This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഢീംഗ്റ, മദന്‍ ലാല്‍ (1887 - 1909)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഢീംഗ്റ, മദന്‍ ലാല്‍ (1887 - 1909)

ഇന്ത്യയുടെ സ്വാതന്ത്യ്രത്തിനുവേണ്ടി ബ്രിട്ടിഷ് അധീശത്വത്തിനെതിരായി പൊരുതി രക്തസാക്ഷിത്വം വരിച്ച ഭാരതീയ യുവാവ്. അമൃത്സറിലെ ഒരു ധനിക കുടുംബത്തില്‍ 1887-ല്‍ ജനിച്ചു. പഞ്ചാബ് മെഡിക്കല്‍ സര്‍വീസില്‍ സിവില്‍ സര്‍ജനായിരുന്ന ഡോ. സാഹിബ് ദിത്തമല്‍ ആയിരുന്നു പിതാവ്. അമൃത്സറിലെ മുനിസിപ്പല്‍ കോളജിലും ലാഹോറിലെ ഗവണ്‍മെന്റ് കോളജിലുമായിരുന്നു വിദ്യാഭ്യാസം. പഠിത്തം പൂര്‍ത്തിയാക്കാതെ കുറേനാള്‍ പഞ്ചാബ് ഗവണ്മെന്റിന്റെ കാശ്മീര്‍ സെറ്റില്‍മെന്റ് ഡിപ്പാര്‍ട്ട്മെന്റിലും പിതൃസഹോദരന്റെ ട്രാന്‍സ്പോര്‍ട്ട് കമ്പനിയിലുമായി ജോലി നോക്കി. പിന്നീട് ബോംബേ(മുംബൈ)യിലേക്കുപോയി ഒരു കപ്പലില്‍ നാവികനായി ജോലിക്കു ചേര്‍ന്നു. ഇതില്‍ അസംതൃപ്തരായ വീട്ടുകാര്‍ ഇദ്ദേഹത്തെ എന്‍ജിനീയറിങ് പഠിക്കാനായി ഇംഗ്ലണ്ടിലേക്ക് അയയ്ക്കുകയാണുണ്ടായത്. 1906 ഒ.-ല്‍ ഇദ്ദേഹം ലണ്ടനിലെ യൂണിവേഴ്സിറ്റി കോളജില്‍ ചേര്‍ന്നു. അന്ന് ശ്യാംജി കൃഷ്ണവര്‍മയുടെ നേതൃത്വത്തില്‍ 'ഇന്ത്യന്‍ ഹോം റൂള്‍ സൊസൈറ്റി'എന്ന വിപ്ളവസംഘടന ഇംഗ്ലണ്ടില്‍ പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നു. ഇന്ത്യയിലെ ചില നാട്ടുരാജാക്കന്മാരുടെ ദിവാനായും ഉപദേഷ്ടാവായും സേവനമനുഷ്ഠിച്ചശേഷം യൂറോപ്പിലെത്തിയ ശ്യാംജി കൃഷ്ണവര്‍മ തന്റെ സ്വത്തു മുഴുവന്‍ സ്വാതന്ത്യ്രസമര പ്രവര്‍ത്തനങ്ങള്‍ക്കായി നീക്കിവച്ചിരുന്നു. അദ്ദേഹത്തിന്റെ ഇന്ത്യന്‍ സോഷ്യോളജിസ്റ്റ് എന്ന പത്രവും ഇംഗ്ലണ്ടില്‍ പഠനത്തിനെത്തുന്ന ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്കുവേണ്ടി അദ്ദേഹം സ്ഥാപിച്ച ഇന്ത്യാ ഹൗസ് ഹോസ്റ്റലും വിപ്ലവകാരികളെ ആകര്‍ഷിച്ചു. മദന്‍ലാല്‍ കുറേനാള്‍ ഇന്ത്യാ ഹൗസില്‍ താമസിച്ചു. അന്ന് ശ്യാംജി കൃഷ്ണവര്‍മയോടൊപ്പം പ്രവര്‍ത്തിച്ചിരുന്ന വിനായക് ദാമോദര്‍ സാവര്‍ക്കര്‍ എന്ന വിപ്ളവകാരിയുടെ സ്വാധീനത്താല്‍ മദന്‍ലാല്‍ വിപ്ളവമാര്‍ഗത്തില്‍ എത്തിച്ചേരുകയും അഭിനവ ഭാരത് സൊസൈറ്റി, ഇന്ത്യന്‍ ഹോം റൂള്‍ സൊസൈറ്റി തുടങ്ങിയ സംഘടനകളുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ സ്വാതന്ത്യ്രത്തിനു വേണ്ടുന്ന പ്രവര്‍ത്തനമാരംഭിക്കുകയും ചെയ്തു. ഇക്കാലത്ത് ഇദ്ദേഹം വെടിവയ്പില്‍ പ്രത്യേക പരിശീലനം നേടി.

തങ്ങളെപ്പോലെ മദന്‍ലാലും ഒരു സാമ്രാജ്യ ഭക്തനാകണമെ ന്നതായിരുന്നു കുടുംബത്തിലെ മറ്റ് അംഗങ്ങളുടെ ആഗ്രഹം. അതിനാല്‍ കുടുംബസുഹൃത്തും ഇന്ത്യാ സെക്രട്ടറിയുടെ പൊളിറ്റിക്കല്‍ എ.ഡി.സി.യുമായിരുന്ന സര്‍ കഴ്സണ്‍ വൈലിയോട് മദന്‍ ലാലിന്റെ പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധവയ്ക്കണമെന്ന് അവര്‍ അഭ്യര്‍ഥിച്ചു. വിദ്യാര്‍ഥികളുടെ ഇടയില്‍ ചാരപ്രവര്‍ത്തനം സംഘടിപ്പിക്കുന്നതിന്റെ പേരില്‍ കുപ്രസിദ്ധനായിരുന്നു കഴ്സണ്‍ വൈലി. തമ്മില്‍ കാണാന്‍ ആഗ്രഹം പ്രകടിപ്പിച്ചുകൊണ്ട് കഴ്സണ്‍ വൈലി മദന്‍ലാലിന് കത്തെഴുതി. അത് വിപ്ലവ പ്രവര്‍ത്തനങ്ങളില്‍ നിന്ന് തന്നെ പിന്തിരിപ്പിക്കുവാനുള്ള ശ്രമമാണെന്നും അതിനാല്‍ വ്യക്തി സ്വാതന്ത്യത്തിന്മേലുള്ള കടന്നുകയറ്റമാണിതെന്നും മദന്‍ലാല്‍ കരുതി. 1909 ജൂല. 1-ന് ഇന്ത്യന്‍ നാഷണല്‍ അസ്സോസിയേഷന്റെ വാര്‍ഷികാഘോഷങ്ങളോടനുബന്ധിച്ച് ലണ്ടനിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ഇമ്പീരിയല്‍ സ്റ്റഡീസില്‍ ഒരു സമ്മേളനമുണ്ടായിരുന്നു. ചടങ്ങു കഴിഞ്ഞ് വിദ്യാര്‍ഥികളുമായി കുശലപ്രശ്നം നടത്തുകയായിരുന്ന കഴ്സണ്‍ വൈലിയെ മദന്‍ലാല്‍ വെടിവച്ചുകൊന്നു. തുടര്‍ന്നിദ്ദേഹം പൊലീസിനു കീഴടങ്ങി. ഈ സംഭവത്തോടെ മദന്‍ലാല്‍ ദേശസ്നേഹികളായ ഭാരതീയ യുവാക്കളുടെ ആരാധനാപാത്രമായിത്തീര്‍ന്നു. എന്നാല്‍ മദന്‍ലാലിന്റെ പിതാവാകട്ടെ, തികച്ചും വ്യത്യസ്തമായ നിലപാടാണ് കൈക്കൊണ്ടത്. തന്റെ മകന്റെ ഭീകരമായ പ്രവൃത്തിയില്‍ കുടുംബത്തിനുള്ള വെറുപ്പും അമര്‍ഷവും ദുഃഖവും അറിയിച്ചുകൊണ്ട് അദ്ദേഹം വൈസ്രോയിയുടെ പ്രൈവറ്റ് സെക്രട്ടറിക്ക് കത്തെഴുതി. ബ്രിട്ടിഷ് ഗവണ്മെന്റിനോട് തനിക്കുള്ള ഭക്തിയും കൂറും ആ കത്തിലൂടെ അദ്ദേഹം പ്രത്യേകം പ്രകടമാക്കുകയും ചെയ്തു.

മദന്‍ലാലിനെ ഓള്‍ഡ് ബെയ്ലി കോര്‍ട്ടില്‍ വിചാരണ ചെയ്തു. ഇദ്ദേഹം സ്വയം കേസുവാദിക്കുകയാണുണ്ടായത്. തന്നെ ശിക്ഷിക്കുവാന്‍ ബ്രിട്ടിഷ് കോടതിക്ക് അധികാരമുണ്ടെന്ന് അംഗീകരിക്കുന്നില്ലെന്നും അതുകൊണ്ടാണ് തനിക്കുവേണ്ടി വാദിക്കുവാന്‍ വക്കീലിനെ നിയോഗിക്കാത്തതെന്നും ആയിരുന്നു മദന്‍ലാലിന്റെ നിലപാട്. ഇംഗ്ലീഷുകാരോട് പോരാടുന്നത് രാജ്യസ്നേഹപരവും സാധൂകരിക്കത്തക്കതുമാണെന്ന് ഇദ്ദേഹം സമര്‍ഥിച്ചു. ദയ യാചിക്കുവാന്‍ വേണ്ടിയുള്ളതല്ല തന്റെ പ്രസ്താവനകളെന്ന് കോടതി മുമ്പാകെ തുറന്നു പറയുവാന്‍ മദന്‍ലാല്‍ മടിച്ചില്ല. ഇംഗ്ളീഷുകാര്‍ തന്നെ തൂക്കിക്കൊല്ലണമെന്ന് താന്‍ ആഗ്രഹിക്കുന്നതായും തന്മൂലം ഇന്ത്യാക്കാരുടെ പ്രതികാരവാഞ്ഛ കൂടുതല്‍ മൂര്‍ച്ചയേറിയതാകാനിടവരുമെന്ന് താന്‍ ആശിക്കുന്നതായും ഇദ്ദേഹം വ്യക്തമാക്കി. ഇരുപതു മിനിറ്റിനുള്ളില്‍ കോടതിനടപടികള്‍ പൂര്‍ത്തിയാക്കി. മദന്‍ലാലിനെ തൂക്കിക്കൊല്ലാന്‍ വിധിച്ചു. 1909 ആഗ. 17-ന് പെന്റന്‍വില്‍ ജയിലില്‍ വധശിക്ഷ നടപ്പിലാക്കി. ഇദ്ദേഹം ആഗ്രഹിച്ചിരുന്ന രീതിയില്‍ മൃതദേഹം ദഹിപ്പിക്കുവാനോ സുഹൃത്തുക്കള്‍ക്കു വിട്ടുകൊടുക്കുവാനോ അധികാരികള്‍ തയ്യാറായില്ല. പെന്റന്‍വില്‍ സെമിത്തേരിയില്‍ ശരീരം മറവു ചെയ്തു. വളരെക്കാലം അജ്ഞാതമായിക്കിടന്ന ഇദ്ദേഹത്തിന്റെ ശവകുടീരം 1976-ല്‍ കണ്ടെത്തുകയും ഭൗതികശരീരം ദഹിപ്പിച്ച് ചിതാഭസ്മം ഔദ്യോഗിക ബഹുമതികളോടെ നാട്ടിലെത്തിക്കുകയും ചെയ്തു.

(ഡോ. നന്ദിയോട് രാമചന്ദ്രന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍