This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

തകഴി ധര്‍മശാസ്താക്ഷേത്രം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

തകഴി ധര്‍മശാസ്താക്ഷേത്രം

ആലപ്പുഴ ജില്ലയിലെ തകഴി എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന പഴക്കം ചെന്ന ഒരു ക്ഷേത്രം. ഇവിടെ പ്രതിഷ്ഠിച്ചിട്ടുള്ളത് ധര്‍മശാസ്താവിന്റെ വിഗ്രഹമാണെന്ന് ക്ഷേത്രത്തിന്റെ പേരുതന്നെ സൂചിപ്പിക്കുന്നു. ഒരുകാലത്ത് കേരളത്തിന്റെ കിഴക്കുഭാഗത്തുള്ള ഒരു മലമ്പ്രദേശത്ത് പ്രതിഷ്ഠിച്ചിരുന്ന വിഗ്രഹം മഴവെള്ളത്തില്‍ ഒലിച്ചുവന്ന് കുട്ടനാട്ടെ ചെളിയില്‍ പുതഞ്ഞുകിടന്നുവെന്നും അതിനെ വില്വമംഗലം സ്വാമിയാര്‍ കണ്ടെടുത്ത് ഉദയര്‍ക്കമുനിയെ ഏല്പിച്ചുവെന്നും അദ്ദേഹം ആ വിഗ്രഹം തകഴിയില്‍ പ്രതിഷ്ഠിച്ചുവെന്നും പറയുന്ന ഒരു ഐതിഹ്യം പ്രചാരത്തിലുണ്ട്. മഴവെള്ളത്തില്‍ ഒലിച്ചുവരുന്നതിനു മുന്‍പ് ഈ വിഗ്രഹം ഓതറമലയില്‍ ആണ് പ്രതിഷ്ഠിച്ചിരുന്നത് എന്നും, ആ പ്രതിഷ്ഠ നടത്തിയത് പരശുരാമന്‍ ആയിരുന്നുവെന്നും കൂടി ഐതിഹ്യകഥ നീളുന്നു. ഒരുകാലത്ത് ഇത് ഒരു ബുദ്ധവിഗ്രഹം ആയിരുന്നു എന്നും വിശ്വസിച്ചുപോരുന്നു. കിഴക്കന്‍ മലയില്‍ പരശുരാമന്‍ പ്രതിഷ്ഠിച്ച പലശാസ്താവിഗ്രഹങ്ങളില്‍ ഒന്നാണ് ഇതെന്നും ഭക്തജനങ്ങള്‍ കരുതുന്നു. മലമ്പ്രദേശത്തെ ശാസ്താവിഗ്രഹങ്ങളെല്ലാം ആദ്യകാലത്ത് ബുദ്ധവിഗ്രഹങ്ങളായിരുന്നുവെന്ന സാമാന്യവിശ്വാസം ഇതിന് ഉപോത്ബലകമാണ്. ശങ്കരാചാര്യരുടെ ജീവിതകാലത്തിനുമുന്‍പ് കേരളത്തിന്റെ എല്ലാഭാഗത്തും ബുദ്ധജൈനമതങ്ങള്‍ പ്രബലമായിരുന്നു. ശങ്കരാചാര്യര്‍ ബുദ്ധമതപണ്ഡിതന്‍മാരെ വാദപ്രതിവാദത്തില്‍ പരാജയപ്പെടുത്തി വീണ്ടും ഹിന്ദുമതം പ്രചരിപ്പിച്ചു എന്ന അഭിപ്രായം ഇത്തരുണത്തില്‍ ഗണനാര്‍ഹമാണ്. കേരളത്തിലെ പല ശാസ്താവിഗ്രഹങ്ങള്‍ക്കും ശ്രീബുദ്ധന്റെ വിഗ്രഹങ്ങളോടുള്ള സാദൃശ്യം ക്ഷേത്രകലാവിദഗ്ധര്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. തകഴി ക്ഷേത്രത്തിലെ വിഗ്രഹം ചെളിയില്‍ നിന്ന് വീണ്ടെടുത്ത് തഴുകി ശുദ്ധിവരുത്തി പ്രതിഷ്ഠിച്ചതിനാലാണ് തകഴി എന്ന സ്ഥലപ്പേര് ഈ പ്രദേശത്തിനു സിദ്ധിച്ചതെന്ന് ഒരു വിശ്വാസമുണ്ട്. വിഗ്രഹപ്രതിഷ്ഠ കഴിഞ്ഞ് അചിരേണ ചെമ്പകശ്ശേരി രാജാക്കന്മാര്‍ ക്ഷേത്രം പണികഴിപ്പിച്ചു എന്നാണ് നാട്ടുകാര്‍ വിശ്വസിക്കുന്നത്. കിഴക്കു ദര്‍ശനമായി സ്ഥിതിചെയ്യുന്ന ക്ഷേത്രമാണിത്. ദിവസേന അഞ്ച് നേരം ഇവിടെ പൂജ നടത്തുന്നു. അടിമനപാലത്തിങ്കല്‍ ഇല്ലത്തെയാണ് ഇവിടത്തെ കാരാണ്മശാന്തിക്ക് ചുമതലപ്പെടുത്തിയിട്ടുള്ളത്. ഇവിടെ ഉപദേവതയുടെ പ്രതിഷ്ഠ ഇല്ല. കുംഭമാസത്തിലെ ഉത്രം നാളില്‍ ആറാട്ട് നടത്തത്തക്കവണ്ണം എട്ടു ദിവസത്തെ ഉത്സവം നടത്തുക ഇവിടെ പതിവാണ്. ഉത്സവാഘോഷത്തോടൊപ്പം കളമെഴുത്തുപാട്ടും പാടിവരുന്നു.

തകഴി ധര്‍മശാസ്താക്ഷേത്രം

ഇവിടെ മുഖ്യനിവേദ്യം വറത്തുപൊടിയാണ്. ഈ ക്ഷേത്രത്തില്‍ തയ്യാറാക്കപ്പെടുന്ന 'വലിയെണ്ണ' സുപ്രസിദ്ധമാണ്. വാതം തുടങ്ങിയ പല രോഗങ്ങള്‍ക്കും കൈകണ്ട ഔഷധമാണ് ഈ എണ്ണയെന്ന് ജനങ്ങള്‍ വിശ്വസിക്കുന്നു. എണ്ണ അടുപ്പത്തുവച്ച് കാച്ചിക്കൊണ്ടിരിക്കുമ്പോള്‍ തൊട്ടടുത്ത അടുപ്പില്‍ പാല്‍പ്പായസവും തയ്യാറാക്കുന്നു. പാല്‍പ്പായസത്തില്‍ പാടകെട്ടുന്നത് തൈലം പാകമായി എന്നതിന്റെ സൂചനയായിട്ടാണ് കണക്കാക്കുന്നത്. ആദ്യമായി ഈ എണ്ണ കാച്ചിയ ആശാന്റേതാണെന്ന് കരുതുന്ന ഒരു വിഗ്രഹം ഈ ക്ഷേത്രത്തിലുണ്ട്.

ഈ ക്ഷേത്രത്തിലെ ശാസ്താവിഗ്രഹം ഒരുകാലത്ത് ശ്രീബുദ്ധന്റേതായിരുന്നുവെന്ന വിശ്വാസത്തോട് ഈ ഔഷധനിര്‍മാണത്തെ പഴമക്കാര്‍ ബന്ധപ്പെടുത്തുന്നു. കേരളത്തില്‍ ഒരുകാലത്ത് ആയുര്‍വേദ വിജ്ഞാനം പ്രചരിക്കുകയും വികസിക്കുകയും ചെയ്യുന്നതിന് ബുദ്ധമതപണ്ഡിതന്മാര്‍ അനുഷ്ഠിച്ച സേവനം ഇവിടെ സ്മര്‍ത്തവ്യമാണ്. ബുദ്ധമതം കേരളത്തില്‍ നിന്ന് നിര്‍മാര്‍ജനം ചെയ്യപ്പെട്ടപ്പോള്‍ കേരളീയ ബ്രാഹ്മണര്‍ ബുദ്ധമതസന്ന്യാസിമാരെ വിരോധികളാക്കുന്നതിനു പകരം അനുനയങ്ങളിലൂടെ ഹൈന്ദവ വിശ്വാസത്തിലേക്കു പരിവര്‍ത്തനം ചെയ്തുകൊണ്ടിരുന്നു എന്ന വിശ്വാസത്തിന് ചരിത്രപരമായ പ്രാബല്യം ലഭിച്ചിട്ടുണ്ട്. അതോടൊപ്പം അവര്‍ ബുദ്ധമതസന്ന്യാസിമാരില്‍ നിന്ന് ആയുര്‍വേദം, ജ്യോതിഷം തുടങ്ങിയ ശാസ്ത്രങ്ങള്‍ സ്വായത്തമാക്കിയിരുന്നു എന്നും കരുതാവുന്നതാണ്.

ഇപ്പോള്‍ തകഴി ധര്‍മശാസ്താക്ഷേത്രം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലാണു പ്രവര്‍ത്തിക്കുന്നത്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍