This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഡീബൈ, പീറ്റര്‍ ജോസഫ് വില്യം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഡീബൈ, പീറ്റര്‍ ജോസഫ് വില്യം (1884 - 1966)

Debye,Peter Joseph William

നോബല്‍ പുരസ്കാരജേതാവായ ഡച്ച്-അമേരിക്കന്‍ ഭൗതിക രസതന്ത്രജ്ഞന്‍. ദ്വിധ്രുവ (dipolar) തന്മാത്രകള്‍ എന്ന സങ്കല്പം, എക്സ്റേ രശ്മികളുടെ വിഭംഗനം (X-ray diffraction) വഴിയുള്ള തന്മാത്രാഘടനാ പഠനങ്ങള്‍ എന്നിവയ്ക്കാണ് 1936-ലെ രസതന്ത്രത്തിനുള്ള നോബല്‍സമ്മാനം ഇദ്ദേഹത്തിനു ലഭിച്ചത്.

നെതര്‍ലന്‍ഡിലെ മാസ്ട്രിക്കില്‍ 1884 മാ. 24-ന് ജനിച്ചു. 1905-ല്‍ ആക്കനി (Aachen)ലെ ടെക്നിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് ഇലക്ട്രിക്കല്‍ എന്‍ജീനിയറിങില്‍ ഡിപ്ലോമ ബിരുദവും, 1908-ല്‍ മ്യൂണിച്ച് സര്‍വകലാശാലയില്‍ നിന്ന് പിഎച്ച്. ഡി. ബിരുദവും നേടി. പിന്നീട് സൂറിച്ച്, യൂടറെക്ട്, ഗോട്ടിങ്ഗെന്‍, ലീപ്സിഗ്, ബെര്‍ലിന്‍ എന്നീ സര്‍വകലാശാലകളില്‍ സൈദ്ധാന്തിക-ഭൗതികശാസ്ത്ര (theoretical physics) വിഭാഗത്തില്‍ പ്രഫസറായി സേവനമനുഷ്ഠിച്ചു. രണ്ടാം ലോകയുദ്ധകാലത്ത് ജര്‍മന്‍ പൗരത്വം സ്വീകരിക്കാന്‍ നിര്‍ബന്ധിതനായതോടെ 1940-ല്‍ ഇദ്ദേഹം ജര്‍മനിവിട്ടു. ഇറ്റലിയിലെ കോര്‍ണല്‍ (Cornell) സര്‍വകലാശാലയില്‍ നിന്നുള്ള ക്ഷണം സ്വീകരിച്ച് അവിടെ എത്തിയ ഡീബൈ പത്തു വര്‍ഷക്കാലം രസതന്ത്രവിഭാഗം തലവനായി സേവനമനുഷ്ഠിച്ചു. 1952-ല്‍ ഔദ്യോഗിക കാര്യങ്ങളില്‍ നിന്നും വിരമിച്ചുവെങ്കിലും ശാസ്ത്രരംഗത്ത് ഇദ്ദേഹത്തിന്റെ സാന്നിധ്യം എന്നും സജീവമായിരുന്നു.

പീറ്റര്‍ ജോസഫ് വില്യം ഡീബൈ

സൂറിച്ച് സര്‍വകലാശാലയില്‍ സേവനം അനുഷ്ഠിക്കുമ്പോഴാണ് ഡീബൈ ഗൗരവപൂര്‍വം ഗവേഷണപഠനങ്ങള്‍ ആരംഭിച്ചത്. വിവിധ താപനിലകളില്‍ പദാര്‍ഥങ്ങളുടെ ആപേക്ഷിക താപമായിരുന്നു പഠനവിഷയം. ഗോട്ടിന്‍ഗെന്‍ സര്‍വകലാശാലയില്‍ പി. ഷെററുമായി ചേര്‍ന്നു നടത്തിയ എക്സ്റേ പഠനങ്ങളാണ് ഇദ്ദേഹത്തെ ശാസ്ത്രരംഗത്ത് ശ്രദ്ധേയനാക്കിയത്. തന്മാത്രാഘടന മനസ്സിലാക്കുവാന്‍ പരലുകളുടെ എക്സ്റേ വിഭംഗനമാണ് അന്നുവരെ നിലവിലിരുന്ന മാര്‍ഗം. 1916-ല്‍ ഡീബൈയും, ഷെററും ചേര്‍ന്ന് 'പൌഡര്‍ ക്രിസ്റ്റലോഗ്രാഫി' എന്ന നൂതനസങ്കേതം വികസിപ്പിച്ചെടുക്കുകയും ധൂളിയുടെ എക്സ്റേ വിഭംഗനം വഴി തന്മാത്രാഘടന കണ്ടുപിടിക്കാം എന്ന് തെളിയിക്കുകയും ചെയ്തു. സ്ഥിരമായ അതിന്യൂനാധാനങ്ങളുള്ള (permanent dipole) തന്മാത്രകള്‍ എന്ന സങ്കല്പം ഇക്കാലത്താണ് ഡീബൈ മുന്നോട്ടുവച്ചത്. ഒരറ്റത്ത് ധനചാര്‍ജും മറ്റേ അറ്റത്ത് ഋണചാര്‍ജും രൂപീകരിക്കത്തക്കവണ്ണം അണുക്കള്‍ വിന്യസിക്കപ്പെട്ടിരിക്കുന്ന തന്മാത്രകളാണിവ. ഈ വൈദ്യുതധ്രുവതയുടെ ശക്തി അതായത് ദ്വിധ്രുവാഘൂര്‍ണം (dipole moment) കണക്കാക്കുന്ന ഏകകം ഡീബൈ യൂണിറ്റ് എന്ന പേരില്‍ അറിയപ്പെടുന്നു.

1920-ല്‍ സൂറിച്ചിലേക്ക് മടങ്ങിയ ഡീബൈ, എറിക്ക് ഹക്കല്‍ (Erich Huckel) എന്ന ശാസ്ത്രജ്ഞനുമായി ചേര്‍ന്ന് ഇലക്ട്രൊളൈറ്റുകളെ കുറിച്ച് നടത്തിയ ഗവേഷണങ്ങളുടെ ഫലമായി ആവിഷ്കരിക്കപ്പെട്ടതാണ് 'ഡീബൈ ഹക്കല്‍ സിദ്ധാന്തം'(Debye-Huckel theory of electrolytes, 1923) ഇലക്ട്രൊളൈറ്റുകള്‍ പൂര്‍ണമായും അയോണികരിക്കപ്പെട്ടവയാണെങ്കിലും അവയുടെ ലായനികളുടെ അയോണീകരണം പൂര്‍ണമാകാത്തതിന്റെ കാരണമാണ് ഈ സിദ്ധാന്തത്തിലൂടെ ഇവര്‍ വിശദീകരിച്ചത്. ഒരു അയോണ്‍ അതിനെ വലയം ചെയ്തു നില്‍ക്കുന്ന വിപരീതചാര്‍ജുള്ള അയോണ്‍ സംഘത്തെ ആകര്‍ഷിക്കുന്നതിനാലാണ് ഒരു വൈദ്യുതമേഖലയില്‍ അയോണുകളുടെ ചലനനിരക്ക് കുറയുന്നതെന്നും അതുകാരണമാണ് ഇലക്ട്രൊളൈറ്റ് ലായനികള്‍ പ്രതീക്ഷയ്ക്കൊത്തപോലെ ചാലകത പ്രദര്‍ശിപ്പിക്കാത്തതെന്നും ഈ സിദ്ധാന്തം നിര്‍ദേശിക്കുന്നു. ഇക്കാലത്തും തുടര്‍ന്ന് ലിപ്സിഗ്, കോര്‍ണല്‍ എന്നീ സര്‍വകലാശാലകളില്‍വച്ചും എക്സ്റേയുടേയും മറ്റു പ്രകാശരശ്മികളുടേയും വിഭംഗനം വഴി തന്മാത്രാഘടന കണ്ടുപിടിക്കാനുള്ള പഠനങ്ങള്‍ ഇദ്ദേഹം നടത്തിയിരുന്നു. തത്ഫലമായി, ദ്രാവകത്തിലൂടേയും വാതകത്തിലൂടേയും എക്സ്റേ രശ്മികള്‍ കടത്തിവിട്ട് തന്മാത്രകളുടെ അണുക്കള്‍ തമ്മിലുള്ള അകലം കണക്കാക്കാനും പോളിമറുകളുടെ തന്മാത്രാഭാരം, വലുപ്പം, ഘടന എന്നിവ മനസ്സിലാക്കാനും കഴിയും എന്ന് ഇദ്ദേഹം തെളിയിച്ചു.

1966 ന. 22-ന് ന്യൂയോര്‍ക്കിലെ ഇത്താക്കയില്‍ ഡീബൈ മരണമടഞ്ഞു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍