This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഡാനിഷ് ഭാഷയും സാഹിത്യവും

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

06:44, 12 ഡിസംബര്‍ 2008-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഡാനിഷ് ഭാഷയും സാഹിത്യവും

Danish Language and Literature

ഭാഷ. ഇന്തോ-യൂറോപ്യന്‍ ഗോത്രത്തിലെ ജര്‍മാനിക് ഉപവിഭാഗത്തില്‍ ഉത്തര സ്ക്കാന്‍ഡിനേവിയന്‍ ശാഖയില്‍പ്പെടുന്ന ഒരു ഭാഷ. ഏകദേശം അന്‍പതു ലക്ഷത്തിലധികം ജനങ്ങള്‍ ഉപയോഗിച്ചുവരുന്നു. ഡെന്‍മാര്‍ക്കിലെ ഔദ്യോഗിക ഭാഷയായ ഡാനിഷ്, ഗ്രീന്‍ലാന്‍ഡ്, ജ്ജൂട്ട്ലാന്‍ഡ്, ഡാനിഷ് ദ്വീപുകള്‍, ബോണ്‍ഹോം, ഫറോയ് ദ്വീപുകള്‍ എന്നിവിടങ്ങളിലാണ് മുഖ്യമായും പ്രചാരത്തിലിരിക്കുന്നത്. ഭൂമിശാസ്ത്രപരമായി സ്ക്കാന്‍ഡിനേവിയന്‍ ഭാഷകളായ നോര്‍വീജിയന്‍, സ്വീഡിഷ് എന്നിവയോട് അടുത്ത ബന്ധമുള്ള ഡാനിഷിന്റെ ഒരു ഭാഷാഭേഭമാണ് നോര്‍വേ നഗരങ്ങളില്‍ സംസാരിക്കപ്പെടുന്നതെന്ന് അഭിപ്രായമുണ്ട്. ഈ ഭാഷാഭേദത്തെ ഡാനോ-നോര്‍വീജിയന്‍ എന്നു വിളിക്കുന്നു.

ജര്‍മന്‍ അതിര്‍ത്തി പ്രദേശങ്ങളിലും ഡാനിഷ് ഭാഷ സംസാരിക്കുന്നവരുണ്ട്. 1658 വരെ സ്വീഡന്‍ പ്രദേശങ്ങളായ സ്കെയിന്‍, ബ്ലെകിംഗോ, ഹാലന്‍ഡ് എന്നിവിടങ്ങളിലും 1500-1814 കാലഘട്ടത്തില്‍ നോര്‍വേയിലും ഐസ്ലാന്‍ഡ്, ഫറോയ് ദ്വീപുകള്‍, ഗ്രീന്‍ലാന്‍ഡ് എന്നിവിടങ്ങളിലും രണ്ടാം ഭാഷയായും ഡാനിഷ് ഉപയോഗിച്ചിരുന്നു. സ്ക്കാന്‍ഡിനേവിയന്‍ വിഭാഗത്തില്‍ ഏറ്റവും കൂടുതല്‍ മാറ്റങ്ങള്‍ക്ക് വിധേയമായ ഭാഷയാണ് ഡാനിഷ്. വിസ്തീര്‍ണത്തില്‍ ചെറുതെങ്കിലും ഡെന്‍മാര്‍ക്കില്‍ വൈവിധ്യമാര്‍ന്ന ധാരാളം ഭാഷാഭേദങ്ങള്‍ ഉപയോഗത്തിലുണ്ട്. ഡെന്‍മാര്‍ക്കിന്റെ തലസ്ഥാന നഗരിയായ കോപ്പന്‍ഹാഗന്‍, സീലാന്‍ഡ് എന്നിവിടങ്ങളില്‍ മാനക ഭാഷാ രൂപത്തിനാണ് പ്രചാരം. ഓരോ ദ്വീപിനും സ്വന്തമായി ഓരോ ഭാഷാഭേഭമുണ്ട്. ഈ ഭാഷാഭേദങ്ങള്‍ പരസ്പരം മനസ്സിലാക്കാനും പ്രയാസമാണ്. 'ഡാന്‍സ്ക്' എന്ന് തനതായ പേരുള്ള ഡാനിഷും നോര്‍വിജിയനും ഒരേ ലിപിയാണുള്ളത്. ഇംനീഷിലെ ഇരുപത്താറ് അക്ഷരങ്ങള്‍ക്ക് പുറമേ ae, ø, a° (aa) എന്നീ അക്ഷരങ്ങളും ഇവയിലുണ്ട്.

സാഹിത്യം. ഡാനിഷ് സാഹിത്യത്തിലെ ഏറ്റവും പ്രാചീനമായ കൃതികള്‍ ലോഹങ്ങളിലും ശിലകളിലും ആലേഖനം ചെയ്യപ്പെട്ട ലിഖിതങ്ങളാണ്. 3-ാം ശ. മുതല്‍ റൂണിക് ലിപി ഉപയോഗിച്ചു തുടങ്ങിയെങ്കിലും 8 മുതല്‍ 11 ശ. വരെയുള്ള ലിഖിതങ്ങളാണ് മിക്കവയും. ഇവ വീക്കീങ് കാലഘട്ട (850-1050) ത്തിലെ ജീവിതത്തിലേക്ക് വെളിച്ചം വീശുന്നു. രാജാക്കന്മാര്‍, വീരസേനാനായകന്മാര്‍, പള്ളിവികാരികള്‍ തുടങ്ങിയവരുടെ സമാധികളിലാണ് ഈ ലിഖിതങ്ങള്‍ രേഖപ്പെടുത്തിയിട്ടുള്ളത്. ഹ്രസ്വവും യഥാര്‍ഥവും സൂക്ഷ്മവും ആയ വിവരങ്ങള്‍ അനുപ്രാസത്തോടുകൂടിയ കവിതാ ശകലങ്ങളിലാക്കിയിരിക്കുന്നു,

ആയിരാമാണ്ടോടടുത്ത് ഡെന്‍മാര്‍ക്കില്‍ ക്രിസ്തുമതം പ്രചാരത്തില്‍ വന്നതോടെ റൂണിക് ലിപിക്കു പകരം ലത്തീന്‍ ലിപി ഉപയോഗിക്കാന്‍ തുടങ്ങി. ഈ കാലഘട്ടത്തില്‍ ലത്തീന്‍ ഭാഷയിലെഴുതപ്പെട്ട ഡാനിഷ് സാഹിത്യമാണ്, സാക്സോഗ്രമാറ്റിക്കസിന്റെ ഹിസ്റ്റോറിയ സാനിക (ഗെസ്റ്റാഡാനോറം). ലോകസാഹിത്യത്തിലെ ആദ്യത്തെ ഡാനിഷ് സംഭാവനയായ ഈ കൃതി ഐതിഹാസിക കെട്ടുകഥകളില്‍ തുടങ്ങി 12-ാം ശ. വരെയുള്ള ഡെന്‍മാര്‍ക്ക് ചരിത്രം ഉള്‍ക്കൊള്ളുന്നു. പ്രാസത്തോടു കൂടിയ ഈരടികളും രാജാക്കന്മാരുടെ ചരിത്രവും ചേര്‍ന്ന വിബോര്‍ഗിലെ ബിഷപ്പ് ഗുന്നര്‍ രചിച്ച ജ്ജുട്ട്ലാന്‍ഡ് നിയമം ഡാനിഷ് പ്രാചീന കൃതികളില്‍പ്പെടുന്നു. 1550-ല്‍ ബൈബിള്‍ ഡാനിഷ് ഭാഷയിലേക്ക് വിവര്‍ത്തനം ചെയ്തതോടെ ആ ഭാഷയുടെ നവോത്ഥാനവും സാഹിത്യത്തിന്റെ വികാസവും തുടങ്ങിയെന്നു പറയാം.

ഡാനിഷ് ഭാഷയുടെ ലിപി മാതൃക

മധ്യകാലഘട്ടത്തിലെ ഡാനിഷ് സാഹിത്യത്തില്‍ ഏറ്റവും വികാസം പ്രാപിച്ച ശാഖയാണ് കഥാഗീതങ്ങള്‍. മറ്റു രാജ്യങ്ങളിലെ കഥാഗീതങ്ങളെക്കാള്‍ ശ്രേഷ്ഠമായ സ്ഥാനമാണ് ഡെന്‍മാര്‍ക്കിലെ കഥാഗീതങ്ങള്‍ക്കുള്ളത്. മൂവായിരം പാഠാന്തരങ്ങളോടു കൂടിയ അഞ്ഞൂറിലധികം കഥാഗീതങ്ങള്‍ ഈ ഭാഷയിലുണ്ട്. 1591-ല്‍ കഥാഗീതങ്ങള്‍ ഉള്‍ക്കൊള്ളുന്ന ആദ്യത്തെ കൃതി പ്രസിദ്ധീകൃതമായി. 1536-ഓടു കൂടിത്തന്നെ തദ്ദേശീയ ഭാഷയില്‍ പുതിയ സാഹിത്യകൃതികള്‍ ഉണ്ടായിത്തുടങ്ങിയിരുന്നു. 16-ാം ശ.-ത്തിലെ ഡാനിഷ് കവിതകള്‍ മതപരമായ ഭാവം ഉള്‍ക്കൊണ്ട സ്തോത്രങ്ങളായിരുന്നു. ഗദ്യവിഭാഗത്തില്‍ നിയല്‍സ് ഹെമ്മിങ്സണ്‍ ഏറെ സ്മരണീയനാണ്. ഹെറോനിമസ് ജസ്റ്റീന്‍ റാഞ്ചിന്റെ സ്കൂള്‍ നാടകങ്ങള്‍ ഡാനിഷ് നാടകത്തിന്റെ ആരംഭം കുറിച്ചു.

17-ാം ശ.-ത്തില്‍ ഡെന്‍മാര്‍ക്കില്‍ ധാരാളം വ്യാകരണപണ്ഡിതന്മാരും പുരാവസ്തു സമ്പാദകരും ഉണ്ടായി. ഒലെവോം, പെദര്‍സീവ് എന്നിവര്‍ പ്രത്യേക പരിഗണന അര്‍ഹിക്കുന്നു. ഈ കാലഘട്ടത്തിലെ പ്രശസ്തമായ ഗദ്യകൃതിയാണ് ലിയനോരാ ക്രിസ്റ്റീനയുടെ ഫാമേഴ്സ് മിന്‍ഡേ. കോപന്‍ഹാഗനിലെ ബ്ലൂ ടവറില്‍ ഇരുപതു വര്‍ഷക്കാലം തടവറയിലായിരുന്നപ്പോള്‍ കഥാനായകന് ഉണ്ടായ അനുഭവങ്ങളാണ് ഈ കൃതിയിലെ പ്രമേയം. സോറെന്‍ തെര്‍കെല്‍സെന്‍, ആന്‍ഡേഴ്സ് അറേബോ, ആന്‍ഡേഴ്സ് ബോര്‍ഡിങ്, തോമസ് കിംഗോ എന്നിവര്‍ ഈ കാലയളവിലെ പ്രശ്സതരായ കവികളത്രേ. സ്ത്രോത്രഗീതങ്ങള്‍, പ്രബോധനപരമായ കവിതകള്‍, ഗോപകാവ്യങ്ങള്‍ എന്നിവ രചിക്കുന്നതില്‍ നിപുണനായ തോമസ് കിംഗോയുടെ സംഭാവനകള്‍ ഡാനിഷ് സാഹിത്യവികാസത്തെ ഏറെ സഹായിച്ചു.

18-ാം ശ.-ത്തില്‍ ഫ്രെഞ്ച്-ഇംഗ്ലീഷ് സാഹിത്യ-തത്ത്വശാസ്ത്രങ്ങളുടെ സ്വാധീനത്താല്‍ സാഹിത്യ വിമര്‍ശനവും ജര്‍മന്‍ സ്വാധീനത്താല്‍ അന്തര്‍ നിരീക്ഷണാത്മകവും മതപരവുമായ രഹസ്യവാദവും ഉടലെടുത്തു. ലുഡ്വിഗ് ഹോള്‍ബര്‍ഗ്, എച്ച്. എ. ബോറോസണ്‍ എന്നിവരുടെ നേത്യത്വത്തിലാണ് വിവിധ വാദമുഖങ്ങള്‍ രൂപംകൊണ്ടത്. ലുഡ്വിഗിന്റെ ഫലിതങ്ങളും മുപ്പത്തിരണ്ട് ശുഭാന്തനാടകങ്ങളും വളരെ പ്രശസ്തമാണ്. 1722-ല്‍ ഇദ്ദേഹം കോപ്പന്‍ഹാഗനില്‍ ആദ്യത്തെ ഡാനിഷ് നാടകശാല തുറക്കുകയും മോളിയേയുടെ ശൈലിയില്‍ ശുഭാന്ത നാടകങ്ങള്‍ രചിക്കുകയും ചെയ്തു. ജന്മനാ നോര്‍വേക്കാരനായ ലുഡ്വിഗ് ഭാവനാസമ്പന്നനായ ഒരു ഉപന്യാസകാരനും ചരിത്രകാരനും കൂടിയായിരുന്നു. വളരെക്കാലം കോപ്പന്‍ഹാഗനില്‍ കഴിച്ചുകൂട്ടിയ ഇദ്ദേഹം ആധുനിക ഡാനിഷ് സാഹിത്യത്തിന്റെ പിതാവായി അറിയപ്പെടുന്നു. ബോറോസണ്‍ ആകട്ടെ ശുദ്ധകവിയെന്ന നിലയില്‍ പ്രശസ്തി നേടി.

ലുഡ് വിഗ് ഹോള്‍ബര്‍ഗ്

ഡാനിഷ് സാഹിത്യത്തെ സംബന്ധിച്ചിടത്തോളം 19-ാം ശ. സുവര്‍ണകാലഘട്ടമായിരുന്നു. 18-ാം ശ.-ത്തിന്റെ അവസാനത്തോടെ ഡാനിഷ് സാഹിത്യത്തില്‍ പ്രബലമായ സാഹിത്യനവോത്ഥാനം ഉണ്ടായി. ജോണ്‍ ഹെര്‍മണ്‍ വെസ്സലിന്റെ ദുരന്ത ഹാസ്യവീരകാവ്യമായ കെയ് ര്‍ ലസ്ഡ് ഉദന്‍ സ്ട്രോംപെര്‍ ഈ നവോത്ഥാനത്തിന് തിളക്കം കൂട്ടി. ഈ കാലഘട്ടത്തില്‍ തന്നെ സമകാലിക ജര്‍മന്‍ ഇംഗ്ലീഷ് സാഹിത്യങ്ങളുടെ സ്വാധീനത്താല്‍ വികാരപ്രധാനമായ ഒട്ടേറെ കവിതകളും രചിക്കപ്പെട്ടു. 18-ാം ശ.-ത്തിലെ അവസാനത്തെ എഴുത്തുകാരനായ ജെന്‍സ് ബാഗ്ഗേസെന്‍ അനുഗൃഹീതനായ കവിയായിരുന്നെങ്കിലും ഇദ്ദേഹത്തിന്റെ സ്വാധീനം ക്രമേണ കുറഞ്ഞു വരുകയാണുണ്ടായത്.

ജര്‍മനിയില്‍ നിന്നാണ് കാല്പനികതാവാദം ഇവിടെ എത്തിയത്. എന്നാല്‍, ഡെന്‍മാര്‍ക്കിലെ കാല്പനികത മൗലികമായി വ്യത്യസ്തമാണ്. ആദം ഒയ് ഹ്ലെന്‍ഷ് ലാഗറിന്റെ നേതൃത്വത്തിലാണ് കാല്പനികത ഇവിടെ ശക്തിപ്പെട്ടത്. ഇതിഹാസങ്ങളും ഭാവഗീതങ്ങളും സംഗീത നാടകങ്ങളും ദുരന്തനാടകങ്ങളും ഇദ്ദേഹം രചിക്കുകയുണ്ടായി. ഫ്രെഡറിക് പലുഡന്‍മുള്ളര്‍, ജോണ്‍ ലുഡ്വിഗ് ഹെയ്ബെര്‍ഗ് എന്നിവര്‍ ഒസ് ഹ്ലെന്‍ഷ് ലാഗനിന്റെ സമകാലികരാണ്. മതശാസ്ത്രജ്ഞരായ എന്‍. എഫ്. എസ്. ഗ്രണ്ട്ത് വിഗ് ഒരു വിദ്യാഭ്യാസ പരിഷ്കര്‍ത്താവ് മാത്രമായിരുന്നില്ല, കെട്ടുകഥകള്‍, ഉപന്യാസങ്ങള്‍ എന്നിവ രചിക്കുന്നതില്‍ അതീവ നിപുണനുമായിരുന്നു. തദ്ദേശവാസിയായ സ്റ്റീന്‍സെന്‍ ബ്ലിഷര്‍, ജൂട്ടലാന്‍ഡ് എന്നിവര്‍ തരിശുഭൂമിയിലെ പ്രകൃതി ദൃശ്യങ്ങളും ഭാഷാഭേദവും പഠനവിധേയമാക്കി. കാല്പനിക കഥകള്‍ രചിച്ച് ലോകസാഹിത്യത്തില്‍ തന്നെ പ്രസിദ്ധി നേടിയ ഡെന്‍മാര്‍ക്കിലെ പ്രഥമ സാഹിത്യകാരനാണ് ഹാന്‍ഡ് ക്രിസ്റ്റിയന്‍ ആന്‍ഡേഴ്സണ്‍.

പരമ്പരാഗത സാഹിത്യ പ്രമേയങ്ങളില്‍ സാമൂഹിക-രാഷ്ട്രീയ- മാനസിക പ്രശ്നങ്ങള്‍ക്ക് പ്രാധാന്യം നല്‍കി 19-ാം ശ.-ല്‍ കൃതികള്‍ രചിച്ചവരാണ് ജെന്‍സ് പീറ്റര്‍, ജാക്വേബ് സെന്‍, ഹെര്‍മന്‍ബാങ്, ഹെന്റിക് പൊന്‍റ്റോപ്പിഡന്‍ എന്നീ സാഹിത്യകാരന്മാര്‍. ഹാന്‍സ്ക്രിസ്റ്റി ഈ കാലഘട്ടത്തിലെ യൂറോപ്യന്‍ സംസ്കാരം പൂര്‍ണമായി അപഗ്രഥനം ചെയ്തു.

നോബല്‍ പ്രൈസ് ജേതാവായ വിജെന്‍സെന്‍, ഡാനിഷ് ഐതിഹാസിക ചരിത്ര നോവലുകള്‍ സംഭാവന ചെയ്ത് ഡാനിഷ് സാഹിത്യ രംഗം സമ്പന്നമാക്കി. ദ് ലോങ് ജേര്‍ണി (1908-1922), ദ് ഫാള്‍ ഒഫ് ദ് കിങ് (1900-1901) എന്നിവ ഉദാഹരണങ്ങളാണ്. മാര്‍ട്ടിന്‍ ആന്‍ഡേഴ്സണ്‍, പെല്ലെ ദ് കോണ്‍കറ്റിലും (1906-10) ഡിറ്റേ, ചൈല്‍ഡ് ഒഫ് മാ (1917-21)നിലും ഒരു സാധാരണ ഡാനിഷ് തൊഴിലാളിയെ സഹതാപപൂര്‍വം ചിത്രീകരിച്ചു. ഒന്നാം ലോകയുദ്ധാനന്തരം അനുഭവപ്പെട്ട നിരാശയും അസ്വസ്ഥതയും റ്റോം ക്രസ്റ്റണ്‍സണ്‍ തന്റെ പ്രശസ്ത കൃതിയായ ഹാവോക് (1930) ല്‍ പ്രതിപാദ്യ വിഷയമാക്കി. ശോകാത്മകവും എന്നാല്‍ പരിഹാസം കലര്‍ന്നതുമായ സാമൂഹിക വിഷയങ്ങളാണ് പരാമര്‍ശിച്ചത്. സെവന്‍ ഗോഥിക് ടെയില്‍സ് (1934) പോലെ മൗലിക പ്രമേയങ്ങള്‍ ഉള്‍ക്കൊള്ളുന്ന ചെറുകഥകള്‍ രചിച്ച് ഐസക് ഡിനേസെന്‍ (കരേണ്‍ ബ്ലിക്സണ്‍) ഡാനിഷ് സാഹിത്യരംഗം സമ്പുഷ്ടമാക്കി. ക്രിസ്തീയ വിശ്വാസങ്ങളും മനുഷ്യസഹജമായ ഇച്ഛാശക്തിയും തമ്മിലുള്ള സംഘട്ടനം വ്യക്തമാക്കുന്ന നാടകങ്ങളാണ് രാം ലോകയുദ്ധകാലത്ത് കാജ്മങ്ക് രചിച്ചത്. ഗ്രാമീണ ജീവിതത്തിലെ പ്രാചീന-ആധുനിക പ്രവണതകള്‍ തമ്മിലുള്ള വൈപരീത്യം വെളിപ്പെടുത്തുന്ന നോവലുകള്‍ മാര്‍ട്ടിന്‍ എ. ഹാന്‍സെന്റെ സംഭാവനകളാണ്. മതപരവും തത്ത്വജ്ഞാനപരവുമായ പ്രശ്നങ്ങള്‍ ഉള്‍ക്കൊള്ളുന്ന നോവലാണ് ഇദ്ദേഹത്തിന്റെ ദ ലയര്‍ (1950).

ഹാന്‍സ് ക്രിസ്റ്റിയന്‍ ആന്‍ഡേഴ്സണ്‍

യുദ്ധാനന്തര കാലഘട്ടത്തില്‍ ക്ലനസ് റിഫ്ബ്ജെര്‍ഗ്, ലെയ്ഫ് പാണ്ടുരോ എന്നീ സാഹിത്യകാരന്മാരുടെ ശ്രമഫലമായി ഡാനിഷ് സാഹിത്യം വളരയേറെ വികാസം പ്രാപിച്ചു. സമൃദ്ധി നിറഞ്ഞ നാഗരിക ജീവിതത്തിന്റെ ന്യൂനതകള്‍ ഇവര്‍ പരാമര്‍ശവിഷയമാക്കി. ആധുനികവും ചരിത്രപരവുമായ പ്രമേയങ്ങളാണ് എച്ച്. സി. ബ്രാനറും തോര്‍കില്‍സ് ഹാന്‍സും ചര്‍ച്ചാ വിഷയമാക്കിയത്. 1960-കളിലെ രചനകളില്‍ രാഷ്ട്രീയഛായ പ്രബലപ്പെട്ടു. 1970-ല്‍ പെണ്ണെഴുത്തിന്റെ ഒരു വിസ്ഫോടനം തന്നെ ഉണ്ടായി. എല്‍സഗ്രസ്, സൂസന്നേ ബ്രോഗര്‍, ഉള്ള ഡഹലെറൂവ്, ഡയടിയര്‍ മോര്‍ച് ആദിയായവര്‍ ഈ രംഗത്ത് പ്രവര്‍ത്തിച്ചവരില്‍ പ്രമുഖരാണ്.

ശിലായുഗത്തിനും ആയസയുഗത്തിനും (പിച്ചളയുഗം) മധ്യേയുള്ള 'ലര്‍' കാലഘട്ടത്തില്‍ ഡെന്‍മാര്‍ക്കിന് തനതായ ഒരു സംഗീത പാരമ്പര്യം ഉണ്ടായിരുന്നതായി രേഖകളുണ്ട്. ഈ പാരമ്പര്യം നാടോടിപ്പാട്ടുകളുടെ രൂപത്തിലും ദേവാലയ കവിതകള്‍, ആസ്ഥാന കവിതകള്‍ എന്നീ രൂപങ്ങളിലും വിഭജിക്കപ്പെട്ടു. 16-ാം ശതകത്തിന്റെ അവസാനത്തോടു കൂടി ആസ്ഥാന കവിതാ വിഭാഗം വളരെ പുഷ്ടി നേടി. ഈ കാലഘട്ടത്തിലെ വളരെ പ്രശസ്തനായ ഡാനിഷ് ഗാനരചയിതാവാണ് ഡെയ്ട്രിച്ച് ബുഹ്തേഹൂസ്. 1722-ല്‍ ഡാനിഷ് തിയെറ്റര്‍ സ്ഥാപിതമായതോടെ തദ്ദേശിയ-വിദേശീയ സംഗീതജ്ഞരുടെ ശ്രദ്ധാകേന്ദ്രം കോപ്പന്‍ഹാഗനായിത്തീര്‍ന്നു. ദേശീയ സംഗീതത്തിന്റെ വികാസത്തേയും കാല്പനിക കാലഘട്ടത്തിന്റെ ആദ്യഘട്ടങ്ങളേയും ഇത് അഭിവൃദ്ധിപ്പെടുത്തി.

സെറെന്‍ കിയേര്‍കേഗാഡ്

19-ാം ശ. -ല്‍ ജര്‍മന്‍കാരനായ ഫ്രെഡറിക് കൂഹ്ലൗ നയ് ല്‍സ് ഗേഡ്; ജെ.പി.ഇ. ഹാര്‍ട്ട്മാന്‍, പി.ഇ. ലാംഗെ മുള്ളര്‍ ആദിയായവരുടെ ക്ലാസിക്കല്‍-സംഗീതരംഗത്തെ സംഭാവനകള്‍ സ്മരണീയമാണ്. 20-ാം ശ. -ത്തിലെ അമാനുഷികനായ സംഗീതജ്ഞനാണ് കാള്‍ നിയല്‍സണ്‍. കാല്പനികതയെയും ആധുനികതയെയും കൂട്ടിയിണക്കി ആറ് സ്വരമേളനവും രണ്ടു സംഗീതികയും ചേര്‍ത്താണ് ഇദ്ദേഹം ഗാനരചന നടത്തിയിരിക്കുന്നത്. പല ഡാനിഷ് സംഗീതജ്ഞരേയും ഇദ്ദേഹത്തിന്റെ രചനകള്‍ക്ക് സ്വാധീനിക്കാന്‍ കഴിഞ്ഞെങ്കിലും ര‌ണ്ടാം ലോകയുദ്ധത്തിനു ശേഷമാണ് ഡെന്‍മാര്‍ക്കിനു വെളിയില്‍ ഇദ്ദേഹം പ്രശസ്തനായത്. രണ്ടാം ലോകയുദ്ധത്തിനു ശേഷം സംഗീതരംഗം കൂടുതല്‍ തീവ്രമായി വികസിക്കുകയും നിയല്‍സ് വിഗ്ഗോ ബെന്റ്സണ്‍, ക്നുഡാഗേ റീസാഗര്‍, ഇബ്നോര്‍ഹോം, ഹെര്‍മന്‍ കോപ്പല്‍ ആദിയായവര്‍ സജീവമായി പ്രവര്‍ത്തിക്കുകയും ചെയ്തു.

കാജ്മങ്ക്

ഡെന്‍മാര്‍ക്കിലെ നൃത്യനാടകങ്ങള്‍ ലോകപ്രശസ്തിയാര്‍ജിച്ചവയാണ്. 1748-ല്‍ സ്ഥാപിതമായ റോയല്‍ തിയെറ്റര്‍ 1829-ല്‍ അഗസ്റ്റ് ബൗര്‍നോവില്ലയുടെ കാലത്ത് വളരെ പ്രശസ്തമായി. അന്‍പതു വര്‍ഷക്കാലം ഡാനിഷ് നൃത്യനാടകവേദിക്കു വേണ്ടി പ്രവര്‍ത്തിച്ച് ഇദ്ദേഹം ഈടുറ്റ സംഭാവനകള്‍ നല്‍കി. ഈ നാടകവേദി അന്താരാഷ്ട്ര പ്രശസ്തിയിലേക്ക് ഉയരുകയും ആ പ്രശസ്തി ഇപ്പോഴും നിലനില്‍ക്കുകയും ചെയ്യുന്നു. ഡാനിഷ് സംഗീതവും നൃത്യനാടകങ്ങളും ലോകമെങ്ങും ഏറെ പ്രശസ്തി നേടിക്കഴിഞ്ഞിരിക്കുന്നു. എന്നാല്‍, ഡാനിഷ് സിനിമ ഈ നിലവാരം പുലര്‍ത്തുന്നില്ല. ഡാനിഷ് കഥാസാഹിത്യവും കലാപ്രാധാന്യമുള്ള സിനിമകള്‍ക്കൊപ്പം സിനിമാരംഗം പരിപോഷിപ്പിക്കുന്നു. റേഡിയോ, ടെലിവിഷന്‍ എന്നീ മാധ്യമങ്ങള്‍ക്കൊപ്പം രാഷ്ട്രീയ തലത്തിലും ഡാനിഷ് സാംസ്കാരിക വികസന പ്രവര്‍ത്തനങ്ങള്‍ക്ക് പ്രത്യേക പരിഗണന നല്‍കിവരുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍