This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ടോബി, വില്യം ടോബിയാസ് റിംഗിള്‍ (1770 - ?)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ടോബി, വില്യം ടോബിയാസ് റിംഗിള്‍ (1770 - ?)

Toube,William Tobias Ringle

കേരളത്തിലെത്തിയ ആദ്യത്തെ പ്രൊട്ടസ്റ്റന്റ് മിഷണറി. 1770 ആഗസ്റ്റ് 8-ന് ജര്‍മനിയിലെ സിലിഷ്യയില്‍ ജനിച്ചു. ഹാല്ലെ സര്‍വകലാശാലയിലായിരുന്നു വിദ്യാഭ്യാസം. ലൂഥറന്‍ വിശ്വാസിയായിരുന്ന ഇദ്ദേഹം 1797-ല്‍ എസ്.പി.സി.കെ (സൊസൈറ്റി ഫോര്‍ ദ് പ്രൊപഗേഷന്‍ ഒഫ് ക്രിസ്റ്റ്യന്‍ നോളജ്) യുടെ മിഷണറിയായി കല്‍ക്കത്തയില്‍ (ഇപ്പോള്‍ കൊല്‍ക്കത്ത) വന്നുവെങ്കിലും ഇംഗ്ലണ്ടിലേക്ക് വൈകാതെ മടങ്ങിപ്പോകേണ്ടിവന്നു. 1803-ല്‍ എല്‍.എം.എസ്. (ലന്‍ മിഷന്‍ സൊസൈറ്റി) അംഗമാകുകയും 1804-ല്‍ വീണ്ടും ഇന്ത്യയില്‍ മിഷണറിപ്രവര്‍ത്തനങ്ങള്‍ക്കായി എത്തുകയും ചെയ്തു. ഇദ്ദേഹത്തിന്റെ ശരിയായ നാമം വില്യം ടോബിയാസ് റിംഗിള്‍ ടോബി (william Tobias Ringeltaube) എന്നാണ്.

ദക്ഷിണേന്ത്യയില്‍ തരങ്കംപാടി (Tranquebar)യിലെ എസ്. പി.സി.കെ. യുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ച ഇദ്ദേഹം, തിരുവിതാംകൂറിലെ ആദ്യകാല ക്രൈസ്തവരിലൊരാളായ വേദമാണിക്കത്തിന്റെ അഭ്യര്‍ഥനയനുസരിച്ച് 1806 ഏ. -ല്‍ മൈലാടി ഗ്രാമത്തിലെത്തി. അവിടെ ഒരു ക്രൈസ്തവദേവാലയം പണിയുന്നതിനായി ദിവാന്റെ അനുമതിക്കു ശ്രമിച്ചെങ്കിലും വിജയിച്ചില്ല. തന്മൂലം മൈലാടിയില്‍ നിന്ന് പാളയംകോട്ടയിലേക്കുപോയി. അവിടെ മൂന്ന് വര്‍ഷം ചെലവഴിച്ചു. 1809-ല്‍ വീണ്ടും മൈലാടിയിലെത്തി. അധികാരികളുടെ സമീപനത്തില്‍ പിന്നീട് വന്ന മാറ്റം ദേവാലയനിര്‍മാണത്തിന് അനുമതി ലഭിക്കുവാന്‍ കാരണമായി. 1816-ഓട് കൂടി ടോബി മൈലാടിയിലുള്‍പ്പെടെ ഏഴ് പ്രാര്‍ഥനാസമൂഹങ്ങള്‍ സ്ഥാപിച്ചു. എല്ലാ പ്രാര്‍ഥനാസമൂഹങ്ങളോടനുബന്ധിച്ചും വിദ്യാലയങ്ങളും പ്രവര്‍ത്തിച്ചിരുന്നു. സമൂഹത്തിന്റെ താഴെക്കിടയിലുള്ളവര്‍ക്കും പെണ്‍കുട്ടികള്‍ക്കും ഇംഗ്ളീഷ് വിദ്യാഭ്യാസം ലഭിക്കുവാന്‍ ഇത് സഹായകമായി. ബ്രിട്ടിഷ് റസിഡന്റായിരുന്ന കേണല്‍ മെക്കാളെപ്രഭു ടോബിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ സഹായങ്ങള്‍ ചെയ്തു. ടോബി താഴ്ന്ന ജാതിക്കാരുടെ ഉന്നമനത്തിനും ക്ഷേമത്തിനും വേണ്ടിയാണ് കൂടുതലും പ്രവര്‍ത്തിച്ചത്. ജനങ്ങളില്‍ അധികഭാരം ചുമത്തിയിരുന്ന ചില നികുതികള്‍ റദ്ദാക്കുവാന്‍ ഇദ്ദേഹം റസിഡന്റിനെ പ്രേരിപ്പിച്ചത് കൂടുതല്‍ ജനപ്രീതി നേടുവാനിടയാക്കി.

അനാരോഗ്യംമൂലം ഇദ്ദേഹം കേരളത്തിലെ പ്രവര്‍ത്തനങ്ങള്‍ക്ക് വേദമാണിക്കത്തെ ചുമതലപ്പെടുത്തിയതിനുശേഷം 1816-ല്‍ കൊളംബി (ശ്രീലങ്ക)ലേക്കും പിന്നീട് മലാക്കയിലേക്കും പോയി. ഇദ്ദേഹത്തിന്റെ മരണത്തെക്കുറിച്ച് കൃത്യമായ വിവരങ്ങള്‍ ലഭ്യമല്ല. മലയായിലെ കിരാതജാതിക്കാര്‍ ഇദ്ദേഹത്തെ കൊന്നുവെന്നും, മധ്യ ആഫ്രിക്കയിലെ നരഭോജികള്‍ 1820-ല്‍ ഇദ്ദേഹത്തെ കൊലപ്പെടുത്തിയെന്നും, ഈ രണ്ടുവിധത്തിലുമല്ല, ഒരു കപ്പല്‍ യാത്രാമധ്യേ ഇദ്ദേഹം മരിക്കുകയാണുണ്ടായതെന്നുമുള്ള വ്യത്യസ്ത അഭിപ്രായങ്ങളുണ്ട്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍