This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഡി വലെയ്റ, യേമന്‍ (1882 - 1975)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

05:32, 31 ഡിസംബര്‍ 2008-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഡി വലെയ്റ, യേമന്‍ (1882 - 1975)

De Valera,Eamon

ഐറിഷ് രാജ്യതന്ത്രജ്ഞന്‍. ബ്രിട്ടനെതിരായുള്ള അയര്‍ലണ്ടിന്റെ സ്വാതന്ത്ര്യസമരത്തിന് നേതൃത്വം നല്‍കി. സ്പാനിഷുകാരന്‍ വിവിയന്‍ ഡെ വലെയ്റയുടേയും ഐറിഷ്കാരി കാതറിന്‍ കോളിന്റേയും പുത്രനായി 1882 ഒ. 14-ന് ന്യൂയോര്‍ക്കില്‍ ജനിച്ചു. ഇദ്ദേഹത്തിന്റെ മൂന്നാം വയസ്സില്‍ പിതാവ് മരണമടഞ്ഞതിനെ തുടര്‍ന്ന് അമേരിക്ക വിട്ട് അയര്‍ലണ്ടില്‍ മാതാവിന്റെ അമ്മയോടൊപ്പം ജീവിക്കേണ്ട സാഹചര്യമുണ്ടായി. ഐറിഷ് സംസ്കാരം ഇദ്ദേഹത്തിന്റെ ജീവിതത്തില്‍ നിര്‍ണായകമായ സ്വാധീനം ചെലുത്തി. ജീവിതചര്യയും വീക്ഷണവും ഒരു യാഥാസ്ഥിതിക കത്തോലിക്കാമതവിശ്വാസിയുടേതായി മാറി.

യേമന്‍ ഡി വലെയ്റ

ഐറിഷ് സ്വാതന്ത്ര്യപ്രസ്ഥാനത്തില്‍ ആകൃഷ്ടനായതിനെത്തുടര്‍ന്ന് 1913-ല്‍ വലെയ്റ ബ്രിട്ടിഷ് ഭരണത്തില്‍ നിന്നും മോചനം ലക്ഷ്യമാക്കി പ്രവര്‍ത്തിച്ച ഒരു തീവ്രവാദിഗ്രൂപ്പായ ഐറിഷ് വാളന്റിയേര്‍സില്‍ അംഗമായി. 1916-ല്‍ ബ്രിട്ടിഷ് സാമ്രാജ്യശക്തിക്കെതിരെ ആഞ്ഞടിച്ച ഈസ്റ്റര്‍ കലാപത്തില്‍ (Easter Rebellion) സജീവമായി പങ്കെടുത്തതിന്റെ പേരില്‍ ഇദ്ദേഹത്തെ ബ്രിട്ടിഷ് ഗവണ്‍മെന്റ് വധശിക്ഷയ്ക്കുവിധിച്ചെങ്കിലും ഒരു അമേരിക്കന്‍ പൗരനെ വധിച്ചാലുണ്ടാകാവുന്ന ഭവിഷ്യത്തുകള്‍ പരിഗണിച്ച് ശിക്ഷ ജീവപര്യന്തം തടവായി ഇളവുചെയ്യപ്പെട്ടു. 1917-ന് ബ്രിട്ടന്‍ കുറ്റവാളികള്‍ക്ക് പൊതുമാപ്പ് നല്‍കിയതിനെത്തുടര്‍ന്ന് ഇദ്ദേഹം തടങ്കലില്‍ നിന്നും മോചിക്കപ്പെട്ടു.

ബ്രിട്ടനില്‍നിന്നും പൂര്‍ണസ്വാതന്ത്ര്യം കാംക്ഷിച്ച ഷിന്‍ഫേന്‍ പാര്‍ട്ടിയുടെ പ്രസിഡന്റായി 1917-ല്‍ വലെയ്റ തെരഞ്ഞെടുക്കപ്പെട്ടു. 1918-ല്‍ വീണ്ടും ഒരു രഹസ്യവിപ്ലവത്തിന് ഇദ്ദേഹം ഒരുങ്ങുന്നു എന്ന സംശയത്തിന്റെ പേരില്‍ ജയിലില്‍ അടയ്ക്കപ്പെട്ടെങ്കിലും തടവില്‍നിന്നും രക്ഷപ്പെട്ട് യു. എസ്സിലേക്കു കടന്നു.

1919-ല്‍ ഷിന്‍ഫേന്‍ അയര്‍ലണ്ടിനെ ഒരു സ്വതന്ത്രറിപ്പബ്ളിക്കായി പ്രഖ്യാപിക്കുകയും അയര്‍ലണ്ടില്‍ തിരിച്ചെത്തിയ വലെയ്റയെ റിപ്പബ്ലിക്കിന്റെ പ്രസിഡന്റാക്കുകയും ചെയ്തു. ഷിന്‍ഫേന്‍ പാര്‍ലമെന്റിനെ അടിച്ചമര്‍ത്താന്‍ ബ്രിട്ടന്‍ ഒരുങ്ങിയതിനെത്തുടര്‍ന്ന് അയര്‍ലണ്ട് സംഘര്‍ഷാവസ്ഥയിലേക്കു നീങ്ങി. തുടര്‍ന്ന് പ്രശ്നപരിഹാരത്തിനായി ബ്രിട്ടിഷ് ഗവണ്‍മെന്റിന്റെ ഭാഗത്തുനിന്ന് ഉണ്ടായ ഗവണ്‍മെന്റ് ഒഫ് അയര്‍ലണ്ട് ആക്ടിനെ വലെയ്റ തള്ളിക്കളഞ്ഞു. ഐറിഷ് ഭൂപ്രദേശത്തെ പ്രൊട്ടസ്റ്റന്റുകള്‍ ഭൂരിപക്ഷമുള്ള ഉത്തര അയര്‍ലണ്ടായും കത്തോലിക്കര്‍ ഭൂരിപക്ഷമുള്ള ദക്ഷിണ അയര്‍ലണ്ടായും വിഭജിച്ചു കൊണ്ടുള്ള ഇതിലെ വ്യവസ്ഥയോട് വലെയ്റ യോജിച്ചില്ല. തുടര്‍ന്ന് അനുരഞ്ജനചര്‍ച്ചയ്ക്കായി ബ്രിട്ടിഷ് ഗവണ്‍മെന്റ് ഇദ്ദേഹത്തെ ലണ്ടനിലേക്കു ക്ഷണിച്ചുവെങ്കിലും വലെയ്റ ക്ഷണം നിരസിക്കുകയാണുണ്ടായത്. പക്ഷേ പാര്‍ലമെന്റിന്റെ (ഡയല്‍) പ്രസിഡന്റ് എന്ന നിലയില്‍ ചര്‍ച്ചയ്ക്കായി ഷിന്‍ഫേന്‍ നേതാക്കളായ ആര്‍തര്‍ ഗ്രിഫിത്തിനേയും മൈക്കിള്‍ കോളിന്‍സിനേയും നിയോഗിച്ചു. ചര്‍ച്ചയുടെ ഫലമായി ഉരുത്തിരിഞ്ഞ ആംഗ്ളോ-ഐറിഷ് കരാറിനെ വലെയ്റ തള്ളിക്കളഞ്ഞു.

അയര്‍ലണ്ടിനെ വിഭജിച്ചുകൊണ്ടുള്ള കരാറിലെ വ്യവസ്ഥയനുസരിച്ച് ഉത്തര അയര്‍ലണ്ട് ബ്രിട്ടന്റെ ഭാഗമായി തുടര്‍ന്നപ്പോള്‍, ദക്ഷിണ അയര്‍ലണ്ട് ബ്രിട്ടിഷ് കോമണ്‍വെല്‍ത്തില്‍പ്പെട്ട പുത്രികാ രാജ്യമായി നിലവില്‍വന്നു. ദക്ഷിണ അയര്‍ലണ്ട് ഫ്രീ സ്റ്റേറ്റ് എന്ന പേരില്‍ അറിയപ്പെട്ടു. ഷിന്‍ഫേന്‍ പാര്‍ലമെന്റ് കരാറിനെ അംഗീകരിച്ചതിനെ തുടര്‍ന്ന് ഇദ്ദേഹം പ്രസിഡന്റ് സ്ഥാനത്തു നിന്നും രാജിവച്ചു. ബ്രിട്ടനില്‍ നിന്നും പൂര്‍ണസ്വാതന്ത്യ്രം എന്ന നിലപാടില്‍ ഉറച്ചുനിന്ന ഇദ്ദേഹം ഫ്രീ സ്റ്റേറ്റിനെതിരായി സായുധപ്രക്ഷോഭണത്തില്‍ ഏര്‍പ്പെട്ടു. 1923-ല്‍ ഇതിന്റെ പേരില്‍ ഒരു വര്‍ഷം ഇദ്ദേഹത്തിനു ജയില്‍വാസം അനുഭവിക്കേണ്ടിവന്നു.

1926-ല്‍ അഭിപ്രായഭിന്നതകളെത്തുടര്‍ന്ന് ഷിന്‍ഫേന്‍ പാര്‍ട്ടിവിട്ട വലെയ്റ ഫിയന്ന ഫയില്‍ എന്ന പുതിയ പാര്‍ട്ടി രൂപീകരിച്ചു. 1932-ലെ തെരഞ്ഞെടുപ്പില്‍ തന്റെ പാര്‍ട്ടിക്ക് ഭൂരിപക്ഷം ലഭിച്ചതിനെത്തുടര്‍ന്ന് വലെയ്റ പ്രധാനമന്ത്രിയായി. തുടര്‍ന്ന് 1932-48, 1951-54, 1957-59 എന്നീ കാലഘട്ടങ്ങളിലും പ്രധാനമന്ത്രിയായി അധികാരത്തിലിരുന്നു. പ്രധാനമന്ത്രിയായിരിക്കവേ ബ്രിട്ടന്റെ അധികാരനിയന്ത്രണങ്ങളില്‍നിന്നും അയര്‍ലണ്ടിനെ മോചിപ്പിക്കാന്‍ ശ്രമിച്ചു. ഇതിന്റെ ഭാഗമായി ഐറിഷ് പാര്‍ലമെന്റ് (ഡയല്‍) അംഗങ്ങള്‍ ബ്രിട്ടിഷ് രാജാവിനോടു കൂറുപ്രഖ്യാപിക്കണമെന്ന വ്യവസ്ഥ റദ്ദാക്കി. ബ്രിട്ടിഷ് ഗവര്‍ണര്‍ ജനറല്‍ ഒഫ് അയര്‍ലണ്ട് എന്ന തസ്തിക നിര്‍ത്തലാക്കി. ഐറിഷ് കോടതിയില്‍ നിന്നും ബ്രിട്ടിഷ് പ്രിവീ കൌണ്‍സിലിലേക്ക് അപ്പീല്‍ പോകുന്നതും തടഞ്ഞു. 1937-ല്‍ വലെയ്റ രൂപംനല്‍കിയ ഭരണഘടനയെ ജനങ്ങള്‍ അംഗീകരിച്ചു. ഈ ഭരണഘടന പ്രകാരം ഐറിഷ് ഫ്രീ സ്റ്റേറ്റ് അയര്‍ എന്ന പേര് സ്വീകരിക്കുകയും പരമാധികാരമുള്ള സ്വതന്ത്രജനകീയ രാജ്യമായി നിലവില്‍ വരികയും ചെയ്തു. എങ്കിലും അയര്‍ലണ്ടിന്റെ നയതന്ത്രകാര്യങ്ങളില്‍ ബ്രിട്ടിഷ് രാജാവിനുള്ള പ്രാതിനിധ്യം തുടരുകയാണുണ്ടായത്.

ലീഗ് ഒഫ് നേഷന്‍സിന്റെ കൌണ്‍സില്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടതോടെ വലെയ്റ അന്താരാഷ്ട്ര തലങ്ങളില്‍ ശ്രദ്ധേയനായിത്തീര്‍ന്നു.

രണ്ടാം ലോകയുദ്ധത്തില്‍ നിഷ്പക്ഷത പാലിച്ച ഇദ്ദേഹം വടക്കന്‍ അയര്‍ലണ്ടില്‍ യു. എസ്. ട്രൂപ്പുകള്‍ ഇറങ്ങിയതിനെ നിശിതമായി വിമര്‍ശിക്കുകയും എതിര്‍ക്കുകയും ചെയ്തു.

1948-ലെ തെരഞ്ഞെടുപ്പില്‍ ജനവിധി ഇദ്ദേഹത്തിനെതിരായി തിരിഞ്ഞു. രണ്ടാം ലോകയുദ്ധത്തെത്തുടര്‍ന്നുണ്ടായ സാമ്പത്തിക പ്രതിസന്ധിയാണ് തെരഞ്ഞെടുപ്പിലെ തോല്‍വിക്കു കാരണമായത്. 1951-ല്‍ വലെയ്റയുടെ പാര്‍ട്ടി വന്‍ഭൂരിപക്ഷത്തോടെ അധികാരത്തില്‍ തിരിച്ചുവന്നു. 1954-ലെ തെരഞ്ഞെടുപ്പില്‍ തിരിച്ചടി നേരിട്ടെങ്കിലും 1957-ല്‍ വീണ്ടും പ്രധാനമന്ത്രിപദവിയിലെത്തുവാന്‍ ഇദ്ദേഹത്തിനു സാധിച്ചു.

72-ാം വയസ്സില്‍ അന്ധനായിത്തീര്‍ന്നതുനിമിത്തം ഇദ്ദേഹം പ്രധാനമന്ത്രിപദത്തില്‍ നിന്നും രാജിവയ്ക്കാന്‍ നിര്‍ബന്ധിതനായി. എങ്കിലും പ്രസിഡന്റ് സ്ഥാനത്തേക്കു മത്സരിച്ച് വിജയിച്ചു. 7 വര്‍ഷക്കാലം ആ പദവിയില്‍ തുടരുവാന്‍ സാധിച്ചു. 1966-ല്‍ രണ്ടാമതും ഇദ്ദേഹം പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു (1966-73).

1973-ല്‍ പൊതുജീവിതത്തില്‍ നിന്നും യേമന്‍ ഡി വലെയ്റ വിരമിച്ചു. പിന്നീട് വിശ്രമജീവിതം നയിച്ചു വരവേ ഡൂബ്ളിന് സമീപമുള്ള നേഴ്സിങ് ഹോമില്‍വച്ച് 1975 മാ.-ല്‍ അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍