This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ടെലിഗ്രാഫ് സര്‍വീസ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ടെലിഗ്രാഫ് സര്‍വീസ്

Telegraph Service

വൈദ്യുതകാന്ത തരംഗങ്ങള്‍ ഉപയോഗിച്ച് വിദൂരസ്ഥലങ്ങളിലുള്ളവര്‍ അന്യോന്യം നടത്തുന്ന ഒരു ആശയ വിനിമയ സംവിധാനം.

ശാസ്ത്ര-സാങ്കേതിക രംഗങ്ങളിലുണ്ടായ വിപ്ലവകരമായ പരിവര്‍ത്തനങ്ങളുടെ ഫലമായി വൈദ്യുതിയും കാന്തികതയും കണ്ടുപിടിച്ചതോടെയാണ്, ആധുനിക ടെലിഗ്രാഫ് സംവിധാനം ആവിര്‍ഭവിച്ചത്. ടെലിഗ്രാഫിന്റെ കണ്ടുപിടത്തത്തെത്തുടര്‍ന്ന് വാര്‍ത്താവിനിമയരംഗങ്ങളില്‍ വമ്പിച്ച പുരോഗതിയുണ്ടായി. വിദൂരദേശങ്ങളിലുള്ളവര്‍ക്ക് അതിവേഗം ആശയവിനിമയത്തിലേര്‍പ്പെടാന്‍ ഇതുമൂലം കഴിയുന്നു. വനമ്പ്രദേശങ്ങളിലൂടെയും സമുദ്രാന്തര്‍ഭാഗത്തുകൂടിയും ടെലിഗ്രാഫ് സന്ദേശങ്ങള്‍ സഞ്ചരിക്കുന്നു. ഇവയ്ക്കു പുറമേ, പണം, ചിത്രങ്ങള്‍ എന്നിവയും ദൂരസ്ഥലങ്ങളിലേക്കു ടെലിഗ്രാഫ് വഴി അയക്കുവാന്‍ കഴിയും. ടെലിഫോണിന്റെയും അത്യാധുനിക ഇലക്ട്രോണിക വാര്‍ത്താവിനിമയ സങ്കേതങ്ങളുടെയും വരവോടെ, ടെലിഗ്രാഫിന്റെ പ്രാധാന്യം ഗണ്യമായി കുറഞ്ഞിട്ടുണ്ട്. എങ്കിലും, വിദൂര ദേശങ്ങളിലുള്ളവര്‍ സന്ദേശങ്ങള്‍ രേഖാമൂലം കൈമാറുന്നതിന് ഇന്നും ടെലിഗ്രാഫ് ഉപയോഗിച്ചുവരുന്നു.

ചരിത്രം. പ്രാചീന ജനസമുദായങ്ങള്‍ ആശയവിനിമയത്തിനായി ഉപയോഗിച്ചിരുന്ന ചിഹ്നസമ്പ്രദായവും കോഡുകളുമാണ്, ആധുനിക ടെലിഗ്രാഫ് സമ്പ്രദായത്തിന്റെ പ്രാഗ്രൂപം. 1747-ല്‍ സര്‍ വില്യം വാട്സണ്‍ ഒരു കമ്പിയിലൂടെ വൈദ്യുത ധാര കടത്തിവിടാമെന്നും, അതിന്റെ പ്രതിലോമ പ്രവാഹത്തിനുള്ള ചാലകമായി ഭൂമിയെ ഉപയോഗിക്കാമെന്നും തെളിയിച്ചു. 1753-ല്‍ സ്കോട്ട്ലന്റിലെ സ്കോട്ട് എന്ന മാസികയില്‍ പ്രസിദ്ധീകരിച്ച ഒരു ലേഖനത്തില്‍ ഒരുതരം വൈദ്യുത ടെലിഗ്രാഫിനെപ്പറ്റി സൂചിപ്പിച്ചിരുന്നു. ലേഖനത്തില്‍ പരാമര്‍ശിച്ച രീതിയിലുള്ള ടെലിഗ്രാഫ് നിര്‍മിക്കാമെന്ന് ലോമോണ്ട് ബെറ്റന്‍കോര്‍ട്ട് 1787-ല്‍ വ്യക്തമാക്കി.

ഇംഗ്ലീഷ് അക്ഷരമാലയിലെ ഓരോ അക്ഷരത്തിനും സൂചകമായി ഓരോ വയര്‍ ഉപയോഗിച്ചുകൊണ്ട് ടെലിഗ്രാഫ് രൂപകല്പന ചെയ്യാമെന്ന് 1794-ല്‍ റിസ്സെറും 1798-ല്‍ ഫ്രാന്‍സിസ് കൊസാല്‍വയും സിദ്ധാന്തിക്കുകയുണ്ടായി. 18-ാം ശ.-ത്തിന്റെ അവസാനവര്‍ഷങ്ങളില്‍, ലൂയ്ജി ഗല്‍വനിയും അലസാന്‍ഡ്രോ വോര്‍ട്ടായും നടത്തിയ പരീക്ഷണങ്ങള്‍ വൈദ്യുതിയെ സംബന്ധിച്ച ആശയങ്ങളില്‍ ഗണ്യമായ പരിവര്‍ത്തനങ്ങള്‍ വരുത്തി.

1825-ല്‍ ഇംഗ്ലണ്ടിലെ വില്യം സ്റ്റര്‍ജന്‍ വിദ്യുത്കാന്തം (ഇലക്ട്രോമാഗ്നറ്റ്) വികസിപ്പിച്ചെടുത്തതോടെയാണ്, ടെലിഗ്രാഫ് ഒരു യാഥാര്‍ഥ്യമാവാന്‍ തുടങ്ങുന്നത്. 1831-ല്‍ ജോസഫ് ഹെന്്റി ഇലക്ട്രോമാഗ്നറ്റിക് തത്ത്വമനുസരിച്ച് പ്രവര്‍ത്തിക്കുന്നതും ചിഹ്നങ്ങളുപയോഗിച്ച് സന്ദേശങ്ങള്‍ പ്രേഷണം ചെയ്യാവുന്നതുമായ ഒരു ടെലിഗ്രാഫ് വികസിപ്പിച്ചെടുത്തു. 1838-ല്‍ ലണ്ടനിലെ ഇരുപത്തൊന്നു ച.കി.മീ. അകലത്തില്‍ സ്ഥിതിചെയ്യുന്ന പാഡിങ്ടണ്‍, ഡ്രെയ്ടണ്‍ എന്നീ സ്റ്റേഷനുകളെ ബന്ധിപ്പിച്ചുകൊണ്ട് ആദ്യത്തെ ഇലക്ട്രിക് ടെലിഗ്രാഫ് സംവിധാനം നിലവില്‍വന്നു. 1850-ല്‍ അമേരിക്കക്കാരനായ സാമുവല്‍ എഫ്.ബി.മോഴ്സ്, സന്ദേശ വിനിമയത്തിനാവശ്യമായ കോഡ് ആവിഷ്കരിച്ചു. മോഴ്സ് കോഡ് എന്നാണ് ഇതറിയപ്പെടുന്നത്. വിദ്യുത്കാന്തത്തിലൂടെ കടത്തിവിടുന്ന വൈദ്യുതസ്പന്ദനങ്ങള്‍ ഉപയോഗിച്ചുകൊണ്ട് കോഡുമായി ബന്ധിപ്പിച്ചിട്ടുള്ള സൂചികളില്‍ ചലനമുണ്ടാക്കുകയും അയക്കുന്ന സന്ദേശം അക്ഷരമാലയില്‍ രേഖപ്പെടുത്തുകയും ചെയ്യുന്നു. ഇംഗ്ലീഷ് ഭാഷയിലെ എല്ലാ അക്ഷരങ്ങള്‍ക്കും വിരാമ ചിഹ്നങ്ങള്‍ക്കും 0 മുതല്‍ 9 വരെയുള്ള അക്കങ്ങള്‍ക്കും സൂചകമായി കുത്തുകളും (dots) വരകളും (dashes) ഉപയോഗിക്കുന്ന ടെലിഗ്രാഫ് ചിഹ്നങ്ങളാണ് മോഴ്സ് ആവിഷ്ക്കരിച്ചത്. ഈ ചിഹ്ന സമ്പ്രദായം അന്തര്‍ദേശീയ മോഴ്സ് കോഡ് എന്നപേരിലറിയപ്പെടുന്നു.

പരിഷ്ക്കരിച്ച മോഴ്സ് കോഡില്‍, പോസിറ്റീവ് വിദ്യുത് സ്പന്ദനത്തെ കുത്തും, നെഗറ്റീവ് സ്പന്ദനത്തെ വരയും പ്രതിനിധീകരിക്കുന്നു. രണ്ടു സ്പന്ദനങ്ങള്‍ക്കും ഒരേ ദൈര്‍ഘ്യമാണുള്ളത്. മോഴ്സ് കോഡില്‍ വിവിധ അക്ഷരങ്ങള്‍ക്ക് വ്യത്യസ്ത ദൈര്‍ഘ്യമാണുളളത്. അതുകൊണ്ടുതന്നെ, ടെലിഗ്രാഫ് യന്ത്രത്തിന് അക്ഷരങ്ങള്‍ വ്യവച്ഛേദിച്ചറിയുക എന്നത് വളരെ ദുഷ്ക്കരമായിത്തീരുന്നു. ഈ വൈഷമ്യം പരിഹരിക്കുന്നതിനുവേണ്ടി ബ്രിട്ടീഷുകാരനായ ഡൊണാര്‍ഡ് മുറേ 1901-ല്‍ പുതിയൊരു ടെലിഗ്രാഫ് കോഡ് വികസിപ്പിക്കുകയുണ്ടായി. അഞ്ച് ഘടകങ്ങളുള്ള കോഡ് (5-unit codes) എന്നാണിത് അറിയപ്പെടുന്നത്.

ടെലിഗ്രാഫ് യന്ത്രവും പ്രവര്‍ത്തനവും. പ്രേഷണോപകരണം, ലൈന്‍ വയറ് (കമ്പി), സ്വീകരണോപകരണം (സൗണ്ടര്‍), ബാറ്ററി എന്നിവയാണ് ഒരു ടെലിഗ്രാഫ് യന്ത്രത്തിന്റെ പ്രധാന ഭാഗങ്ങള്‍.

ലിവറും ആധാരവും ചേര്‍ന്നതാണ് പ്രേഷണോപകരണം. ഒരു സ്പര്‍ശകാഗ്രം, സ്പ്രിങ്, സ്പര്‍ശകാഗ്രങ്ങളുടെ അകലം ക്രമീകരിക്കുന്നതിനുള്ള സ്ക്രൂ എന്നിവ ലിവറില്‍ ഘടിപ്പിച്ചിരിക്കുന്നു. മറ്റൊരു കവചിത (ഇന്‍സുലേറ്റഡ്) സ്പര്‍ശാഗ്രം ആധാരത്തില്‍ ഉറപ്പിച്ചിരിക്കുന്നു. ലിവറിന്റെ ഒരറ്റത്ത് ഒരു പിടി ഉറപ്പിച്ചിട്ടുണ്ട്. പ്രേഷണോപകരണം കൈകൊണ്ടു പ്രവര്‍ത്തിപ്പിക്കുന്നതിനു വേണ്ടിയാണിത്. ലിവര്‍ താഴ്ത്തുമ്പോള്‍ അതിലുള്ള സ്പര്‍ശാഗ്രം ആധാരത്തിലുള്ള സ്പര്‍ശാഗ്രത്തില്‍ വന്നു മുട്ടുന്നു. പ്രേഷണോപകരണം നിശ്ചലമായിരിക്കുമ്പോള്‍ വൈദ്യുത പരിപഥം (electric circuit)
ടെലിഗ്രാഫ് യന്ത്രം
പൂര്‍ത്തീകരിക്കുന്നതിനുവേണ്ടി ഏക ധ്രുവ സ്വിച്ച് ക്രമീകരിച്ചിട്ടുണ്ട്. പ്രേഷണകേന്ദ്രത്തില്‍നിന്നുള്ള സന്ദേശങ്ങള്‍ വഹിക്കുന്ന വിദ്യുത്സ്പന്ദനങ്ങള്‍ സ്വീകരണകേന്ദ്രത്തിലെ സൌണ്ടറിലേക്കെത്തിക്കുന്നത് കമ്പി വഴിയാണ്. വൈദ്യുതകാന്തവും ലിവറും സ്റ്റോപ്പുകളുമടങ്ങുന്നതാണ് സ്വീകരണോപകരണം. ലിവറിന്മേല്‍ ഉറപ്പിച്ചിട്ടുള്ള ഇരുമ്പ് ആര്‍മച്ചറിനെ വൈദ്യുതകാന്തം ആകര്‍ഷിക്കുമ്പോള്‍, താഴെ ഘടിപ്പിച്ചിരിക്കുന്ന സ്റ്റോപ്പില്‍, സ്പഷ്ടമായ ശബ്ദം കേള്‍ക്കത്തക്ക വണ്ണം ലിവര്‍ വന്നു മുട്ടുന്നു. ടെലിഗ്രാഫ് യന്ത്രത്തിന്റെ പ്രവര്‍ത്തനത്തിനാവശ്യമായ വൈദ്യുതോര്‍ജം നല്‍കുന്നത് ബാറ്ററിയാണ്. ഇതിന്റെ പോസിറ്റീവ് അഗ്രം പ്രേഷണോപകരണത്തിലെ ആധാരത്തിലുള്ള സ്പര്‍ശകത്തോടും നെഗറ്റീവ് അഗ്രം ഭൂമിയോടും ബന്ധിപ്പിച്ചിരിക്കുന്നു.

എല്ലാ ടെലിഗ്രാഫ് ഓഫീസിലും ഒരു പ്രേഷണോപകരണവും ഒരു സ്വീകരണോപകരണവും ഉണ്ടായിരിക്കും. സന്ദേശം അയക്കുന്ന ടെലിഗ്രാഫ് ഓഫീസിലെ പ്രേഷണോപകരണത്തിലെ ലിവറിന്റെ പിടിയില്‍ അമര്‍ത്തുന്നതോടെ, സന്ദേശം സ്വീകരിക്കുന്ന ഓഫീസുമായി ബന്ധിപ്പിക്കുന്ന വൈദ്യുത സര്‍ക്യൂട്ട് പൂര്‍ത്തിയാവുന്നു. വൈദ്യുത പ്രവാഹത്തിന്റെ ഫലമായി രണ്ടാമത്തെ ഓഫീസിലെ സൗണ്ടറിന്റെ വിദ്യുത്കാന്തത്തില്‍ കാന്തികത ഉത്പാദിപ്പിക്കപ്പെടുന്നു. അത് ആര്‍മേച്ചറിനെ ആകര്‍ഷിക്കുകയും, ഒരു ശബ്ദത്തോടെ സ്റ്റോപ്പില്‍ ലിവര്‍ വന്നിടിക്കുകയും ചെയ്യുന്നു. വിദ്യുത്കാന്തം ഭൂമിയുമായി ബന്ധിപ്പിച്ചിരിക്കുന്നതിനാല്‍ പ്രേഷണനിലയത്തിലേക്കു വൈദ്യുതി തിരികെ പ്രവഹിക്കുകയും വൈദ്യുത സര്‍ക്യൂട്ട് പൂര്‍ണമാവുകയും ചെയ്യുന്നു. സന്ദേശം അയക്കുന്ന ഓഫീസിലെ പ്രേഷണോപകരണത്തിന്റെ ലിവറില്‍നിന്നു കൈയെടുക്കുമ്പോള്‍, വൈദ്യുത സര്‍ക്യൂട്ട് വിച്ഛേദിക്കപ്പെടുന്നു. അതിനാല്‍ സൌണ്ടറിലെ വിദ്യുത്കാന്തത്തിന്റെ കാന്തികത നഷ്ടപ്പെടുകയും, മറ്റൊരു ശബ്ദത്തോടെ ലിവര്‍ മുകളിലെ സ്റ്റോപ്പില്‍ ചെന്ന് മുട്ടുകയും ചെയ്യുന്നു. ഇപ്രകാരം സന്ദേശം അയക്കുന്ന ടെലിഗ്രാഫ് ഓഫീസിലെ പ്രേഷണോപകരണത്തിന്റെ ലിവര്‍ താഴ്ത്തിയും ഉയര്‍ത്തിയും, സ്വീകരിക്കുന്ന ഓഫീസില്‍ ശബ്ദങ്ങള്‍ ഉത്പാദിപ്പിക്കാന്‍ സാധിക്കുന്നു. താഴ്ത്തുന്നതിന്റെയും ഉയര്‍ത്തുന്നതിന്റെയും സമയദൈര്‍ഘ്യമനുസരിച്ച്, ശബ്ദങ്ങളുടെ വ്യാപ്തി വ്യത്യാസപ്പെടുത്താന്‍ കഴിയും. ടെലിഗ്രാഫ് കോഡനുസരിച്ച്, ദീര്‍ഘശബ്ദങ്ങളെ വര (-)യും ഹ്രസ്വ ശബ്ദങ്ങളെ കുത്തും (.) പ്രതിനിധീകരിക്കുന്നു.

ടെലിഗ്രാഫ് ലൈനിന്റെ ദൈര്‍ഘ്യം വര്‍ധിക്കുമ്പോള്‍, കൂടുതല്‍ വൈദ്യുതോര്‍ജം ആവശ്യമായിവരുന്നു. സന്ദേശം സ്വീകരിക്കുന്ന ആഫീസിലെ സൌണ്ടറിനോടു ബന്ധിപ്പിച്ചിട്ടുള്ള റിലേ എന്ന പേരിലറിയപ്പെടുന്ന ഒരു വൈദ്യുതോപകരണത്തിന്റെ സഹായത്തോടെ, ദൈര്‍ഘ്യമേറിയ ലൈനുകളിലെ വിനിമയം കാര്യക്ഷമമായി നിര്‍വഹിക്കാന്‍ കഴിയും. അതുപോലെ, നീളം കൂടിയ ലൈനുകളില്‍ റിപ്പീറ്ററുകള്‍ (ആവര്‍ത്തനികള്‍) ഉപയോഗപ്പെടുത്തുന്നു. അതിദീര്‍ഘമായ ടെലിഗ്രാഫ് ലൈനുകളിലെ ആശയവിനിമയം സുഗമമായി നിര്‍വഹിക്കുവാന്‍ റിപ്പീറ്ററുകള്‍ക്കു കഴിയും. ഒരു സാധാരണ ടെലിഗ്രാഫ് ലൈനില്‍ക്കൂടി മിനിട്ടില്‍ 45 അക്ഷരങ്ങള്‍ എന്ന തോതില്‍ പ്രേഷണം ചെയ്യാവുന്നതാണ്. ഒരേ കമ്പിയില്‍ക്കൂടി ഒരേ ദിശയില്‍ ഒരേ സമയം രണ്ടു സന്ദേശങ്ങള്‍ അയയ്ക്കുവാന്‍ കഴിയുന്ന ടെലിഗ്രാഫ് സംവിധാനത്തിനെ ഡ്യൂപ്ലക്സ് ടെലിഗ്രാഫ് എന്നു പറയുന്നു. 1853-ല്‍ വില്‍ഹം ജിന്റില്‍ ആണ് ഇതാവിഷ്ക്കരിച്ചത്. 1874-ല്‍ വിപരീത ദിശകളില്‍ ഈരണ്ട് സന്ദേശങ്ങള്‍ വീതം ഒരു കമ്പിയില്‍ക്കൂടി ആകെ 4 സന്ദേശങ്ങള്‍ അയയ്ക്കാവുന്ന ക്വാഡ്രാപ്ളെക്സ് സംവിധാനം ആവിഷ്ക്കരിച്ചു.

ഓരോ ടെലിഗ്രാഫ് ഓഫീസും നേരിട്ടു ബന്ധപ്പെടുകയെന്നത് വളരെ ദുഷ്ക്കരവും ചെലവേറിയതുമായ കാര്യമാണ്. പ്രധാന നഗരങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള കേന്ദ്ര ടെലിഗ്രാഫ് ഓഫീസുകളിലൂടെയാണ് പ്രാദേശിക കേന്ദ്രങ്ങളെ പരസ്പരം ബന്ധിപ്പിക്കുന്നത്. തിരുവനന്തപുരം നഗരത്തിന് പുറത്തുള്ള ഒരു ഗ്രാമപ്രദേശത്തുനിന്ന് സന്ദേശം ആദ്യം തിരുവനന്തപുരത്തെ കേന്ദ്ര കമ്പി ഓഫീസിലെ സ്വിച്ചിങ് സെന്ററിലെത്തിക്കുന്നു. ഡല്‍ഹി നഗരത്തിനു പുറത്തെ ഒരു പ്രാന്തപ്രദേശത്തേക്കാണ് സന്ദേശമെത്തിക്കേണ്ടതെങ്കില്‍ അത് ഡല്‍ഹിയിലെ പ്രധാന കേന്ദ്രത്തിലെത്തിക്കുകയും അവിടെനിന്ന് അവസാന ലക്ഷ്യസ്ഥാനത്ത് എത്തിക്കുകയുമാണ് ചെയ്യുക. രാഷ്ട്രാന്തരീയ സന്ദേശങ്ങളാണെങ്കില്‍, അസംഖ്യം സ്വിച്ചിങ് കേന്ദ്രങ്ങളിലൂടെ കടന്നിട്ടുവേണം അന്തിമലക്ഷ്യത്തിലെത്താന്‍ സാധിക്കുക. ഓരോ സ്വിച്ചിങ് കേന്ദ്രത്തിലും സ്ഥാപിച്ചിട്ടുള്ള ഒരു മാഗ്നറ്റിക് ഡ്രമ്മിലോ പേപ്പര്‍ ടേപ്പിലോ, റിപ്പര്‍ഫൊറേറ്റര്‍ (reperforator) എന്ന യന്ത്രമുപയോഗിച്ച് സന്ദേശം റിക്കാര്‍ഡുചെയ്യുന്നു. അതിനുശേഷമാണ് അടുത്ത കേന്ദ്രത്തിലേക്ക് പ്രേഷണം ചെയ്യുന്നത്. സ്വിച്ചിങ് കേന്ദ്രങ്ങളുമായി ടെലിടൈപ്പ്റൈറ്ററുകള്‍ ഘടിപ്പിക്കുകയും പതിവാണ്. ആധുനിക സാങ്കേതികവിദ്യയുടെ സഹായത്താല്‍, ഒരേ വയറില്‍ത്തന്നെ അനവധി ടൈപ്പ്റൈറ്ററുകളെ പരസ്പരം ബന്ധിപ്പിക്കാന്‍ കഴിയും. ഇപ്പോള്‍ വിവിധ സ്വിച്ചിങ് കേന്ദ്രങ്ങള്‍ക്കിടയ്ക്കും ഒന്നില്‍നിന്നും മറ്റൊരു ടൈപ്പ്റൈറ്ററിലേക്കും സന്ദേശങ്ങള്‍ അയയ്ക്കുന്നത് ഇലക്ട്രോണിക് സാങ്കേതിവിദ്യ ഉപയോഗിച്ചാണ്.

ടെലിഗ്രാഫ് ലൈനുകളുടെ ദൈര്‍ഘ്യം വര്‍ധിച്ചതനുസരിച്ച് വിവിധ പ്രേഷണമാര്‍ഗങ്ങള്‍ നിലവില്‍ വന്നിട്ടുണ്ട്.

സമുദ്രാന്തര കേബിള്‍. 1850-കളില്‍ സമുദ്രാന്തര ടെലിഗ്രാഫ് ലൈന്‍ നിലവില്‍ വന്നു. അമേരിക്കയെയും യൂറോപ്പിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന ടെലിഗ്രാഫ് ലൈനിന്റെ പണി പൂര്‍ത്തിയായത് 1858-ലാണ്. സാഹസികമായ ഈ ഉദ്യമത്തിനു നേതൃത്വം നല്‍കിയത് സൈറസ് ഡബ്ള്യൂ. ഫീല്‍ഡ് ആയിരുന്നു. സമുദ്രാന്തര ടെലിഗ്രാഫ് ശൃംഖല ഇന്ന് വളരെ വ്യാപകമായിട്ടുണ്ട്. ദീര്‍ഘദൂര ടെലിഗ്രാഫ് ശൃംഖലകളുടെ ഒരു പ്രധാന ന്യൂനത, വളരെ ദൂരം സഞ്ചരിക്കുന്നതിന്റെ ഫലമായി സിഗ്നലുകള്‍ ദുര്‍ബലമാവുകയോ വികലമാവുകയോ ചെയ്യുന്നു എന്നതാണ്. ദീര്‍ഘദൂര ടെലിഗ്രാഫ് ശൃംഖലയില്‍ വിവിധ ലൈനുകളെ വെവ്വേറെ മേഖലകളായി വിഭജിക്കുക എന്നതാണ് ഇതിനുള്ള പരിഹാരം. ഓരോ ദ്വീപിനെയും ഒരു മേഖലയായി വികസിപ്പിക്കുന്നതുവഴി, അവിടെ സ്ഥാപിച്ചിട്ടുള്ള റിപ്പീറ്ററുകള്‍ക്ക് സിഗ്നലുകളെ പൂര്‍ണ ശക്തിയോടെ സംരക്ഷിക്കാനും അടുത്ത റിപ്പീറ്റര്‍ സ്റ്റേഷനിലേക്ക് പ്രേഷണം ചെയ്യാനും സാധിക്കും. സമുദ്രാന്തര റിപ്പീറ്ററുകളുടെ കണ്ടുപിടിത്തം ഈ രംഗത്തെ വലിയൊരു നേട്ടമാണ്. ഇലക്ട്രോണിക് ആംപ്ളിഫെയറുകളും സിഗ്നല്‍ ഷെയ്പിങ് നെറ്റ് വര്‍ക്കും അടങ്ങുന്ന ഈ നൂതന റിപ്പീറ്ററുകള്‍ വെള്ളം കടക്കാത്ത ഇരുമ്പുപെട്ടിക്കകത്ത് ഭദ്രമായി സൂക്ഷിക്കുന്നു. അവയെ തീരത്തുനിന്നും 97 മുതല്‍ 483 കി.മീ. വരെ അകലെ കടലിന്റെ വളരെ അടിത്തട്ടില്‍ സ്ഥാപിച്ചിട്ടുള്ള കേബിളുകളുമായി ബന്ധിപ്പിക്കുകയും ചെയ്യുന്നു. വാഹക-ആവൃത്തി സംവിധാനങ്ങള്‍ (carrier-frequency equipments) ഉപയോഗപ്പെടുത്തുന്ന ടെലിഫോണ്‍ കേബിളുകളും, ഇന്ന് സമുദ്രാന്തര ടെലിഗ്രാഫ് ട്രാഫിക്കില്‍ പ്രയോജനപ്പെടുത്തുന്നുണ്ട്.

റേഡിയൊ ടെലിഗ്രാഫ്. ടെലിഗ്രാഫ് സിഗ്നലുകളുടെ പ്രേഷണത്തിന്റെ വലിയൊരു ഭാഗവും ഇന്ന് നിര്‍വഹിക്കുന്നത്, റേഡിയൊ തരംഗങ്ങളിലൂടെയാണ്. ഇതര ടെലിഗ്രാഫ് ലൈനുകളെ അപേക്ഷിച്ച് റേഡിയൊ ടെലിഗ്രാഫ് വളരെ ആദായകരവും കാര്യക്ഷമവുമാണ്. അത്യാധുനിക വാര്‍ത്താവിനിമയ സാങ്കേതിക വിദ്യയുടെ രംഗത്തുണ്ടായിട്ടുള്ള അത്ഭുതകരമായ മുന്നേറ്റങ്ങള്‍, റേഡിയൊ തരംഗങ്ങള്‍ വഴിയുള്ള പ്രേഷണം വ്യാപകമാക്കുന്നതിനു പ്രേരകമായിട്ടുണ്ട്. ആഗോളവ്യാപകവും സദാസമയം പ്രവര്‍ത്തനനിരതവുമായിരിക്കുന്നു എന്നതാണ്, റേഡിയൊ ടെലിഗ്രാഫിന്റെ പ്രത്യേകത. ദീര്‍ഘദൂര സന്ദേശപ്രേഷണത്തിന് ഉയര്‍ന്ന ആവൃത്തി (high-frequency)യുള്ള റേഡിയോ തരംഗങ്ങള്‍ വളരെ ഫലപ്രദമാണ്. മൈക്രോവേവ് റിലേ സംവിധാനങ്ങളും വാര്‍ത്താവിനിമയ ഉപഗ്രഹങ്ങളും ടെലിഗ്രാഫ് സന്ദേശങ്ങളുടെ പ്രേഷണത്തിന് ഇപ്പോള്‍ ഉപയോഗിച്ചുവരുന്നു. ലോകത്തെവിടെയുമുള്ള സന്ദേശങ്ങള്‍ സ്വീകരിക്കുന്ന ഉപഗ്രഹങ്ങള്‍, അവ ഭൂതലകേന്ദ്രങ്ങളിലേക്ക് അയയ്ക്കുകയാണ് ചെയ്യുന്നത്. ഉപഗ്രഹങ്ങള്‍ വഴിയുള്ള പ്രേഷണം ചെറിയ രാജ്യങ്ങളെ സംബന്ധിച്ചിടത്തോളം മറ്റേതൊരു മാര്‍ഗത്തെക്കാളും ആദായകരവും വിശ്വസനീയവുമാണ്.

ടെലിഗ്രാം. വിവിധ രീതിയിലുള്ള ടെലിഗ്രാഫ് സര്‍വീസുകള്‍ നിലവിലുണ്ട്. ഏറ്റവും സാര്‍വത്രികമായി ഉപയോഗിക്കപ്പെടുന്ന സര്‍വീസാണ് ടെലിഗ്രാം. ഒരു രാജ്യത്തിനുള്ളിലുള്ള രണ്ടു കേന്ദ്രങ്ങള്‍ക്കിടയ്ക്ക് കൈമാറുന്ന സന്ദേശങ്ങളെയാണ് ടെലിഗ്രാം എന്നു പറയുന്നത്. സന്ദേശം അയയ്ക്കുന്ന വ്യക്തി അത് രേഖാമൂലം തൊട്ടടുത്ത ടെലിഗ്രാഫ് ഓഫീസിലോ ടെലിഫോണ്‍ വഴി എക്സ്ചേഞ്ചിലോ എത്തിക്കുന്നു. ടെലിടൈപ്പ്റൈറ്റര്‍ ഉപയോഗിച്ചാണ് സന്ദേശം ലക്ഷ്യസ്ഥാനത്ത് അയക്കുന്നത്. ലക്ഷ്യസ്ഥാനത്തെ ടെലിഗ്രാഫ് ഓഫീസില്‍ നിര്‍ദിഷ്ട ഫോറത്തില്‍ രേഖപ്പെടുത്തുന്ന സന്ദേശം വിലാസക്കാരന് നേരിട്ട് എത്തിച്ചുകൊടുക്കുന്നു. സന്ദേശങ്ങളിലെ വാക്കുകളുടെ എണ്ണം അനുസരിച്ചാണ് ചാര്‍ജ് കണക്കാക്കുന്നത്. കമ്പി സന്ദേശങ്ങള്‍ വളരെ സംക്ഷിപ്തമായിരിക്കണമെന്നു പറയുന്നത് അതുകൊണ്ടാണ്. 'കമ്പിവാചകം' എന്നൊരു ശൈലിതന്നെ മലയാളത്തില്‍ പ്രചാരത്തിലുണ്ട്. ടെലിഫോണിലൂടെ നല്‍കുന്ന സന്ദേശങ്ങള്‍ കമ്പ്യൂട്ടറിന്റെ സഹായത്തോടെ തൊട്ടടുത്ത പോസ്റ്റാഫീസിലേക്കും അവിടെനിന്ന് വിലാസക്കാരനും എത്തിച്ചുകൊടുക്കുന്ന സംവിധാനം മെയില്‍ഗ്രാം എന്നറിയപ്പെടുന്നു. സബ്മറൈന്‍ ടെലിഗ്രാഫ് കേബിള്‍ വഴി അയയ്ക്കുന്ന അന്താരാഷ്ട്ര ടെലിഗ്രാമുകള്‍, കേബിള്‍ ഗ്രാം എന്നാണറിയപ്പെടുന്നത്. റേഡിയൊ ടെലിഗ്രാമുകള്‍ എന്നതുകൊണ്ടര്‍ഥമാക്കുന്നത് കപ്പല്‍യാത്രക്കാര്‍ക്ക് വേണ്ടിയുള്ള ടെലിഗ്രാഫ് സന്ദേശങ്ങളെയാണ്. പ്രാദേശിക ടെലിഗ്രാഫ് ഓഫീസില്‍ നല്‍കുന്ന സന്ദേശം കപ്പലുമായി ബന്ധിപ്പിച്ചിട്ടുള്ള റേഡിയൊ ടെലിഗ്രാഫ് സ്റ്റേഷനില്‍ എത്തിക്കുകയാണ് ചെയ്യുന്നത്. രണ്ട് ഉപഭോക്താക്കള്‍ക്കിടയില്‍ സന്ദേശങ്ങള്‍ കൈമാറുന്നതിന് ടെലിടൈപ്പ്റൈറ്ററുകളും ഉപയോഗിക്കാറുണ്ട്. ഒരു ടൈപ്പ്റൈറ്ററിന്റെ കീബോര്‍ഡില്‍ ടൈപ്പ് ചെയ്യുന്ന സന്ദേശം തത്സമയം തന്നെ ലക്ഷ്യസ്ഥാനത്തുള്ള നിര്‍ദിഷ്ട ടൈപ്പ്റൈറ്ററില്‍ രേഖപ്പെടുത്തുന്നു. അമേരിക്കയില്‍ ഈ സംവിധാനം റ്റി.ഡബ്ള്യൂ.എക്സ് (TWX system) എന്നും യൂറോപ്പില്‍ ടെലക്സ് (Telex) എന്നും അറിയപ്പെടുന്നു. (നോ: ടെലക്സ്). ചിത്രങ്ങള്‍ അയയ്ക്കുന്നത് ഫാസ്സിമിലി (fascimile) യന്ത്രത്തിന്റെ സഹായത്തോടെയാണ്. അയയ്ക്കേണ്ട ചിത്രത്തിന്റെ വലുപ്പം 2,50,000 പ്രാഥമിക ഘടകങ്ങളായി വിഭജിക്കുന്നു. ഓരോ ഘടകവിസ്തീര്‍ണത്തിനും സമാനമായ പ്രകാശമൂല്യങ്ങള്‍ (light-values), വൈദ്യുത ചിഹ്നങ്ങളുടെ രൂപത്തില്‍ ക്രമാനുഗതമായി ലക്ഷ്യസ്ഥാനത്തേക്ക് പ്രേഷണം ചെയ്യുന്നു. ലക്ഷ്യസ്ഥാനത്തെത്തുന്ന വൈദ്യുത ചിഹ്നങ്ങളെ പ്രകാശ ചിഹ്നങ്ങളായി പരിവര്‍ത്തിപ്പിക്കുകയും ഒരു ഫോട്ടോഗ്രാഫിക് ഫിലിമില്‍ ചിത്രമായി വികസിപ്പിക്കുകയും ചെയ്യുന്നു.

വന്‍കിട കമ്പനികള്‍ തങ്ങളുടെ ആഭ്യന്തര ആവശ്യങ്ങള്‍ക്ക് സ്വന്തമായി ടെലിഗ്രാഫ് ശൃംഖല ഉപയോഗിക്കുന്നുണ്ട്. കമ്പനികളുടെ വിവിധ ഓഫീസുകള്‍ തമ്മില്‍ വിവരങ്ങളും സന്ദേശങ്ങളും കൈമാറുന്നത് ഇത്തരം സ്വകാര്യ ടെലിഗ്രാഫ് ശൃംഖലകളിലൂടെയാണ്. വാര്‍ത്താമാധ്യമങ്ങള്‍, പത്രസ്ഥാപനങ്ങള്‍, സ്റ്റോക്ക് എക്സ്ചേഞ്ചുകള്‍ തുടങ്ങിയ സ്ഥാപനങ്ങളും സ്വകാര്യ ടെലിഗ്രാഫ് ശൃംഖലയുടെ സേവനം ഉപയോഗിക്കുന്നുണ്ട്.

ടെലിഗ്രാഫ് സന്ദേശം പ്രിന്റ് ചെയ്ത് പുറത്തെടുക്കുന്നു

ടെലിഗ്രാഫിക് ട്രാന്‍സ്ഫര്‍. ഒരു സ്ഥലത്തുനിന്നും മറ്റൊരു സ്ഥലത്തേക്ക് ടെലിഗ്രാഫ് സംവിധാനം ഉപയോഗിച്ചുകൊണ്ട് നടത്തുന്ന പണം കൈമാറലിനെ ടെലിഗ്രാഫിക് ട്രാന്‍സ്ഫര്‍ എന്നു പറയുന്നു. അയയ്ക്കേണ്ട പണം ദാതാവ് അയയ്ക്കുന്ന ബാങ്കില്‍ നിക്ഷേപിക്കുകയോ, തന്റെ അക്കൌണ്ടില്‍നിന്നു കുറവു ചെയ്യാന്‍ ബാങ്കറെ അധികാരപ്പെടുത്തുകയോ ചെയ്യേണ്ടതുണ്ട്. പണം അയയ്ക്കുന്ന വ്യക്തിയുടെ നിര്‍ദേശപ്രകാരം ബാങ്കര്‍ നിര്‍ദിഷ്ട സ്ഥലത്തുള്ള ബാങ്കിന്റെ ശാഖയിലേക്ക് വിശദാംശങ്ങളടങ്ങിയ ടെലിഗ്രാഫ് സന്ദേശം അയയ്ക്കുന്നു. ദാതാവ് നിര്‍ദേശിക്കുന്ന വ്യക്തിക്ക്, ആവശ്യമായ തിരിച്ചറിയലിനുശേഷം സന്ദേശം ലഭിച്ച സ്ഥലത്തെ ബാങ്കര്‍ ഈ പണം നല്‍കുകയാണു ചെയ്യുന്നത്. ഇങ്ങനെ ടെലിഗ്രാഫിക് ട്രാന്‍സ്ഫര്‍ നടത്തുന്നതിനുവേണ്ടി ബാങ്കില്‍ നല്‍കുന്ന അപേക്ഷയില്‍ നിര്‍ദിഷ്ട പണം ടെലിഗ്രാഫ് വഴി കൈമാറ്റം ചെയ്യണമെന്നും പ്രസ്തുത കൈമാറ്റത്തിന്റെ പൂര്‍ണ ഉത്തരവാദിത്വം തനിക്കുതന്നെ ആയിരിക്കുമെന്നും പണമയക്കുന്ന വ്യക്തി രേഖപ്പെടുത്തേണ്ടതുണ്ട്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍