This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ടെനിസണ്‍, ആല്‍ഫ്രെഡ് ലോര്‍ഡ് (1809 - 92)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ടെനിസണ്‍, ആല്‍ഫ്രെഡ് ലോര്‍ഡ് (1809 - 92)

Tennyson,Alfred Lord

ഇംഗ്ലീഷ് കവി. 1809 ആഗ. 6-ന് ഇംഗ്ലണ്ടിലെ ലിങ്കന്‍ഷയറിലുള്ള സമെര്‍സ്ബിയില്‍ ജനിച്ചു. പിതാവ് ക്രൈസ്തവ പുരോഹിതനായിരുന്നു. പതിനൊന്നു കുട്ടികളുള്ള കുടുംബത്തിലെ മൂന്നാമത്തെ അംഗമായാണ് ഇദ്ദേഹം പിറന്നത്. വളരെ ചെറുപ്പത്തിലേ കവിതകള്‍ എഴുതിത്തുടങ്ങി. 1827-ല്‍ ഇദ്ദേഹത്തിന്റെയും സഹോദരങ്ങളായ ഫ്രെഡറിക്, ചാള്‍സ് എന്നിവരുടെയും കവിതകള്‍ അടങ്ങിയ സമാഹാരം പുറത്തിറങ്ങി. മൂന്നുപേരുടെയും കവിതകള്‍ അതില്‍ ചേര്‍ത്തിരുന്നുവെങ്കിലും പോയെംസ് ബൈ ടു ബ്രദേഴ്സ് (Poems by Two Brothers) എന്നായിരുന്നു അതിന്റെ ശീര്‍ഷകം.

ആല്‍ഫ്രഡ് ലോര്‍ഡ് ടെനിസണ്‍

1827-ല്‍ ടെനിസണ്‍ കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയിലെ ട്രിനിറ്റി കോളജില്‍ ചേര്‍ന്നു. ചരിത്രകാരനായ ഹെന്റി ഹാലമിന്റെ പുത്രനായ ആര്‍തര്‍ ഹാലമുമായി ഇവിടെ വച്ച് സൗഹാര്‍ദത്തിലായി. ടെനിസന്റെ ജീവിതത്തിലെ ഏറ്റവും ഗാഢമായ സുഹൃത്ബന്ധമായിരുന്നു അത്. കവി എന്ന നിലയിലുള്ള ടെനിസന്റെ ഖ്യാതി സര്‍വകലാശാലാ വൃത്തങ്ങളില്‍ നാള്‍ക്കുനാള്‍ വര്‍ധിച്ചുവന്നു. 'റ്റിംബുക്റ്റൂ' എന്ന കവിതയുടെ പേരില്‍ ടെനിസണ്‍ ചാന്‍സലേഴ്സ് മെഡലും ഇക്കാലത്തു നേടി.

1830-ല്‍ പോയെംസ് ചീഫ്ലി ലിറിക്കല്‍ (Poems Chiefly Lyrical) എന്ന കവിതാസമാഹാരം പ്രസിദ്ധീകരിച്ചു. പ്രസിദ്ധമായ 'മറിയാന' (Mariana) എന്ന കവിത ഈ സമാഹാരത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അടുത്ത വര്‍ഷം ഇദ്ദേഹത്തിന്റെ പിതാവ് അന്തരിച്ചു. തന്മൂലം പഠനം തുടരാനും ബിരുദം സമ്പാദിക്കാനും സാധിക്കാതെ യൂണിവേഴ്സിറ്റി വിട്ട് സമെര്‍സ്ബിയിലെ വസതിയിലേക്കു മടങ്ങേണ്ടിവന്നു. ടെനിസന്റെ ജീവിതത്തിലെ ഏറ്റവും വിഷമം പിടിച്ച കാലയളവായിരുന്നു പിന്നീടുള്ള കുറേ വര്‍ഷങ്ങള്‍. പോയെംസ് (Poems, 1833) എന്ന സമാഹാരം നിശിത വിമര്‍ശനത്തിനിരയായിത്തീര്‍ന്നു. 1833 സെപ്. -ല്‍ ആര്‍തര്‍ ഹാലം അകാലചരമമടഞ്ഞു. ടെനിസന്റെ സഹോദരി എമിലിയുടെ പ്രതിശ്രുതവരന്‍ കൂടിയായിരുന്നു ഹാലം. ആ മരണം കവിയിലുണ്ടാക്കിയ ആഘാതം ചെറുതായിരുന്നില്ല. അതിന്റെ പ്രതിധ്വനി മുഴങ്ങുന്ന കവിതകളുടെ ഒരു പരമ്പര തന്നെ തുടര്‍ന്നെഴുതി. അവ പില്ക്കാലത്ത് പ്രസിദ്ധീകരിച്ചതും ടെനിസന്റെ രചനകളില്‍ ഏറെ പ്രശസ്തി നേടിയതുമായ ഇന്‍ മെമ്മോറിയത്തില്‍ (In Memoriam, 1850) ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഹാലമിന്റെ ഓര്‍മക്കായി സമര്‍പ്പിക്കപ്പെട്ടതാണ് ഈ വിലാപകാവ്യം. ഹാലമിന്റെ മരണത്തെത്തുടര്‍ന്ന് തൂലിക താഴ്ത്തിവച്ചില്ലെങ്കിലും പിന്നീട് ഏതാണ്ട് ഒരു ദശാബ്ദം രചനകളൊന്നുംതന്നെ പ്രസിദ്ധീകരിക്കാന്‍ തുനിഞ്ഞില്ല. ടെനിസന്റെ പ്രിയപ്പെട്ട സൃഷ്ടിയായ മോഡ് (Maud)ല്‍ പില്ക്കാലത്ത് ചേര്‍ത്ത ഏതാനും ഗീതകങ്ങളും ഇക്കാലത്തെ സൃഷ്ടികളാണ്. 1842-ല്‍ രണ്ടു വാല്യങ്ങളിലായി പോയെംസ് പ്രസിദ്ധീകരിച്ചു. 1830-ലും 32-ലും പ്രസിദ്ധീകരിച്ച സമാഹാരങ്ങളില്‍ നിന്ന് തിരഞ്ഞെടുത്തു പരിഷ്കരിച്ച ഏതാനും കവിതകളായിരുന്നു ഇതില്‍ ഒന്നിന്റെ ഉള്ളടക്കം. യുളീസസ്', മോര്‍തെ ഡെ ആര്‍തര്‍', 'ദ് ടു വോയ്സസ്', 'ലോക്സ്ലി ഹോള്‍', 'ദ് വിഷന്‍ ഒഫ് സിന്‍എന്നിവ പുതിയ കവിതകളില്‍ ചിലതുമാത്രം. മോര്‍തെ ഡെ ആര്‍തര്‍ പില്ക്കാലത്ത് ഇഡില്‍സ് ഒഫ് ദ് കിങില്‍ (Idylls of the King) ചേര്‍ത്തു. തന്റെ തലമുറയിലെ പ്രമുഖ കവി എന്ന സ്ഥാനം നേടാന്‍ ഈ സമാഹാരം ടെനിസനെ കുറച്ചൊന്നുമല്ല സഹായിച്ചത്.

1847-ല്‍ ടെനിസന്റെ ആദ്യ നീണ്ട കാവ്യമായ ദ് പ്രിന്‍സസ് (The Princess) പ്രസിദ്ധീകൃതമായി. 1850 ടെനിസനെ സംബന്ധിച്ചു വളരെ പ്രാധാന്യമേറിയ വര്‍ഷമാണ്. എമിലി സെല്‍വുഡുമായി പതിന്നാലു വര്‍ഷം നീണ്ടുനിന്ന പ്രണയബന്ധത്തിന് വിവാഹത്തിലൂടെ സാക്ഷാത്ക്കാരം നേടാന്‍ കഴിഞ്ഞതും ഇന്‍ മെമ്മോറിയം പ്രസിദ്ധീകരിച്ചതും ആസ്ഥാനകവിയായി വിക്റ്റോറിയ രാജ്ഞി ടെനിസനെ നിയമിച്ചതുമെല്ലാം ഈ വര്‍ഷമാണ്. 1853-ല്‍ ടെനിസനും പത്നിയും ഐല്‍ ഒഫ് വൈറ്റിലെ ഫ്രെഷ് വോട്ടറിലുള്ള ഫാരിങ് ഫോഡ് എന്ന ഭവനത്തില്‍ താമസമുറപ്പിച്ചു. ഹാലം, ലയണല്‍ എന്നീ പുത്രന്മാരും ഭാര്യയും ഒത്തുള്ള അവിടത്തെ വാസം ഇദ്ദേഹത്തിന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷമേറിയ നാളുകളായിരുന്നു. 1869-ല്‍ സറിയില്‍ നിര്‍മിച്ച 'ഓള്‍ഡ് വര്‍ത്തി'ലേക്ക് ഇദ്ദേഹം താമസം മാറ്റി.

ടെനിസണിന്റെ ജന്മഗൃഹം

ഇന്‍ മെമ്മോറിയത്തിനു മുമ്പും പിമ്പും എന്നു ടെനിസന്റെ കാവ്യജീവിതത്തെ രണ്ടായി വിഭജിക്കാം. സമൂഹത്തില്‍ തന്റെ ധര്‍മം എന്തായിരിക്കണം എന്നന്വേഷിക്കുന്ന ഒരു യുവകവിയെയാണ് 1850-നു മുന്‍പു നാം കാണുന്നത്. പില്ക്കാലത്താകട്ടെ സമകാലിക പ്രശ്നങ്ങളോടു പ്രതികരിക്കുന്ന ഒരു വിക്റ്റോറിയന്‍ യോഗിയെ നാം ഇദ്ദേഹത്തില്‍ ദര്‍ശിക്കുന്നു. ആദ്യകാല കവിതകള്‍ അനുകരണശീലവും പക്വത നേടാത്ത പാണ്ഡിത്യവും പ്രകടിപ്പിക്കുന്നവയാണെങ്കിലും ലക്ഷണമൊത്ത പില്‍ക്കാല കവിതകളുടെ ഓജസിന്റെയും ദാര്‍ശനികതയുടെയും വിഷാദഭാവങ്ങളുടെയും നിഴലാട്ടം അവയില്‍ കാണാനാവും. ആദ്യകാല കവിതകളൊന്നും ടെനിസന്റെ ജീവിതകാലത്തു പ്രസിദ്ധീകരിച്ചില്ല. ദ് ഡെവിള്‍ ആന്‍ഡ് ദ് ലേഡി (The Devil and The Lady) എന്നൊരു അപൂര്‍ണ നാടകം പതിന്നാലു വയസ്സുള്ളപ്പോള്‍ രചിച്ചിരുന്നു (1930-ലാണ് ഇത് വെളിച്ചം കണ്ടത്). ഈ കൃതി ബ്ലാങ്ക് വേഴ്സില്‍ ഇദ്ദേഹത്തിനുള്ള പ്രാവീണ്യം കാണിക്കുന്നുണ്ട്. പോയെംസ് ബൈ ടു ബ്രദേഴ്സിലെ ടെനിസന്റെ കവിതകള്‍ക്ക് ബൈറന്‍ കവിതകളുടെ ഛായ ഉണ്ട്. നഷ്ടബോധവും ഏകാന്തതയുമാണ് ഇതിലെ പ്രതിപാദ്യവിഷയങ്ങള്‍.

'ദ് ലേഡി ഒഫ് ഷാലറ്റ്', 'ഈ നോണി' 'ദ് ലോട്ടസ് ഈറ്റേഴ്സ്', 'ദ് പാലസ് ഒഫ് ആര്‍ട്ട്' എന്നിവയടങ്ങിയ പോയെംസ് (1833) എന്ന സമാഹാരം പലതുകൊണ്ടും പോയെംസ്, ചീഫ്ലി ലിറിക്കല്‍ എന്ന സമാഹാരത്തേക്കാള്‍ മികച്ചു നില്‍ക്കുന്നു. ആധുനിക കവികളില്‍, കീറ്റ്സിനെ ഒഴിവാക്കിയാല്‍, മറ്റാരിലും കാണാത്ത തരത്തില്‍ ഇന്ദ്രിയാനുഭൂതികളെ സംഗീതാത്മകമായി അവതരിപ്പിക്കാന്‍ ടെനിസന് കഴിയുന്നതായി ഇതിലെ കവിതകള്‍ തെളിയിക്കുന്നുണ്ട്.

പോയെംസിലെ (1842) പുതിയ കവിതകളും പരിഷ്കരിച്ച കവിതകളും ഹാലമിന്റെ മരണത്തില്‍ ഏറെ വ്യഥിതഹൃദയനായി കഴിയുന്ന കാലയളവിലാണ് ടെനിസണ്‍ രചിച്ചത്. സന്തോഷകരമായ ഭൂതകാലത്തെയും മൂല്യച്യുതികളും മിഥ്യകളും വാഴുന്ന വര്‍ത്തമാനകാലത്തെയും ഓര്‍ത്ത് ഇവയില്‍ പലതിലും കവി കേഴുന്നു. "ഇംഗ്ലീഷ് ഇഡില്‍സ് എന്നറിയപ്പെടുന്ന 'ഡോറ', 'ദ് ഗാര്‍ഡനേഴ്സ് ഡോട്ടര്‍' എന്നിവയിലും 'ബ്രെയ്ക്ക്, ബ്രെയ്ക്ക്, ബ്രെയ്ക്കി'ലും ഈ വൈരുധ്യംതന്നെ എടുത്തുകാട്ടുന്നുണ്ട്. 'ബ്രെയ്ക്ക്, ബ്രെയ്ക്ക്, ബ്രെയ്ക്ക്' എന്ന കവിത ഇദ്ദേഹത്തിന്റെ ഏറ്റവും മികച്ച ഭാവഗീതങ്ങളിലൊന്നായി പരിഗണിക്കപ്പെട്ടുവരുന്നു. 'യുളീസസ്', 'ലോക്സ്ലി ഹോള്‍' എന്നിവ ഇതിലെ മറ്റു രണ്ടു കവിതകളാണ്. മുന്നോട്ടു ഗമിക്കേണ്ടതിന്റെയും പ്രത്യാശയോടെ ഭാവിയെ ഉറ്റുനോക്കേണ്ടതിന്റെയും ആവശ്യകതയെപ്പറ്റി ഇവ ഊന്നിപ്പറയുന്നു. ഇംഗ്ളീഷ് സാഹിത്യത്തിലെ ആദ്യകാല നാടകീയ സ്വഗതാഖ്യാനങ്ങളില്‍ (dramatic monologues)പ്പെട്ടവയാണ് 'യുളീസസും' 'ലോക്സലി ഹോളും'. പോയെംസ് എന്ന സമാഹാരത്തിലെ മിക്കവാറും എല്ലാ കവിതകളിലും സമൂഹത്തില്‍ കവിക്കുള്ള ചുമതലകളെപ്പറ്റി ചിന്തിക്കുന്ന ടെനിസനെ കാണാം. സമൂഹത്തില്‍ അധ്യാപകന്റെയും വിമര്‍ശകന്റെയും വ്യാഖ്യാതാവിന്റെയും യോഗിയുടെയും എല്ലാം സ്ഥാനം കവിക്കുണ്ടെന്ന വിശ്വാസവും ഈ കവിതകളില്‍ ദര്‍ശിക്കാം.

ടെനിസണ്‍ ഗ്രന്ഥ രചന നടത്തിയ ഭവനം ഇവിടെ വച്ചാണ് ഇദ്ദേഹം അന്തരിച്ചത്

ടെനിസന്റെ പ്രകൃഷ്ട കൃതി എന്ന സ്ഥാനം ലഭിച്ചിരിക്കുന്നത് ഇന്‍ മെമ്മോറിയത്തിനാണ്. ഹാലം മരിച്ചപ്പോള്‍ ഉണ്ടായ ദുഃഖത്തില്‍ നിന്നുളവായ ഈ നീണ്ട വിലാപകാവ്യം പതിനെട്ടോളം വര്‍ഷം (1833-1850) കൊണ്ടാണ് പൂര്‍ത്തിയാക്കിയത്. ദൈവം, ക്രിസ്തു, അനശ്വരത, വ്യക്തിദുഃഖത്തിന്റെയും നഷ്ടങ്ങളുടെയും അര്‍ഥം എന്നിവയെല്ലാം കവി ഇതില്‍ പഠനവിധേയമാക്കിയിരിക്കുന്നു. ഇംഗ്ലീഷിലെ ദൈര്‍ഘ്യമേറിയ വിപാലകാവ്യമാണ് ഇന്‍ മെമ്മോറിയം. തികച്ചും വ്യക്തിഗതമെന്നു വിളിക്കാവുന്ന ദുഃഖത്തിന്റെ വേലിയേറ്റം നാം അതില്‍ കാണുന്നു. അജപാല വിലാപകാവ്യത്തിന്റെ കൃത്രിമത്വം അതിലില്ല. (നോ: ഇന്‍ മെമ്മോറിയം).

ഹാലവും ടെനിസനും തമ്മില്‍ ഉള്ള ബന്ധം വെറും പരിചയക്കാരായ എഡ്വേഡ് കിങും ജോണ്‍ മില്‍റ്റനും തമ്മിലുള്ള ബന്ധത്തില്‍ നിന്നു തികച്ചും വ്യത്യസ്തമായിരുന്നു. (മില്‍റ്റന് ലിസിഡസ് എന്ന വിലാപകാവ്യം എഴുതാന്‍ പ്രേരകമായത് എഡ്വേഡ് കിങിന്റെ മരണമാണ്.) അജപാല വിലാപകാവ്യത്തിന്റെ സമ്പൂര്‍ണത ലിസിഡസില്‍ കാണാമെങ്കിലും ഇന്‍ മെമ്മോറിയത്തില്‍ അനുഭവപ്പെടുന്ന വ്യക്തിഗത ദുഃഖത്തിന്റെ ചൂടും ചുരും അതിലില്ല. 'എലിജി' എന്ന പൊതുനാമം മാത്രം ഉപയോഗിച്ചു വിശേഷിപ്പിക്കപ്പെടാറുള്ള എലിജി റിട്ടണ്‍ ഇന്‍ എ കണ്‍ട്രി ചര്‍ച്ച് യാഡില്‍ തോമസ് ഗ്രേ പ്രദര്‍ശിപ്പിക്കുന്ന ദുഃഖത്തിനും വ്യക്തി ബന്ധങ്ങളില്‍ നിന്ന് ഉളവാകുന്ന ഊഷ്മളത ഇല്ലെന്നു പറയാം. ഇന്‍ മെമ്മോറിയത്തെ വായനക്കാരന് പ്രിയങ്കരമാക്കുന്ന വികാരതീവ്രതയും ഇതില്‍ കുറവാണ്. ഈ അളവുകോല്‍ വച്ചു നോക്കിയാല്‍ ഷെല്ലിയുടെ അഡോണെയ്സ്, ആര്‍നള്‍ഡിന്റെ തേര്‍സിസ്, വിറ്റ്മന്റെ വെന്‍ ലൈലക്സ് ലാസ്റ്റ് ഇന്‍ ദ് ഡോര്‍യാഡ് ബ്ളുംഡ്, ഓഡന്റെ ഇന്‍ മെമ്മറി ഒഫ് ഡബ്ളിയു. ബി.യേറ്റ്സ് എന്നീ പ്രസിദ്ധ വിലാപകാവ്യങ്ങളെയെല്ലാം ടെനിസന്‍ കൃതി ഏറെ പിന്നിലാക്കുന്നുവെന്നു കാണാം.

ടെനിസന്റെ പില്‍ക്കാല രചനകളിലെ പ്രതിപാദ്യങ്ങള്‍ കൂടുതലും വൈയക്തികമെന്നതിനെക്കാള്‍ സാമൂഹികമാണ്. ആസ്ഥാന കവി എന്ന സ്ഥാനം അതിന്റെ എല്ലാ ഗൗരവത്തോടുംകൂടി ടെനിസണ്‍ സ്വീകരിച്ചു. പ്രധാനപ്പെട്ട എല്ലാ അവസരങ്ങളെയും സംഭവങ്ങളെയുംപറ്റി എഴുതുവാന്‍ ഔദ്യോഗിക അഭ്യര്‍ഥനകള്‍ ഉണ്ടാകുന്നതനുസരിച്ച് ഇദ്ദേഹം കവിതകള്‍ രചിച്ചുവന്നു. വൈകാതെ പ്രിന്‍സ് ഒഫ് വെയ്ല്‍സിന്റെ വധുവാകേണ്ടിയിരുന്ന ഡെയ്നിഷ് രാജകുമാരിയെ അഭിസംബോധന ചെയ്തെഴുതിയ 'എ വെല്‍ക്കം ടു അലെക്സാന്‍ഡ്ര' (1863) ഒരു ഉദാഹരണം മാത്രമാണ്. ഇദ്ദേഹത്തിന്റെ സംബോധനാഗീതങ്ങള്‍ (odes) വൃത്തനിബദ്ധതയ്ക്കു ഖ്യാതി നേടിയവയാണ്. 'ഓഡ് ഒണ്‍ ദ് ഡെത്ത് ഒഫ് ഡ്യൂക് ഒഫ് വെല്ലിങ്റ്റന്‍' (1852), 'ഓഡ് സങ് അറ്റ് ദി ഓപ്പെനിങ് ഒഫ് ദി ഇന്റെര്‍നാഷനല്‍ എക്സിബിഷന്‍' എന്നിവയാണ് ഈ കവിയുടെ പ്രസിദ്ധിനേടിയ സംബോധനാഗീതങ്ങള്‍.

ടെനിസന്റെ ദേശഭക്തിപരമായ കവിതകള്‍ വിശേഷിച്ചും 'ദ് ചാര്‍ജ് ഒഫ് ദ് ലൈറ്റ് ബ്രിഗെയ്ഡ്' (1854), 'ദ് ചാര്‍ജ് ഒഫ് ദ് ഹെവി ബ്രിഗെയ്ഡ്' (1882) എന്നിവ ധീര കൃത്യങ്ങളെ രാഷ്ട്രം എങ്ങനെ ആദരിക്കുന്നു എന്നു ചൂണ്ടിക്കാട്ടുന്നു. വര്‍ത്തമാന കാലത്തിന്റെ സ്പന്ദനങ്ങളെയും നിത്യജീവിതത്തിന്റെ പ്രശ്നങ്ങളെയും അധികരിച്ചുള്ള കവിതകള്‍ വേണമെന്ന റസ്കിനെപ്പോലുള്ള വിമര്‍ശകരുടെ ആവശ്യമനുസരിച്ചും ടെനിസണ്‍ കാവ്യരചന നടത്തിയിട്ടുണ്ട്. സ്ത്രീകളുടെ സ്ഥാനത്തെപ്പറ്റിയും അവരുടെ അവകാശങ്ങളെപ്പറ്റിയുമുള്ള നീണ്ട കവിതയാണ് ദ് പ്രിന്‍സസ്. ഗാര്‍ഹിക വിഷയങ്ങളെ അധികരിച്ചുള്ള ആഖ്യാന കവിതകളും ഇദ്ദേഹം രചിച്ചിട്ടുണ്ട്. 'സീ ഡ്രീംസും' (1860), 'ഈനോക് ആര്‍ഡെ'നും ഈ വിഭാഗത്തില്‍പ്പെടുന്നു.

ആസ്ഥാന കവിപ്പട്ടത്തിന്റെ നാളുകളുടെ മുഖ്യപങ്കും ഇഡില്‍സ് ഒഫ് ദ് കിങ് രചിക്കുവാന്‍ ടെനിസണ്‍ ചെലവിട്ടു. 'ലോക്സ്ലി ഹോളി'ന്റെ അനുബന്ധംപോലെ രചിച്ച 'ലോക്സ്ലി ഹോള്‍ സിക്സ്റ്റി ഇയേഴ്സ് ആഫ്റ്റെറി'ല്‍ (1886) ഭാവിയെക്കുറിച്ച് വന്‍ പ്രതീക്ഷ പുലര്‍ത്തുന്നതോടൊപ്പം കവിയില്‍ ആഴത്തില്‍ വേരോടിയിരുന്ന അശുഭാപ്തി വിശ്വാസവും ദ്യോതിപ്പിക്കുന്നുണ്ട്. മാനുഷികാവസ്ഥയെ ചൊല്ലി അശുഭാപ്തി വിശ്വാസം ഉണ്ടായിരുന്നെങ്കിലും ദൈവവിശ്വാസം, സ്നേഹത്തിന്റെ ശക്തി എന്നിവയെപ്പറ്റി കവിക്കുള്ള ധാരണകള്‍ ഒരിക്കലും ഉലയുന്നില്ല. ദി എയ്ന്‍ഷ്യന്റ് സെയ്ജ് (1885) അക്ബേഴ്സ് ഡ്രീം (1892) എന്നിവയില്‍ മരണാനന്തര ജീവിതത്തിലുള്ള വിശ്വാസം, സ്നേഹത്തിലൂടെ നേടുന്ന വിമോചനം തുടങ്ങിയവയിലുള്ള പ്രതീക്ഷ പ്രകടമാണ്.

ജീവിതത്തിന്റെ അവസാനത്തെ രണ്ടു ദശകങ്ങളിലായി ഏതാനും കാവ്യനാടകങ്ങളും ടെനിസണ്‍ രചിച്ചിട്ടുണ്ട്. അവയില്‍ ക്യൂന്‍ മേരി (1875) ഹാരോള്‍ഡ് (1876) ബെക്കറ്റ് (1884) എന്നിവയാണ് ഏറെ പ്രശസ്തം. ബാലഡ്സ് ആന്‍ഡ് അദര്‍ പോയെംസ് (1880), റ്റൈറീസിയസ് ആന്‍ഡ് അദര്‍ പോയെംസ് (1885), ലോക്സ്ലി ഹോള്‍ സിക്സ്റ്റി ഇയേഴ്സ് ആഫ്റ്റര്‍, ഡെമീറ്റര്‍ ആന്‍ഡ് അദര്‍ പോയെംസ് (1889), ദ് ഡെത്ത് ഒഫ് ഈനോണി ആന്‍ഡ് അദര്‍ പോയെംസ് (1892) എന്നീ പ്രധാനപ്പെട്ട സമാഹാരങ്ങളും ടെനീസണ്‍ പ്രസിദ്ധീകരിച്ചു. ആംഗ്ലേയ കവികള്‍ക്കിടയില്‍ പ്രമുഖമായ ഒരു സ്ഥാനമുള്ള ടെനിസണ്‍ നാല്പത്തിരണ്ടു വര്‍ഷം ആസ്ഥാന കവിപദം അലങ്കരിച്ചിട്ടുണ്ട്. 1892 ഒ. 6-ന് സറിയിലെ ഓള്‍ഡ്വര്‍ത്തില്‍ ഇദ്ദേഹം അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍