This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഡില്യൂഷന്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഡില്യൂഷന്‍

Delusion

യാഥാര്‍ഥ്യവുമായി അല്പം പോലും ബന്ധമില്ലാത്ത വിശ്വാസം. ഇതിനെ മതിഭ്രമമെന്നോ മിഥ്യാബോധമെന്നോ വിളിക്കാം. മനോരോഗ ലക്ഷണമായാണ് ഇത് കണക്കാക്കപ്പെടുന്നത്. ഡില്യൂഷനുകളുടെ പ്രമേയങ്ങള്‍ പലപ്പോഴും വളരെ വിചിത്രമായിരിക്കും. തങ്ങള്‍ ദൈവദൂതന്മാരാണെന്നും, ഭൂമിയിലെ തങ്ങളുടെ ദൌത്യത്തെ സംബന്ധിച്ച സന്ദേശങ്ങള്‍ ദൈവം നിരന്തരം അയച്ചുകൊണ്ടിരിക്കുകയാണെന്നും ചില മനോരോഗികള്‍ കരുതാറുണ്ട്. തങ്ങളുടെ വിശ്വാസങ്ങള്‍ക്ക് വിരുദ്ധമായ വസ്തുതകളും തെളിവുകളും എത്ര തന്നെ ലഭിച്ചാലും ഇവര്‍ തങ്ങളുടെ മതിഭ്രമം മുറുകെ പിടിച്ചുകഴിയുന്നു.

ഒരു വ്യക്തിയുടെ ജീവിതാനുഭവങ്ങളെ ആസ്പദമാക്കിയാണ് ഡില്യൂഷനുകള്‍ രൂപം കൊളളുന്നത്. അപൂര്‍വം ചിലപ്പോള്‍ വ്യക്തിയുടെ അനുഭവങ്ങളുമായി പ്രത്യേകിച്ച് ബന്ധമൊന്നുമില്ലാത്ത ഡില്യൂഷനുകളും പ്രത്യക്ഷപ്പെടാറുണ്ട്. ഡില്യൂഷനുകള്‍ പല തരത്തിലുണ്ടാകാം. തന്നെ ആരോ നിരന്തരം പീഡിപ്പിക്കുന്നു എന്നും, ആളുകളെല്ലാം തന്നെക്കുറിച്ചാണ് സംസാരിക്കുന്നത് എന്നും, അവര്‍ തന്റെ ചിന്തകളെയും പ്രവൃത്തികളെയും സ്വാധീനിക്കുവാന്‍ ശ്രമിക്കുന്നു എന്നും ഒരു മനോരോഗിക്ക് അനുഭവപ്പെടാം. താന്‍ അമാനുഷസിദ്ധികളുളള ഒരാളാണെന്നും ലോകത്തിന്റെ ചുക്കാന്‍ തന്റെ കയ്യിലാണെന്നും കരുതുന്ന മനോരോഗികളുമുണ്ട്. സ്വശരീരത്തെക്കുറിച്ചും മനോരോഗികള്‍ക്ക് വിഭ്രമങ്ങള്‍ ഉണ്ടാകാറുണ്ട്. തനിക്ക് രൂപാന്തരം സംഭവിച്ചു കൊണ്ടിരിക്കുകയാണെന്നോ, സംഭവിച്ചുകഴിഞ്ഞുവെന്നോ ഒരു മനോരോഗിക്ക് തോന്നിയേക്കാം. പ്രപഞ്ചം ശൂന്യമാണെന്നും ജീവിതം മിഥ്യയാണെന്നും മറ്റും ചില മനോരോഗികള്‍ക്ക് അനുഭവപ്പെടാറുണ്ട്. ഏതു രീതിയിലുളള ഡില്യൂഷനിലും രോഗിയുടെ ഉപബോധമനസ്സിലെ ആഗ്രഹങ്ങളും ഉത്ക്കണ്ഠകളും പ്രതിഫലിക്കും.

കെന്നത്ത് കെന്‍ഡ്ലര്‍ എന്ന മന:ശാസ്ത്രജ്ഞന്‍ ഡില്യൂഷന് അഞ്ച് മാനങ്ങള്‍ ഉളളതായി പറയുന്നു. ദൃഢത, വ്യാപ്തി, വൈചിത്യ്രം, ക്രമരാഹിത്യം, സമ്മര്‍ദം എന്നിവയാണിവ. ഭ്രമാത്മക വിശ്വാസത്തിന്റെ ബലമാണ് 'ദൃഢത'. രോഗിയുടെ വ്യക്തിപരമായ അനുഭവങ്ങള്‍ എത്രത്തോളം ഈ വിശ്വാസത്തില്‍ പ്രതിഫലിക്കുന്നുണ്ട് എന്നു കാണിക്കുന്നത് 'വ്യാപ്തി'. വിശ്വാസത്തിന്റെ ഉളളടക്കത്തിലെ അസ്വാഭാവികതയും അസംഭവ്യതയുമാണ് 'വൈചിത്യ്രം'. വിശ്വാസത്തിന്റെ അടുക്കില്ലായ്മ 'ക്രമരാഹിത്യം'. 'സമ്മര്‍ദം' ഡില്യൂഷന്‍ ഏതളവിലാണ് പ്രവൃത്തികള്‍ക്ക് പ്രചോദനമാകുന്നത് എന്നു സൂചിപ്പിക്കുന്നു.

'സ്കിസോഫ്രീനിയ' എന്ന മനോരോഗത്തിന്റെ പ്രധാന ലക്ഷണമാണ് ഡില്യൂഷന്‍. ഉന്മാദം, വിഷാദരോഗം, പാരനോയിയ, തുടങ്ങിയ രോഗങ്ങളിലും ഡില്യൂഷന്‍ ഉണ്ടാകാറുണ്ട്. ഡില്യൂഷനുകള്‍ പലപ്പോഴും രോഗിയുടെ സ്വഭാവത്തിന്റെ ഒരു ഭാഗമായിത്തീരുന്നു. മസ്തിഷ്കത്തിലെ ഡോപമൈന്‍ പ്രവാഹത്തിന്റെ വേഗത കുറയ്ക്കുന്ന ക്ലോസാരില്‍ (Clozaril) പോലെയുളള ന്യൂറോലെപ്റ്റിക് മരുന്നുകളാണ് ഡില്യൂഷന്‍ ചികിത്സയ്ക്കായി ഉപയോഗിക്കുന്നത്.

ഡില്യൂഷനുകളെക്കുറിച്ച് മന:ശാസ്ത്രജ്ഞര്‍ വ്യത്യസ്ത സിദ്ധാന്തങ്ങള്‍ ആവിഷ്കരിച്ചിട്ടുണ്ട്. വികലമായ പ്രത്യക്ഷണങ്ങളെ (Perception) ന്യായീകരിക്കുവാനുളള ശ്രമത്തില്‍ നിന്നുമാണ് ഡില്യൂഷനുകള്‍ രൂപം കൊളളുന്നത് എന്ന് 'പ്രത്യക്ഷണ വൈകല്യസിദ്ധാന്ത'ത്തില്‍ (Perceptual deficit theory) പറയുന്നു. എന്നാല്‍ ഈ സിദ്ധാന്തം സാധൂകരിക്കുവാന്‍ ആവശ്യമായ തെളിവുകള്‍ ലഭിച്ചിട്ടില്ല. ചില പ്രത്യേക അന്ത:ചോദനകള്‍ മൂലം സ്വാഭാവിക പ്രത്യക്ഷണം തെറ്റായി വ്യഖ്യാനിക്കപ്പെടുന്നതില്‍ നിന്നുമാണ് ഡില്യൂഷന്‍ ഉണ്ടാകുന്നത് എന്ന മറ്റൊരു വീക്ഷണവും നിലവിലുണ്ട്. വിക്ഷുബ്ധമായ വൈകാരികാവസ്ഥയില്‍, ഒരു വ്യക്തിയുടെ പൂര്‍വസ്മൃതികളും നൈരാശ്യവും, അഭിലാഷങ്ങളും, ഭാവിപ്രതീക്ഷകളും മറ്റും സ്വാഭാവിക ചിന്താഗതിയെ നിയന്ത്രിക്കുകയും, അതുമായി ഇടകലരുകയും ചെയ്യുന്നു. ഇതോടെ വ്യക്തിക്ക് സത്യവും മിഥ്യയും തിരിച്ചറിയുവാനുളള കഴിവ് നഷ്ടപ്പെടുകയും മനോരോഗത്തിന്റെ പാതയിലേക്ക് നീങ്ങുകയും ചെയ്യുന്നു. എല്ലാ മനുഷ്യരിലും ആഗ്രഹങ്ങളും ദുഃഖങ്ങളും മറ്റും ചിന്തകള്‍ക്ക് നിറം പകരാറുണ്ടെങ്കിലും, വളരെ കുറച്ചുപേര്‍ മാത്രമേ മനോരോഗികളായിത്തീരുന്നുളളൂ. ആത്മപരിശോധനയിലും നിയന്ത്രണത്തിലുമുണ്ടാകുന്ന അപര്യാപ്തതയാണ് ഡില്യൂഷനുകള്‍ക്ക് വഴി തെളിക്കുന്നത്. ഒരു വ്യക്തിക്ക് ഡില്യൂഷനുകള്‍ ഉണ്ടാകാനുളള പ്രവണതയുണ്ടോ എന്ന് നിര്‍ണയിക്കുന്നതിന്, പാരമ്പര്യം, വളര്‍ന്നു വന്ന സാഹചര്യം എന്നിവയെക്കുറിച്ചുളള അറിവ് സഹായകമാകും. മസ്തിഷ്കഘടനയും ഡില്യൂഷനുകളും തമ്മിലുളള ബന്ധത്തെക്കുറിച്ചും ഉപരി പഠനങ്ങള്‍ നടക്കുന്നുണ്ട്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍