This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഡ്യൂസ്സെന്‍, പോള്‍ (1845 - 1919)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഡ്യൂസ്സെന്‍, പോള്‍ (1845 - 1919)

Deussen,Paul

ജര്‍മന്‍ തത്ത്വചിന്തകനും ഭാഷാശാസ്ത്രജ്ഞനും. വെസ്റ്റര്‍ വാല്‍ഡില്‍പ്പെട്ട ഒബര്‍ഡ്രൈയ്സ് ഗ്രാമത്തിലെ ഒരു പ്രൊട്ടസ്റ്റന്റ് പുരോഹിതന്റെ പുത്രനായി ജനിച്ചു. ഫോര്‍ട്ടയിലെ വിദ്യാലയ ത്തില്‍ പഠിക്കുന്ന കാലത്ത് ഫ്രൈഡ്റിക് നീഷെയുമായി അടുത്ത സൗഹൃദം പുലര്‍ത്താന്‍ സാധിച്ചു. ഇരുവരും പിന്നീട് ബോണ്‍ സര്‍വകലാശാലയിലെ ദൈവശാസ്ത്രവിഭാഗത്തില്‍ വിദ്യാര്‍ഥികളായി. എന്നാല്‍ നീഷെ, ഭാഷാശാസ്ത്രം തന്റെ മുഖ്യ പഠനവിഷയമായി സ്വീകരിക്കുകയും അധ്യാപകനായ റിറ്റ്ഷലിനെ പിന്തുടര്‍ന്ന് ലീപ്സിഗിലേക്ക് പോവുകയും ചെയ്തു. ഡ്യൂസ്സെനും പിന്നീട് ഭാഷാശാസ്ത്ര പഠനത്തിലേക്കു തിരിഞ്ഞു. 1869-ല്‍ ഇദ്ദേഹത്തിന് ഡോക്ടറേറ്റ് ലഭിച്ചു. കുറച്ചുകാലം സെക്കന്‍ഡറി വിദ്യാലയങ്ങളില്‍ അധ്യാപകനായി പ്രവര്‍ത്തിച്ചു. 1872-ല്‍ ജനീവയിലെ ഒരു റഷ്യന്‍ കുടുംബത്തിന്റെ ട്യൂട്ടറായി. ഇവിടെവച്ച് ഇദ്ദേഹം സംസ്കൃതം അഭ്യസിക്കുകയും ഭാരതീയ തത്ത്വശാസ്ത്രഗ്രന്ഥങ്ങള്‍ പഠിക്കുകയും ചെയ്തു. അചിരേണ ഇദ്ദേഹം ഷോപ്പന്‍ഹോവറിന്റെ ആരാധകനായിത്തീര്‍ന്നു. 1889-ല്‍ കീലില്‍ അധ്യാപകനായി.

ഡ്യൂസ്സെന്റെ പ്രധാന കൃതി യൂണിവേഴ്സല്‍ ഹിസ്റ്ററി ഒഫ് ഫിലോസഫി(Universal History of Philosophy) ആണ്. ആറ് ഭാഗങ്ങളുള്ള രണ്ട് വാല്യങ്ങളായാണ് ഈ കൃതി പ്രസിദ്ധീകരിക്കപ്പെട്ടിട്ടുള്ളത്. ആദ്യ വാല്യം ഭാരതീയ തത്ത്വശാസ്ത്രത്തെക്കുറിച്ചുള്ളതാണ്; രണ്ടാം വാല്യത്തില്‍ പാശ്ചാത്യതത്ത്വചിന്തയാണ് പരാമൃഷ്ടമായിട്ടുളളത്. ബൈബിളിലെ തത്ത്വചിന്തയെക്കുറിച്ചും ഇതില്‍ പ്രതിപാദിക്കുന്നുണ്ട്.

തത്ത്വശാസ്ത്രത്തിന്റെ ചരിത്രം പരിശോധിക്കുന്നതിലൂടെ ജീവിതത്തിന്റെ അര്‍ഥം മനസ്സിലാക്കുവാനും അതിനെ ആത്മീയമായും മതപരമായും വ്യാഖ്യാനിക്കുവാനും സാധിക്കും എന്ന് ഡ്യൂസ്സെന്‍ വിശ്വസിച്ചു. വ്യത്യസ്ത മതങ്ങളുടേയും തത്ത്വശാസ്ത്ര വിഭാഗങ്ങളുടേയും ദര്‍ശനങ്ങളുടെ ചരിത്രം പഠനവിധേയമാക്കുമ്പോള്‍ കേവല ബാഹ്യാഡംബരങ്ങള്‍ നീക്കി പരമമായ സത്യം കണ്ടെത്തുവാന്‍ കഴിയും.

കാന്റിന്റെ കൃതികളില്‍ ഈ പരമമായ സത്യത്തെക്കുറിച്ചുള്ള പരിചിന്തനം ദൃശ്യമാണ്. വേദാന്തത്തില്‍ നിന്നും പ്ളേറ്റോയുടെ കൃതികളില്‍ നിന്നും ക്രിസ്ത്യന്‍ വിശ്വാസങ്ങളില്‍ നിന്നും ആശയ ങ്ങള്‍ ഉള്‍ക്കൊണ്ട് ഇതിന് പൂര്‍ണത നല്കിയത് ഷോപ്പന്‍ ഹോവറാണ്. ഡ്യൂസ്സെന്റെ അഭിപ്രായത്തില്‍ ഷോപ്പന്‍ഹോവറാണ് യഥാര്‍ഥ ക്രിസ്ത്യാനിയായ തത്ത്വചിന്തകന്‍.

ജേക്കബ് ബോഹെമിന്റെ വ്യാഖ്യാതാക്കളില്‍ പ്രധാനിയായിരുന്നു ഡ്യൂസ്സെന്‍. ഷോപ്പന്‍ഹോവര്‍ സൊസൈറ്റി സ്ഥാപിച്ചത് ഇദ്ദേഹത്തിന്റെ വിലപ്പെട്ട സംഭാവനയാണ്. 1919-ല്‍ ഡ്യൂസ്സെന്‍ അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍