This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ടെസ്ല, നിക്കോള (1856-1943)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ടെസ് ല, നിക്കോള (1856-1943)

Tesla,Nikola

ക്രൊയേഷ്യന്‍-അമേരിക്കന്‍ ഭൗതികശാസ്ത്രജ്ഞന്‍. ഇന്നത്തെ രീതിയിലുള്ള വൈദ്യുതപ്രേഷണസംവിധാനത്തിന്റെ അടിസ്ഥാനമായ ആള്‍ട്ടര്‍നേറ്റിങ് കറന്റ് (മ.ര.) മോട്ടോര്‍ സിസ്റ്റം കണ്ടുപിടിച്ചത് ഇദ്ദേഹമാണ്.

ഇപ്പോഴത്തെ യൂഗോസ്ലാവ്യയുടെ ഭാഗമായ ക്രൊയേഷ്യയില്‍ 1856 ജൂല. 9-ന് ടെസ്ല ജനിച്ചു. ഗ്രാസ്, പ്രേഗ് എന്നിവിടങ്ങളില്‍നിന്ന് ഗണിതം, ഭൗതികശാസ്ത്രം, തത്ത്വശാസ്ത്രം എന്നിവ അഭ്യസിച്ചശേഷം 1881-ല്‍ ബുഡാപെസ്റ്റില്‍ ടെലിഫോണ്‍ കമ്പനിയിലും 82-ല്‍ പാരിസിലെ കോണ്ടിനെന്റല്‍ എഡിസന്‍ കമ്പനിയിലും ജോലി സ്വീകരിച്ചു. 1884-ല്‍ യു.എസ്സിലേക്ക് കുടിയേറി. ന്യൂയോര്‍ക്ക് സിറ്റിയില്‍ തോമസ് എഡിസനുവേണ്ടി ഡൈനമോകള്‍ നിര്‍മിച്ചു നല്‍കിയിരുന്നത് ടെസ് ല ആയിരുന്നു. പിന്നീട് എഡിസനുമായുള്ള അഭിപ്രായവ്യത്യാസംമൂലം ജോലി രാജിവയ്ക്കുകയും വെസ്റ്റിങ്ഹൗസ് കമ്പനിയില്‍ ചേരുകയും ചെയ്തു. 1887-ല്‍ സ്വന്തമായി ഗവേഷണകേന്ദ്രം സ്ഥാപിച്ച് ഗവേഷണം തുടര്‍ന്ന ടെസ്ല 1891-ല്‍ യു.എസ്. പൗരത്വം സ്വീകരിച്ചു.

നിക്കോള ടെസ് ല

ഭ്രമണം ചെയ്യുന്ന കാന്തികമണ്ഡലത്തിന്റെ കണ്ടുപിടിത്തംവഴി പ്രത്യാവര്‍ത്തി ധാര(മ.ര.)യുടെ ഉത്പാദനം, പ്രേഷണം, വിതരണം എന്നിവ സാധ്യമാക്കിയതാണ് ടെസ്ലയുടെ ഏറ്റവും വലിയ നേട്ടം. ഏ.സി.യെ ട്രാന്‍സ്ഫോര്‍മറുകളുടെ സഹായത്തോടെ വളരെ കൂടിയ വോള്‍ട്ടതയില്‍ ദീര്‍ഘ ദൂരങ്ങളിലേക്ക്, വേഗത്തിലും കുറഞ്ഞ ചെലവിലും പ്രേഷണം ചെയ്യാന്‍ കഴിയും എന്നിദ്ദേഹം തെളിയിച്ചു. 1891 ആയപ്പോഴേക്കും 25,000 വോള്‍ട്ടില്‍ 175 കി.മീ. ദൂരത്തേക്ക് 77% ദക്ഷത(efficiency)യോടെ ഏ.സി. പ്രേഷണം ചെയ്യാവുന്ന ട്രാന്‍സ്ഫോര്‍മറിന് ഇദ്ദേഹം രൂപം നല്‍കി. അതോടെ അക്കാലംവരെ നിലവിലിരുന്ന ഡി.സി. സിസ്റ്റത്തിനു പകരമായി ഏ.സി. സിസ്റ്റം അംഗീകരിക്കപ്പെടുകയും ചെയ്തു.

ഉയര്‍ന്ന വോള്‍ട്ടതയും ഉച്ചാവൃത്തി(high frequency)യും ഉള്ള വൈദ്യുതധാര ലഭ്യമാക്കാനായി ഇദ്ദേഹം കണ്ടുപിടിച്ച എയര്‍കോര്‍ ട്രാന്‍സ്ഫോര്‍മറാണ് 'ടെസ്ല ചുരുളുകള്‍' (Tesla coils) എന്ന പേരിലറിയപ്പെടുന്നത്. ഡയാതെര്‍മി, റേഡിയോ, ഇന്‍ഡക്ഷന്‍ ഹീറ്റിങ് എന്നിവയുടെ കണ്ടുപിടിത്തത്തിന് ടെസ് ല ചുരുളുകള്‍ സഹായകമായി.

അമേരിക്കയിലും യൂറോപ്പിലും ടെസ്ലയുടെ പ്രഭാഷണങ്ങള്‍ പ്രസിദ്ധിയാര്‍ജിച്ചു. 1893-ല്‍ത്തന്നെ വയര്‍ലെസ് കമ്യൂണിക്കേഷന്‍, ബ്രോഡ്കാസ്റ്റിങ്, റഡാര്‍ എന്നിവയെപ്പറ്റി പ്രവചിക്കാന്‍ ടെസ് ലയ്ക്കു കഴിഞ്ഞിരുന്നു.

കൊളംബിയ, യേല്‍ എന്നീ സര്‍വകലാശാലകളുടെ ബിരുദം; ഫ്രാങ്ക്ലിന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ എലിയറ്റ് ക്രെസന്‍ മെഡല്‍; അമേരിക്കന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ഇലക്ട്രിക്കല്‍ എന്‍ജിനിയേഴ്സിന്റെ എഡിസന്‍ മെഡല്‍ എന്നീ ബഹുമതികള്‍ ടെസ്ലയ്ക്കു ലഭിച്ചു. എം.കെ.എസ്. പദ്ധതിയില്‍ കാന്തിക ഫ്ളക്സ് ഡെന്‍സിറ്റിയുടെ ഏകകത്തിന് ഇദ്ദേഹത്തിന്റെ ബഹുമാനാര്‍ഥം 1956-ല്‍ 'ടെസ്ല (Tesla-T)' എന്ന പേരു നല്‍കുകയുണ്ടായി.

1943 ജനു. 7-ന് ന്യൂയോര്‍ക്ക് സിറ്റിയില്‍ ടെസ് ല നിര്യാതനായി.\

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍