This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഡഗ്ളസ്സ്, ഫ്രഡറിക് (1817-95)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഡഗ്ലസ്സ്, ഫ്രഡറിക് (1817-95)

Douglass, Frederick

അമേരിക്കയിലെ അടിമവിമോചനപ്പോരാളി. പത്രപ്രവര്‍ത്തകന്‍, ഗ്രന്ഥകാരന്‍, വാഗ്മി എന്നീ നിലകളില്‍ പ്രസിദ്ധന്‍. വശ്യവും പണ്ഡിതോചിതവുമായ പ്രസംഗചാതുരിയും സാമര്‍ഥ്യവും കൊണ്ട് 19-ാം നൂറ്റാണ്ടിലെ പ്രഗല്ഭനായ അടിമവിമോചകനെന്ന ഖ്യാതി നേടുവാന്‍ ഇദ്ദേഹത്തിനു സാധിച്ചു. കിഴക്കന്‍ മെരിലാന്‍ഡിലെ തുക്കാഹോവില്‍ (Tuckahoe) 1817 ഫെ.-ലാണ് ജനനം. വെള്ളക്കാരനായ അച്ഛന്റേയും നീഗ്രോ അടിമയായിരുന്ന ഹാരിയറ്റ് ബെയ്ലി എന്ന അമ്മയുടേയും മകനായി ജനിച്ച ഇദ്ദേഹത്തിന്റെ യഥാര്‍ഥ നാമം ഫ്രഡറിക് അഗസ്റ്റസ് വാഷിങ്ടണ്‍ ബെയ്ലി എന്നാണ്. ചെറുപ്പത്തിലേ അടിമപ്പണിക്കു നിയോഗിക്കപ്പെട്ട ഇദ്ദേഹം സ്വപ്രയത്നത്തിലൂടെ വിദ്യാഭ്യാസം നേടി. കപ്പലില്‍ ജോലിക്കായി നിയോഗിക്കപ്പെട്ടപ്പോള്‍ നാവികനെന്ന വ്യാജേന 1838-ല്‍ ന്യൂയോര്‍ക്കിലേക്ക് ഒളിച്ചുകടന്ന് അടിമപ്പണിയില്‍നിന്നും രക്ഷപ്പെട്ടു. പിന്നീട് ന്യൂ ബെഡ്ഫോഡിലെത്തി ഫ്രഡറിക് ഡഗ്ലസ്സ് എന്ന പേരു സ്വീകരിച്ച് മൂന്നു വര്‍ഷം സാധാരണ തൊഴിലാളിയായി ജീവിച്ചു.

ഫ്രഡറിക് ഡഗ്ലസ്സ്

1841-ല്‍ മസ്സാച്ചുസെറ്റ്സിലെ നാന്‍റ്റെക്കില്‍ (Nantucket) അടിമത്തത്തിനെതിരായുള്ള സമ്മേളനത്തില്‍ പങ്കെടുത്തുകൊണ്ടു നടത്തിയ ഉജ്വല പ്രസംഗം മസ്സാച്ചുസെറ്റ്സിലെ അടിമത്തവിരുദ്ധ സൊസൈറ്റിയുടെ ഏജന്റായി ഇദ്ദേഹം നിയമിക്കപ്പെടാന്‍ കാരണമായി. തുടര്‍ന്ന് ന്യൂ ഇംഗ്ലണ്ടിലും മറ്റു പല സ്ഥലങ്ങളിലും അടിമത്തത്തിനെതിരായി നിരന്തരം പ്രഭാഷണം നടത്തി. ഒരു അടിമയായി വളര്‍ന്നുവന്നയാളാണിദ്ദേഹം എന്ന് വിശ്വസിക്കാന്‍ പ്രയാസം തോന്നുന്നതരത്തില്‍ ഗംഭീരമായിരുന്നു ഇദ്ദേഹത്തിന്റെ വാഗ്ധോരണി. നരേറ്റീവ് ഒഫ് ദ് ലൈഫ് ഒഫ് ഫ്രഡറിക് ഡഗ്ളസ്സ് എന്ന ആത്മകഥാഗ്രന്ഥം 1845-ല്‍ പ്രസിദ്ധീകരിച്ചു. ഇതിനെത്തുടര്‍ന്നുണ്ടായ പ്രതിബന്ധങ്ങളും എതിര്‍പ്പുകളുംമൂലം ഡഗ്ളസ്സ് ഇംഗ്ലണ്ടിലേക്കു പോയി. 1845 മുതല്‍ '47 വരെയുള്ള കാലത്ത് നടത്തിയ അടിമത്ത വിരുദ്ധ പ്രസംഗങ്ങള്‍ ഇംഗ്ലണ്ടില്‍ ഡഗ്ളസിനെ ശ്രദ്ധേയനാക്കി. ഇംഗ്ലണ്ടിലെ സുഹൃത്തുക്കള്‍ പണം സ്വരൂപിച്ച് മുന്‍ ഉടമയ്ക്ക് നല്‍കി ഇദ്ദേഹത്തെ അടിമയെന്ന ബന്ധനത്തില്‍ നിന്നും ഔദ്യോഗികമായി മോചിപ്പിച്ചു. 1847-ല്‍ യു. എസ്സില്‍ മടങ്ങിയെത്തിയ ഡഗ്ളസ്സ് 60 വരെയും പ്രഭാഷണങ്ങള്‍ തുടര്‍ന്നു. അടിമത്തവിരുദ്ധ പ്രചാരണത്തിനായി നോര്‍ത്ത് സ്റ്റാര്‍ എന്ന ഒരു പ്രസിദ്ധീകരണവും ഇദ്ദേഹം 1863 വരെ നടത്തിയിരുന്നു. പിന്നീട് ഇത് ഫ്രഡറിക് ഡഗ്ളസ് പേപ്പര്‍ എന്ന പേരിലും പ്രസിദ്ധീകരിച്ചു തുടങ്ങി. എബ്രഹാം ലിങ്കണുമായി ആശയ വിനിമയം നടത്തുവാനും അടുപ്പം സ്ഥാപിക്കുവാനും ഡഗ്ളസ്സിനു കഴിഞ്ഞിരുന്നു. അമേരിക്കന്‍ ആഭ്യന്തരയുദ്ധകാലത്ത് ഇദ്ദേഹം നീഗ്രോകളെ സംഘടിപ്പിച്ച് യൂണിയന്‍ സേനയില്‍ ചേര്‍ത്തിരുന്നു. 1850-കളുടെ അന്ത്യത്തോടെ റിപ്പബ്ളിക്കന്‍ പാര്‍ട്ടിയെ പിന്തുണയ്ക്കുന്ന രാഷ്ട്രീയ സമീപനം സ്വീകരിച്ച ഡഗ്ളസ്സിന് 1870-കള്‍ മുതല്‍ ചില ഉന്നത ഔദ്യോഗികസ്ഥാനങ്ങളിലേക്കുള്ള നിയമനം യു. എസ്. ഗവണ്‍മെന്റ് നല്‍കിയിരുന്നു. ഒടുവില്‍ 1889 മുതല്‍ 91 വരെ ഹെയ്തിക്കുവേണ്ടിയുള്ള മന്ത്രിയായി നിയമിതനായി. മൈ ബോണ്ടേജ് ആന്‍ഡ് മൈ ഫ്രീഡം (1855), ലൈഫ് ആന്‍ഡ് ടൈംസ് ഒഫ് ഫ്രഡറിക് ഡഗ്ളസ് (1881) എന്നീ രണ്ട് ആത്മകഥാഗ്രന്ഥങ്ങളും ഇദ്ദേഹം രചിച്ചിട്ടുണ്ട്. 1895 ഫെ. 20-ന് ഇദ്ദേഹം വാഷിങ്ടണില്‍ നിര്യാതനായി (ഡോ. ബി. സുഗീത, സ.പ.)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍