This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ട്യുര്‍ഗോ, ആന്‍ റോബര്‍ട്ട് ജ്വാക്വി (1727-81)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ട്യുര്‍ഗോ, ആന്‍ റോബര്‍ട്ട് ജ്വാക്വി (1727-81)

Turgot,Anne Robert Jacques

ഫ്രഞ്ച് ധനതത്ത്വശാസ്ത്രജ്ഞനും ഭരണാധികാരിയും. 18-ാം ശ.-ത്തില്‍ ഫ്രാന്‍സില്‍ പ്രചാരത്തിലുണ്ടായിരുന്ന ഫിസിയോക്രാറ്റുകള്‍ എന്ന ധനതത്ത്വശാസ്ത്രജ്ഞരില്‍ ഒരാളായിരുന്നു ട്യുര്‍ഗോ. നാടിന്റെ സമ്പത്തു സൃഷ്ടിക്കുന്നത് കൃഷിക്കാരാണെന്നും മറ്റുള്ളവര്‍ കൃഷിയില്‍ നിന്നുള്ള നേട്ടങ്ങളുടെ പങ്കു പറ്റുന്നുവെന്നുമാണ് ഇദ്ദേഹം വിശ്വസിച്ചത്. പാരിസിലെ ഒരു നോര്‍മന്‍ കുടുംബത്തില്‍ 1727 മേയ് 10-ന് ഇദ്ദേഹം ജനിച്ചു. സോര്‍ബോണ്‍ എന്ന സ്ഥലത്തെ ഇടവകയില്‍ നിന്നാണ് ഇദ്ദേഹം ഭരണമണ്ഡലത്തിലേക്ക് തന്റെ സേവനം മാറ്റിയത്. 1761-ല്‍ ഒരു ജില്ലാ ഭരണാധിപനായ ട്യുര്‍ഗോ 1774-ല്‍ ധനകാര്യമന്ത്രിയായിത്തീരുകയും ഇരുപതുമാസക്കാലം ആ സ്ഥാനത്ത് തുടരുകയും ചെയ്തു. ജില്ലാ ഭരണ കാലത്ത് ഇദ്ദേഹം ഒട്ടനവധി നികുതി പരിഷ്ക്കാരങ്ങള്‍ ഏര്‍പ്പെടുത്തുകയും പോഴ്സലൈന്‍ നിര്‍മാണം പോലുള്ള പല വ്യവസായങ്ങള്‍ സ്ഥാപിക്കുകയും ചെയ്തു. ചില കര്‍ശന ഭരണപരിഷ്ക്കാരങ്ങള്‍ ദേശീയാടിസ്ഥാനത്തില്‍ നടപ്പിലാക്കാന്‍ ശ്രമിച്ചപ്പോള്‍ ഇദ്ദേഹത്തിന്റെ നടപടികള്‍ക്ക് തിരിച്ചടി നേരിടേണ്ടിവന്നു. തുടര്‍ന്ന്, പ്രഭുക്കന്മാരും ധനവാന്മാരും പുരോഹിതരും ചേര്‍ന്ന് ഇദ്ദേഹത്തെ ഉദ്യോഗത്തില്‍ നിന്ന് നിഷ്കാസനം ചെയ്തു.

ആന്‍ റോബര്‍ട്ട് ജ്വാക്വി ട്യുര്‍ഗോ

1766-ല്‍ പ്രസിദ്ധീകരിച്ച ധനരൂപീകരണവും വിതരണവും സംബന്ധിച്ച ചിന്തകള്‍ (Reflections sur la formation et la distribution des richesses) ആണ് ട്യുര്‍ഗോവിന്റെ മുഖ്യ കൃതി. ഗുര്‍ണേയുടെ മാഹാത്മ്യം (Eloge de Gournay; 1759), മൂല്യവും പണവും (valeurs ets Monnaies; 1769), സെന്റ് പെറാവിയുടെ പ്രബന്ധത്തെക്കുറിച്ചുള്ള നിരീക്ഷണങ്ങള്‍ (Observation sur la memoire de M.de saint peravy; 1768) തുടങ്ങിയ കൃതികളിലും ട്യുര്‍ഗോവിന്റെ ധനശാസ്ത്രചിന്തകള്‍ തെളിഞ്ഞുകാണാം.

സ്വതന്ത്ര സമ്പദ് വ്യവസ്ഥയെന്ന ആശയത്തോട് ട്യുര്‍ഗോവിന് ഏറെ ആഭിമുഖ്യമുണ്ടായിരുന്നു. വാങ്ങുന്നവര്‍ക്കും വില്‍ക്കുന്നവര്‍ക്കും ഒരുപോലെ, അനുകൂലമായ വിലകള്‍ ഉറപ്പാക്കുന്നതിനും, പൊതുവേ ധനവര്‍ധനയ്ക്കും ഈ വ്യവസ്ഥയാണ് നല്ലതെന്ന് അദ്ദേഹം കരുതി. ഓരോ വ്യക്തിക്കും ഇഷ്ടമുള്ള ധനസമ്പാദനമാര്‍ഗം സ്വീകരിക്കുന്നതിന് സ്വാതന്ത്യ്രമുണ്ടാകുമ്പോള്‍ മാത്രമാണ് കൃഷിയും വ്യവസായവും എല്ലാം മെച്ചപ്പെട്ട രീതിയില്‍ നടക്കുക.

മൂല്യവും വിതരണവും സംബന്ധിച്ച പ്രബന്ധത്തിലാണ് ട്യുര്‍ഗോ തന്റെ ധനതത്ത്വചിന്തകള്‍ ആദ്യമായി അവതരിപ്പിച്ചതെന്ന് ഷുംപീറ്റര്‍ (Schumpeter) ചൂണ്ടിക്കാണിക്കുന്നുണ്ട്. നൂറു ഖണ്ഡികകളിലായി ഒതുക്കി നിര്‍ത്തിയിരുന്ന ഈ ഗ്രന്ഥത്തില്‍ ധന രൂപീകരണം, മൂല്യം, വില, വേതനം, പണം, മൂലധനം എന്നിവ ഇദ്ദേഹം ചര്‍ച്ച ചെയ്യുന്നു. മൂല്യത്തെക്കുറിച്ച് വിചിന്തനം നടത്തുമ്പോള്‍ ആത്മനിഷ്ഠമായ കാര്യങ്ങള്‍ വിനിമയമൂല്യത്തെ സ്വാധീനിക്കുമെന്ന് ട്യുര്‍ഗോ സിദ്ധാന്തിക്കുന്നുണ്ട്. ഒരാള്‍ക്ക് ഏതെങ്കിലുമൊരു വസ്തുവിനെക്കുറിച്ച് അഭിപ്രായം ഉടലെടുക്കുന്നത് ഒട്ടനവധി കാര്യങ്ങള്‍ അടിസ്ഥാനപ്പെടുത്തിയാണ്, സ്വന്തം ആവശ്യങ്ങള്‍ നേടാന്‍ ആ വസ്തു എത്രകണ്ട് ഉപകരിക്കും, അത് കിട്ടാന്‍ എത്രമാത്രം പ്രയത്നിക്കണം, അതിന്റെ ആപേക്ഷിക ലഭ്യത, തുടങ്ങിയ ഒട്ടനവധി ഘടകങ്ങള്‍ ഇവയില്‍ ഉള്‍പ്പെടുന്നു. ഇത്തരം ഘടകങ്ങളെ അടിസ്ഥാനമാക്കിയുള്ള ഒരാളിന്റെ അഭിപ്രായമാണ് ആ വസ്തുവിന്റെ മതിപ്പുമൂല്യം. ഈ മൂല്യത്തില്‍ നിന്നാണ് 'വിനിമയമൂല്യം' ഉണ്ടാകുന്നത്. വിനിമയരംഗത്തുള്ള കക്ഷികളുടെ മതിപ്പുമൂല്യങ്ങളുടെ ശരാശരിയായിരിക്കും ഇത്. മൂല്യത്തെയും വിതരണത്തെയും സംബന്ധിച്ച സീമാന്തോത്പാദനക്ഷമതാ സിദ്ധാന്ത (theory of marginal productivity)ത്തോട് സാദൃശ്യമുള്ള ചില നിരീക്ഷണങ്ങള്‍ ട്യുര്‍ഗോ ആവിഷ്ക്കരിച്ചു. ഓരോ തവണയും അധികമായി ചെയ്യുന്ന ചെലവിനെക്കാള്‍ അതില്‍ നിന്ന് കിട്ടുന്ന ആദായം കൂടിയിരിക്കുന്നിടത്തോളം കാലം ഉത്പാദനം തുടര്‍ന്നുപോകാമെന്നും അധികമായി ചെയ്യുന്ന ചെലവും അതില്‍ നിന്നുള്ള ആദായവും തുല്യമാവുന്നിടത്ത് ഉത്പാദനം നിര്‍ത്തുന്നതാണ് ഏറ്റവും കൂടുതല്‍ ആദായകരമെന്നും ഇദ്ദേഹം വ്യക്തമാക്കി.

വരുമാനത്തില്‍ നിന്ന് മിച്ചം ഉണ്ടാക്കിയെങ്കില്‍ മാത്രമേ മൂലധനം ഉണ്ടാവുകയുള്ളൂ. ഇത് മിച്ചം പണമാകാം, മറ്റു വസ്തുക്കളാകാം. ധൂര്‍ത്തുകൊണ്ട് മൂലധനം നശിച്ചുപോവുകയും ചെയ്യും. ആവശ്യക്കാരുടെ എണ്ണവും, വായ്പ നല്‍കുന്ന സ്ഥാപനങ്ങളുടെ കഴിവും അനുസരിച്ച് പലിശ നിരക്കുകള്‍ നിര്‍ണയിക്കപ്പെടുന്നു. വിപണിയിലെ ശക്തികള്‍ സ്വതന്ത്രമായ മത്സരത്തിലൂടെ പലിശ നിരക്കുകള്‍ സ്ഥാപിക്കുകയെന്നതാണ് സമൂഹ പുരോഗതിക്ക് ഉതകുന്നതെന്ന് ട്യുര്‍ഗോ വിശ്വസിച്ചു. ആധുനിക തത്ത്വശാസ്ത്രത്തിന്റെ ആദ്യകാലഘട്ടത്തില്‍ ഗണ്യമായ സംഭാവന നല്‍കിയ ഒരു ചിന്തകനായിട്ടാണ് ട്യുര്‍ഗോ കരുതപ്പെടുന്നത്. 1781 മാ. 18-ന് ഇദ്ദേഹം പാരിസില്‍ നിര്യാതനായി.

(എസ്. കൃഷ്ണയ്യര്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍