This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ട്രിബോളജി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ട്രിബോളജി

Tribology

തെന്നിമാറുന്ന പ്രതലങ്ങള്‍ (sliding surfaces) തമ്മിലുള്ള അന്യോന്യക്രിയയെക്കുറിച്ച് പ്രതിപാദിക്കുന്ന വിജ്ഞാന ശാഖ. ഘര്‍ഷണം, തേയ്മാനം, മെഴുക്കിടല്‍ (lubrication) എന്നീ മൂന്നു വിഷയങ്ങള്‍ ഇതില്‍ ഉള്‍പ്പെടുന്നു. ഈ മൂന്നു വിഷയങ്ങളും യഥാക്രമം ഭൗതിക അഥവാ യാന്ത്രിക എന്‍ജിനീയറിങ്, പദാര്‍ഥ വിജ്ഞാനം (material science), രസതന്ത്രം എന്നീ ശാസ്ത്ര ശാഖകളുടെ ഭാഗങ്ങളാകയാല്‍ ഇവ മൂന്നിന്റേയും സ്വാധീനം ട്രിബോളജിയില്‍ ഉണ്ടായിരിക്കും.

തേയ്മാനം അളക്കാന്‍ ഉപയോഗിക്കുന്ന സ്പി-ട്രിബൊടെസ്റ്റര്‍

മനുഷ്യനും പ്രക്യതിയുമായുള്ള ഇടപെടലുകളിലെല്ലാം ട്രിബോളജിയുടെ മാനങ്ങള്‍ ദര്‍ശിക്കാനാകും. മിക്ക ട്രിബോളജിക്കല്‍ പ്രതിഭാസങ്ങളും മനുഷ്യര്‍ക്ക് ഗുണകരവും ആവശ്യമുള്ളതുമാണ്; അവയില്ലാതെ ജീവിതം പോലും സാധ്യമാവില്ല. എന്നാല്‍ ചില ട്രിബോളജിക്കല്‍ പ്രതിഭാസങ്ങള്‍ ശല്യമുണ്ടാക്കുന്നവയും അനാവശ്യങ്ങളുമാണ്. ഘര്‍ഷണം, തേയ്മാനം എന്നിവ സൃഷ്ടിക്കുന്ന പ്രയാസങ്ങള്‍ ഇവയ്ക്കുദാഹരണങ്ങളാണ്. അവ നീക്കാനായി പ്രത്യേകം ക്രമീകരണങ്ങള്‍ തന്നെ വേണ്ടിവരികയും ചെയ്യും. മനുഷ്യനിര്‍മിത ഊര്‍ജത്തിലൊരു വലിയ ഭാഗം നഷ്ടപ്പെടാന്‍ ഘര്‍ഷണം വഴിയൊരുക്കുന്നു. അതുപോലെതന്നെ തേയ്മാനം മൂലം ഉപയോഗശൂന്യമാകുന്ന പദാര്‍ഥങ്ങള്‍, മാറ്റി സ്ഥാപിക്കാനായി ഉത്പാദന ശേഷിയുടെ നല്ലൊരു ഭാഗം ചെലവാക്കേതായും വരുന്നു.

നടക്കുക, ഓടുക, സാധനങ്ങള്‍ കൈകാര്യം ചെയ്യുക, അടുക്കി വയ്ക്കുക എന്നിവയ്ക്ക് ഘര്‍ഷണം അത്യന്താപേക്ഷിതമാണ്. എന്നാല്‍ എന്‍ജിനുകള്‍, വാച്ചിന്റെ ആന്തരിക ഭാഗങ്ങള്‍ എന്നിങ്ങനെ തുടര്‍ച്ചയായി പ്രവര്‍ത്തിക്കുന്ന വസ്തുക്കളില്‍ വളരെ കുറച്ച് ഘര്‍ഷണമേ പാടുള്ളൂ. അതുപോലെ ബ്രേക്, ക്ലച്ച് എന്നീ സംവിധാനങ്ങളിലെ ഘര്‍ഷണം സ്ഥിരമായവയാവണം; ഇല്ലെങ്കില്‍ വാഹനങ്ങള്‍ ഓടിക്കുമ്പോള്‍ അനാവശ്യവും അരോചകവുമായ ഇളക്കം അനുഭവപ്പെടും. രണ്ടു നൂറ്റാണ്ടിലേറെയായി ഘര്‍ഷണത്തെക്കുറിച്ച് പഠനം നടത്തിവരുന്നുണ്ടെങ്കിലും ഇന്നും ഘര്‍ഷണത്തിന്റെ യഥാര്‍ഥ സ്വഭാവം മനസ്സിലാക്കപ്പെട്ടിട്ടില്ല. രണ്ടു പ്രതലങ്ങള്‍ തമ്മിലുള്ള ഉരസലിലൂടെ എപ്രകാരമാണ് ഊര്‍ജം നഷ്ടപ്പെടുന്നു എന്നത് ഇന്നും അജ്ഞാതമാണുതാനും.

വസ്തുക്കളുടെ തേയ്മാനം സര്‍വവ്യാപിയായ ഒരു പ്രതിഭാസമാണ്. അല്പമെങ്കിലും തേയ്മാനം ഇല്ലാതെ രണ്ടു വസ്തുക്കള്‍ തമ്മില്‍ സ്പര്‍ശിക്കാനേ കഴിയില്ല. നാണയങ്ങള്‍ തേഞ്ഞു പോകുന്നതും, പെന്‍സില്‍ എഴുതി തീര്‍ന്നുപോകുന്നതും, തീവണ്ടി ഓടി പാളങ്ങള്‍ തേഞ്ഞുപോകുന്നതും ഇതിനുദാഹരണങ്ങളാണ്. ജീവനുള്ളവയും സ്വയം വളരാന്‍ കഴിവുള്ളവയും ഒഴിച്ച് മറ്റെല്ലാത്തരം വസ്തുക്കളിലും തേയ്മാനം ഉണ്ടാകുന്നു. ജീവനുണ്ടെങ്കിലും വളരാന്‍ കഴിവില്ലാത്ത അവയവങ്ങളിലും (ഉദാ: പല്ലുകള്‍) തേയ്മാനം ഉണ്ടാവുന്നുണ്ട്. തേയ്മാന പ്രക്രിയകളുടെ ബാഹുല്യവും, തേയ്മാനത്തിനു വിധേയമാകുന്ന പദാര്‍ഥത്തിന്റെ വളരെ കുറഞ്ഞ അളവുമാണ്, തേയ്മാനത്തെക്കുറിച്ചുള്ള പഠനത്തിന്റെ പ്രധാന തടസ്സങ്ങള്‍. തേയ്മാനം വരുന്ന പദാര്‍ഥങ്ങളുടെ റേഡിയോആക്റ്റീവ് ഐസോട്ടോപ്പുകള്‍ നിര്‍മിച്ച് ലേസര്‍ രീതി വഴി തേയ്മാനത്തെക്കുറിച്ച് ഇന്ന് പഠനങ്ങള്‍ നടത്തിവരുന്നുണ്ട്. ഈ പഠനങ്ങളിലൂടെ തേയ്മാനത്തെ പറ്റിയുള്ള പുതിയ അറിവുകളും ലഭ്യമായിട്ടുണ്ട്.

വസ്തുക്കളുടെ ഘര്‍ഷണം വഴിയുള്ള തേയ്മാനം കുറയ്ക്കാനായി മെഴുക്കിടല്‍ എന്ന രീതി പുരാതന കാലം മുതല്‍ നടപ്പിലാക്കിയിരുന്നു. വലിയ വസ്തുക്കള്‍ വലിച്ചു കൊണ്ടു പോകുമ്പോഴുണ്ടാകുന്ന ഘര്‍ഷണം ഒഴിവാക്കാനായി 4,000-വര്‍ഷങ്ങള്‍ക്കു മുമ്പേ തന്നെ ഈജിപ്തില്‍ മെഴുക്കിടല്‍ ഉപയോഗിച്ചിരുന്നതിന്റെ തെളിവുകള്‍ ലഭ്യമാണ്. തേയ്മാനം ഒഴിവാക്കാന്‍ സഹായിക്കുന്നതോടൊപ്പം കൂടുതല്‍ കാലം നിലനില്‍ക്കുന്ന മെഴുക്കിടല്‍ പദാര്‍ഥങ്ങള്‍ നിര്‍മിക്കുകയാണിന്നത്തെ ലക്ഷ്യം. ഇന്ന് ട്രിബോളജിയില്‍ ഏറ്റവും കൂടുതല്‍ പഠനങ്ങള്‍ നടക്കുന്നതും ഈ രംഗത്തുതന്നെയാണ്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍