This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ടിറ്റോ, ജോസിപ് ബ്രോസ് (1892-1980)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ടിറ്റോ, ജോസിപ് ബ്രോസ് (1892-1980)

Tito,Josip Broze

യുഗോസ്ലാവിയയുടെ മുന്‍ പ്രസിഡന്റും ചേരിചേരാ പ്രസ്ഥാനത്തിന്റെ ആദ്യകാല നേതാവും. രണ്ടാം ലോകയുദ്ധാനന്തരം യുഗോസ്ലാവിയയില്‍ കമ്യൂണിസ്റ്റു ഭരണം സ്ഥാപിക്കുന്നതിനു നേതൃത്വം നല്‍കിയത് ഇദ്ദേഹം ആയിരുന്നു. ജോസിപ് ബ്രോസ് എന്ന് പേരുണ്ടായിരുന്ന ഇദ്ദേഹം പില്‍ക്കാലത്ത് ടിറ്റോ' എന്ന പേര് സ്വീകരിച്ചു. മാര്‍ഷല്‍ ടിറ്റോ എന്ന പേരില്‍ ഇദ്ദേഹം അന്താരാഷ്ട്രതലത്തില്‍ ഖ്യാതി നേടി. ക്രൊയേഷ്യയിലെ കുംറോവെകില്‍ (Kumrovec) ഒരു കര്‍ഷക കുടുംബത്തില്‍ ഫ്രാന്‍ജോ ബ്രോസിന്റെ മകനായി ഇദ്ദേഹം 1892 മേയ് മാസത്തില്‍ ജനിച്ചു.

ജോസിപ് ബ്രോസ് ടിറ്റോ

അക്കാലത്ത് ഇദ്ദേഹത്തിന്റെ ജന്മസ്ഥലം ആസ്റ്റ്രോ -ഹംഗേറിയന്‍ സാമ്രാജ്യത്തിന്റെ ഭാഗമായിരുന്നു. ജന്മനാട്ടിലെ സ്കൂള്‍ വിദ്യാഭ്യാസാനന്തരം കുറേക്കാലം ഒരു ലോഹപ്പണിക്കാരനായി ജോലി നോക്കിയ ജോസിപ് ബ്രോസ് 1910-ഓടെ സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയില്‍ ചേര്‍ന്ന് പൊതുപ്രവര്‍ത്തകനായി മാറി. എന്നാല്‍ ഒന്നാം ലോകയുദ്ധത്തില്‍ ആസ്റ്റ്രോ-ഹംഗേറിയന്‍ സേനയില്‍ ചേരാന്‍ ഇദ്ദേഹം നിര്‍ബന്ധിതനായി. റഷ്യയ്ക്കെതിരായി യുദ്ധം ചെയ്യവേ അവര്‍ ഇദ്ദേഹത്തെ പിടികൂടി തടവുകാരനാക്കി (1915). ബോള്‍ഷെവിക്കുകള്‍ ജോസിപിനെ 1917-ല്‍ സ്വതന്ത്രനാക്കിയെങ്കിലും സ്വരാജ്യത്തേയ്ക്കു മടങ്ങാതെ ഇദ്ദേഹം റഷ്യയില്‍ കമ്യൂണിസ്റ്റു പ്രവര്‍ത്തനവുമായി മുന്നോട്ടു പോവുകയാണുണ്ടായത്. പിന്നീട് ജോസിപ് 1920-ല്‍ ജന്മനാട്ടിലെത്തി കമ്യൂണിസ്റ്റു പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടു. കമ്യൂണിസ്റ്റു പാര്‍ട്ടി നിരോധിതമായിരുന്നതിനാല്‍ ഇദ്ദേഹത്തെ 1928-ല്‍ അറസ്റ്റു ചെയ്ത് അഞ്ചു വര്‍ഷത്തേക്ക് തടവില്‍ പാര്‍പ്പിക്കുകയുണ്ടായി. മോചിതനായ ജോസിപ് 1934-ല്‍ കമ്യൂണിസ്റ്റു പാര്‍ട്ടിയുടെ പോളിറ്റ് ബ്യൂറോ അംഗമായി. ഈ സമയത്താണ് ഇദ്ദേഹം ടിറ്റോ' എന്ന പേരു സ്വീകരിച്ചത്. 1936-ല്‍ മോസ്കോയിലെത്തിയ ടിറ്റോ കമ്യൂണിസ്റ്റു സാര്‍വദേശീയ സംഘടനയായ കോമിന്റേണി'ന്റെ പ്രവര്‍ത്തനങ്ങളുമായി ഇഴുകിച്ചേരുകയും അതിന്റെ സജീവ പുരോഗതിക്കുവേണ്ടി യത്നിക്കുകയും ചെയ്തു. യുഗോസ്ലാവിയയില്‍ തിരിച്ചെത്തിയ ടിറ്റോ 1937-ല്‍ കമ്യൂണിസ്റ്റു പാര്‍ട്ടിയുടെ സെക്രട്ടറി ജനറല്‍ പദവിയിലേക്കുയര്‍ന്നു.

രണ്ടാം ലോകയുദ്ധകാലത്ത് യുഗോസ്ലാവിയയില്‍ ആക്രമണം നടത്തിയ ജര്‍മനിക്കെതിരെ പാര്‍ട്ടിസാന്‍സ്' എന്നൊരു പ്രതിരോധ പ്രസ്ഥാനം സംഘടിപ്പിച്ചതോടെയാണ് ടിറ്റോ ദേശീയ നേതൃത്വത്തില്‍ ശ്രദ്ധേയനായത്. ജര്‍മനിക്കെതിരായ ചെറുത്തുനില്‍പ്പില്‍ പാര്‍ട്ടിസാന്‍സ് പ്രസ്ഥാനം നിര്‍ണായക പങ്കുവഹിച്ചിരുന്നു. യുഗോസ്ലാവിയയിലെ രാജകീയ ഗവണ്‍മെന്റിനെ പിന്തുണച്ചിരുന്ന ചെറ്റ്നിക്കു'കള്‍ക്കെതിരായും പാര്‍ട്ടിസാന്‍സ് പ്രവര്‍ത്തിക്കുകയുണ്ടായി. റഷ്യയില്‍നിന്നു മാത്രമല്ല യു.എസ്സില്‍നിന്നും ഗ്രേറ്റ് ബ്രിട്ടനില്‍നിന്നും പാര്‍ട്ടിസാന്‍സിനുവേണ്ടി സഹായം സ്വീകരിക്കാന്‍ ടിറ്റോ തയ്യാറായി. 1942-ല്‍ നാഷണല്‍ ലിബറേഷന്‍ കമ്മിറ്റി എന്നൊരു സംഘടനയ്ക്ക് രൂപം നല്‍കിക്കൊണ്ട് ടിറ്റോ യുഗോസ്ളാവിയയിലെ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോയി. ശത്രുക്കള്‍ക്കെതിരായി ഗറില്ലായുദ്ധമുറ സ്വീകരിക്കുവാനും ടിറ്റോ മടിച്ചില്ല. 1943 ആയപ്പോഴേക്കും ബോസ്നിയ കേന്ദ്രീകരിച്ചുകൊണ്ട് ഇദ്ദേഹം ഒരു വന്‍ സേനയുടെ അധിപനാവുകയും യുഗോസ്ലാവിയയുടെ ഏറിയ ഭാഗവും തന്റെ നിയന്ത്രണത്തിന്‍കീഴില്‍ കൊണ്ടുവരികയും ചെയ്തിരുന്നു. കൂടാതെ 1943-ല്‍ തന്നെ ഒരു താല്ക്കാലിക ഗവണ്‍മെന്റ് സ്ഥാപിക്കുവാനും ടിറ്റോക്കു കഴിഞ്ഞു. ഇക്കാലത്തോടെ ഇദ്ദേഹം മാര്‍ഷല്‍ ടിറ്റോ എന്ന് അറിയപ്പെട്ടുതുടങ്ങി. 1944-ല്‍ റഷ്യന്‍സേന ബെല്‍ഗ്രേഡിലെത്തിയതോടെ ടിറ്റോ കൂടുതല്‍ ശക്തനായിത്തീര്‍ന്നു. 1945-ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ ശ്രദ്ധേയമായ വിജയം കൈവരിക്കാന്‍ ടിറ്റോക്കു കഴിഞ്ഞു. തുടര്‍ന്ന് ഇദ്ദേഹം പ്രധാനമന്ത്രിയായുള്ള കമ്യൂണിസ്റ്റു ഗവണ്‍മെന്റ് യുഗോസ്ലാവിയയില്‍ നിലവില്‍ വന്നു. ഇക്കാലം മുതല്‍ പാര്‍ട്ടിയിലും ഗവണ്‍മെന്റിലും ടിറ്റോ ആധിപത്യം പുലര്‍ത്തിപ്പോന്നു.

യുഗോസ്ലാവിയയിലെ വിഭിന്ന ദേശീയതകളെ സമന്വയിപ്പിക്കുന്നതില്‍ സ്തുത്യര്‍ഹമായ നേതൃത്വമാണ് പ്രധാനമന്ത്രിയെന്ന നിലയില്‍ ടിറ്റോ കാഴ്ചവച്ചത്. വ്യക്തിഗത വ്യവസായങ്ങള്‍ക്കും തൊഴിലാളി കൗണ്‍സിലുകള്‍ക്കും പ്രോത്സാഹനം നല്‍കുന്ന പുതിയ സാമ്പത്തിക നയം ഇദ്ദേഹം ആവിഷ്ക്കരിച്ചു. സോവിയറ്റു യൂണിയന്റെ പക്ഷത്തായിരുന്നെങ്കില്‍ക്കൂടിയും ആ രാജ്യം യുഗോസ്ലാവിയയുടെ ആഭ്യന്തരകാര്യങ്ങളില്‍ ഇടപെടുന്നതിനെ ഇദ്ദേഹം എതിര്‍ത്തിരുന്നു. പൂര്‍വ യൂറോപ്യന്‍ സോഷ്യലിസ്റ്റു രാഷ്ട്രങ്ങള്‍ സോവിയറ്റ് ആധിപത്യത്തോട് വിധേയത്വം പുലര്‍ത്തിയിരുന്ന ഈ കാലഘട്ടത്തില്‍ സോവിയറ്റ് യൂണിയനോട് വിട്ടുവീഴ്ചയില്ലാത്ത വിമര്‍ശനാത്മക സമീപനം സ്വീകരിക്കാന്‍ തയ്യാറായി എന്നതാണ് ലോകരാഷ്ട്രീയത്തില്‍ ടിറ്റോയെ ഏറ്റവും ശ്രദ്ധേയനാക്കിയത്. സോവിയറ്റ് ചേരിയില്‍പ്പെട്ട രാഷ്ട്രങ്ങളില്‍നിന്ന് ആദ്യമായി ഉയര്‍ന്നുകേട്ട എതിര്‍പ്പിന്റെ ശബ്ദവും ടിറ്റോയുടേതായിരുന്നു. ജോസഫ് സ്റ്റാലിനുമായി തെറ്റിപ്പിരിയുകയും സോവിയറ്റ് ചേരിയില്‍നിന്നും പുറത്താവുകയും (1948) ചെയ്ത ടിറ്റോ തുടര്‍ന്ന് സാര്‍വദേശീയ ബന്ധങ്ങളില്‍ തികച്ചും സ്വതന്ത്രമായ സമീപനമാണ് സ്വീകരിച്ചത്. സോവിയറ്റ് പക്ഷത്തിന്റെ എതിര്‍ചേരിയിലുള്ള രാജ്യങ്ങളുടെ സഹായം സ്വീകരിക്കാന്‍ ടിറ്റോ മടിച്ചിരുന്നില്ല. 1953- 54-ഓടെ ഗ്രേറ്റ് ബ്രിട്ടനുമായും യു. എസ്സുമായും കൂടുതല്‍ അടുക്കുവാനും തന്ത്രപരമായ യത്നങ്ങളിലൂടെ ടിറ്റോക്കു സാധിച്ചു.

1953-ല്‍ യുഗോസ്ലാവിയയ്ക്ക് ഒരു പുതിയ ഭരണഘടനയുണ്ടായി. ഇതോടെ രാജ്യത്തിന് പ്രസിഡന്റ് എന്ന ഭരണാധിപ പദവി പുതിയതായി സൃഷ്ടിക്കപ്പെട്ടു. ഇക്കാലംവരെ പ്രധാനമന്ത്രിയായി തുടര്‍ന്നിരുന്ന ടിറ്റോ ഇതോടെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. ഇന്ത്യന്‍ പ്രധാനമന്ത്രി ജവാഹര്‍ലാല്‍ നെഹ്റുവിനോടും ഈജിപ്ഷ്യന്‍ പ്രസിഡന്റ് നാസ്സറോടുമൊപ്പം ടിറ്റോ ചേരിചേരാ പ്രസ്ഥാനത്തിന് നേതൃത്വം നല്‍കി. 1961 സെപ്.-ല്‍ ബെല്‍ഗ്രേഡില്‍വച്ച് ചേരിചേരാ രാഷ്ട്രങ്ങളുടെ സമ്മേളനം വിളിച്ചുകൂട്ടുവാന്‍ മുന്‍കൈയെടുത്തതും ടിറ്റോ ആയിരുന്നു. 1974-ല്‍ ടിറ്റോയെ യുഗോസ്ലാവിയയുടെ ആജീവനാന്ത പ്രസിഡന്റായി തെരഞ്ഞെടുത്തു. 1980 മേയ് 4-ന് യുഗോസ്ലാവിയയിലെ ലുബ്നാലായില്‍ ഇദ്ദേഹം നിര്യാതനായി. ടിറ്റോയുടെ ബഹുമാനാര്‍ഥം യുഗോസ്ലാവിയയിലെ മൊണ്ടെനിഗ്രോ റിപ്പബ്ലിക്കിന്റെ തലസ്ഥാനത്തിന് 1946-ല്‍ ടിറ്റോഗ്രാഡ്' എന്ന പേരു നല്‍കിയിരുന്നു. ഭരണപരമായ പരിവര്‍ത്തനങ്ങളുണ്ടായപ്പോള്‍ 1992-നുശേഷം ഈ സ്ഥലം പൊദ്ഗോറിക്ക' (Podgorica) എന്ന പഴയ പേരില്‍ വീണ്ടും അറിയപ്പെടാന്‍ തുടങ്ങി. നോ: യുഗോസ്ലാവിയ, ചേരിചേരാനയം.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍