ തീരുന്നു. ഇനിയും വിഷത്തെ തെല്ലും ഭയപ്പെടേണ്ടതില്ല. എന്നാല്‍ വിപ്രശാപം മിഥ്യയായി എന്നു വരേണ്ട. നമുക്ക് അതിനെ സ്വീകരിച്ചേക്കാം. ഈ കീടം എന്നെ കടിച്ചുകൊള്ളട്ടെ.

ഇപ്രകാരം പറഞ്ഞ് രാജാവ് മെല്ലെ പുഴുവിനെ എടുത്ത് തന്റെ കഴുത്തില്‍ വച്ചു. ഉടന്‍തന്നെ പുഴു ഭയങ്കരമായ തക്ഷകനായി രൂപാന്തരപ്പെട്ടു. തക്ഷകന്‍ ഇതിനകം രാജാവിനെ ദംശിച്ചു കഴിഞ്ഞു. രാജാവ് മരിച്ചു നിലം പതിച്ചു.

ഏഴു ദിവസത്തിനുള്ളില്‍ തക്ഷക ദംശനത്താല്‍ രാജാവു മരിക്കുമെന്ന മുനി ശാപമറിഞ്ഞയുടന്‍ രാജാവ് മുനിമാരേയും ബ്രാഹ്മണരേയും വരുത്തി ഇത്രയും ദിവസംകൊണ്ട് തനിക്കു ചെയ്യാന്‍ കഴിയുന്ന ഏറ്റവും മഹത്തായ കാര്യമെന്തെന്ന് ആലോചിക്കുകയും ഈശ്വരസ്തുതിയും ഭഗവത്കഥാ ശ്രവണവുമാണ് ആ മഹത് കൃത്യമെന്ന് അവര്‍ മറുപടി പറയുകയുമുണ്ടായി. അതിന്‍പ്രകാരം ശ്രീ ശുകബ്രഹ്മര്‍ഷി ഏഴു ദിവസം കൊണ്ട് പറഞ്ഞ കഥയാണ് ശ്രീമദ്ഭാഗവതപുരാണമായി അറിയപ്പെടുന്നത്.

തക്ഷകനും ഇന്ദ്രനുമായുള്ള സഖ്യത്തെ സംബന്ധിച്ചും ദേവീ ഭാഗവതത്തില്‍ വിവരണമുണ്ട്. ഉത്തങ്കന്‍ എന്ന ദിവ്യപ്രഭാവനായ ഒരു മുനികുമാരന്‍ വേദന്‍ എന്ന ഗുരുവിന്റെ കീഴില്‍ വിദ്യാഭ്യാസം ചെയ്തിരുന്നു. വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയപ്പോള്‍ പൗഷരാജാ വിന്റെ ഭാര്യയായ ക്ഷത്രിയസ്ത്രീ ധരിക്കുന്ന കുണ്ഡലങ്ങള്‍ ഗുരുദക്ഷിണയായി വാങ്ങിക്കൊണ്ടു വരുവാന്‍ ഗുരുപത്നി നിര്‍ദേ ശിച്ചു. ഉത്തങ്കന്‍ അതനുസരിച്ച് കുണ്ഡലങ്ങള്‍ വാങ്ങിക്കൊണ്ടു വന്നെങ്കിലും ഇന്ദ്രന്‍ തക്ഷകനെക്കൊണ്ട് അതു മോഷ്ടിപ്പിക്കുകയും മറ്റനേകം പ്രതിബന്ധങ്ങള്‍ മാര്‍ഗമധ്യത്തില്‍ സൃഷ്ടിക്കുകയും ചെയ്തു. ഇന്ദ്രനുമായുള്ള ഈ വേഴ്ച ഒരു നിത്യസ്നേഹബ ന്ധമായി വളര്‍ന്നു വരികയും തക്ഷകന്‍ ഇന്ദ്രന്റെ ഉത്തമസഖി യായിത്തീരുകയും ചെയ്തു.

തക്ഷകനോട് പ്രതികാരം ചെയ്യാന്‍ ഉത്തങ്കന്‍ അവസരം നോക്കിയിരുന്നു. അപ്പോഴാണ് പരീക്ഷിത്തിന്റെ പുത്രനായ ജനമേജയന്‍ രാജാവായത്. ഉത്തങ്കന്‍ ജനമേജയന്റെ കൊട്ടാരത്തില്‍ ചെന്ന് തക്ഷകന്‍ പരീക്ഷിത്തിനെ കടിച്ചുകൊന്ന വിവരവും മറ്റും പറഞ്ഞു കേള്‍പ്പിച്ചു. കോപാന്ധനായ ജനമേജയന്‍ തക്ഷകനോട് പ്രതികാരം ചെയ്യാനുറച്ചു. ഒരു സര്‍പ്പസത്രം നടത്തണമെന്നും ആ സത്രത്തില്‍ വച്ച് സര്‍പ്പങ്ങളെ മന്ത്രശക്തികൊണ്ട് ആവാഹിച്ച് അഗ്നിയില്‍ ചുട്ടുകളയണമെന്നും മുനി അഭിപ്രായപ്പെട്ടു. ഉത്തങ്കന്‍ മറ്റു മുനിമാരോടുകൂടി ചേര്‍ന്ന് സര്‍പ്പസത്രവും ആരംഭിച്ചു. സര്‍പ്പങ്ങള്‍ ഓരോന്നായി വന്ന് ഹോമകുണ്ഡത്തില്‍ വീണ് ചാകാന്‍ തുടങ്ങി. തക്ഷകനെ ആവാഹിക്കാന്‍ ശ്രമിച്ചു. ഭയചകിതനായ തക്ഷകന്‍ ദേവലോകത്തെത്തി ദേവേന്ദ്രന്റെ കാല്‍ക്കല്‍ വീണു. അഭയം നല്കിയ ദേവേന്ദ്രവന്‍ തന്റെ അര്‍ധസിംഹാസനം കൂടി തക്ഷകന് ഒഴിഞ്ഞുകൊടുത്തു. ഇതറിഞ്ഞ ഉത്തങ്കന്‍ എല്ലാവരുംകൂടി വന്ന് തീയില്‍ ചാടിചാകട്ടെ എന്നു പറഞ്ഞ് ദേവേന്ദ്രനേയും തക്ഷകനേയും സിംഹാസനത്തേയും എല്ലാം ഒന്നായി ആവാഹിച്ചു. ഈ ഘട്ടത്തിലാണ് ജരല്‍ക്കാരു മഹര്‍ഷിയുടെ പുത്രനായ ആസ്തികന്‍ എന്ന ബ്രാഹ്മണകുമാരന്‍ ജനമേജയന്റെ കൊട്ടാരത്തില്‍ വന്ന് സര്‍പ്പസത്രം അവസാനിപ്പിച്ചത്. അങ്ങനെ തക്ഷകന്‍ മരണത്തില്‍ നിന്നു രക്ഷപ്പെട്ടു.

ഇന്ദ്രന്‍ തക്ഷകനെ കുടിപാര്‍പ്പിച്ചിരുന്നത് ഖാണ്ഡവവനത്തിലാണ്. ഒരിക്കല്‍ അഗ്നിദേവന് ദഹനക്കേടുണ്ടായപ്പോള്‍ ഖാണ്ഡവവനത്തില്‍ ദേവവൈരികളായി നിരവധി ജീവികള്‍ വസിക്കുന്നുണ്ടെന്നും അവയുടെ മേദസ്സ് ഭക്ഷിച്ചാല്‍ ദഹനക്കേട് മാറുമെന്നും ബ്രഹ്മാവ് പറഞ്ഞു. അതനുസരിച്ച് അഗ്നി ഖാണ്ഡവവനത്തില്‍ വന്നു. അഗ്നി വനത്തെ ദഹിപ്പിക്കുവാന്‍ എത്തിയിട്ടുള്ള വിവരം അറിഞ്ഞ ഇന്ദ്രന്‍ മഴ പെയ്യിച്ചതുമൂലം അഗ്നിദേവന് വനത്തെ ഭക്ഷിക്കുവാന്‍ കഴിഞ്ഞില്ല.

തക്ഷകന്‍ വരുണന്റെ സഭയില്‍ വരുണനെ സേവിച്ചുകൊണ്ട് സുഖമായി കഴിഞ്ഞു കൂടുന്നുവെന്ന് മഹാഭാരതം സഭാപര്‍വം ഒന്‍പതാം പദ്യത്തില്‍ പരാമര്‍ശിച്ചു കാണുന്നു.

ലക്ഷ്മണപത്നി ഊര്‍മിളയുടെ മൂത്തപുത്രന്‍ തക്ഷകനാമ ത്തിലറിയപ്പെടുന്നു. ഈ തക്ഷകന്‍ 'അഗതി' രാജ്യത്തെ ഭരണകര്‍ത്താവായിരുന്നുവെന്ന് ഉത്തരരാമായണത്തില്‍ പരാമര്‍ശിച്ചിട്ടുണ്ട്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍