This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ടൂറിങ് ടെസ്റ്റ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ടൂറിങ് ടെസ്റ്റ്

Turing Test

കംപ്യൂട്ടറിന്റെ ചിന്താശക്തിയും ബുദ്ധിശക്തിയും അളക്കുവാനുപകരിക്കുന്ന ഒരു പരീക്ഷാ സംവിധാനം. കംപ്യൂട്ടര്‍ ശാസ്ര്തശാഖയുടെ പിതാവെന്ന് വിശേഷിപ്പിക്കപ്പെടുന്ന അലന്‍ മതിസണ്‍ ടൂറിങ് തന്റെ വിഖ്യാതമായ ഒരു ഗവേഷണ പ്രബന്ധത്തില്‍ (1950) പ്രതിപാദിച്ച 'ഇമിറ്റേഷന്‍ ഗെയിം' എന്ന സങ്കല്പനത്തെ അടിസ്ഥാനമാക്കി ക്രമീകരിക്കപ്പെട്ട ഒരു ടെസ്റ്റ് ആണിത്. ഇമിറ്റേഷന്‍ ഗെയിമില്‍ മൂന്നു പങ്കാളികള്‍ ഉണ്ടായിരിക്കും.
ടൂറിങ് ടെസ്റ്റ് നടത്തുന്ന രീതി

പുരുഷന്‍, സ്ത്രീ, ചോദ്യകര്‍ത്താവ് (ഇത് പുരുഷനോ സ്ത്രീയോ ആകാം). ഇവരെ പരസ്പരം നേരിട്ടു കാണാനാവാത്ത തരത്തില്‍ മൂന്നു ടെലിടൈപ്പ്റൈറ്ററുകളുടെ മുന്നില്‍ ഇരുത്തുന്നു. നെറ്റ് വര്‍ക് രീതിയില്‍ ബന്ധപ്പെടുത്തിയിട്ടുള്ള ഈ ടെലിടൈപ്പ്റൈറ്ററുകളിലൂടെ ചോദ്യകര്‍ത്താവ് സ്ത്രീയോടും പുരുഷനോടും സംഭാഷണത്തിലേര്‍പ്പെടുന്നു', പക്ഷേ അവരില്‍ പുരുഷനും സ്ത്രീയും ആരാണെന്ന് സംഭാഷണത്തിനു മുന്‍പ് ചോദ്യകര്‍ത്താവിനറിയില്ല. അതുപോലെ മറുപടി നല്‍കുന്ന സമയത്ത്, പുരുഷന്, തനിക്കു ലഭിച്ച ചോദ്യത്തിന് ഒരു സ്ര്തീയുടെ രീതിയില്‍ മറുപടി നല്‍കാന്‍ സ്വാതന്ത്യ്രമുണ്ടായിരിക്കും. ചോദ്യങ്ങള്‍ക്ക് ലഭിക്കുന്ന ഉത്തരങ്ങളിലൂടെ പുരുഷനേയും സ്ത്രീയേയും തിരിച്ചറിയുകയാണ് ചോദ്യകര്‍ത്താവിന്റെ ലക്ഷ്യം.

എന്നാല്‍ ടൂറിങ് ടെസ്റ്റില്‍, പുരുഷനും സ്ത്രീക്കും പകരം ഒരു മനുഷ്യനും കംപ്യൂട്ടറുമാണ് ചോദ്യകര്‍ത്താവുമായി സംവാദത്തിലേര്‍പ്പെടുന്നത്. പക്ഷേ, ഇത്തരത്തിലൊരു പരീക്ഷയുടെ വിശദാംശങ്ങളെക്കുറിച്ച് ടൂറിങ് പ്രത്യേകമായി ഒന്നും പറഞ്ഞിട്ടില്ലാത്തതിനാല്‍ ഇന്ന് പല രീതിയിലും ടൂറിങ്ങ് ടെസ്റ്റ് നടത്താനാകും. എന്നാല്‍ മിക്കപ്പോഴും അടിയില്‍ പറയുന്ന രീതിയിലാണ് ടൂറിങ് ടെസ്റ്റ് നടത്താറുള്ളത്.

ഒരു കംപ്യൂട്ടര്‍ ടെര്‍മിനലിന്റെ മുന്നില്‍ ശരാശരി ബുദ്ധിയുള്ള ഒരു വ്യക്തിയെ ഇരുത്തുന്നു. രണ്ടാമത്തെ ടെര്‍മിനലുമായി, യഥായോഗ്യം പ്രോഗ്രാം ചെയ്യപ്പെട്ട ഒരു കംപ്യൂട്ടറേയും ഘടിപ്പിക്കുന്നു; മൂന്നാമത്തെ ടെര്‍മിനലിനു മുന്നിലിരിക്കുന്ന ചോദ്യകര്‍ത്താവ് വളരെ ബുദ്ധിവൈഭവമുള്ള ഒരാളായിരിക്കും; ആര്‍ക്കും പരസ്പരം നേരിട്ടു കാണാനുമാവില്ല. ഇനി ടെര്‍മിനല്‍ വഴിയുള്ള ചോദ്യങ്ങളിലൂടെ മാത്രം ചോദ്യകര്‍ത്താവ് കംപ്യൂട്ടറേയും വ്യക്തിയേയും തിരിച്ചറിയിക്കാന്‍ ശ്രമിക്കുന്നു, കംപ്യൂട്ടറിനു വേണമെങ്കില്‍ അത് മനുഷ്യനാണെന്നു തെറ്റിദ്ധാരണ ഉണ്ടാക്കാനായി, മനുഷ്യര്‍ പ്രതികരിക്കും പോലെ, മറുപടി നല്‍കുകയും ചെയ്യാം (ഉദാഹരണമായി എന്റെ മുടി ചുരുണ്ടതാണ്, എനിക്ക് വാനില ഐസ്ക്രീമാണ് ഇഷ്ടം തുടങ്ങിയവ). അത് മനുഷ്യനാണ് എന്ന മിഥ്യാബോധം ചോദ്യകര്‍ത്താവില്‍ കംപ്യൂട്ടറിന് സൃഷ്ടിക്കാന്‍ കഴിഞ്ഞാല്‍ കംപ്യൂട്ടര്‍ ടൂറിങ് ടെസ്റ്റ് ജയിച്ചതായി കരുതാം.

ടൂറിങ് മെഷീന്‍ ഉപയോഗിച്ച് സൃഷ്ടിക്കാവുന്ന ഫലനങ്ങളിലൂടെ മനുഷ്യ മനസ്സിന്റെ ചിന്താശക്തിയെ നിര്‍വചിച്ച് വിലയിരുത്താനാകുമെന്ന് ടൂറിങ് വിശ്വസിച്ചിരുന്നു. തന്മൂലം, ഒരു ചെറിയ കുട്ടി വസ്തുതകളെ വിമര്‍ശനബുധ്യാ നിരീക്ഷിച്ചു മനസ്സിലാക്കുന്നതു പോലെ, ഒരു കംപ്യൂട്ടറിനെ പ്രോഗ്രാമിലൂടെ പ്രവര്‍ത്തിപ്പിക്കാനായാല്‍, അതിന് ചിന്താശക്തിയും ബുദ്ധിശക്തിയും ലഭിക്കുമെന്നും ടൂറിങ് കരുതി. എന്നാല്‍, അന്നത്തെ കംപ്യൂട്ടര്‍ സാങ്കേതികവിദ്യ അത്രമാത്രം പുരോഗമിച്ചിരുന്നില്ല. എങ്കിലും ഒരമ്പതു വര്‍ഷത്തിനുശേഷമെങ്കിലും (അതായത് 2000-മാണ്ടോടെ) അത്തരത്തിലൊരു കംപ്യൂട്ടര്‍ വികസിപ്പിക്കാനാകുമെന്ന് ടൂറിങ് പ്രതീക്ഷിച്ചിരുന്നു. പക്ഷേ, ജയിക്കാന്‍ എളുപ്പമെന്നു തോന്നാവുന്ന ഈ പരീക്ഷയില്‍ ഇന്നുവരെ ഒരു കംപ്യൂട്ടറിനും വിജയം കൈവരിക്കാനായിട്ടില്ല; ലാങ്ഗ്വേജ് അനലൈസെറും മറ്റും ഉപയോഗിച്ച് ഇംഗ്ലീഷ് ഭാഷയില്‍ 'സംഭാഷണം' നടത്താനാവുന്ന എലിസയ്ക്കു പോലും ടൂറിങ് ടെസ്റ്റ് കടമ്പ ഇന്നുവരെ തരണം ചെയ്യാന്‍ കഴിഞ്ഞിട്ടില്ല.

ഒരു വ്യക്തിയുടെ ബുദ്ധിശക്തിയുടെ അളവുകോലായി അയാളുടെ പദാനുപദ-പ്രയോഗ ചാതുരി ഉപയോഗപ്പെടുത്താം എന്ന പ്രമാണത്തിലധിഷ്ഠിതമാണ് ടൂറിങ് ടെസ്റ്റ്. യഥാര്‍ഥത്തില്‍ കംപ്യൂട്ടറിന് ചിന്താശക്തിയും ബുദ്ധിശക്തിയും ഉണ്ടോ എന്ന പ്രശ്നത്തിന് അനുകൂലമായോ പ്രതികൂലമായോ തെളിവുകള്‍ നല്‍കാന്‍ പ്രാപ്തിയുള്ള വസ്തുനിഷ്ഠമായ ഒരു പരീക്ഷ മാത്രമാണ് ടൂറിങ് ടെസ്റ്റ് എന്നു പറയാം. ടെസ്റ്റില്‍ വിജയം നേടിയാല്‍ ബുദ്ധിയുണ്ടെന്നോ, പരാജയപ്പെട്ടാല്‍ ചിന്താശക്തി ഇല്ലെന്നോ, അര്‍ഥമില്ല. ബുദ്ധിയുണ്ടെങ്കിലും ചോദ്യകര്‍ത്താവിനെ തെറ്റിദ്ധരിപ്പിക്കാനായില്ലെങ്കില്‍ പരാജയം സുനിശ്ചിതമാണ്. മറിച്ച്, ബുദ്ധിയില്ലെങ്കിലും കംപ്യൂട്ടര്‍ തോന്നിയ മട്ടില്‍ (at random) നല്‍കുന്ന മറുപടികള്‍ ശരി ഉത്തരങ്ങളാണെങ്കില്‍ വിജയം ഉറപ്പാണുതാനും.

പ്രത്യയശാസ്ര്തപരമായി വളരെയധികം വിമര്‍ശനങ്ങള്‍ ടൂറിങ് ടെസ്റ്റിന് എതിരായി ഉയര്‍ന്നുവന്നിട്ടുണ്ട്. അവയില്‍ പ്രശസ്തമായ രണ്ടെണ്ണമാണ് നെഡ് ബ്ലോക്കിന്റെ ജ്യൂക്ബോക്സ് ഒബ്ജക്ഷനും' ജോണ്‍ സീളിന്റെ ചൈനീസ് റൂം ഒബ്ജക്ഷനും'.

ഏതു ടൂറിങ് ടെസ്റ്റിനും ഒരു നിശ്ചിത സമയ പരിധി ഉണ്ടായിരിക്കുമല്ലോ. ഈ സാന്ത (finite) ഇടവേളയില്‍ ചോദ്യകര്‍ത്താവിന് സംഭാഷണത്തിനായി' ഉപയോഗിക്കാവുന്ന അക്ഷരങ്ങളുടേയും അവ കൊണ്ട് സൃഷ്ടിക്കാവുന്ന വാക്യങ്ങളുടേയും (അക്ഷര ശൃംഖല) എണ്ണവും, ഓരോ ചോദ്യത്തിനും നല്‍കാവുന്ന മറുപടികളുടെ എണ്ണവും സാന്തമായിരിക്കും. തന്മൂലം കംപ്യൂട്ടറിന് സംഭാഷണത്തിനായി' ഉപയോഗിക്കേണ്ടിവരുന്ന അക്ഷരങ്ങള്‍, വാക്കുകള്‍, വാക്യങ്ങള്‍ എന്നിവ ഉള്‍പ്പെടുത്തി ഒരു സാന്ത ചരം (finite set) സൃഷ്ടിച്ച്, അതിന്റെ അടിസ്ഥാനത്തില്‍ സംവാദത്തിലേര്‍പ്പെടാവുന്ന രീതിയില്‍ കംപ്യൂട്ടറെ പ്രോഗ്രാം ചെയ്യാനായാല്‍, പ്രസ്തുത കംപ്യൂട്ടറിന് ടൂറിങ് ടെസ്റ്റ് അനായാസേന ജയിക്കാനാകും; എന്നാല്‍, യഥാര്‍ഥത്തില്‍ അതിന് ബുദ്ധിശക്തി ഇല്ലതാനും. ഇതാണ് ജ്യൂക്ബോക്സ് ഒബ്ജക്ഷന്‍' എന്ന പേരില്‍ അറിയപ്പെടുന്നത്.

ഇംഗ്ലീഷ് ഭാഷ മാത്രം മനസ്സിലാക്കാന്‍ കഴിയുന്ന ഒരു വ്യക്തി തനിച്ചൊരു മുറിയിലിരിക്കുന്നു എന്നു കരുതുക. ചൈനീസ് ഭാഷയിലെ ചിഹ്നങ്ങളുപയോഗിച്ച് എങ്ങനെ വാക്യങ്ങള്‍ തയ്യാറാക്കാം എന്നു പ്രതിപാദിക്കുന്ന ഒരു നിയമാവലിയും(rule book) അയാളുടെ കൈവശമുണ്ടെന്ന് സങ്കല്പിക്കുക. ഇയാളുമായി ചൈനീസ് ഭാഷയില്‍ മുറിക്കു പുറത്തു നിന്ന് ഒരാള്‍ സംഭാഷണത്തിലേര്‍പ്പെട്ടാല്‍', റൂള്‍ ബുക്കുപയോഗിച്ച്, മുറിക്കുള്ളിലെ വ്യക്തിക്ക്, ചൈനീസ് ഭാഷയില്‍ത്തന്നെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാനാകും. തന്മൂലം പുറത്തുള്ള വ്യക്തി മുറിക്കുള്ളിലെ വ്യക്തിക്കും ചൈനീസ് ഭാഷ മനസ്സിലാക്കാന്‍ ശേഷിയുണ്ടെന്ന് കരുതുന്നു; എന്നാല്‍, മുറിക്കുള്ളിലെ വ്യക്തിക്ക് ചൈനീസ് ഭാഷ മനസ്സിലാക്കാന്‍ ശേഷിയില്ല എന്നതാണ് വാസ്തവം. ഇതുപോലെ വിവര്‍ത്തന രീതിയില്‍ പ്രവര്‍ത്തിക്കാന്‍ പ്രാപ്തിയുള്ള ഒരു കംപ്യൂട്ടര്‍ സജ്ജമാക്കിയാല്‍ കാര്യഗ്രഹണശേഷിയില്ലെങ്കില്‍പ്പോലും അതിന് ടൂറിങ് ടെസ്റ്റില്‍ വിജയിക്കാനാവും. ഇതാണ് ചൈനീസ് റൂം ഒബ്ജക്ഷന്‍' എന്നറിയപ്പെടുന്നത്.

സാങ്കേതിക വളര്‍ച്ച മൂലം ഭാവിയില്‍ ചിലപ്പോള്‍ കംപ്യൂട്ടറുകള്‍ക്ക് ടൂറിങ് ടെസ്റ്റ് ജയിക്കാനായേക്കാം. പക്ഷേ, അത്തരമൊരവസ്ഥ സംജാതമായാല്‍ അതില്‍ നിന്ന് എന്ത് നിഗമനത്തിലെത്താം എന്ന കാര്യം ഇന്നും കംപ്യൂട്ടര്‍ മേഖലയിലെ ചൂടുള്ള ഒരു ചര്‍ച്ചാവിഷയമായി അവശേഷിക്കുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍