This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ടെംപെസ്റ്റ്, ദ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ടെംപെസ്റ്റ്, ദ്

Tempest,The

ഇംഗ്ലീഷ് നാടകകൃത്തും കവിയുമായ വില്യം ഷേക്സ്പിയര്‍ (1564-1616) രചിച്ച ശുഭാന്തനാടകം (1611). ഏതു കലയ്ക്കാണോ വിശ്വമഹാകവി അനിതരസാധാരണമായ ചാരുത പകര്‍ന്നത്, ആ കലയ്ക്കു നേരെ തിരിഞ്ഞ് അദ്ദേഹം മുഴക്കുന്ന ഹംസഗീതം എന്ന വിശേഷണമാണ് ടെംപെസ്റ്റിനു നല്‍കപ്പെടുന്ന നിര്‍വചനങ്ങളില്‍ പ്രഥമം. പ്രോസ്പെറോ എന്ന മുഖ്യകഥാപാത്രം മാന്ത്രികലോകത്തോടു ചൊല്ലുന്ന വിടവാങ്ങലില്‍ നാടകലോകത്തു നിന്നുള്ള ഷേക്സ്പിയറുടെ വിടവാങ്ങല്‍ ഗീതമാണ് അനുരണനം ചെയ്യുന്നതെന്ന് നാടകവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

ഷേക്സ്പിയര്‍ രചിച്ച അവസാനത്തെ നാടകമാണ് ടെംപെസ്റ്റ് എന്നു കരുതപ്പെടുന്നു. കൊടുങ്കാറ്റിനെ തുടര്‍ന്നുണ്ടായ കപ്പല്‍ച്ചേതത്തില്‍പ്പെട്ട് മാന്ത്രികശക്തിക്ക് അടിപ്പെട്ട ഒരു ദ്വീപില്‍ ചെന്നുപെടുന്ന രാജകീയ സഞ്ചാരികള്‍ക്ക് അവിടെ ഉണ്ടാകുന്ന അനുഭവപരമ്പരയാണ് ഈ നാടകത്തിന്റെ പ്രമേയം. ഒരു ഇംഗ്ലീഷ് കപ്പല്‍ ബെര്‍മുഡാ ദ്വീപുകള്‍ക്കു സമീപം തകര്‍ന്നുപോവുകയും അതിലെ ജീവനക്കാര്‍ ഒരു ശൈത്യകാലം മുഴുവന്‍ അവിടത്തെ വിവിധ ദ്വീപുകളില്‍ അലഞ്ഞുതിരിഞ്ഞ ശേഷം സ്വദേശത്ത് മടങ്ങിയെത്തുകയും ചെയ്തു. അവരുടെ അപ്രതീക്ഷിതമായ രക്ഷപ്പെടലിനെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ 16-ാം നൂറ്റാണ്ടിന്റെ അവസാനം ഇംഗ്ലണ്ടില്‍ വളരെ വാര്‍ത്താപ്രാധാന്യം നേടി. ടെംപെസ്റ്റ് രചിക്കുവാനുണ്ടായ മുഖ്യപ്രേരണ ഈ സംഭവം ആയിരുന്നിരിക്കാം. സമകാലിക പ്രാധാന്യം മാത്രം ലഭിക്കുമായിരുന്ന ഒരു പ്രമേയം ഉപയോഗിച്ച് എക്കാലത്തെയും പ്രേക്ഷകര്‍ക്ക് ആസ്വാദ്യകരമാകത്തക്കവണ്ണം ഒരു നാടകം ചമച്ചെടുത്തു എന്നതിലാണ് ഷേക്സ്പിയറിന്റെ വൈഭവം നാം കാണുന്നത്. നാടുകടത്തപ്പെട്ട പണ്ഡിതനും മാന്ത്രികനുമായ ഒരു ഭരണാധികാരിയുടെ ചരിത്രം പഴങ്കഥകളിലും ഇറ്റാലിയന്‍ ശുഭാന്തനാടകങ്ങളിലും നിന്ന് ഷേക്സ്പിയര്‍ തിരഞ്ഞുപിടിച്ചെടുത്തിരിക്കാം. ഈ ഭരണാധികാരിക്ക് സുന്ദരിയായ ഒരു മകളുമുണ്ടായിരുന്നു. ഒരു ശത്രുരാജാവിന്റെ മകനെക്കൊണ്ട് അവളെ വിവാഹം കഴിപ്പിക്കുവാന്‍ ആ ജ്ഞാനി പദ്ധതി ഇടുകയും അതില്‍ വിജയിക്കുകയും ചെയ്തു. ഈ നാടകക്രിയയെ അതിജീവിച്ച് അതിലെ മുഖ്യകഥാപാത്രങ്ങളെ മാന്ത്രികദ്വീപിന്റെ പശ്ചാത്തലത്തില്‍ക്കൊണ്ടുവന്ന് അവര്‍ക്കു മജ്ജയും മാംസവും നല്‍കി ചേതോഹരമായ ഒരു സൃഷ്ടി അരങ്ങിലെത്തിക്കുകയാണ് ടെംപെസ്റ്റിലൂടെ എയ്വണ്‍ നദിയുടെ തീരത്തുള്ള സ്ട്രാറ്റ്ഫഡില്‍ നിന്നെത്തിയ നാടകക്കാരന്‍ ചെയ്തിരിക്കുന്നത്.

1970-71-ല് സാന്ഫ്രാസിസ്ക്കോയിലെ ഗിയറി തിയെറ്ററില് അവതരിപ്പിച്ച 'ദ് ടെംപെസ്റ്റി ല് നിന്നുള്ള ഒരു രംഗം

നാടകങ്ങളിലെ കാലാന്വിതി(Unite of time) പാലിക്കുന്ന ഏക ഷേക്സ്പിയര്‍ നാടകമാണ് ടെംപെസ്റ്റ്. ഇദ്ദേഹത്തിന്റെ ഹ്രസ്വമായ നാടകങ്ങളില്‍ ഒന്നാണിത്. പ്രകൃതി തന്റെ ക്രൂരത മുഴുവന്‍ കാട്ടിയ ഒരു കൊടുങ്കാറ്റില്‍ കപ്പല്‍ തകര്‍ന്നുപോയ നെയ്പ്പിള്‍ സിലെ രാജാവായ അലോണ്‍സോ, അദ്ദേഹത്തിന്റെ പുത്രന്‍ ഫെര്‍ഡിനാന്‍ഡ്, അലോണ്‍സോയുടെ സഹോദരന്‍ സെബാസ്റ്റ്യന്‍, ജ്യേഷ്ഠനായ പ്രോസ്പെറോയെ പുറത്താക്കി മിലാനിലെ ഡ്യൂക്ക് പദവി തട്ടിയെടുത്ത അന്റോണിയോ എന്നിവര്‍ പ്രോസ്പെറോയും പുത്രി മിറാന്‍ഡയും നിവസിക്കുന്ന മാന്ത്രികദ്വീപിലെത്തുന്നു. പഠനത്തിലും മനനത്തിലും മുഴുകിയിരുന്ന തന്നെ പുറത്താക്കി പന്ത്രണ്ടു വര്‍ഷങ്ങള്‍ക്കുമുമ്പ് അധികാരം അന്റോണിയോ എങ്ങനെ കയ്യടക്കി എന്നും ഇതിനിടയില്‍ പ്രോസ്പെറോ പുത്രിയെ അറിയിച്ചു. അന്ന് മൂന്നു വയസ്സുണ്ടായിരുന്ന മിറാന്‍ഡയെയും അവളുടെ പിതാവിനെയും ഒരു ബോട്ടിലാക്കി ശത്രുക്കള്‍ കടലില്‍ തള്ളി. ഒരു നിയാപോളിറ്റന്‍ പ്രഭുവായ ഗൊന്‍സാലോ ഭക്ഷണവും വസ്ത്രവും നല്‍കി അവരെ രക്ഷിച്ചു. മാന്ത്രിക പഠനത്തില്‍ മുഴുകി കാലം കഴിച്ച് പ്രഭു പദവി തന്നെ സ്വസഹോദരന്റെ കരാളഹസ്തങ്ങള്‍ക്കേല്‍പിച്ചുകൊടുത്ത് ഒടുവില്‍ അയാളുടെ മുമ്പില്‍ അടിയറവു പറയേണ്ടിവന്ന പ്രോസ്പെറോയ്ക്ക് ചെറിയൊരു ഭാഗ്യം കൂടി ഉണ്ടായി. അദ്ദേഹത്തിന്റെ വിലപ്പെട്ട ഗ്രന്ഥങ്ങള്‍ക്കൂടി ബോട്ടിലെത്തിക്കാന്‍ ഗൊന്‍സാലോ ശ്രദ്ധവച്ചു. ഒടുവില്‍ ഒരു ദ്വീപില്‍ സുരക്ഷിതരായി അവര്‍ എത്തിച്ചേര്‍ന്നു. ഒരിക്കല്‍ സിക്കറാക്സ് എന്ന ദുര്‍മന്ത്രവാദിനിയുടെ ആവാസസ്ഥാനമായിരുന്നു അത്. ഇന്നവള്‍ ജീവിച്ചിരിപ്പില്ല. ഒരുകൂട്ടം കപ്പല്‍ സഞ്ചാരികളാണ് ഗര്‍ഭിണിയായിരുന്ന അവളെ അവിടെ തള്ളിയത്. അവള്‍ ജന്മംകൊടുത്ത കാലിബന്‍ എന്ന വിചിത്രജീവിയും അവള്‍ തടവിലാക്കിയിരുന്ന ഏറിയല്‍ എന്ന മായാരൂപവുമാണ് അവിടത്തെ നിവാസികള്‍. തന്റെ അടിമയായിവര്‍ത്തിക്കുന്ന കാലിബനെ സംസ്ക്കാരസമ്പന്നനാക്കാന്‍ പ്രോസ്പെറോ നടത്തിയ ശ്രമം വിഫലമായി. അദ്ദേഹം ഏറിയലിന് സിക്കറാക്സിന്റെ തടവില്‍ നിന്ന് പിന്നീട് മോചനം നല്‍കി. എന്നാല്‍ അദ്ദേഹത്തെ സേവിക്കാന്‍ ഏറിയല്‍ ബാധ്യസ്ഥനായിരുന്നു. അവന് ക്രമേണ സ്വാതന്ത്ര്യം നല്‍കാമെന്ന പ്രോസ്പെറോയുടെ വാഗ്ദാനമാണ് ഏറിയലിന്റെ പ്രതീക്ഷ. ദ്വീപില്‍ ചെലവഴിച്ച ഒരു വ്യാഴവട്ടംകൊണ്ട് മാന്ത്രികകലയില്‍ നല്ല അവഗാഹം നേടിയിരുന്ന പ്രോസ്പെറോ മന്ത്രശക്തിയാല്‍ ഉയര്‍ത്തിയ കൊടുങ്കാറ്റാണ് അലോണ്‍സോ, ഫെര്‍ഡിനാന്‍ഡ്, അന്റോണിയോ തുടങ്ങിയവരെ ആ ദ്വീപിലെത്തിച്ചത്. ഒട്ടേറെ സംഭവങ്ങള്‍ക്കുശേഷം പ്രോസ്പെറോയുടെ സഹോദരന് മാനസാന്തരം ഉണ്ടാകുകയും അയാള്‍ ഭരണാധികാരം ജ്യേഷ്ഠന് തിരിച്ചുനല്‍കുകയും ചെയ്യുന്നു. ഇതിനിടയില്‍ ഫെര്‍ഡിനാന്‍ഡും മിറാന്‍ഡയും പ്രണയബദ്ധരായിക്കഴിഞ്ഞിരുന്നു. ഫെര്‍ഡിനാന്‍ഡിന് മിറാന്‍ഡയോടുള്ള വികാരം ആത്മാര്‍ഥമാണോ എന്നറിയാന്‍ ഏറെ പരീക്ഷണങ്ങള്‍ക്ക് പ്രോസ്പെറോ അയാളെ വിധേയനാക്കുകയും ചെയ്യുന്നു. മറ്റു കഥാപാത്രങ്ങള്‍ക്കും പല അഗ്നിപരീക്ഷകളും നേരിടേണ്ടിവന്നു. കപ്പല്‍യാത്രക്കാരും ജീവനക്കാരുമെല്ലാം പരസ്പരം കണ്ടുമുട്ടി. അപകടത്തില്‍പ്പെട്ട കപ്പലും അത്ഭുതകരമാംവിധം കേടുപാടു തീര്‍ത്തുകിട്ടി എന്നാണ് കപ്പിത്താന്റെയും അമരക്കാരന്റെയും റിപ്പോര്‍ട്ട്. പിറ്റേദിവസം രാവിലെ നെയ്പ്പിള്‍സിലേക്ക് പുറപ്പെടാം എന്നും അവിടെ ഫെര്‍ഡിനാന്‍ഡ് - മിറാന്‍ഡമാരുടെ വിവാഹച്ചടങ്ങുകള്‍ക്കുശേഷം താന്‍ മിലാനിലേക്കു മടങ്ങുമെന്നും പ്രോസ്പെറോ പ്രഖ്യാപിക്കുന്നു. കാലിബന്‍ കാട്ടിയ വിക്രിയകള്‍ക്കു മാപ്പും ഏറിയലിന് അവന്‍ ദീര്‍ഘകാലമായി മോഹിച്ചിരുന്ന സ്വാതന്ത്ര്യവും അദ്ദേഹം നല്‍കി.

അരങ്ങിനെ കിടിലം കൊള്ളിക്കുന്ന നാടകക്രിയ ഒന്നും ടെംപെസ്റ്റിലില്ലെങ്കിലും എല്ലാത്തരം പ്രേക്ഷകരെയും രസിപ്പിക്കുന്ന പല ഘടകങ്ങളും ഇതിലുണ്ട്. സുന്ദരമായ ഗാനങ്ങള്‍ക്ക് ഒപ്പമുള്ള നൃത്തം, അന്നത്തെ നാടകവേദിയുടെ പരിമിതികളില്‍ നിന്നുകൊണ്ടുതന്നെ ഒരുക്കിയ വിസ്മയാവഹങ്ങളായ ദൃശ്യാവിഷ്ക്കാരങ്ങള്‍, കാലിബനും മദ്യപിച്ചു മതികെട്ട പാചകക്കാരനും വിദൂഷകനും ചേര്‍ന്ന് അവതരിപ്പിക്കുന്ന കോമാളിത്തരങ്ങള്‍, ഫെര്‍ഡി നാന്‍ഡ്-മിറാന്‍ഡമാരുടെ പ്രണയകഥ, ഇവയെല്ലാം നിയന്ത്രിക്കുകയും നയിക്കുകയും ചെയ്യുന്ന ജ്ഞാനിയും ദയാലുവും നീതിജ്ഞനും പക്വമതിയുമായ പ്രോസ്പെറോ- എന്നിങ്ങനെ ഈ നാടകത്തെ നിത്യപ്രിയമാക്കുന്ന ഘടകങ്ങള്‍ ഒട്ടേറെയുണ്ട്.

പ്രേക്ഷകനു മാത്രമല്ല വായനക്കാരനും ടെംപെസ്റ്റ് ഒരനുഭവമാണ്. ഭാവനയുടെ അത്ഭുതലോകത്തു വിഹരിക്കുന്ന വിചാരശീലനായ വായനക്കാരനു മുമ്പില്‍ മറക്കാനാവാത്ത ഭംഗിയോടെ നിലകൊള്ളുന്ന കവിതാമാധുരി, മാനസാന്തരം, മാപ്പുകൊടുക്കല്‍ എന്നീ ആശയങ്ങള്‍ക്കു മുന്‍തൂക്കം നല്‍കുന്ന തത്ത്വചിന്താപദ്ധതി, അടിമയും ഉടമയും തമ്മിലുള്ള വ്യത്യാസം എന്തെന്നു വിളിച്ചോതുന്ന പ്രോസ്പെറോയുടെ ഏറിയല്‍- കാലിബന്മാരോടുള്ള ബന്ധം, 'പുതിയലോക'ത്തിന് ('New World') മാത്രം സ്വന്തമായ അത്ഭുതങ്ങള്‍ വിളിച്ചോതുന്ന ഏറിയലിനെയും കാലിബനെയും പോലുള്ളവരുടെ കഥാപാത്രാവിഷ്കാരം എന്നിവയെല്ലാം വായനക്കാരനു പുനര്‍വായനയില്‍ പോലും നവ്യമായ അനുഭൂതി പകരുന്നുണ്ട്. പ്രേക്ഷകനെയും വായനക്കാരനെയും ഒരേ അളവില്‍ സ്വാധീനിക്കുന്ന ദൃശ്യാവിഷ്ക്കാരങ്ങളും ചിന്താപദ്ധതിയും ഈ കൃതിയെ കൂടുതല്‍ പ്രിയങ്കരമാക്കുന്നു. "Our revels now are ended" എന്നു തുടങ്ങുന്ന പ്രശസ്തമായ ഭാഗം പ്രോസ്പെറോയുടെ മാന്ത്രികലോകത്തോടുള്ള വിടവാങ്ങലിന് ഉപരി നാടകമേഖലയില്‍ നിന്നുള്ള ഷേക്സ്പിയറിന്റെ വിരമിക്കല്‍ കുറിക്കുന്ന വാക്കുകളാണെന്നും സാഹിത്യവിമര്‍ശകര്‍ കരുതുന്നു. വസ്തുത അങ്ങനെ അല്ലെന്നു വാദിക്കുന്നവരും ഇല്ലാതില്ല. മുകളിലുദ്ധരിച്ച ഭാഗം മനുഷ്യന്റെ ക്ഷണഭംഗുരമായ ജീവിതത്തിനുമേല്‍ ഷേക്സ്പിയര്‍ നടത്തുന്ന അന്ത്യവിധിയാണെന്നും തന്നെ താനാക്കിയ നാടകവേദിക്കു ഷേക്സ്പിയര്‍ നല്‍കുന്ന ഉപഹാരമാണെന്നും വിവിധ വാദഗതികള്‍ നിലവിലുണ്ട്. ഫെര്‍ഡിനാന്‍ഡ്-മിറാന്‍ഡമാരെ രസിപ്പിക്കാന്‍ നാടകത്തില്‍ പ്രത്യക്ഷപ്പെടുന്ന മായാരൂപങ്ങള്‍ ഒരുക്കുന്ന നൃത്തസംഗീതവിരുന്നിനിടയില്‍ ചേര്‍ത്തിട്ടുള്ള വിവാഹമംഗളാശംസകളെ വെല്ലുന്ന ആശംസകള്‍ ഇനിയും ഉണ്ടാകേണ്ടിയിരിക്കുന്നു. അത്ര ചേതോഹരങ്ങളാണവ. നാലാം അങ്കത്തിന്റെ ഒന്നാം രംഗത്തില്‍ 156, 157, 158 എന്നീ വരികളില്‍ ചേര്‍ത്തിട്ടുള്ള "We are such stuff/As dreams are made on and our little life/ Is rounded with a sleep എന്ന ഭാഗം അസ്ഥിരതയെ (mutability) പ്പറ്റിയുള്ള ഷേക്സ്പിയര്‍ മോണഡി (monody) കളില്‍ ഏറെ പ്രശസ്തിയാര്‍ജിച്ചതാണ് (മോണഡി ഒരു ഗായകന്‍ പാടിക്കഴിയുമ്പോള്‍ മറ്റുള്ളവര്‍ പശ്ചാത്തലത്തില്‍ നിന്ന് ഏറ്റുപാടാന്‍ ഉദ്ദേശിച്ചു രചിച്ചിട്ടുള്ള ഗാനം അല്ലെങ്കില്‍ കവിത). മറ്റെന്തിനെയും നിഷ്പ്രഭമാക്കുന്ന 'കാലം' എന്ന ആശയത്തിനുള്ള സ്തുത്യുപഹാരം (tribute) കൂടിയായി ഈ വരികള്‍ പരിഗണിക്കപ്പെട്ടുവരുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍