This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ടീലര്‍, മാക്സ് (1899-1972)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ടീലര്‍, മാക്സ് (1899-1972)

Theiler,Max

ദക്ഷിണാഫ്രിക്കന്‍ ജീവശാസ്ത്രജ്ഞനും വൈറസ് വിജ്ഞാനിയും. യെല്ലോ ഫീവര്‍ എന്ന രോഗത്തെയും അതിന്റെ നിവാരണത്തെയും സംബന്ധിച്ച കണ്ടുപിടുത്തങ്ങള്‍ക്ക് 1951-ലെ ശരീരക്രിയാവിജ്ഞാനം അഥവാ വൈദ്യശാസ്ര്തത്തിനുള്ള നോബല്‍ സമ്മാനം ലഭിച്ചു.

[[Image:theilermax.png|200px|left|thumb|മാക്സ് ടീലര്‍]‍]

ദക്ഷിണാഫ്രിക്കയിലെ പ്രിട്ടോറിയയില്‍ 1899 ജനു. 30-ന് ജനിച്ചു. ഇംഗ്ലണ്ടിലെ കേപ് ടൗണ്‍ സര്‍വകലാശാലയില്‍ വൈദ്യശാസ്ത്ര പഠനം നടത്തി. ലണ്ടന്‍ സ്കൂള്‍ ഒഫ് ട്രോപ്പിക്കല്‍ മെഡിസിനില്‍നിന്ന് വൈദ്യശാസ്ത്ര ബിരുദം സമ്പാദിച്ച ശേഷം ഹാര്‍വാര്‍ഡ് മെഡിക്കല്‍ സ്കൂളില്‍ പരിശീലകനായി (1922). തുടര്‍ന്ന് റോക്ക് ഫെല്ലര്‍ ഫൗണ്ടേഷനില്‍ ജോലിയില്‍ പ്രവേശിച്ച (1930) ടീലര്‍ യെല്ലോ ഫീവറിനെക്കുറിച്ചുള്ള പഠനങ്ങള്‍ ആരംഭിച്ചു. യെല്ലോ ഫീവര്‍ വൈറസ് കുത്തിവെച്ച എലികളില്‍ മസ്തിഷ്കസുഷുമ്നാശോഥം (encephalomyelitis) ഉണ്ടായെങ്കിലും ഹൃദയം, വൃക്ക, കരള്‍ എന്നീ അവയവങ്ങള്‍ക്ക് യാതൊരു തകരാറും സംഭവിക്കുന്നില്ല എന്ന വസ്തുത ഇദ്ദേഹത്തെ ആകര്‍ഷിച്ചു. ഈ രോഗം ബാധിച്ച മനുഷ്യരിലും കുരങ്ങുകളിലും ഈ അവയവങ്ങള്‍ക്ക് സാരമായ കേടുപാടുകള്‍ സംഭവിക്കാറുണ്ട്. എലികളുടെ തലച്ചോറിലേക്കു രോഗാണു കുത്തിവച്ച് എലികള്‍ക്ക് പ്രതിരോധശേഷി നല്‍കുന്ന വൈറസിനെ വികസിപ്പിക്കുവാന്‍ ടീലര്‍ക്ക് സാധിച്ചു. എന്നാല്‍ ഇപ്രകാരം വികസിപ്പിച്ച വൈറസ് മനുഷ്യരില്‍ കുത്തിവെച്ചപ്പോള്‍ വൃക്കയ്ക്ക് തകരാറുണ്ടാക്കുന്നതായി ഇദ്ദേഹം മനസ്സിലാക്കി. ഒരിക്കല്‍ യെല്ലോ ഫീവര്‍ ബാധിച്ചശേഷം രോഗം ഭേദമായവരുടെ രക്തത്തില്‍ നിന്നുള്ള സിറവുമായി ഈ വൈറസിനെ സംയോജിപ്പിച്ച് കുത്തിവച്ചാല്‍ ഏതാണ്ട് 6 മാസത്തേക്ക് പ്രതിരോധശക്തിയുണ്ടാക്കാന്‍ സാധിക്കുമെന്ന് നിരവധി പരീക്ഷണങ്ങളിലൂടെ ഇദ്ദേഹം കണ്ടെത്തി. മനുഷ്യരില്‍ നിന്ന് പ്രതിരോധക്ഷമമായ സിറം വേര്‍തിരിക്കുക എന്നത് ക്ലേശകരമായിരുന്നു. നിരന്തരമായ പരീക്ഷണനിരീക്ഷണങ്ങള്‍ക്കൊടുവില്‍ കോഴിക്കുഞ്ഞുങ്ങളുടെ ഭ്രൂണകലകളില്‍നിന്ന് ഒരു വാക്സിന്‍ ഇദ്ദേഹം വികസിപ്പിച്ചെടുത്തു (1937). മനുഷ്യര്‍ക്ക് യെല്ലോ ഫീവറില്‍നിന്ന് പരിപൂര്‍ണമായ പ്രതിരോധം ഉറപ്പാക്കാന്‍ ഈ വാക്സിന്റെ ഉപയോഗം കൊണ്ടു കഴിഞ്ഞു.

1951-ല്‍ റോക്ക്ഫെല്ലര്‍ സര്‍വകലാശാലയുടെ വൈറസ് പരീക്ഷണശാലകളുടെ ഡയറക്ടറായി ഇദ്ദേഹം സ്ഥാനമേറ്റു. 1964-67 വരെ യേല്‍ സര്‍വകലാശാലയില്‍ അധ്യാപകനായി സേവനമനുഷ്ഠിച്ചു. 1972 ആഗ. 11-ന് ന്യൂഹേവനില്‍ (കണക്ടികട്) വച്ച് മരണമടഞ്ഞു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍