This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഡിക്കിന്‍സന്‍, എമിലി (1830 - 86)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഡിക്കിന്‍സന്‍, എമിലി (1830 - 86)

Dickinson, Emily

അമേരിക്കന്‍ (ഇംഗ്ലീഷ്) കവയിത്രി. 1830 ഡി. 10-ന് മസാച്ചുസെറ്റ്സിലെ ആംഹേഴ്സ്റ്റില്‍ ജനിച്ചു. ആംഹേഴ്സ്റ്റ് അക്കാദമി, മൗണ്ട് ഹോളിയോക് ഫീമെയ് ല്‍ സെമിനാരി എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. വാഷിങ്ടണ്‍, ഫിലാഡെല്‍ഫിയ, ബോസ്റ്റണ്‍ എന്നിവിടങ്ങളിലെ ഹ്രസ്വസന്ദര്‍ശനങ്ങളൊഴിച്ചാല്‍ മിക്കവാറും ഏകാന്തജീവിതമാണ് ഇവര്‍ നയിച്ചിരുന്നത്.

എമിലി ഡിക്കിന്‍സന്റെ ജീവിതകാലത്ത് അവരുടെ കൃതികളൊന്നും പ്രസിദ്ധീകരിക്കുകയുണ്ടായില്ല. മരണാനന്തരം ചില പണ്ഡിതന്മാര്‍ എഡിറ്റു ചെയ്തു പ്രസിദ്ധീകരിച്ച കവിതകളാണ് ഇന്നു ലഭ്യമായിട്ടുളളത്. 1960-ല്‍ തോമസ് എച്ച്. ജോണ്‍സന്‍ പ്രസിദ്ധീകരിച്ച കംപ്ലീറ്റ് പോയംസ് ഇക്കൂട്ടത്തില്‍ പ്രഥമഗണനീയമാണ്. എമിലി ഡിക്കിന്‍സന്‍ പലപ്പോഴായി എഴുതിയ കത്തുകള്‍ മേബല്‍ ലൂയിസ് റ്റോഡ് 1894-ല്‍ രണ്ടു വാല്യങ്ങളായി പ്രസിദ്ധീകരിക്കുകയുണ്ടായി.

എമിലി ഡിക്കിന്‍സന്‍

എമിലി ഡിക്കിന്‍സന്റെ കവിതകളില്‍ അനാവരണം ചെയ്യപ്പെടുന്ന സംവേദന ശീലത്തിന്റെ(sensibility)സവിശേഷത ആരുടെയും ശ്രദ്ധയാകര്‍ഷിക്കും. ബാലിശമെന്നും(childish) ബാലനിര്‍വിശേഷ(childlike)മെന്നും ഭ്രമാത്മകമെന്നും(whimsical) ഒക്കെ ഇതിനെ നിരൂപകര്‍ മനോധര്‍മം പോലെ വിശേഷിപ്പിച്ചിട്ടുണ്ട്. എമിലി ഡിക്കിന്‍സന്റെ കവിതകളിലെ ബിംബങ്ങളുടെ വൈചിത്രത്തിന് ഒരു ഉദാഹരണം താഴെ ചേര്‍ക്കുന്നു.

'Great streets of silence led away To neighbourhoods of pause'

'ബാഡ് ഗ്രാമര്‍' എന്നു നിരൂപകര്‍ വിശേഷിപ്പിക്കാറുളള ഭാഷാശൈലിയാണ് എമിലി ഡിക്കിന്‍സന്റെ കവിതകളുടെ മറ്റൊരു സവിശേഷത. Time is a test of trouble But not a remedy If such it prove, it prove too There was no malady.'

എന്നീ വരികള്‍ ഇതിന് ഉദാഹരണമാണ്. ഇത്തരം പ്രയോഗങ്ങള്‍ക്കു കാരണം കവയിത്രിയുടെ അശ്രദ്ധയാണെന്ന് (habitual carelessness)മോള്‍സ് കേഴ്സ് (Maule's Curse) എന്ന ഗ്രന്ഥത്തില്‍ പ്രസിദ്ധ നിരൂപകനായ ഐവര്‍ വിന്റേഴ്സ് അഭിപ്രായപ്പെടുന്നു.

എമിലി ഡിക്കിന്‍സന്റെ പദ്യനിബന്ധത്തില്‍ കാണുന്ന ക്രമരാഹിത്യം (irredularities in metre and rhyme) പല നിരൂപകരും ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ബാല്യം മുതല്‍ കേട്ടു ശീലിച്ച കീര്‍ത്തനങ്ങളുടെ താളത്തെ അല്പമൊന്നു പരിഷ്കരിച്ചു കാവ്യരചനയില്‍ ഉപയോഗിക്കുകയാണ് അവര്‍ ചെയ്തത്. യാന്ത്രികമായ ക്രമബദ്ധത വിരസതയ്ക്കു വഴി വെയ്ക്കുമെന്ന് അവര്‍ ഭയപ്പെട്ടിട്ടുണ്ടാകണം.

1886 മേയ് 15-ന് എമിലി ഡിക്കിന്‍സന്‍ അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍