This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഡിലിങ് ക്വന്‍സി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഉള്ളടക്കം

ഡിലിങ് ക്വന്‍സി

Delinquency

പതിനെട്ടു വയസ്സിനു താഴെ പ്രായമുള്ളവരുടെ സാമൂഹ്യവിരുദ്ധ സ്വഭാവരീതികള്‍. ജൂവനൈല്‍ ഡിലിങ്ക്വന്‍സി എന്ന സംജ്ഞയിലും ഇത് അറിയപ്പെടുന്നു. അവഗണന എന്നര്‍ഥം വരുന്ന 'ഡിലിങ് ക്വയര്‍' (delinquere) എന്ന ലാറ്റിന്‍ പദത്തില്‍ നിന്നാണ് 'ഡിലിങ് ക്വന്‍സി' എന്ന ആംഗലേയപദത്തിന്റെ ഉത്പത്തി. സമൂഹത്തിന്റെ പെരുമാറ്റച്ചട്ടങ്ങളെ ചില കൗമാരപ്രായക്കാര്‍ പൂര്‍ണമായി അവഗണിക്കുന്നു എന്നു ധ്വനിപ്പിക്കുവാനാണ് ഈ വാക്ക് പ്രധാനമായും ഉപയോഗിക്കുന്നത്.

ആമുഖം

ഡിലിങ് ക്വന്‍സി ഇന്ന് ലോകത്തെ എല്ലാ രാഷ്ട്രങ്ങളേയും അലട്ടുന്ന പ്രശ്നമാണ്. എന്നാല്‍ ഏതെല്ലാം പ്രവൃത്തികളാണ് ഡിലിങ് ക്വന്‍സി ആയി കണക്കാക്കേണ്ടത് എന്ന കാര്യത്തിലും ഡിലിങ് ക്വന്‍സി നിര്‍ണയിക്കുവാനുള്ള ഉയര്‍ന്ന പ്രായപരിധി ഏതായിരിക്കണം എന്നതിലും രാഷ്ട്രങ്ങള്‍ തമ്മില്‍ ഏകാഭിപ്രായം ഇല്ല. ഉത്തരഅമേരിക്ക, ലാറ്റിന്‍ അമേരിക്ക എന്നിവിടങ്ങളില്‍ ഡിലിങ് ക്വന്‍സി നിര്‍ണയിക്കുവാനുള്ള ഉയര്‍ന്ന പ്രായപരിധി 18 ആണ്. ഇന്ത്യയില്‍ ആണ്‍കുട്ടികള്‍ക്ക് 16-ഉം പെണ്‍കുട്ടികള്‍ക്ക് 18-ഉം ആയി നിശ്ചയിച്ചിരിക്കുന്നു. 8 വയസ്സിനു താഴെ പ്രായമുള്ളവരുടെ കുറ്റകൃത്യങ്ങള്‍ ഡിലിങ് ക്വന്‍സി ആയി കണക്കാക്കുന്നില്ല. സ്വന്തം പ്രവൃത്തിയുടെ അനന്തരഫലങ്ങള്‍ എന്തൊക്കെ ആയിരിക്കുമെന്നു മുന്‍കൂട്ടി മനസ്സിലാക്കുവാനുള്ള കഴിവ് ഇവര്‍ക്കില്ല എന്നതാണ് ഇതിനുകാരണം.

ഇളംപ്രായക്കാരുടേയും മുതിര്‍ന്നവരുടേയും കുറ്റകൃത്യങ്ങളെ വ്യത്യസ്ത രീതികളില്‍ വിലയിരുത്തണമെന്ന ആശയത്തിനു പ്രചാരം സിദ്ധിച്ചത് 20-ാം ശ. -ത്തിലാണ്. 1899-ല്‍ ഇല്ലിനോയിയിലെ (Illinois) കുക്ക് കൗണ്‍ടിയില്‍ (Cook County) ലോകത്തെ പ്രഥമ ജൂവനൈല്‍ കോടതി സ്ഥാപിക്കപ്പെട്ടതോടു കൂടിയാണ് ബാലകുറ്റവാളികളേയും മുതിര്‍ന്ന കുറ്റവാളികളേയും വേര്‍തിരിച്ചു കാണുന്ന അവസ്ഥ സംജാതമായത്. എന്നാല്‍ ഇതിനു മുന്‍പും ബാലകുറ്റവാളികളോട് വ്യത്യസ്തമായ സമീപനം കൈക്കൊള്ളുവാന്‍ അപൂര്‍വം ചില ശ്രമങ്ങള്‍ ഉണ്ടായിട്ടുണ്ട്. സ്വഭാവവൈകല്യങ്ങളുള്ള കുട്ടികളെ നേര്‍വഴിക്കു നയിക്കുക എന്ന ലക്ഷ്യത്തോടുകൂടി 1704-ല്‍ റോമില്‍ പോപ്പ് ക്ലെമന്റ് ​XI (Pope Clement XI) ഒരു പ്രത്യേക കേന്ദ്രം ആരംഭിച്ചു. 1756-ല്‍ 'ദ് മറൈന്‍ സൊസൈറ്റി ഒഫ് ഇംഗ്ലണ്ട്' (The Marine Society) ബാലകുറ്റവാളികളുടെ സ്വഭാവപരിഷ്കരണത്തിനായി ഒരു പ്രത്യേകകേന്ദ്രവും ആരംഭിച്ചു. ഇതിനുശേഷം സമാനസ്വഭാവമുള്ള നിരവധി സ്ഥാപനങ്ങള്‍ ഇംഗ്ലണ്ടില്‍ പ്രവര്‍ത്തനമാരംഭിക്കാന്‍ തുടങ്ങി. 1825-ഓടുകൂടി ന്യൂയോര്‍ക്ക് നഗരത്തില്‍ കുട്ടികള്‍ക്കായുള്ള ഒരു 'അഭയകേന്ദ്രം' (House of refuge) പ്രവര്‍ത്തിച്ചു തുടങ്ങി. ഈ സ്ഥാപനമാണ് പില്ക്കാലത്തെ ദുര്‍ഗുണപരിഹാര പാഠശാലകള്‍ക്ക് വഴിയൊരുക്കിയത്.

ഡിലിങ്ക്വന്‍സി ഉണ്ടാകുവാനുള്ള കാരണങ്ങള്‍

കുട്ടികള്‍ സാമൂഹ്യ വിരുദ്ധസ്വഭാവം പ്രകടിപ്പിക്കുന്നതിന് വ്യത്യസ്ത കാരണങ്ങളുണ്ടാകാം. മനഃശാസ്ത്രജ്ഞര്‍ ഈ കാരണങ്ങളെ മൂന്നായി തരം തിരിച്ചിരിക്കുന്നു.

വ്യക്തിത്വ വൈകല്യങ്ങള്‍

മസ്തിഷ്കക്ഷതം, ബുദ്ധിമാന്ദ്യം, മനസ്തന്ത്രികാരോഗം, മനോവിക്ഷിപ്തി, സാമൂഹ്യവൈകൃതവ്യക്തിത്വം, മയക്കുമരുന്ന് ഉപയോഗിക്കുന്ന ശീലം തുടങ്ങിയ വ്യക്തിത്വ വൈകല്യങ്ങള്‍ ഡിലിങ് ക്വന്‍സിക്കിടയാക്കാവുന്നതാണ്.

മസ്തിഷ്കത്തിനേല്‍ക്കുന്ന ക്ഷതങ്ങള്‍ ചില സന്ദര്‍ഭങ്ങളില്‍ ആന്തരനിരോധങ്ങള്‍ ഇല്ലാതാക്കുകയും അക്രമാസക്തമായ പെരുമാറ്റത്തിനു കാരണമാകുകയും ചെയ്യുന്നു. സാമൂഹ്യവിരുദ്ധ പ്രവണതകള്‍ പ്രകടിപ്പിക്കുന്ന കുട്ടികളില്‍ ഏകദേശം അഞ്ചു ശതമാനത്തോളം പേര്‍ക്കു ബുദ്ധിമാന്ദ്യമുള്ളതായി പഠനങ്ങള്‍ തെളിയിക്കുന്നു. തങ്ങളുടെ പ്രവൃത്തിയുടെ ഗുണദോഷഫലങ്ങള്‍ മനസ്സിലാക്കുവാനുള്ള മാനസികപക്വതയോ കഴിവോ ഇവര്‍ക്കില്ല. തന്മൂലം മറ്റുള്ളവര്‍ക്ക് വിഷമമുണ്ടാക്കുന്ന പല പ്രവൃത്തികളും ഇവര്‍ ചെയ്യാനിടയാകുന്നു.

ഡിലിങ് ക്വന്റുകളില്‍ ഉദ്ദേശം പത്തുശതമാനത്തോളം മനസ്തന്ത്രികാരോഗികളാണ്. തങ്ങള്‍ക്ക് ഒരു പ്രയോജനവുമില്ലെങ്കില്‍ പോലും വസ്തുക്കള്‍ മോഷ്ടിക്കുക, വീടുകളും മറ്റു കെട്ടിടങ്ങളും അഗ്നിക്കിരയാക്കുക എന്നിങ്ങനെ പല സാമൂഹ്യവിരുദ്ധകൃത്യങ്ങളും ഇവര്‍ ചെയ്യാറുണ്ട്. ഇത്തരം ഹീനപ്രവര്‍ത്തനങ്ങളാണ് ഇവരുടെ രോഗലക്ഷണങ്ങള്‍. സ്വന്തം ആവേഗങ്ങള്‍ നിയന്ത്രിക്കുവാന്‍ ഇവര്‍ വളരെയധികം ശ്രമിക്കുന്നു. ആവേഗങ്ങള്‍ നിയന്ത്രണാതീതമാകുമ്പോള്‍ കുറ്റകൃത്യങ്ങളിലേര്‍പ്പെടുമെങ്കിലും ഇവര്‍ പിന്നീട് വളരെയധികം പശ്ചാത്തപിക്കുന്നതായി കാണുന്നുണ്ട്.

ഡിലിങ് ക്വിന്റുകളില്‍ ഉദ്ദേശം മൂന്നു തൊട്ട് അഞ്ചു ശതമാനത്തോളം പേര്‍ക്കു മനോവിക്ഷിപ്തി ഉള്ളതായി പഠനങ്ങള്‍ തെളിയിക്കുന്നു. ഇവരില്‍ ദീര്‍ഘകാലം നീണ്ടുനില്‍ക്കുന്ന വൈകാരിക പ്രക്ഷുബ്ധതയുടെ ഒരു പൊട്ടിത്തെറിക്കലായാണ് സാമൂഹ്യവിരുദ്ധ പെരുമാറ്റം പ്രത്യക്ഷപ്പെടുന്നത്. ഇവര്‍ ചെയ്യുന്ന കുറ്റകൃത്യങ്ങള്‍ രോഗലക്ഷണങ്ങള്‍ മാത്രമാണ്. ഇവര്‍ക്ക് സഹജമായ കുറ്റവാസന ഉണ്ടെന്ന് പറയുന്നതു ശരിയായിരിക്കില്ല.

പല ഡിലിങ് ക്വന്റുകളും സാമൂഹ്യവൈകൃത വ്യക്തിത്വമുള്ളവരാണെന്നു പഠനങ്ങള്‍ സൂചിപ്പിക്കുന്നു. ഇവര്‍ വേഗം പ്രകോപിതരാകുന്നവരും ധാര്‍ഷ്ട്യം നിറഞ്ഞവരുമായിരിക്കും. മറ്റുള്ളവരുമായി അടുത്ത വൈകാരികബന്ധങ്ങള്‍ സ്ഥാപിക്കുവാന്‍ ഇവര്‍ക്ക് സാധ്യമല്ല. ഇവര്‍ക്ക് കുറ്റബോധമോ പശ്ചാത്താപമോ അനുഭവപ്പെടുന്നില്ല. ഇവര്‍ സദാ ഉത്തേജനം തേടുന്നവരും, സ്വന്തം ആവേഗങ്ങള്‍ നിയന്ത്രിക്കുവാന്‍ കഴിവില്ലാത്തവരുമാണ്. ഭാവിയെക്കുറിച്ചുള്ള ചിന്ത ഇവരെ തെല്ലും അലട്ടുന്നില്ല.

ഇന്ന് കൗമാരപ്രായക്കാര്‍ക്കിടയില്‍ മയക്കുമരുന്നുകളുടെ ഉപയോഗം ക്രമാതീതമായി വര്‍ധിച്ചിരിക്കുന്നു. മയക്കുമരുന്നുകളോടുള്ള വിധേയത്വം രണ്ടുരീതിയില്‍ ഡിലിങ് ക്വന്‍സിക്കിടയാക്കാം. മയക്കുമരുന്നു വാങ്ങുവാന്‍ പണമുണ്ടാക്കുന്നതിനായി കുമാരീകുമാരന്മാര്‍ മോഷണം, വേശ്യാവൃത്തി മുതലായ കുറ്റകൃത്യങ്ങളിലേര്‍പ്പെടുവാന്‍ സാധ്യതയുണ്ട്. മയക്കുമരുന്നിന്റെ ഉപയോഗം ആന്തരനിരോധങ്ങള്‍ ഇല്ലാതാക്കുകയും സാമൂഹ്യവിരുദ്ധപ്രവണതകള്‍ക്ക് ആക്കംകൂട്ടുകയും ചെയ്യുന്നു.

അനാരോഗ്യകരമായ കുടുംബപശ്ചാത്തലം

തകര്‍ന്ന കുടുംബങ്ങള്‍, പിതാവിന്റെ അവഗണനയും മാതാവിന്റെ മേധാവിത്വവും, മാതാപിതാക്കളുടെ സാമൂഹ്യവിരുദ്ധപെരുമാറ്റം തുടങ്ങിയ അനാരോഗ്യകരമായ ചുറ്റുപ്പാടുകള്‍ ഡിലിങ് ക്വന്‍സിക്ക് വലിയൊരളവില്‍ കാരണമാകുന്നുണ്ട്.

ഡിലിങ് ക്വന്‍സിയെക്കുറിച്ചു നടത്തിയിട്ടുള്ള എല്ലാ പഠനങ്ങളും, തകര്‍ന്ന കുടുംബങ്ങളില്‍ വളരുന്ന കുട്ടികള്‍ക്ക് കുറ്റകൃത്യങ്ങളിലേര്‍പ്പെടുവാനുള്ള പ്രവണത കൂടുതലാണെന്നു വ്യക്തമാക്കിയിട്ടുണ്ട്. വിവാഹമോചനം, ഭാര്യയുടെയോ ഭര്‍ത്താവിന്റെയോ മരണം എന്നീ സംഭവങ്ങള്‍ കുടുംബങ്ങളുടെ തകര്‍ച്ചക്കിടയാക്കാം. വിവാഹമോചനം മൂലം തകരുന്ന കുടുംബങ്ങളിലെ കുട്ടികള്‍ ഡിലിങ് ക്വന്റുകളായിത്തീരാനുള്ള സാധ്യത കൂടുതലാണ്. മാതാപിതാക്കള്‍ തമ്മിലുള്ള കലഹങ്ങളും തുടര്‍ന്നുള്ള വിവാഹമോചനവും കുട്ടിയുടെ വ്യക്തിത്വവികസനത്തെ പ്രതികൂലമായി ബാധിക്കുന്നു.

ചില കുടുംബങ്ങളില്‍ അച്ഛന്‍ മകനെ പൂര്‍ണമായും അവഗണിക്കുന്നു. ഇവിടെ അമ്മയാണ് കുട്ടിയെ വളര്‍ത്തുന്നത്,. ആണ്‍കുട്ടികളുടെ സ്വഭാവത്തില്‍ ഇതു വളരെയധികം മാറ്റം വരുത്തുന്നു. പിതാവുമായുള്ള താദാത്മീകരണം ആണ്‍കുട്ടിയുടെ വ്യക്തിത്വത്തിന്റെ ആരോഗ്യകരമായ വികാസത്തിന് അത്യന്താപേക്ഷിതമാണ്. ഈ കുടുംബങ്ങളില്‍ വളരുന്ന ആണ്‍കുട്ടികള്‍ക്ക് അതിനുള്ള അവസരം ലഭിക്കുന്നില്ല. ഇവര്‍ അമ്മയെ ഒരു മാതൃകയായി സ്വീകരിക്കുകയും അമ്മയുടെ ജീവിതശൈലിയുമായി താദാത്മീകരണം പ്രാപിക്കുകയും ചെയ്യുന്നു. പില്‍ക്കാലത്ത് സ്വന്തം പൗരുഷം തെളിയിക്കാനായി ഇവര്‍ കുറ്റകൃത്യങ്ങളിലേര്‍പ്പെടുന്ന സാഹചര്യങ്ങളുളവാകുന്നു.

സാമൂഹ്യവിരുദ്ധ മനോഭാവം വച്ചു പുലര്‍ത്തുന്ന മാതാപിതാക്കള്‍ തങ്ങളുടെ മക്കള്‍ക്ക് മോശപ്പെട്ട ഒരു മാതൃകയായി മാറുന്നു. മക്കളുടെ സാമൂഹ്യവിരുദ്ധ പെരുമാറ്റത്തെ ഇവര്‍ പ്രത്യക്ഷമായും പരോക്ഷമായും പ്രോത്സാഹിപ്പിക്കുന്നു എന്നതാണ് സത്യം.

സാമൂഹ്യ-സാംസ്കാരിക ഘടകങ്ങള്‍

സാമ്പത്തികമായും സാങ്കേതികമായും കൂടുതല്‍ പുരോഗതി നേടിയ രാഷ്ട്രങ്ങളിലാണ് ഡിലിങ് ക്വന്‍സിയുടെ നിരക്ക് കൂടുതലായി കാണപ്പെടുന്നത്. സാമ്പത്തിക-സാങ്കേതിക മാറ്റങ്ങള്‍ സാമൂഹ്യഘടനയിലും വ്യത്യാസങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. പല സമൂഹങ്ങളിലും വളരെക്കാലമായി നിലനിന്നിരുന്ന പെരുമാറ്റച്ചട്ടങ്ങള്‍ തകരുന്നതോടു കൂടിയാണ് കുട്ടികളില്‍ കുറ്റവാസന വര്‍ധിക്കുന്നത്. ഘാന, കെനിയ എന്നീ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ ഡിലിങ്ക്വന്‍സി വര്‍ധിക്കുവാന്‍ ഉണ്ടായ കാരണം ഇതാകാമെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. രണ്ടാം ലോകയുദ്ധകാലത്ത് പല രാജ്യങ്ങളിലും ഡിലിങ്ക്വന്‍സി നിരക്കുകള്‍ ഉയര്‍ന്നു. സാമൂഹ്യവ്യവസ്ഥിതിയില്‍ പെട്ടെന്നുണ്ടാകുന്ന മാറ്റങ്ങളും ഡിലിങ് ക്വന്‍സിയും തമ്മില്‍ അഭേദ്യമായ ബന്ധമുണ്ടെന്നാണ് ഇതു തെളിയിക്കുന്നത്.

ആധുനിക രാഷ്ട്രങ്ങളില്‍ സാമ്പത്തിക അഭിവൃദ്ധിയുള്ള കാലഘട്ടങ്ങളില്‍ ഡിലിങ് ക്വന്‍സി നിരക്ക് ഉയരുകയും, സാമ്പത്തികമാന്ദ്യമുള്ളപ്പോള്‍ ഇത് കുറയുകയും ചെയ്യുന്നു. ദാരിദ്ര്യരേഖയ്ക്കടുപ്പിച്ചുള്ള കുടുംബങ്ങളിലെ കുട്ടികളിലാണ് കുറ്റവാസന കൂടുതല്‍ പ്രകടമാകുന്നത്. ഏതാണ്ട് എല്ലാ രാജ്യങ്ങളിലും നഗരപ്രദേശങ്ങളിലാണ് ഗ്രാമപ്രദേശങ്ങളില്‍ ഉള്ളതിനെക്കാള്‍ കൂടുതല്‍ ഡിലിങ് ക്വന്‍സി പ്രകടമായി കാണുന്നത്. നഗരങ്ങളില്‍ തന്നെ ആളുകള്‍ തിങ്ങിപ്പാര്‍ക്കുന്ന ചേരിപ്രദേശങ്ങളില്‍ ഡിലിങ് ക്വന്‍സി നിരക്കുകള്‍ കൂടുതലാണ്. വളരെ ചെറിയ പ്രായത്തില്‍ തന്നെ ഇവിടെ കുട്ടികള്‍ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നതായി കാണുന്നു. കുറ്റകൃത്യങ്ങള്‍ ആവര്‍ത്തിക്കാനുള്ള പ്രവണത (recidivism)യും ഈ പ്രദേശങ്ങളിലെ കുട്ടികളില്‍ കൂടുതലായി കാണപ്പെടുന്നുണ്ട്. ഇത്തരം സ്ഥലങ്ങള്‍ക്ക് 'ഡിലിങ് ക്വന്‍സി പ്രദേശങ്ങള്‍' എന്ന പേര് നല്‍കിയിട്ടുണ്ട്. താമസക്കാര്‍ മാറുന്നുണ്ടെങ്കിലും, ദീര്‍ഘകാലം നിലനില്‍ക്കുന്ന ഉയര്‍ന്ന ഡിലിങ് ക്വന്‍സി നിരക്കുകളുള്ള സ്ഥലങ്ങളെയാണ് 'ഡിലിങ് ക്വന്‍സി പ്രദേശങ്ങള്‍' (delinquency areas) എന്നു പറയുന്നത്. ഒരു രാജ്യത്തു നിന്നും മറ്റൊരു രാജ്യത്തേക്കു കുടിയേറിപ്പാര്‍ക്കുന്ന പലരും ഡിലിങ് ക്വന്‍സി പ്രദേശങ്ങളിലാണ് താമസമാക്കുന്നത്. ഇവരുടെ മക്കള്‍ സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാനുള്ള സാധ്യത കൂടുതലാണെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു.

കൂടുതലും ആണ്‍ കുട്ടികളാണ് സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതായി കണ്ടുവരുന്നത്. ഈ രംഗത്ത് പെണ്‍കുട്ടികളുടെ എണ്ണവും ഈയിടെ ക്രമേണ വര്‍ധിച്ചു വരുന്നുണ്ട്. സ്ത്രീകള്‍ക്ക് സ്വാതന്ത്ര്യം അനുവദിച്ചിട്ടുള്ള സമൂഹങ്ങളില്‍ ഡിലിങ് ക്വന്റുകളായ പെണ്‍കുട്ടികളുടെ എണ്ണം മറ്റുള്ളവരെ അപേക്ഷിച്ച് കൂടുതലാണ്. ജപ്പാന്‍, തുര്‍ക്കി മുതലായ രാഷ്ട്രങ്ങളില്‍ രണ്ടാം ലോകയുദ്ധത്തിനുശേഷം സ്ത്രീകള്‍ക്കു പല പുതിയ അവകാശങ്ങളും അനുവദിക്കുകയുണ്ടായി. ഇതിനു ശേഷം ഈ രാഷ്ട്രങ്ങളില്‍ സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന പെണ്‍കുട്ടികളുടെ എണ്ണം വളരെ വര്‍ധിച്ചതായി കാണുന്നു.

ഡിലിങ് ക്വന്‍സിക്കു നിദാനമാകുന്ന സാമൂഹ്യ-സാംസ്കാരിക ഘടകങ്ങളെ മൂന്നായി തിരിക്കാമെന്നു മനഃശാസ്ത്രജ്ഞര്‍ അഭിപ്രായപ്പെടുന്നു.

അന്യഥാത്വ (alienation)വും ചട്ടങ്ങളെ വെല്ലുവിളിക്കാനുള്ള പ്രവണതയും

ഇന്നത്തെ പല കൗമാരപ്രായക്കാരും അന്യഥാത്വമനുഭവിക്കുന്നവരാണ്. എന്നാല്‍ ഇവര്‍ എല്ലാവരും ഡിലിങ് ക്വന്റുകളാകുന്നില്ല. സാമൂഹ്യമൂല്യങ്ങളോട് യോജിപ്പില്ലാത്തവരും അതേസമയം സ്വന്തം ലക്ഷ്യമെന്തെന്നോ ആദര്‍ശങ്ങളേതൊക്കെയെന്നോ മനസ്സിലാക്കാന്‍ കഴിവില്ലാത്തവരുമാണ് ഡിലിങ് ക്വന്റുകളാകുന്നത്. മറ്റു മനുഷ്യരോടും, ഈ ലോകത്തോടു തന്നെയും ഇവര്‍ക്ക് പുച്ഛമാണ്. ഇവരുടെ കുറ്റകൃത്യങ്ങള്‍ ഇതിന്റെ ബാഹ്യലക്ഷണമായി കണക്കാക്കാം.

സമൂഹത്തില്‍ നിന്നുള്ള നിഷ്കാസനം

പതിനാറു തൊട്ട് ഇരുപതുവരെ പ്രായമുള്ളവരുടെ ഇടയില്‍ ഇന്ന് ഒരു പ്രത്യേക ഉപവിഭാഗം കാണപ്പെടുന്നു. പഠനം തുടരുവാനുള്ള കഴിവോ അര്‍പ്പണബോധമോ ഒരു തൊഴിലാരംഭിക്കുവാനുള്ള ശേഷിയോ ഇവര്‍ക്കില്ല. മത്സരബുദ്ധിക്കും വൈദഗ്ധ്യത്തിനും പ്രാധാന്യം കല്പിക്കുന്ന ഇന്നത്തെ സമൂഹത്തില്‍ ഇവര്‍ ആര്‍ക്കും വേണ്ടാത്തവരായിമാറുന്നു. നിരാശയും മടുപ്പും അകറ്റുവാന്‍ വേണ്ടിയാണ് ഇക്കൂട്ടര്‍ സാമൂഹ്യവിരുദ്ധ പ്രവൃത്തികളിലേക്കു കുതിച്ചു ചാടുന്നത്.

ഡിലിങ് ക്വന്റ് സംഘങ്ങള്‍

പലപ്പോഴും സംഘം ചേര്‍ന്നാണ് ഇളംപ്രായക്കാര്‍ കുറ്റകൃത്യങ്ങള്‍ നടത്താറുള്ളത്. പ്രായപൂര്‍ത്തിയാകാത്തവര്‍ നടത്തുന്ന കുറ്റകൃത്യങ്ങളില്‍ ഉദ്ദേശം 70-90 ശതമാനത്തോളം സംഘം ചേര്‍ന്നോ രണ്ടുപേര്‍ ചേര്‍ന്നോ ചെയ്യുന്നവയാണ്. സമൂഹവുമായി പൊരുത്തപ്പെടുന്നതില്‍ പ്രയാസം നേരിടുന്ന കൗമാരപ്രായക്കാരാണ് പൊതുവേ ഡിലിങ് ക്വന്റ് സംഘങ്ങളില്‍ അംഗങ്ങളാകാറുള്ളത്. തങ്ങള്‍ സമൂഹത്തില്‍ നിന്നും പുറന്തള്ളപ്പെട്ടവരാണ് എന്ന് ഇവര്‍ വിശ്വസിക്കുന്നു. സംഘത്തിലെ അംഗത്വം ഇവരുടെ ഏകാന്തത അകറ്റുവാന്‍ ഒരു പരിധി വരെ സഹായകമാകുന്നു.

ക്ലോവാര്‍ഡ്, ഓഹ് ലിന്‍ ( Cloward & Ohlin1963) എന്നീ മനശ്ശാസ്ത്രജ്ഞര്‍ ഡിലിങ് ക്വന്റ് സംഘങ്ങളെ ക്രിമിനല്‍ സംഘങ്ങള്‍ (Criminal subculture), സംഘട്ടനാത്മക സംഘങ്ങള്‍ (conflict subculture), പലായനാത്മക സംഘങ്ങള്‍ (retreatist subculturfe) എന്നിങ്ങനെ മൂന്നായി വിഭജിച്ചിരിക്കുന്നു. ക്രിമിനല്‍ സംഘങ്ങള്‍ പണത്തിനുവേണ്ടിയാണ് മോഷണവും മറ്റു കുറ്റകൃത്യങ്ങളും ചെയ്യുന്നത്. സംഘട്ടനാത്മക സംഘങ്ങളില്‍ അക്രമവും ദേഹോപദ്രവവുമാണ് ഗ്രൂപ്പില്‍ സ്ഥാനം നേടാനുള്ള മാര്‍ഗങ്ങള്‍. പലായനാത്മക സംഘങ്ങളില്‍പ്പെട്ടവര്‍ മദ്യം, മയക്കുമരുന്ന്, അനിയന്ത്രിതമായ ലൈംഗികബന്ധങ്ങള്‍ എന്നിവയിലൂടെ ജീവിതപ്രശ്നങ്ങളില്‍ നിന്നും ഒളിച്ചോടുവാന്‍ ശ്രമിക്കുന്നവരാണ്.

അടുത്തകാലം വരെ, ആണ്‍കുട്ടികള്‍ക്ക് മാത്രമാണ് ഇത്തരം സംഘങ്ങളുണ്ടായിരുന്നത്. ഇപ്പോള്‍ പെണ്‍കുട്ടികള്‍ക്കും ഇത്തരം സംഘങ്ങളുള്ളതായി കാണുന്നു. ഡിലിങ് ക്വന്റ് സംഘങ്ങള്‍ക്ക് സ്ഥിരത കുറവാണ്. ഇവയുടെ നേതൃത്വം പലപ്പോഴും മാറിമാറി വരുന്നു. അംഗങ്ങളുടെ പദവികളും ചുമതലകളും ഇടയ്ക്കിടയ്ക്ക് മാറാറുമുണ്ട്.

തീവ്രമായ വൈകാരികസമ്മര്‍ദം ഡിലിങ്ക്വന്‍സിക്കിടയാക്കാം. ഉദാ. മാതാവിന്റെയോ പിതാവിന്റെയോ മരണം, കുടുംബജീവിതത്തിന്റെ തകര്‍ച്ച മുതലായ സംഭവങ്ങള്‍ ചില സന്ദര്‍ഭങ്ങളില്‍ ഇളംപ്രായക്കാരെ കുറ്റകൃത്യങ്ങളിലേക്കു നയിക്കാറുണ്ട്. ഒരു വ്യക്തിയുടെ ആത്മാഭിമാനത്തിന് ക്ഷതമേല്പിക്കുന്ന ഏതനുഭവവും ഡിലിങ് ക്വന്‍സിക്കിടയാക്കാം.

സിനിമയിലും മറ്റു മാധ്യമങ്ങളിലുമുള്ള ഹിംസയുടെ അതിപ്രസരവും കൗമാരപ്രായക്കാരെ ഡിലിങ് ക്വന്റുകളാക്കാമെന്നു ചില മനഃശാസ്ത്രജ്ഞര്‍ അഭിപ്രായപ്പെടുന്നു. എന്നാല്‍ മാധ്യമങ്ങള്‍ കുറ്റകൃത്യങ്ങള്‍ ചെയ്യുവാന്‍ ആരെയും പ്രേരിപ്പിക്കുന്നില്ല എന്നും, കുറ്റവാസനയുള്ളവരുടെ പ്രവര്‍ത്തനരീതികള്‍ തുറന്നു കാട്ടുക മാത്രമേ ചെയ്യുന്നുള്ളൂ എന്നും അഭിപ്രായമുണ്ട്.

ഡിലിങ് ക്വന്‍സി നിയന്ത്രണം

വിദഗ്ധരായ പരിശീലകരും ആവശ്യമായ എല്ലാ സൗകര്യങ്ങളുമുള്ള പുനരധിവാസ കേന്ദ്രങ്ങളും ഡിലിങ് ക്വന്റുകളുടെ സ്വഭാവപരിഷ്കരണത്തിനും പുനരധിവാസത്തിനും വളരെയധികം ഗുണം ചെയ്യും. പ്രതികൂലമായ ചുറ്റുപ്പാടുകളില്‍ നിന്നു മാറിനില്‍ക്കാനും ലോകത്തേയും, തങ്ങളെത്തന്നേയും കൂടുതല്‍ മനസ്സിലാക്കാനുമുള്ള അവസരം ഇവര്‍ക്ക് പുനരധിവാസകേന്ദ്രങ്ങളില്‍ ലഭിക്കുന്നു. ഇവിടെ ഇവര്‍ക്ക് വിദ്യാഭ്യാസം പൂര്‍ത്തിയാക്കുവാനും, തൊഴില്‍ പരിശീലനം നേടുവാനും ഉള്ള സൗകര്യവും ലഭ്യമാണ്. മനഃശാസ്ത്രപരമായ ഉപബോധനം, സംഘചികിത്സ എന്നിങ്ങനെ പല മാര്‍ഗങ്ങളും ഇവരുടെ സ്വഭാവപരിഷ്കരണത്തിനായി അവലംബിക്കാന്‍ സാധിക്കും. ഇവരുടെ മാതാപിതാക്കള്‍ക്കും ഉപബോധനം നല്‍കുന്നുണ്ട്. കുട്ടികളുടെ ആത്മവിശ്വാസം ഊട്ടിയുറപ്പിക്കുവാന്‍ പര്യാപ്തമായ പരിചരണമാണ് പുനരധിവാസകേന്ദ്രങ്ങളില്‍ നല്‍കേണ്ടത്.

ചില രാജ്യങ്ങളില്‍ ജൂവനൈല്‍ കോടതികള്‍ ബാലകുറ്റവാളികള്‍ക്ക് പ്രൊബേഷന്‍ (probation) അനുവദിക്കുന്നുണ്ട്. പ്രൊബേഷന്‍ കാലയളവില്‍, ഒരു പ്രത്യേക ഉദ്യോഗസ്ഥന്റെ മേല്‍നോട്ടത്തില്‍ ബാലകുറ്റവാളിയെ പുനരധിവസിപ്പിക്കുവാനുള്ള ശ്രമങ്ങള്‍ നടക്കുന്നു. ഇന്ത്യയില്‍ 1986-ല്‍ നിലവില്‍ വന്ന 'ജൂവനൈല്‍ ജസ്റ്റിസ് ആക്റ്റ്' (Juvenile Justice Act) ആണ് ബാലകുറ്റവാളികളെ കൈകാര്യം ചെയ്യുന്നതിനുള്ള മാര്‍ഗരേഖയായി സ്വീകരിച്ചിട്ടുള്ളത്. കേരളത്തില്‍ ഡിലിങ് ക്വന്റുകള്‍ക്കായി 'ഗവണ്‍മെന്റ് സ്പെഷ്യല്‍ ഹോമു'കള്‍ സ്ഥാപിച്ചിട്ടുണ്ട്. ഇവിടെ ഇവര്‍ക്ക് വ്യത്യസ്ത തൊഴിലുകളില്‍ പരിശീലനം നല്‍കുകയും, സാമൂഹ്യ വ്യവസ്ഥിതിയുമായി പൊരുത്തപ്പെടുവാനുതകുന്ന കര്‍മപരിപാടികള്‍ ആവിഷ്കരിച്ചു നടപ്പിലാക്കുകയും ചെയ്തുവരുന്നു.

ഡിലിങ് ക്വന്‍സി തടയുന്നതിനായി ചേരിനിര്‍മാര്‍ജനം അത്യന്താപേക്ഷിതമാണ്. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുട്ടികള്‍ക്ക് ആവശ്യമായ വിദ്യാഭ്യാസസൗകര്യങ്ങള്‍ നല്‍കുക, ഒരു തൊഴില്‍ കണ്ടെത്തുവാന്‍ അവരെ സഹായിക്കുക എന്നീ നടപടികളും ആവശ്യമാണ്. ഭരണകര്‍ത്താക്കളുടെയും, സാമൂഹ്യ പ്രവര്‍ത്തകരുടെയും സര്‍വോപരി മാതാപിതാക്കളുടെയും സംഘടിതമായ ശ്രമത്തിലൂടെ മാത്രമേ ഡിലിങ് ക്വന്‍സി ഫലപ്രദമായി നിയന്ത്രിക്കുവാന്‍ സാധിക്കുകയുള്ളൂ.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍