This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഡണ്‍സ് സ്കോട്ടസ്, ജോണ്‍ (1265/1266-1308)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഡണ്‍സ് സ്കോട്ടസ്, ജോണ്‍ (1265/1266-1308)

Duns Scotus,John

മധ്യകാലഘട്ടത്തിലെ സ്കോട്ടിഷ് മതപണ്ഡിതനും തത്ത്വചിന്തകനും. അതിസൂക്ഷ്മ ഗുണങ്ങളില്‍ വളരെയധികം താത്പര്യം പ്രകടിപ്പിച്ചിരുന്ന ഇദ്ദേഹം 'സൂക്ഷ്മദൃക്കായ വൈദികന്‍' എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. അമലോത്ഭവസിദ്ധാന്തത്തിന്റെ പ്രധാന വക്താവായ ഇദ്ദേഹത്തിന് 'മരിയന്‍ വൈദികന്‍ 'എന്നപേരും ഉണ്ടായിരുന്നു. സ്കോട്ട്ലന്‍ഡിലെ ബെര്‍വിക്ഷെയറിലെ ഡണ്‍സില്‍ (Duns) ജനിച്ച ഇദ്ദേഹം പതിനഞ്ചാമത്തെ വയസ്സില്‍ ഫ്രാന്‍സിസ്കന്‍ സഭയില്‍ അംഗമായി; 1291-ല്‍ വൈദികപ്പട്ടം ലഭിച്ചു. 1293 മുതല്‍ 1296 വരെ പാരിസില്‍ പഠനം നടത്തിയ ഇദ്ദേഹം പിന്നീട് ഇംഗ്ളണ്ടിലേക്കു മടങ്ങുകയും ഓക്സ്ഫോഡില്‍ പ്രഭാഷണങ്ങള്‍ നടത്തുകയും ചെയ്തു. ഇതിനു ശേഷം പാരിസില്‍ അധ്യാപനം നടത്തിയ ഇദ്ദേഹം 1303 ജൂണില്‍ അവിടെ നിന്ന് പുറത്താക്കപ്പെട്ടു. ഫ്രാന്‍സിലെ രാജാവായ ഫിലിപ്പ് നാലാമന് എതിരായി പോപ് ബോണിഫേസ് എട്ടാമനെ പിന്തുണച്ച കാരണത്താലാണ് ഇദ്ദേഹത്തെ നാടു കടത്തിയത്. 1304 മുതല്‍ ഇദ്ദേഹം വീണ്ടും പാരിസില്‍ അധ്യാപനം ആരംഭിക്കുകയും 1305-ല്‍ റീജന്റ് മാസ്റ്റര്‍ ആവുകയും ചെയ്തു. 1307-ല്‍ ഇദ്ദേഹത്തിന് കൊളോണിലേക്ക് സ്ഥലം മാറ്റം ലഭിച്ചു.

സ്കോട്ടസിന്റെ പ്രമാണങ്ങളെക്കുറിച്ച് ഇപ്പോഴും അവ്യക്തത നിലനില്‍ക്കുന്നു. വ്യാകരണം, തര്‍ക്കശാസ്ത്രം, ആത്മീയവാദം, ദൈവശാസ്ത്രം എന്നിവയെക്കുറിച്ചെല്ലാം ഉള്ള ഇദ്ദേഹത്തിന്റെ വീക്ഷണങ്ങള്‍ ശിഷ്യന്മാര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. അതില്‍ അവരുടെ അഭിപ്രായങ്ങളും കലര്‍ന്നിരിക്കാന്‍ ഇടയുണ്ട്. സ്കോട്ടസ്സിന്റേത് എന്നു കരുതിയിരുന്ന ചില കൃതികള്‍ അദ്ദേഹത്തിന്റേതല്ല എന്ന് പിന്നീട് തെളിഞ്ഞിട്ടുണ്ട്. ഓപസ് ഒക്സൊനിയന്‍സ് (Opus Oxoniense), റിപൊര്‍ട്ടാറ്റ പരിസിയന്‍സിയ (Reportata Parisiensia) പീറ്റര്‍ ലൊമ്പാര്‍ഡിന്റെ (Peter Lombard) സെന്റന്‍സസ് (Sentences) നെക്കുറിച്ചുള്ള വീക്ഷണങ്ങള്‍, ക്വേസ്റ്റിയനെസ് ക്വഡ്ലിബെറ്റലെസ് (Quaestiones Quadlibetales), ഡിപ്രിമൊ പ്രിന്‍സിപിയൊ (Deprimo Principio) എന്നിവയാണ് സ്കോട്ട്സിന്റെ പ്രധാന കൃതികള്‍. അരിസ്റ്റോട്ടലിന്റെ തര്‍ക്കശാസ്ത്രത്തെ സംബന്ധിച്ചും സ്കോട്ടസ് നിരവധി കൃതികള്‍ രചിച്ചിട്ടുണ്ട്. ക്വേസ്റ്റിയനെസ് ഇന്‍ ലിബ്രൊസ് അരിസ്റ്റൊറ്റെലിസ് ദ അനിമ (Quaestiones in libros Aristotelis De Anima), കൊളെഷ്യനെസ് ഒക്സൊനിയന്‍സെസ് (Collationes Oxonienses), 'കൊളെഷ്യനെസ് പരിസിയെന്‍സസ്' (Collationes Parisienses), 'ക്വേസ്റ്റിയനെസ് സബ്റ്റിലിസ്സിമെ ഇന്‍ മെറ്റഫിസികം അരിസ്റ്റോറ്റെലിസ്' (Quaestiones Subtillissimae in metaphysicam Aristotelis) എന്നിവ സ്കോട്ടസിന്റെ പ്രധാനകൃതികളില്‍ ഉള്‍പ്പെടുന്നു.

ജോണ്‍ ഡണ്‍സ് സ്കോട്ടസ്

ഫ്രാന്‍സിസ്കന്‍ തത്ത്വചിന്തയുടെയും വേദാന്തത്തിന്റെയും പ്രധാന വക്താവ് സ്കോട്ടസ് ആണ്. സെന്റ് തോമസ് അക്വിനാസ് ഡോമിനിക്കന്‍ വീക്ഷണത്തെ എന്ന പോലെ സ്കോട്ടസ് ഫ്രാന്‍സിസ്കന്‍ വീക്ഷണത്തെ പ്രതിനിധീകരിക്കുന്നു. അഗസ്റ്റിനിയനിസ (Augustinianism) വും തോമിസവും (Thomism) സംയോജിപ്പിച്ച് അതിവിശിഷ്ടമായ ഒരു വീക്ഷണം രൂപീകരിക്കുവാന്‍ ഇദ്ദേഹം പരിശ്രമിച്ചു. ഈ രണ്ടു രീതികളുടെയും കുറ്റങ്ങളും കുറവുകളും ഇല്ലാതാക്കുവാനും ഇദ്ദേഹം ശ്രമിക്കുകയുണ്ടായി. അതിനാല്‍ ഇദ്ദേഹത്തിന്റെ കൃതികളില്‍ അഗസ്റ്റിനിയന്‍ സിദ്ധാന്തങ്ങളുടെയും തോമിസ്റ്റിക് സിദ്ധാന്തങ്ങളുടെയും വിമര്‍ശനങ്ങള്‍ ദൃശ്യമാണ്.

അക്വിനാസിന്റെ വീക്ഷണത്തില്‍ ഭൌതിക വസ്തുക്കളുടെ സത്തയാണ് ധിഷണയുടെ ആധാരം. എന്നാല്‍ മനുഷ്യധിഷണയുടെ വിഷയം അസ്തിത്വം തന്നെയാണ് എന്നാണ് സ്കോട്ടസിന്റെ വാദം. പദാര്‍ഥവും രൂപവും ഭൌതികവസ്തുക്കളുടെ പ്രധാന തത്ത്വങ്ങളാണ് എന്ന സിദ്ധാന്തത്തെ സ്കോട്ടസ് അംഗീകരിക്കുന്നു. രൂപത്തില്‍ നിന്ന് വ്യത്യസ്തമായി പദാര്‍ഥത്തിന് അതിന്റേതായ ഒരു ധര്‍മമുണ്ടെന്നും സ്കോട്ടസ് അഭിപ്രായപ്പെടുന്നു.

മനുഷ്യനില്‍ രണ്ടു രൂപങ്ങള്‍ ഉള്ളതായി സ്കോട്ടസ് വിശ്വസിച്ചു; ശരീരവും ആത്മാവും. ആത്മാവിനെ ഉള്‍ക്കൊള്ളുന്ന ഉപാധിയാണ് ശരീരം. ആത്മാവ് വിടവാങ്ങിയാലും ശരീരം അവശേഷിക്കും. ധിഷണയെയും ഇച്ഛാശക്തിയെയും ആത്മാവില്‍ നിന്ന് വ്യത്യസ്തമായി കാണുവാന്‍ സ്കോട്ടസ് വിസമ്മതിക്കുന്നു. ആത്മാവും വ്യത്യസ്ത കഴിവുകളും തമ്മിലും, കഴിവുകള്‍ തമ്മില്‍ തന്നെയും ഔപചാരികമായ വേര്‍തിരിവ് മാത്രമേ ഉള്ളുവെന്ന് സ്കോട്ടസ് വാദിക്കുന്നു. ആത്മാവിന്റെ അനശ്വരതയെ വിശ്വാസത്തിലൂടെ മാത്രമേ അറിയാന്‍ കഴിയുകയുള്ളൂ എന്നും ഇത് മറ്റു രീതിയില്‍ തെളിയിക്കുവാന്‍ സാധിക്കുകയില്ലെന്നുമാണ് ഇദ്ദേഹത്തിന്റെ അഭിപ്രായം.

പരമോന്നതമായ നന്മയും കര്‍ത്തവ്യ നിര്‍വഹണവും ആയി ബന്ധപ്പെടുത്തുമ്പോള്‍ മാത്രമേ നന്മയ്ക്കും കര്‍ത്തവ്യനിര്‍വഹണത്തിനും അര്‍ഥം കൈവരുകയുള്ളൂ എന്ന് സ്കോട്ടസ് വിശ്വസിച്ചു. സൂക്ഷ്മമായി പരിശോധിച്ചാല്‍ പത്ത് കല്പനകളില്‍ ദൈവത്തോടുള്ള കടമകളെക്കുറിച്ച് പറയുന്നത് മാത്രമാണ് സ്വാഭാവികനിയമമെന്ന് സ്കോട്ടസ് പറഞ്ഞു.

സ്കോട്ടസിന്റെ സിദ്ധാന്തത്തിന്റെ പ്രധാന ആശയം ദൈവത്തെ സ്നേഹമായി സങ്കല്പിക്കുന്നതാണ്. സൃഷ്ടികര്‍മം തന്നെ ദൈവത്തിന്റെ സ്നേഹത്തിന്റെ പ്രഭാവമാണ്. ജീവികള്‍ അവനെ സ്നേഹിക്കുവാനായി അവന്‍ തന്റെ നന്മ പങ്കു വയ്ക്കുന്നു. സ്കോട്ടസ് ധിഷണയെക്കാള്‍ പ്രാധാന്യം ഇച്ഛാശക്തിക്ക് നല്‍കിയിരിക്കുന്നു. ദൈവസ്നേഹത്തിലൂടെ മാത്രമേ ആനന്ദം ലഭിക്കുകയുള്ളൂ. വിശ്വത്തിന്റെ ആദിയും മധ്യവും അന്ത്യവും എല്ലാം ക്രിസ്തുവാണ്; അവന്‍ മനുഷ്യനായും ദൈവമായും വര്‍ത്തിക്കുന്നു എന്നാണ് ഇദ്ദേഹം അഭിപ്രായപ്പെട്ടിട്ടുള്ളത്.

കൊളോണില്‍ 1308 ന. 8-ന് ഇദ്ദേഹം അന്തരിച്ചു. ഭൗതിക ശരീരം കൊളോണിലെ ഫ്രാന്‍സിസ്കന്‍ ദേവാലയത്തില്‍ അടക്കം ചെയ്തു. ഫ്രാന്‍സിസ്കന്‍ സഭയില്‍ സ്കോട്ടസ്സിന് വിശുദ്ധന്റെ സ്ഥാനമാണുള്ളത്. എന്നാല്‍ ഇത് പരക്കെ അംഗീകരിക്കപ്പെട്ടിട്ടില്ല.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍