This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ടെക്നോക്രസി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

11:42, 29 ഡിസംബര്‍ 2008-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ടെക്നോക്രസി

Technocrazy

1930-കളില്‍ അമേരിക്കയില്‍ രൂപീകൃതമായ ഒരു സാമൂഹിക - തത്ത്വചിന്താപ്രസ്ഥാനം. സാങ്കേതിക വൈദഗ്ധ്യത്തെയും യന്ത്രാധിഷ്ഠിത പ്രവര്‍ത്തനത്തെയും ഉദാത്തീകരിക്കുന്ന ഒരു സവിശേഷ വീക്ഷണമാണ് ടെക്നോക്രസി എന്ന പേരില്‍ അറിയപ്പെട്ടത്. എന്‍ജിനീയര്‍മാരും ശാസ്ത്രജ്ഞന്മാരുമാണ് സാമ്പത്തിക ജീവിതത്തില്‍ നിര്‍ണായക ശക്തികളെന്ന് ടെക്നോക്രസിയുടെ വക്താക്കള്‍ സിദ്ധാന്തിക്കുന്നു. പരമ്പരാഗതമായ സാമ്പത്തിക ഗണങ്ങളുടെ സ്ഥാനത്ത് 'ഉത്പാദനക്ഷമമായ ഊര്‍ജം' എന്നൊരു പുതിയ ഗണം ടെക്നോക്രസിയുടെ സൈദ്ധാന്തികര്‍ ആവിഷ്ക്കരിക്കുകയുണ്ടായി. ആധുനിക ശാസ്ത്ര സാങ്കേതിക വിജ്ഞാനം ആര്‍ജിച്ചിട്ടുള്ള വിദഗ്ധരുടെ ക്രിയാത്മക സിദ്ധികളാണ് സമ്പദ്ഘടനയുടെ പുരോഗതിക്ക് സഹായകമാകുന്നത് എന്ന ധാരണയാണ് ഈ പുതിയ ഗണം ഉന്നയിക്കുന്നത്. എന്‍ജിനീയറായ ഹൊവാര്‍ഡ് സ്കോട്ട് 1918-ല്‍ ടെക്നിക്കല്‍ അലയന്‍സ് എന്ന സംഘടന രൂപീകരിച്ചതോടെയാണ് ടെക്നോക്രസി എന്ന ആശയത്തിന് പ്രചാരം ലഭിക്കുവാന്‍ തുടങ്ങിയത്. 1921-ല്‍ തേഴ്സ്റ്റീന്‍ വെബ്ളന്‍ രചിച്ച എന്‍ജിനീയേഴ്സ് ആന്‍ഡ് ദ് പ്രൈസ് സിസ്റ്റം എന്ന കൃതി, ടെക്നോക്രസിയുടെ മുഖ്യ ബൗദ്ധിക രേഖയായി പരിഗണിക്കപ്പെടുന്നു. കച്ചവടത്തിന്റെ നാശോന്മുഖശക്തിയും സാങ്കേതിക വിദ്യയുടെ ക്രിയാത്മകശക്തിയും തമ്മിലുള്ള വൈരുധ്യമാണ് മുതലാളിത്തത്തിന്റെ മുഖ്യ സവിശേഷതയെന്ന് വെബ്ളന്‍ സിദ്ധാന്തിക്കുന്നു. 1932-ല്‍ കൊളംബിയ സര്‍വകലാശാല ആസ്ഥാനമായിട്ടാണ് ടെക്നോക്രസി എന്ന സിദ്ധാന്തം രൂപവല്‍കൃതമായത്. 1930 കളുടെ ആദ്യപകുതിയില്‍ അമേരിക്കയിലും യൂറോപ്യന്‍ രാജ്യങ്ങളിലും ഈ പ്രസ്ഥാനത്തിന് വമ്പിച്ച പ്രചാരം ലഭിച്ചു. ടെക്നോക്രസിയുടെ വക്താക്കള്‍ സ്വീകരിച്ച തീവ്രവാദപരമായ നിലപാടുകള്‍ മൂലം, ഈ പ്രസ്ഥാനം അധികനാള്‍ നിലനിന്നില്ല. രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ പങ്കിനെ പൂര്‍ണമായും നിരാകരിച്ച ടെക്നോക്രസി, സമൂഹത്തിന്റെ ഭാഗധേയം വിദഗ്ധരുടെ കൈകളില്‍ മാത്രമാണെന്ന് ശഠിക്കുകയുണ്ടായി. ശാസ്ത്ര സാങ്കേതിക രംഗങ്ങളില്‍ സവിശേഷ വൈദഗ്ധ്യം ലഭിച്ചിട്ടില്ലാത്ത ജനസാമാന്യത്തോട് തികച്ചും നിഷേധാത്മകമായ സമീപനമാണ് ടെക്നോക്രസിയുടെ വക്താക്കള്‍ അനുവര്‍ത്തിച്ചത്. അതുകൊണ്ടുതന്നെ, ദന്തഗോപുരവാസികളായ ഒരു ചെറു ന്യൂനപക്ഷത്തിന്റെ നേതൃത്വത്തില്‍ രൂപംകൊണ്ട ഈ പ്രസ്ഥാനത്തോട് സമൂഹത്തിലെ ഭൂരിപക്ഷത്തിന് യാതൊരാഭിമുഖ്യവുമുണ്ടായില്ല. 1930-കളില്‍ അമേരിക്കയില്‍ പ്രസിഡന്റ് റൂസ്വെല്‍റ്റ് നടപ്പാക്കിയ വിപ്ലവകരമായ പരിഷ്കാരങ്ങള്‍ സൃഷ്ടിച്ച പുതിയ രാഷ്ട്രീയ - പ്രത്യയശാസ്ത്ര സാഹചര്യത്തില്‍ ടെക്നോക്രസി എന്ന ആശയത്തിന്റെ പ്രസക്തി നഷ്ടപ്പെടുകയാണുണ്ടായത്.

വ്യാവസായിക സംസ്കാരത്തിന്റെയും സാങ്കേതിക വിദ്യയുടെയും ആധിപത്യത്തിന്റെ ഫലമായി സംഭവിച്ച അപമാനവീകരണത്തെ സൂചിപ്പിക്കാനാണ് വ്യവസായ വിമര്‍ശകര്‍ ടെക്നോക്രസി എന്ന സംജ്ഞ പ്രയോഗിക്കുന്നത്. പ്രകൃതിക്കുമേല്‍ ആത്യന്തിക വിജയം നേടിയതായി അഭിമാനിക്കുന്ന ആധുനികോത്തര കാലഘട്ടത്തിന്റെ അപചയത്തെയാണ് ടെക്നോക്രസി ദ്യോതിപ്പിക്കുന്നത്. പ്രകൃതിയെ ഒരു വസ്തുവായി കാണുകയും അതിന്റെ വിഭവങ്ങളെ കൊള്ളയടിക്കുകയും ചെയ്യുന്ന സമീപനമാണ് ടെക്നോക്രസി പ്രോത്സാഹിപ്പിക്കുന്നതെന്ന് വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു. മനുഷ്യര്‍ തമ്മിലുള്ള പരസ്പരബന്ധങ്ങളെ വാണിജ്യപരവും സാങ്കേതികവുമായി മാത്രം വീക്ഷിക്കുന്ന

ടെക്നോക്രസി, ജീവിതത്തിന്റെ ആധ്യാത്മികവും നൈതികവുമായ മാനങ്ങളെ നിരാകരിക്കുന്നു എന്നാണ് വിമര്‍ശകരുടെ ആക്ഷേപം. സാങ്കേതിക വിജ്ഞാനത്തിന്റെയും യന്ത്രസാമഗ്രികളുടെയും പ്രയോഗത്തിലൂടെ ലാഭകരമായി മെരുക്കിയെടുക്കാവുന്ന ഒന്നായിട്ടാണ് ടെക്നോക്രസി ജീവിതത്തെ വീക്ഷിക്കുന്നത്. മനുഷ്യാസ്തിത്വത്തിന്റെ സര്‍ഗാത്മകതയും ലാവണ്യവും ചോര്‍ത്തിക്കളയുന്ന ടെക്നോക്രസി അതുകൊണ്ടുതന്നെ മാനവികതയുടെ ജീര്‍ണമുഖത്തെ പ്രതിഫലിപ്പിക്കുന്നു എന്ന വിചിന്തനത്തിന് പ്രാമുഖ്യം സിദ്ധിച്ചു. 'ടെക്നോക്രാറ്റിക് വരേണ്യവിഭാഗം' സമൂഹത്തില്‍ അധീശത്വം നേടുന്നതിന്റെ ഫലമായി അപമാനവീകരണം ശക്തമാകുകയും മനുഷ്യസമൂഹം കൂടുതല്‍ യന്ത്രാത്മകമാവുകയും ചെയ്യുന്നു. ചുരുക്കത്തില്‍, മനുഷ്യന്റെ നന്മയ്ക്കായി കണ്ടുപിടിക്കപ്പെട്ട സാങ്കേതിക വിജ്ഞാനവും യന്ത്രസംവിധാനവും സ്വതന്ത്രമാവുകയും മനുഷ്യനെ അടിമയാക്കുകയും ചെയ്യുന്ന പ്രതിഭാസത്തെയാണ് ടെക്നോക്രസി പ്രകാശിപ്പിക്കുന്നത്. ആധുനികത പ്രോത്സാഹിപ്പിച്ച ശാസ്ത്ര സാങ്കേതിക പുരോഗതിയും വ്യാവസായിക വികസനവും മൂല്യബാഹ്യമായ ഒരു ശക്തിയായി മാറിയതോടെയാണ് ടെക്നോക്രസി എന്ന പ്രത്യയശാസ്ത്രത്തിന് പ്രചാരം ലഭിച്ചത്. സാങ്കേതിക യുക്തിയെയും യന്ത്രശക്തിയെയും മനുഷ്യന്റെ യജമാനസ്ഥാനത്തു പ്രതിഷ്ഠിക്കുന്ന ടെക്നോക്രസിയെ പരാജയപ്പെടുത്തുന്നതിലൂടെ മാത്രമേ മാനവികതയ്ക്ക് വികസിക്കാനാവുകയുള്ളുവെന്ന് വിമര്‍ശകര് ചൂണ്ടിക്കാണിക്കുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍